Thursday, August 8, 2019 11:39 PM IST
മാലിന്യനിർമാർജന രംഗത്ത് കേരളത്തിനു കാര്യമായ നേട്ടങ്ങൾ ഉണ്ടാവാത്തതു നിരാശാജനകമാണ്. ഈ മേഖലയിൽ മുതൽമുടക്ക് വർധിപ്പിച്ചാൽപോലും അതിനനുസൃതമായ പുരോഗതി സാക്ഷാത്കരിക്കണമെങ്കിൽ ഘടനാപരമായ പരിഷ്കാരങ്ങൾ ഭരണതലത്തിൽ കൊണ്ടുവരണം. മാലിന്യമുക്ത കേരളം എന്നതു മഹത്തായ ലക്ഷ്യംതന്നെ. എന്നാൽ, അതിനേക്കാൾ മഹത്തരമല്ലേ അതിഥിസൗഹൃദ കേരളമെന്നത്? ഇപ്പറഞ്ഞത് ഇന്നൊരു ദിവാസ്വപ്നം മാത്രമാണ്.
പരിസ്ഥിതി നന്നാക്കേണ്ടത് ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു മാത്രമല്ല, കേരളത്തിനു വരുമാനം നേടിത്തരുന്ന വിനോദസഞ്ചാരമേഖലയുടെ വളർച്ചയ്ക്കു കൂടി ആവശ്യമാണ്.
ഖരമാലിന്യ നിർമാർജനത്തിലാണിപ്പോൾ ഏറെയും ശ്രദ്ധ പതിഞ്ഞിട്ടുള്ളത്. അടുക്കള അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങിയവ ഇതിൽപ്പെടും. തുല്യപ്രാധാന്യമുള്ളവയാണു വായു, ദ്രവ മാലിന്യങ്ങളും. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായ ഹരിതഗൃഹ വാതകങ്ങൾ (കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ തുടങ്ങിയവ) ആരോഗ്യത്തിനു ഹാനികരമായ കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ് തുടങ്ങിയവയുമാണ് വായുമലിനീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്.
വ്യവസായങ്ങൾ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങൾ ഭൂമിയെയും അന്തരീക്ഷത്തെയും ക്രമാതീതമായി ചൂടുപിടിപ്പിക്കുന്നു. ഇവയെക്കൂടാതെ ദ്രാവക മാലിന്യങ്ങളും ഫാക്ടറികളിൽ ഉത്പാദിപ്പിക്കപ്പെടുന്നു. പെരിയാർ പോലുള്ള ജലസ്രോതസുകളെ ഇവ വിഷലിപ്തമാക്കുന്നു. മീനുകൾ ചത്തുപൊങ്ങുന്നതു സാധാരണ സംഭവമായിത്തീരുന്നു. വായുമലിനീകരണത്തിനു വ്യവസായങ്ങൾ തന്നെയല്ല, അതിഭയങ്കരമായി പെരുകിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും കാരണമാണ്.
അപര്യാപ്ത സംവിധാനങ്ങൾ
മത്സ്യസന്പത്തിനെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിച്ചു, നിരോധിച്ചില്ല, നിരോധിക്കും എന്നൊക്കെയുള്ള പതിവുപല്ലവികൾക്കു കുറവില്ല. കര, വായു, ജലം എന്നീ മൂന്നു ഘടകങ്ങൾ ചേരുന്നതാണ് പരിസ്ഥിതി. ഇവയെ ഒരേസമയം, ദീർഘവീക്ഷണത്തോടെ പരിപാലിക്കുന്നതിനു നിലവിലുള്ള ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ വ്യതിരിക്ത സംവിധാനങ്ങൾ പര്യാപ്തമല്ല.
അന്തരീക്ഷ താപനത്തെ പ്രതിരോധിക്കുന്നതിന് ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗം വനവത്കരണമാണെന്നു പുതിയ ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നു. ഫോട്ടോ സിന്തസിസ് പ്രക്രിയയിലൂടെ ചെടികളും വൃക്ഷങ്ങളും അന്തരീക്ഷത്തിലുള്ള കാർബണിന്റെ അളവ് കുറയ്ക്കുകയും ഓക്സിജന്റെ സാന്നിധ്യം വർധിപ്പിക്കുകയും ചെയ്യുന്നു. ഭൂഗർഭ ജലനിരപ്പ് താഴാനിടയാക്കാത്ത മരങ്ങളാണ് വച്ചുപിടിപ്പിക്കേണ്ടത്. സോഷ്യൽ ഫോറസ്ട്രി എന്ന പേരിൽ ഇതൊക്കെ കൈകാര്യം ചെയ്യുന്നത് കൃഷിവകുപ്പാണ്.
കേരളത്തിൽ ഒരു നഗരത്തിലും പറയത്തക്കതോതിലുള്ള ഒരുകാട് നിലനിർത്തപ്പെടുന്നില്ലെന്നത് നമ്മുടെ വിവരക്കേടെന്നല്ലാതെ എന്തു പറയാൻ! കോട്ടയം സിഎംഎസ് കോളജിനു പുറകിൽ ഏതാനും ഏക്കർ സ്ഥലം പണ്ടു മുതൽ കാടായി കിടക്കുന്നുണ്ട്. വേനൽക്കാലത്ത് അതിനു വെളിയിലുള്ള റോഡിൽ സഞ്ചരിച്ചാൽപ്പോലും സുഖകരമായ തണുപ്പ് അനുഭവപ്പെടും. അത്തരമൊരു കാട് എല്ലാ പട്ടണത്തിലും വച്ചുപിടിപ്പിക്കേണ്ടതാണ്.
പരിസ്ഥിതി എന്നുകേട്ടാൽ നെറ്റി ചുളിക്കുന്ന ധാരാളം പേർ മുഖ്യധാരാ രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും ഇടയിലുണ്ട്. എന്നാൽ, നാടിനെ വൃത്തിയും വെടിപ്പുമുള്ള പ്രദേശമായി സൂക്ഷിച്ചാൽ വിദേശസഞ്ചാരികൾക്കുപോലും അത് ഒരധിക ആകർഷണമാകുമെന്നു മനസിലാക്കണം. അവരിൽത്തന്നെ കൂടുതൽ പണം ചെലവഴിക്കുന്ന ഒരു വിഭാഗമുണ്ട്. ഇക്കൂട്ടർ അപൂർവമായേ കേരളത്തിലേക്കു വരാറുള്ളൂ എന്നാണറിവ്. ഒന്നിനു പുറകെ മറ്റൊന്നെന്ന രീതിയിൽ പകർച്ചവ്യാധികൾ വർഷംതോറും വന്നുപോകുന്ന ഇന്നാട്ടിൽനിന്ന് രോഗവുമായി മടങ്ങേണ്ടല്ലോ എന്നവർ വിചാരിക്കുന്നുണ്ടാവും. ടൂറിസം വകുപ്പിന് തനിയെ ഇതിനു പരിഹാരം കാണാനാവില്ല.
ടൂറിസ്റ്റുകൾ കുറയുന്നു
2014 വരെ വിദേശ ടൂറിസ്റ്റുകൾക്ക് ഒരു പ്രിയപ്പെട്ട സ്റ്റേറ്റായിരുന്നു കേരളം. അതുവരെ ഇന്ത്യയിലെ മറ്റേതെങ്കിലും സ്റ്റേറ്റിനെ അപേക്ഷിച്ച് കൂടുതലാളുകൾ ഇവിടെ സന്ദർശിക്കുക പതിവായിരുന്നു. അതിനുശേഷം കേരളം ഇതര സ്റ്റേറ്റുകളുടെ പിന്നിലായി. 2010-ൽ 18.31 ശതമാനം വളർച്ചയാണു ടൂറിസം രംഗത്തു കേരളം രേഖപ്പെടുത്തിയത്. 2013-ൽ 8 ശതമാനവും 2015-ൽ 5.86 ശതമാനവുമായി ഈ നിരക്ക് കുറഞ്ഞു. 2016-ൽ തലേ വർഷത്തേക്കാൾ ഇതല്പം വർധിച്ചെങ്കിലും കേരളത്തിൻെ സ്ഥാനം മറ്റു സ്റ്റേറ്റുകളുടെയെല്ലാം പിന്നിലായിരുന്നു.
ഇന്ത്യയിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണം 2015-ൽ 83 ലക്ഷവും 2016-ൽ 88 ലക്ഷവും ആയിരുന്നു. 2016-ൽ മുൻ വർഷത്തെ അപേക്ഷിച്ച് 9.68 ശതമാനം വർധിച്ചെന്നർഥം. 2015-ൽ വന്ന ടൂറിസ്റ്റുകളുടെ മൊത്തം സംഖ്യയുടെ 12.18 ശതമാനമാണ് കേരളം സന്ദർശിച്ചത്. 2016-ൽ ഇത് 11.79 ശതമാനമായി കുറഞ്ഞു. ടൂറിസത്തിൽനിന്നുള്ള കേരളത്തിന്റ വരുമാനം 2005-ൽ 7,738 കോടി രൂപയും 2015-ൽ 26,689.63 കോടി രൂപയും ആയിരുന്നു. 2005-നും 2015-നും ഇടയിൽ ഈ നിരക്ക് പല ചാഞ്ചാട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, 2013-ൽ 12.22 ശതമാനമായിരുന്ന വളർച്ചാനിരക്ക് 2015-ൽ 7.25 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഈ കണക്കുകളുടെ സ്രോതസ് സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് പ്രസിദ്ധീകരിച്ച ഡേറ്റയാണ്.
വിനോദസഞ്ചാര മേഖലയിൽ അടിക്കടി മോശമായിക്കൊണ്ടിരിക്കുന്ന പ്രകടനമാണ് നമ്മുടേത്. ഇതിനു കാരണമായ മുഖ്യഘടകം പരിസ്ഥിതി തന്നെ. സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റ് എന്ന ഭീമൻ വകുപ്പിന്റെ ചെറിയ വാലായിട്ടാണ് ഇപ്പോൾ പാരിസ്ഥിതിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നത്. വാസ്തവത്തിൽ ആരോഗ്യം, കൃഷി, വനം, വ്യവസായം, ടൂറിസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ ഒരുകൂട്ടം വകുപ്പുകൾ അവധാനതയോടെ സഹകരിച്ചു പ്രവർത്തിക്കേണ്ട മേഖലയാണ് പരിസ്ഥിതി. ഒരു കൂറ്റൻ വകുപ്പിന്റെ വാലായി വർത്തിച്ച് ഇത്തരത്തിലുള്ള ഏകോപനം നടപ്പിലാക്കുക അസാധ്യമാണ്.
പരിസ്ഥിതി സംബന്ധിയായ കാര്യങ്ങളിൽ നേതൃത്വം നല്കുന്നതിനു സ്വാതന്ത്ര്യമുള്ള ഒരു സവിശേഷവകുപ്പ് രൂപവത്കരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതു പ്രവർത്തിക്കേണ്ടതു മുഖ്യമന്ത്രിയുടെ കീഴിൽത്തന്നെ ആയിരിക്കണം. ഒരു ശുചിത്വ മിഷനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അതു ഫലപ്രദമല്ല. ഐടി മിഷനെപ്പോലെ അടിയന്തര സ്വഭാവത്തോടെ പ്രവർത്തിക്കുന്ന രീതിയാണ് പരിസ്ഥിതി വകുപ്പ് സ്വീകരിക്കേണ്ടത്.
വ്യത്യസ്ത വകുപ്പുകളുടെ ഏകോപനത്തിലൂടെയാണു മിക്ക പദ്ധതികളും നടപ്പിലാക്കേണ്ടതെന്നതിനാൽ ഏറെ പ്രയാസങ്ങൾ നേരിടേണ്ടിവരുമെന്നു തീർച്ച. കേരളം രക്ഷപ്പെടുന്നതിന് ഐടിയും ടൂറിസവും മാത്രമേ തത്കാലം ഉള്ളൂ. ഐടിയേക്കാൾ വളരെക്കൂടുതൽ തൊഴിൽ സാധ്യതകളാണ് ടൂറിസം മേഖല തുറന്നുവയ്ക്കുക.
ഡോ. കെ. ബാബു ജോസഫ്
(കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ മുൻ വൈസ് ചാൻസലറാണു ലേഖകൻ)