Monday, August 26, 2019 11:44 PM IST
പരമ്പരാഗത രീതിയിൽനിന്നു മാറിച്ചിന്തിക്കുന്ന യുവനേതാവാണ് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. പലതവണ അദ്ദേഹമതു തെളിയിച്ചിട്ടുമുണ്ട്. അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചു കീഴ്വഴക്കങ്ങൾ അട്ടിമറിച്ചതായിരുന്നു ഒടുവിലത്തേത്. ഇപ്പോഴിതാ നാലു തലസ്ഥാനങ്ങൾ എന്ന ന്യൂജൻ ആശയം ജഗൻ മുന്നോട്ടുവയ്ക്കുന്നു. ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതുതന്നെയാണു മനസിലിരിപ്പെന്ന് ഏതാണ്ട് ഉറപ്പിക്കാം.
കഠിനാധ്വാനത്തിലൂടെയാണു തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവിനെ മുട്ടുകുത്തിച്ച് ജഗൻ അധികാരത്തിലെത്തിയത്. നായിഡുവിനോട് ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും ജഗൻ തയാറുമല്ല. അനധികൃതനിർമാണമെന്നു ചൂണ്ടിക്കാട്ടി നായിഡുവിന്റെ വീടു പൊളിക്കുകവരെ ചെയ്തു. നായിഡുവിന്റെ സ്വപ്നപദ്ധതിയായ അമരാവതിയിലെ തലസ്ഥാനനിർമാണത്തിൽ ജഗനു വലിയ താത്പര്യമില്ലെന്നതു വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്.
അമരാവതി ലോകോത്തര നഗരമാക്കുക എന്നത് ഉട്ടോപ്യൻ ആശയമായാണു ജഗൻ കാണുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും അമരാവതി എന്ന ബ്രഹ്മാണ്ഡൻ തലസ്ഥാനംകൊണ്ടു സാധിക്കില്ലെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. എന്നാൽ, ഇത്ര വലിയൊരു പദ്ധതി തുടങ്ങി പാതിവഴിയിൽ ഉപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നിരവധിയാണ്.
വീണുടയുന്ന സ്വപ്നങ്ങൾ
അമരാവതിയിൽ വീണുടയുന്നതു മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മാത്രമല്ല ഒരു സർക്കാരിനെ വിശ്വസിച്ച് മുതൽമുടക്കിയവരുടെകൂടി സ്വപ്നങ്ങളാണ്. അമരാവതിയിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളിൽ ആകൃഷ്ടരായും മറ്റുമാർഗങ്ങളില്ലാതെ നിർബന്ധിതരായും ഭൂമി വിട്ടുനൽകിയ അനേകം കർഷകരും വഞ്ചിതരാകുന്നു. വിജയവാഡയ്ക്കും ഗുണ്ടൂരിനുമിടയിൽ കൃഷ്ണ നദിക്കരിയലെ 24 ഗ്രാമങ്ങളിലെയും താടെപള്ളി മുനിസിപ്പാലിറ്റിയിലെയുമായി 53,748 ഏക്കറാണ് തലസ്ഥാനനിർമാണത്തിനായി നിശ്ചയിച്ചിരുന്നത്. ഇതിൽ 38,581 ഏക്കറും സർക്കാർ മുന്നോട്ടുവച്ച ലാൻഡ് പൂളിംഗ് സ്കീമിൽ ഉൾപ്പെട്ടിരിക്കുന്നു. ബാക്കി സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.
ഈ ഭൂമിയിൽ തലസ്ഥാനനിർമാണത്തിനായി 50,000 കോടിയിലധികം രൂപയാണ് വേണ്ടിവരുന്നത്. നിയമസഭാ മന്ദിരം, സെക്രട്ടേറിയറ്റ്, ഹൈക്കോടതി എന്നിവയ്ക്കു പുറമേ സർക്കാർ ജീവനക്കാർ, ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥർ, എംഎൽഎമാർ, ജഡ്ജിമാർ, കോടതി ജീവനക്കാർ തുടങ്ങിയവരുടെ ക്വാർട്ടേഴ്സുകൾ, സ്കൂളുകൾ, കോളജുകൾ, മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ തുടങ്ങിയവയെല്ലാം ഒരുക്കാനായിരുന്നു ചന്ദ്രബാബു നായിഡു സർക്കാർ പദ്ധതിയിട്ടിരുന്നത്. വലിയ റോഡുകളും പാലങ്ങളും പാർക്കുകളും മൈതാനങ്ങളും സൂപ്പർമാർക്കറ്റുകളുമെല്ലാമായി ലോകോത്തര നിലവാരത്തിലുള്ള ഒരു ടൗൺഷിപ്പായിരുന്നു നായിഡു വിഭാവനം ചെയ്തത്. ഇതിനായി ആന്ധ്രപ്രദേശ് കാപ്പിറ്റൽ റീജണൽ ഡെവലപ്മെന്റ് അഥോറിറ്റി രൂപീകരിച്ചു.
എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്നപ്പോൾ കേന്ദ്രസർക്കാരിന്റെ പിന്തുണ കിട്ടിയിരുന്നതിനാൽ നായിഡുവിന്റെ സ്വപ്നപദ്ധതിക്കു കാര്യമായ എതിർപ്പുകൾ ഉണ്ടായില്ല. പരിസ്ഥിതിപ്രവർത്തകരും കർഷകരും ഉയർത്തിയ പ്രതിഷേധങ്ങളെയെല്ലാം നായിഡു മറികടക്കുകയും ചെയ്തു. കർഷകരെ ബലമായിപ്പോലും ലാൻഡ് പൂളിംഗ് പദ്ധതിയിൽ പങ്കാളികളാക്കി. ഇതിനായി ടിഡിപിക്കാരും ബേനാമികളും പലതരം ഭീഷണികൾ പ്രയോഗിച്ചു.
അമേരിക്കയിലും യൂറോപ്പിലും ഗൾഫിലുമെല്ലാം ജോലിചെയ്യുന്ന ആന്ധ്രക്കാരും മറ്റു സംസ്ഥാനക്കാരും വൻകിട വ്യവസായികളുമെല്ലാം അമരാവതിയിൽ വലിയൊരു റിയൽ എസ്റ്റേറ്റ് ചാകര കണ്ട് ഭൂമി വാങ്ങിക്കൂട്ടി. ഭൂമി പൂൾചെയ്ത ധനാഢ്യർ വരാൻപോകുന്ന സമ്പത്തിന്റെ കണക്കെടുപ്പ് തുടങ്ങി. എന്നാൽ, മനസില്ലാമനസോടെയും ഭീഷണിക്കുവഴങ്ങിയും ഭൂമി പൂൾചെയ്ത ചെറുകിട കർഷകരാകട്ടെ കൃഷിഭൂമിതേടി മറ്റു ഗ്രാമങ്ങളിലേക്കു ചേക്കേറുകയോ കൂലിവേലക്കാരുകയോ ചെയ്തു.
ആന്ധ്രക്കാരെ കൂടാതെ തെലുങ്കാന, ബംഗാൾ, ബിഹാർ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നായി നൂറുകണക്കിനു തൊഴിലാളികൾ അമരാവതിയിലേക്ക് ഒഴുകിയെത്തി. ഇവരെല്ലാം ഇന്ന് അങ്കലാപ്പിലാണ്. സർക്കാരിനെപ്പോലും വിശ്വസിക്കാനാവില്ല എന്ന സ്ഥിതിവിശേഷം അതീവ ഗുരുതരമാണെന്ന് വിലയിരുത്തുന്നവരും ചുരുക്കമല്ല.
ലോകബാങ്കും കൈയൊഴിഞ്ഞു
നായിഡു സർക്കാർ 51,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് അനുമതിനൽകിയത്. എന്നാൽ, സംസ്ഥാനസർക്കാരിന്റെ ഖജനാവിന് താങ്ങാൻ കഴിയുന്നതായിരുന്നില്ല ഇത്. ആദ്യഘട്ടത്തിൽ 8,000 കോടി രൂപയാണ് സംസ്ഥാനസർക്കാർ അനുവദിച്ചത്. തലസ്ഥാനനിർമാണത്തിനായുള്ള 1500 കോടിയും സ്മാർട്ട് സിറ്റിക്കുള്ള 430 കോടി രൂപയും കേന്ദ്രവിഹിതമായെത്തി. കടപ്പത്രം വഴി ഡെവലപ്മെന്റ് അഥോറിറ്റി 2000 കോടി സമാഹരിച്ചു. അങ്ങനെയാണ് നിർമാണപ്രവൃത്തികൾ പലതും തുടങ്ങിയത്.
എന്നാൽ, ജഗൻ മോഹൻ സർക്കാർ അധികാരമേറ്റശേഷം അവതരിപ്പിച്ച 2019-20 വർഷത്തെ ബജറ്റിൽ 500 കോടി രൂപ മാത്രമാണ് നീക്കിവച്ചത്. ഇതോടെ തന്റെ മുൻഗണന തലസ്ഥാന നിർമാണത്തിനല്ലെന്ന് ജഗൻ വെളിപ്പെടുത്തുകയും ചെയ്തു.
ലോകബാങ്കിൽനിന്ന് 300 ദശലക്ഷം അമേരിക്കൻ ഡോളർ വായ്പയെടുത്തു പദ്ധതി പൂർത്തീകരിക്കാനായിരുന്നു ചന്ദ്രബാബു നായിഡു ലക്ഷ്യമിട്ടത്. ഭരണമാറ്റത്തോടെ എല്ലാം തകിടംമറിഞ്ഞു. ജഗൻ മോഹൻ സർക്കാരിന് താത്പര്യമില്ലെന്നു വന്നതോടെ കഴിഞ്ഞമാസം ലോകബാങ്ക് പദ്ധതിയിൽനിന്നു പിന്മാറുന്നതായി അറിയിച്ചു. ലോകബാങ്കിന്റെ പിന്മാറ്റം സംബന്ധിച്ച് സംസ്ഥാന ധനമന്ത്രി ബഗ്ഗണ്ണ രാജേന്ദ്രനാഥ് നിയമസഭയിൽ പ്രസ്താവന നടത്തുകയും ചെയ്തു. കർഷകരുടെയും ഭൂഉടമകളുടെയും പരിസ്ഥിതി സംഘടനകളുടെയും നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ലോകബാങ്കിന്റെ പിന്മാറ്റം എന്നാണു സർക്കാർ വിശദീകരിച്ചിരിക്കുന്നത്.
എതിർപ്പിലുറച്ച് ജഗൻ
അമരാവതിയിലെ തലസ്ഥാനനിർമാണത്തെ ജഗൻ തുടക്കംമുതൽ എതിർക്കുന്നതാണ്. നായിഡുവിനും കൂട്ടാളികൾക്കും സമ്പത്ത് കൊള്ളയടിക്കാനുള്ള മാർഗമാണ് തലസ്ഥാനനിർമാണം എന്നതായിരുന്നു ജഗന്റെ വിമർശനം. ബേനാമികളുടെ പേരിൽ നായിഡുവും ടിഡിപിക്കാരും കർഷകരുടെ ഭൂമി സ്വന്തമാക്കുന്നുവെന്നും റിയൽഎസ്റ്റേറ്റ് മാഫിയയുടെ അഴിമതി അതിരൂക്ഷമാണെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ നടത്തിയ പദയാത്രയിലുടനീളം അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
താൻ ഉയർത്തിയ വിമർശനങ്ങൾ ജനങ്ങൾ അംഗീകരിച്ചതിനാലാണു വലിയ ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിലേറ്റിയതെന്നും ജഗൻ വിശ്വസിക്കുന്നു. അതിനാൽ തലസ്ഥാനനിർമാണത്തിന് മുൻഗണന നൽകാത്ത ജഗന്റെ നിലപാടിനെ തുറന്നെതിർക്കാൻ ടിഡിപിക്കും കഴിയുന്നില്ല.
ചന്ദ്രബാബു നായിഡു പ്രചരിപ്പിച്ചിരുന്നതുപോലെ ലാൻഡ് പൂളിംഗിൽ കർഷകർ സ്വമേധയാ സഹകരിച്ചതല്ല എന്നും ജഗൻ മോഹൻ സർക്കാർ പറയുന്നു. 40 ശതമാനം പേർ മാത്രമേ ഭൂമി വിട്ടു നൽകിയിട്ടുള്ളൂ. കോടതികളിൽ നിരവധി കേസുകളുമുണ്ട്. അതിനാൽ തത്കാലം തലസ്ഥാന നിർമാണം സുഗമമാകില്ല എന്നാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്. കൃഷ്ണ നദിക്കരയിലെ അമരാവതി വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശമായതിനാൽ തലസ്ഥാനത്തിന് അനുയോജ്യമാണോയെന്നും സുരക്ഷിതമണോയെന്നും കൂടുതൽ പരിശോധന ആവശ്യമാണെന്ന് നഗരവികസന മന്ത്രി ബോച്ച സത്യനാരായണയും കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.
നാലു തലസ്ഥാനങ്ങൾ
ജഗന്റെ മനസിൽ നാലു തലസ്ഥാനങ്ങൾ എന്ന ആശയമാണുള്ളതെന്ന് ബിജെപി എംപി ടി.ജി. വെങ്കിടേഷാണു വെളിപ്പെടുത്തിയത്. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിൽനിന്നാണു തനിക്ക് ഇതുസംബന്ധിച്ചു വിവരം ലഭിച്ചതെന്നു വെങ്കിടേഷ് കഴിഞ്ഞദിവസം കുർണൂലിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ജഗൻ ഇക്കാര്യം കേന്ദ്രനേതാക്കളോടു ചർച്ച ചെയ്തതായും വെങ്കിടേഷ് പറയുന്നു.
അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതുതന്നെ ഈ ലക്ഷ്യം മുൻനിർത്തിയാണെന്നാണു വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തിന്റെ നാലു മേഖലകളായ റായലസീമ, ഒങ്ഗോൾ-ഗുണ്ടൂർ-നെല്ലൂർ, കൃഷ്ണ -ഗോദാവരി, ശ്രീകാകുളം-വിശാഗ്-വിഴിയനഗരം എന്നിവിടങ്ങളിലായി ഓരോ തലസ്ഥാനങ്ങൾ എന്നതാണത്രെ ജഗന്റെ ആശയം. സംസ്ഥാന പ്ലാനിംഗ് ബോർഡിനെ വിഭജിച്ച് ഈ നാലു മേഖലകളിലും പ്ലാനിംഗ് ബോർഡ് രൂപീകരിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാനത്ത് നടക്കുന്നത് അസന്തുലിതമായ വികസനമാണെന്നു ചൂണ്ടിക്കാട്ടി ഇതിന് അറുതിവരുത്തുമെന്നു ജഗൻ നൽകിയ വാഗ്ദാനം നിറവേറ്റാൻ നാലു തലസ്ഥാനങ്ങൾ ഉപകരിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ, ഇതിന്റെ പ്രായോഗികത സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന പര്യടനം/ സി.കെ. കുര്യാച്ചൻ