Saturday, November 16, 2019 11:02 PM IST
ലോകചരിത്രം മാറ്റിയെഴുതിയ ഒരു മനുഷ്യനിർമിതിയുടെ 150-ാം പിറന്നാൾ ആഘോഷം പൊടിപൊടിക്കുകയാണ്. സൂയസ് കനാൽ ലോകത്തിന് തുറന്ന് കൊടുത്തതിന്റെ പിറന്നാൾ. 1869 നവംബർ 17നാണ് യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള കപ്പൽ ഗതാഗതം ഏറെ സുഗമമാക്കിയ സൂയസ് കനാലിലൂടെ ആദ്യ കപ്പലോടിയത്.
മെഡിറ്ററേനിയൻ കടലിനെ ചാവുകടലുമായി ബന്ധിപ്പിക്കുന്ന, 193.3 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മനുഷ്യനിർമിതിയുടെ പിതാവ് ഫെർഡിനാൻഡ് ഡി ലെസപ്സ് എന്ന ഫ്രഞ്ച് നയതന്ത്രജ്ഞനായിരുന്നു. 4,000 വർഷങ്ങൾക്ക് മുന്പ് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോമാരുടെ കാലത്ത് തന്നെ ഏഷ്യയേയും യൂറോപ്പിനേയും നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു കനാൽ നിർമിക്കണം എന്ന സ്വപ്നമുണ്ടായിരുന്നു. അതിന്റെ സാക്ഷാത്കാരമാണു സൂയസ് കനാൽ എന്നും വേണമെങ്കിൽ പറയാം.
ലോക കപ്പൽഗതാഗതത്തിന്റെ ഗതിവിഗതികൾ മാറ്റിമറിച്ച ഈ കനാലിന്റെ നിർമാണം പൂർത്തീകരിച്ചത് 1859 മുതൽ 1869 വരെയുള്ള ഒരു ദശകം കൊണ്ടാണ്. ഒരു ലക്ഷത്തിലധികം ഈജിപ്തുകാരുടെ അധ്വാനം ഈ നിർമിതിക്ക് പിന്നിലുണ്ട്. മരുഭൂമിയിൽ കൂടിയുള്ള ഈ നിർമിതിക്ക് ആയിരക്കണക്കിന് ഒട്ടകങ്ങളേയും ഉപയോഗിച്ചു. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അപകടങ്ങൾക്കിടെ ആയിരക്കണക്കിനു മനുഷ്യജീവനുകൾ പൊലിഞ്ഞു.
2015-ൽ വിസ്തൃതി കൂട്ടിയ ഈ കനാലിലൂടെയാണ് അന്തർദേശീയ കപ്പൽ ചരക്കുനീക്കത്തിന്റെ പത്തുശതമാനം ഇന്നു കടന്നുപോകുന്നത്. സമയലാഭം, ഇന്ധനലാഭം, ആയാസരഹിത യാത്ര ഇവയെല്ലാം സൂയസ് കനാൽ മൂലമുണ്ടായി. 1498-ൽ പോർച്ചുഗലിലെ ലിസ്ബണിൽ നിന്ന് ഇന്ത്യ തേടിയിറങ്ങിയ വാസ്കോ ഡ ഗാമയ്ക്കും സംഘത്തിനും ആറുമാസത്തിലധികം വേണ്ടിവന്നു കോഴിക്കോട്ടെത്താൻ. ആഫ്രിക്കയുടെ തെക്കേ മുനന്പായ കേപ് ഓഫ് ഗുഡ്ഹോപ് ചുറ്റി വേണമായിരുന്നു അന്നു യൂറോപ്യന്മാർക്ക് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ഇങ്ങോട്ടെത്താൻ. എന്നാൽ, ഈജിപ്റ്റിലെ പോർട്ട് ടെഫിക് എന്ന തുറമുഖനഗരത്തിൽ നിന്ന് പോർട്ട് സെയ്ദ് എന്ന മറുകരയിലേക്ക് കൃത്രിമ കനാൽ കീറി 1869-ൽ ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ കപ്പൽയാത്രയുടെ സമയത്തിൽ ഗണ്യമായ കുറവുവന്നു.
ഈജിപ്റ്റിന്റെ ആഭ്യന്തര വരുമാനത്തിന്റെ ഗണ്യമായൊരു പങ്ക് ഇപ്പോൾ സൂയസ് കനാലിൽ നിന്നുള്ള വരുമാനമാണ്. 2019-ൽ ഇതുവരെ 6,000 കോടി ഡോളറാണ് കനാൽ ഈജിപ്തിന് നേടിക്കൊടുത്തത്. ഇങ്ങനെ പലവിധ കാരണങ്ങളാൽ തന്ത്രപ്രധാനമായ സൂയസ് കനാൽ വടക്കൻ സീനായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദഗ്രൂപ്പുകളിൽനിന്നു കടുത്ത സുരക്ഷാഭീഷണിയും നേരിടുന്നുണ്ട്.
1956-ൽ ശീതയുദ്ധകാലത്ത് ഈജിപ്റ്റിന്റെ ഭരണാധികാരി ഗമാൽ അബ്ദുൾ നാസർ സൂയസ് കനാൽ ദേശസാത്കരിച്ചു. അതുവരെ ബ്രിട്ടീഷ്- ഫ്രഞ്ച് കന്പനികളുടെ നിയന്ത്രത്തിലുണ്ടായിരുന്ന കനാൽ അറബ് ദേശീയതയുടെ പേരിൽ ദേശസാത്കരിച്ചതും അതിനെ സോവ്യറ്റ് യൂണിയൻ പിന്തുണച്ചതുമൊക്കെ ശീതയുദ്ധം മൂർഛിക്കുന്നതിനു കാരണമായി. ഇതോടെ ഇസ്രയേൽ ഈജിപ്റ്റിനെ ആക്രമിച്ചു. ഇസ്രയേൽ ഒഴികെയുള്ള രാജ്യങ്ങൾക്കായി കനാൽ തുറന്നുകൊടുക്കാമെന്ന വ്യവസ്ഥയോടെ സൂയസ് പ്രശ്നത്തിന് നാസർ താത്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു.
അറബ് - ഇസ്രയേലി സംഘർഷത്തിന്റെ മൂല കാരണങ്ങളിലൊന്നായി സൂയസ് കനാൽ മാറി. 1967, 1973 എന്നീ വർഷങ്ങളിലെ അറബ് - ഇസ്രയേലി യുദ്ധങ്ങളിലേയും ഒരു തർക്കവിഷയം സൂയസ് കനാലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ളതായിരുന്നു. 2015-ൽ കനാലിന് സമാന്തരമായി 72 കിലോമീറ്റർ നീളത്തിൽ മറ്റൊരു പാത നിർമിക്കപ്പെട്ടു.
ഈജിപ്റ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സൂയസ് കനാൽ അഥോറിറ്റിക്കാണ് ഇപ്പോൾ കനാലിന്റെ നടത്തിപ്പുചുമതല. എന്നാൽ, സൂയസ് കനാലിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫെർഡിനാൻഡ് ഡി ലെസപ്സ് 1864-ൽ ഒരു പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ "ഈ കനാൽ മാനവികതയുടേതാണ്, മനുഷ്യർ നിലനിൽക്കുന്നിടത്തോളം ഇതൊരു രാജ്യത്തിന്റേയും സ്വന്തമായിരിക്കില്ല, പൊതുസ്വത്താണ്.'
ഡോ. സന്തോഷ് വേരനാനി