Monday, December 2, 2019 11:16 PM IST
ചര്ച്ച് ബില്ലിന്റെ കാണാപ്പുറങ്ങള്-3 / ഡോ. ജോർജ് തെക്കേക്കര
ചർച്ച് ബിൽ നിയമമായാൽ സഭാവസ്തുക്കളുടെ ഭരണത്തിൽ ഗവണ്മെന്റിന്റെ നിയന്ത്രണം ഏതൊക്കെ രീതിയിലായിരിക്കും ഉണ്ടാവുക? 2009-ലും 2019-ലും അവതരിപ്പിച്ച ബില്ലുകളിൽ രണ്ടു പ്രധാന നിർദേശങ്ങളാണ് ഇതു സംബന്ധിച്ചു നൽകിയിട്ടുള്ളത്.
1. ചർച്ച് കമ്മീഷണർ: 2009-ലെ ബില്ലിലാണ് ഇങ്ങനെയൊരു തസ്തിക സൃഷ്ടിക്കുന്ന കാര്യം നിർദേശിച്ചിട്ടുള്ളത്. ഗവണ്മെന്റ് സെക്രട്ടറിയുടെ പദവിയായിരിക്കും ചർച്ച് കമ്മീഷണർക്കും എന്നു പറയുന്പോൾ ആ പദവിയുടെ പ്രാധാന്യവും ഗവണ്മെന്റുമായി അദ്ദേഹത്തിനുള്ള ബന്ധവും ഉൗഹിക്കാവുന്നതേയുള്ളൂ. ഈ പദവി വഹിക്കുന്നയാൾ ക്രൈസ്തവനായിക്കൊള്ളണമെന്നില്ല. ഇനി പേരിൽ ക്രൈസ്തവനായാലും ഈശ്വരവിശ്വാസിപോലും ആകണമെന്നില്ല. ദേവാലയ നിർമിതിക്കു സ്ഥലംവാങ്ങൽ, ദേവാലയ നിർമാണം, വിശ്വാസപരിശീലനത്തിനുള്ള സ്കൂളിന്റെ നിർമിതി തുടങ്ങി എല്ലാക്കാര്യങ്ങൾക്കും ചർച്ച് കമ്മീഷണറുടെ അനുമതി ആവശ്യമായിവരും.
2. ചർച്ച് ട്രൈബ്യൂണൽ: 2019-ലെ ബില്ലിലാണ് ഇപ്രകാരമൊരു നിർദേശം ആദ്യമായി കാണുന്നത്. സഭാതർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സംവിധാനമെന്ന നിലയിലാണ് ഇതു വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജി ആയിരുന്നയാളോ ആയിരിക്കും ഏകാംഗ ട്രൈബ്യൂണലിന്റെ ജഡ്ജി. മൂന്നുപേരുടെ ട്രൈബ്യൂണലാണെങ്കിൽ അധ്യക്ഷൻ ജില്ലാ ജഡ്ജിയും (അല്ലെങ്കിൽ ആയിരുന്നയാൾ) മറ്റു രണ്ടംഗങ്ങളിൽ ഒരാൾ ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ള ആളുമായിരിക്കണം. മറ്റേയാൾ ഗവണ്മെന്റ് സെക്രട്ടറി ആയിരുന്നയാളോ അതിനു യോഗ്യതയുള്ള ആളോ ആയിരിക്കണം.
ഈ രണ്ടു സംവിധാനങ്ങളും വലിയ സാന്പത്തിക ഭാരം സഭകളുടെ ചുമലിൽ വരുത്തിവയ്ക്കും. മേൽപറഞ്ഞ ഉദ്യോഗസ്ഥരുടെ പദവിയിൽനിന്നുതന്നെ അവർക്കു ലഭിക്കാനിടയുള്ള ശന്പളം എത്രയെന്ന് ഉൗഹിക്കാം. സഭകൾ വർഷംതോറും ഗവണ്മെന്റിലേക്ക് ഒരു നിശ്ചിത തുക അടയ്ക്കണമെന്ന് നിർദേശം നൽകിയിട്ടുള്ളത് (വകുപ്പ് 16, iv) ഇതുകൂടി മുന്നിൽകണ്ടായിരിക്കണം. ഇവയ്ക്കും പുറമേയായിരിക്കും ട്രസ്റ്റ് കമ്മിറ്റിക്കാരുടെ അലവൻസും യാത്രപ്പടിയും മറ്റും. ഈ ഭാരമെല്ലാം അവസാനം വന്നുചേരുന്നതു സാധാരണവിശ്വാസിയുടെ ചുമലിലായിരിക്കും.
കാലാകാലങ്ങളിൽ ചർച്ച് ആക്ടിനു വിധേയമായി നിയമങ്ങളുണ്ടാക്കാനും ഗവണ്മെന്റിന് അധികാരമുണ്ടായിരിക്കും. ഈ നിയമങ്ങളിലൂടെയും സഭകളുടെമേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് ഗവണ്മെന്റിനു സാധിക്കും.
ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനം
എന്തിനാണു ക്രിസ്ത്യാനിക്കു മാത്രമായി ഒരു നിയമം? എല്ലാ മതങ്ങൾക്കും തുല്യമായി ഭരണഘടന 26-ാം അനുഛേദം എ, ബി, സി, ഡി വകുപ്പുകൾ നൽകുന്ന അവകാശങ്ങൾ ക്രൈസ്തവ സഭകൾക്കു നിഷേധിക്കപ്പെടുകയാണ്. ഇതു മതത്തിന്റെ പേരിലുള്ള വിവേചനവും ഭരണഘടനയുടെ 14-ഉം 15-ഉം അനുഛേദങ്ങളുടെ ലംഘനവുമാണ്. സമത്വവും സ്വാതന്ത്ര്യവും ക്രൈസ്തവസഭകൾക്കു നിഷേധിക്കപ്പെടുക എന്നതാണ് ഈ ബില്ലിലൂടെ സംഭവിക്കാൻപോകുന്നത്. ഇക്കാര്യങ്ങൾ അറിയാവുന്നതുകൊണ്ടുതന്നെയാണു സ്വത്തുക്കളുടെ സുതാര്യമായ ഭരണത്തിനു സഭകൾക്കു പ്രത്യേക നിയമമില്ലായെന്നും ഉണ്ടെങ്കിൽതന്നെ അത് അപര്യാപ്തമാണെന്നും അതുമൂലം സഭയ്ക്കകത്തു വലിയ പ്രശ്നങ്ങളുണ്ടെന്നും വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നത്.
വിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള കടന്നുകയറ്റം
2009-ലെ ചർച്ച് ബില്ലിൽ 2-ാം വകുപ്പിൽ ഒരു നിഷേധ പ്രസ്താവനയുണ്ട്. സഭകളുടെ വിശ്വാസപരവും ദൈവശാസ്ത്രപരവുമായ പഠനങ്ങളിലോ ആചാരങ്ങളിലോ ഒരുവിധത്തിലും ഇടപെടാനോ അഭിപ്രായം പറയാനോ തീരുമാനങ്ങളെടുക്കാനോ ഈ ബില്ലിന് ഉദ്ദേശ്യമില്ല എന്നതാണത്. അത് ഒരു മുൻകൂർ ജാമ്യമെടുക്കൽ മാത്രമാണെന്നു ബില്ലിന്റെ വിശദാംശങ്ങൾ പരിശോധിക്കുന്പോൾ വ്യക്തമാകുന്നതാണ്. ഒന്നാമതായി ഈ ബിൽ സഭയുടെ ഘടനക്കേല്പിക്കുന്ന ക്ഷതം വളരെ വലുതാണ്. സഭാ നേതൃത്വത്തെ നിഷ്ക്രിയമാക്കി ട്രസ്റ്റുകളുടെ ആധിപത്യം സ്ഥാപിച്ചെടുക്കുകയും മെത്രാന്മാരെയും വൈദികരെയും ഇവരുടെ ആജ്ഞാനുവർത്തികൾ ആക്കുകയുമാണ് ഈ ബില്ലിന്റെ ലക്ഷ്യം.
ക്രിസ്തുവിന്റെ, പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നീ ത്രിവിധ ദൗത്യങ്ങളിൽ എല്ലാ വിശ്വാസികളും പങ്കുചേരുന്നുണ്ടെങ്കിലും ഇവ അതിന്റെ പൂർണതയിൽ നിക്ഷിപ്തമായിരിക്കുന്നത് മെത്രാന്മാരിലാണ്. വൈദികരും സന്യസ്തരും മറ്റു സഭാവിശ്വാസികളും ഓരോരുത്തരുടെയും അവസ്ഥയ്ക്കും ജീവിതാന്തസിനും യോജിച്ചവിധം ഇതിൽ സഹകാരികളാവുകയാണ് ചെയ്യുന്നത്. വചനപ്രഘോഷണം, വിശ്വാസപരിശീലനം തുടങ്ങിയ ദൗത്യങ്ങളുടെ കാര്യവും അങ്ങനെതന്നെ. എന്നാൽ, ചർച്ച് ബില്ലിലെ വ്യവസ്ഥപ്രകാരം ഇവയെല്ലാം ട്രസ്റ്റുകളുടെ ഉത്തരവാദിത്വങ്ങളാണ്.
രൂപത കമ്മിറ്റിയുടെ അധ്യക്ഷൻ മെത്രനാണെങ്കിലും ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങളായിരിക്കും നടപ്പാകുക. ഇവിടെ സമൂഹത്തിന്റെ പൊതുനന്മയേക്കാൾ വ്യക്തികളുടെയോ ഗ്രൂപ്പുകളുടേയോ താത്പര്യങ്ങൾ കടന്നുവരാൻ സാധ്യതയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, മെത്രാന്മാർക്കും വൈദികർക്കും നിലവിൽ സഭയിലുള്ള ദൗത്യവും ഉത്തരവാദിത്വങ്ങളും അവരിൽനിന്ന് എടുത്തു മാറ്റുക എന്നതുതന്നെയാകണം ബില്ലിന്റെ ഉദ്ദേശ്യം. സെമിനാരി പരിശീലനം സംബന്ധിച്ചും തീരുമാനങ്ങളെടുക്കുന്നത് ട്രസ്റ്റ് ആയിരിക്കും. ഇവിടെയും സഭയുടെ ചില ആചാരങ്ങളും നിയമങ്ങളും കീഴ്വഴക്കങ്ങളും അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്.
ആത്മീയ ശുശ്രൂഷയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സജ്ജീകരിക്കുന്ന ചുമതലയും ട്രസ്റ്റിനുണ്ട്. ദേവാലയത്തിന്റെ നിർമാണം, പുനർനിർമാണം മറ്റ് അനുബന്ധ സൗകര്യങ്ങൾ, വിശ്വാസപരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ നിർമിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം ട്രസ്റ്റിനായിരിക്കും. ഇവിടെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും രാഷ്ട്രീയമോ സാമുദായികമോ ആയ വിഭാഗീയതകളും കടന്നുകയറാൻ സാധ്യതയുണ്ട്. വികാരിയച്ചന്മാരെ പൂജാരികളും സഭയുടെ തൊഴിലാളികളുമായി തരംതാഴ്ത്തി കമ്മിറ്റിയിലെ പ്രമാണിമാർ ആടിത്തിമിർത്താലും എന്തു തീരുമാനങ്ങളെടുത്താലും ഇടപെടാൻ രൂപതാ കാര്യാലയത്തിനോ മെത്രാനോ സാധിക്കുകയില്ല. കാരണം ഇടവക മറ്റൊരു ട്രസ്റ്റിന്റെ കീഴിലാണല്ലോ.
ദേവസ്വംബോർഡും വഖഫ് ബോർഡും ഇല്ലേ; അപ്പോൾ ചർച്ച് ബോർഡിന് എന്താ കുഴപ്പം?
ഹൈന്ദവ സമുദായങ്ങൾക്കു ദേവസ്വംബോർഡുണ്ട്. മുസ്ലിം സമുദായത്തിന് വഖഫ് ബോർഡുണ്ട്. പിന്നെ എന്തുകൊണ്ടു സഭകൾക്ക് ഒരു ചർച്ച് ബോർഡ് ആയിക്കൂടാ എന്നു ചോദിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഹിന്ദുവിനും മുസ്ലിമിനുംവേണ്ടി ഇവിടെ പ്രത്യേക നിയമമൊന്നും ഉണ്ടാക്കിയിട്ടില്ല.
നിർദിഷ്ട ചർച്ച് ആക്ട് ഉദ്ദേശിക്കുന്നത് എല്ലാ ക്രൈസ്തവ സഭകളുടെയും മുഴുവൻ വസ്തുവകകളുടെയും ഭരണമാണ്. ആരാധനാലയങ്ങളുടെ നടത്തിപ്പിനും സഭയുടെ മറ്റാവശ്യങ്ങൾക്കും വേണ്ടിയുള്ള മുഴുവൻ സ്വത്തും നിയമം വഴി വിവിധ ട്രസ്റ്റുകളുടെ കീഴിലാകും. ഹൈന്ദവ സമുദായത്തിലും മുസ്ലിം സമുദായത്തിലും യഥാക്രമം ദേവസ്വംബോർഡും വഖഫ് ബോർഡും ഇങ്ങനെയുള്ള അനന്തവിശാലമായ അധികാരം കൈയാളുന്നില്ല. അവയുടെ ഘടനയും ചരിത്രവും നമുക്കു പരിശോധിക്കാം.
ദേവസ്വം എന്നാൽ ദേവനു സ്വന്തമായത് എന്നു നമുക്കു വ്യാഖ്യാനിക്കാം. അഞ്ച് ദേവസ്വംബോർഡുകളാണ് കേരളത്തിലുള്ളത്. തിരുവിതാംകൂർ കൊച്ചി ദേവസ്വംബോർഡുകളുടെ കീഴിലാണ് കൂടുതൽ അന്പലങ്ങളുള്ളത്. ഇവ തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാരുടെ സംരക്ഷണയിലായിരുന്ന അന്പലങ്ങളാണ്. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ ഉണ്ടാക്കിയ കരാർ പ്രകാരം ഇവ സംസ്ഥാന സർക്കാരിനു കൈമാറി. ഇവയുടെ ഭരണത്തിന് ഉണ്ടാക്കിയതാണ് തിരുവിതാംകൂർ, കൊച്ചി ദേവസ്വംബോർഡുകൾ. കരാർ പ്രകാരം 1956-ൽ ഭരണഘടനയുടെ ആർട്ടിക്കിൾ 290 ഭേദഗതി ചെയ്ത് 290 എ കൂട്ടിച്ചേർത്ത് ട്രാവൻകൂർ ദേവസ്വം ബോർഡിന്റെ ഫണ്ടിലേക്ക് സംസ്ഥാന ഖജനാവിൽനിന്നു 46,50,000 രൂപയും തമിഴ്നാട് സർക്കാരിന്റെ പൊതുഫണ്ടിൽനിന്നു തമിഴ്നാട്ടിലുള്ള അമ്പലങ്ങൾക്കുവേണ്ടി 13,50,000 രൂപയും എല്ലാ വർഷവും നല്കാൻ നിർദേശിച്ചു. സംസ്ഥാന ഖജനാവിൽനിന്ന് ഇപ്പോഴും ദേവസ്വങ്ങൾക്കു പണം നൽകുന്നുണ്ട്. മലബാർ ദേവസ്വത്തിന്റെ കീഴിൽ 30-ൽ താഴെ അന്പലങ്ങളാണുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിനു മാത്രമായി ഗുരുവായൂർ ദേവസ്വം ബോർഡും കൂടൽമാണിക്യം ക്ഷേത്രത്തിന്റെ നടത്തിപ്പിനായി കൂടൽമാണിക്യം ദേവസ്വം ബോർഡുമുണ്ട്.
ഈ അമ്പലങ്ങളിൽനിന്നോ അവയുടെ വസ്തുവകകളിൽനിന്നോ ഒരു പൈസ പോലും ഗവൺമെന്റ് എടുക്കുന്നില്ല. മറ്റു ഹൈന്ദവ ക്ഷേത്രങ്ങളോ ഹൈന്ദവ സ്ഥാപനങ്ങളോ ഒന്നും ദേവസ്വം ബോർഡുകളുടെ കീഴിലല്ല. വലിയ തീർഥാടനകേന്ദ്രങ്ങളടക്കം ഒട്ടേറെ പ്രമുഖ ക്ഷേത്രങ്ങൾ ഇപ്പോഴും കുടുംബക്ഷേത്രങ്ങളായാണ് പ്രവർത്തിക്കുന്നത്. പ്രാദേശിക സമിതികൾ ഭരിക്കുന്ന ക്ഷേത്രങ്ങളും ധാരാളമുണ്ട്.
ഉപവിപ്രവർത്തനങ്ങൾക്കായി ആരെങ്കിലും സൗജന്യമായി നല്കുന്ന സ്വത്താണ് വഖഫ്. അതു സർവശക്തനായ ദൈവത്തിനു സ്വന്തമാണ്. മുസ്ലിം ഭരണാധികാരികളായിരുന്നു ഈ സ്വത്തിന്റെ സംരക്ഷകർ. ഈ വസ്തുവകകൾ രാഷ്ട്രത്തിനു കൈമാറുന്നതിന് 1954-ൽ വഖഫ് ആക്ടും സ്വത്ത് സംരക്ഷിക്കുന്നതിനു വഖഫ് ബോർഡും ഉണ്ടാക്കി. തുടർന്ന് വിവിധ വഖഫ് ബോർഡുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 1964-ൽ സെൻട്രൽ വഖഫ് കൗണ്സിലും ഉണ്ടായി.
മുസ്ലിം ആരാധനാലയങ്ങളോ മദ്രസകളോ മറ്റു സ്ഥാപനങ്ങളോ വസ്തുവകകളോ ഒന്നും ഇതിന്റെ പരിധിയിൽ വരുന്നില്ല. എന്നു മാത്രവുമല്ല മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിച്ചു വളരെയധികം ധനസഹായം അങ്ങോട്ടു നൽകുന്നുമുണ്ട്.
പിന്നെ എന്തുകൊണ്ടാണു ക്രിസ്ത്യാനിക്കുവേണ്ടി മാത്രം ഒരു ചർച്ച് ബോർഡും പ്രത്യേക നിയമവും എന്ന ചോദ്യത്തിനു പ്രസക്തി വർധിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.