Monday, December 9, 2019 11:10 PM IST
കേരളത്തിലെ കത്തോലിക്കാസഭയെ തകർക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടക്കുകയാണ്. 2009ലും 2019ലും മാർക്സിസ്റ്റ് പാർട്ടി കേരളം ഭരിക്കുമ്പോഴാണ് വിവാദമായ ചർച്ച് ആക്ട് അനാവശ്യമായി ചർച്ചകളിലേക്കു വലിച്ചിഴയ്ക്കുകയും അതിലൂടെ സഭാവിശ്വാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തത് എന്നതു ശ്രദ്ധേയമാണ്. മാർക്സിസ്റ്റ് സർക്കാരുകളുടെ ഒത്താശയോടെതന്നെയാണു സർക്കാർ വിലാസം ഏജൻസിയായ നിയമപരിഷ്കാര കമ്മീഷൻ, വിവാദമായ ചർച്ച് ആക്ടുമായി രംഗത്തുവന്നത് എന്ന കാര്യം എത്ര മൂടിവച്ചാലും പരസ്യമായ രഹസ്യം തന്നെ.
2009ൽ കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രസ്റ്റ് ആക്ട് എന്ന പേരിലായിരുന്നു ബിൽ കൊണ്ടുവന്നതെങ്കിൽ ഇപ്പോൾ കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ബിൽ 2019 എന്ന പേരിൽ പഴയ സാധനം തന്നെ വീണ്ടും പൊടിതട്ടിയെടുത്തു കത്തോലിക്കാ സഭയെ തെരുവിൽ വലിച്ചിഴച്ച് അപമാനിക്കാൻ ശ്രമിക്കുകയാണ്. ചർച്ച് ആക്ടിന്റെ പേരിൽ കേരളത്തിലെ കത്തോലിക്കാ സഭയെ സഭാവിരോധികൾ (മാധ്യമങ്ങൾ ഉൾപ്പെടെ) ഇന്ന് തെരുവിൽ വലിച്ചിഴച്ച് അപമാനിക്കാനും ചെളിവാരി എറിയാനും ശ്രമിക്കുന്നെങ്കിൽ അതിനു കാരണം കേരളം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അന്ധമായ സഭാവിരോധവും കേരളത്തിൽ ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയത സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളുമാണ്.
2009ല്‍ ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ നേതൃത്വം നല്കിയ നിയമപരിഷ്കരണ കമ്മീഷന് ആണ് ചര്‍ച്ച് ആക്ട് തയാറാക്കി കേരള സര്‍ക്കാരിന് സമര്‍പ്പിച്ചതെങ്കിൽ ഇപ്പോൾ സർക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ച് ആ ഉത്തരവാദിത്വം നിറവേറ്റുന്നത് ജസ്റ്റീസ് കെ.ടി. തോമസാണ്. 2009 ലെ ബിൽ കരട് രൂപമായി സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചുവെങ്കിൽ 2019 ഫെബ്രുവരി 14ന് കരട് രൂപത്തിൽ ബിൽ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയാണുണ്ടായത്.
കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ടു സമീപകാലത്തുണ്ടായ ചില വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, സഭകളിൽ അസംതൃപതരായി നിൽക്കുന്ന ഏതാനും ചിലരുടെ പിന്തുണ നേടാനും വിവാദങ്ങൾ ഉണ്ടാക്കി സഭകൾക്കുള്ളിലെ വിശ്വാസികളെ തമ്മിൽത്തല്ലിച്ച് ക്രൈസ്തവ സഭകളിലേക്കു നുഴഞ്ഞുകയറുന്നതിനുമുള്ള ആസൂത്രിത നീക്കമാണ് ചർച്ച് ബില്ലിലൂടെ സിപിഎം നടത്തുന്നത്. ചർച്ച് ബില്ലിന്റെ പിന്നിൽ ശബരിമല വിഷയത്തിൽ എന്നപോലെ വളരെ കണക്കുകൂട്ടി നടപ്പിലാക്കുന്ന ആസൂത്രിത അജൻഡയാണ് സർക്കാരിനുള്ളത്.
ചർച്ച് ബിൽ നിയമമാക്കുക എന്നത് വളരെ പ്രയാസകരമാണ് എന്നു സർക്കാരിലെ ഉന്നതർക്ക് അറിയില്ലാഞ്ഞിട്ടല്ല. ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾ വിവാദമാകുന്നതിലൂടെ വിശ്വാസികൾക്കിടയിൽ രണ്ടുപക്ഷം ഉണ്ടാകുമെന്നും പരസ്പരം ഏറ്റുമുട്ടുന്ന കുഞ്ഞാടുകൾക്കിടയിൽ നിന്നുകൊണ്ട് അവരുടെ രക്തം ഊറ്റിക്കുടിക്കാമെന്നുമുള്ള കുടിലബുദ്ധിയാണു സർക്കാരിന്റെ നീക്കത്തിനു പിന്നിലുള്ളത്.
മതധ്രുവീകരണമെന്ന മാർക്സിസ്റ്റ് തന്ത്രം
കേരളത്തിലെ സർക്കാരിന്റെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെ സ്റ്റാലിന്റെയും മാവോയുടെയും പോൾപോട്ടിന്റെയും പ്രേതം ബാധിച്ചിട്ടുണ്ടോ എന്നു ഗൗരവതരമായി സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, കമ്യൂണിസ്റ്റുകൾ ഭരണത്തിലിരുന്ന റഷ്യയിലെയും ചൈനയിലെയും കമ്പോഡിയയിലെയും തെക്കൻ കൊറിയയിലെയും ഏകാധിപതികളായ ഭരണാധികാരികൾ ചെയ്തതിനു സമാനമായ മതവിരുദ്ധ നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് ഇന്നു കേരളത്തിൽ അധികാരത്തിലിരിക്കുന്ന സിപിഎം മുമ്പോട്ടു പോകുന്നത്.
ആദ്യം ആസൂത്രിതമായ നടപടികളിലൂടെ ഹിന്ദുക്കളുടെ മതവിശ്വാസത്തിൽ കടന്നുകയറാനും കേരളത്തിലെ അവരുടെ ഏറ്റവും വലിയ പുണ്യക്ഷേത്രമായ ശബരിമലയെ തകർക്കാനും ശ്രമിച്ചു. സുപ്രീംകോടതി വിധി മറയാക്കിക്കൊണ്ട് നിരീശ്വരവാദികളും ആചാരലംഘകരുമായ രണ്ടു യുവതികളെ സർക്കാരിന്റെ പൂർണസംരക്ഷണയിൽ ശ്രീകോവിൽ വരെ എത്തിച്ചുകൊണ്ട് യഥാർഥ വിശ്വാസികളുടെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവാണു സർക്കാർ സൃഷ്ടിച്ചത്. സുപ്രീംകോടതി വിധി അന്തിമമല്ലെന്നും അതു മറികടക്കാൻ നിരവധി മാർഗങ്ങളുണ്ടെന്നുമിരിക്കെ ശബരിമലയിലെ ആചാരലംഘനത്തിന് സർക്കാർ നടത്തിയ തിരക്കുപിടിച്ച നീക്കം സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചു നിരവധി സംശയങ്ങളാണ് ശരാശരി മലയാളികളുടെ മനസിൽ സൃഷ്ടിച്ചത്.
വിശ്വാസത്തെയും ആചാരങ്ങളെയുംകുറിച്ച് വിവാദങ്ങളുണ്ടാക്കി സമൂഹത്തിൽ വേർതിരിവു സൃഷ്ടിച്ച് തങ്ങളുടെ അജൻഡ നടപ്പാക്കാനുള്ള ഗൂഢതന്ത്രമാണ് ശബരിമലയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഉണ്ടായത്. ഇത്തരം ചേരിതിരിവിനുള്ള ആസൂത്രിത ശ്രമമായിരുന്നു സർക്കാരിന്റെ സ്പോൺസർഷിപ്പിൽ നടന്ന നവോത്ഥാന നാടകങ്ങളും അതിന്റെ പേരിൽ കെട്ടിപ്പൊക്കിയ വനിതാ മതിലുകളും. വളരെ പ്രബുദ്ധരാണ് എന്ന് അഭിമാനിച്ചിരുന്ന കേരളം ലജ്ജിച്ചു തലതാഴ്ത്തിയ സംഭവങ്ങൾ.
ശബരിമല വിവാദങ്ങളുടെ ചൂടാറുന്നതിനു മുമ്പാണ് കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കാനും സഭകളുടെ സ്ഥാപനങ്ങൾ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നതിനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി കേരള നിയമപരിഷ്കരണ കമ്മീഷനെ മുന്നിൽ നിർത്തി ദി കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ബില്ലുമായി ഇടതുസർക്കാർ രംഗത്തുവരുന്നത്. ഇന്ത്യയിലെ മറ്റ് 28 സംസ്ഥാനങ്ങളില്‍ ഒന്നില്‍പ്പോലും ഇങ്ങനെ ഒരു കരിനിയമം നിലവിലില്ല എന്നു മനസിലാക്കുമ്പോഴാണ് ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നതിനു പിന്നിലെ മതവിരുദ്ധതയും ന്യൂനപക്ഷ വിരുദ്ധതയും തിരിച്ചറിയേണ്ടത്.
ഇരുമ്പുമറയ്ക്കുള്ളിലെ ജനാധിപത്യനിഷേധവും അഴിമതിയും
പശ്ചിമബംഗാളിലെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ബിമൻ ബാസുവിന്റെയും പോളിറ്റ് ബ്യൂറോ അംഗമായിരുന്ന നിരുപം സെന്നിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 16 കോടി രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയതിയതിനെക്കുറിച്ച് വലിയ വിവാദമാണ് 2016ൽ പാർട്ടിക്കകത്തും പുറത്തും ഉണ്ടായത്. തുടർന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സമ്പത്തിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കോർപറേറ്റ് കമ്പനികളോടുപോലും പിടിച്ചുനിൽക്കത്തക്കവിധം വമ്പിച്ച സമ്പത്തിന് ഉടമയാണ് ഇന്ന് പാർട്ടി. കേരളത്തിൽ മാത്രം ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തിയുള്ള വലിയ കുത്തക കോർപറേറ്റ് കമ്പനിയായി പാർട്ടി മാറിയിരിക്കുന്നു.
തൊഴിലാളിവർഗത്തിന്റെ പേരുപറഞ്ഞ് സിപിഎം കേരളത്തിൽ കെട്ടിപ്പൊക്കിയിരിക്കുന്ന കോർപറേറ്റ് സാമ്രാജ്യത്തിന് ഇന്നു സ്വന്തമായി ചാനലുകളുണ്ട്, വൻ മാധ്യമ സ്ഥാപനങ്ങളുണ്ട്, വാട്ടർ തീം പാർക്കുകളും ഷോപ്പിംഗ് മാളുകളുമുണ്ട്. കൂടാതെ, നിരവധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളും സഹകരണ ആശുപത്രികളും പാർട്ടിയുടെ നിയന്ത്രണത്തിലുണ്ട്. കേരളത്തില്‍ സിപിഎമ്മിന്റെ ആസ്തിയോടു കിടപിടിക്കാന്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കുമാവില്ല.
ഈ സമ്പത്തിലും വസ്തുവകകളിലും എന്തു സുതാര്യതയാണു പാർട്ടിക്ക് അവകാശപ്പെടാനുള്ളത്? രാജ്യത്തെ ഏതു നിയമസംവിധാനത്തിനു മുമ്പിലാണ് പാർട്ടി കണക്കുകൾ ബോധിപ്പിക്കുന്നത്? പാർട്ടിയുടെ തീരുമാനങ്ങളിലും ചർച്ചകളിലും സാധാരണ പാർട്ടി അണികൾക്ക് എന്തു പങ്കാളിത്തവും അഭിപ്രായസ്വാതന്ത്ര്യവും ആണുള്ളത്? ഏകാധിപത്യത്തിന്റെയും സർവാധിപത്യത്തിന്റെയും മറ്റൊരു പതിപ്പായ കേന്ദ്രീകൃത ജനാധിപത്യത്തിൽ വിശ്വസിക്കുന്നു എന്ന് ഊറ്റംകൊള്ളുന്ന പാർട്ടിക്ക് കേരളത്തിലെ കത്തോലിക്കാ സഭ ജനാധിപത്യവിരുദ്ധമാണ് എന്ന വ്യാജപ്രചാരണം നടത്താൻ എന്ത് അവകാശമാണുള്ളത്? പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യവും സുതാര്യതയും വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പാർട്ടിയുടെ വലതുപക്ഷ വ്യതിയാനത്തിനെതിരേ പ്രതികരിച്ച നാലാംലോക പ്രത്യയശാസ്ത്ര വിപ്ലവത്തിന് പിന്നീട് എന്തു സംഭവിച്ചു എന്നു വ്യക്തമാക്കാനുള്ള ഉത്തരവാദിത്വവും പാർട്ടിക്കുണ്ട്. പാർട്ടിക്കെതിരേ പ്രതികരിച്ച് രക്തസാക്ഷിയായി മാറേണ്ടിവന്ന ടി.പി. ചന്ദ്രശേഖരന്റെ ചോരയ്ക്കു കണക്കു പറഞ്ഞിട്ടു പോരേ ചർച്ച് ആക്ടിന്റെ പേരിൽ കത്തോലിക്കാ സഭയെ തകർക്കാനും വരുതിക്കു നിർത്താനുമുള്ള കുത്സിത ശ്രമങ്ങൾ?
എകെജി സെന്റർ ഭൂമിതട്ടിപ്പ്: എന്തുകൊണ്ട് മാർക്സിസ്റ്റ് പാർട്ടി പ്രതികരിക്കുന്നില്ല?
ചർച്ച് ആക്ടിന്റെ പേരിൽ കത്തോലിക്കാ സഭയുടെമേൽ കുതിരകയറാൻ വരുന്ന സിപിഎം പാര്‍ട്ടി ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്റർ നിലനിൽക്കുന്ന ഭൂമിയെക്കുറിച്ച് വസ്തുതാപരമായ വിവരങ്ങൾ പുറത്തുവിടാൻ ഇനിയെങ്കിലും തയാറാകണം. 1977ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എകെജി പഠനകേന്ദ്രം തുടങ്ങാന്‍ അനുവദിച്ച കേരള സർവകലാശാലയുടെ 28 സെന്റ് ഭൂമിയിലാണ് ചട്ടം ലംഘിച്ച് എകെജി സെന്റര്‍ എന്ന മാർക്സിസ്റ്റ് പാർട്ടിയുടെ അത്യാഡംബര ബഹുനില സമുച്ചയ പാര്‍ട്ടി ഓഫീസ് പടുത്തുയര്‍ത്തിയിരിക്കുന്നത്.
പൊതു ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ- ആതുരസേവന പ്രവര്ത്തനങ്ങള്ക്കുമെന്നു തെറ്റിദ്ധരിപ്പിച്ച് എകെജി സെന്ററിന്റെ പേരിൽ ഇടതുപക്ഷം കേരളം ഭരിച്ചിരുന്നപ്പോഴൊക്കെ വൻതോതിൽ സര്‍ക്കാര്‍ സൗജന്യങ്ങള്‍ പാർട്ടി കൈപ്പറ്റിയെന്നു വ്യക്തമാക്കുന്ന നിരവധി രേഖകൾ പുറത്തുവന്നിട്ടും പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ കുറ്റകരമായ മൗനം തുടരുകയാണ്. കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ സുതാര്യമായ വിവരങ്ങൾ പുറത്തുവിടാൻ മാർക്സിസ്റ്റ് പാർട്ടി ആദ്യം തയാറാകണം.
1987ല്‍ ഇടത് സര്‍ക്കാര്‍ നിയമിച്ച കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം എകെജി സെന്ററിനെയും സര്‍വകലാശാലയെയും വേര്‍തിരിച്ചുകൊണ്ട് പുതിയ മതില് നിർമിച്ചു. എന്നുമാത്രമല്ല, സര്‍വകലാശാലയുടെ പക്കലുണ്ടായിരുന്ന ഏഴര സെന്റ് ഭൂമികൂടി എകെജി സെന്ററിന് അന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ നിർദേശപ്രകാരം അനധികൃതമായി ദാനം ചെയ്യുകയായിരുന്നു സർവകലാശാല ചെയ്തത്. അന്നത്തെ കാലത്ത് സെന്റിന് അഞ്ചുലക്ഷം രൂപയിലധികം വിലയുണ്ടായിരുന്ന സർക്കാർ ഭൂമിയാണ് ഇങ്ങനെ പാർട്ടി ഓഫീസിനു ദാനം ചെയ്തത്. ഇതു സംബന്ധിച്ച എല്ലാ ഫയലുകളും ഇന്നു കേരള സർവകലാശാലയിൽനിന്നും സെക്രട്ടറിയേറ്റിൽനിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു.
ഭിന്നിപ്പുണ്ടാക്കാൻ ശ്രമം
ശബരിമലയുടെ കാര്യത്തിലെന്നപോലെ ചർച്ച് ആക്ടിനെ മുന്നിൽ നിർത്തി കേരളത്തിൽ വിവിധ മതവിഭാഗങ്ങൾക്കുള്ളിലും പരസ്പരവുമുള്ള വർഗീയധ്രുവീകരണത്തിനുള്ള ശ്രമം സർക്കാരിന്റെയും സിപിഎമ്മിന്റെയും ഉത്തരവാദപ്പെട്ട ചില കേന്ദ്രങ്ങളിൽനിന്ന് ഉണ്ടാവുകയാണ്. ഷാബാനു ബീഗം കേസിലെ വിധി വന്നപ്പോൾ മുസ്്ലിം വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ടും, ശബരിമല വിധി വന്നപ്പോൾ മുസ്ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശനവുമായി ബന്ധപ്പെട്ടും അനാവശ്യ വിവാദങ്ങൾക്കു തുടക്കംകുറിച്ച ഇടതുപക്ഷം ചർച്ച് ആക്ടിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുക വഴി കപട പുരോഗമനവാദികളുടെ മേലങ്കിയണിഞ്ഞ് പൊതുസമൂഹത്തിനു മുൻപിൽ സ്വയം അപഹാസ്യരാവാൻ ശ്രമിക്കുകയാണ്. ലിംഗസമത്വത്തിന്റെയും സ്ത്രീശക്തീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും മൊത്തക്കച്ചവടക്കാർ എന്ന് അവകാശപ്പെട്ട് ശബരിമലയിൽ സ്ത്രീപ്രവേശനത്തിനും അതുവഴി വർഗീയധ്രുവീകരണത്തിനും വോട്ടുബാങ്കുകൾക്കുംവേണ്ടി ഇറങ്ങിത്തിരിച്ച സിപിഎം ഇപ്പോൾ വോട്ടുബാങ്കുകൾക്കുവേണ്ടിത്തന്നെ മലക്കംമറിയുന്നതു പൊതുസമൂഹം നേരിട്ടുകാണുകയാണ്.
സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന സഭാവിരുദ്ധരായ നേതാക്കന്മാർ കേരളചരിത്രത്തിലെ ഇന്നലെകളിലൂടെ ഒന്ന് കണ്ണോടിക്കുന്നതു നല്ലതായിരിക്കും. പട്ടിണി കിടന്നും പിടിയരി പിരിച്ചും തലമുറകളുടെ കഠിനാധ്വാനത്തിലൂടെ സഭാമക്കൾ പടുത്തുയർത്തിയ സ്ഥാപനങ്ങളിൽ പുരോഗമനവാദത്തിന്റെ പേരു പറഞ്ഞ് ഇടപെടാൻ വന്ന തിരുവിതാംകൂർ ദിവാൻ സർ സിപി രാമസ്വാമി അയ്യർക്കും കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിക്കും സംഭവിച്ചതെന്തെന്നു മനസിലാക്കിയിട്ടു മതി ഈ പടപ്പുറപ്പാടുകൾ.
ചർച്ച് ആക്ടിനെ അനുകൂലിക്കുന്നവർ പുരോഗമനവാദികളും എതിർക്കുന്നവർ യാഥാസ്ഥിതികരും പിന്തിരിപ്പന്മാരും എന്ന സമീപനം വേണ്ട. ചർച്ച് ആക്ടിനെ എതിർക്കുന്നവരും പുരോഗമനവാദികൾ തന്നെയാണ്. കാരണം, ഇതൊരു വൈകാരിക വിഷയമാണ്. ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന, മതേതര ജനാധിപത്യ വിശ്വാസങ്ങൾ നിലനിൽക്കുന്ന ഇന്ത്യയെപ്പോലെയൊരു രാജ്യത്ത് ചില ഭരണാധികാരികളുടെയോ ഒറ്റുകാരായ ചില സഭാ വിരോധികളുടെയോ പ്രത്യയശാസ്ത്ര പരീക്ഷണങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ല സഭയും സഭാ സ്ഥാപനങ്ങളും. സഭയ്ക്കു ഭൗതികസ്വത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടെങ്കിൽ അതൊക്കെ ഉണ്ടായിവന്നത് സഭാവിശ്വാസത്തിന്റെ ഭാഗങ്ങളായി തന്നെയാണ്. ഈ വിശ്വാസങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നത് ഈ രാജ്യത്തെ അത്യന്നത നിയമപുസ്തകമായ ഭരണഘടനയിലൂടെയാണ്. അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ ഇതൊക്കെയങ്ങ് പിടിച്ചെടുത്തുകളയാം, സഭയെയും മറ്റൊരു സർക്കാർ വിലാസം ഏജൻസിയാക്കിക്കളയാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അതു തീർച്ചയായും വലിയ മൗഢ്യമാണ് എന്ന ശക്തമായ ഓർമപ്പെടുത്തലുകളാണ് സർ സിപിക്കെതിരായ മുന്നേറ്റവും വിമോചനസമരവും.
കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള സ്കൂളുകള്‍ ദേശസാത്കരിക്കാനുള്ള സർ സിപിയുടെ നീക്കത്തെ ശക്തമായി എതിർത്തുകൊണ്ട് ചങ്ങനാശേരിയുടെ ബിഷപ്പായിരുന്ന മാർ ജയിംസ് കാളാശേരി 1945 ഓഗസ്റ്റ് പതിനഞ്ചിന് ഇടയലേഖനം പുറപ്പെടുവിച്ചു. അത് ഒരു സിംഹധ്വനിപോലെയാണ് സർ സിപിയുടെമേൽ പതിച്ചത് . പിന്നീട് ഉണ്ടായതെല്ലാം കേരളത്തിലെ കത്തോലിക്കാ സഭയുടെ ചരിത്രപുസ്തകങ്ങളിൽ തങ്കലിപികളിൽ ചേർത്തുവച്ച സംഭവങ്ങളാണ്.
പഴയ ശക്തിയൊന്നും ഇന്നു സഭയ്ക്കില്ല എന്നു തെറ്റിദ്ധരിച്ചുകൊണ്ട് മുന്നോട്ടു പോകാനാണു ഭാവമെങ്കിൽ സഭയുടെ യഥാർഥ ശക്തിയെന്ത് എന്ന് സഭാവിരുദ്ധരും അവരെ പാലൂട്ടിവളർത്തുന്ന അഭിനവ സിപിമാരും കാണാനിരിക്കുന്നതേ ഉള്ളുൂ. പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും കാലത്ത് തകർന്നുപോകുന്നതിനു പകരം പതിന്മടങ്ങ് തഴച്ചുവളർന്ന ചരിത്രമാണു സഭയ്ക്കുള്ളത്. അതുകൊണ്ട് രണ്ടു വോട്ടിനുവേണ്ടി സഭയെയും സഭാസ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്നവർ ചരിത്രം മറക്കാതിരിക്കുക.
പ്രഫ. റോണി കെ. ബേബി