Wednesday, December 18, 2019 11:49 PM IST
ഭാരതത്തെ കണ്ടെത്താൻ, അവളുടെ പാവങ്ങളിലേക്ക് ഇറങ്ങിച്ചെന്ന, പ്രത്യേകിച്ച് തെരുവിലലയുന്ന ഭിക്ഷാടകരെ "മക്കളേ’ എന്ന് വിളിച്ച് കൂടെയിരുത്തി, ഉൗട്ടിയുറക്കിയ മനുഷ്യസ്നേഹിയും കാരുണ്യത്തിന്റെ പ്രവാചകനുമായിരുന്നു കുറ്റിക്കലച്ചൻ.
മനുഷ്യൻ, പുരോഹിതൻ, സന്ന്യാസി എന്നീ സംജ്ഞകൾ പുനർനിർവചിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ മനുഷ്യത്വവും പൗരോഹിത്യവും സന്ന്യാസവും അതിന്റെ നിറവിൽ ജീവിക്കുകയും ജീവിക്കാൻ പഠിപ്പിക്കുകയുംചെയ്ത മഹത് വ്യക്തിത്വമാണ് കുറ്റിക്കലച്ചൻ. സമൂഹത്തിലെ ചെറിയവർക്കുവേണ്ടി അർപ്പിതനാകാനാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ഉറച്ചബോധ്യം, ജീവിതംകൊണ്ട് സാർഥകമാക്കിയ ഈ വന്ദ്യപുരോഹിതൻ, പൂമാലയിടുന്നവർക്ക് പൂമാലയിടാനല്ല; അത് സ്വപ്നംകാണാൻപോലും സാധിക്കാതെ അരികുവല്കരിക്കപ്പെട്ടവർക്ക് പൂന്തോട്ടം നല്കാനായിരുന്നു അർപ്പിതനായത്. തെരുവിൽ എറിയപ്പെട്ട ജീവിതങ്ങളെ തോളിലേറ്റാൻ, വ്യക്തികളും കുടുംബങ്ങളും മഹാകാരുണ്യത്തിന്റെ തേനരുവികളും പ്രവാഹങ്ങളുമാകാൻ കർമബദ്ധമാകണമെന്നു പഠിപ്പിച്ചു അച്ചൻ.
കുരിശെടുക്കുന്നവരുടെ കൂടെനില്ക്കാൻ കുറ്റിക്കലച്ചനെപ്പോലെ അറിഞ്ഞവർ മറ്റാരുണ്ട്? തെരുവിൽ അലയുന്ന ഭിക്ഷാടകരോട് നമുക്ക് കടപ്പാടുണ്ടെന്നായിരുന്നു എന്നും അച്ചൻ പ്രഘോഷിച്ചത്. "ഭിക്ഷാടകരെ രാജാക്കന്മാരെപ്പോലെ കരുതണം, സ്വീകരിക്കണം, ആദരിക്കണം. കാരണം അവർ ദൈവപുത്രന്മാരും പുത്രികളുമാണ്.’ എന്നു കാലഘട്ടത്തോട് പ്രവാചകധീരതയോടെ വിളിച്ചുപറഞ്ഞ മനുഷ്യസ്നേഹിയാണ് കുറ്റിക്കലച്ചൻ. തെരുവുമക്കളുടെ മുന്നിൽ മുട്ടുകുത്തി, അവരുടെ പാദങ്ങൾ ചുംബിച്ച് പകർന്നമാതൃക സാമ്യമകന്നതാണ്. ജമ്മു റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുനടന്ന് അവശയായ ഒരു ഭിക്ഷാടകയെ പോലീസ് വലിച്ചെറിയുന്നതുകണ്ടപ്പോൾ, അച്ചൻ "ഈ അമ്മയെ ഞങ്ങൾ എടുത്തുകൊള്ളാം’ എന്നുപറഞ്ഞ് അവർക്ക് അച്ചൻ നല്കിയത് പുതുജന്മമാണ്. മകന്റെ മരണവാർത്തകേട്ടു നടുങ്ങി സമനില തെറ്റിയ ഒരപ്പനെ തിരക്കേറിയ തെരുവിൽ നിന്നു രക്ഷിച്ചു. ഏതുനിമിഷവും അപകടത്തിൽപെട്ടേക്കാവുന്ന ഉത്തർപ്രദേശുകാരന മുന്പിൽ കുറ്റിക്കലച്ചന്റെ വാഹനം നിന്നു. പിന്നെ അയാൾക്ക് അച്ചൻ അപ്പനും മകനുമായിമാറി.
ഭാരതത്തിലുടനീളം അച്ചൻ തുടങ്ങിവച്ച പ്രേഷിതപ്രവർത്തനങ്ങളുടെനീണ്ടനിര, കരുണയുടെപ്രവാചകത്വത്തിന്റെ നേർസാക്ഷ്യമാണ്. ആകാശപ്പറവകളുടെകൂട്ടുകാർ, ദിവ്യകാരുണ്യ ഉടന്പടിസമൂഹം, തെരുവുമക്കൾക്കുവേണ്ടിയുള്ള ദിവ്യകാരുണ്യധ്യാനം. പ്രൊലൈഫ് മൂവ്മെന്റ്, അവിവാഹിതരായ അമ്മമാർക്കുള്ള മിനിസ്ട്രി, ചുവന്നതെരുവിലെ സ്ത്രീകൾക്കുള്ള മിനിസ്ട്രി, ആത്മഹത്യാപ്രവണതയ്ക്കുള്ളവർക്കുള്ള മിനിസ്ട്രി, തെരുവിലെകുഞ്ഞുങ്ങൾക്കുള്ള മിനിസ്ട്രി, ആകാശപ്പറവകളായ യുവജനങ്ങൾക്കുള്ള മിനിസ്ട്രി, ചെന്നായിപ്പാറ ആശ്രമം തുടങ്ങി നിരവധിസ്ഥലങ്ങളിലുള്ള സെന്ററുകൾ, പുനരധിവാസ മിനിസ്ട്രി, ദിവ്യകാരുണ്യ ശുശ്രൂഷ (ആകാശപ്പറവകളുടെ കൂട്ടുകാർ മാസിക) എഫാത്ത (ഇംഗ്ലീഷ് വാർത്താപത്രിക). ഇങ്ങനെ നീളുന്നു ആറരപതിറ്റാണ്ടോളം ഈ ഭൂമിയിൽ ജീവിച്ച ഒരു ദൈവമനുഷ്യന്റെ കരുണയുടെ നാൾവഴികൾ. ഭാരതമണ്ണിൽ കുറ്റിക്കലച്ചൻ പാകിയ പ്രേഷിതവഴിയിലെ നാഴികക്കല്ലുകൾ.
ജാതി-മതങ്ങൾ നോക്കാതെ, സകലരിലും ദൈവമുഖം ദർശിക്കാൻപോന്ന ചരാചരപ്രേമത്തിന്റെയും ലാളിത്യത്തിന്റെയും മാനവികതയുടെയും മനുഷ്യരൂപം. ആഴമേറിയ വിശ്വാസത്തിന്റെയും ദൈവോന്മുഖതയുടെയും സഭാസ്നേഹത്തിന്റെയും ഉത്തമമാതൃക. മുറിയപ്പെട്ട്, സകലർക്കും ജീവനേകുന്ന ദിവ്യകാരുണ്യത്തിൽനിന്ന് ചൈതന്യം സ്വീകരിച്ചാണ് മനസും ഹൃദയവും ശരീരവും മുറിഞ്ഞവർക്കുവേണ്ടി കുറ്റിക്കലച്ചൻ സ്വയം അർപ്പിച്ചത്. ഭിക്ഷാടകമക്കൾക്കുള്ളപ്രഥമഭവനം ചെന്നായിപ്പാറയിൽ സ്ഥാപിച്ചുകൊണ്ട് കേരളസഭയിൽ ദിവ്യകാരുണ്യപ്രേഷിതത്വത്തിന്റെ പുതുവഴിവെട്ടിത്തുറന്നു. അവിടം ആർക്കും എപ്പോഴും സ്വാഗതമോതുന്ന മാനവികതയുടെ പാഠശാലയാണ്.
സങ്കുചിതത്വമറിയാത്ത വിശാല മനസിനുടമയായിരുന്നു അച്ചൻ. ഭാരതത്തിലും കേരളത്തിലും കാരുണ്യത്തിന്റെ ക്രിസ്തുജീവിതശൈലി പകർന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവർക്ക് ഇടയനായി മാറിയ അച്ചൻ തെരുവിന്റെ മക്കൾക്ക് തണലേകാൻ തന്നെയാണ് സ്വർഗത്തിലേക്ക് യാത്രയായത്. ആകാശപ്പറവകൾ എന്ന നാമത്തിന് കേരളസഭ കടപ്പെട്ടിരിക്കുന്നത് കുറ്റിക്കലച്ചനോടു തന്നെയാണ്. പാവങ്ങൾക്ക് അമ്മ മദർതെരേസയെങ്കിൽ പാവങ്ങൾക്ക് അപ്പൻ കുറ്റിക്കലച്ചൻതന്നെ.
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്