Wednesday, January 1, 2020 11:30 PM IST
നായർ സർവീസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുത്ത്, സ്വസമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹനന്മയ്ക്കായി ജീവിതാവസാനംവരെ കഠിനാധ്വാനം ചെയ്ത കർമയോഗിയായിരുന്നു മന്നത്തു പത്മനാഭൻ. തന്റെ കർമപഥത്തിലൂടെ സഞ്ചരിക്കാൻ സമുദായത്തെ സജ്ജമാക്കിയ പ്രതിഭാധനനായ അദ്ദേഹം സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളിൽ വരുത്തിയ വിപ്ലവകരമായ പരിവർത്തനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സമുദായതാത്പര്യത്തോടൊപ്പം ഈശ്വരവിശ്വാസവും ജനാധിപത്യവും മതേതരത്വവും രാജ്യതാത്പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ എന്നും ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർവ്യയങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരേ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യപരിഷ്കർത്താവും ആയിരുന്നു.
കർമപ്രഭാവത്താൽ, ശൂന്യതയിൽനിന്ന് അത്ഭുതങ്ങൾ സൃഷ്ടിച്ച അവതാരപുരുഷനും സാധാരണക്കാരിൽ സാധാരണക്കാരനുമായിരുന്ന മന്നത്തു പത്മനാഭന്റെ നിലപാടുകൾക്കും കാലാതീതമായ ദർശനങ്ങൾക്കും പ്രസക്തിയും പ്രശസ്തിയും ഇപ്പോഴും വർധിക്കുന്നതായി നമുക്കു കാണാം. അദ്ദേഹത്തിന്റെ 143-ാമത് ജയന്തി ഇന്നാണ്. ആ മഹാത്മാവിനോടുള്ള ആദരവും പ്രണാമവും അർപ്പിക്കാനും ഒരു നൂറ്റാണ്ടിലേറെക്കാലം പിന്നിട്ട നായർ സർവീസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ജനസഹസ്രങ്ങൾ പങ്കെടുക്കുന്ന ഒരു ആഘോഷമാണിത്. കർമയോഗിയായ മന്നത്തു പത്മനാഭന്റെ ഓരോ ജന്മദിനവും അദ്ദേഹം പടുത്തുയർത്തിയ മഹത്തായ നായർ സർവീസ് സൊസൈറ്റിയുടെ വളർച്ചയിലേക്കുള്ള പടവുകളാണ്.
1878 ജനുവരി രണ്ടിനാണ് അദ്ദേഹത്തിന്റെ ജനനം. പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നന്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് അമ്മയുടെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായുണ്ടായിരുന്നത്. അഞ്ചാമത്തെ വയസിൽ എഴുത്തിനിരുത്തി. എട്ടു വയസുവരെ കളരിയാശാന്റെ ശിക്ഷണത്തിൽ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചു. ചങ്ങനാശേരിയിലുള്ള സർക്കാർസ്കൂളിൽ ചേർന്നെങ്കിലും സാന്പത്തികപരാധീനതകളാൽ അവിടെ പഠനം തുടരാൻ കഴിഞ്ഞില്ല.
ബാല്യകാലത്തുതന്നെ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി. സർക്കാർ കീഴ്ജീവന പരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ അധ്യാപകജോലിയിൽ പ്രവേശിച്ചു. താമസിയാതെ ഒരു മാതൃകാധ്യാപകൻ എന്ന പേരു സന്പാദിച്ചു. പിന്നീട് പല സർക്കാർ പ്രൈമറി സ്കൂളുകളിലും പ്രഥമാധ്യാപകനായി ജോലിനോക്കി. 27-ാമത്തെ വയസിൽ മിഡിൽസ്കൂൾ അധ്യാപകൻ ആയിരിക്കുന്പോൾ ഹെഡ്മാസ്റ്ററുടെ നീതിനിഷേധ നടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗം രാജിവച്ചു. അതിനുമുന്പ് മജിസ്ട്രേറ്റ് പരീക്ഷയിൽ പ്രൈവറ്റായി ചേർന്നു ജയിച്ചിരുന്നതിനാൽ, സന്നതെടുത്ത് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു.
തുടർന്ന് പെരുന്ന കരയോഗം ഉദ്ഘാടനം, ചങ്ങനാശേരി നായർസമാജ രൂപീകരണം, നായർഭൃത്യജനസംഘപ്രവർത്തനാരംഭം - ഇങ്ങനെ ഒന്നിനു പിറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവർത്തനമണ്ഡലം കൂടുതൽ വിപുലമായി. 1914 ഒക്ടോബർ 31-ന് നായർസമുദായഭൃത്യജനസംഘം രൂപീകരിച്ചു. അധികം കഴിയുന്നതിനു മുന്പ് അതിന്റെ നാമധേയം നായർ സർവീസ് സൊസൈറ്റി എന്നാക്കുകയും പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.
1924-ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ "സവർണജാഥ', ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയേയും നേതൃപാടവത്തേയും പ്രക്ഷോഭണവൈദഗ്ധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. അവർണരുടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടി, ക്ഷേത്രപ്രവേശനവിളംബരത്തിന് 20 വർഷം മുന്പുതന്നെ, തന്റെ പരദേവതയായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം അവർക്കായി തുറന്നുകൊടുത്ത മഹാസംഭവം യാഥാസ്ഥിതികരുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു.
1914 ഒക്ടോബർ 31 മുതൽ 1945 ഓഗസ്റ്റ് 17 വരെ 31 വർഷക്കാലം എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡന്റായി. 1947-ൽ സംഘടനയുമായുള്ള ഒൗദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോണ്ഗ്രസിനും ഉത്തരവാദഭരണ പ്രക്ഷോഭണത്തിനും നേതൃത്വം നല്കി. മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോണ്ഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തെ തുടർന്ന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു.
പ്രായപൂർത്തി വോട്ടവകാശ പ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽ നിന്നു വിജയിച്ച് നിയമസഭാ സാമാജികനായി. 1949 ഓഗസ്റ്റിൽ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ പ്രസിഡന്റുമായി. മികച്ച ഒരു വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു.
സുദീർഘവും കർമനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട് സമുദായം 1960-ൽ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മിൽനിന്നു യാത്രപറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവീസ് സൊസൈറ്റിയും ക്ഷേത്രമാതൃകയിൽതന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവീസ് സൊസൈറ്റിയുടെ ഏതു നീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നാണ്.
സേവനപ്രവർത്തനങ്ങൾ മുഖ്യമായും നായർസമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും അതിന്റെ ഗുണഭോക്താക്കൾ നാനാജാതിമതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് 1966-ൽ ഇന്ത്യാ ഗവണ്മെന്റ് പത്മഭൂഷണ് പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു. വൈകിയാണെങ്കിലും, 2014-ൽ സംസ്ഥാന ഗവണ്മെന്റ് അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി രണ്ട് പൊതുഅവധിയായി പ്രഖ്യാപിച്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു.
നായർസമുദായത്തിന്റെ ഐക്യത്തിനും സർവീസ് സൊസൈറ്റിയുടെ കെട്ടുറപ്പിനും എന്നും പ്രചോദനവും വഴികാട്ടിയുമായി നിലകൊള്ളുന്നത് ആ ദിവ്യാത്മാവാണ്. അദ്ദേഹത്തിന്റെ കാലാതീതമായ ദർശനങ്ങൾതന്നെയാണു സംഘടനയുടെ ശക്തിയും ചൈതന്യവും.
ജി. സുകുമാരൻനായർ ജനറൽ സെക്രട്ടറി, എൻഎസ്എസ്