Sunday, February 9, 2020 10:52 PM IST
രണ്ടര ലക്ഷത്തോളം പാവങ്ങളെ കൈയും മെയ്യും മറന്ന് സഹായിക്കേണ്ട സംസ്ഥാന സർക്കാർ ഇപ്പോൾ അവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തു വിൽക്കുന്ന ആറുതരം ലോട്ടറികളുടെ വില 30 രൂപയിൽ നിന്ന് 40 രൂപയായി വർധിപ്പിച്ചത് നിഷ്ഠുരമായ നടപടിയാണ് എന്നു പറയാതെ വയ്യ. മാർച്ച് ഒന്നിന് സർക്കാരിന്റെ തീരുമാനം പ്രാബല്യത്തിലാകും. അന്ധർ, ബധിരർ, നിത്യരോഗികൾ, മറ്റൊരു വേലയും ചെയ്യാൻ കഴിയാത്തവർ തുടങ്ങിയ രണ്ടര ലക്ഷത്തോളം പേരാണ് ഭാഗ്യം വില്ക്കാൻ വിധിക്കപ്പെട്ട നിർഭാഗ്യവാന്മാർ.
ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കിയതുകൊണ്ട് ഏജന്റുമാരുടെയും ലോട്ടറി വില്പനക്കാരുടെയും വരുമാനവും സമ്മാനത്തുകയും കുറയാതിരിക്കാനാണ് ഈ നടപടി എന്നാണ് ധനമന്ത്രി നല്കുന്ന ന്യായീകരണം. എന്നാൽ, ജിഎസ്ടി 28 ശതമാനം ആകുന്പോൾ സംസ്ഥാന സർക്കാരിന് 14 ശതമാനം നികുതി ലഭിക്കുന്നു എന്നതിലാണ് ധനമന്ത്രിയുടെ യഥാർഥ കണ്ണ്. 2018-19ൽ ജിഎസ്ടിയിൽ നിന്ന് 555 കോടി രൂപയാണ് ഖജനാവിലേക്കു ലഭിച്ചത്. ലോട്ടറിയിൽ നിന്ന് ആ വർഷം 1679 കോടി രൂപ അറ്റാദായവും കിട്ടി. ലോട്ടറി ടിക്കറ്റിന്റെ വില കൂട്ടി ആദായവും ജിഎസ്ടി വരുമാനവും കൂട്ടുക എന്നതാണ് ധനമന്ത്രിയുടെ ലക്ഷ്യം.
എന്നാൽ, വില കൂടുന്തോറും വില്പന കുറയും എന്നതാണ് സാന്പത്തിക യാഥാർഥ്യം. നിലവിൽ 30 രൂപ മുഖവിലയുള്ള 1.08 കോടി ടിക്കറ്റുകളാണ് പ്രതിദിനം വില്ക്കുന്നത്. ഒരു ടിക്കറ്റിന് പത്തു രൂപയുടെ വില വർധന നിസാരമല്ല. ടിക്കറ്റ് എടുക്കുന്നവരിലേറെയും വെറും സാധാരണക്കാരാണ്. അവർ ഒന്നിലധികം ടിക്കറ്റുകളാണ് എടുക്കുന്നത്. പത്തു ടിക്കറ്റ് വാങ്ങുന്ന ഒരാൾ നൂറൂ രൂപ അധികം നല്കേണ്ടിവരും. അതോടെ വില്പന കുറയാനാണ് സാധ്യത. ഇതു ബാധിക്കാൻ പോകുന്നത് രണ്ടര ലക്ഷത്തോളം പാർശ്വവത്കരിക്കപ്പെട്ടവരെയാണ്. ഈ സർക്കാരിന്റെ കാലത്ത് ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ രണ്ടു തവണ വെട്ടിക്കുറയ്ക്കുകയും ചെയ്തു. സാധാരണജനങ്ങൾ പോലും നിലവിലുള്ള സാന്പത്തിക അരക്ഷിതാവസ്ഥയിൽ കടുത്ത പ്രതിസന്ധി നേരിടുന്പോൾ, ലോട്ടറി ഉപജീവനമാക്കിയവരുടെ കാര്യം പറയേണ്ടതില്ലല്ലോ.
മാർട്ടിന്റെ രണ്ടാമൂഴം
ജിഎസ്ടി ഏകീകരിക്കുകയും അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിലേക്കു കടന്നുവരാൻ സഹായകമായ രീതിയിലുള്ള ഹൈക്കോടതി വിധി ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിൽ വിലവർധന മൂലം ഇപ്പോൾതന്നെ പ്രതിസന്ധിയിലായ കേരള ലോട്ടറിയെ വിഴുങ്ങാൻ ഭീമാകാരത്തോടെ അന്യസംസ്ഥാന ലോട്ടറി തയാറായി നില്ക്കുന്നു. അതിന് ഇനി അധികം നാളുകളില്ല. 40 രൂപ വിലയുള്ള കേരള ലോട്ടറിയെ മലർത്തിയടിക്കാൻ അതിൽ താഴെ വിലയുള്ള അന്യസംസ്ഥാന ലോട്ടറിക്ക് അനായാസം കഴിയും.
ലോട്ടറി രാജാവ് മാർട്ടിനുമായി ബന്ധമുള്ള വെസ്റ്റ് ബംഗാൾ ലോട്ടറി സ്റ്റോക്കിസ്റ്റ്സ് സിൻഡിക്കറ്റ് ജിഎസ്ടി രജിസ്ട്രേഷന് സംസ്ഥാന ജിഎസ്ടി ഓഫീസിൽ നല്കിയ അപേക്ഷ തള്ളിയതിനെതിരേ അവർ ഹൈക്കോടതിയെ സമീപിച്ച് പുതിയ അപേക്ഷ നല്കാൻ ഉത്തരവ് നേടിയിരിക്കുകയാണ്. ചില സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജിഎസ്ടി ഓഫീസ് അപേക്ഷ തള്ളിയത്. അവ പരിഹരിച്ച് പുതിയ അപേക്ഷ നല്കുന്പോൾ, അവരുടെ പാത സുഗമമാകുകയാണ്.
ലോട്ടറി സംബന്ധിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക് ജിഎസ്ടി കൗണ്സിലിൽ എടുത്ത നിലപാടാണ് അന്യസംസ്ഥാന ലോട്ടറിക്ക് സഹായകമായത്. അന്ന് സംസ്ഥാന ലോട്ടറിയുടെ നികുതി 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിയുടെ നികുതി 28 ശതമാനവും ആക്കണമെന്നാണ് ധനമന്ത്രി ആവശ്യപ്പെട്ടത്. ഒരുത്പന്നത്തിന് രണ്ടുതരം നികുതി പാടില്ലെന്നാണു വ്യവസ്ഥ. കോടതിയിൽ പോയാൽ ഈ വിവേചനം നിലനില്ക്കില്ലെന്ന് എല്ലാവർക്കും അറിയാം. പിന്നീട് എല്ലാ ലോട്ടറികൾക്കും 28 ശതമാനം നികുതി ആകാമെന്നു ധനമന്ത്രി നിലപാടെടുത്തു.
അവിശുദ്ധ ബന്ധം
ഇടതുസർക്കാരിന്റെ ചരിത്രം പരിശോധിച്ചാൽ അന്യസംസ്ഥാനലോട്ടറിയുമായുള്ള അവരുടെ അഭേദ്യമായ ബന്ധം തെളിഞ്ഞു കാണാം. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ ഇതിനുമുന്പും കേരളത്തിൽ വൻ വിവാദം ഉണ്ടാക്കിയിരുന്നല്ലോ. മാർട്ടിൻ പടർന്ന് പന്തലിച്ചപ്പോൾ കേരള ലോട്ടറി തളർന്നു. യുഡിഎഫ് സർക്കാർ മാർട്ടിനെ കേരളത്തിൽനിന്നു കെട്ടുകെട്ടിച്ച ശേഷം ഇടതുഭരണകാലമായ 2018 ഏപ്രിൽ 18ന് മാർട്ടിന്റെ പരസ്യം ദേശാഭിമാനി ഉൾപ്പെടെ പല പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. മാർട്ടിനെ നിയമപരമായ വഴികളിലൂടെ കൊണ്ടുവരാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ സർക്കാർ വളഞ്ഞവഴി തേടുകയാണ്.
2010- 11ൽ ലോട്ടറിയുടെ മൊത്തം വിറ്റുവരവ് 557 കോടി രൂപ ആയിരുന്നത് യുഡിഎഫ് സർക്കാർ അന്യസംസ്ഥാന ലോട്ടറിയെ കെട്ടുകെട്ടിച്ചശേഷം 2015-16ൽ 6318 കോടിയായി കുതിച്ചുയർന്നു. 14 ഇരട്ടി വർധന! ശതകോടികൾ കേരളത്തിലെ സാധാരണക്കാരിൽനിന്ന് ലോട്ടറി മാഫിയ തട്ടിക്കൊണ്ടുപോയെന്നു വ്യക്തം. ഇത്രയും വലിയ തിക്താനുഭവം നമ്മുടെ മുന്നിൽ ഉണ്ടായിട്ടും വീണ്ടുംഅതേ കെണിയിലേക്കു വീഴാനാണ് നീക്കമെങ്കിൽ അതു കേരളം പൊറുക്കില്ല.
കാരുണ്യയെ ചുരുട്ടിക്കെട്ടി
കാരുണ്യ ലോട്ടറിയുടെ വില്പന വൻ തകർച്ചയിലേക്കു കൂപ്പുകുത്തിയതുമൂലമാണ് കാരുണ്യ ടിക്കറ്റിന്റെ വില 50 രൂപയിൽ നിന്ന് 40 രൂപയാക്കാൻ സർക്കാർ തീരുമാനിച്ചത്. കാരുണ്യ ചികിത്സ പദ്ധതി നിർത്തലാക്കിയതോടെ, പദ്ധതിക്ക് പണം കണ്ടത്താനായി തുടങ്ങിയ കാരുണ്യ ലോട്ടറിയുടെ ആകർഷണവും നഷ്ടപ്പെട്ടു. 75 ലക്ഷം കാരുണ്യലോട്ടറി അച്ചടിച്ചിരുന്നത് 73.5 ലക്ഷമാക്കി കുറച്ചെങ്കിലും രണ്ടര ലക്ഷം ലോട്ടറി ടിക്കറ്റുകൾ വില്ക്കാതെ കെട്ടിക്കിടക്കുകയാണ്. കാരുണ്യ ലോട്ടറി ആളുകൾ എടുത്തിരുന്നത് ഭാഗ്യം തേടി മാത്രമായിരുന്നില്ല മറിച്ച് സഹജീവികളോടുള്ള അഗാധമായ കരുതലിന്റെ ഭാഗം കൂടിയായിട്ടാണ്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ മുഖമുദ്ര വികസനവും കരുതലും എന്നതായിരുന്നു. കരുതലിന്റെ ഒരു പ്രധാനഘടകം കാരുണ്യ ലോട്ടറിയും. അന്തരിച്ച ധനമന്ത്രി മാണിസാറിന്റെ ശക്തമായ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ നടപ്പാക്കിയ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നിർത്തലാക്കിയ ഇടതുസർക്കാരിന്റെ തീരുമാനം 41 ലക്ഷം പാവപ്പെട്ടെവരെയാണ് കണ്ണീരിലാഴ്ത്തിയത്. ഗുരുതരമായ അസുഖം ബാധിച്ച പാവപ്പെട്ട വീടുകളിലെ രോഗികൾക്ക് അനായാസം ചികിത്സാസഹായം ലഭിക്കുന്ന ഈ പദ്ധതിയിലൂടെ യുഡിഎഫ് സർക്കാർ രണ്ടു ലക്ഷത്തോളം പേർക്ക് രണ്ടായിരം കോടിയോളം രൂപയാണ് നല്കിയത്.
ലോട്ടറിയെ മാർട്ടിനുമായി കൂട്ടിക്കെട്ടിയവർക്ക് കാരുണ്യ ലോട്ടറി പുത്തൻ അനുഭവമായി. കാരുണ്യ ലോട്ടറി വൻ വിജയമാകുകയും ലോട്ടറിയെ സഹജീവി സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ഉത്തുംഗ മാതൃകയാക്കി പ്രതിഷ്ഠിക്കുകയും ചെയ്തു. അതാണ് ഇടതു സർക്കാർ നിർത്തലാക്കിയത്. അതോടെ കാരുണ്യ ലോട്ടറി മറ്റേതു ലോട്ടറിയും പോലെ വെറും ചൂതാട്ടമായി. കേരളം കണ്ട ഏറ്റവും വലിയ ഒരു സാമൂഹിക വിപ്ലവം, സന്നദ്ധസേവനം അതോടെ നിലച്ചു. പതിനായിരക്കണക്കിനു പാവപ്പെട്ടവർ വഴിയാധാരമായി. അവരുടെ കണ്ണീർ ചുട്ടുപൊള്ളിക്കുന്നത് ഈ കേരളത്തെയാണ്. കാരുണ്യഫാർമസികൾ നിലച്ചതോടെ ഹീമോഫീലിയ രോഗികൾ ഉൾപ്പെടെയുള്ളവർ മരണത്തെ മുഖാമുഖം കണ്ടു.
സർക്കാർ ചെയ്യേണ്ടത്
30 രൂപ ടിക്കറ്റിന്റെ വില 40 രൂപയാക്കുന്നതിനു പകരം 20 രൂപയാക്കി കുറയ്ക്കുകയാണു വേണ്ടത്. അപ്പോൾ ടിക്കറ്റ് വിൽപ്പന കുതിച്ചുയരുകയും ധനമന്ത്രിയുടെ സ്വപ്നം സഫലമാകുന്നതോടൊപ്പം പാവപ്പെട്ട പതിനായിരങ്ങൾക്ക് ആശ്വാസം ലഭിക്കുകയും അന്യസംസ്ഥാന ലോട്ടറിയെ അകറ്റി നിർത്താനും സാധിക്കും. കാരുണ്യ ചികിത്സാപദ്ധതി തുടരുമെന്ന ബജറ്റ് വാഗ്ദാനം പാലിക്കുമെന്നു പ്രതീക്ഷിക്കുന്നു. അതോടൊപ്പം അന്യസംസ്ഥാന ലോട്ടറി കേരളത്തിലേക്കു കടക്കാതിരിക്കാനുള്ള ജാഗ്രതയും ശക്തമായ നടപടിയും ഉണ്ടാകുകയും വേണം. രണ്ടര ലക്ഷം പാവപ്പെട്ടവരോടാണോ, ലോട്ടറി രാജാവ് മാർട്ടിനോടാണോ സർക്കാരിന്റെ കൂറെന്ന് വരുംദിവസങ്ങളിൽ തെളിയുകയും ചെയ്യും.
ഉമ്മൻ ചാണ്ടി കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം