Monday, February 24, 2020 11:52 PM IST
ജാർഖണ്ഡിൽ ലക്ഷക്കണക്കിനു പട്ടിണിപ്പാവങ്ങൾക്കു റേഷൻ നിഷേധിക്കുകയും 23 പേർ പട്ടിണി കിടന്നു മരിക്കുകയും ചെയ്തതിനു പിന്നിൽ ആധാർ ബന്ധനത്തിനും പങ്കെന്നു പഠനറിപ്പോർട്ട്. സംസ്ഥാനത്ത് കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന മനുഷ്യത്വരഹിതമായ റേഷൻ നിഷേധത്തിന്റെ ഞെട്ടിക്കുന്ന നേർചിത്രമാണ് കേംബ്രിജ് ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് (എൻബിഇആർ)നടത്തിയ ഗവേഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.
ആധാർ ബന്ധനം നടത്താത്തതിന്റെ പേരിൽ ലക്ഷക്കണക്കിനു റേഷൻ കാർഡുകളായിരുന്നു ജാർഖണ്ഡിൽ രഘുബർ ദാസ് നേതൃത്വം നൽകിയ ബിജെപി സർക്കാർ റദ്ദാക്കിയത്. വ്യാജകാർഡുകൾ എന്നു മുദ്രകുത്തിയായിരുന്നു ആദിവാസികൾക്കടക്കം റേഷൻ നിഷേധിച്ചത്. എന്നാൽ, ഇത്തരത്തിൽ അസാധുവാക്കിയ 88 ശതമാനം റേഷൻകാർഡുകളും അർഹതയുള്ളവയായിരുന്നു എന്നാണ് എൻബിഇആർ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത്.
സന്തോഷി അടക്കം 23 പേർ
2017 സെപ്റ്റംബര് 28നായിരുന്നു പതിനൊന്നുകാരിയായ സന്തോഷി കുമാരി പട്ടിണിമൂലം ജാര്ഖണ്ഡിലെ സിംദേഗ ജില്ലയിൽ മരിച്ചത്. എട്ടു ദിവസത്തോളം ഭക്ഷണം കഴിക്കാതെ പട്ടണി കിടക്കേണ്ടിവന്നതായിരുന്നു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്. കുടുംബത്തിനു റേഷൻ കിട്ടാതായതാണു പട്ടിണിക്കിടയാക്കിയത്. ദേശീയതലത്തിൽ ഏറെ വിവാദമുയർത്തിയ ദാരുണസംഭവമായിരുന്നു സന്തോഷിയുടെ മരണം. സന്തോഷിയുടെ കുടുംബം ആറു മാസത്തോളം റേഷൻ കിട്ടാതെ ദുരിതത്തിലായിരുന്നു.
ആധാർ ഇല്ലാത്തതിന്റെ പേരിൽ ആർക്കും സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കരുതെന്നു സുപ്രീം കോടതി വിധിക്കുകയുമുണ്ടായി. എന്നാൽ, അതൊന്നും ജാർഖണ്ഡിലെ പട്ടിണിപ്പാവങ്ങൾക്കു തുണയായില്ല. സന്തോഷി അടക്കം 23 പേരാണ് 2015 മുതൽ 2019 വരെ ജാർഖണ്ഡിൽ പട്ടിണിമൂലം മരിച്ചത്. മിക്ക മരണങ്ങളുടെയും പിന്നിലെ പ്രധാന വില്ലൻ ആധാർ ബന്ധനം നടത്താത്തിനെത്തുടർന്നുള്ള റേഷൻ നിഷേധമായിരുന്നു.
തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും മുൻപന്തിയിലാണ് ജാർഖണ്ഡ്. 39.1 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ. 9.2 ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. ദേശീയ ശരാശരിയാകട്ടെ 7.4 ശതമാനമാണ്. സാക്ഷരതയുടെ കാര്യത്തിലും സംസ്ഥാനം ദേശീയ ശരാശരിക്കു താഴെയാണ്. സാക്ഷരതയുടെ ദേശീയ ശരാശരി 75.4 ഉള്ളപ്പോൾ ജാർഖണ്ഡിൽ 70.3 ശതമാനം പേർക്കു മാത്രമാണ് എഴുത്തും വായനയും അറിയുന്നത്.
കുട്ടികളിലെയും സ്ത്രീകളിലെയും വളർച്ചാമുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവയിലും ജാർഖണ്ഡിന്റെ അവസ്ഥ പരിതാപകരമാണ്. തൊഴിലില്ലായ്മയും കാർഷിക മേഖലയുടെ തകർച്ചയുമെല്ലാമായി പൊതുവേ ദരിദ്രമായ ജാർഖണ്ഡിലെ ആദിവാസികളും ഗോത്രവിഭാഗങ്ങളും അടങ്ങുന്ന ഗ്രാമീണർ കൂടുതലായും റേഷൻ ധാന്യങ്ങളെ ആശ്രയിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത്. സംസ്ഥാനത്തെ 3.3 കോടി ജനങ്ങളിൽ 71 ശതമാനത്തോളം പേരും ഭക്ഷ്യധാന്യങ്ങൾക്കായി റേഷൻകടകളെയാണ് ആശ്രയിച്ചിരുന്നത്.
ആധാർ ബന്ധനം
2017 ഏപ്രിൽ അഞ്ചിനകം എല്ലാ റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു 2016ൽ ബിജെപി സർക്കാർ നിർദേശിച്ചത്. ഇതേത്തുടർന്ന് 2017 സെപ്റ്റംബറിൽ ആധാർ ബന്ധനം നടത്താത്ത 11.6 ലക്ഷം കാർഡുകളുണ്ടെന്നു കണ്ടെത്തി. ഇവയെല്ലാം അനധികൃത കാർഡുകൾ എന്നതായിരുന്നു സർക്കാർ നിലപാട്. ഇത്തരം അനധികൃത റേഷൻ കാർഡുകൾ കണ്ടെത്തി അസാധുവാക്കിയതു വഴി 225 കോടി രൂപയുടെ സബ്സിഡി ചോർച്ച തടയാനായി എന്നും സർക്കാർ അവകാശപ്പെട്ടു. വീണ്ടും അവസരം നൽകിയതോടെ ആധാർ ബന്ധനം നടത്താത്ത കാർഡുകളുടെ എണ്ണം 6.96 ലക്ഷമായി കുറഞ്ഞു. അസാധുവാക്കപ്പെട്ട കാർഡുകളുടെ ഉടമകൾക്ക് യാതൊരു അറിയിപ്പും നൽകിയില്ല എന്നതാണ് ഏറ്റവും ദുരൂഹതയുണ്ടാക്കിയത്. റേഷൻ കടകളിൽ ധാന്യങ്ങൾ വാങ്ങാൻ ചെന്നപ്പോൾ മാത്രമാണ് കാർഡുടമകൾ റേഷൻ സംവിധാനത്തിൽനിന്നു പുറത്തായ വിവിരം അറിഞ്ഞത്.
വനമേഖലകളിലും വിദൂരഗ്രാമങ്ങളിലും കഴിയുന്ന ആദിവാസികളും ഗോത്രവിഭാഗങ്ങളുമാണ് ആധാർ ബന്ധനത്തിന്റെ ഇരകളായി മാറിയത്. ആധാർ എടുക്കുന്നതിനുള്ള സേവനങ്ങൾ സൗജന്യമാണെങ്കിലും പണികളഞ്ഞ് യാത്രാച്ചെലവ് മുടക്കി സേവാകേന്ദ്രങ്ങളിലെത്തി ആധാർ എടുക്കാൻ സാധിക്കാത്ത ആയിരങ്ങൾ ഇവിടെയുണ്ട്. വൈദ്യുതി തടസവും ഇന്റർനെറ്റ് കണക്ഷൻ കിട്ടാതെവരുന്നതും പതിവായതിനാൽ പല ദിവസങ്ങൾ മെനക്കെട്ടാൽ മാത്രമേ ആധാർ എടുക്കാൻതന്നെ സാധിക്കൂ. നിരക്ഷരരും ദരിദ്രരുമായ ഇവർ ഇടനിലക്കാരുടെ ചൂഷണത്തിനും ഇരയാകുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാതെയായിരുന്നു റേഷൻ കാർഡ്-ആധാർ ബന്ധനം നിർബന്ധമാക്കിയത്.
2018 നവംബർ 30 ആയപ്പോഴേക്കും സംസ്ഥാനത്തെ 91.3 ശതമാനം റേഷൻ കാർഡുകളും ആധാർ ബന്ധനം നടത്തിക്കഴിഞ്ഞതായാണ് സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, അക്കാലത്തു ദേശീയ തലത്തിൽ 89.6 ശതമാനം മാത്രമായിരുന്നു ആധാർ ബന്ധനം പൂർത്തിയാക്കിയത്. ഇതു സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമതയാണ് എന്നായിരുന്നു ഭരണക്കാരുടെ അവകാശവാദം. അർഹതപ്പെട്ടവർക്കെല്ലാം റേഷൻ കാർഡുകൾ ഉറപ്പുവരുത്തുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വൻവീഴ്ചയുണ്ടാകുന്നുവെന്നു പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ നൽകിയ കണക്കുകൾ അപ്പാടെ വിശ്വസിക്കുകയായിരുന്നു ഭരണ നേതൃത്വം.
ആധാർ ബന്ധനത്തിന്റെ പേരിൽ ആദിവാസികൾക്കും ദരിദ്രർക്കും റേഷൻ നിഷേധിക്കുന്നതിനെതിരേ ഉയർന്ന വിമർശനങ്ങളെയെല്ലാം അന്നു സംസ്ഥാന സർക്കാർ തള്ളിക്കളയുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ നവംബർ-ഡിസംബറിലായി നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിയും വന്നു. ആധാർ ബന്ധനത്തിന്റെ പേരിൽ അസാധുവാക്കപ്പെട്ട റേഷൻ കാർഡുകളിൽ 90 ശതമാനവും അർഹതപ്പെട്ടവരുടേതാണെന്നാണ് എൻബിഇആർ സംഘം നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
88 ശതമാനവും അർഹതയുള്ളവർ
നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് നടത്തിയ ഗവേഷണത്തിൽ ഇന്ത്യയിലെ നിരക്ഷരരായ ദരിദ്രർ അനുഭവിക്കുന്ന അവഗണനയുടെ നേർചിത്രമാണു തെളിഞ്ഞത്. കാർത്തിക് മുരളീധരൻ, പോൾ നെയ്ഹസ്, സന്ദീപ് സുക്തൻകർ എന്നിവരായിരുന്നു എൻബിഇആർ ഗവേഷകർ. സംസ്ഥാനത്തെ 24 ജില്ലകളിലും വ്യാജ റേഷൻ കാർഡുകൾ അസാധുവാക്കിയിരുന്നു. ഇതിൽ 10 ജില്ലകളിലാണ് പഠനം നടത്തിയത്. ഈ 10 ജില്ലകളിലായി 2016-18 കാലയളവിൽ 5.9 ശതമാനം പേരുടെ, അതായത് 1.44 ലക്ഷം റേഷൻ കാർഡുകൾ അസാധുവാക്കപ്പെട്ടുവെന്നായിരുന്നു സർക്കാർ കണക്ക്. 24.5 ലക്ഷം കാർഡുകളാണ് ഈ ജില്ലകളിൽ ആകെയുള്ളത്.
ആകെയുണ്ടായിരുന്ന റേഷൻ കാർഡുകളിൽനിന്ന് റാൻഡം സെലക്ഷൻ നടത്തിയാണ് ഗവേഷകർ പഠനം നടത്തിയത്. തെരഞ്ഞെടുത്ത കാർഡുകളിൽ 5.5 ശതമാനം അസാധുവാക്കപ്പെട്ടതായിരുന്നു. ഇതിൽ 88 ശതമാനവും അർഹതയുണ്ടായിട്ടും അസാധുവാക്കപ്പെട്ടവയായിരുന്നു എന്നാണ് കണ്ടെത്തൽ. 12 ശതമാനം മാത്രമായിരുന്നു വ്യാജകാർഡുകൾ. ക്ഷേമപദ്ധതികളിൽ ആധാർ പോലുള്ള തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കുമ്പോൾ ദുർബലവിഭാഗങ്ങൾ നേരിടുന്ന തിരച്ചടി തുറന്നുകാട്ടുന്നതാണ് എൻബിഇആർ പഠനറിപ്പോർട്ട്.
റേഷൻ പോലുള്ള ഏറ്റവും അവശ്യമേഖലയിൽ കാട്ടിയ ഉദാസീനതയാണ് ജാർഖണ്ഡിൽ ബിജെപിക്ക് കനത്ത തോൽവിക്കു പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018 ഫെബ്രുവരിയിൽ പാർലമെന്റിൽ സമർപ്പിച്ച രേഖയനുസരിച്ച് 2013-2017 കാലഘട്ടത്തിൽ 27.5 ദശലക്ഷം റേഷൻ കാർഡുകളാണു വ്യാജമെന്ന പേരിൽ റദ്ദാക്കിയത്. ഇതിൽ 4,53,000 എണ്ണവും ജാർഖണ്ഡിലേതായിരുന്നു. എൻബിഇആർ പഠനറിപ്പോർട്ട് മുഖവിലയ്ക്കെടുത്താൽ ജാർഖണ്ഡലേതുപോലെ പല സംസ്ഥാനങ്ങളിലും അർഹരായ അനേകം പേർക്ക് റേഷൻ നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്നു കണക്കാക്കേണ്ടിവരും.
ഇത്തരത്തിൽ ഭക്ഷ്യധാന്യങ്ങൾ നിഷേധിക്കപ്പെട്ട മഹാഭൂരിപക്ഷവും ദരിദ്രരും നിരക്ഷരരും ആദിവാസികളും ഗോത്രവിഭാഗങ്ങളും ഗ്രാമീണരുമൊക്കെയാണെന്നതു കാണാതിരുന്നുകൂടാ. ജീവൻ നിലനിർത്താൻ റേഷൻ ധാന്യങ്ങളെ ആശ്രയിക്കുന്ന ഇത്തരക്കാരിൽ ചെറിയൊരു ശതമാനം പോലും അവഗണിക്കപ്പെടുന്നത് സാമൂഹ്യനീതിയുടെ കടുത്ത ലംഘനമാണ്.
സംസ്ഥാന പര്യടനം/ സി.കെ. കുര്യാച്ചൻ