Tuesday, March 24, 2020 11:15 PM IST
കോവിഡ്-19 വൈറസ് ലോകത്തെയാകെ വിറപ്പിക്കുമ്പോൾ ഇന്ത്യയിലെ ആരോഗ്യമേഖലയുടെ അപര്യാപ്തതയും ഗൗരവമേറിയ വിചിന്തനത്തിനു വിഷയമാകുകയാണ്. 135 കോടി ജനങ്ങളുള്ള രാജ്യത്ത് ആരോഗ്യമേഖലയ്ക്കു നീക്കിവയ്ക്കുന്ന വിഹിതം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 1.28 ശതമാനം മാത്രമാണ്. താരതമ്യേന അവികസിത അയൽ രാജ്യങ്ങളായ ശ്രീലങ്കയും ബംഗ്ലാദേശുംപോലും ഇതിനേക്കാൾ കൂടിയ ജിഡിപി വിഹിതമാണ് ആരോഗ്യമേഖലയ്ക്കു നീക്കിവയ്ക്കുന്നത്.
സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വത്തിലാണ് രാജ്യത്തെ ആരോഗ്യമേഖല പ്രവർത്തിക്കുന്നത്. മിക്ക കേന്ദ്രപദ്ധതികളും സംസ്ഥാനങ്ങൾ വഴിയാണ് നടപ്പാക്കുന്നത്. അതിനാൽത്തന്നെ ഓരോ സംസ്ഥാനത്തേയും ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളും നിലവാരവും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. സർക്കാർ ആശുപത്രികളിൽ മാത്രമാണ് നിലവിൽ കോവിഡ്-19 ചികിത്സയ്ക്ക് അനുമതിയുള്ളത്.
കേരളത്തിന്റെ ആരോഗ്യമേഖലയാണ് രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ടത്. എന്നാൽ, ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിന്റേതാണ് ഏറ്റവും പിന്നിൽ. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് തുടങ്ങി ജനസംഖ്യ കൂടിയ സംസ്ഥാനങ്ങളുടെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ രാജ്യത്തിനുതന്നെ പലപ്പോഴും നാണക്കേടായി മാറുന്നു. ബിഹാറിലെ മുസാഫർപൂരിൽ 1990 മുതൽ ജപ്പാൻജ്വരം ബാധിച്ചു കുട്ടികൾ മരിക്കുന്ന ദാരുണമായ അവസ്ഥ കഴിഞ്ഞവർഷവും ആവർത്തിച്ചു. ഇത്തരത്തിൽ പൊതുവേ ദുർബലമായ ആരോഗ്യ മേഖല ഇപ്പോൾ കോവിഡ്-19 വൈറസ് ബാധ പടരുമ്പോൾ കടുത്ത ആശങ്കയിലാകുകയാണ്.
ബെഡുകൾ അപര്യാപ്തം
പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജില്ലാ ആശുപത്രികൾവരെ രാജ്യത്ത് അലോപ്പതിയിൽ ആകെ 37,725 ആശുപത്രികളുണ്ടെന്നാണ് 2018ൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ഛൗബെ രാജ്യസഭയിൽ അറിയിച്ചത്. ഈ ആശുപത്രികളിലെല്ലാംകൂടി ആകെ 7,39,024 ബെഡുകളാണ് ഉള്ളത്. ഇതിൽ ഗ്രാമീണ മേഖലയിൽ 2,79,588 ബെഡുകൾ മാത്രമാണുള്ളത്. കണക്കുകളിൽ ഇത്രയുണ്ടെങ്കിലും ഉപയോഗയോഗ്യമായവ ഇത്രയുമുണ്ടാകാനിടയില്ല. എന്നാൽ, ഐസിയു ബെഡുകൾ എഴുപതിനായിരത്തോളമേയുള്ളൂ.
അലോപ്പതി കൂടാതെ ആയുഷ് വിഭാഗത്തിൽപ്പെട്ട ആയുർവേദം, യുനാനി, ഹോമിയോ ആശുപത്രികളുണ്ട്. സൈനിക ആശുപത്രികളും റെയിൽവേ, ഇഎസ്ഐ ആശുപത്രികളും പൊതുമേഖലയിലുണ്ട്. ഇവയെല്ലാം പരിഗണിച്ചാൽത്തന്നെ 42,078 ആശുപത്രികളും 8,62,299 ബെഡുകളുമാണ് പൊതുമേഖലയിലുള്ളത്. സ്വകാര്യമേഖലയിലെ മികച്ച ആശുപത്രികളെല്ലാംതന്നെ നഗരങ്ങളിലാണ്.
ഒരു സർക്കാർ ഡോക്ടർ 10,926 പേർക്ക്
2019 സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 12,01,354 അലോപ്പതി ഡോക്ടർമാരാണ് പ്രാക്ടീസിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 80 ശതമാനം പേരുടെ സേവനം ലഭ്യമാണെന്നാണ് സർക്കാർ കണക്ക്. 2019ലെ നാഷണൽ ഹെൽത്ത് പ്രൊഫൈൽ അനുസരിച്ച് 11,54,686അലോപ്പതി ഡോക്ടർമാരാണ് രാജ്യത്തുള്ളത്. 1404 പേർക്ക് ഒരു ഡോക്ടർ എന്നതാണ് രാജ്യത്തെ അവസ്ഥ. എന്നാൽ, ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നത് ആയിരം പേർക്ക് ഒരു ഡോക്ടർ എന്നതാണ്.
ആയുഷ് വിഭാഗത്തിലെ ആയുർവേദം, യുനാനി, ഹോമിയോ എന്നിവയിലായി 7.88 ലക്ഷം ഡോക്ടർമാരുണ്ട്. ഇവരിൽ 80 ശതമാനമായ 6.3 ലക്ഷം പേർ സേവനംചെയ്യുന്നുണ്ട്. ഇവരെക്കൂടി കൂട്ടിയാൽ രാജ്യത്ത് ആരോഗ്യമേഖല മെച്ചമാണെന്നാണ് സർക്കാർ വാദം. എന്നാൽ കോവിഡ് പോലെ അതിസങ്കീർണമായ വൈറസ്ബാധയിൽ ആയുർവേദം, യുനാനി, ഹോമിയോ ചികിത്സകൾക്ക് കാര്യമായ പ്രസക്തിയില്ലെന്നതാണ് ഇതുവരെയുള്ള അനുഭവം.
11,54,686 അലോപ്പതി ഡോക്ടർമാരുള്ളപ്പോഴും രാജ്യത്തെ ഗവൺമെന്റ് സെക്ടറിൽ 1,16,756 ഡോക്ടർമാർ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. ഇതനുസരിച്ച് 10,926 പേർക്ക് ഒരു സർക്കാർ ഡോക്ടർ മാത്രമേയുള്ളൂ.20,48,979 നഴ്സുമാരാണ് രാജ്യത്തുള്ളതെന്നാണ് കേന്ദ്ര ആരോഗ്യ ഇന്റലിജൻസിന്റെ വിലയിരുത്തൽ.
2016ൽ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ 50,000 ക്രിട്ടിക്കൽ-കെയർ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ആവശ്യമുണ്ടെന്നും എന്നാൽ 8,350 പേർ മാത്രമാണ് നിലവിലുള്ളതെന്നും കണ്ടെത്തിയിരുന്നു.
ഇന്ത്യയിൽ 1404 പേർക്ക് ഒരു ഡോക്ടർ ഉള്ളപ്പോൾ ചൈനയിൽ ആയിരം പേർക്ക് രണ്ടു ഡോക്ടർമാരാണുള്ളത്. അമേരിക്കയിൽ 2.6, ഇംഗ്ലണ്ടിൽ 2.9, ജർമനിയിൽ 4.3 എന്നതാണ് അവസ്ഥ. ഇത്തരം രാജ്യങ്ങൾപോലും കോവിഡ്-19 വൈറസ്ബാധയ്ക്കു മുന്നിൽ പതറിനിൽക്കുമ്പോൾ ഇന്ത്യയിൽ രോഗവ്യാപനമുണ്ടായാൽ അവസ്ഥ ദയനീയമാകും എന്നതാണ് ആശങ്ക.
കേരളം മുന്നിൽ
രാജ്യത്തെ ആരോഗ്യമേഖലയിൽ കേരളം ഒന്നാമതാണ്. 2019 ജൂണിൽ നീതി ആയോഗ് പുറത്തുവിട്ട 2017-18ലെ കണക്കനുസരിച്ചാണ് കേരളം ആരോഗ്യരംഗത്ത് ഒന്നാമതെത്തിയിരിക്കുന്നത്. മുൻവർഷവും കേരളമായിരുന്നു ഒന്നാം സ്ഥാനത്ത്. വിവിധ മാനദണ്ഡങ്ങളനുസരിച്ച് കേരളത്തിന്റെ സ്കോർ 74.01 ആണ്. രണ്ടാംസ്ഥാനത്തുള്ള ആന്ധ്രയ്ക്ക് 65.13 ആണ് സ്കോർ. 63.99 സ്കോറുമായി മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്. 28.61 സ്കോർ മാത്രമുള്ള ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ. 32.11 സ്കോറുള്ള ബിഹാറാണ് ഉത്തർപ്രദേശിനു തൊട്ടുമുന്നിലുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും പിൻനിരയിൽത്തന്നെ.
ആരോഗ്യമേഖല സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഒരോ സംസ്ഥാനത്തുമുള്ള സംവിധാനങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. കേരളത്തിൽ ആയിരംപേർക്ക് 1.14 ബെഡുകൾ ഉള്ളപ്പോൾ ബിഹാറിലെ അവസ്ഥ 0.11എന്നതാണ്.
വേണ്ടത് അടിയന്തര പരിഗണന
രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് കൂടുതൽ ബജറ്റ് വിഹിതം നീക്കിവയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2008-09ൽ ജിഡിപിയുടെ 1.2 ശതമാനമായിരുന്നു ആരോഗ്യമേഖലയ്ക്ക് നീക്കിവച്ചിരുന്നത്. ഇത് 2019-20ൽ എത്തുമ്പോൾ 1.6 ശതമാനം എന്ന നാമമാത്ര വർധനമാത്രമാണുണ്ടായിരിക്കുന്നത്. ബ്രസീൽ, ദക്ഷിണാഫ്രിക്ക് തുടങ്ങിയ രാജ്യങ്ങൾപോലും ജിഡിപിയുടെ 7.5-8 ശതമാനം ആരോഗ്യമേഖലയ്ക്കു നീക്കിവയ്ക്കുന്നുണ്ട്. ഭൂട്ടാൻ 3.6 ശതമാനവും ബംഗ്ലാദേശ് 2.2 ശതമാനവും നീക്കിവയ്ക്കുന്നു. അമേരിക്ക, ജർമനി തുടങ്ങിയ രാജ്യങ്ങൾ 8.5-9.5 ശതമാനമാണ് നീക്കിവയ്ക്കുന്നത്.
രാജ്യത്ത് ആരോഗ്യരംഗത്തുള്ള ആളോഹരി ചെലവും കുറവാണ്. 2019ലെ നാഷണൽ ഹെൽത്ത് പ്രൊഫൈൽ അനുസരിച്ച് 2018-19ലെ ആളോഹരി ചെലവ് 1,657 രൂപയാണ്. ശ്രീലങ്ക ഇതിന്റെ മൂന്നിരട്ടിയും ഇന്തോനേഷ്യ രണ്ടിരട്ടിയുമാണ് നീക്കിവയ്ക്കുന്നത്. അതിനാൽ ഇപ്പോഴത്തെ സങ്കീർണമായ സാഹചര്യങ്ങൾകൂടി ഉൾക്കൊണ്ട് രാജ്യത്തെ ആരോഗ്യമേഖല അടിയന്തര പരിഗണന അർഹിക്കുന്നു.
സംസ്ഥാനങ്ങളിൽ ആയിരംപേർക്കുള്ള ആശുപത്രി ബെഡുകൾ
കേരളം 1.14
തമിഴ്നാട് 1.07
പുതുച്ചേരി 2.86
കർണാടക 1.14
ആന്ധ്ര 0.47
ഗോവ 2.07
തെലുങ്കാന 0.60
മഹാരാഷ്ട്ര 0.46
ഗിജറാത്ത് 0.33
ഒഡീഷ 0.44
ഛത്തീസ്ഗഡ് 0.37
ജാർഖണ്ഡ് 0.33
പശ്ചിമ ബംഗാൾ 0.86
മിസോറം 1.82
മേഘാലയ 1.50
ആസാം 0.55
ത്രിപുര 1.21
ബിഹാർ 0.11
മധ്യപ്രദേശ് 0.43
ഉത്തർപ്രദേശ് 0.38
ഡൽഹി 1.45
രാജസ്ഥാൻ 0.69
ഹരിയാന 0.44
പഞ്ചാബ് 0.65
ഉത്തരാഖണ്ഡ് 0.84
ഹിമാചൽപ്രദേശ് 1.81
ജമ്മു-കാഷ്മീർ 0.58
സി.കെ. കുര്യാച്ചൻ