Sunday, May 31, 2020 12:00 AM IST
അനന്തപുരി / ദ്വിജൻ
അഞ്ചുവർഷം കൊണ്ടു ചെയ്യാൻ ഉദ്ദേശിച്ചതെല്ലാം നാലു വർഷമായപ്പോൾ തന്നെ പൂർത്തിയാക്കാനായതിന്റെ സന്തോഷത്തിലാണു മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി വന്ന് എല്ലാം ശരിയാക്കുമെന്നു പറഞ്ഞപ്പോൾ ഇത്രയും ചെയ്യാനാവുമെന്നു കടുത്ത സഖാക്കൾ പോലും കരുതിയില്ല. ഈശ്വരവിശ്വാസം വലിയ കുറ്റമായി കരുതുന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്നെങ്കിലും ഇവിടത്തെ ദേവാലയങ്ങളെല്ലാം പൂട്ടിക്കാനാവുമെന്നു കരുതിയവർ ഉണ്ടാവില്ല. കൊറോണ എന്ന മഹാമാരിയുടെ മറപിടിച്ച് അതിനും സാധിച്ചു.
മദ്യക്കടകൾ വരെ അതിസാഹസത്തിലൂടെ തുറന്നിട്ടും സാമൂഹിക അകലം പാലിച്ചുപോലും ദേവാലയങ്ങൾ തുറക്കാൻ പിണറായി അനുവദിച്ചില്ല. ഒരു അന്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയുമെന്നു കരുതുന്നവരുടെ പിൻമുറക്കാരുടെ മനസ് അതിലും ദൈവവിരുദ്ധം.
ആഴ്ചയിൽ ആറു ദിവസവും ഓഫീസിലും കടകളിലുമെല്ലാം മുഖംമൂടിയിട്ടായാലും ഓടിനടന്നു ജീവിക്കുമ്പോൾ, ക്രൈസ്തവർ അതിപൂജിത ദിനമായി കണക്കാക്കുന്ന ഞായറാഴ്ച കർഫ്യൂ ദിനമായി ആചരിക്കണം എന്നാണു സർക്കാരിന്റെ കല്പന. വീടും പരിസരവും ശുദ്ധീകരിക്കണം എന്ന ടാസ്കും മുഖ്യമന്ത്രി നല്കുന്നു. കുർബാന കണ്ടു വന്നിട്ട് അതു ചെയ്യാനുള്ള അനുവാദം പോലും ഇല്ല.
വിശുദ്ധ കുർബാന സ്വീകരണം അതിൽ വിശ്വസിക്കുന്നവർക്കു പകരുന്ന കരുത്ത് നിസാരമല്ല എന്നതു സത്യമാണ്. ആത്മീയവും ഭൗതികവുമായ ബുദ്ധിമുട്ടുകളെ നേരിടാൻ ദിവ്യകാരുണ്യ സ്വീകരണം കരുത്തു പകരും. ഇതറിയുന്നവർ പോലും ദിവ്യബലികളുടെ പുനരാരംഭം ലോക്കൗട്ടിൽ കുടുങ്ങിയവർക്കു മാനസികമായി ശക്തിപകരുമെന്ന സഭാനേതാക്കളുടെ നിലപാടിനെ വ്യക്തിപരമായ വിരോധത്തിന്റെ പേരിൽ പരിഹസിക്കുന്നതു വല്ലാത്ത ദുരന്തമാണ്. ദേവാലയം തുറന്നാൽ അനിയന്ത്രിതമായ ജനക്കൂട്ടം ഉണ്ടാകുമെന്നു പറയുന്നതിൽ ഒരർഥവുമില്ല.
നൂറുകണക്കിനു വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷകൾ സർക്കാർ നടത്തി. സാമൂഹിക വ്യാപനം തടയാനുള്ള മുൻകരുതൽ മതിയായിരുന്നു അതിന്. മദ്യത്തിന്റെ വില 30 ശതമാനം കൂട്ടിയിട്ടും ബാറുകൾ ആപ്പു വച്ച് തുറന്നിട്ടും തലസ്ഥാനത്തെ ചില പ്രമുഖ ബാറുകളുടെപോലും മുന്നിൽ പഴയകാല ചന്തപോലാണു ജനം ഇടിച്ചുനിന്നത്. ഒരു സാമൂഹിക അകലവും ആരും പാലിച്ചില്ല. പാലിക്കുന്നുണ്ടോ എന്നു നോക്കാൻ ആരും ഉണ്ടായിരുന്നതുമില്ല. ഇത്രയും ഒൗദാര്യം പോലും വിശ്വാസികളോടു കാണിക്കില്ല എന്നാണു ചിലരുടെ നിലപാട്.
എല്ലാം ശരിയായോ?
ഗ്യാസ് ലൈൻ പദ്ധതി വലിയ നേട്ടം തന്നെയാണ്. അതു പിണറായിയുടെ നിശ്ചയദാർഢ്യത്തിന്റെ മാത്രം വിജയമാണ്. കേരളത്തിലെ വേറെ ഏതെങ്കിലും മുഖ്യമന്ത്രി അത്തരം ഒരു തീരുമാനം എടുത്താൽ ആരാവും അതിനെ എതിർത്തും തടസം ഉണ്ടാക്കിയും ഇല്ലാതാക്കുക എന്നു ചിന്തിച്ചാൽ മതി. വേറേതു നടപടിയുണ്ട് എടുത്തുകാണിക്കാൻ?
ജനാധിപത്യ മുന്നണി സർക്കാരിന്റെ അഴിമതിയും തെറ്റായ നടപടികളും കണ്ടെത്തി നടപടി എടുക്കാൻ ഒരു മന്ത്രിസഭാ സമിതി ഉണ്ടായിരുന്നു. അവർ എന്താണു ശരിയാക്കിയത്? ഇടതായാലും വലതായാലും പ്രതിപക്ഷത്തിരിക്കുന്പോൾ ജനങ്ങളോടു പറയുന്ന അഴിമതികൾ അധികാരത്തിലെത്തിയാൽ ആദ്യം അന്വേഷിക്കണം, നടപടി ഉണ്ടാകണം. ഇപ്പോൾ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങളിലും അതുണ്ടാകണം. പലപ്പോഴും സംഭവിക്കുന്നത് തങ്ങൾ പ്രതിപ ക്ഷത്തിരുന്ന് ഉന്നയിച്ച ആരോപണങ്ങളിലെ കാര്യങ്ങൾ അധികാരം കിട്ടുന്പോൾ തങ്ങൾതന്നെ ചെയ്യുന്നു എന്നതാണ്.
അഴിമതിക്കെതിരേ നിയമസഭയിൽ രാപകൾ സമരം നടത്തിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ എത്ര മന്ത്രിമാർക്കു രാജിവയ്ക്കേണ്ടിവന്നു! വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിച്ച് തിരിച്ചുകയറി എന്നതു വാസ്തവം. പക്ഷേ ചേച്ചിയുടെ മകനെ മന്ത്രി നിയമിച്ചു എന്നതു സത്യമല്ലേ? നിയമനം കിട്ടിയയാൾ ചിറ്റപ്പൻ മന്ത്രിയെ രക്ഷിക്കാൻ രാജിവച്ചു എന്നതു നേര്. പക്ഷേ അതുകൊണ്ട് സ്വജനപക്ഷപാതം ഇല്ലാതാകുമോ? വിദ്യാഭ്യാസ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും മാർക്കുദാനം വരെ നടത്തുന്നു. അദ്ദേഹത്തിനും ബന്ധുനിയമനം മൂലം പൊള്ളലേറ്റു. ഒരു വിധത്തിൽ തടിയൂരി. ഗതാഗതമന്ത്രി പെട്ടുപോയത് ഹണിട്രാപ്പ് എന്ന വല്ലാത്ത കെണിയിലായിരുന്നു. അതിലും തടിയൂരി. തോമസ് ചാണ്ടി മന്ത്രിയുടെ പേരിലും വന്നു ആക്ഷേപങ്ങൾ. എല്ലാം ശരിയായോ?
അഴിമതിക്കാരെ തുറുങ്കിലടയ്ക്കാൻ വന്ന, ഡോ. കെ.എം.ഏബ്രഹാമിനെപ്പോലുള്ള നല്ല ഓഫീസർമാരുടെ വീട് റെയ്ഡ് ചെയ്ത് വാർത്ത ഉണ്ടാക്കിയ ഡിജിപി ജേക്കബ് തോമസ് അവസാനം കുടുങ്ങി. മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ ആയി വന്ന അദ്ദേഹം ഇപ്പോൾ സഹായിക്കാൻ ആരുമില്ലാത്തതു പോലായി. കോടതിയിൽ കൊടുത്ത വിടുതൽ ഹർജി ഹൈക്കോടതി അംഗീകരിച്ചില്ല. പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നും കോടതി പറഞ്ഞു. അതും ശരിയായി!
പണി പാളി
പോലീസിലെ പണിയെല്ലാം പാളിയോ? ഡിജിപിക്കെതിരേ പരാതി വന്നു. അദ്ദേഹം വഴിവിട്ട് പണം ഉപയോഗിച്ചതിന്റെ ഉദാഹരണങ്ങൾ സിഎജി കൊണ്ടുവന്നു. പാവം പോലീസുകാരനു വീടുപണിയാൻ കിട്ടിയ സഹായം കൊടുത്ത് ഡിജിപിമാർക്കു മന്ദിരം, വാഹനം. എല്ലാം ശരിയായി!
മൂന്നു ബ്രൂവറികൾക്കും ഒരു ഡിസ്റ്റിലറിക്കും അനുവാദം കൊടുക്കുക മാത്രമല്ല ബാറുകളുടെ എണ്ണം 576 ഉം വൈൻ പാർലറുകളുടെ എണ്ണം 290 ഉം ആക്കുകയും ചെയ്തു. കൊറോണ വന്നപ്പോൾ ബാറുകളിൽ നിന്നു കുപ്പിവിൽപ്പനയും അനുവദിച്ചു. എല്ലാം ശരിയാക്കി!
ഉമ്മൻ ചാണ്ടിയുടെ കാലത്ത് തലസ്ഥാനത്തു നിന്നു ഹൃദയം കൊച്ചിയിലെത്തിക്കാൻ വിമാനം അന്നത്തേക്ക് വാടകയ്ക്കെടുത്തു. പിണറായി വിമാനം സ്ഥിരം വാടകക്കെടുത്തു സൂക്ഷിക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് പുതിയ പദ്ധതികൾ എത്ര ഉണ്ടായിരുന്നു! വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ... അവസാന കാലത്ത് എത്രയോ പദ്ധതികൾ കൊണ്ടുവന്നു! പിണറായിക്ക് അവകാശപ്പെടാൻ എത്രയുണ്ട് ഇത്തരം പദ്ധതികൾ ? 12 മാസം കൂടി മാത്രമാണ് ബാക്കി. പാലാരിവട്ടം പാലം പോലും കിടക്കുകയാണ്. എല്ലാം ശരിയാക്കാൻ വന്നവർക്ക് എന്താണ് ശരിയാക്കാനായത് എന്നു സംശയിച്ചുപോകുന്നു.
മഹാമാരിയും പ്രളയവും കൊടുങ്കാറ്റും
കേരളം വലിയ ദുരന്തങ്ങളിലൂടെ കടന്നുപോയ നാളുകളായിരുന്നു കഴിഞ്ഞ നാലു വർഷം. 232 പേർ അപ്രത്യക്ഷരായ ഓഖി ദുരന്തം, പ്രളയം, വെള്ളപ്പൊക്കം, ഇപ്പോൾ കോവിഡും. അണക്കെട്ടുകൾ തുറന്നുവിട്ട് ഉണ്ടാക്കിയതായിരുന്നു പ്രളയം എന്ന ആരോപണം പാടേ അവഗണിക്കാനാവുമോ? ദുരന്തങ്ങളെ നേരിടാൻ സർക്കാരിന് ഒരിക്കലുമില്ലാത്ത ജനപിന്തുണ കിട്ടി. എല്ലാ മേഖലയിൽ നിന്നും സഹായം ഒഴുകി. അതിന്റെ കണക്കില്ല. പണം ചെലവാക്കാനും ആയില്ല. വീടുപോയവർ രണ്ടു വർഷം കഴിഞ്ഞും വീടില്ലാതെ കഴിയുന്നു. കണക്കു കൊടുക്കാത്തതുകൊണ്ട് കേന്ദ്രസഹായം ബാക്കി ഗഡു കിട്ടാതായി. പക്ഷേ ബാക്കി വന്ന തുക ചിലയിടത്തെങ്കിലും സഖാക്കളുടെ പേരിൽ ബാങ്കിലെത്തി. നാട്ടുകാർ അറിഞ്ഞപ്പോൾ തിരുത്തി. അവസാനം വന്നത് കോവിഡ്.
സ്പ്രിങ്ക്ളറും ആപ്പും പ്രവാസികളും
കോവിഡ് എന്ന മഹാമരിക്കെതിരെ നല്ല ചെറുത്തു നിൽപ്പു നടത്തിയ സംസ്ഥാനം എന്ന ഖ്യാതിയുടെ സ്ഥിതി ഇപ്പോൾ എന്തായി? പ്രതിപക്ഷം പറഞ്ഞതുകൊണ്ടായാലും കോടതി പറഞ്ഞതുകൊണ്ടായാലും മഹാമാരിയെ നേരിടാൻ സർക്കാർ കൈക്കൊണ്ട നടപടികളിൽ സ്പ്രിംങ്ക്ളറും ആപ്പും ചാപിള്ള പോലായില്ലേ? പ്രവാസികളുടെ കാര്യത്തിലും സമീപനം തിരുത്തേണ്ടി വന്നു. സ്പ്രിംങ്ക്ളർ ഉപേക്ഷിക്കേണ്ടിവന്നു. ആപ്പും വല്ലാത്ത ആപ്പായി. ഇത്രയും തെറ്റായ തീരുമാനം എടുത്ത ഐടി സെക്രട്ടറിയെ സർക്കാർ എന്തിന് സംരക്ഷിക്കുന്നു? ആപ്പിലും സർക്കാർ വല്ലാതെ ആശ്രയിച്ച അദ്ദേഹം ഉണ്ടാക്കിയത് കുരിശ് തന്നെയാണ്.
കേരളം പോലെ കുടിയന്മാർ സ്വമേധയാ സാമൂഹിക അകലം പാലിക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം ഒരു ആപ്പ് വേണ്ടിയിരുന്നോ എന്ന ചോദ്യം തുടക്കത്തിലേ ഉന്നയിച്ചത് പ്രതിപക്ഷം ആയിരുന്നെങ്കിലും ആലോചിക്കേണ്ടതായിരുന്നില്ലേ? ആപ്പ് ഒന്നും കൈകാര്യം ചെയ്യാനറിയാത്തവരാണ് കേരളത്തിലെ കുടിയന്മാരിൽ 40 ശതമാനവും എന്നു മനസിലാക്കാൻ സിപിഎമ്മിനായില്ലെങ്കിൽ അത് പാർട്ടി ജനങ്ങളിൽ നിന്ന് അകന്നതിന്റെ അടയാളമല്ലേ? പാവം കുടിയന്മാർ ആപ്പ് കൈകാര്യം ചെയ്യാനറിയാത്തതുകൊണ്ട് കുടി തന്നെ നിർത്തുന്നു. നല്ല കാര്യം.
ആപ്പുണ്ടാക്കാൻ 20 പേർ വന്നെങ്കിലും ഐടി സെക്രട്ടറി അടങ്ങിയ ടീം തെരഞ്ഞെടുത്തത് ചാനൽ ചർച്ചകളിൽ സർക്കാരിനെ പ്രതിരോധിക്കുന്ന ഒരു സർക്കാർ അനുഭാവിയെ ആയത് കോണ്ഗ്രസുകാർക്കു പിടിച്ചില്ലെങ്കിലും സഖാക്കൾക്കു പിടിക്കും. അവരാവും അടുത്ത തെരഞ്ഞെടുപ്പിനും വോട്ടുപിടിക്കേണ്ടത്. ചാനലിൽ ഇരുന്ന് ഉപദേശിക്കുന്നവർ അടുത്ത സർക്കാർ വന്നാലും ഉപദേശിക്കാനേ കാണൂ. സഖാക്കളാണ് ചാവേറുകളാകുന്നത്. അവർ പിണറായിയെ മുഖ്യമന്ത്രി ആക്കിയത് തങ്ങൾക്ക് ഇത്തരം സഹായങ്ങളൊക്കെ ചെയ്യാൻ വേണ്ടിയാണ്.
ഐടി രംഗത്തു സർക്കാരിനെ സഹായിക്കുന്ന, പ്രതിപക്ഷം സിപിഎം സൈബർപട എന്നു ചിത്രീകരിക്കുന്നവരുടെ നേതാക്കൾക്ക് പല സ്റ്റാർട്ടപ്പുകളും ഉണ്ട്. അവരെ സർക്കാർ സഹായിക്കുന്നുമുണ്ട്. ഉരലു കക്കുന്പോഴും വിരലെങ്കിലും മറ വേണം എന്ന ചൊല്ല് പാടേ ഇല്ലാതായിട്ടില്ല. തകരാറുകൾ ഉണ്ടാവാമെങ്കിലും ആപ്പു പോലുള്ളവ എന്തിനു വേണ്ടി അതുണ്ടാക്കിയോ ആ മേഖലയെ ആകെ കുളമാക്കരുതാത്തതാണ്. പിണറായി കാണിക്കുന്നത് കോണ്ഗ്രസുകാർ ഇനിയെങ്കിലും കണ്ടുപഠിക്കേണ്ട മാതൃകയാണ്. കൂടെ നിൽക്കുന്നവരെ അധികാരം കിട്ടുന്പോഴെങ്കിലും സഹായിക്കുക. അതിന് കൈക്കൂലിയും മറ്റും ചോദിക്കാതിരിക്കുക. പലപ്പോഴും കോണ്ഗ്രസിന്റെ കാലത്ത് പിടിയുള്ളവർ, അവരിൽ സഖാക്കളും ധാരാളമുണ്ട്, എല്ലാം തട്ടിക്കൊണ്ടുപോകാറുണ്ട്.
ക്വാറന്റൈൻ ഫീസ്
കേരള വികസന മാതൃകയുടെ വരുമാന സ്രോതസുകളായ പ്രവാസികളോടു ക്വാറന്റൈനു ഫീസ് ചോദിച്ചതും ഖ്യാതി കളയുന്ന ഏർപ്പാടായി. വിദേശത്തു ചെന്നപ്പോൾ മുഖ്യമന്ത്രി കൊടുത്തിരുന്ന വാഗ്ദാനങ്ങളുടെയും മറ്റും വീഡിയോകളുമായി പലരും രംഗത്തുണ്ട്. അതിനെ നേരിടാൻ പാർട്ടി സഖാക്കളായ സൈബർ പോരാളികളും എത്തിയിട്ടുണ്ട്. അവർ പറയുന്നതനുസരിച്ച്, അവർക്കു കേരളത്തിലെ സുരക്ഷ മാത്രം മതി, ആത്മാഭിമാനമുള്ള തങ്ങൾ സൗജന്യം ഒന്നും പ്രതിക്ഷിക്കുന്നില്ല എന്നൊക്കെ പറഞ്ഞവരുണ്ട്.
ഏതായാലും പ്രതിപക്ഷം അതു നല്ല ആയുധമാക്കി. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മുന്നോട്ടുവച്ച നിർദേശം ക്ലിക്ക് ചെയ്തു. പ്രവാസികൾക്കു സൗകര്യമൊരുക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ തങ്ങളെ അനുവദിക്കുക, ചെലവു മുഴുവൻ തങ്ങൾ വഹിച്ചുകൊള്ളാം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിലെ രാഷ്ട്രീയം മനസിലാക്കാൻ കഴിയാത്ത ആളല്ലല്ലോ പിണറായി. അദ്ദേഹം ആ നിർദേശം അവഗണിച്ചു. പക്ഷേ പ്രതിഷേധം ഉയർന്നപ്പോൾ വിദേശത്തു നിന്നു വരുന്നവരിൽ കാശുള്ളവർ മാത്രം പണം തന്നാൽ മതി, അല്ലാത്തവർക്ക് എല്ലാം ഫ്രീ എന്നാക്കിയിട്ടുണ്ട് മുഖ്യമന്ത്രി.
മുഖ്യമന്ത്രി പറഞ്ഞത് വളരെ പ്രായോഗികമായ സമീപനമാണെങ്കിലും പാർട്ടി എത്രയോ കാലമായി പ്രഘോഷിക്കുന്ന വിപ്ലവ സമീപനത്തിനു നിരക്കാത്തതാണത്! രണ്ടുതരം പൗരന്മാരെ ഉണ്ടാക്കുന്നതിനെക്കുറിച്ചു പാർട്ടി പറഞ്ഞതെല്ലാം മറന്നോ? പണ്ടു ജനാധിപത്യമുന്നണി സർക്കാർ അംഗീകൃത വിദ്യാലയങ്ങൾ ആരംഭിച്ചപ്പോൾ രണ്ടുതരം പൗരന്മാരെ ഉണ്ടാക്കുന്നു എന്നു പറഞ്ഞു നാട്ടിലുണ്ടാക്കിയ കലാപങ്ങൾ മറന്നുവോ? നാലുവർഷം കൊണ്ട് എല്ലാം ശരിയാക്കി എന്നു മുഖ്യമന്ത്രി പറയുന്പോൾ എന്താണു ശരിയായത് എന്നറിയാതെ പകച്ചുപോകുന്നത് അതുകൊണ്ടാണ്.