Friday, June 12, 2020 11:04 PM IST
ഇന്ത്യയിൽ ഒരു സാധാരണക്കാരൻ കോവിഡ് ബാധിച്ചു മരിക്കുക എന്നാൽ, പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ട് മറവിയുടെ മാലിന്യക്കൂന്പാരത്തിലേക്കു വലിച്ചെറിയപ്പെടുക എന്നായിരിക്കുന്നു. അതിശയോക്തിയല്ല. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ മാലിന്യക്കൂന്പാരത്തിൽനിന്നു കണ്ടെടുക്കുന്ന സ്ഥിതി വരെ ഇന്ത്യയിലുണ്ടെന്നു സുപ്രീംകോടതിതന്നെയാണ് ഇന്നലെ ചൂണ്ടിക്കാട്ടിയത്.
മൃഗങ്ങളോടുള്ളതിനേക്കാൾ മോശമായ പെരുമാറ്റമാണ് കോവിഡ് രോഗികളോടുള്ളതെന്നും കോടതി തുറന്നടിച്ചു. കോവിഡിന്റെ പേരിൽ മൃതദേഹങ്ങളോടു പോലും അനാദരവു കാണിക്കുന്നതിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണു അതിരൂക്ഷമായ വിമർശനം പരമോന്നത കോടതി നടത്തിയത്.
കേരളത്തിലും ചില വീഴ്ചകൾ
കോവിഡ് മൂലം തിരുവനന്തപുരത്തു മരിച്ച നാലാഞ്ചിറയിലെ ഫാ. കെ.ജി. വർഗീസിന്റെയും മാലദ്വീപിൽ മരിച്ച ചാലക്കുടിയിലെ ഡിനി ചാക്കോയുടേയും മറ്റും സംസ്കാരം വിവാദമായത് മൃതദേഹങ്ങളോട് ശരിയായ ആദരവ് കാട്ടുന്നതിൽ കേരളവും പരാജയപ്പെട്ടു എന്നല്ലേ സൂചിപ്പിക്കുന്നത്? തർക്കം പരിഹരിക്കുന്നതിൽ സർക്കാർ മുൻകൈ എടുക്കേണ്ടിയിരുന്നു. കോവിഡ് പോസിറ്റീവ് മൃതദേഹങ്ങൾ സംസ്കരിക്കുന്പോൾ രോഗം പകരാൻ തീർത്തും സാധ്യതയില്ലെന്നും ഭയം വേണ്ടെന്നും തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം അസിസ്റ്റന്റ് പ്രഫസറും പോലീസ് സർജനുമായ ഡോ. മനു ജോണ്സ് വ്യക്തമാക്കിയിട്ടുണ്ട്.
""മൃഗങ്ങളേക്കാൾ മോശമായാണ് കോവിഡ്-19 രോഗികളോടു പെരുമാറുന്നത്. മാലിന്യത്തിൽ നിന്നു വരെ ഒരു മൃതദേഹം കണ്ടെടുത്തു. രോഗികൾ മരിക്കുകയാണ്. രോഗികൾക്കു ചികിൽസ ലഭ്യമാക്കാൻ ആരുമില്ല.'' സുപ്രീംകോടതിയിൽ ജസ്റ്റീസ് അശോക് ഭൂഷണ് ഇന്നലെ പറഞ്ഞതു ഗൗരവമേറിയതാണ്. ഡൽഹിയിലെ കേജരിവാൾ സർക്കാരിനെതിരെ കടുത്ത ഭാഷയിൽ സുപ്രീംകോടതി നടത്തിയ ഈ വിമർശനം മാത്രം മതിയാകും ആത്മാഭിമാനമുള്ളവർക്കു രാജിവയ്ക്കാൻ. ദേശീയ തലസ്ഥാനത്തു കോവിഡ് രോഗികളെ ചികിൽസിക്കുന്ന സർക്കാർ ആശുപത്രികളുടെ സ്ഥിതി ദയനീയമാണ്. മാധ്യമങ്ങൾ കാണിച്ച ചില ദൃശ്യങ്ങൾ ഭയാനകമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
പരിശോധന ഫലപ്രദമാക്കണം
കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടേണ്ട ത് എല്ലാ സംസ്ഥാനങ്ങളുടെയും ഉത്തരവാദിത്വമാണെന്നു സുപ്രീംകോടതിക്ക് സർക്കാരുകളെ ഓർമിപ്പിക്കേണ്ടിവന്നു. ഡൽഹിയിൽ ദിവസേനയുള്ള പരിശോധനകളുടെ എണ്ണം 7,000ൽനിന്ന് 5,000 ആയി കുറഞ്ഞതെന്താണെന്ന കോടതിയുടെ ചോദ്യത്തിനു സർക്കാർ അഭിഭാഷകനു മറുപടിയുണ്ടായില്ല. അമേരിക്കയിൽ 2.5 കോടി പേരെ പരിശോധിച്ചപ്പോൾ ഇന്ത്യയിൽ ഇതേവരെ 55 ലക്ഷം പേരെയാണു പരിശോധിച്ചത്. ഇതിൽതന്നെ പലതും തെറ്റാണെന്നും കണ്ടെത്തി.
കോവിഡ് പടരാൻ സാധ്യതയുള്ള മേഖലകളിലെ മുഴുവൻ ആളുകളെയും പരിശോധനയ്ക്കു വിധേയമാക്കി ചികിൽസ ലഭ്യമാക്കുകയാണു പ്രധാനം. പരിശോധന സൗജന്യമാക്കുകയും ഇതിനുള്ള സൗകര്യം രാജ്യമെന്പാടും വിപുലീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കോവിഡിനെ ചെറുക്കുന്നതിൽ വിജയിക്കുന്ന എല്ലാ രാജ്യങ്ങളിലും ഇതാണു ചെയ്തത്. ഒപ്പം മാസ്കുകളും സാമൂഹിക അകലവും സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകലുകളും നിർബന്ധമായും നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും വേണം.
ലോക്ക് ഡൗണ് തുടങ്ങിയ മാർച്ച് 24ന് വെറും 618 കോവിഡ് കേസുകൾ (ഇതിൽ 562 എണ്ണം സജീവം) ഉണ്ടായിരുന്ന ഇന്ത്യ ഇപ്പോൾ ഇംഗ്ലണ്ടിനെയും പിന്തള്ളി നാലാം സ്ഥാനത്തെത്തി. മൂന്നു ലക്ഷം കോവിഡ് കേസുകളായാണ് ലോക്ക്ഡൗണ് കാലത്ത് ഇന്ത്യയിലെ സ്ഥിതി വഷളായത്. ഇവരിൽ 1,41,842 കേസുകൾ സജീവവും 1,47,195 പേർ സുഖം പ്രാപിച്ചതുമായാണ് ഇന്നലത്തെ കണക്ക്. ദിവസവും പതിനായിരത്തിനു മുകളിലാണു പുതിയ കേസുകൾ. മരിച്ചവരുടെ എണ്ണം 8,500 കടന്നു. പക്ഷേ കേന്ദ്രത്തിലെയും മിക്ക സംസ്ഥാനങ്ങളിലെയും സർക്കാരുകൾ ഇപ്പോൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. പലതരത്തിലും കേരളം ഭേദമാണ്.
മാതൃകയായി ന്യൂസിലൻഡ്
ചെറിയ രാജ്യമെങ്കിലും ന്യൂസിലൻഡ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ സന്പൂർണ കോവിഡ് വിമുക്തമായി. 50 ലക്ഷം ജനങ്ങളുള്ള അവിടെ 1,504 കേസുകളിലും 22 മരണത്തിലും കോവിഡിനെ പിടിച്ചുകെട്ടി. മാർച്ച് 25 മുതൽ ഇന്ത്യയിലേതു പോലെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ ദിവസങ്ങൾ മുൻകൂട്ടി നോട്ടീസ് കൊടുത്ത ശേഷമായിരുന്നു അടച്ചിട്ടത്. ചട്ടങ്ങൾ ലംഘിച്ചാൽ കനത്ത ശിക്ഷയും പ്രഖ്യാപിച്ചു. വിദേശത്തുള്ള എല്ലാവർക്കും തിരിച്ചുവരാൻ ഒരാഴ്ചത്തെ നോട്ടീസ് കൊടുത്ത ശേഷമാണ് അതിർത്തികൾ അടച്ചത്.
ഇതോടൊപ്പം രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും മൂന്നു മാസത്തേക്കായി 3,43,000 ഇന്ത്യൻ രൂപ വീതം (ആഴ്ചയിൽ 28,000 രൂപയോളം വരുന്ന 585 ന്യൂസിലൻഡ് ഡോളർ) സൗജന്യ സഹായം നൽകി. തൊഴിലാളികളെ പിരിച്ചുവിടാത്ത കന്പനികൾക്കും സാന്പത്തികസഹായവും ശന്പളസഹായവും നൽകി.
കടക്കെണിയിലുള്ള പാക്കിസ്ഥാനിൽ പോലും ഒരു കോടി കുടുംബങ്ങൾക്കായി 12,000 കോടി രൂപ നേരിട്ടുള്ള സാന്പത്തിക സഹായം നൽകി.
ലക്ഷം കോടികളിലെ പൂജ്യങ്ങൾ
ഇന്ത്യയിലെ 50 ശതമാനത്തിലേറെ വരുന്ന സാധാരണക്കാർക്കു പക്ഷേ നയാപൈസയുടെ പ്രയോജനമില്ല. 20 ലക്ഷം കോടിയുടെ ഉത്തേജനമെന്നു പ്രഖ്യാപനം മിച്ചം. തെരുവിലും ശ്രമിക് ട്രെയിനുകളിലും മരിച്ചുവീണ തൊഴിലാളികളുടെ കാര്യം മാത്രം മതിയാകും പാവങ്ങളുടെ സ്ഥിതി മനസിലാക്കാൻ.
ന്യൂസിലൻഡിലെ പ്രധാനമന്ത്രി ജസീന്ത അർഡേൻ ദിവസവും ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളുടെ ഓരോ ചോദ്യങ്ങൾക്കും വിശദമായി ഉത്തരം പറഞ്ഞു. രണ്ടു വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയിട്ടായിരുന്നു രാജ്യത്തോടു കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. ന്യൂസിലൻഡിന്റെ ആരോഗ്യവിഭാഗം തലവനുമൊന്നിച്ച് കോവിഡിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പത്രസമ്മേളനങ്ങളിൽ ലക്ഷങ്ങളാണു പങ്കാളികളായത്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവസേനയുള്ള പത്രസമ്മേളനങ്ങൾക്കു കിട്ടിയ സ്വീകാര്യത പോലെ.
പക്ഷേ ഇന്ത്യയിലെ പ്രധാനമന്ത്രിയാകട്ടെ ആറു വർഷത്തിനിടെ ഇന്നേവരെ ഒരു പത്രസമ്മേളനം നടത്തുകയോ, ജനങ്ങൾക്കു വേണ്ടി പത്രപ്രവർത്തകരുടെ ചോദ്യങ്ങൾ കേൾക്കുകയോ ചെയ്തില്ല. ഉത്തരങ്ങളില്ലാത്ത സ്വയം ഭാഷണങ്ങൾ മാത്രം. ദുരിതത്തിലായവരെക്കുറിച്ചോ, പ്രധാനമന്ത്രി നേരത്തെ പറഞ്ഞത് എന്തേ നടപ്പാകാതെ പോയതെന്നോ ചോദിക്കാൻ ആർക്കും അവസരമില്ല. പാത്രം കൊട്ടിയാലും ടോർച്ചടിച്ചാലും കോടികൾ ചെലവാക്കി പൂക്കൾ വിതറിയാലും കൊറോണ വൈറസും ദുരിതങ്ങളും മാറില്ലെന്നു പറയാനും കഴിയാത്ത നില.
മഹാമോശം ഈ പ്രതിരോധം
""മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസം കൊണ്ടാണ്. കൊറോണ വൈറസിനെതിരെ രാജ്യം മുഴുവൻ നടത്തുന്ന പോരാട്ടത്തിന് 21 ദിവസമെടുക്കും. ഈ യുദ്ധം 21 ദിവസം കൊണ്ടു ജയിക്കുകയാണു നമ്മുടെ ലക്ഷ്യം.'' മാർച്ച് 25ന് ലോക്ക്ഡൗണ് തുടങ്ങിയപ്പോൾ ശേഷം സ്വന്തം മണ്ഡലമായ വരാണാസിയിലെ ജനങ്ങളോടു സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു പറഞ്ഞത്. ആ 21 ദിവസവും പിന്നിട്ടപ്പോൾ സ്ഥിതി കൂടുതൽ വഷളായി. 80 ദിവസം കഴിയുന്പോഴും യുദ്ധം ജയിക്കാനായില്ലെന്നു മാത്രമല്ല, ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച നാലാമത്തെ രാജ്യമെന്ന ദുഷ്പേരും ഇന്ത്യയുടേതായി.
കോവിഡിന്റെ കാര്യത്തിൽ അതീവ ഗുരുതര സ്ഥിതിയിലായിരുന്ന ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി, ജർമനി, ഫ്രാൻസ് എന്നിവ മുതൽ പെറു, ഇറാൻ, തുർക്കി വരെയുള്ള രാജ്യങ്ങളെയെല്ലാം ഇന്ത്യ പിന്തള്ളിയിരിക്കുന്നു. ജൂലൈയോടെ റഷ്യയെയും ഇന്ത്യ മറികടന്നേക്കാം. അമേരിക്കയും ബ്രസീലും മാത്രമാകും ഇന്ത്യയുടെ മുന്നിലുള്ളത്.
പാശ്ചാത്യലോകത്തിനു സാധിക്കാത്തതു ഇന്ത്യയിൽ മോദിക്കു കഴിഞ്ഞുവെന്നു ചില മന്ത്രിമാരും ബിജെപി നേതാക്കളും വീന്പു പറയുന്പോഴും ഇന്ത്യയിൽ സ്ഥിതി വഷളാവുകയായിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ ലക്ഷങ്ങളിലേക്കു കുതിച്ചപ്പോൾ, ഏറെ വഷളായിരുന്ന ജർമനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലെല്ലാം വളർച്ചാതോതു കുറഞ്ഞു. അമേരിക്കയിലും വളർച്ചാനിരക്കിൽ നേരിയ കുറവുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനം ഗുരുതരമാകുമെന്നും ലോകമാകെ അതു ബാധിക്കുമെന്നും പ്രധാനമന്ത്രി മോദിക്ക് വളരെ മുന്പേ അറിയാമായിരുന്നുവെന്നു വാർത്താവിതരണ മന്ത്രി പ്രകാശ് ജാവ്ഡേക്കർ പറഞ്ഞിട്ടുണ്ട്. ജനുവരി 30ന് തൃശൂരിൽ ആദ്യമായി കോവിഡ്-19 സ്ഥിരീകരിക്കുന്നതിനു മുന്പേ കേന്ദ്രമന്ത്രിസഭാ യോഗങ്ങളിൽ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞുവെന്നും മന്ത്രി വിശദീകരിച്ചിട്ടുണ്ട്.
ആശ്വാസമേകിയാൽ മോടി കൂടും
ഫലപ്രദമായ നടപടികളെക്കാളേറെ, ഇന്ത്യയുടെ ജനസംഖ്യയും ശതമാനക്കണക്കും മറ്റു രാജ്യങ്ങളുടെ വലുപ്പക്കുറവും മറ്റും പറഞ്ഞാണ് സർക്കാരും ഭരണകക്ഷിയും ഇപ്പോഴും തടിതപ്പുന്നത്. ഇന്ത്യയേക്കാൾ ജനസംഖ്യയുള്ളതും ആദ്യം വൈറസ് പടർന്നതുമായ ചൈനയെക്കുറിച്ചു മിണ്ടാട്ടവുമില്ല. ചൈനയും ദക്ഷിണ കൊറിയയും അടക്കമുള്ളവർ ഒരു പരിധിവരെ വിജയം നേടുകയും ചെയ്തു.
ഇന്ത്യയിലാകട്ടെ പൗരത്വ നിയമ ഭേദഗതി പോലുള്ളവയ്ക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപിനു സ്വീകരണമൊരുക്കാനും കുതിരക്കച്ചവടത്തിലൂടെ മധ്യപ്രദേശിൽ ബിജെപി ഭരണം ഉണ്ടാക്കാനും ഗുജറാത്തിൽ എംഎൽഎമാരെ കൂറുമാറ്റിച്ച് രാജ്യസഭാ സീറ്റു പിടിക്കാനും അയോധ്യയിലെ രാമക്ഷേത്രത്തിനു പൂജ നടത്താനും മറ്റുമായിരുന്നു കേന്ദ്രത്തിന്റെ ശ്രദ്ധ.
ഇതിനിടെ ലഡാക്ക് മേഖലയിൽ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ കടന്ന് 60 ചതുരശ്ര കിലോമീറ്ററോളം പ്രദേശം ചൈന കൈയേറി. ഇന്ത്യയും ചൈനയും ചില മേഖലകളിൽ പിന്മാറിയെന്ന വാദമാണു പക്ഷേ മുഴക്കുന്നത്. പൂർവസ്ഥിതി പുനഃസ്ഥാപിക്കാനായിട്ടില്ലെന്നതിൽ തർക്കമില്ല. കാഷ്മീരിലെ ഭീകരതയും തുടരുന്നു. ജിഡിപി വളർച്ച അടക്കം സാന്പത്തിക തകർച്ചയുടെ ആഘാതവും തൊഴിലില്ലായ്മയും ഗുരുതരമാണ്. വൈകാതെ കോവിഡിനെ പിടിച്ചുകെട്ടാനും അതിർത്തി കാക്കാനും സന്പദ്ഘടന പുനരുദ്ധരിക്കാനും ജനങ്ങൾക്കു ആശ്വാസമെത്തിക്കാനും ആകട്ടെ മോദിയുടെ ശ്രദ്ധ.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ