Wednesday, June 17, 2020 12:34 AM IST
കോവിഡും നീണ്ട ലോക്ക്ഡൗണും മൂലം ഇന്ത്യയില്‍ മൂന്നില്‍ രണ്ട് (67%) തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടതായും അനേകര്‍ പട്ടിണിയിലായെന്നും പഠന റിപ്പോര്‍ട്ട്. നഗരപ്രദേശങ്ങളിലെ 80 ശതമാനം പേര്‍ക്കും ഗ്രാമീണ മേഖലയിലെ 57 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടുവെന്നും 12 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേ കണ്ടെത്തി. സമ്പദ്വ്യവസ്ഥയിലെയും തൊഴില്‍ മേഖലയിലെയും തകര്‍ച്ച മാര്‍ച്ച് 24 മുതലുള്ള ലോക്ക്ഡൗണ്‍ കാലത്ത് അതീവ ഗുരുതരമായെന്നു ബംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്സിറ്റി നടത്തിയ പഠനസര്‍വേ വിലയിരുത്തി.
തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരടക്കം കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗം നശിച്ചു. മിക്കവര്‍ക്കും തൊഴില്‍ നഷ്ടമാകുകയും വരുമാനം തീര്‍ത്തും കുറയുകയോ ഇല്ലാതാവുകയോ ചെയ്തു. പകുതിയിലേറെ തൊഴിലാളികള്‍ക്കു സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും കിട്ടിയിട്ടില്ല. കൂടിയ അളവിലുള്ള സൗജന്യ റേഷനും എല്ലാവരിലുമെത്തിയില്ല.
ഇപ്പോഴത്തെ തകര്‍ച്ചയില്‍നിന്നു കരകയറാന്‍ ഏറെ വര്‍ഷങ്ങള്‍ എടുത്തേക്കും. പഴയ നിലയിലേക്കെങ്കിലും തിരിച്ചെത്തുകയെന്നതു വേദനാജനകവും മന്ദഗതിയിലുമാകും. അടിയന്തര ദുരിതാശ്വാസ നടപടികള്‍ അതിന്റെ തീവ്രതയ്ക്ക് ആനുപാതികമായി ഉണ്ടായിട്ടില്ല. പാവങ്ങളുടെയും തൊഴിലാളികളുടെയും സ്ഥിതി അതീവ ദയനീയമായി തുടരുകയാണ്. തൊഴിലും ഉപജീവനമാര്‍ഗവും സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ഇല്ലാത്തവരാണു ഏറെയുമെന്ന് മലയാളിയായ റോസ ഏബ്രഹാം കള്ളിവയലില്‍, രാഹുല്‍ ലഹോട്ടി, അമിത് ബസോലെ, സുരഭി കേസര്‍, പാരിതോഷ് നാഥ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേ വിശദീകരിച്ചു.
ബിഹാര്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്, ഒഡീഷ, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഡല്‍ഹി, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നാലായിരത്തിലേറെ തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചാണു സര്‍വേ നടത്തിയത്. രാജ്യത്തെ പത്തു സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരുന്നു ഇത്.
കാര്‍ഷിക, കാര്‍ഷികേതര, കുടിയേറ്റ തൊഴിലാളികള്‍ക്കു പുറമേ കര്‍ഷകര്‍, സ്വയംതൊഴില്‍ ചെയ്തിരുന്നവര്‍, ശമ്പളത്തോടെ ജോലി ചെയ്തിരുന്നവര്‍ തുടങ്ങിയവരെല്ലാം യാതനയിലാണ്. മൂന്നില്‍രണ്ടു പേര്‍ക്കു തൊഴില്‍ നഷ്ടമായെങ്കില്‍ ശേഷിച്ചവരില്‍ ഭൂരിപക്ഷത്തിനു ശമ്പളം അടക്കമുള്ള വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇപ്പോഴും ജോലി ചെയ്യുന്ന താത്കാലിക തൊഴിലാളികളുടെ പ്രതിവാര ശരാശരി വരുമാനം പകുതിയായി കുറഞ്ഞു. ഫെബ്രുവരിയില്‍ 940 രൂപ കിട്ടിയിരുന്ന ഇത്തരം തൊഴിലാളികള്‍ക്കു ലോക്ക്ഡൗണ്‍ സമയത്ത് 495 രൂപയാണ് ശരാശരി കിട്ടിയത്.
കുടിയേറ്റ, കര്‍ഷക, നിര്‍മാണ, അസംഘടിത തൊഴിലാളികള്‍ക്കു നേരിട്ടു പ്രതിമാസം 3,500 രൂപയെങ്കിലും അടിയന്തര സാമ്പത്തിക സഹായം നല്‍കുക, റേഷന്‍ വിതരണം ഫലപ്രദമാക്കുക, ഇപ്പോഴുള്ള മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി വിപുലപ്പെടുത്തുക എന്നിവയെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്നാണു പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയതെന്നു സംഘാംഗമായ റോസ ഏബ്രഹാം പറഞ്ഞു. കഷ്ടതയിലുള്ളവര്ക്കു നേരിട്ടു പണം എത്തിക്കുകയെന്നത് അടിയന്തരമായി ചെയ്യേണ്ടതുണ്ട്.
നഗരമേഖലകളിലെ 41 ശതമാനം തൊഴിലാളികളും 100 രൂപ മുതല്‍ 5,000 രൂപവരെ കടം വാങ്ങിയാണു ദിവസച്ചെലവുകള് പോലും നടത്തുന്നത്. ഗ്രാമങ്ങളിലും 33 ശതമാനം പേര് ഈ ഗണത്തിലുണ്ട്. ഇതില്‍ 10 ശതമാനം മാത്രമാണ് നേരായ മാര്‍ഗത്തിലൂടെ കടമെടുത്തവര്‍. ശേഷിച്ചവര്‍ കൊള്ളപ്പലിശയ്ക്കു കടമെടുത്തവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വരെയുള്ളവരില്‍നിന്ന് ഇരന്നു കടമെടുത്തവരുമാണ്. പത്തില്‍ എട്ടു പേര്‍ക്കും മാസവാടക കൊടുക്കാന്‍ പണമില്ലെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്.