Wednesday, June 17, 2020 12:34 AM IST
മറ്റുള്ളവരെ സഹായിക്കുക, ശുശ്രൂഷിക്കുക - ഒരു ക്രിസ്ത്യാനിയുടെ ആദ്യത്തേതും അവസാനത്തേതുമായ ഉത്തരവാദിത്വം അതാണ്. ഈശോയുടെ ശുശ്രൂഷാമനോഭാവം ജീവിതത്തിലുണ്ടാകണം: പാലക്കാട് രൂപതയുടെ സഹായമെത്രാനായി നാളെ അഭിഷിക്തനാകുന്ന മോൺ. പീറ്റർ കൊച്ചുപുരയ്ക്കലിന്റെ ജീവിതദർശനം അതാണ്.
മിഷനറിശുശ്രൂഷയും പ്രേഷിതത്വവും സ്വപ്നം കണ്ട അജപാലകൻ. മെത്രാൻ സ്ഥാനലബ്ധിയെക്കുറിച്ച് അദ്ദേഹത്തിനു പറയാനുള്ളത് അതൊരു ""അധികാര പദവിയല്ല, ശുശ്രൂഷാപദവിയാണ്'' എന്നാണ്. ഇപ്പോൾ വൈദികൻ എന്ന നിലയിലുള്ള ശുശ്രൂഷാമേഖലകളിൽനിന്നു വിപുലമായ ശുശ്രൂഷാമേഖല ദൈവം തുറന്നുതരുന്നു. ഇത് ആഗ്രഹിച്ചു ലഭിച്ചതല്ല, ദൈവം ഭരമേല്പിച്ചതാണ്. ശുശ്രൂഷകളെ കാര്യക്ഷമമായി നിർവഹിക്കാനുള്ള ഉപകരണങ്ങൾ മാത്രമാണു ഭൗതികസാഹചര്യങ്ങൾ.
ജീവിതം ദൈവത്തിനും ദൈവജനത്തിനുമായി സമർപ്പിച്ചതാണ്. ദൈവപരിപാലനയുണ്ടെങ്കിൽ ഏതു വെല്ലുവിളിയേയും കൂട്ടായ്മയോടെ തരണം ചെയ്യാം. ഉത്തരവാദിത്വങ്ങളെ കൈകാര്യം ചെയ്യാം. "എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ’ എന്ന തിരുവചനമാണ് എപ്പോഴും നയിക്കുന്നത്. മെത്രാനായി അഭിഷിക്തനാകുന്പോൾ ആപ്തവാക്യമായി സ്വീകരിച്ചതും ഇതേ വചനം തന്നെ.
സഭയുടെ വളർച്ച
സഭയുടെ വളർച്ച എന്നതു സാന്പത്തിക വളർച്ച മാത്രമല്ല. കെട്ടിടങ്ങളുടേയും ആഘോഷങ്ങളുടേയും വളർച്ചയുമല്ല. അങ്ങനെയൊരു മാനദണ്ഡത്തിലേക്കു മാറരുത്. സഭ ശുശ്രൂഷിക്കാനുള്ളതാണ്. ആത്മീയ ചൈതന്യം നിറഞ്ഞ ശുശ്രൂഷാമനോഭാവമാണു സഭയുടെ മുഖം. അതു കൈവിട്ടുപോയിട്ടുണ്ടെങ്കിൽ തിരിച്ചുകൊണ്ടുവരണം. ശുശ്രൂഷാമനോഭാവം വളർത്താൻ സഹായമായ ഘടകങ്ങളാണ് ഓഫീസ്, സ്ഥാനമാനങ്ങൾ, സൗകര്യങ്ങൾ തുടങ്ങിവയെല്ലാം. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിനാകണം പ്രാധാന്യം.
ദൈവവിളി
ഇന്നത്തെ കാലത്തു ദൈവവിളികൾ കുറഞ്ഞുവരുന്നു എന്നു മുറവിളി കൂട്ടുന്നവരുണ്ട്. അതു ശരിയല്ല. ദൈവവിളി കൂടുക, കുറയുക എന്നൊക്കെ പറയുന്നത് ആപേക്ഷികമാണ്. ഓരോ വർഷവും വിവിധ സന്യാസ സമൂഹങ്ങളിൽ ദൈവവിളികൾ കൂടുകയും കുറയുകയും ചെയ്യാറുണ്ട്. എന്നാൽ, ആകെ എണ്ണമെടുത്താൽ കുറവില്ലെന്നു ബോധ്യപ്പെടും.
ദൈവവിളി ദൈവിക സംവിധാനമാണ്. ഭൗതികമായ ചില ചർച്ചകൾ കൊണ്ടോ ഗൂഢാലോചനകൾ കൊണ്ടോ ദൈവവിളിയെ ക്ഷയിപ്പിക്കാനോ തകർക്കാനോ കഴിയില്ല. ആഗ്രഹത്തോടുകൂടിയുള്ള ദൈവവിളികളേ നിലനില്ക്കൂ. ചഞ്ചലഹൃദയരും വിശ്വാസത്തിൽ ബോധ്യമില്ലാത്തവരും പിന്തിരിഞ്ഞേക്കാം. തിന്മയെ നന്മകൊണ്ടു കീഴടക്കണം. അതുണ്ടാകണമെങ്കിൽ നന്മചെയ്യാൻ ആളുകൾ വേണം. നമ്മുടെ ജീവിതത്തിലൂടെ നാമതു ചെയ്യണം. ജീവനു വെല്ലുവിളിയുള്ള പ്രദേശങ്ങളിലും വിശ്വാസസമൂഹത്തെ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. ജനത്തിന് ആവശ്യമുള്ള കാലത്തോളം ദൈവം വിളിച്ചുകൊണ്ടിരിക്കും.
അജപാലനം
ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോഴാണ് അജപാലന ശുശ്രൂഷയ്ക്കു കൂടുതൽ തേജസുണ്ടാകുന്നത്. ബിഷപ്സ് ഹൗസിലെ ഓഫീസ് ജോലികൾക്കായി നിയോഗിക്കപ്പെട്ടാലും ജനങ്ങൾക്കായി, അവർക്കിടയിൽ ഇറങ്ങിച്ചെന്നു ശുശ്രൂഷ ചെയ്യാൻ ശ്രമിക്കാറുണ്ട്. മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെടുന്ന നിയോഗത്തിനു തൊട്ടുമുമ്പുവരെ വലൂപറമ്പ് ദിവ്യകാരുണ്യ ദേവാലയത്തിന്റെ വികാരി കൂടിയായിരുന്നു. വെറും ഒന്പതു കുടുംബങ്ങളാണ് ഇടവകക്കാർ. ഞായറാഴ്ച മാത്രമാണ് അവിടെ കുർബാനയുള്ളത്.
അട്ടപ്പാടിയിലെ കഷ്ടപ്പാടുകൾ നിറഞ്ഞ പ്രദേശങ്ങളിലെ ഇടവകകളിൽ സേവനം ചെയ്തപ്പോൾ ലഭിച്ചിരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. രൂപത വൈസ് ചാൻസലറായും ചാൻസലറായും ജുഡീഷൽ വികാരിയായും പ്രവർത്തിച്ചപ്പോഴെല്ലാം പള്ളികളിൽ വികാരിയായും ശുശ്രൂഷ ചെയ്തു.
നിയമത്തിന്റെ ശുശ്രൂഷ
സഭാനിയമം എന്നത് ഒരു ശുശ്രൂഷയാണ്. നിയമത്തിന്റെ ശുശ്രൂഷ. ഈ ശുശ്രൂഷ അജപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരേയും സഭയുടെ കൗദാശിക ജീവിതത്തിലേക്കും ആത്മീയ ചൈതന്യത്തിലേക്കും ചേർത്തുനിർത്തണം. അകന്നുപോയവരുണ്ടെങ്കിൽ തിരികെ കൊണ്ടുവരണം. കഴിഞ്ഞവർഷങ്ങളിൽ ചാൻസലറായി പ്രവർത്തിച്ചിരുന്നപ്പോൾ അനേകരെ ഇങ്ങനെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞു.
കൂടുതൽ പേർ രൂപത കോടതികളെ സമീപിക്കുന്നതു വിവാഹബന്ധം വേർപെടുത്തി മറ്റൊരു വിവാഹം കഴിക്കാനുള്ള അപേക്ഷയുമായാണ്. ചില വിവാഹബന്ധങ്ങളിലെ പൊരുത്തക്കേടുകൾ മൂലം കൂദാശാജീവിതത്തിൽനിന്നു സ്വയം അയോഗ്യരാക്കപ്പെടുന്ന അനേകരുണ്ട്. അവരെ യോഗ്യരാക്കാൻ സഹായിക്കുകയും തിരിച്ചുകൊണ്ടുവരുകയും വേണം.
ഈ മേഖലയിൽ അദ്ഭുതകരമായ ഇടപെടലുകൾക്കു താൻ ഉപകരണമായിട്ടുണ്ട്. സിവിൽ കോടതിയിൽനിന്നു വിവാഹമോചനം നേടിയ ദന്പതികളെ വിവാഹം വീണ്ടും രജിസ്റ്റർ ചെയ്യിപ്പിച്ച് ഒന്നിപ്പിക്കാൻ ദൈവത്തിന്റെ ഉപകരണമായി മാറിയിട്ടുണ്ട്. 25 വർഷം കഴിഞ്ഞ കേസുകൾപോലും കണ്ടെത്തി പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്.
ചുവടു പിഴച്ചാൽ
ജീവിത ദൗത്യത്തെക്കുറിച്ച് ഉത്തമബോധ്യമുള്ളവരാണു നാമെല്ലാം. എന്നാൽ, ചിലർ അതു മറന്നുപോകുന്നു. അല്മായർക്കിടയിൽ മാത്രമല്ല, സന്യസ്തർക്കിടയിൽപോലും അത്തരം അനുഭവങ്ങളുണ്ട്. വിളിക്കപ്പെട്ടത് എന്തിനാണെന്നു വിസ്മരിക്കുന്നവർ. ലോകത്തോടു പരിധിവിട്ടുള്ള അനുരൂപണങ്ങളാണ് ഇത്തരം ചില ഗതികേടുകളിലേക്കു നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്.
മാനുഷികമായ വീഴ്ചകൾ പലർക്കും സംഭവിച്ചേക്കാം. ചെറിയ പിഴവുപോലും പർവതീകരിക്കുന്ന കാലമാണ്. ജാഗ്രതയോടെ നമ്മെത്തന്നെ ശ്രദ്ധിക്കണം. വാസ്തവമോ പശ്ചാത്തലമോ നോക്കാതെ അപഗ്രഥനവും വ്യാഖ്യാനങ്ങളും ഉണ്ടാകും.
പാലക്കാട്ടെ ദൗത്യം
പാലക്കാട് സ്വപ്നഭൂമിയാണ്. വിശാലമായ നെൽപ്പാടങ്ങളും കൃഷിയിടങ്ങളും. അവയുടെ പച്ചപ്പും മനോഹാരിതയും അവർണനീയം. നല്ല മനസുള്ള കർഷകർ അടക്കമുള്ള ജനങ്ങൾ. നെല്ലുപോലെതന്നെ വചനം വിളയുന്ന വയലേലകൾ. മിഷനറി സേവനത്തിനും പ്രേഷിത ശുശ്രൂഷയ്ക്കും ഒരുപോലെ യോജ്യമായ ഇടം. വൈദികനാകാൻ പാലായിൽ നിന്നു പാലക്കാട്ടേക്കു വണ്ടികയറിയത് ഇതാണെന്റെ കാനാൻദേശമെന്നു മനസിൽ ഉറപ്പിച്ചുകൊണ്ടായിരുന്നു.
സഭാമക്കളെ ചേർത്തു നിർത്തുകയും എല്ലാ ജനവിഭാഗങ്ങളിലേക്കും യേശുവിന്റെ സ്നേഹം എത്തിക്കാൻ നേതൃത്വം നൽകുകയുമാണു മുഖ്യദൗത്യം. രൂപതാകാര്യങ്ങളിൽ രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിനെ സഹായിക്കാനാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും തന്റേതുകൂടിയാക്കി മുന്നോട്ടുപോകുകയാണു ലക്ഷ്യം.
പാലായിൽനിന്ന് പാലക്കാടിന് ഇടയനായി
1964 മേയ് 29 നു പാലാ രൂപതയിലെ മരങ്ങോലിയിൽ കൊച്ചുപുരയ്ക്കൽ മാണി അഗസ്റ്റിന്റെയും ഏലിക്കുട്ടിയുടെയും ഏഴു മക്കളിൽ ആറാമനായി പീറ്റർ ജനിച്ചു. 1981 ജൂണ് 20 ന് സെമിനാരിയിൽ ചേർന്നു. 1990 ഡിസംബർ 29 നു മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ പാലാ ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിലിൽനിന്നു തിരുപ്പട്ടം സ്വീകരിച്ചു.
ബംഗളൂരു സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കാനൻ ലോയിൽ മാസ്റ്റർ ബിരുദം നേടി.
റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കാനൻ ലോയിൽ "സുമ്മാ കും ലൗദേ’ എന്ന ഉന്നത റാങ്കോടെ ഡോക്ടറേറ്റ്.
അട്ടപ്പാടി ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളി, താവളം സെന്റ് ജോസഫ്സ് ബോയ്സ് ഹോം, കുറവൻപാടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി, പുലിയറ സെന്റ് ജോർജ് പള്ളി, തത്തമംഗലം സെന്റ് മേരീസ് പള്ളി, ശ്രീകൃഷ്ണപുരം സെന്റ് ജോസഫ്സ് പള്ളി എന്നിവയ്ക്കു പുറമേ കടന്പൂർ, കോട്ടപ്പുറം, രാജഗിരി, ജോസ്ഗിരി തുടങ്ങിയ ഇടവകകളിലും ശുശ്രൂഷ ചെയ്തു. രൂപതാ ജുഡീഷൽ വികാരി, വൈസ് ചാൻസലർ, മൈനർ സെമിനാരി റെക്ടർ, ചാൻസലർ, സിഞ്ചെല്ലൂസ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
ഫ്രാങ്കോ ലൂയിസ്