കുറുന്തോട്ടിക്കു വാതം പിടിച്ചാൽ?
Friday, June 19, 2020 11:41 PM IST
പഴയ കാലത്തു വാതരോഗത്തിനുള്ള പ്രധാന മരുന്ന് കഷായമായിരുന്നു. കഷായത്തിന്റെ പ്രധാനപ്പെട്ട ഒരു ചേരുവയാണു കുറുന്തോട്ടി എന്ന ഒൗഷധസസ്യം. കുറുന്തോട്ടിക്കുതന്നെ വാതം പിടിച്ചാൽ പിന്നെ കഷായം ഉണ്ടാക്കാനാവില്ല. വാതം ഭേദമാകാതെ വിനാശമുണ്ടാവും. സമീപകാലത്തെ ചില സംഭവവികാസങ്ങൾ കാണുന്പോൾ കുറുന്തോട്ടിക്കു വാതം പിടിച്ചാലുള്ള അവസ്ഥയാണ് ഓർമവരിക.
ചേർപ്പുങ്കൽ കോളജിൽ പരീക്ഷ എഴുതാനെത്തിയ പ്രൈവറ്റ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം അന്വേഷിക്കാനായി യൂണിവേഴ്സിറ്റി ഒരു ഉപസമിതിയെ നിയമിച്ചു. ഉപസമിതി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ റിപ്പോർട്ട് വരുന്നതിനു മുന്പേ വൈസ് ചാൻസലർ ചില പ്രസ്താവനകൾ നടത്തി. വിദ്യാർഥിനിയുടെ ഹാൾ ടിക്കറ്റ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരസ്യപ്പെടുത്തിയതു ചട്ടലംഘനമാണെന്നാണ് വിസി പറഞ്ഞത്. വിദ്യാർഥിനിയെ കൂടുതൽ സമയം പരീക്ഷാഹാളിൽ ഇരുത്തിയതും തെറ്റാണെന്നും പ്രിൻസിപ്പലിനെ പരീക്ഷാ ചുമതലകളിൽനിന്നു നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കോളജിന്റെ ഭാഗത്തുനിന്നു മനഃപൂർവമായ വീഴ്ച ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞത് ആശ്വാസകരം.
വിദ്യാർഥിനിയുടെ നിർഭാഗ്യകരമായ മരണം സംബന്ധിച്ചു ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ പലരിലും പലതരം സംശയങ്ങൾ ജനിപ്പിച്ചു. ഈ സാഹചര്യത്തിലാണ് വിദ്യാർഥിനിയുടെ ഹാൾ ടിക്കറ്റ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ കോളജ് അധികൃതർ പുറത്തുവിട്ടത്. അതോടുകൂടി ചിന്താശേഷിയുള്ള കുറെപ്പേർക്കെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുകയും രംഗം കുറച്ചൊന്നു തണുക്കുകയും ചെയ്തു.
കോപ്പിയടിക്കരുതെന്നു വിദ്യാർഥികളോടു പറയാൻ ഏറ്റവുമധികം ഉത്തരവാദിത്വവും ചുമതലയും അവകാശവുമുള്ളയാൾതന്നെ അക്കാര്യം അവരോടു പറയാതെ പ്രിൻസിപ്പലിനെ ശിക്ഷിച്ചത് എന്തിനാണെന്നു മനസിലാകുന്നില്ല. പരീക്ഷാ സന്പ്രദായം പരിഷ്കരിക്കുമെന്നും വിസി പറയുകയുണ്ടായി. എല്ലാ വിദ്യാർഥികൾക്കും പരീക്ഷയ്ക്കു തൊട്ടുമുന്പ് കൗണ്സലിംഗ് നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. കോപ്പിയടി പിടിച്ചാൽ ജീവനൊടുക്കാതിരിക്കാനുള്ള മനഃശക്തി വിദ്യാർഥികൾക്കു ലഭ്യമാക്കുക എന്നതാണത്രേ കൗണ്സലിംഗിന്റെ ഉദ്ദേശ്യം. കോപ്പിയടിക്കരുതെന്നു വ്യക്തമായ നിയമമുള്ള ഒരു യൂണിവേഴ്സിറ്റിയുടെ തലവൻ ഇതു പറയുന്നതു കേൾക്കുന്പോൾ അന്പരപ്പാണ് തോന്നുന്നത്.
മാധ്യമങ്ങളുടെ അജൻഡ
വിസിയുടെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്ത ചില മാധ്യമങ്ങൾ ആത്മഹത്യയെ മഹത്വവത്കരിക്കാനും കോളജിനെ കരിവാരിത്തേക്കാനും ശ്രമിച്ചു എന്നതു ഖേദകരമാണ്. കോളജിന് വീഴ്ച പറ്റി എന്നു വിസി പറഞ്ഞതു സെക്കൻഡുകൾക്കുള്ളിൽ കോളജിനു ഗുരുതര വീഴ്ചപറ്റി എന്ന് എഴുതിക്കാണിക്കാൻ ചില ചാനലുകൾ ഉത്സാഹം കാട്ടി. "മരിച്ചിട്ടും വിടാതെ' എന്നാണ് ഒരു ചാനൽ വാർത്തയുടെ ശീർഷകമായി നൽകിയത്.
ചേർപ്പുങ്കൽ കോളജ് കാൽനൂറ്റാണ്ട് മുന്പ് സ്ഥാപിതമായതും ഉന്നത നിലവാരം പുലർത്തുന്നതുമായ ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമാണ്. വിദ്യാർഥിനി ജീവനൊടുക്കിയതിനെ തുടർന്ന് അരങ്ങേറിയ സംഭവവികാസങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കോളജിനെ താറടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്നു സംശയിക്കണം. ചേർപ്പുങ്കൽ പള്ളിയുടെ നിയന്ത്രണത്തിലുള്ള ഈ കോളജിന്റെ സ്ഥാനത്ത് ഒരു ഗവണ്മെന്റ് കോളജായിരുന്നുവെങ്കിൽ പ്രതിഷേധം വളരെ നിസാരമായേനെ. അതുപോലെ യൂണിവേഴ്സിറ്റിയുടെ സ്ക്വാഡ് വന്നാണു കോപ്പിയടി പിടിച്ചിരുന്നതെങ്കിൽ പ്രതിഷേധം ഒട്ടുംതന്നെ ഉണ്ടാകുമായിരുന്നില്ല!
സാമൂഹ്യ സമ്മർദം
നിസാര കാരണങ്ങളുടെ പേരിൽ ജീവനൊടുക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ അടുത്തകാലത്തു കാര്യമായ വർധനയുണ്ടായതു ശ്രദ്ധേയമാണ്. പരീക്ഷയിൽ തോറ്റു, ഉദ്ദേശിച്ച മാർക്ക് കിട്ടിയില്ല, കോപ്പിയടിക്കു പിടിക്കപ്പെട്ടു തുടങ്ങിയ കാരണങ്ങളാലാണ് മിക്കവരും ജീവനൊടുക്കിയത്. വീടും സമൂഹവും ഇന്നു വിദ്യാർഥികളുടെമേൽ അത്യധികമായ സമ്മർദം ചെലുത്തുന്നുണ്ട്. മക്കളെപ്പറ്റി അമിതമായ പ്രതീക്ഷകളാണ് മിക്ക മാതാപിതാക്കൾക്കുമുള്ളത്. ഇതിന്റെ ഫലമായി ഒരല്പം മാർക്ക് കുറഞ്ഞാലുടൻ പല വിദ്യാർഥികളും നിരാശയുടെ പടുകുഴിയിൽ വീഴുന്നു. ചിലർ കടുംകൈ ചെയ്യുന്നു. കുടുംബബന്ധങ്ങളിൽ തകർച്ചയുണ്ടെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുന്നു.
ചില പോംവഴികൾ
വിദ്യാർഥികൾക്കു വിവിധ കാരണങ്ങളാൽ ഉണ്ടാകുന്ന നിരാശാപൂർണമായ സാഹചര്യങ്ങളെ നേരിടാനുള്ള മനഃശക്തി നേടാനായി ഒരുപുതിയ കോഴ്സ് ആരംഭിക്കുന്നതു നന്നായിരിക്കും. ഇതും സിലബസിൽ ഉൾപ്പെടുത്തി ഒരു പേപ്പർ ആയി കണക്കാക്കാവുന്നതാണ്. പണ്ടൊക്കെ വീട്ടിൽതന്നെ ഇതിനുള്ള പരിശീലനം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി നല്കപ്പെട്ടിരുന്നു.
ഉയർന്ന ബുദ്ധിശക്തിയുള്ള വിദ്യാർഥികൾക്കും താഴ്ന്ന ബുദ്ധിശക്തിയുള്ള വിദ്യാർഥികൾക്കും ഒരേ സിലബസാണു പഠിക്കേണ്ടിവരുന്നത്. രണ്ടാമത് പറഞ്ഞ കൂട്ടർ കൂടുതൽ അധ്വാനിച്ചാലും നല്ല മാർക്ക് നേടാൻ സാധ്യത കുറവാണ്. ഇതിന്റെ ഫലമായി അവർ കൂടുതൽ മാനസിക സംഘർഷത്തിനടിപ്പെടും. മാതാപിതാക്കൾ ഇതു മനസിലാക്കി അവരിൽനിന്നു വളരെയധികം പ്രതീക്ഷിക്കുന്നതു കുറയ്ക്കണം. അതുപോലെ പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങൾ ഏല്പിച്ചുകൊടുക്കാനും ശ്രദ്ധിക്കണം.
പതിയിരിക്കുന്ന അപകടം
കേരളത്തിലുടനീളമുള്ള വിദ്യാർഥികൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നു നിസംശയം പറയാം. പ്രിൻസിപ്പലും അധ്യാപകനും ശിക്ഷിക്കപ്പെടുമോ എന്നറിയാനുള്ള ആകാംക്ഷ അവർക്കു കാണും. നടപടികളുടെ അവസാനം ഇവർ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും വിദ്യാർഥികൾ പല കാര്യങ്ങളും കൂടുതൽ വ്യക്തമായി മനസിലാക്കും. കോപ്പിയടി തങ്ങളുടെ മൗലികാവകാശമാണെന്ന് അവർ ചിന്തിച്ചാൽ അവരെ കുറ്റം പറയാനാവില്ല.
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നു പറയുന്നതുപോലെയാണു മിക്കവരും ഈ സംഭവത്തിൽ കോളജിനോടു പെരുമാറിയത്. പക്വമതിയായ വൈദികൻകൂടിയായ പ്രിൻസിപ്പലിനെയും അതുവഴി കത്തോലിക്കാ സഭയെയും ഏതു വിധേനയും പ്രതിക്കൂട്ടിലാക്കുക എന്ന ഒറ്റച്ചിന്ത മനസിൽ വച്ചുകൊണ്ടാണു ചിലരെല്ലാം പ്രവർത്തിക്കുന്നതെന്നു സമാന്യബുദ്ധിയുള്ളവർ മനസിലാക്കി.
കോപ്പി പിടിച്ച ഉടൻതന്നെ പ്രിൻസിപ്പൽ വിദ്യാർഥിനിയെ തന്റെ ഓഫീസിലേക്കു കൂട്ടിക്കൊണ്ടുപോയി ഡീബാർ ചെയ്യുന്നതിനാവശ്യമായ നടപടികൾ എടുത്തില്ല എന്നതാണ് ചിലർ പറയുന്ന കുറ്റം. അദ്ദേഹം അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ആരോപണം നേരെ തിരിയുമായിരുന്നില്ലേ? വിദ്യാർഥിനിക്കു ശാന്തമായി കുറച്ചുനേരം ഇരിക്കാനുള്ള അവസരം നലകിയില്ല എന്നതായേനെ കുറ്റം. മറ്റു പല ആരോപണങ്ങളും ഉന്നയിക്കപ്പെടുകയും ചെയ്തേനെ. ഏതായാലും യൂണിവേഴ്സിറ്റി നിർദേശിക്കുന്നതിനു വളരെ വർഷങ്ങൾ മുന്പേതന്നെ കോളജ് കാന്പസിൽ എല്ലായിടത്തുംതന്നെ സ്വന്തമായി സിസിടിവി വച്ചതു ഭാഗ്യമായി.
അപകടകരമായ പ്രവണതകൾ
മത- രാഷ്ട്രീയ മേന്പൊടികൾ ചേർത്തു പ്രശ്നത്തെ സങ്കീർണമാക്കാനും അതുവഴി പരമാവധി നേട്ടം കൊയ്യാനും ശ്രമിക്കുന്നവർ ഒന്ന് മനസിലാക്കുക - സംസ്കാരപൂർണമായ അവസ്ഥയിലേക്ക് കൈപിടിച്ചുയർത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ കടയ്ക്കലാണ് നിങ്ങൾ കത്തിവച്ചത്. വിദ്യാഭ്യാസം പുസ്തകപഠനം മാത്രമല്ലെന്നും അത് ഒരു വ്യക്തിയുടെ സർവതോമുഖമായ വികാസ പ്രക്രിയ ആണെന്നും ഈ പ്രക്രിയയിൽ ഏറ്റവും വലിയ റോൾ അധ്യാപകരുടേതാണെന്നും കോത്താരി കമ്മീഷൻ പറഞ്ഞുവച്ചതു മറന്നുപോയെന്നു തോന്നുന്നു. കണ്ണുള്ളവർ കാണട്ടെ; ചെവിയുള്ളവർ കേൾക്കട്ടെ.
വിദ്യാഭ്യാസ രംഗത്ത് കേരളം ഒന്നാം സ്ഥാനത്ത് എത്തുന്നതിൽ ഏറ്റവും വലിയ വഹിച്ച പങ്കു വഹിച്ചിട്ടുള്ളത് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എന്നത് എല്ലാവരും സമ്മതിക്കും. വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച ഉണ്ടാകാതെ നോക്കേണ്ടത് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും കർത്തവ്യമാണ്.
ഡോ. ജോർജുകുട്ടി വട്ടോത്ത്
(പാലാ സെന്റ് തോമസ് കോളജിലെ റിട്ടയേർഡ് പ്രഫസറാണു ലേഖകൻ)