Tuesday, June 23, 2020 10:52 PM IST
കോവിഡ്-19 എന്ന മാരക വൈറസ് മനുഷ്യനിർമിതമാണെങ്കിലും അല്ലെങ്കിലും അതു ലോകജനതയെ മൊത്തം മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഈ വൈറസിന്റെ ജനിതകസ്വഭാവം മാറി പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നതിനാൽ സമീപഭാവിയിലൊന്നും ഫലപ്രദമായ പ്രതിരോധ വാക്സിനുകളോ മരുന്നുകളോ കണ്ടുപിടിക്കാൻ കഴിയില്ലെന്ന വിലയിരുത്തലുണ്ട്. കോവിഡ്-19 ന്റെ രണ്ടാംവരവിനെയും അതിനുശേഷം അതിപ്രഹരശേഷിയോടെ മൂന്നാം വരവിനെയും ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. മൂന്നാംവരവ് ഉണ്ടായാൽ മരണസംഖ്യ 2-3 ശതമാനംവരെ ആയേക്കാം.
ലോക്ക് ഡൗൺ മൂലം സമസ്തമേഖലകളിലെയും സന്പദ്ഘടന തകരാറിലാകും. നേരത്തെതന്നെ ക്ഷീണിതാവസ്ഥയിലായിരുന്ന ഇന്ത്യൻ സന്പദ്ഘടനയ്ക്ക് കൂനിന്മേൽകുരു എന്നപോലെയാണ് തകർച്ച സംഭവിക്കുന്നത്.
കേരളത്തിന്റെ സന്പദ്ഘടനയുടെ നട്ടെല്ല് പ്രവാസിമലയാളികൾ പ്രതിവർഷം അയയ്ക്കുന്ന ഒരു ലക്ഷംകോടി രൂപയാണ്. അതു മിക്കവാറും നിലച്ചമട്ടാണ്. ഗൾഫ് രാജ്യങ്ങളിലുള്ള 25 ലക്ഷം മലയാളികളിൽ നിരവധി പേർക്കു തൊഴിൽ നഷ്ടപ്പെട്ടു. ഗൾഫിൽനിന്നു നാലുലക്ഷം മലയാളികൾ നാട്ടിൽ തിരിച്ചെത്താൻ ഊഴം കാത്തുകഴിയുകയാണ്. ഗൾഫ് രാജ്യങ്ങൾക്കു മാത്രം കോവിഡ്-19 മൂലം 15 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടായിക്കഴിഞ്ഞു.
ഇന്ത്യയിൽ ഏകദേശം 14 കോടി അതിഥിതൊഴിലാളികളുണ്ട്. അവരിൽ അധികംപേരും ബംഗാൾ, ഒഡീഷ, ആസാം, യുപി, ബിഹാർ മുതലായ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. അവരുടെയിടയിലെ തൊഴിലില്ലായ്മ അതിരൂക്ഷമായ പ്രശ്നമായി മാറിക്കഴിഞ്ഞു. നിർധനരായ ഈ തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ 60,000 കോടി രൂപ നീക്കിവയ്ക്കണമെന്നു റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളി ദൗർലഭ്യം
അതിഥിത്തൊഴിലാളികൾ കേരളം വിട്ടുപോകുന്പോൾ ഓരോ മേഖലയിലും തൊഴിലാളിദൗർലഭ്യം ഉണ്ടാകുന്നു. വാണിജ്യ, വ്യവസായ, നിർമാണ, കാർഷിക, ഗതാഗതമേഖലകളെല്ലാം മന്ദഗതിയിലാകും. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷംകോടി രൂപയുടെ പുനരുദ്ധാന പാക്കേജ് പര്യാപ്തവും ഫലപ്രദവുമല്ലെന്നാണു സാന്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലോക്ക് ഡൗൺ മൂലം 55 ദിവസംകൊണ്ട് ഇന്ത്യ നേരിട്ട സാന്പത്തികനഷ്ടം 1,25,000 കോടി രൂപയാണ്. 2020-21 ലെ വളർച്ചാനിരക്ക് 7.4 ശതമാനത്തിൽനിന്ന് 1.9 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ നിഗമനം. 1991-നു ശേഷമുള്ള ഏറ്റവും മോശമായ പ്രകടനമാണിത്. ആഗോള സാന്പത്തികവളർച്ചാനിരക്ക് മൂന്നുശതമാനമായി കുറയും. 45 ശതമാനം കയറ്റുമതി ഉത്പന്ന വിപണനം നിശ്ചലമായിക്കഴിഞ്ഞു. യൂറോപ്യൻ യൂണിയൻ വളർച്ചാനിരക്ക് 6.1 ശതമാനമായി കുറയും.
ചരക്ക് സേവനമേഖലയിലെ ആഗോളവ്യാപാര ഇടിവ് 11 ശതമാനമാകുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. നിർമാണമേഖലയിലെ നഷ്ടം 88 ശതമാനമായി ഉയരും.
കേരളത്തിലെ സേവനമേഖലയിലെ നഷ്ടം 78 ശതമാനമാകും. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 1.71 ലക്ഷം കോടിയായി ഉയരും. കേന്ദ്രസർക്കാരിന്റെ ധനകമ്മി ആറു ശതമാനമായി ഉയരും. കഴിഞ്ഞ സാന്പത്തികവർഷം ധനകമ്മി 3.5 ശതമാനമായിരുന്നു. ഇതു മറികടക്കാൻ കേന്ദ്രസർക്കാർ വിപണിയിൽനിന്ന് 12 ലക്ഷം കോടി രൂപ കടമെടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
നിക്ഷേപരീതിയിൽ അഴിച്ചുപണി
ആഗോളവ്യാപകമായി ഓഹരിവിപണിയിലെ തകർച്ച, നിക്ഷേപരീതിയിൽ വൻ അഴിച്ചുപണിയിലേക്കു നീങ്ങും. 1928-ൽ അമേരിക്കൻ ഓഹരിവിപണിയിൽ നേരിട്ട തകർച്ചമൂലം അനേകം നിക്ഷേപകർ ആത്മഹത്യയിൽ അഭയംതേടി. അതുപോലൊരു ദുഃസ്ഥിതി വരുമെന്നു പ്രതീക്ഷിക്കുന്നില്ല. വ്യാപാര-വാണിജ്യ തലത്തിലെ നഷ്ടം ഭയന്ന് നിക്ഷേപകർ സ്വർണ നിക്ഷേപത്തിലേക്കു നീങ്ങാനുള്ള പ്രവണതയാണ് കാണുന്നത്. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടി(ഇടിഎഫ്)ലേക്ക് 2020 മേയ് മാസത്തിൽ മാത്രം ഒഴുകിയെത്തിയത് 815 കോടി രൂപയാണ്. കഴിഞ്ഞ ഓഗസ്റ്റിനുശേഷം ഇടിഎഫിലേക്കു വന്നെത്തിയത് 3299 കോടിരൂപ. ഇതു ക്രമേണ വർധിക്കുമെന്നാണു സൂചന.
വിപണിയിലെ പണത്തിന്റെ പങ്ക് സ്വർണത്തിലേക്കു നീങ്ങുന്പോൾ കന്പോളത്തിൽ വിപണനത്തിനു പണലഭ്യത കുറയും. അത് എല്ലാ മേഖലകളുടെയും വികസനത്തിനു വിഘാതമായിത്തീരും. നിക്ഷേപകർ ദീർഘകാല ലാഭത്തിൽ ആകൃഷ്ടരായാണു സ്വർണത്തിലേക്കു മാറുന്നത്.
ഇന്ത്യയിലെ കാർഷികമേഖല രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടിവരും. ഇപ്പോഴുള്ള ധാന്യശേഖരം (എട്ടു കോടി ടൺ) ഏതാണ്ട് 6-8 മാസത്തേക്കു പര്യാപ്തമാകും. അടുത്ത വിളവെടുപ്പിൽ ഇത്രയും ധാന്യം സംഭരണശാലകളിൽ എത്തിയില്ലെങ്കിൽ ഭക്ഷ്യക്ഷാമമാണ് നമ്മെ കാത്തിരിക്കുന്നത്. അടുത്ത കൃഷിയിറക്കാനുള്ള ധനസ്ഥിതി ഇപ്പോൾ കർഷകർക്കില്ല. സർക്കാർ ധനസഹായം കൊടുത്തില്ലെങ്കിൽ അടുത്ത ധാന്യവിള ലഭിക്കാതെവരും. കൂടാതെ ഉത്തരഭാരതത്തിൽ വെട്ടുക്കിളിശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
കേരളത്തിനു നഷ്ടങ്ങൾ
കേരളത്തിലെ കാർഷികമേഖലയുടെ അവ സ്ഥയും വിഭിന്നമല്ല. രണ്ടുമാസത്തിനുള്ളിൽ കേരളത്തിലെ കാർഷികമേഖലയ്ക്കു സംഭവിച്ച നഷ്ടം 1,570 കോടി രൂപയാണ്. മത്സ്യമേഖലയ്ക്ക് 12 മാസത്തിനുള്ളിൽ വന്ന നഷ്ടം 1,371 കോടി രൂപ. മറ്റു ചില മേഖലകളിലെ നഷ്ടക്കണക്ക് ഇങ്ങനെയാണ്: മൃഗസംരക്ഷണം - 181 കോടി, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് - 143 കോടി, റബർബോർഡ് - 563 കോടി, ബനാന പ്ലാന്റേഷൻസ് - 269 കോടി, കോഫിബോർഡ് - 92 കോടി, കുരുമുളക്/കശുവണ്ടി - 606 കോടി, പൈനാപ്പിൾ/നെല്ല്/തേയില - 111 കോടി.
2020-21 ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 41 വർഷത്തിലെ ഏറ്റവും മോശമായ പ്രകടനമായിരിക്കും കാഴ്ചവയ്ക്കുന്നത്. 2021-22 ലെ വളർച്ചാനിരക്ക് നെഗറ്റീവ് ആയേക്കാമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മുന്നറിയിപ്പു നൽകുന്നു. ആഗോളവ്യാപകമായി വൻ തൊഴിൽനഷ്ടം സംഭവിക്കുമെന്നു വൻകിട കന്പനികളെല്ലാം പ്രവചിച്ചുകഴിഞ്ഞു.
2024-25 -ൽ ഇന്ത്യ അഞ്ചുലക്ഷംകോടി ഡോളറിന്റെ സന്പദ്വ്യവസ്ഥയായി ഉയരുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം എങ്ങനെ പ്രാവർത്തികമാക്കാൻ കഴിയുമെന്നത് വലിയ വെല്ലുവിളിയായി അവശേഷിക്കുന്നു. എല്ലാവർക്കും വീട് എന്ന 25,000 കോടിയുടെ ഭവനപദ്ധതിയും എങ്ങനെ പ്രാവർത്തികമാക്കാമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു വർഷത്തിനിടെ ഓഹരിനിക്ഷേപകരുടെ ആസ്തിമൂല്യത്തിലുണ്ടായ ഇടിവ് 27 ലക്ഷം കോടി രൂപയാണ്. ഇതു ജിഡിപിയുടെ 13.5 ശതമാനംവരും. കേരളത്തിന്റെ പുനരുത്ഥാന പദ്ധതിക്കായി ലോകബാങ്ക് അനുവദിച്ച 25 കോടി ഡോളർ പാക്കേജ് നിർത്തലാക്കിയത് വലിയ പ്രഹരമായി. കോവിഡിനു മുന്പുതന്നെ സാന്പത്തികപ്രതിസന്ധി നേരിട്ട കേരളം 40 ശതമാനം പ്ലാൻ വെട്ടിച്ചുരുക്കിയിരുന്നു.
അന്താരാഷ്ട്ര മാനേജ്മെന്റ് കൺസൾട്ടൻസി മേധാവി ആർതർ ഡി. ലിറ്റിലിന്റെ കണക്കുകൾ പ്രകാരം 2021-22 ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് (ജിഡിപി) 0.8 ശമാനത്തിൽ താഴെയായിരിക്കും. പ്രശസ്ത വിവരസാങ്കേതിക വിദഗ്ധനായ പ്രണാബ് സെൻ പറയുന്നതനുസരിച്ച് ഏപ്രിൽ 2020 വരെയുള്ള ഇന്ത്യയുടെ ലോക്ക് ഡൗൺ നഷ്ടം 35 ലക്ഷം കോടിരൂപയാണ്.
കോവിഡിന്റെ രണ്ടാംവരവും മൂന്നാം വരവും നേരിടേണ്ടിവന്നാൽ കേരളത്തിലെ മുതിർന്ന പൗരന്മാരായ 52 ലക്ഷം പേർക്ക് (2011 ലെ കണക്കനുസരിച്ച്) രോഗത്തെ പ്രതിരോധിക്കാൻ പ്രയാസമായി വന്നേക്കാം.
ലോക്ക് ഡൗണിനു ശേഷം പുതിയ സാമൂഹ്യരീതിയിലേക്കു മാറാൻ നാം നിർബന്ധിതരാകും. ന്യൂ നോർമൻ എന്നാണ് ആ കാലം അറിയപ്പെടാൻ പോകുന്നത്.
പി.വി. സക്കറിയ