Monday, June 29, 2020 1:01 AM IST
കാടിറങ്ങുന്ന ക്രൗര്യം -4
ഇടുക്കി ജില്ലയിൽ മൂന്നാർ ചിന്നക്കനാലിലെയും ശാന്തൻപാറയിലെയും ജനവാസ കേന്ദ്രങ്ങളിലും തോട്ടം മേഖലകളിലും പകയോടെ ചുറ്റിത്തിരിയുന്ന കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണത്തിൽ രണ്ടു പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ടത് 38 പേർ. 2002-ൽ പ്രദേശത്ത് ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കിയതോടെയാണ് ആനകളും മനുഷ്യരുമായുള്ള ബന്ധം വഷളായത്. ആനത്താരകളിൽ റിസോർട്ടുകൾ ഉയരുകയും ലോക വിനോദസഞ്ചാര കേന്ദ്രമായി ആനയിറങ്കൽ മേഖലയും സമീപപ്രദേശങ്ങളും മാറുകയും ചെയ്തതോടെ കൈയേറ്റങ്ങൾ വർധിക്കുകയും ജനവാസ മേഖല വികസിക്കുകയും കൃഷിയിടങ്ങൾ വേലികെട്ടി തിരിക്കുകയും ചെയ്തപ്പോൾ 2003 അവസാനത്തോടെ ആരംഭിച്ചതാണ് മനുഷ്യനും ആനയും തമ്മിൽ ജീവിക്കാനുള്ള യുദ്ധം.
2018-ൽ അഞ്ചു പേർക്കു ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മൂലത്തറ, സിങ്കുകണ്ടം, ചിന്നക്കനാൽ ഭാഗങ്ങളിൽ ആനകളുടെ ആക്രമണത്തിനിരയായവരാണ്.
ഏറ്റവും ഒടുവിലായി 2019 ഡിസംബർ 22-നാണ് കാട്ടാന ആക്രമണത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞത്. ചിന്നക്കനാൽ പുറക്കുന്നേൽ തങ്കൻ (67) ആണ് മരിച്ചത്. വീടിനുസമീപം മലമുകളിലെ ഉറവയിൽനിന്ന് ഹോസിലൂടെ വീട്ടിലേക്ക് കുടിവെള്ളം തിരിച്ചുവിടാൻ രാത്രി വൈകി പോയതായിരുന്നു തങ്കൻ. ഏറെനേരം കഴിഞ്ഞും തിരിച്ചുവരാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും തങ്കനെ കണ്ടില്ല. പിറ്റേന്നു രാവിലെ എട്ടരയോടെ ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിനടുത്തുള്ള 60 ഏക്കർ കോളനി ഭാഗത്തെ പുൽമേട്ടിലാണ് തങ്കന്റെ മൃതദേഹം നാട്ടുകാർ കണ്ടത്. തല പിളർന്ന അവസ്ഥയിലായിരുന്നു.
സിങ്കുകണ്ടത്ത് പട്ടിമുടി ഞാവൽമറ്റം തങ്കച്ചൻ, പൂപ്പാറ മൂലത്തറ പുതുപ്പാറ എസ്റ്റേറ്റിലെ വാച്ചർ വേലു എന്നിവർ കൊല്ലപ്പെട്ടു. കൊച്ചി - ധനുഷ്കോടി ദേശീയപാതയ്ക്കു സമീപം ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ കുരിശടിയിൽ തിരി കത്തിച്ചു പ്രാർഥിച്ചുകൊണ്ടിരുന്ന ദേവികുളം സ്വദേശി ജോർജി(55)നെ ഭാര്യ ഫിലോമിനയുടെ കണ്മുൻപിലാണ് ആന നിലത്തടിച്ചു കൊന്നത്. സിങ്കുകണ്ടം സുനിൽ ജോർജ്, അന്തോണിയമ്മാൾ, ചിന്നക്കനാലിലെ ഹോട്ടൽ ജീവനക്കാരൻ ബാലകൃഷ്ണൻ എന്നിവരെ കാട്ടാന കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽനിന്ന് ഇവിടത്തുകാർ മോചിതരായിട്ടില്ല.
2016-ജനുവരി 25-നു പാലക്കാട്ടുനിന്നു തീർഥാടനത്തിനായി മൂന്നാറിലെത്തിയ ഹനീഫയെ ദേശീയപാതയിൽ മൂലത്തറയ്ക്കു സമീപത്താണ് ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ മേഖലകളെക്കുറിച്ചു കൂടുതൽ അറിവില്ലാത്തവരും തോട്ടം തൊഴിലാളികളുമാണ് കൂടുതലും കാട്ടാന ആക്രമണത്തിനിരയായിരിക്കുന്നത്. മൂലത്തറ ആനയിറങ്കൽ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ആക്രമണം നടന്നിരിക്കുന്നത്. ഈ മേഖലയിൽ മാത്രമായി 22 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
തോട്ടം തൊഴിലാളികളായ രഘു, വീരലക്ഷ്മി, തങ്കരാജ് എന്നിവർ ജോലികഴിഞ്ഞ് വീടുകളിലേക്ക് പോകുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ അബദ്ധത്തിൽ ചെന്നുപെട്ടവരാണ്. തുന്പിക്കൈക്ക് അടിച്ചുവീഴ്ത്തിയും ചവിട്ടിയുമാണ് എല്ലാവരെയും കൊന്നത്. രാസയ്യ എന്ന തോട്ടം തൊഴിലാളിയെ 2015 നവംബർ 15-നു രാവിലെ തോട്ടത്തിലേക്കു പണിക്കു പോകുന്പോൾ മൂലത്തറ ഭാഗത്തുള്ള ഏലത്തോട്ടത്തിൽ മറഞ്ഞു നിന്നിരുന്ന ഒറ്റയാനാണ് ചവിട്ടിക്കൊന്നത്.
അനീഷ് എന്ന ചെറുപ്പക്കാരൻ ഒറ്റയാന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടതു വൈദ്യുത വേലി സ്ഥാപിക്കുന്നതിനിടെയായിരുന്നു. ചെല്ലത്തായി, രാസാത്തി, ലക്ഷ്മി, മേരി എന്നീ സ്ത്രീ തൊഴിലാളികളുടെ മരണവും നടുക്കത്തോടെയാണ് നാട്ടുകാർ ഓർക്കുന്നത്.
മൂടൽ മഞ്ഞും കൊടുംവളവുകളും നിറഞ്ഞ കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലൂടെയുള്ള യാത്ര ജീവിതത്തിനും മരണത്തിനുമിടയിലുടെയുള്ള നൂൽപാലമാണ്. ഭാഗ്യംകൊണ്ടും തലനാരിഴയ്ക്കുമാണ് പലരും രക്ഷപ്പെട്ടിരിക്കുന്നത്. ഏറ്റവും അപകടം നിറഞ്ഞത് ഇരുചക്രവാഹന യാത്രയാണ്. സഹോദരന്മാർ സഞ്ചരിച്ച ബൈക്ക് തോണ്ടിമല ഭാഗത്ത് കാട്ടാന ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. രാത്രിയിൽ ദേശീയ പാതയിൽ നിന്ന കാട്ടാന ബൈക്ക് പിന്നിൽനിന്നു പിടിച്ചുനിർത്തുകയായിരുന്നു.
മറിഞ്ഞുവീണ സഹോദരൻമാർ വാഹനമിട്ട് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടയിൽ ഇവരിൽ സെന്തിൽ എന്ന ആൾക്കു കാലിനു പരിക്കേറ്റു. അളകർ എന്ന മറ്റേയാൾ പരിക്കേറ്റ സെന്തിലിനെ വലിച്ചിഴച്ചുകൊണ്ടുപോയി രക്ഷപ്പെടുകയായിരുന്നു. ബൈക്കിന്റെ സൈലൻസറിൽ തൊട്ട് തുന്പിക്കൈ പൊള്ളിയതോടെയാണ് ആന പിൻവാങ്ങിയത്.
വർഷങ്ങൾക്കുമുന്പ് തമിഴ്നാട് സ്വദേശിയായ തുണിക്കച്ചവടക്കാരൻ ലക്ഷ്മണൻ, മൂന്നാർ സ്വദേശിയായ യുവാവ് എന്നിവർ ബൈക്കിൽ വരുന്നതിനിടെ കൊടുംവളവിൽ മറഞ്ഞുനിന്നിരുന്ന ആനക്കൂട്ടത്തിന്റെ മുന്നിൽപ്പെടുകയും ആക്രമണത്തിനിരയായി മരിക്കുകയും ചെയ്തു.
ചിന്നക്കനാൽ പഞ്ചായത്തിലെ പ്രഥമ പ്രസിഡന്റ് ഈനാശുവിന്റെ മകൻ ബി.എൽ. റാവ് സ്വദേശി അൽഫോൻസ്, കാട്ടാനയെ അടുത്തു കാണാനായി ചെന്ന തമിഴ്നാട് സ്വദേശി കാശിനായകം, താമസിക്കുന്ന മാടത്തിനു പുറത്തിറങ്ങി ഹോസിലെ വെള്ളം തിരിക്കാൻ ചെന്ന സണ്ണി, പുലർച്ചെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായി വീടിനു സമീപത്തെ കുറ്റിക്കാട്ടിലേക്കിറങ്ങിയ 301 കോളനിയിലെ ആദിവാസി യുവാവ് സുതൻ, പണികഴിഞ്ഞു വരുന്നതിനിടെ കാട്ടാന തുന്പിക്കയ്യിലെടുത്ത് എറിഞ്ഞുകൊന്ന ഇതേ കോളനിയിലെ അമ്മിണി, ആനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് അയൽവീട്ടിൽ രാത്രി ഉറങ്ങിയതിനുശേഷം വെളുപ്പിനു സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൂര്യനെല്ലി സ്വദേശിനി മോളി, കോഴിപ്പനക്കുടിക്കു സമീപം മരണമടഞ്ഞ ആടുവിളുന്താൻ കുടിയിലെ ഷിബു എന്ന യുവാവ് തുടങ്ങിയവർ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി ജീവൻ പൊലിഞ്ഞവരാണ്.
വീടുകൾ, ഏലക്കാ സംസ്കരിക്കുന്നതിനുള്ള സ്റ്റോറുകൾ, ജലസംഭരണ ടാങ്കുകൾ, കുടിക്കുന്നതിനും തോട്ടം നനയ്ക്കുന്നതിനുമായി സ്ഥാപിച്ചിട്ടുള്ള പന്പുസെറ്റുകൾ, പൈപ്പുകൾ, മോട്ടോർ പുരകൾ ഇങ്ങനെ കോടിക്കണക്കിനു രൂപയുടെ വസ്തുവകകളും ആനകൾ നശിപ്പിച്ചിട്ടുണ്ട്.
ആന, മയിൽ, പന്നി.... തോൽവി കർഷകനു മാത്രം
സ്വന്തമായി ഒരു നാട്ടാന പോലുമില്ലാത്ത കേരളത്തിലെ ഏക ജില്ലയാണു കാസർഗോഡ്. എന്നാൽ, കാട്ടാനശല്യത്തിൽ കണ്ണീരു കുടിക്കുന്ന കർഷകരുടെ എണ്ണം ഇവിടെ ഒട്ടുംതന്നെ കുറവല്ല. കർണാടക വനാതിർത്തിയോടു ചേർന്നുകിടക്കുന്ന മലയോരഗ്രാമങ്ങളിലെ കർഷകരുടെ ജീവനും സ്വത്തിനുമാണ് കാട്ടാനക്കൂട്ടം ഭീഷണി ഉയർത്തുന്നത്. കർണാടകയുമായി അതിർത്തി പങ്കിടുന്ന ദേലമ്പാടി, മുളിയാർ, കാറഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്.
വേനൽക്കാലത്ത് ഭക്ഷണവും വെള്ളവും കിട്ടാതാകുമ്പോഴാണ് കാട്ടാനകൾ വ്യാപകമായി ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത്. വൈകുന്നേരത്തോടെ വനാതിർത്തിയിൽ തമ്പടിക്കുന്ന ആനക്കൂട്ടം രാത്രിയോടെ കൃഷിയിടത്തിലിറങ്ങും. ദേലംപാടിയിലെ ബളവന്തടുക്ക ഭാഗത്തുനിന്നെത്തുന്ന കാട്ടാനക്കൂട്ടം കാറഡുക്കയിലെ കൊട്ടംകുഴി, പാണൂർ, പൂക്കുങ്കയ, മുളിയാറിലെ കാനത്തൂർ, നെയ്യംകയം, കുറ്റിക്കോലിലെ ബേത്തൂർപാറ, നെച്ചിപടുപ്പ്, പാലാർ, മാണിമൂല, ചാമകൊച്ചി ഭാഗങ്ങളിലാണ് വ്യാപകമായി നാശം വിതയ്ക്കുന്നത്.
കാട്ടാനക്കൂട്ടം ഒരു സ്ഥലത്ത് എത്തിച്ചേർന്നാൽ തുടർച്ചയായി മൂന്നും നാലും ദിവസം അവിടെ നാശം വിതയ്ക്കും. പിന്നീട് പ്രദേശവാസികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. തീ കൂട്ടിയും പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഇവയെ ഓടിക്കുന്നതു വരെ നാട്ടുകാരുടെ നെഞ്ചിൽ തീയാണ്.
പുഴയോടു ചേർന്നുകിടക്കുന്ന നല്ല ഫലഭൂയിഷ്ഠമായ മണ്ണാണ് ഇവിടുള്ളത്. എന്നാൽ കാർഷികോത്പന്നങ്ങൾ വിളവെടുക്കാനുള്ള ഭാഗ്യം ഇവിടത്തെ കർഷകർക്ക് പലപ്പോഴും ലഭിക്കാറില്ല.
“ കുട്ടിയാനകൾ ഉൾപ്പെടെ ആറും ഏഴും ആനകളുടെ സംഘമാണ് ഈ മാസം എന്റെ കൃഷിയിടത്തിലെത്തിയത്. 20 വർഷം പ്രായമായ 15 തെങ്ങുകൾ, 30 കമുക്, 500 വാഴ എന്നിവ അരമണിക്കൂറിനുള്ളിൽ ആനക്കൂട്ടം ചവിട്ടിമെതിച്ചു. പറമ്പ് നനയ്ക്കാനുള്ള സ്പ്രിംഗ്ലർ പൈപ്പുകൾ പൂർണമായും നശിപ്പിച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് എന്റെ കൃഷിയിടത്തിൽ കാട്ടാനയെത്തുന്നത്.” കർഷകനും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ കൊട്ടംകുഴി കൊളത്തിങ്കാലിലെ കെ. വാരിജാക്ഷൻ പറയുന്നു.
വാരിജാക്ഷന്റെ അയൽവാസിയായ സുബ്രഹ്മണ്യന്റെ നാലേക്കർ കമുകിൻ തോട്ടത്തിൽ ആകെയുണ്ടായിരുന്ന രണ്ടായിരം കമുകുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കമുക് ആനകൾ ഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കാറില്ല. പോകുന്ന വഴി കണ്ണിൽ കണ്ടവയെല്ലാം നശിപ്പിക്കുന്ന കൂട്ടത്തിൽ ഇവയും നശിപ്പിക്കുന്നു.
വാഴയാണ് കാട്ടാനകളെ നാട്ടിലേക്ക് ആകർഷിക്കാനുള്ള പ്രധാന കാരണമെന്നും അതിനാൽ വാഴകൃഷി പൂർണമായും ഉപേക്ഷിച്ചെന്നും കൊട്ടംകുഴിയിലെ കർഷകരായ രാഘവൻ നായരും മാധവൻ നായരും പറയുന്നു. കാട്ടുപന്നിയും കാട്ടുപോത്തും ഇവിടെ കൃഷിനാശമുണ്ടാക്കുന്നുണ്ട്.
കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് വളരെ തുച്ഛമായ തുകയാണ് വനംവകുപ്പ് നൽകുന്നത്. ഈ തുകയുടെ വിതരണം പോലും ഇപ്പോൾ നിലച്ച മട്ടാണ്. കഴിഞ്ഞവർഷം കൃഷിനാശം സംഭവിച്ച പലർക്കും ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചല്ല, മറിച്ച് വർഷങ്ങളായി പിന്തുടർന്നു പോകുന്ന ശീലം എന്ന നിലയിലാണ് ഇവിടത്തുകാർ ഇപ്പോഴും കൃഷി ചെയ്തുപോരുന്നത്.
കാട്ടാനശല്യം രൂക്ഷമായ പല സ്ഥലത്തും സൗരോർജ വേലി പോലുമില്ല. ചിലയിടത്ത് കിടങ്ങുകൾ ഉണ്ടെങ്കിലും ഇവ ആനയ്ക്ക് മറികടക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണെന്ന് നാട്ടുകാർ പറയുന്നു.
മലയോരത്തെ വിറപ്പിച്ച് കാട്ടുപന്നികളും
കാട്ടുപന്നികളുടെ വിളയാട്ടം കാസർഗോഡ് ജില്ലയിൽ വ്യാപകമാണ്. മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളിലും പട്ടാപ്പകൽ പോലും പുറത്തിറങ്ങി നടക്കാൻ പേടിക്കേണ്ട നിലയിൽ കാട്ടുപന്നികൾ പെറ്റുപെരുകിയിരിക്കുന്നു. 2018ൽ രണ്ടുപേരും ഈ വർഷം ഒരാളും കാട്ടുപന്നിയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. 2018 മാർച്ച് 20ന് പട്ടാപ്പകൽ സ്വന്തം തോട്ടത്തിൽ റബർപാൽ എടുത്തുകൊണ്ടിരിക്കെയാണ് വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ ജോസ് മാടത്താനിയെ കാട്ടുപന്നി കുത്തിക്കൊന്നത്. അതേവർഷം ഡിസംബർ 29ന് സ്കൂട്ടറിൽ വീട്ടിലേക്കു വരികയായിരുന്ന മാലോം കാര്യോട്ടുചാൽ സ്വദേശിയായ കോൺക്രീറ്റ് മേസ്തിരി കൃഷ്ണൻ റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് തെറിച്ചുവീണു മരിച്ചു. ഈ വർഷം ഫെബ്രുവരി 28നാണ് വെസ്റ്റ് എളേരി അട്ടക്കാട്ടെ വെള്ളൻ എന്ന പട്ടികജാതി വിഭാഗക്കാരനായ വയോധികൻ അയൽവീട്ടിൽ ടിവി കണ്ട് മടങ്ങവെ പട്ടാപ്പകൽ കാട്ടുപന്നിയുടെ കുത്തേറ്റു മരിച്ചത്.
പരിക്കേറ്റവരുടെ എണ്ണം ഇതിലും എത്രയോ ഇരട്ടിയാണ്. പരിക്കേറ്റവരിൽ ഭൂരിഭാഗവും കർഷകരും ഇരുചക്രവാഹന യാത്രക്കാരുമാണ്. കാട്ടുപന്നി ഭീതിയെത്തുടർന്ന് കൃഷി തന്നെ ഉപേക്ഷിച്ച കർഷകർ നിരവധി. വെസ്റ്റ് എളേരിയിലെ പെരുമ്പട്ട, കമ്മാടം, പ്ലാച്ചിക്കര, ഏച്ചിപ്പൊയിൽ, കിണാനൂർ-കരിന്തളം പഞ്ചായത്തിലെ കുറുക്കൊട്ടി പൊയിൽ എന്നീ പ്രദേശങ്ങൾ കുരങ്ങുശല്യംകൊണ്ട് പൊറുതിമുട്ടുകയാണ്. മയിലുകളാണ് ഈ മേഖലയിൽ കർഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇവയെ ഇപ്പോൾ കാട്ടുമൃഗങ്ങളുടെ ഗണത്തിൽപ്പെടുത്തുന്നതിൽ അർഥമില്ലെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.
ചാത്തു നായർ: കാട്ടുനീതിയുടെ ഇര
കാട്ടാനഭീഷണിയെത്തുടർന്ന് ആകെയുണ്ടായിരുന്ന വീടും കിടപ്പാടവും വനംവകുപ്പിനു കൈമാറി നഷ്ടപരിഹാരത്തിനായി കാത്തിരുന്നത് അഞ്ചു വർഷം. ഒടുവിൽ ആറടി മണ്ണു പോലും സ്വന്തമായില്ലാതെ 92-ാം വയസിൽ വാടകവീട്ടിൽ അന്ത്യം. കർഷകരോടുള്ള ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും മനോഭാവം എന്തെന്നുള്ളതിന്റെ നേർചിത്രമായിരുന്നു കാസർഗോഡ് കാറഡുക്ക പാണൂരിലെ ചാത്തു നായരുടെ ദുരിതജീവിതം.
വീടും സ്ഥലവും ഉൾപ്പെടെ 74 സെന്റ് സ്ഥലമായിരുന്നു ഈ മനുഷ്യന്റെ ആകെയുണ്ടായിരുന്ന സമ്പാദ്യം. താൻ നനച്ചുവളർത്തിയ കമുകും തെങ്ങും വാഴയുമെല്ലാം കാട്ടാനകൾ നശിപ്പിക്കുന്നത് പതിവായതോടെ ഈ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. ഒരു തവണ കാട്ടാന വീട്ടിലേക്കു കയറാൻ ശ്രമിച്ചപ്പോൾ കൈവശമുണ്ടായിരുന്ന തുണികൾ കത്തിച്ച് ആനയ്ക്കു നേരെയെറിഞ്ഞാണ് ചാത്തു നായരും ഭാര്യയും രക്ഷപ്പെട്ടത്. ഈ സംഭവത്തോടെ ഇവിടം വിട്ടുപോകാൻ ബന്ധുക്കളും സുഹൃത്തുക്കളും നിർബന്ധിച്ചു. വനം വകുപ്പിനെ ബന്ധപ്പെട്ടപ്പോൾ സ്ഥലം തങ്ങൾ സ്ഥലം ഏറ്റെടുക്കാമെന്നും നഷ്ടപരിഹാരമായി 19 ലക്ഷം രൂപ നൽകാമെന്നും അറിയിച്ചിരുന്നു. ഈ പണംകൊണ്ട് വന്യജീവി ആക്രമണം ഇല്ലാത്ത സ്ഥലത്ത് ഇത്തിരി ഭൂമി വാങ്ങുകയായിരുന്നു ചാത്തു നായരുടെ ആഗ്രഹം. എന്നാൽ, വർഷങ്ങളോളം ഓഫീസുകൾ പലതു കയറിയിറങ്ങിയെങ്കിലും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചില്ല. 2018 നവംബർ എട്ടിന് ചാത്തു നായർ മരിക്കുമ്പോൾ വയോജന പെൻഷൻ മാത്രമായിരുന്നു ഈ കുടുംബത്തിന്റെ വരുമാനം.
(തുടരും)