Monday, July 6, 2020 1:15 AM IST
കൊറോണാനന്തര ലോകത്ത് മനുഷ്യന്റെ അതിജീവനം ഏതുവിധത്തിലാവണം, കൃഷിക്ക് എത്രമാത്രം മുൻഗണന നൽകണം തുടങ്ങിയ വിഷയങ്ങൾ ഗഹനമായ ചർച്ചകൾക്കാണ് നിദാനമാകുന്നത്. ഉത്പാദനക്ഷമമായ അന്തരീക്ഷം ഒരുക്കി കൂടുതൽപേരെ കാർഷിക സംസ്കാരത്തിലേക്ക് കൊണ്ടുവരിക എന്ന ദൗത്യമാണ് കാലഘട്ടം മുന്നോട്ടുവയ്ക്കുന്നത്.
കോവിഡ് പ്രതിസന്ധികൾക്കിടയിലും നമ്മുടെ രാജ്യം പട്ടിണിയിലേക്ക് എടുത്തെറിയപ്പെടാതിരുന്നതിന് മുഖ്യകാരണം കാലങ്ങളായി നാം ധാന്യപ്പുരകളിൽ സംഭരിച്ചുവച്ച അരിയും ഗോതമ്പുമാണ്. എത്രകാലത്തേക്ക് അവയ്ക്ക് നീണ്ടുനില്പ്പ് ഉണ്ടെന്നത് ഗൗരവമായ ചോദ്യം കൂടിയാണ്. ഒട്ടനവധി മേഖലകളിൽ തൊഴിൽ നഷ്ടം ഉണ്ടാകുമ്പോൾ പുതുതലമുറയെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനുള്ള പദ്ധതികളാവണം സർക്കാർ ആവിഷ്കരിക്കേണ്ടത്.
കാടിറങ്ങി വരുന്ന വെല്ലുവിളി
പച്ചക്കറിയുടെയും ധാന്യത്തിന്റെയും കാര്യത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളം ഒട്ടും സേഫ് സോണിലല്ലെന്ന് നാം മറന്നുകൂട. പലവിധ പ്രതിസന്ധികളാണ് കർഷക സഹോദരന്മാർ അഭിമുഖീകരിക്കുന്നത്. അവരുടെ താത്പര്യം സംരക്ഷിക്കാൻ ചിന്തകളും നിയമങ്ങളും വരെ പൊളിച്ചെഴുതേണ്ടി വരും. ഉദാഹരണത്തിന്, എത്രയോ കാലങ്ങളായി നമുക്കു മുമ്പിലുള്ള വിഷയമാണ് പ്രകൃതിക്ഷോഭം മൂലമല്ലാത്ത കൃഷിനാശം. കാടിറങ്ങി വരുന്ന മൃഗങ്ങൾ കാർഷിക വിളകൾക്കും മനുഷ്യനും വളർത്തുമൃഗങ്ങൾക്കും നാശനഷ്ടമുണ്ടാക്കുന്ന വിഷയം ഒറ്റപ്പെട്ടതല്ല. ശാസ്ത്രീയമായ ഇടപെടലിലൂടെ വന്യജീവികളെയും കർഷകരെയും സംരക്ഷിക്കാനാവുമെന്നതാണ് യാഥാർത്ഥ്യം.
കാട്ടു പന്നിയുടെ സ്വൈരവിഹാരത്തിന്റെ ഫലമായി ഒരാൾ കൂടി രക്തസാക്ഷിയായത് കഴിഞ്ഞ ദിവസം ഞെട്ടലോടെയാണ് കേട്ടത്. കോഴിക്കോട്കൊല്ലഗൽ ദേശീയപാതയിൽ പുതുപ്പാടിയിൽ വച്ചാണ് പുലർച്ചെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വെണ്ടേക്കുംചാലിൽ മുഹമ്മദലി എന്നയാളെ കാട്ടുപന്നിയുടെ രൂപത്തിൽ ദുർവിധി വേട്ടയാടിയത്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 519 മനുഷ്യ ജീവനാണ് വന്യജീവികളുടെ ആക്രമണം മൂലം നമുക്ക് നഷ്ടപ്പെട്ടതെന്ന് വനം വകുപ്പു മന്തി നിയമസഭയെ അറിയിച്ച കാര്യം ചേർത്തുവായിക്കുമ്പോൾ മാത്രമേ പ്രശ്നത്തിന്റെ സങ്കീർണത ബോധ്യപ്പെടുകയുള്ളൂ.
ഇക്കാലയളവിൽ 23 വന്യജീവികളും കൊല്ലപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മാത്രം കണക്കാണിത്.
2,361 പേർക്കാണ് കാട്ടാനകളുടെ അക്രമണത്തിലൂടെ ജീവൻ നഷ്ടപ്പെട്ടത്. 510 ആനകളും കൊല്ലപ്പെട്ടു. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം.
2017 നേക്കാൾ 5,188 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതി കൂടിയതായും പാർലമെന്റിൽ സമർപ്പിച്ച രേഖകളിലുണ്ട്. കേരളത്തിൽതന്നെ കാട്ടാനകളുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായത്. 25 വർഷം മുമ്പ് 4,200 കാട്ടാനളുണ്ടായിരുന്ന സ്ഥാനത്ത് 2012 ആയപ്പോഴേക്കും 7,600 ആയി വർധിച്ചു.
കാട്ടുപോത്തുകളാണെങ്കിൽ 4500 ൽ നിന്ന് ഏകദേശം 17,600ൽപ്പരം വർധനവ് ഉണ്ടായിട്ടുണ്ട്. കാട്ടുപന്നികൾ 40,000 ൽ നിന്ന് ഏകദേശം 48,000 ആയി പെരുകി.
അതേസമയം കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 436 കാട്ടാനകളാണ് ചെരിഞ്ഞത്. ഇതിൽ 392 കാട്ടാനകളുടേതും സ്വാഭാവിക അന്ത്യമായിരുന്നു. അസ്വാഭാവിക അന്ത്യം ഉണ്ടായത് 25 കാട്ടാനകൾക്കു മാത്രമാണ്.
കർഷകരുടെ കദനങ്ങൾ
കാട്ടുമൃഗങ്ങൾ ജനവാസമുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങിവന്ന് സ്വൈരവിഹാരം നടത്തുന്ന വെല്ലുവിളി എങ്ങനെ പരിഹരിക്കാമെന്നാണ് മലയോരവനയോര ഭാഗങ്ങളിലുൾപ്പെടെ കൃഷി ചെയ്യുന്നവർ ആലോചിക്കുന്നത്. സർക്കാർ ശാസ്ത്രീയമായ പരിഹാരമാർഗത്തിനു ശ്രമിക്കാതെ വരുമ്പോൾ ചിലർ പ്രാകൃതമായ രീതിയിൽ വന്യജീവികളെ നേരിടുന്നുവെന്നതും വസ്തുതയാണ്.
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ വന്യജീവികളുടെ ആക്രമണത്തിന്റെ 24,000 കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നോർക്കണം. ഇതിൽ എൺപതു ശതമാനവും കോടിക്കണക്കിന് രൂപയുടെ കൃഷിനാശവുമായ് ബന്ധപ്പെട്ട കേസുകളാണ്.
കേരള വനംവകുപ്പിന്റെ കണക്കനുസരിച്ച് 2017-18 വർഷത്തിൽ മാത്രം 7229 വന്യജീവി അക്രമങ്ങളാണ് ഉണ്ടായത്. ഇതിൽ 119 പേർ മരിക്കുകയും 846 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആനകളുടെ അക്രമം മാത്രം 3,468 എണ്ണമാണ്.
ആരാണ് ഉത്തരവാദി ?
എന്തുകൊണ്ട് മൃഗങ്ങൾ കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങുന്നു? ഇതിന്റെ ഉത്തരവാദിത്തം ആർക്കാണ് തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തമാണ്.അവയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കിട്ടാതെ വരുമ്പോഴാണ് നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് എല്ലാവർക്കും അറിയാം. വനംവകുപ്പിന്റെ അശാസ്ത്രീയ സമീപനമാണ് പ്രധാന കാരണമായി തോന്നിയിട്ടുള്ളത്. ഭൂമിയിലെ നീര് വലിച്ചെടുക്കുന്ന വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് പകരം കായ്കനികളും പഴവർഗങ്ങളും പ്രദാനം ചെയ്യുന്ന വൃക്ഷങ്ങൾ എന്തുകൊണ്ട് വനത്തിൽ വച്ചുപിടിപ്പിക്കുന്നില്ല? പ്ളാവ്, മാവ് തുടങ്ങി പഴവർഗങ്ങൾ നൽകുന്ന വൃക്ഷങ്ങളാണെങ്കിൽ അതു ജന്തുജാലങ്ങൾക്ക് ആശ്വാസവും ദീർഘകാലം നിലനിൽക്കുന്നതുമായിരിക്കും. ആനകൾക്കു ഭക്ഷണമാക്കാവുന്ന മുള വേണ്ടത്ര വെച്ചുപിടിപ്പിക്കാനും വനം വകുപ്പ് ശ്രദ്ധിക്കുന്നില്ല.
നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കർഷകരുടെയും കാർഷിക വിളകളുടെയും സംരക്ഷണം ഉറപ്പുവരുത്താനും കൃത്യമായ നഷ്ടപരിഹാരം നൽകാനും കൃഷിവകുപ്പും സർക്കാരും അലംഭാവം കാണിക്കുന്നെന്ന പരാതിയും വ്യാപകമാണ്.
പച്ചപ്പ് കാത്ത് മണ്ണു വീണ്ടെടുക്കാം
വന്യ ജീവികളെ ദ്രോഹിക്കരുത് എന്നതിൽ തർക്കമില്ല; പക്ഷെ, വന്യ ജീവിശല്യം കണ്ടില്ലെന്ന് നടിക്കാനുമാവില്ല. ഇവിടെയാണ് സർക്കാർ ഇടപെടലിന്റെ ആവശ്യം ഉയരുന്നത്. ജീവൽപ്രധാനമായ ഇത്തരം വിഷയം കഴിഞ്ഞ ലോക്സഭാ സമ്മേളന കാലത്ത് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ നേരിൽ കണ്ടു ചർച്ച ചെയ്തിരുന്നു. കേരളത്തിലെ വന്യ ജീവി അക്രമം മൂലം കർഷകർ കൊല്ലപ്പെട്ടതും മലയോര പ്രദേശങ്ങളിലെ കൃഷിനാശവും ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയുമുണ്ടായി.
കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യ ജീവികളെ ശക്തമായി നേരിടാൻ കർഷകർക്ക് തോക്ക് ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള അടിയന്തര നിർദ്ദേശം സംസ്ഥാനങ്ങളിലെ വനം വകുപ്പ് മേധാവികൾക്ക് നൽകുമെന്ന് മന്ത്രി ജാവഡേക്കർ ഉറപ്പു നൽകിയ കാര്യം ഇവിടെ സ്മരിക്കട്ടെ. കർഷകരെ സംബന്ധിച്ച് തെല്ലൊരു ആശ്വാസമാണ് തോക്ക് നൽകുന്നത്. പക്ഷെ ദുരുപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.വന്യ ജീവി അക്രമം നടക്കുന്ന പ്രദേശങ്ങളിലെല്ലാം തോക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടവും വനംവകുപ്പും വൈകാതെ അടിയന്തര നടപടികൾ സ്വീകരിക്കണം. ഇത് കർഷകർ നേരിടുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരം മാത്രമാണ്.
താങ്ങാവാം, താളമാകാം
കാർഷിക സംസ്കാരത്തിന് ഏറ്റവും വലിയ പ്രാധാന്യം കൊടുക്കുന്ന രാജ്യം എന്ന നിലിയിൽ പലപ്പോഴും നമുക്കത് പ്രായോഗിക തലത്തിലും വിദ്യാഭ്യാസ തലത്തിലും കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്നത് പോരായ്മയാണ്. ഇതിന് പ്രാധാന്യം നൽകുന്ന നിലപാടും നയവും കേന്ദ്രസംസ്ഥാന സർക്കാറുകൾ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പുതിയ തലമുറയെക്കൂടി കാർഷിക രംഗത്തേക്ക് ആകർഷിക്കാവുന്ന തരത്തിലുള്ള ഭരണപരിഷ്കാരങ്ങളാണ് രാജ്യത്തിന് ആവശ്യം. കർഷകനില്ലാതെ രാജ്യം നിലനില്ക്കില്ലെന്ന ബോധ്യം സ്കൂൾ ഘട്ടം മുതൽ പ്രവൃത്തിപഥത്തിലെത്തിക്കണം.“ജയ് ജവാൻ ജയ് കിസാൻ ” മുദ്രാവാക്യത്തിലേക്ക് തിരിച്ചുപോകണ്ട സന്ദർഭം കൂടിയാണിത്.
കർഷകരില്ലാതായി മാറിയാൽ രാജ്യം ഗുരുതരമായ അവസ്ഥയിലേക്ക് എടുത്തെറിയപ്പെടും. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയേ പിടിച്ചുനില്ക്കാനാവൂ. ഒരു വിള നശിച്ചാൽ എല്ലാം തകർന്നു. ബാങ്ക് ലോൺ തിരിച്ചടയ്ക്കാൻ സാധിക്കാതെ ആത്മഹത്യ വർധിക്കും. ബാങ്കുകൾ നൽകുന്ന വായ്പയുടെ പലിശ കുറയ്ക്കുന്നതുൾപ്പെടെ പരിഗണിച്ച് കാർഷിക മേഖലയ്ക്ക് താങ്ങാവണം. ഉത്പന്നങ്ങൾക്ക് വിലയില്ലെന്നതാണ് വലിയ വെല്ലുവിളി. സ്റ്റോറേജ് ഫെസിലിറ്റികളുടെ അപര്യാപ്തതയും കടമ്പയാണ്.
നാളത്തെ ഇന്ത്യ ചെയ്യേണ്ട അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളിലൊന്ന് പ്രധാന നഗരങ്ങളിലെല്ലാം സ്റ്റോറേജ് ഫെസിലിറ്റികൾ കൂട്ടുക എന്നതാണ്. പ്രതിവർഷം 50,000 കോടി രൂപ വിലമതിക്കുന്ന പഴവും പച്ചക്കറിയുമാണ് മതിയായ ശീതീകരണ സംവിധാനം ഇല്ലാത്തതിനാൽ ചീഞ്ഞുപോകുന്നത്. മുമ്പ് നാഫെഡ് മുന്നോട്ടുവച്ച ശീതീകരിച്ച ട്രെയ്നുകൾ മുഖാന്തരം കാർഷിക ഉത്പന്നങ്ങൾ രാജ്യത്തിന്റെ വിവിധ കോണുകളിലെത്തിക്കുന്ന പാൻ ഇന്ത്യ മാർക്കറ്റ് എന്ന ആശയം കാര്യക്ഷമമാക്കണം.
ഇടനിലക്കാരെ ഒഴിവാക്കി സംഭരണം സാധ്യമാക്കുകയും താങ്ങുവില ഏർപ്പെടുത്തുകയും അത്യന്താപേക്ഷിതമാണ്. കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യത പ്രോത്സാഹിപ്പിക്കാൻ പ്രത്യേക വിമാന സർവീസ് ശൃംഖലയും വിപുലമാക്കണം.
ലോകത്ത് 40 കോടി ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് പോകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.ഏറ്റവും വലിയ പ്രതിസന്ധിക്കാലത്ത് ഒരു ജനതയ്ക്ക് ജീവശ്വാസം നൽകിയത് നമ്മുടെ കർഷകരുടെ വിയർപ്പാണ്. ഗ്രാമങ്ങൾ മാത്രമല്ല, നഗര കേന്ദ്രീകൃത കൃഷിത്തോട്ടങ്ങളും വ്യാപിപ്പിക്കണം.കൃഷിയുടെ സാധ്യതയിലേക്ക് പുതിയ തലമുറയെ കൊണ്ടുവരാനും കർഷകരെ സംരക്ഷിക്കാനും ഇപ്പോഴല്ലെങ്കിൽ മറ്റെന്നാണ് നാം മുന്നിട്ടിറങ്ങുക ....?
എം. കെ. രാഘവൻ എംപി
കർഷകർ വനപാലകരുടെ അടിമകളല്ല
കാട്ടുപന്നിയെ വെടിവച്ചുകൊല്ലാൻ എംപാനൽ ചെയ്ത കർഷകന്റെ ലൈസൻസ് ഇക്കഴിഞ്ഞ ദിവസം ഫോറസ്റ്റ് ഉദ്യോഗസ്ഥർ റദ്ദാക്കിയ വാർത്ത ഞെട്ടലോടെയാണ് ജനാധിപത്യ കേരളം ശ്രവിച്ചത്.
കഴിഞ്ഞ ആഴ്ചകളിലായി ആശങ്കയുളവാക്കുന്ന ഒട്ടേറെ സംഭവങ്ങളിലൂടെയാണ് മലയോരമേഖല കടന്നുപോയത്. വനത്തിലേക്കു പോയ ഒരു യുവാവിനെ കടുവ ആക്രമിച്ചു കൊന്നതും പലരും കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായതും മലയോര മേഖലയിൽ പുലിയിറങ്ങി ഏതാനും ആടുകളെ കൊന്നതും ഏറെ ഭീതിപ്പെടുത്തുന്നതായിരുന്നു. ഇടക്കാല ആശ്വാസം എന്നപോലെ കർഷകന് കാട്ടുപന്നിയെ വെടിവയ്ക്കാൻ നൽകിയ അവകാശം ഒരു കാട്ടുപന്നിയെ വെടിവച്ചുകൊന്ന വ്യക്തിയുടെ ലൈസൻസ് റദ്ദാക്കിയതിലൂടെ പ്രഹസനം ആയി മാറിയിരിക്കുകയാണ്.
വന്യമൃഗങ്ങളെ കാട്ടിൽ നിർത്തേണ്ട വനപാലകർ തങ്ങളുടെ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ഉശിരുള്ള കർഷകർ അത് സാധ്യമാണെന്ന് കാണിച്ചുതന്നു. അപ്രകാരം കർഷകർ ചെയ്തപ്പോൾ പ്രതികാരബുദ്ധിയോടെ അവർക്കു കൊടുത്ത അനുവാദം റദ്ദാക്കിയത് ക്രൂരതയാണ്. വനം തങ്ങളുടെ പിതൃസ്വത്തോ കർഷകർ തങ്ങളുടെ അടിമകളോ ആണെന്നാണ് ഇവിടെയുള്ള പല വനപാലകരും ധരിച്ചുവശായിരിക്കുന്നത്. നൈസർഗിക വനം വെട്ടിമാറ്റി അവിടെ തേക്ക്, യൂക്കാലി തുടങ്ങിയ തോട്ടങ്ങൾ നട്ടുപിടിപ്പിച്ച വനപാലകരേ,നിങ്ങളാണ് വാസ്തവത്തിൽ വനത്തിന്റെ അന്തകർ. ഒരുപക്ഷേ രാഷ്ട്രീയനേതാക്കളോ സാംസ്ക്കാരിക നായകന്മാരോ സെലിബ്രിറ്റികളോ പാവം കർഷകനു വേണ്ടി സംസാരിക്കില്ലായിരിക്കും. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞതുപോലെ തത്വദീക്ഷയും ധാർമികതയുമില്ലാത്ത രാഷ്ട്രീയമാണ് ഈ നാടിന്റെ ശാപം. അതിനാൽ കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി സംഘടിതമായി വനപാലകരുടെ കടുത്ത വഞ്ചനയ്ക്കെതിരെയും സർക്കാരിന്റെ കൊടിയ അലംഭാവത്തിനെതിരെയും കർഷക മക്കൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഫാ.ജോസഫ് കളത്തിൽ, കോഴിക്കോട്.