Monday, July 6, 2020 1:17 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ജീവിച്ചിരിക്കുന്നവരും വിടപറഞ്ഞവരുമായ ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ചുരുക്കംപേരെയാണ് രാജ്യതന്ത്രജ്ഞരെന്നു വിലയിരുത്താവുന്നത്. അതിൽതന്നെ ഒന്നാമനായി പി.വി. നരസിംഹറാവുവിനെ കാണുന്നവർ നിരവധിയാണ്. ചാണക്യനെന്നു വിളിക്കാവുന്ന അദ്ദേഹം 12 ഭാഷകൾ കൈകാര്യം ചെയ്തിരുന്നു. ആഭ്യന്തര-അന്തർദേശീയ വിഷയങ്ങളിൽ നൂതന വീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാൽ, സ്വന്തം പാർട്ടിക്കാരുൾപ്പെടെ പലർക്കും പെട്ടെന്നു തിരിച്ചറിയാനാവാത്തതായിരുന്നു അദ്ദേഹം അവതരിപ്പിച്ച മാറ്റങ്ങളേറെയും.
അധികാരമേൽക്കുന്പോൾ രാജ്യത്തെ സ്ഥിതി അത്യന്തം ശോചനീയവും മാറ്റം അനിവാര്യവുമായിരുന്നുവെന്നതുമാകാം കാരണം. ആ സാഹചര്യത്തെ അദ്ദേഹം പ്രയോജനപ്പെടുത്തി. രാഷ്ട്രീയത്തിലും ഭരണനിർവഹണരംഗത്തുമുണ്ടായിരുന്ന ഏറെനാളത്തെ പ്രവർത്തനപരിചയം കാര്യമായ എതിർപ്പില്ലാതെ രാജ്യത്തെ മുന്നോട്ടുനയിക്കാൻ പര്യാപ്തവുമായി.
സാന്പത്തിക നയങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവന്ന അദ്ദേഹത്തിനു വിദേശനയത്തിൽ പുതിയ ദിശാബോധം നല്കാനുമായി. അതേസമയം സോഷ്യലിസത്തോടു പതിറ്റാണ്ടുകളായി തങ്ങൾക്കുണ്ടായിരുന്ന പ്രതിബദ്ധതയ്ക്ക് ഇളക്കം തട്ടുന്നതും ഇസ്രയേലിനോട് അനുവർത്തിച്ചിരുന്ന നയത്തിൽ വെള്ളംചേർക്കപ്പെട്ടതും ചില കോൺഗ്രസ് നേതാക്കൾ തിരിച്ചറിഞ്ഞു. പക്ഷേ, ഒരു മടങ്ങിപ്പോക്ക് അസാധ്യമായിരുന്നു.
എന്നാൽ കരുത്തരായ വ്യവസായ സമൂഹത്തിൽനിന്നും ഗണ്യമായ തോതിൽ വിദേശരാജ്യങ്ങളിൽനിന്നും റാവുവിനു പിന്തുണയുണ്ടായി. ഉദാര സാന്പത്തിക നയങ്ങളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം തുടക്കംമുതലേ ഉണ്ടായിരുന്നുതാനും. അതുകൊണ്ടാണ് ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കുവേണ്ടിയുള്ള താത്പര്യം സോഷ്യലിസ്റ്റ് മാതൃകയിലേക്കും ബാങ്കുകളുടെ ദേശസാത്കരണം ബാങ്കുകളുടെ സാമൂഹിക നിയന്ത്രണത്തിലേക്കും ചുരുക്കപ്പെട്ടത്. ഇടതുപക്ഷത്തിന്റെ എതിർപ്പുണ്ടായിരുന്നെങ്കിലും റാവുവിനു ശക്തമായി മുന്നോട്ടുപോകാനായി.
കോൺഗ്രസിലെ സോഷ്യലിസ്റ്റുകളുടെ പ്രാമുഖ്യം ജവഹർലാൽ നെഹ്റുവിന്റെ വിയോഗത്തോടെ ക്ഷയിച്ചു. മൊറാർജി ദേശായി, എസ്.കെ. പാട്ടീൽ, സഞ്ജീവ റെഡ്ഢി തുടങ്ങി പ്രമുഖ നേതാക്കൾ പലരും സ്വതന്ത്ര വ്യാപാര ലോബിയുടെ ഭാഗമായിരുന്നു. നെഹ്റുവിനുശേഷം, ഇടതുനേതാക്കളായ കൃഷ്ണമേനോൻ, കെ.ഡി. മാളവ്യ തുടങ്ങിയവരുടെ സ്വാധീനം നഷ്ടമായി. ഉത്തര ബോംബെ പാർലമെന്റ് മണ്ഡലത്തിൽനിന്നു മത്സരിക്കാനുള്ള കോണ്ഗ്രസിന്റെ വാഗ്ദാനം മേനോൻ നിരസിക്കുകയും ചെയ്തു. തമിഴ്നാട് കോൺഗ്രസിലെ പ്രമുഖനായിരുന്ന കാമരാജിനു നേരിയ ഇടതു ചായ്വുണ്ടായിരുന്നെങ്കിലും പക്ഷമില്ലായിരുന്നു.
ഇന്ദിരയ്ക്കാവട്ടെ, അറുപതുകളുടെ അവസാനം കോൺഗ്രസ് പിളർപ്പിന്റെ സമയത്ത് വലതന്മാരെ അടിക്കാനുള്ള വടിയായിരുന്നു സോഷ്യലിസ്റ്റ് ബ്രാൻഡ്. തുടർച്ചയായ തെരഞ്ഞെടുപ്പു വിജയങ്ങൾക്ക് ഇതു തുണയാകുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം ഇന്ദിരയിൽ സോഷ്യലിസ്റ്റ് അംശങ്ങളൊന്നും നാം കണ്ടില്ല. പുത്രൻ സഞ്ജീവ് ഗാന്ധിയാവട്ടെ ഇടതുപക്ഷത്തെ അകറ്റിനിർത്താൻ ശ്രദ്ധിക്കുകയും ചെയ്തു. അമ്മയുടെ അനുഗ്രഹാശിസുകളോടെ ബിസിനസ് ലോബിയുമായി സഞ്ജയ് അടുത്ത ബന്ധത്തിലുമായിരുന്നു. സ്വതന്ത്ര വിപണി അനുഭാവികൾക്ക് അനുകൂലമായിരുന്നെങ്കിലും രാജീവ് ഗാന്ധി ഇടതിന്റെയോ വലതിന്റെയോ പക്ഷം ചേർന്നിരുന്നില്ല.
മതേതരത്വത്തിന്റെ കാര്യത്തിലും വ്യതിചലനത്തിന്റെ ലക്ഷണം ആദ്യം കാണിച്ചത് ഇന്ദിരാഗാന്ധിയാണ്. അതിനു കാരണം ബിജെപിയുടെ വരവായിരുന്നു. എൺപതുകളിൽ ഉത്തരേന്ത്യയിൽ സ്വാധീനമുണ്ടാക്കി രംഗത്തെത്തിയ ബിജെപിയെ തിരിച്ചറിഞ്ഞതോടെ ഇന്ദിര മൃദു ഹിന്ദുത്വസമീപനത്തിലേക്കു നീങ്ങി. കോൺഗ്രസിന്റെ മതേതര സ്വഭാവമാണ് രാജീവ് പിന്തുടർന്നത്. മുസ്ലീംകളിലെ മൗലികവാദികളുടെ സമ്മർദ്ദങ്ങൾക്കു കീഴടങ്ങി ഷാബാനു കേസിൽ അദ്ദേഹം നിലപാടെടുത്തതോടെ കോൺഗ്രസിനുള്ളിലും ഹൈന്ദവസമുദായത്തിലും അസ്വാരസ്യമുണ്ടായി. പിന്നീട് രാജീവിന്റെ നിലപാടിലും മാറ്റത്തിന് ഇതു കാരണമായി. ഇതൊക്കെയാണെങ്കിലും ന്യൂനപക്ഷങ്ങൾ കോൺഗ്രസിനു പിന്നിൽ അടിയുറച്ചുതന്നെ നിന്നു.
എന്നാൽ, ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ കാര്യങ്ങൾ മാറി. സംഭവത്തിൽ നരസിംഹറാവു പരാജയപ്പെട്ടെന്ന് ഏറെ വിലയിരുത്തപ്പെടുകയും മുസ്ലീം പിന്തുണ കോൺഗ്രസിനു നഷ്ടമാകുകയും ഉത്തരേന്ത്യയിൽ കരുത്തു ചോരുകയും ചെയ്തു. കോൺഗ്രസ് ഇങ്ങനെ ദുർബലമായതോടെയാണ് ജാതി പാർട്ടികൾ കരുത്താർജിക്കുകയും ഹിന്ദി മേഖലയിൽ സീറ്റുകൾ നേടുകയും ചെയ്തത്.
എന്നാൽ, റാവു ഈ വെല്ലുവിളികളെ അതിജീവിച്ചു. സാന്പത്തിക അടിത്തറ ശക്തമാക്കുകയും വിദേശനിക്ഷേപം വർധിക്കുകയും അടവുശിഷ്ടനില അനുകൂലമാകുകയും ചെയ്തതോടെയാണിത്. റാവു പ്രധാനമന്ത്രിയായി അധികാരമേല്ക്കുന്പോൾ സാന്പത്തിക സ്ഥിതി ദുർബലമായിരുന്നു. ഡോ. മൻമോഹൻസിംഗിനെ റാവു ധനമന്ത്രിയാക്കി. അദ്ദേഹം റാവുവിനൊപ്പം സാന്പത്തിക മാനേജ്മെന്റിൽ ശ്രദ്ധയൂന്നുകയും നയപരമായ നീക്കങ്ങൾ നടത്തുകയും ചെയ്തു. ഇരുവരും ഒറ്റക്കെട്ടായി നീങ്ങിയതോടെ തന്റെ സ്ഥാനം ഉറപ്പാക്കാനും ന്യൂനപക്ഷമായിരുന്ന മന്ത്രിസഭയെ നയിക്കാനും റാവുവിനു സാധിച്ചു.
സാന്പത്തിക വളർച്ച മെച്ചപ്പെട്ടു. സാന്പത്തിക ഉദാരവത്കരണം യുറോപ്പിൽനിന്നും അമേരിക്കയിൽനിന്നും കാനഡയിൽനിന്നും നിക്ഷേപകരെ ആകർഷിക്കുകയും നിക്ഷേപസൗഹൃദ പദവിയിലേക്ക് ഇന്ത്യ ഉയരുകയും ചെയ്തു. എന്നാൽ, വികസനഫലങ്ങൾ താഴേത്തട്ടിലേക്ക് എത്തിയില്ലെന്ന് ഈ ലേഖകനുൾപ്പെടെ അക്കാലത്ത് വിമർശനമുന്നയിച്ചിരുന്നു. പക്ഷെ രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് താമസിയാതെ ബോധ്യപ്പെടുകയും ചെയ്തു.
വിദേശകാര്യത്തിൽ ഇന്ത്യ പടിഞ്ഞാറൻ രാജ്യങ്ങളുമായി കൂടുതൽ അടുത്തു. സോഷ്യലിസ്റ്റ് രാജ്യങ്ങളുമായി നിലവിലുണ്ടായിരുന്ന സൗഹൃദം തുടരാൻ ഉദാര സാന്പത്തിക നയങ്ങൾക്കിടയിലും സാധിച്ചു. എന്നാൽ ഇസ്രയേലുമായുള്ള അടുപ്പവും ബാബറി മസ്ജിദ് തകർക്കലും ചില മുസ്ലിംരാജ്യങ്ങളെ അകറ്റുകയും ചെയ്തു. ഭൂരിപക്ഷസമുദായങ്ങൾക്കിടയിൽ വർധിച്ച ജനകീയതയൊന്നും ഉണ്ടായില്ലെങ്കിലും ഹിന്ദു അനുകൂലിയായി അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. എന്തായാലും തീരുമാനങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് പുതുനയങ്ങൾക്ക് അദ്ദേഹം അടിത്തറയിടുകയും അതിലെ തൊഴിലാളി വിരുദ്ധ പരിഷ്കാരങ്ങൾ തൊഴിലാളി വർഗത്തെ റാവുവിന് എതിരാക്കുകയും ചെയ്തു.
യഥാർഥത്തിൽ രാജ്യത്തെ ഒരു പുത്തൻപാതയിലേക്കു നയിക്കാൻ റാവുവിനു കഴിഞ്ഞെങ്കിലും ലക്ഷ്യം സ്വാതന്ത്ര്യസമരനായകരുടെ പ്രതീക്ഷകളുടേതുപോലെ സാക്ഷാത്കരിക്കാതെ അവശേഷിച്ചു. അദ്ദേഹത്തിന്റെ ആഭ്യന്തര-വിദേശകാര്യ പരിഷ്കാരങ്ങളിൽ ചിലത് എതിർപ്പുകൾക്ക് ഇടയാക്കി. പക്ഷേ, വസ്തുനിഷ്ഠമായി പരിശോധിച്ചാൽ ഒരു കാര്യം ഉറപ്പാണ്. അത്യന്തം വിഷമകരമായിരുന്ന ഒരു സ്ഥിതിയിൽനിന്ന് രാജ്യത്തെ കരകയറ്റാൻ അദ്ദേഹത്തിനായി. ദരിദ്രർക്ക് ഉടനൊരു ആശ്വാസമോ നേട്ടമോ ഉണ്ടായില്ലെങ്കിലും സാന്പത്തികരംഗത്ത് ഒരു പുതിയ ദിശാബോധമുണ്ടായെന്നതും വസ്തുതയാണ്.
കോൺഗ്രസിന്റെ യഥാർഥ നേതാവായിരുന്ന സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും റാവു ഒരു വിദൂരനിയന്ത്രിത പ്രധാനമന്ത്രിയായിരുന്നില്ല. താമസിയാതെ അഭിപ്രായവ്യത്യാസങ്ങൾ വളരുകയും ബന്ധം വഷളാകുകയും ചെയ്തു. അനന്തരഫലം, റാവുവിരുദ്ധരും സോണിയയോടു കൂറുള്ളവരും ശക്തിപ്രാപിക്കുകയും പാർട്ടിയിൽ റാവുവിന്റെ പിന്തുണ തീരെ കുറയുകയും ചെയ്തു എന്നുള്ളതാണ്. അധികാരത്തിൽനിന്നൊഴിഞ്ഞതോടെ, പലരും അദ്ദേഹത്തെ ലക്ഷ്യമിടുകയും അധികാരവും പദവിയും ദുർവിനിയോഗം ചെയ്തെന്ന ആരോപണത്തിനിരയാകുകയും ചെയ്തു. എന്നാൽ യഥാർഥത്തിൽ സംഭവിച്ചത്, പിന്നീടു വന്ന സർക്കാരുകൾ പല കാര്യങ്ങളിലും വ്യതിചലിച്ചുകൊണ്ടാണെങ്കിലും അദ്ദേഹത്തിന്റെ നയങ്ങളെ പിന്തുടരുകയാണു ചെയ്തത് എന്നതാണ്.
അധികാരമൊഴിഞ്ഞ റാവുവുമായി കൂടിക്കാഴ്ച നടത്തിയപ്പോഴൊക്കെ അദ്ദേഹം മനസ് തുറന്ന് എന്നോടു സംസാരിച്ചിരുന്നു. ഉദാഹരണത്തിനു പൊതുമേഖലയിലെ നിക്ഷേപത്തിന് അദ്ദേഹം എതിരായിരുന്നു. നിർമാണമേഖലയിലെ വിദേശനിക്ഷേപത്തെയും സ്വകാര്യ-പൊതുമേഖലകൾ ആരോഗ്യകരമായ മത്സരത്തിലേർപ്പെടുന്നതിനെയും അദ്ദേഹം അനുകൂലിച്ചു. കൂടുതൽ മേഖലകൾ ഉദാരവത്കരണത്തിനായി തുറന്നുകൊടുക്കുന്നതും പ്രത്യേകിച്ച് സാന്പത്തിക-പ്രതിരോധ മേഖലകളിൽ 50 ശതമാനത്തിലേറെ വിദേശനിക്ഷേപം അനുവദിക്കുന്നതും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. പരാജയപ്പെട്ടതിനാൽ സോഷ്യലിസ്റ്റ് രാജ്യങ്ങൾപോലും ഉപേക്ഷിച്ച പഴയ മാതൃകകൾ പിന്തുടരേണ്ടതില്ലെന്നു പറഞ്ഞുകൊണ്ടാണ് ഇന്ത്യയുടെ പഴയ നയങ്ങളിൽനിന്നുള്ള മാറ്റത്തെ അദ്ദേഹം ന്യായീകരിച്ചത്. അദ്ദേഹത്തിന്റെ നയങ്ങളെ നമുക്ക് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ആവാം. പക്ഷേ, രാജ്യത്തിന്റെ തകർന്ന സാന്പത്തികനിലയെ നേരെയാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന വസ്തുത നിഷേധിക്കാനാവില്ല.
എന്തൊക്കെയായാലും അദ്ദേഹത്തിന്റെ മൃത സംസ്കാരം രാജ്ഘട്ടിലെ ഭൂമിയിൽ നടത്താൻ കോൺഗ്രസ് തയാറായില്ലെന്നത് വേദനാജനകമാണ്. മുൻപ്രധാനമന്ത്രിയെന്നനിലയിൽ അത് അദ്ദേഹത്തിന് അർഹതപ്പെട്ടതായിരുന്നു. ദയാരഹിതമായ ഒഴിവാക്കൽ. ഇപ്പോൾ അദ്ദേഹത്തിന്റെ ജന്മശതാബ്ദി വേളയിലും ഉചിതമായ സ്മരണയ്ക്ക് കോൺഗ്രസിന് ഉദ്ദേശ്യമില്ല. അത് റാവുവിന്റെ ജന്മനാടായ തെലുങ്കാനയിലെ പ്രാദേശക ഘടകത്തിനു വിട്ടിരിക്കുകയാണ്.
കേന്ദ്രസർക്കാരെങ്കിലും അദ്ദേഹത്തിന് അർഹതപ്പെട്ട ആദരം നല്കേണ്ടതാണ്. കുറഞ്ഞത് ഭാരതരത്ന നല്കി അദ്ദേഹത്തെ ആദരിക്കുകയെങ്കിലും ചെയ്യാം. അതെന്തായാലും മഹാനായ രാജ്യതന്ത്രജ്ഞനെന്ന അദ്ദേഹത്തിന്റെ സ്ഥാനം ഭാവി ചരിത്രകാരന്മാർ രേഖപ്പെടുത്തുകതന്നെ ചെയ്യും.