Saturday, July 11, 2020 11:13 PM IST
ശുഭാങ്കുരൻ എന്നും വിദ്യാവിനയൻ എന്നും പേരായി രണ്ടു സഹോദരന്മാർ കോസല ദേശത്ത് പാർത്തുവന്നിരുന്നു... എന്നെഴുതി തുടങ്ങിയപ്പോഴാണ് കഥയിത് കഥാസരിത് സാഗരമല്ലല്ലോ എന്നും ദേശമിത് മലയാളമാണല്ലോ എന്നും ഓർത്തത്. നല്ല ഓളമുള്ള പേരുകളായതുകൊണ്ട് രണ്ടും തത്കാലം മാറ്റുന്നില്ല. സംഗതി ഒർജിനലാണ് എന്ന മുൻകൂർ ജാമ്യം മാത്രം എടുത്തുകൊൾക.
കഥാസാഗരങ്ങൾ നീന്തിക്കടന്ന് നൂറ്റാണ്ടുകൾക്കിപ്പുറമെത്തിയപ്പോൾ, പെട്രോഡോളർ (ഉറുപ്യ) എന്ന പ്രലോഭനവും നല്ല പച്ചപ്പുമുള്ള നാടായിട്ടും പരശുരാമന്റെ ദാനഭൂമിയിൽ പച്ചപിടിക്കാൻ പാടാണ് എന്ന തിരിച്ചറിവും മലയാളദേശത്ത് ഉത്ഭൂതമായി. ദോസ്തായി ധാരാളം ഗഫൂർക്കമാരുമുണ്ടായിരുന്നതിനാൽ സഹോദരങ്ങൾ ഒരുവിധം വാഗ്ദത്തഭൂമിയായ ദുബായിലെത്തുകയും ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ ചീനാ രാജ്യത്തുനിന്നു ചീനച്ചട്ടി, ചീനഭരണി, ചീനാ ക്ലേ, വൺപ്ലസ് എന്നിവ നൂറ്റാണ്ടുകളായി കാശുമുടക്കി വാങ്ങിയവർക്കെല്ലാം ചീനന്മാർ നന്ദിസൂചകമായി സൗജന്യമായി കോവിഡ് പ്ലസ് വിതരണം ചെയ്ത കാലം വന്നു. ആങ്ങളമാർ രണ്ടു പേരും ദീനക്കിടക്കയിലായി. പനി വന്നു പലർക്കും പണി പോയി. പനി വരാതെയും പണി പോയി. ചാനലുകളിലാണെങ്കിൽ നാട്ടിലെ മേത്തരം ചികിത്സയെക്കുറിച്ചും കേരള മോഡലിനെക്കുറിച്ചുമുള്ള ശുഭവാർത്തകൾ മാത്രം. ഇവിടെയാ വാഗ്ദത്തഭൂമി എന്ന് പാടി മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത ദേശം ദീനരായ മക്കളെ തിരികെ വിളിച്ചു.
നേരാങ്ങളമാർ പതിന്നാലു സംവത്സര, സോറി, ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം സുഖപ്പെട്ട് പതിന്നാലു ദിവസത്തെ അജ്ഞാത വാസത്തിലേക്ക് യഥാകാലം പ്രവേശിച്ചു. (പില്ക്കാലത്ത് ഇത് ഏഴ് ദിവസമായി ചുരുക്കപ്പെട്ടു.) അടുത്തടുത്ത വീടുകളുടെ മട്ടുപ്പാവിൽ ഏകാന്തമുറികളിൽ വൈറസ് ടെസ്റ്റ് നെഗറ്റീവായ സഹോദരർ അജ്ഞാതവാസദിനങ്ങൾ തള്ളിനീക്കി. കഴിഞ്ഞ വരവിലെ യാഡ്ലി വിതരണക്കാലത്ത് വരെ പോസിറ്റീവ് ആയിരുന്ന നാട്ടുകാർ ഇത്തവണ നെഗറ്റീവ് മോഡിലേക്ക് പ്രവേശിച്ചു.
കൊറോണ തന്റെ കവറേജ് ഏരിയ പരമാവധി രണ്ടു മീറ്ററായി പണ്ടേ നിജപ്പെടുത്തിയിരുന്നെങ്കിലും ഏതാണ്ട് രണ്ട് കിലോമീറ്റർ ചുറ്റളവിൽ എല്ലാ ഭവനങ്ങളുടെയും വാതായനങ്ങൾ കൊട്ടിയടയ്ക്കപ്പെട്ടു. വൈറസ് ഭീതിയാൽ ഇവയിൽ പലതിന്റെയും ജാലകങ്ങളിലൂടെ കഴിഞ്ഞ തവണ സമ്മാനമായി ലഭിച്ച യാഡ്ലി പൗഡർ, ഫ്രഞ്ച് പെർഫ്യൂം എന്നിവ തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ടു. ശുഭാങ്കുരനോട് ഫോണിൽ സംസാരിച്ച മച്ചുനൻ ദേവാങ്കുരന് നാട്ടുകാർ പതിനാലു ദിവസത്തെ ക്വാറന്റയിൻ വിധിച്ചു.
വിദേശത്തുനിന്നെത്തിയവരുടെ വീടുകളിലല്ല ബോംബ്
ബോംബുകൾ പൊട്ടാൻ പോകുന്നത് വെടിപ്പായി ക്വാറന്റൈനിലിരിക്കുന്ന/ ഐസൊലേഷനിലിരിക്കുന്ന വിദേശ/അന്യദേശ മലയാളിയുടെ വീട്ടിൽനിന്നോ പുരയിടത്തിൽനിന്നോ അല്ല. കുഴിബോംബുകൾ നടപ്പാതകളിലാണ്. പരിചിതവഴികളിലാണ്.
ഇതെഴുതുമ്പോൾ കേരളത്തിൽ പ്രതിദിന കേസുകൾ ഡബിൾ സെഞ്ചുറി കടന്ന് ട്രിപ്പിൾ സെഞ്ചുറിയിലേക്കെത്തിക്കഴിഞ്ഞു. ദിനംപ്രതി സമ്പർക്കകേസുകൾ കൂടിക്കൂടി വരുന്നു. ജൂലൈ ഏഴിന്റെ കണക്കനുസരിച്ച് മൊത്തം 272 കേസുകളിൽ സമ്പർക്ക കോവിഡ് 68 പേർക്ക്. ഏഴു പേർ ആരോഗ്യ പ്രവർത്തകർ. ഉറവിടമറിയാത്തത് പതിനഞ്ച് - അതായത് എപ്പിഡെമിയോളജിക്കൽ ലിങ്ക് (യാത്ര/സമ്പർക്കം) ഇല്ലാത്ത കേസുകൾ. ഈ പതിനഞ്ച്, അരിപ്പയിലൂടെ ഊർന്നിറങ്ങിയതാണ്. ഏതു വഴിക്ക് വന്നു എന്നറിയില്ല. വന്ന വഴികളിൽ ആർക്കൊക്കെ വിതരണം ചെയ്യപ്പെട്ടു എന്നറിയില്ല. തീർച്ചയായും ഉദാരമായ വിതരണമായിരിക്കും. കാരണം, തിരിച്ചറിയുന്ന കേസുകളെല്ലാം കേരളം വളഞ്ഞുവച്ച് വൈറസിന്റെ വഴി മുറിച്ചു വിട്ടവയാണ്. എന്നാൽ ഇതുപോലെ ഉറവിടം തിരിച്ചറിയപ്പെടാത്ത കേസുകൾ കടന്നു വരുന്ന ഊടുവഴികളും കൈവഴികളും സമസ്യയാണ്.
സംഭവിച്ചതൊക്കെ സൂചന മാത്രം
ഇതൊരു സൂചനയാണ് - വരാൻ പോകുന്ന ദിവസങ്ങളിൽ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടായിരിക്കും എന്നതിന്റെ. ഇനി വരാൻ പോകുന്നത് കോവിഡ് വൈറസിന്റെ സമൂഹവ്യാപനത്തിന്റെ നാളുകളാണ്. മറ്റു നാടുകളിലുണ്ടായതുപോലെ പ്രതിദിന കേസുകൾ ആയിരം കടക്കാൻ ഇനി അധികദിവസങ്ങൾ വേണ്ട, ജാഗ്രത കൈവിട്ടാൽ. മലയാളക്കരയിലെ തെരുവുകളിൽവയ്ക്കാനായി കോവിഡ് പിള്ള പ്രഭാകരൻ നിയോഗിച്ച ശുഭമാർ ബെൽറ്റ് ബോംബുകളുമായി ഗൂഢസ്മിതത്തോടെ അലഞ്ഞുനടക്കുന്ന കാഴ്ചയാണ് ഇനി വരുന്ന നാളുകളിൽ നമ്മളെ കാത്തിരിക്കുന്നത്. തെരുവുകളിൽ മാത്രമല്ല, ഹൈപ്പർ മാർക്കറ്റുകളിൽ, രഹസ്യവിരുന്നുകളിൽ, മത്സ്യച്ചന്തകളിൽ, ചായക്കടകളിൽ, വിവാഹ -സമര പന്തലുകളിൽ, ഓട്ടോറിക്ഷ-ബസ് സ്റ്റാൻഡുകളിൽ, രോഗികളും അല്ലാത്തവരും ഒന്നിച്ചു നാട്ടിലേക്കു വരുന്ന വിമാനങ്ങളിൽ, മാസ്്ക് വലിച്ചുതാഴ്ത്തപ്പെട്ട മുഖങ്ങളിൽ-നിന്നെല്ലാം ബെൽറ്റ് ബോംബുകൾ പൊട്ടും. എതിരെ വരുന്ന ആരും വൈറസ് വാഹകനാകാം. അതിനാൽ എപ്പോഴും എവിടെയും എല്ലാവരും വിട്ടുവീഴ്ചയില്ലാത്ത രോഗപ്രതിരോധ മാർഗങ്ങൾ (universal precaution) അവലംബിച്ചേ മതിയാകൂ. ആരോഗ്യ പ്രവർത്തകരും പോലീസുകാരുമടക്കമുള്ള എല്ലാ പ്രതിരോധ സേനാനികളും വലിയ ഭീഷണി അഭിമുഖീകരിക്കേണ്ടി വരും.
ഇനി കേരളം പിഴയൊടുക്കാൻ പോകുന്നത് തദ്ദേശീയരുടെ ശീലവ്യതിയാനങ്ങൾ വരുത്താത്ത ജീവിതശൈലിക്കാണ്. ആളും അർഥവും സർക്കാർ സംവിധാനങ്ങളും എത്ര കണ്ട് രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സാമൂഹ്യ പുനരധിവാസത്തിനും വേണ്ടി വ്യയം ചെയ്യപ്പെടുന്നുവെന്ന് പടനിലത്തിലുള്ളവർക്കേ അറിയൂ. പിടിവിടുമ്പോൾ റൂട്ട് മാപ്പും കോൺടാക്ട് ട്രേസിംഗുമെല്ലാം അസാധ്യമോ അപ്രസക്തമോ ആയി മാറും. പലയിടങ്ങളിൽ ഒരുപോലെ വർധിച്ച തോതിൽ കേസുകൾ ഉണ്ടാവുമ്പോൾ ആരോഗ്യ സംവിധാനങ്ങൾക്ക് പകച്ചുനില്ക്കാനേ പറ്റൂ. വികസിത രാജ്യങ്ങളിൽ പോലും അതാണ് സംഭവിച്ചത്. കേരളത്തിൽ എത്ര ഐസിയു ബെഡുകളും വെന്റിലേറ്ററുകളുമുണ്ടെന്ന് ആലോചിച്ചു നോക്കുക. കൂടുതൽ വാങ്ങാൻ തുനിഞ്ഞാലും ഇപ്പോൾ ഈ വക ജീവൻ രക്ഷാ ഉപകരണങ്ങൾ ദേശീയ അന്തർദേശീയ മാർക്കറ്റുകളിൽ കിട്ടാനുമില്ല. അതിനാൽ ഉള്ള വഴി, വഴിയടയ്ക്കൽ മാത്രമാണ്. മലവെള്ളപ്പാച്ചിലിനെ സമതലങ്ങളിലേക്ക് ആനയിക്കുക. പതുക്കെയാക്കുക. കുരുക്ഷേത്രത്തിലെ കബന്ധനിലങ്ങൾ ചുരുക്കി കൊണ്ടുവരിക.
ആർക്കുമില്ല ഒഴിവ്
ഇത് ആർക്കും മാറിനില്ക്കാൻ പറ്റുന്ന യുദ്ധമല്ല. അടുത്തെങ്ങും അവസാനിക്കാൻ പോകുന്ന യുദ്ധവുമല്ല. പോയാലും തിരുമ്പി വന്തിട്ടേന്ന് സൊല്ല് എന്നു മൊഴിഞ്ഞ് രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങളുമായി കബാലി തിരിച്ചു വരും. ദക്ഷിണ കൊറിയൻ ഉദാഹരണം ശ്രദ്ധിക്കുക. "കപാലനൃത്തം’ അവസാനിക്കുന്നതിനുള്ളിൽ മരുന്നോ വാക്സിനോ അവതരിക്കുന്ന ലക്ഷണവുമില്ല.
ഉത്തരവാദിത്തങ്ങൾ ഓരോരുത്തരും തിരിച്ചറിയുന്നിടത്തേ പ്രതിരോധ വഴികൾ തുറക്കപ്പെടുകയുള്ളൂ. എതിരെ വരുന്ന ആരും കോവിഡ് വാഹകനാകാമെങ്കിൽ ഓരോ കാലടിവയ്്പിലും ജാഗരൂകത അനിവാര്യം. പൊതു ഇടങ്ങളിൽ തടിച്ചുകൂടി നില്ക്കുന്നത് അവസാനിപ്പിക്കാമോ, ശാരീരിക അകലം പാലിക്കാമോ, കൃത്യമായി മാസ്്ക് ധരിക്കാമോ, കൈകളുടെ ശുചിത്വം പാലിക്കാമോ ഇത്രയൊക്കെയേ ഉള്ളൂ പരീക്ഷാചോദ്യങ്ങൾ ... സിംപിൾ! ഒപ്പം, കൂട്ടം കൂടി പോസ് ചെയ്യുന്ന അർധമാസ്്കരുടെയും അമാസ്്കരുടെയും പടങ്ങൾ പത്രക്കാർക്ക്, ചാനലുകൾക്ക് തമസ്കരിക്കാമോ എന്ന് അവരോടും. ഇത്തരം ഓരോ പടവും മാസ്ക് നിരക്ഷരതയെയും അകലപാലനവിരോധത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്നോർക്കണം.
ഇനി വേണ്ടത് വൈറസിന്റെ ബാറ്റൺ കൈമാറാതെയിരിക്കലാണ്. മരുന്നുകളില്ലാത്ത രോഗമാണ് എന്നോർക്കണം. വാക്സിനില്ലാത്ത രോഗമാണ് എന്നോർക്കണം. മുന്നിലുള്ളത് ലളിതമായ പ്രതിരോധവഴികൾ മാത്രം. അതിലൂടെ നടക്കാം. അതല്ലെങ്കിൽ ആത്മഹത്യാമുനമ്പിലേക്ക് കൈകോർത്ത് നീങ്ങാം.
ഡോ: കെ. സുദീപ്
(കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മെഡിക്കൽ സൂപ്രണ്ടാണ് ലേഖകൻ.)