Saturday, August 1, 2020 12:19 AM IST
രാജ്യത്തു ലോക്ക്ഡൗണ് പ്രഖ്യാപിച്ചിട്ട് അഞ്ചു മാസം കഴിഞ്ഞു. കൃത്യമായി 130-ാം ദിവസം ആണിന്ന്. പക്ഷേ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്. സമസ്തമേഖലകളിലും സാന്പത്തിക തകർച്ചയാണ്. സാധാരണക്കാരുടെ നില ദയനീയമായി. എന്നാൽ, ലോകത്തെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഇറ്റലിയെയും ഇന്ത്യ മറികടന്നു. 35,800ലേറെ പേരാണ് കോവിഡിനെ തുടർന്ന് ഇന്ത്യയിൽ മരിച്ചത്. ഇറ്റലിയിൽ 35,749 പേർ ആണ് ആകെ മരിച്ചത്.
ലോകത്തിൽ കോവിഡ് മൂലം ഏറ്റവും കൂടുതൽ പേർ മരിച്ച രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. മൂന്നും നാലും സ്ഥാനത്തുള്ള ബ്രിട്ടണ്, മെക്സിക്കോ എന്നീ രാജ്യങ്ങളെയും ഓഗസ്റ്റിൽ തന്നെ ഇന്ത്യ പിന്തള്ളിയേക്കും. ഇരു രാജ്യങ്ങളിലും 46,000 പേർ വീതം മരിച്ചു. ആകെ 1.52 ലക്ഷത്തിലേറെ പേർ മരിച്ച അമേരിക്കയും 92,287 പേർ മരിച്ച ബ്രസീലും ഇന്ത്യയേക്കാൾ മോശം സ്ഥിതിയിലാണെന്നത് ഒരു തരത്തിലും നമുക്ക് ആശ്വസിക്കാവുന്നതല്ല. ലോകത്ത് ഇതേവരെ 6.72 ലക്ഷം പേരാണ് കോവിഡു മൂലം മരിച്ചത്. മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1.72 കോടി കടന്നു.
ഞെട്ടിക്കുന്ന കോവിഡ് കുതിപ്പ്
ദിവസേനയുള്ള പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായ ദിവസങ്ങളിൽ അര ലക്ഷവും കടന്ന് ഇന്ത്യ വളരെവേഗം കുതിക്കുകയാണ്. ദിവസം 55,000 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 17 ലക്ഷത്തിലേക്ക് അടുക്കുന്നു. തുടക്കത്തിൽ വലിയ പ്രതീക്ഷ നൽകിയ കേരളത്തിലും ഇപ്പോൾ കോവിഡ് കേസുകളുടെ എണ്ണം കൂടുകയാണ്.
ഏറ്റവും കൂടുതൽ കൊറോണ വ്യാപനം നടന്ന മഹാരാഷ്ട്രയ്ക്കു പിന്നാലെ കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ആന്ധ്ര, ഒഡീഷ, തെലുങ്കാന, തമിഴ്നാട്, ആസാം, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണു കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിൽ മൊത്തം 10.58 ലക്ഷം പേർ കോവിഡിൽ നിന്നു രോഗമുക്തി നേടിയത് തീർച്ചയായും ആശ്വാസജനകമാണ്. എന്നാൽ ഇപ്പോഴും 5.47 ലക്ഷം സജീവ കോവിഡ് രോഗികൾ രാജ്യത്തുണ്ട്. ഈ വർഷം അവസാനത്തോടെ രോഗികളുടെ എണ്ണം 10 മുതൽ 15 വരെ ലക്ഷം ആകാമെന്നും വിദഗ്ധർ പറയുന്നു. കോവിഡ് രോഗികളുടെ എണ്ണം ദിവസേന 55,000 ആകുന്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണം 35,200 മാത്രമാണ്. കോവിഡ് ഭീഷണിയുടെ കാര്യത്തിൽ അതീവ ഗുരുതരമായ സ്ഥിതി തുടരുന്പോഴും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവകാശവാദങ്ങൾക്കു കുറവില്ല. രോഗമുക്തി നേടിയവരുടെ എണ്ണം, ശതമാനം തുടങ്ങി പലതും ഉയർത്തി പ്രശ്നം ലഘൂകരിച്ചു തടിതപ്പാനാണ് ശ്രമം. ഇതു തീർത്തും തെറ്റും അപകടകരവുമാണ്. പലയിടത്തെയും മരണങ്ങളും സാമൂഹ്യവ്യാപനവും പോലും സമ്മതിച്ചിട്ടില്ല.
ആശുപത്രികളിലെ പകൽകൊള്ള
രാജ്യതലസ്ഥാനമായ ഡൽഹിയിൽ പോലും സ്വകാര്യ ആശുപത്രികളിൽ പകൽകൊള്ളയാണ് നടക്കുന്നത്. പനിയെ തുടർന്നു ഭയപ്പാടിലായ ഡൽഹിയിലെ ഒരു മലയാളി കുടുംബത്തിന് ഉണ്ടായ അനുഭവം ഞെട്ടിക്കുന്നതാണ്. ഈ വീട്ടിലെ 18 വയസുള്ള മകന് ഇന്നലെ രാവിലെ പനി ഉണ്ടായി. തൊണ്ട വേദനയോ, കോവിഡിന്റെ മറ്റു ലക്ഷണങ്ങളോ ഉണ്ടായതുമില്ല. സർക്കാരിന്റെ ആരോഗ്യസേതു ആപ്പിൽ ബന്ധപ്പെട്ടെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. എയിംസ് അടക്കമുള്ള സർക്കാർ ആശുപത്രിയിലും ഡൽഹി സർക്കാരിനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നു ദക്ഷിണ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പനി ആണെന്നു കേട്ട പാടെ പ്രത്യേക കോവിഡ് വാർഡിലേക്കു കുട്ടിയെ കൊണ്ടുപോയി. വലിയ ആശുപത്രിയെങ്കിലും കോവിഡ് വാർഡിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ പിതാവിനോടും സഹോദരനോടും പുറത്തു കാത്തിരിക്കാൻ നിർദേശിച്ചു. റിസപ്ഷനിലെ കസേരയിൽ വിശ്രമിക്കാൻ പോലും അനുവദിച്ചില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പണം അടയ്ക്കാൻ നിർദേശമെത്തി. 5,000ലേറെ രൂപ അടച്ചു കഴിഞ്ഞപ്പോൾ കുട്ടിയുടെ പനി മാറിയെന്നും വീട്ടിൽ പൊയ്ക്കൊള്ളാനുമായിരുന്നു നിർദേശം. കുട്ടിക്കു സാധാരണ പനി ആയതിനാൽ ആണ് ഡിസ്ചാർജ് ചെയ്യുന്നതെന്നു നഴ്സ് വ്യക്തമാക്കി. പക്ഷേ കോവിഡ് സംശയമുണ്ടെന്നു എഴുതിവച്ചു. ആന്റിബയോട്ടിക്ക് മരുന്നും വൈറ്റമിൻ ഗുളികകളും വാങ്ങാനും നിർദേശിച്ചു.
102 ഡിഗ്രി പനിയുമായെത്തിയ കുട്ടിക്ക് കോവിഡ് പരിശോധന മാത്രം നടത്തിയില്ല. എന്തിന് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവയ്ക്കുള്ള പരിശോധനകൾ പോലും ഉണ്ടായില്ല. എന്നാൽ, ആരോഗ്യവാനായ കുട്ടിയുടെ ഇസിജി മുതൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വരെ പരിശോധിച്ചു പണം ഈടാക്കി. പരമാവധി 600-1000 രൂപ വിലയുള്ള പിപിഇ കിറ്റിന് മാത്രം ബില്ലിൽ ചാർജ് ചെയ്തത് 1,800 രൂപ. കൈയുറയുടെ വില 220 രൂപ! ആദ്യ കണ്സൾട്ടേഷനെന്ന പേരിൽ ഡോക്ടർക്ക് 700 രൂപ ബില്ലിൽ ഈടാക്കിയെങ്കിലും കുട്ടിയെ കൊണ്ടുവന്ന പിതാവിനോടു സംസാരിക്കാൻ പോലും ഡോക്ടറെത്തിയതുമില്ല. ഇനി സ്വകാര്യ ലാബിൽ പോയി പരിശോധിച്ചാലേ രോഗം ഉണ്ടോ ഇല്ലയോ എന്നു സ്ഥിരീകരിക്കാനാകൂ.
സാധാരണക്കാരുടെ ഗതിയെന്താകും എന്നു വ്യക്തം. സർക്കാരുകളുടെ പ്രായോഗിക സഹായം ഭൂരിപക്ഷം പേർക്കും കിട്ടുന്നില്ല. ജനുവരി 30ന് രാജ്യത്ത് ആദ്യ കോവിഡ് രോഗം സ്ഥിരീകരിച്ചതാണ്. ആറു മാസം കഴിഞ്ഞിട്ടും വേണ്ടത്ര ഒരുക്കങ്ങളോ സാധാരണക്കാർക്കു സഹായമോ കിട്ടുന്നില്ല. ഫലത്തിൽ അവകാശവാദങ്ങൾ ഒരു വഴിക്ക്, ജനം ഇപ്പോഴും പെരുവഴിയിൽ. ആശുപത്രികളിലെ കൊള്ള തടയാൻ പോലും സർക്കാർ തയാറായിട്ടില്ല.
കോവിഡിനിടെ കുതിരക്കച്ചവടം
കോവിഡ് വ്യാപനം ആരംഭിച്ച ശേഷവും രാഷ്ട്രീയക്കളികൾ സജീവമാക്കാനും കുതിരക്കച്ചവടത്തിലൂടെ സർക്കാരുകളെ അട്ടിമറിക്കാനും ആണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മെനക്കെട്ടത്. ജനുവരിയിൽ ആദ്യ കോവിഡ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചതിനു ശേഷം ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 23നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ഗുജറാത്തിൽ പ്രധാനമന്ത്രി സ്വീകരണം ഒരുക്കിയത്. ഇതേ ദിവസങ്ങളിൽ ആസൂത്രണം ചെയ്ത ഡൽഹി കലാപത്തിലായിരുന്നു പിന്നീടുള്ള ശ്രദ്ധ.
മധ്യപ്രദേശിലെ കോണ്ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനായിരുന്നു മാർച്ചിലെ പ്രധാന ആസൂത്രണം. മാർച്ച് 25ന് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പിൽ തോറ്റ ബിജെപി സർക്കാർ അധികാരത്തിലെത്തി. മാർച്ച് 23 വരെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനവും തുടർന്നു. ഇതിനിടെ ലോക്സഭയിലെയും രാജ്യസഭയിലെയും ഏതാനും എംപിമാരെ കൂറുമാറ്റിച്ച് ബിജെപിയിലെത്തിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് ഗുജറാത്തിൽ എംഎൽഎമാരെ കൂറുമാറ്റിച്ചത് ഏപ്രിൽ മാസത്തിലാണ്. ബിഹാർ തെരഞ്ഞെടുപ്പിന് പ്രചാരണം തുടങ്ങിയതും പ്രതിപക്ഷ എംഎൽഎമാരെ ചാക്കിൽ കയറ്റി ബിജെപിയിലെത്തിച്ചതും ഇക്കാലത്തു തന്നെ.
കോവിഡ് വ്യാപനം രൂക്ഷമായ ശേഷമാണ് രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് അടക്കം 19 എംഎൽഎമാരെ വിമതരാക്കി കോണ്ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് കേന്ദ്രവും ബിജെപിയും മറയില്ലാതെ കുടപിടിച്ചത്. നിയമസഭ വിളിച്ച് വിശ്വാസ വോട്ടു തേടാനുള്ള മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ന്യായമായ ആവശ്യത്തിനു തടയിടാൻ ഗവർണർ കൽരാജ് മിശ്ര നടത്തിയ നാണംകെട്ട കളികളും രാജ്യം കണ്ടു. മന്ത്രിസഭയുടെ ശിപാർശ അംഗീകരിക്കാൻ ബാധ്യസ്ഥനായ ഗവർണറാണ് ഇപ്പോൾ രണ്ടാഴ്ച കൂടി സമയം നീട്ടി നിയമസഭ വിളിക്കാൻ നിർബന്ധിതനായത്. കേരളത്തിലാകട്ടെ നയതന്ത്ര സ്വർണക്കടത്തു മാത്രമായി മാറി ചർച്ചാവിഷയം!
സർക്കാർ കൈ കഴുകിയൊഴിയരുത്
മാർച്ച് 24ന് രാജ്യവ്യാപകമായി പ്രധാനമന്ത്രി ലോക്ക്ഡൗണ് പ്രഖ്യാപിച്ചപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വളരെയേറെ വഷളാണ് കൊറോണ വൈറസ് വ്യാപനം ഇപ്പോൾ. ലോക്ക്ഡൗണ് പ്രഖ്യാപിച്ച ദിവസം രാജ്യത്താകെ ആകെ 564 കോവിഡ് കേസുകൾ. പത്തു മരണങ്ങളും. ഇന്ന് 16.5 ലക്ഷവും കടന്നു മുന്നോട്ടുകുതിക്കുന്നു. മരണം 35,800 കഴിഞ്ഞു. എന്നിട്ടും അണ്ലോക്കിംഗ് തുടരുന്നു. തുറക്കാതെ മാർഗവുമില്ല. ഗത്യന്തരമില്ലാതെ സാധാരണക്കാരും തൊഴിലാളികളും കർഷകരും കച്ചവടക്കാരുമെല്ലാം ജീവിതത്തിലേക്കു മടങ്ങുകയാണ്.
വേണ്ടത്ര വിദഗ്ധ പഠനങ്ങളോ ആസൂത്രണമോ മുന്നൊരുക്കങ്ങളോ ഇല്ലാതെ തുടർച്ചയായി അഞ്ചു മാസം രാജ്യം അടച്ചിട്ടതിന് കൃത്യമായ ഉത്തരങ്ങളില്ല. ഇതിലൂടെ കോവിഡ് വ്യാപനം തടയാനായില്ല. കൊറോണ വൈറസ് പടരുന്നതു വൈകിപ്പിക്കാനായെന്നു വേണമെങ്കിൽ അവകാശപ്പെടാം. പക്ഷേ കണക്കാക്കാനാകാത്ത സാന്പത്തികവും മാനസികവും ശാരീരികവുമായ നഷ്ടങ്ങളാണു പൗരന്മാർ അനുഭവിച്ചത്. കുടിയേറ്റ തൊഴിലാളികൾ അടക്കം തെരുവിൽ വീണു മരിച്ചവരുടെ കാര്യത്തിൽ സർക്കാർ കൈകഴുകി. തൊഴിലും വരുമാനവും നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകളുടെ കൊടിയ ദുരിതങ്ങൾക്കും ഉത്തരവാദിത്വമില്ല.
ഇതിനിടെ തൊഴിലും വരുമാനവും നഷ്ടമായ കോടിക്കണക്കിന് ആളുകൾ ദുരിതക്കയത്തിലാണ്. പക്ഷേ പെട്രോളിന്റെയും ഡീസലിന്റെയും വില നിരവധി തവണ കൂട്ടി ജനങ്ങളുടെ മേൽ കുതിരകയറാൻ സർക്കാർ മടിച്ചില്ല. മുന്പേ മാന്ദ്യത്തിലായിരുന്ന സന്പദ്വ്യവസ്ഥയിലെ തകർച്ചയുടെ ആഘാതം ഇനിയെത്ര വർഷം കൂടി നിൽക്കുമെന്നു നിശ്ചയിക്കാനാകില്ല. അനേകം സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വ്യോമയാനം, ടൂറിസം, ഗതാഗതം, കൃഷി, ബിസിനസ്, മാധ്യമങ്ങൾ, ആശുപത്രികൾ, പരന്പരാഗത വ്യവസായങ്ങൾ അടക്കം വൻകിട വ്യവസായങ്ങൾ വരെ കടുത്ത പ്രതിസന്ധിയിലാണ്. സർക്കാരിന്റെ പ്രഖ്യാപനങ്ങൾ ഒരു മേഖലയെയും ഉണർത്തിയില്ല.
വിലപ്പെട്ട സമയം പാഴാക്കുകയും രാഷ്ട്രീയക്കളികൾക്കായി ദുരുപയോഗിക്കുകയും ചെയ്തവർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ. കോവിഡ് രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കും ഫലപ്രദമായ നടപടികൾ ഉൗർജിതപ്പെടുത്തണം. ഒപ്പം രാജ്യത്തെയും ജനങ്ങളെയും സാന്പത്തിക തകർച്ചയിൽ നിന്നു കരകയറ്റാനും ആശ്വാസവും പ്രതീക്ഷയും നൽകാനും ആകട്ടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൂട്ടായ ശ്രമം.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ