Tuesday, September 8, 2020 11:36 PM IST
ബോളിവുഡിന്റെ ചരിത്രത്തിൽ പുതിയൊരു ത്രില്ലർ സീൻകൂടി ചേർത്തിരിക്കുന്നു. പതിനൊന്ന് കമാൻഡോകളുടെ അകന്പടിയോടെ യുവനടി കങ്കണ റണൗത് ഇന്നു മുംബൈയിലെത്തിയേക്കും. ഹിമാചൽ പ്രദേശുകാരിയായ കങ്കണ ഇന്നു മുംബൈയിലെ ഓഫീസിലേക്ക് എത്തിയാൽ ഈ പുതിയ കാഴ്ച കാണാൻ അവരുടെ ആരാധകർക്കൊപ്പം വിമർശകരും ഉണ്ടാകുമെന്ന് ഉറപ്പ്. കാരണം ആദ്യമായിട്ടാണ് ഇന്ത്യയിൽ ഒരു സിനിമാതാരത്തിന് ഇത്ര വലിയ സുരക്ഷ ലഭിക്കുന്നത്.
അധോലോകം നഗരത്തെ അടക്കിവാണ കാലത്തുപോലും സുരക്ഷയില്ലാതെ വെടിയേറ്റുവീണ സിനിമാക്കാർ നിരവധിയാണ്. ദാവൂദ് ഇബ്രാഹിമും അബു സലീമും ഛോട്ടാ ഷക്കീലും അരുണ് ഗാവ്ലിയുമൊക്കെ സിനിമാക്കാരെ വിരൽത്തുന്പിൽ നിർത്തിയ കാലത്ത് താരങ്ങൾക്കു കിട്ടാതിരുന്ന സുരക്ഷയാണ് കങ്കണയെന്ന സുന്ദരിക്ക് നൊടിയിടയിൽ ലഭിച്ചിരിക്കുന്നത്.
അതുകൊണ്ടു സുരക്ഷ മാത്രമാണോ മഹാരാഷ്ട്രയെ തിരിച്ചെടുക്കാനുള്ള ബിജെപിയുടെ മഹാരാഷ്ട്രീയത്തിന്റെ ഭാഗമാണോ ഇതെന്ന് അറിയാനിരിക്കുന്നതേയുള്ളു.
വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് കേന്ദ്രസർക്കാർ കങ്കണയ്ക്ക് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ സൂര്യനസ്തമിക്കാത്ത മഹാനഗരമെന്നു വിശേഷിപ്പിക്കാമെങ്കിലും സിനിമയും അധോലോകവും കലാപങ്ങളും ചേരികളും ചോരയിൽ മുങ്ങിയ ജീവിതങ്ങളുമില്ലാതെ മുംബൈയെ നിർവചിക്കാനാവില്ല. കങ്കണ കഴിഞ്ഞദിവസം പറഞ്ഞതും അത്തരമൊരു കഥയാണ്. ബോളിവുഡിലെ മയക്കുമരുന്നു മാഫിയയെക്കുറിച്ച് തനിക്കറിയാമെന്നും തുറന്നുപറയണമെങ്കിൽ സുരക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു വെളിപ്പെടുത്തൽ. തൊട്ടുപിന്നാലെ സാമൂഹികമാധ്യമത്തിലൂടെ പറഞ്ഞത്, മുംബൈ ഇപ്പോൾ പാക് അധിനിവേശ കാഷ്മീരിനു സമാനമാണെന്നും മുംബൈ പോലീസിനെ വിശ്വസിക്കാനാവില്ലെന്നുമായിരുന്നു. അതോടെ ശിവസേന നടിയെ നോട്ടമിട്ടു. നേതാക്കളും അണികളും അവർക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങളുമായി നിറഞ്ഞു. ജീവിതം നല്കിയ മുംബൈയോട് കങ്കണ നന്ദികേടു കാണിച്ചെന്നു ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പ്രതികരിച്ചപ്പോൾ ശിവസേന എം.പി. സഞ്ജയ് റാവത്ത്, അങ്ങനെയാണെങ്കിൽ നടി മുംബൈയിലേക്കു വരേണ്ടതില്ലെന്നാണു പറഞ്ഞത്.
ഈ അങ്കത്തിന്റെ തുടക്കം നിർമാണപ്രവർത്തനത്തിന്റെ പേരിലായിരുന്നു. അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് കങ്കണയുടെ പ്രൊഡക്ഷൻ ഓഫീസായ മണികർണിക ഫിലിംസിൽ മുംബൈ മുനിസിപ്പൽ കോർപറേഷൻ നോട്ടീസ് പതിച്ചു. നിർമാണം അനധികൃതമെന്നു ചൂണ്ടിക്കാണിക്കുന്ന 14 കാരണങ്ങളും അതിലുണ്ട്. ഇതിനെതിരേയാണ് നടി പ്രതികരിച്ചത്. എന്തായാലും ആ പ്രതികരണം നടിയും മുനിസിപ്പാലിറ്റിയും തമ്മിലായിരുന്നെങ്കിലും അവരുടെ പ്രതികരണത്തോടെ മുംബൈ രണ്ടു ചേരിയായി. കങ്കണയും ആരാധകരും ബിജെപിയും കേന്ദ്രസർക്കാരും ഒരു വശത്തും മുനിസിപ്പാലിറ്റിയും ശിവസേനയും സർക്കാരും മറുവശത്തുമായി തർക്കം യുദ്ധത്തിന്റെ ശൈലിയിലായി. കേന്ദ്രസർക്കാർ കങ്കണയുടെ പക്ഷത്തായതിനു പിന്നാലെ അവരുടെ ജന്മനാടായ ഹിമാചൽപ്രദേശും കങ്കണയ്ക്കു പിന്തുണയുമായെത്തി. കങ്കണയ്ക്ക് ആവശ്യമായ സുരക്ഷയൊരുക്കിയ കേന്ദ്രത്തെ അഭിനന്ദിച്ചുകൊണ്ട് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ജയറാം ഠാക്കൂറും രംഗത്തെത്തി.
ഒന്നും സംഭവിക്കില്ല
കമാൻഡോകളുടെ സുരക്ഷയിലിരുന്ന് ബോളിവുഡ് വാഴുന്ന ലഹരിമാഫിയകളെക്കുറിച്ച് കങ്കണ റണൗത് തുറന്നുപറയുമോയെന്നാണ് ഇനി അറിയാനുള്ളത്. പറഞ്ഞാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് ഉറപ്പ്. കാരണം, മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ അകത്തെ ആളുകളാണ് ലഹരി മാഫിയയും അധോലോകവും ഗുണ്ടാരാഷ്ട്രീയവുമൊക്കെ. എല്ലാരെയും സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരിൽ ഏതെങ്കിലും ഒരു പാർട്ടി മാത്രമല്ല ഉള്ളത്. എല്ലാവരെയും സുഖിപ്പിച്ചുതന്നെയാണ് നടന്മാരും നടിമാരും സംവിധായകരും നിർമാതാക്കളുമൊക്കെ വെള്ളിത്തിര വാഴുന്നത്.
അസാധാരണമായൊരു ബോളിവുഡ് പ്രണയകഥപോലെയാണ് ഈ പരസ്പര ബന്ധം പതിറ്റാണ്ടുകളായി നിലനില്ക്കുന്നത്.
സൽമാൻ ഖാൻ, ഷാരുഖ് ഖാൻ, അക്ഷയ് കുമാർ, ഗോവിന്ദ, പിന്നണി ഗായകൻ സോനു നിഗം തുടങ്ങി എത്രയോ പേരാണ് മുംബൈ അധോലോകത്തിന്റെ ഭീഷണി നേരിട്ടത്. ദാവൂദ് ഇബ്രാഹിമിന്റെ അടുത്തയാളായിരുന്ന അനിത അയൂബിനു സിനിമയിൽ റോൾ കൊടുക്കാതിരുന്നതിന്റെ പേരിലാണ് ബോളിവുഡ് നിർമാതാവായിരുന്ന ജാവേദ് സിദ്ദിഖിനെ 1995ൽ വെടിവച്ചു കൊന്നത്. മോണിക്കാ ബേദിക്കു സിനിമയിൽ അവസരങ്ങൾ കൊടുക്കാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിതരായത് അധോലോക നായകൻ അബു സലീമിന്റെ ഭീഷണിക്കു വഴങ്ങി മാത്രമായിരുന്നു. മയക്കുമരുന്നു കേസിൽ അറസ്റ്റിലായ വിക്രം ഗോസ്വാമിയോടൊപ്പമായിരുന്നു ദുബായിൽ ബോളിവുഡ് താരം മമതാ കുൽക്കർണി കഴിഞ്ഞിരുന്നത്.
ഗുൽഷൻ കുമാറിന്റെ അന്ത്യം
ഡൽഹിയിലെ തെരുവിൽ ഫ്രൂട് ജ്യൂസ് വിറ്റിരുന്നയാളുടെ മകനാണ് വിലകുറഞ്ഞ കാസറ്റ് കന്പനി തുടങ്ങുകയും പിന്നീട് ടി സീരിസ് കന്പനിയിലൂടെ വന്പനാകുകയും ചെയ്ത ഗുൽഷൻ കുമാർ. ഹിന്ദി സിനിമയിലും സംഗീത വ്യവസായ രംഗത്തും ഒന്നാമനായി മാറിയ അദ്ദേഹത്തെ അബു സലീമിന്റെ ഗുണ്ടകളാണ് മുംബൈയിൽവച്ചു വെടിവച്ചുകൊന്നത്. മാസം അഞ്ചു ലക്ഷം രൂപം ഗുണ്ടാപ്പണമായി സലീമിനു കൊടുക്കാൻ വിസമ്മതിച്ചതായിരുന്നു കാരണം. അടുത്തയാഴ്ച താനൊരാളെ കൊല്ലുമെന്ന് ഒരു ദേശീയ ദിനപ്പത്രത്തിന്റെ ലേഖകനോട് അബു സലീം ദുബായിൽനിന്ന് ഫോണിൽ പറഞ്ഞു. റിപ്പോർട്ടർ നല്കിയ സൂചനയനുസരിച്ച് സിനിമരംഗത്തെ പ്രമുഖർക്ക് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. പക്ഷേ, ഗുൽഷൻ കുമാറിനെയാണ് നോട്ടമിട്ടിരുന്നതെന്ന് ആരും അറിഞ്ഞില്ല. അന്ധേരിയിൽ ക്ഷേത്രദർശനം നടത്തി പുറത്തിറങ്ങിയ ഗുൽഷനെ ഗുണ്ടകൾ വെടിവച്ചു വീഴ്ത്തുകയായിരുന്നു. അടുത്തുള്ള മൂത്രപ്പുരയിലേക്കും പിന്നീട് അടുത്തുള്ള ഒരു കുടിലിലേക്കും ഓടിക്കയറിയ ഗുൽഷൻ മരിച്ചെന്ന് ഉറപ്പാക്കുവോളം വെടിവച്ചു. അബു സലീമിന്റെ ആഗ്രഹമനുസരിച്ച് ഗുൽഷൻ കുമാറിന്റെ അവസാന രോദനം ഗുണ്ടകൾ ദുബായിലേക്കു ഫോണിലൂടെ കേൾപ്പിക്കുകയും ചെയ്തു.
മുംബൈയിലെ സിനിമയുടെ അധോലോക ബന്ധവും വാഴ്ചയുമൊക്കെ പറഞ്ഞാൽ തീരാത്തവിധം അത്രയധികമാണ്.
ടോളി-കോളി-മോളി വുഡുകൾ
ഹിന്ദി സിനിമയുടെ അണിയറയായ ബോളിവുഡിനെക്കുറിച്ചാണ് പറഞ്ഞിരുന്നതെങ്കിലും തങ്ങളും മോശക്കാരല്ലെന്നു ദക്ഷിണേന്ത്യൻ സിനിമയും തെളിയിച്ചു. കഴിഞ്ഞദിവസം കന്നഡ താരങ്ങളും വിദേശികളുമൊക്കെ പങ്കെടുത്ത നിശാപാർട്ടിയിൽ ലഹരി എത്തിച്ചതിന് അറസ്റ്റിലായ നിയാസ് മലയാളിയാണെന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് വ്യക്തമാക്കിയത്. മാസങ്ങൾക്കുമുന്പ് കേരളത്തിലെ ഒരു യുവനടൻ സമയത്ത് സിനിമ പൂർത്തിയാക്കാതിരുന്നതുമായി ബന്ധപ്പെട്ടും വിവാദമുണ്ടായി. മലയാളസിനിമയിലെ ലഹരി ഉപയോഗത്തിന്റെ സൂചനകൾ അന്നും ഉണ്ടായെങ്കിലും പെട്ടെന്നു കെട്ടടങ്ങി. സംഗതി ഒത്തുതീർപ്പാക്കാൻ പിന്നെ അധികസമയം വേണ്ടിവന്നില്ല. അന്വേഷണമൊക്കെ അതിന്റെ വഴിയേ പോയി.
മലയാളസിനിമയും ലഹരി ഉപയോഗവും നിശാപാർട്ടികളും അതിലെ രാഷ്ട്രീയപാർട്ടികളുടെ പങ്കുമൊക്കെ ഇപ്പോൾ വീണ്ടും വാർത്തയായിട്ടുണ്ട്. ഒത്തിരി മുന്പോട്ടു പോകില്ല.
കോളിവുഡും ടോളിവുഡും മോളിവുഡുമൊക്കെ മയക്കുമരുന്നിലും കള്ളപ്പണത്തിലും നിശാപാർട്ടിയിലും പുകയുകയാണ്. സിനിമയുടെ മായാലോകം വെള്ളിത്തിരയ്ക്കപ്പുറത്ത് വലിയൊരു പുകമറയിലാണ്. കാണികൾ അറിയുന്നതും ആരാധിച്ചുകൊണ്ടിരിക്കുന്നതും കഥാപാത്രങ്ങളെ മാത്രമാണ്. ആ മുഖംമൂടിക്കു പിന്നിലെ യഥാർഥ മുഖങ്ങൾ പുറത്തുവരാത്തത് അവരുടെ കൂട്ടുകാർ അധോലോക നായകന്മാരും രാഷ്ട്രീയ നായകന്മാരുമായതുകൊണ്ടു മാത്രമാണ്.
രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായ രണ്ടു പ്രധാനമന്ത്രിമാരുടെ കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് എസ്പിജി സുരക്ഷ വേണ്ടെന്നു തീരുമാനിച്ച സർക്കാരാണ് കേന്ദ്രത്തിലുള്ളതെങ്കിലും കങ്കണ റണൗത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ അവർ ഉത്കണ്ഠയുള്ളവരാണ് എന്നതു കൗതുകമുള്ള കാര്യമാണ്. എസ്പിജി അമെൻഡ്മെന്റ് ബിൽ 2019ലൂടെ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവർക്ക് പ്രത്യേക സുരക്ഷ പിൻവലിച്ച മോദി സർക്കാർ, ഭീഷണിയുണ്ടെന്നു പറഞ്ഞപ്പോഴേ സിനിമാനടിക്ക് അത് അനുവദിച്ചതും വിമർശനബുദ്ധിയോടെ കാണേണ്ടതില്ല. പക്ഷേ ഈ കമാൻഡോ പ്രകടനം ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
വാർത്തയ്ക്കു പിന്നിൽ /ജോസ് ആൻഡ്രൂസ്