Monday, September 14, 2020 11:40 PM IST
രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾക്കു സാങ്കേതിക വൈഭവത്തിലൂടെ പന്ഥാവ് തെളിയിച്ച എൻജിനിയർമാരെ ഓർമിക്കാനാണ് ഇന്ന് എൻജിനിയേഴ്സ് ദിനമായി ആചരിക്കുന്നത്. ആധുനിക മൈസൂറിന്റെ ശില്പിയെന്ന് അറിയപ്പെടുന്ന എൻജിനിയർ മോക്ഷഗുണം വിശ്വേശ്വരയ്യയുടെ ജന്മദിനമാണ് ഇന്ത്യയിൽ ’എൻജിനിയേഴ്സ് ഡേ’ ആയി ആചരിക്കുന്നത്. രാജ്യത്തെ എൻജിനിയറിംഗ് രംഗത്തു വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു എം. വിശ്വേശ്വരയ്യ. 1861 സെപ്റ്റംബർ 15 ന് മൈസൂരിൽ ജനിച്ച വിശ്വേശ്വരയ്യ സിവിൽ എൻജിനിയറിംഗിൽ പ്രാഗത്ഭ്യം നേടിയ ശേഷം ഗവൺമെന്റിൽ വിവിധ തലങ്ങളിൽ എൻജിനിയറായി പ്രവർത്തിച്ചു.
എൻജിനിയറിംഗ് മേഖലയിലെ അർപ്പണബോധവും സാമൂഹ്യപ്രതിബദ്ധതയും ഊട്ടിയുറപ്പിക്കലും ഈ ദിനാചരണത്തിന്റെ ലക്ഷ്യമാണ്. കോൽക്കത്ത ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഈ ദിനാചരണം. ചക്രം മുതൽ ഡ്രോൺ വരെയുള്ള സങ്കേതിക വിപ്ലവങ്ങൾക്ക് എൻജിനിയർമാരുടെ സംഭാവന വിലമതിക്കാനാവാത്തതാണ്.
മൈസൂറിന്റെ ദിവാൻ, ഡാം നിർമാതാവ്, സാമ്പത്തിക വിദഗ്ധൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലയിൽ പ്രഗത്ഭനായ എം. വിശ്വേശ്വരയ്യ ഇന്ത്യ കണ്ട ഏറ്റവും പ്രായോഗിക ബുദ്ധിയുള്ള എൻജിനിയർ ആയിരുന്നു. ഹൈദരാബാദ് നഗരത്തിനു രൂപം കൊടുത്ത വിശ്വേശ്വരയ്യ, മൂസി നദിയുടെ വെള്ളപ്പൊക്കത്തിൽ നിന്നു നഗരത്തെ രക്ഷിക്കാൻ ഉസ്മാൻ സാഗർ, ഹിമായത്ത് സാഗർ എന്നീ രണ്ടു റിസർവോയറുകൾ പണികഴിപ്പിച്ചു. മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വോടയാറുടെ സ്വപ്ന പദ്ധതിയായ കാവേരി നദിക്കു കുറുകെയുള്ള കൃഷ്ണരാജ സാഗർ ഡാമിന്റെ ചീഫ് എൻജിനിയർ വിശ്വേശ്വരയ്യ ആയിരുന്നു. ഈ ഡാമിന്റെ മടിത്തട്ടിലാണ് മനോഹരമായ മൈസൂർ വൃന്ദാവൻ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയുടെ പാൽക്കാരൻ എന്ന വിശേഷണത്തിന് ഉടമയും രാജ്യത്തെ ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവുമായ വർഗീസ് കുര്യൻ ഒരു മെക്കാനിക്കൽ എൻജിനിയർ ആയിരുന്നു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമാക്കിയതും അമുൽ എന്ന തുടക്ക കമ്പനിയെ ലോക വിപണിയുടെ മുൻ നിരയിലെത്തിച്ചതും മലയാളിയായ കുര്യന്റെ കഠിനപ്രയത്നമാണ്. അമുലിന്റെ വിജയം രാജ്യത്തൊട്ടാകെ ആവർത്തിക്കാൻ അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി വർഗീസ് കുര്യനെ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ ചെയർമാനാക്കി. ലക്ഷക്കണക്കിനു കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും കരകയറ്റാൻ ക്ഷീര സംരംഭങ്ങളിലൂടെ വഴിതുറന്നു. സാങ്കേതിക വൈദഗ്ധ്യത്തോടൊപ്പം സാമൂഹിക സംരംഭകത്വവും കൂടിച്ചേർന്നതാണ് വർഗീസ് കുര്യനെ വ്യത്യസ്തനാക്കുന്നത്.
ഇന്ത്യയുടെ മെട്രോമാൻ ഇ. ശ്രീധരൻ സിവിൽ എൻജിനിയറാണ്. ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായമെഴുതിയ മെട്രോ റെയിലുകളുടെയും കൊങ്കൺ റെയിൽപാതയുടെയും നിർമാണത്തിലൂടെയാണു ശ്രീധരൻ മെട്രോമാനായത്. പാമ്പൻ പാലത്തിന്റെ പുനർനിർമാണവും ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഇതിഹാസമായ കൊങ്കൺപാത നിർമാണവും ഇ. ശ്രീധരന്റെ മേൽനോട്ടത്തിലാണു നിർവഹിച്ചത്. അസാധ്യമെന്ന തലക്കെട്ടിനു കീഴിൽ കടലാസിൽ ഒതുങ്ങിപ്പോകുമായിരുന്ന പല പദ്ധതികളും സമചിത്തതയോടെ അദ്ദേഹം പൂർത്തിയാക്കി. പ്രഫഷണലിസവും സത്യസന്ധതയും അദ്ദേഹത്തിന്റെ കർമപഥത്തിൽ പൊൻതൂവലായി.
ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമായിട്ടും പ്രകൃതിദുരന്തങ്ങൾ ഇന്നും നമ്മെ വേട്ടയാടുന്നു. പെട്ടിമുടിയിലെയും കവളപ്പാറയിലെയും ഉരുൾപൊട്ടലും കേരളം അടുത്ത കാലത്തായി നേരിടുന്ന വെള്ളപ്പൊക്കവുമെല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു പരിധിവരെ ഒഴിവാക്കാവുന്നതല്ലേ എന്നു ചിന്തിക്കണം. അവധാനതയോടെയുള്ള വിശകലനം അതിന് അത്യന്താപേക്ഷിതമാണ്. സങ്കേതികതയിൽ ഉറച്ച, സാമൂഹ്യ പ്രതിബദ്ധതയുള്ള എൻജിനിയർമാരും ഇച്ഛാശക്തിയും ദീർഘവീക്ഷണവുമുള്ള രാഷ്ട്രീയ- ഭരണ നേതൃത്വവും ഉണ്ടാകുമ്പോൾ പഞ്ചവടിപ്പാലങ്ങളും നിലവാരമില്ലാത്ത നിർമിതികളും അന്യംനിൽക്കും. ഭാരത ചരിത്രത്തിൽ ഇതിനുദാഹരണങ്ങൾ അനവധിയാണ്.
ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ നേതൃത്വപാടവവും സതീഷ് ധവാൻ, എ.പി.ജെ. അബ്ദുൾ കലാം, സാം പിത്രോദ, ടെസി തോമസ് തുടങ്ങിയ എൻജിനിയർമാരുടെ സാങ്കേതിക നൈപുണ്യവും സാമൂഹ്യ പ്രതിബദ്ധതയും കൂടിച്ചേർന്നപ്പോൾ നമ്മുടെ രാജ്യത്തുണ്ടായ നേട്ടങ്ങൾ അനവധിയാണ്. പ്രഫഷണലിസത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ഇഴുകിച്ചേർന്ന, സത്യസന്ധത കൈമുതലാക്കിയ എൻജിനിയർമാർ ആധുനിക സാങ്കേതിക വിപ്ലവത്തിലൂടെ രാഷ്ട്രപുനർനിർമിതിക്കും സാമൂഹ്യ മാറ്റത്തിനും നാന്ദി കുറിക്കട്ടെ.
റിജിൻ രാജൻ