Tuesday, September 15, 2020 10:53 PM IST
നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ദിവ്യ സിഎംസി ഓഗസ്റ്റ് 31ന് കുട്ടികൾക്കായി നൽകിയ ഓണസന്ദേശത്തെ ചിലർ വിവാദമാക്കി മാറ്റുകയും വർഗീയ പ്രശ്നമാക്കി വളർത്താൻ ശ്രമിക്കുകയും ചെയ്ത സംഭവം അത്യന്തം ഖേദകരമാണ്. കേരളത്തിലെ മതേതരസമൂഹം ഒരേ മനസോടെ സസന്തോഷം കൊണ്ടാടുന്ന ഏക ആഘോഷമാണ് ഓണം എന്നിരിക്കെ, ഇത്തരമൊരു ഉത്സവവേളയിൽ ഇതേച്ചൊല്ലി ബാലിശമായ ഒരു വിവാദം അനാവശ്യമായിരുന്നു എന്ന് പറയാതെ വയ്യ. അത്തരമൊരു വിവാദം സൃഷ്ടിച്ചവർ അത് കരുതിക്കൂട്ടിയാണ് ചെയ്തതെങ്കിൽ തീർച്ചയായും പ്രതിഷേധാർഹമാണ്. ഹിന്ദു ഐക്യവേദി എന്ന സംഘടനയുടെ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിലിരിക്കുന്നവർ ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം രൂക്ഷമാക്കുകയും ചില മാധ്യമങ്ങൾ ഈ വിഷയത്തെ കൂടുതൽ ആളിക്കത്തിക്കാൻ പോന്ന വിധത്തിൽ വാർത്തകൾ നല്കുകയും ചെയ്തിരുന്നതിനാൽ ഈ വിവാദം ആസൂത്രിതം എന്നേ കരുതാനാവൂ.
കേരളത്തിലെ സാംസ്കാരികോത്സവമായ ഓണത്തിന്റെ അറിയപ്പെടുന്നതും പറയപ്പെടുന്നതുമായ ഐതിഹ്യം, നീതിമാനായ ചക്രവർത്തിയായിരുന്ന മഹാബലിയെ വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുകയും അദ്ദേഹത്തെ വർഷത്തിൽ ഒരിക്കൽ സ്വന്തം പ്രജകളെ കാണാനായി കേരളം സന്ദർശിക്കാൻ അനുവദിക്കുകയും ചെയ്തു എന്നുള്ളതാണ്. സ്വന്തം ജനതയെ ഏറ്റവും സന്തോഷത്തോടെ കാണാനാഗ്രഹിക്കുന്ന മാവേലിയെ സന്തോഷിപ്പിക്കാൻ ദിവസങ്ങൾ നീണ്ട ഒരുക്കങ്ങൾ നടത്തുന്ന മലയാളികൾ ഓണദിവസങ്ങളിൽ ഏറ്റവും സന്തോഷത്തോടെയും ഉത്സാഹത്തോടെയും വ്യാപരിക്കുന്നു. അതിനപ്പുറമുള്ള കഥാപശ്ചാത്തലങ്ങൾ കേരളത്തിലെ സാമാന്യജനതയ്ക്ക് അറിയാം എന്നു കരുതുന്നതിൽ യുക്തിയില്ല.
മാത്രമല്ല, ഇതേ ഐതിഹ്യമാണ് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള നിരവധി ഗ്രന്ഥങ്ങളിലും ഔദ്യോഗിക ചരിത്ര രേഖകളിലും കണ്ടെത്താൻ കഴിയുന്നത്. ഈ വിധത്തിൽത്തന്നെ സെൻസസ് ഓഫ് ഇന്ത്യ1961 പാർട്ട് ഏഴ് ബിയിൽ ഓണത്തിന്റെ ഐതിഹ്യം, ചരിത്രം തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. കവികളും കഥാകാരന്മാരും മുതൽ ചരിത്രകാരന്മാർവരെ തങ്ങളുടെ എണ്ണമറ്റ രചനകളിൽ പറഞ്ഞുവച്ചിട്ടുള്ള ആശയവും സമാനമാണ്.
ഈവർഷത്തെ ഓണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട, പ്രഫ. എം.കെ. സാനുവിന്റെ ഓണ സന്ദേശത്തിൽ ഇപ്രകാരം അദ്ദേഹം എഴുതിയിരിക്കുന്നു: “മനുഷ്യമാനവികതയ്ക്ക് ദൈവികഛായ പകരാൻ ക്രൂശിതനായ ക്രിസ്തുവിനെ നാം സ്മരിക്കുന്നതുപോലെ, തന്റെ നാടിന് രക്ഷ പകരാൻ സ്വയം പരാജിതനായ രാജാവായി മഹാബലിയെയും കാലം സ്മരിക്കുകയാണ്. ലോകത്തിൽ ധർമവും നീതിയുമാണ് എന്നും നിലനിൽക്കുന്നത്. ധർമസംസ്ഥാപനാർഥം ഈശ്വരൻ ജനിക്കുമെന്നാണ് ഭഗവത്ഗീത പറയുന്നതെങ്കിലും ഇവിടെ ധർമസംസ്ഥാപനാർഥം ജീവിക്കുകയും ജീവിതം സമർപ്പിക്കുകയും പ്രജാക്ഷേമ പരിലാളനത്തിനുവേണ്ടി അഹോരാത്രം പ്രവർത്തിക്കുകയും ഒടുവിൽ ഈശ്വരപാദങ്ങൾ ശിരസിലേറ്റി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്യുന്ന ആ മഹാബലിയാണ് കാലത്തിൽ പ്രകീർത്തിക്കപ്പെടുന്നത്. അപ്പോൾ, ഇപ്പോഴും നിലനിൽക്കുന്നത് ധർമവും നീതിയുമാണ്. സത്യവും കരുണയുമാണ് എന്നും നിലനിൽക്കുന്നത് എന്ന സന്ദേശമാണ് മഹാബലി നൽകുന്നത്’’.
തൊട്ടടുത്ത ദിവസം തന്റെ വിദ്യാർഥികൾക്കുള്ള ഓണസന്ദേശത്തിൽ ഈ ആശയം പറഞ്ഞതിലൂടെ “ഹൈന്ദവ വിശ്വാസത്തെ” അവഹേളിച്ചു എന്ന കുറ്റം ചുമത്തിയാണ് സിസ്റ്റർ ദിവ്യയെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി അപമാനിച്ചത്. സിസ്റ്റർ ദിവ്യയെ മാത്രമായിരുന്നില്ല അവരിൽ പലരും ലക്ഷ്യംവച്ചത്. അവഹേളനശരങ്ങൾ കേരളത്തിലെ പതിനായിരക്കണക്കിനായ സന്യസ്തർക്കു നേരേയും ക്രൈസ്തവ സമൂഹത്തിനും കത്തോലിക്കാ സഭയ്ക്കും നേരേയും നീണ്ടു.
ഓണാനുബന്ധമായി പതിറ്റാണ്ടുകളുടെ ഓർമകളുള്ളവരുടെ മനസിൽ പതിഞ്ഞിരിക്കുന്ന ഒരു ചിത്രത്തെ നന്മയുടെ സന്ദേശമായി ഈ ലോകത്തിൽ ജീവിച്ചിരുന്ന ചില ചരിത്രപുരുഷന്മാരുമായും ബന്ധിപ്പിച്ച് സംസാരിച്ച സിസ്റ്റർ ദിവ്യ അവതരിപ്പിച്ച ആശയത്തിലെ തെറ്റ് എന്താണെന്ന് ഇനിയും കേരളസമൂഹത്തിന് വ്യക്തമായിട്ടില്ല.
ഓണത്തിന്റെ പിന്നിലെ ഐതിഹ്യങ്ങളും അതിന്റെ മതപരമായ അർഥതലങ്ങളും പൂർണമായ അളവിൽ മനസിലാക്കാത്തിടത്തോളം, “ഓണം’’ എന്ന ഉത്സവവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പൊതുബോധം തന്നെയാണ് ഓണത്തിന്റെ അവസരത്തിൽ ഇവിടെ ആശയവിനിമയം ചെയ്യപ്പെടുന്നത്. അത്തരം ആശയങ്ങൾ തുടച്ചുനീക്കപ്പെടേണ്ടതുണ്ട് എന്ന് ചിന്തിക്കുന്ന പക്ഷം, ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിക്കാൻ മുന്നിൽ നില്ക്കുന്നവർതന്നെ, ഇതിന്റെ ‘’വാസ്തവങ്ങൾ’’ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ ബാധ്യസ്ഥരാണ്. കഴിഞ്ഞ വർഷംവരെയും പാടിപ്പതിഞ്ഞ ചില ഈരടികൾ പെട്ടെന്നൊരു ദിവസം അവഹേളനമാകുന്നതെങ്ങനെ എന്ന് വിശദീകരണം നല്കാനുള്ള ബാധ്യതയും അവർക്കുണ്ട്.
തന്റെ വിദ്യാർഥികൾക്കു മുന്നിൽ നിലവിലുള്ള ഓണസന്ദേശം പങ്കുവച്ച ആ പ്രധാനാധ്യാപികയല്ല ആദ്യമായി ഓണത്തിന് ഇത്തരമൊരു സന്ദേശം നല്കുന്നതെന്നും, താൻ കേട്ടതിനെ സിസ്റ്റർ വളച്ചൊടിക്കുകയായിരുന്നില്ലെന്നും വ്യക്തമായി അറിയാവുന്ന കേരളത്തിലെ മതേതര സമൂഹത്തിനും ഈ വിഷയം തുറന്നുപറയാനുള്ള ബാധ്യതയുണ്ട്.
ഇവിടെ ഒരു വിവാദം സൃഷ്ടിക്കുക മാത്രമായിരുന്നു ചിലരുടെ ഉദ്ദേശ്യമെന്ന് വ്യക്തം. സന്യാസിനിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി സമ്മർദം ചെലുത്തി കാമറയ്ക്കു മുമ്പിൽ മാപ്പ് പറയിക്കുകയും അതുവഴി വീണ്ടും അവഹേളിക്കുകയും ചെയ്തു. ഈ കൃത്യത്തിന് പോലീസ് കൂട്ടുനിന്നു എന്നുള്ളത് അപമാനകരമാണ്. ഒരു സ്ത്രീയെ നിർബന്ധമായി പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്താൻ പാടില്ല എന്നിരിക്കെ, കാലുഷ്യത്തോടെ നേരിട്ടും ഫോണിലും സിസ്റ്ററിനെ വിളിച്ച് സ്റ്റേഷനിലെത്താൻ കൽപ്പിക്കുകയും പരിഹാസത്തോടെ സംസാരിക്കുകയും ചെയ്ത പോലീസുകാർ ആരുടെയോ കളിപ്പാവകളായിരുന്നു. ഒരു വനിതാ പോലീസിന്റെ സാന്നിധ്യം പോലുമില്ലാതെയായിരുന്നു ചോദ്യം ചെയ്യൽ. ഒരു സ്ത്രീ എന്ന നിലയിലും, സന്യാസിനി എന്ന നിലയിലും, പ്രശസ്തമായ ഒരു വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക എന്ന നിലയിലും അർഹിക്കുന്ന പരിഗണന സിസ്റ്റർ ദിവ്യക്ക് ലഭിച്ചില്ല എന്ന് വ്യക്തം.
മികച്ച നിലവാരമുള്ള ഒരു വിദ്യാലയമായതിനാൽ ചിലരിൽ രൂപപ്പെട്ട ശത്രുതാമനോഭാവവും ഇത്തരമൊരു നീക്കത്തിന് പ്രേരണയായി എന്നാണ് സൂചനകൾ. പോലീസ് സ്റ്റേഷനിൽവച്ച് സിസ്റ്റർ ദിവ്യക്കും സ്കൂളിനുമെതിരേ തികച്ചും വർഗീയമായ ആരോപണങ്ങളാണ് പരാതിക്കാർ ഉയർത്തിയത്. എന്നാൽ, അവർ എഴുതി നൽകിയ പരാതിയുടെ പകർപ്പ് നൽകുവാനോ പരാതികൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാൻ പോലുമോ പോലീസ് തയാറായില്ല എന്നതും ഗുരുതരമായ ചട്ടലംഘനമായി പരിഗണിക്കപ്പെടേണ്ടതാണ്.
പ്രസ്തുത സന്യാസിനി ക്രിസ്തുമതം പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്, അതൊരു നിഗൂഢ അജൻഡയുടെ ഭാഗമാണ് എന്ന ആരോപണങ്ങളാണ് ചിലർ ഉയർത്തിയത്. സമർപ്പണം കൊണ്ടും ജീവിതമാതൃക കൊണ്ടും മാത്രമല്ല, വസ്ത്രധാരണം കൊണ്ടുപോലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സന്യസ്തർ തങ്ങളുടെ വാക്കുകളിലൂടെയും സുവിശേഷം പ്രഘോഷിക്കും എന്നുള്ളത് സ്വാഭാവികം മാത്രമാണ്. ഇത്തരം അധ്യാപകരായ സന്യസ്തരുടേയും വെെദികരുടേയും ശിഷ്യരായി കടന്നുപോയ ആയിരക്കണക്കിനു വിദ്യാർഥികളിൽ എത്രപേർ മതംമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നു മാത്രം നോക്കിയാൽ മതി അവരുടെ ലക്ഷ്യം മതപ്രചാരണമല്ല എന്ന് മനസിലാക്കാൻ.
ഒരുപക്ഷേ ഓണം മതേതരസമൂഹത്തിന്റെ ഉത്സവമെന്ന് അവകാശപ്പെടുന്നതിനെതിരേയാവാം ചില വർഗീയ ശക്തികളുടെ നേതൃത്വത്തിലുള്ള ഈ പ്രതിഷേധങ്ങൾ. അങ്ങനെയെങ്കിൽ ഓണം എന്ന കേരളത്തിന്റെ ദേശീയോത്സവത്തിന് ഇനിയുള്ള കാലത്ത് വലിയ ഭാവിയില്ല എന്നത് ഒരു വാസ്തവം മാത്രം. പറഞ്ഞും പാടിയും പഴകിയ, ഓണത്തിന് പിന്നിലെ ഐതിഹ്യം ഇനിയൊരാൾ മിണ്ടാൻ പാടില്ല എന്ന മുന്നറിയിപ്പു കൂടിയായിരിക്കണം ഈ പ്രക്ഷോഭം.
അതേസമയം, കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ കഴിഞ്ഞ ചില നൂറ്റാണ്ടുകളായി നിർണായക സ്വാധീനം ചെലുത്തുന്ന, വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും അടിത്തറപാകിയ ക്രൈസ്തവ സമൂഹത്തിന്റെ മഹത്തായ സംഭാവനകളെ തമസ്കരിച്ചുകൊണ്ട് ഇത്തരം അവസരങ്ങളെ മുതലെടുത്ത് ആക്രമിക്കുവാൻ ശ്രമിക്കുന്നവരുടെ പ്രവണതകൾ ഹൈന്ദവ സമൂഹം തന്നെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. വർഗീയതയുടെയും മതമൗലികവാദത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെറിഞ്ഞ്, ഒരുമിച്ചുനിന്ന് മതതീവ്രവാദത്തിനെതിരെ പൊരുതുവാൻ മതേതര സമൂഹം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. ഇത്തരം അതിക്രമങ്ങൾ സന്യസ്തർക്കെതിരെയും ക്രൈസ്തവ സമൂഹത്തിനെതിരേയും എന്നല്ല, ആർക്കെതിരേയും ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലെടുക്കുവാൻ സമുദായ നേതൃത്വങ്ങൾക്ക് ബാധ്യതയുണ്ട്.
മാവേലി നാടു വാണീടും കാലം...
സഹോദരൻ അയ്യപ്പൻ രചിച്ച “മാവേലി നാട് വാണീടും കാലം...’’ എന്നു തുടങ്ങുന്ന ഗാനത്തിൽ ഇങ്ങനെ വായിക്കാം.
“സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ
ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നു
ഭൂതി കെടുക്കാനവർ തുനിഞ്ഞു.
കൗശലമാർന്നൊരു വാമനനെ
വിട്ടു ചതിച്ചവർ മാബലിയെ.
ദാനം കൊടുത്ത സുമതി തന്റെ
ശീർഷം ചവിട്ടി യാചകനും.
അന്നുതൊട്ടിന്ത്യയധ:പതിച്ചു
മന്നിലധർമം സ്ഥലംപിടിച്ചു.’’
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ആ ഓണപ്പാട്ട് അവസാനിക്കുന്നത് ഇങ്ങനെയാണ്:
“വാമനാദർശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനം വരാതെയിരുന്നുകൊള്ളും.”
കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷൻ