Thursday, October 8, 2020 10:53 PM IST
സ്കൂട്ടറുമായി വല്യപ്പൻ പുറത്തേക്ക് ഇറങ്ങാനൊരുങ്ങുന്നതു കണ്ട് കൊച്ചുമകന്റെ ചോദ്യം: വല്യപ്പൻ എവിടേക്കാ ഈ നട്ടുച്ചയ്ക്ക്? ‘മുറുക്കാൻ മേടിക്കണം, കവല വരെ’. - ഹെൽമറ്റ് തലയിലേക്ക് ഉറപ്പിച്ചുകൊണ്ടു വല്യപ്പന്റെ മറുപടി. "പോകുന്നതുകൊള്ളാം പോലീസിന്റെ വായിൽ ചെന്നു കയറാതെ സൂക്ഷിച്ചോണം’. - കൊച്ചുമകന്റെ ഉപദേശം.
‘പോലീസിന്റെ വായിലും വലയിലുമാകാൻ ഞാനെന്താടാ കൊലക്കേസ് പ്രതിയോ?’ - വല്യപ്പന്റെ സംശയം സ്വാഭാവികം. "കൊലക്കേസ് ആയിരുന്നേൽ അവർ ക്ഷമിക്കുമായിരുന്നു, പക്ഷേ, ഇതു തല പോകുന്ന കേസാ!’ - കൊച്ചുമകൻ പറഞ്ഞതിന്റെ പൊരുൾ വല്യപ്പനു പിടികിട്ടിയില്ല. "ഈ വണ്ടിയിൽ എന്നെപ്പോലൊരാൾ കവല വരെ പോയാൽ അതിൽ എന്താണിത്ര തലപോകുന്ന കേസ്?’.
‘വല്യപ്പന്റെ കൈയിൽ ലൈസൻസുണ്ടോ? ഉണ്ട്. ആർസിബുക്ക് ഉണ്ടോ? ഉണ്ട്. ഇൻഷ്വറൻസ് ഉണ്ടോ? ഉണ്ടല്ലോ. പുക സർട്ടിഫിക്കറ്റോ? അതുമുണ്ട്. ഹെൽമറ്റും മാസ്കുമുണ്ടോ? ഈ വച്ചിരിക്കുന്നതു പിന്നെ കണ്ടില്ലേ...’ - കൊച്ചുമകന്റെ ചോദ്യങ്ങൾ കേട്ടു വല്യപ്പൻ വയലന്റായിത്തുടങ്ങി.
"അതൊക്കെ കൈയിലിരിക്കട്ടെ, ആവശ്യത്തിൽ കൂടുതൽ ഭവ്യതയും വിനയവും മര്യാദയുമുണ്ടോ?’ - കൊച്ചുമകൻ വിടാനുള്ള മട്ടില്ല.
"ആവശ്യത്തിൽ കൂടുതലൊന്നുമില്ല, പക്ഷേ, ആവശ്യത്തിനുണ്ട്.- വണ്ടി സ്റ്റാർട്ട് ചെയ്തുകൊണ്ടു വല്യപ്പന്റെ മറുപടി. "എങ്കിൽ ഒരു ബുള്ളറ്റ് പ്രൂഫും കൂടി ധരിച്ചോണ്ടുപോകുന്നതാ നല്ലത്. കാരണം വഴിയിൽ പരിശോധനയ്ക്കു നിൽക്കുന്ന പോലീസുകാരുടെ കൈവശം ഇപ്പറഞ്ഞവ കാണാനുള്ള സാധ്യത തീരെയില്ല! ’ കൊല്ലത്തൊരു വല്യപ്പനെ പോലീസ് നടുറോഡിൽ ജനമൈത്രിയാക്കിയതു വായിച്ചില്ലേ.' - ഇതു കേട്ടതും മുന്നോട്ടെടുത്ത വല്യപ്പന്റെ വണ്ടി സഡൻ ബ്രേക്ക് ഇട്ടുനിന്നു. ചാടിയിറങ്ങിയ കാർന്നോർ പറഞ്ഞു: ‘വെറുതെ റിസ്ക് എടുക്കേണ്ട, നടന്നുപോയേക്കാം!’
അറിയാവുന്ന പോലീസുകാരൻ രണ്ടിടി കൂടുതൽ തരുമെന്നാ പണ്ടേയുള്ള പറച്ചിൽ. അപ്പോൾ പിന്നെ അറിയാത്ത പോലീസുകാരന്റെ കൈയിൽചെന്നു പെട്ടാലുള്ള അവസ്ഥ എന്തായിരിക്കുമെന്നു നാട്ടുകാർ ശങ്കിച്ചാൽ കുറ്റംപറയാൻ പറ്റില്ല.
സൈബർ ഡോം, ഫൈബർ ലാത്തി, തിളങ്ങുന്ന വണ്ടി, കറങ്ങുന്ന കാമറ... എന്നിങ്ങനെ സെറ്റപ്പും ഗറ്റപ്പുമൊക്കെ ഒത്തിരി ആയെങ്കിലും ചില പഴഞ്ചൻ പതിവുകൾ വിട്ടുപിടിക്കാൻ കേരള പോലീസിന് ഇപ്പോഴും ഇത്തിരി മടിയാണ്. വഴി കാണാത്ത വളവിൽ ഒളിഞ്ഞിരുന്നു വണ്ടി പിടിക്കുന്പോൾ ഇവർക്ക് എന്തു സുഖമാണ് കിട്ടുന്നതെന്നു നാട്ടുകാർക്ക് ഇതുവരെ മനസിലായിട്ടില്ല.
ജഡ്ജി ഇരിക്കുന്നിടമാണ് കോടതി എന്നു കേട്ടിട്ടുണ്ട്. അതു തലയ്ക്കു പിടിച്ചിട്ടാണോ എന്നറിയില്ല ഏമാൻ നിൽക്കുന്നിടമാണ് പോലീസ് സ്റ്റേഷൻ എന്ന മട്ടിലാണ് പലേടത്തും വാഹന പരിശോധന. വലിയേമാൻ സൽമാൻഖാൻ നിൽക്കുന്നതുപോലെ വണ്ടിയിൽ ചാരി മസിൽപിടിച്ചങ്ങനെ നിൽക്കും. മഴയായാലും വെയിലായാലും കോവിഡ് ആയാലും യാത്രക്കാരൻ രേഖകളെല്ലാം വാരിക്കെട്ടി ഭയഭക്തി ബഹുമാനങ്ങളോടെ പഞ്ചപുച്ഛമടക്കി മുന്നിൽപ്പോയി കാത്തുനിന്നോണം. ഏമാന്റെ സൗകര്യത്തിനു നോക്കും...
ഇതിനിടയിൽ ന്യായവാദങ്ങളെന്തെങ്കിലും ചോദിച്ചുപോയാൽ അവന്റെ കാര്യം കട്ടപ്പുക. കൗതുകമെന്തെന്നാൽ ഈ കാക്കിപ്പുലികളിൽ പലരും സാധാരണക്കാരന്റെ നെഞ്ചത്തേ ഇങ്ങനെ അള്ളിപ്പിടിച്ചു കയറൂ. എന്നാൽ, കൊടിവച്ച കാറുകളും വടിപോലത്തെ ഖദറുകളും കണ്ടാൽ ഈ പുലികൾ പതുങ്ങും... തെറ്റിദ്ധരിക്കേണ്ട, ഈ പുലി പതുങ്ങുന്നതു പുലി മുരുകൻ പറഞ്ഞതുപോലെ കുതിക്കാനല്ല, പതിയെ എലിയായി ചുരുളാനാണ്!
മിസ്ഡ് കോൾ
* ബാറിൽ ഇരുത്തി വിളന്പൽ ഉടനെ ഇല്ല.
- വാർത്ത
* വഴിയിൽ കിടത്തി ഒഴിക്കൽ തുടരും!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്