Saturday, October 10, 2020 11:29 PM IST
ദേശഭക്തനായ ജനനേതാവ്, അഭിജാതനായ നഗരപിതാവ്, കഴിവുറ്റ പാർലമെന്റ് അംഗം, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി എന്നീ നിലകളിലെല്ലാം നാടിന്റെ അഭിമാനഭാജനമായിരുന്ന ജോർജ് തോമസ് കൊട്ടുകാപ്പള്ളി ഇന്നൊരു ദീപ്തസ്മരണയാണ്. ധരിച്ചിരുന്ന ഖാദിയുടെ വെണ്മ ജീവിതത്തിലും പുലർത്തിയ നേതാവ്. ധനസന്പന്നതയ്ക്കിടയിലും ഗാന്ധിയൻ ലാളിത്യം ജീവിതശൈലിയാക്കിയ വ്യവസായ പ്രമുഖൻ. അദ്ദേഹം നമ്മെ കടന്നുപോയിട്ട് ഇന്ന് അര നൂറ്റാണ്ടാകുന്നു.
1953 മുതൽ രണ്ടു തവണ പാർലമെന്റ് അംഗമായിരുന്ന ജോർജ് തോമസ് കൊട്ടുകാപ്പള്ളി രണ്ടു പ്രാവശ്യം ഇന്ത്യൻ പ്രതിനിധിസംഘാംഗം എന്ന നിലയിൽ ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചു. അദ്ദേഹം എംപി ആയിരിക്കുന്പോഴാണ് ഇടുക്കി ജല-വൈദ്യുത പദ്ധതി നടപ്പാകുന്നതും ഈരാറ്റുപേട്ട വാഗമണ്‍ റോഡുണ്ടാകുന്നതും. ദീർഘവീക്ഷണമുള്ള സാമൂഹ്യപ്രവർത്തകനായിരുന്ന അദ്ദേഹം നാടിന്റെ വികസന പ്രവർത്തനങ്ങളിൽ വലിയ സംഭാവനകൾ നൽകി.
ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ കുടുംബവേരുകൾ പാലായിലാണ്. പിതൃവഴിയിൽ മേനാംപറന്പിലും മാതൃവഴിയിൽ കൊട്ടുകാപ്പള്ളിയും. സ്കൂൾ ഫൈനൽ പാസായശേഷം ജോർജ് തോമസ് സഹോദരൻ ജോർജ് ജോസഫുമൊത്ത് ഉപരിപഠനത്തിനു കൊൽക്കത്തയിലേക്കു പോയി. ഡിഗ്രി പഠനത്തിനു ചേർന്നെങ്കിലും അവിടെവച്ച് ഒട്ടേറെ ദേശീയ നേതാക്കളുടെ പ്രഭാഷണങ്ങൾ കേട്ടതോടെ ദേശീയബോധം തലയ്ക്കുപിടിച്ചു മനസുമാറ്റി രണ്ടുപേരും തിരികെ പാലായിലേക്കു പോന്നു.
തുടർന്നു വക്കീൽ രാമപുരം ആർ.ടി. മാണിയുമായിച്ചേർന്നു പാലാ ടൗണിലെ തെരുവിൽ മാളികയിൽ ഒരു ദേശീയ വായനശാല ആരംഭിച്ചു. അവർ മൂവരും ചേർന്നാണു പാലായിൽ ആദ്യമായി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ശാഖ രൂപീകരിക്കുന്നത്. താമസിയാതെ അവർ ചില ബന്ധുക്കളും സുഹൃത്തുക്കളുമായി പങ്കുചേർന്നു പാലാ സെൻട്രൽ ബാങ്ക് സ്ഥാപിച്ചു. അത് അതിവേഗം വളർന്ന് ബാങ്കിംഗ് രംഗത്തു വലിയ വിശ്വാസ്യത നേടി.
ആർ.ടി. മാണി വക്കീലിന്റെ മൂത്ത സഹോദരപുത്രൻ ആർ.വി. തോമസ് 1934ൽ പാലായിൽനിന്നു നിയമസഭാ കൗണ്‍സിലിലേക്ക് എംഎൽസി ആയി തെരഞ്ഞെടുക്കപ്പെടുകയും നിവർത്തന പ്രക്ഷോഭത്തിലും തുടർന്ന് സംയുക്ത രാഷ്ട്രീയ സഖ്യസമരത്തിലും കൂടി തിരുവിതാംകൂർ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരണത്തിനു പട്ടം താണുപിള്ള, ടി.എം. വർഗീസ്, സി. കേശവൻ, എ.ജെ. ജോണ്‍, ആനി മസ്ക്രീൻ, ഇ. ജോണ്‍ ഫിലിപ്പോസ് തുടങ്ങിയവർക്കൊപ്പം നേതൃത്വം നൽകുകയും ചെയ്തു.
സ്റ്റേറ്റ് കോണ്‍ഗ്രസ് വിരോധം മൂത്തു ദിവാൻ സർ സി.പി. നാഷണൽ ക്വയിലോണ്‍ ബാങ്ക് പൊളിക്കുകയും അതിന്റെ സാരഥികളെ തടവിലാക്കുകയും ചെയ്തപ്പോൾ ടി.എം. വർഗീസ് സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽനിന്നു മാറിനിൽക്കാനും പാലാ ബാങ്കിനെ ദിവാന്റെ കോപത്തിൽപ്പെടാതെ സൂക്ഷിക്കാനും കൊട്ടുകാപ്പള്ളിയോടു രഹസ്യമായി ഉപദേശിച്ചു.
സാമൂഹ്യസേവനം തുടർന്ന കൊട്ടുകാപ്പള്ളി പാലാ സെന്റ് തോമസ് കോളജിന്റെ സ്ഥാപനത്തിൽ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലിനോടൊപ്പംനിന്നു പ്രവർത്തിച്ചു. പാലാ മുനിസിപ്പാലിറ്റിയുടെ ആദ്യ കൗണ്‍സിലിൽ അദ്ദേഹം അംഗമാവുകയും ആദ്യ ചെയർമാനായിരുന്ന ആർ.വി. തോമസ് നിയമസഭാ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പകരം മുനിസിപ്പൽ ചെയർമാനാവുകയും ചെയ്തു.
1953ൽ പി.ടി. ചാക്കോ എംപി സ്ഥാനം രാജിവച്ച ഒഴിവിൽ അന്നത്തെ മീനച്ചിൽ പാർലമെന്റ് മണ്ഡലത്തിൽനിന്നു കോണ്‍ഗ്രസ് സ്ഥാനാർഥിയായി കൊട്ടുകാപ്പള്ളി മത്സരിച്ചു ജയിച്ചു.
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അക്കാമ്മ ചെറിയാനായിരുന്നു എതിർ സ്ഥാനാർഥി. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ മുൻനിരപടയാളിയായിരുന്ന അക്കാമ്മയ്ക്കു പിൽക്കാലത്ത് എന്തുകൊണ്ടോ കോണ്‍ഗ്രസ് നേതൃത്വത്തിൽനിന്ന് അർഹമായ പരിഗണന കിട്ടിയില്ല. പാർട്ടി ടിക്കറ്റ് നിഷേധിച്ചപ്പോഴാണ് അവർ സ്വതന്ത്രയായി മത്സരിച്ചത്. കൊട്ടുകാപ്പള്ളിയും അക്കാമ്മയും തമ്മിൽ നടന്നതു തീപാറുന്ന മത്സരവുമായിരുന്നു.
പാർലമെന്റിലെത്തിയ കൊട്ടുകാപ്പള്ളി എംപി എന്ന നിലയിൽ ശ്രദ്ധ നേടി. അക്കാലത്തു തന്നെയാണു തികച്ചും ദുരൂഹമായ സാഹചര്യത്തിൽ പാലാ സെൻട്രൽ ബാങ്ക് ലിക്വിഡേഷനു വിധേയമായത്. റിസർവ് ബാങ്കിനു പാലാ ബാങ്കിനോടു പക ഉണ്ടായിരുന്നുവെന്നും അതാണു ബാങ്ക് പൊളിയാനുള്ള കാരണമെന്നും വാദിച്ചവരും അതല്ല അന്നത്തെ ധനമന്ത്രി മൊറാർജി ദേശായിക്കുണ്ടായിരുന്ന കടുത്ത നിലപാടുകളാണു ലിക്വിഡേഷനിലേക്കു നയിച്ചതെന്നു പറഞ്ഞവരുമുണ്ട്. ബാങ്കിന്റെ തകർച്ച കൊട്ടുകാപ്പള്ളിയെ രാഷ്ട്രീയമായും ശാരീരികമായും മാനസികമായും ഉലച്ചു. പൊതുരംഗത്തുനിന്നു മാറിനിൽക്കേണ്ട സാഹചര്യമുണ്ടായപ്പോഴും അദ്ദേഹം പ്രതിസന്ധികൾക്കു മധ്യേ സ്ഥിതപ്രജ്ഞനായി നിലകൊണ്ടു.
നല്ല സുഹൃദ്ബന്ധങ്ങൾ കൊട്ടുകാപ്പള്ളിയുടെ വലിയ സന്പത്തായിരുന്നു. ജവഹർലാൽ നെഹ്റു, വി.കെ. കൃഷ്ണമേനോൻ, വിജയലക്ഷ്മി പണ്ഡിറ്റ്, നയൻതാര സൈഗാൾ, രാജകുമാരി അമൃതകൗർ, കാർട്ടൂണിസ്റ്റ് ശങ്കർ, പ്രമുഖ പത്രാധിപരായിരുന്ന ചലപതി റാവു, എ.കെ. ഗോപാലൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ ആത്മമിത്രങ്ങളായിരുന്നു. പ്രായവ്യത്യാസം പരിഗണിക്കാതെ എല്ലാവരെയും ഹൃദയത്തോടു ചേർത്തുനിർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. മറ്റുള്ളവരെ സഹായിക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടു.
ആത്മസ്നേഹിതന്റെ മകനെന്ന നിലയിൽ എന്നോടും വലിയ വാത്സല്യമായിരുന്നു, വിശ്വാസവും. സജീവ രാഷ്ട്രീയത്തിലും എനിക്ക് അദ്ദേഹം വഴികാട്ടിയും മാർഗദർശി യുമായി.1969ൽ പാലായിലെ ഗാന്ധിജി ജന്മശതാബ്ദി കമ്മിറ്റിയുടെ പ്രസിഡന്റായി കൊട്ടുകാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജനറൽ സെക്രട്ടറിയായി എന്നെയാണ് അദ്ദേഹം നിർദേശിച്ചത്.
ജീവിതത്തിലെന്നതുപോലെ മരണത്തിലും കൊട്ടുകാപ്പള്ളി സവിശേഷത പുലർത്തി. പാർലമെന്റിൽ സഹപ്രവർത്തകനായിരുന്ന പ്രഫ. സി.പി. മാത്യുവിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനു കോട്ടയം എം.ടി. സെമിനാരി ഹാളിൽ ചേർന്ന യോഗത്തിൽ പ്രിയമിത്രത്തെ ക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നതിനിടയിലാണ് ഹൃദയാഘാതം മൂലം കൊട്ടുകാപ്പള്ളി അന്തരിച്ചത്. ജീവിതത്തെയെന്നപോലെ തന്റെ മരണത്തെയും അദ്ദേഹം താനറിയാതെ വൻവാർത്തയാക്കി.
ഡോ. സിറിയക് തോമസ്
(മഹാത്മാഗാന്ധി സർവകാലാശാല മുൻ വൈസ് ചാൻസലറാണു ലേഖകൻ)