Friday, November 20, 2020 11:24 PM IST
തലസ്ഥാനത്തെ അജ്ഞാതകേന്ദ്രത്തിൽനിന്ന് ഒരു കന്പിയില്ലാ കന്പി, മാറിക്കോ ഒരു കുഞ്ഞുപണി വരുന്നുണ്ട്. വിജിലൻസുകാർ കന്പും കോലുമൊക്കെയായി കൊച്ചിയിലേക്കു വണ്ടി കയറിയിട്ടുണ്ട്! പാലാരിവട്ടത്ത് ഒരു കുഞ്ഞു പാലം പണിതതിന്റെ പേരിൽ ഇബ്രാഹിം കുഞ്ഞിനെ അങ്ങു കുഞ്ഞാക്കിക്കളയാം എന്നാണോ കരുതിയത്! പേരിൽ ഒരു കുഞ്ഞുണ്ടെങ്കിലും തന്ത്രങ്ങളിൽ താനൊട്ടും കുഞ്ഞല്ലെന്നു വിജിലൻസുകാർക്ക് അറിയില്ലെന്നു തോന്നുന്നു.
തന്റെ നട്ടെല്ലിന്റെ സ്ഥാനത്തു വാഴപ്പിണ്ടിയല്ല വാർക്കക്കന്പിയാണെന്ന് അവൻമാർ ഒന്നു മനസിലാക്കട്ടെ. പാലത്തിന്റെ കന്പി കുറഞ്ഞതിനു തന്നെ ലോക്കപ്പിന്റെ കന്പിയെണ്ണിക്കാൻ ഇറങ്ങിയ വിജിലൻസിനെ കുഞ്ഞാക്കാൻ കിട്ടിയ അവസരം മുൻമന്ത്രിജി ഒട്ടും പാഴാക്കിയില്ല. എംഎൽഎ ബോർഡ് വച്ച വണ്ടി സൈഡിലേക്കു മാറ്റിയിട്ടു. സ്വകാര്യ കാറിൽ ആഡംബര ആശുപത്രിയിലേക്കു വലിച്ചുവിട്ടൊരു പോക്ക്.
കന്പിയില്ലാ കന്പിയെക്കുറിച്ച് അറിയാതെ, രാവിലെ കൈയോടെ പൊക്കാം എന്ന ആവേശത്തിലായിരുന്നു വിജിലൻസുകാരുടെ വരവ്. സംഭവത്തിനു ലേശം എരിവും പുളിയും കൂട്ടാൻ മാധ്യമങ്ങളെയും വിതറി. വീട്ടിൽ ചെന്നു കയറിയപ്പോഴല്ലേ അറിഞ്ഞത് കുഞ്ഞു കിടന്നിടത്തു കൂർക്ക പോലും ഇല്ല. അന്തംവിട്ടുനിന്ന വിജിലൻസിനോടു ഭാര്യയുടെ മറുപടി, ആൾ ആശുപത്രിയിലാണ്!. എങ്കിലും വിജിലൻസിനൊരു സംശയം, അകത്തെവിടെയോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുണ്ടോ? കുന്തം പോയാൽ കുടത്തിലും തപ്പണമെന്നാണല്ലോ... പോലീസിനെ വരുത്തി വീട്ടിലെ കുടത്തിലും കലത്തിലുമൊക്കെ നോക്കി, കുഞ്ഞുമില്ല വലുതുമില്ല!
പണ്ടാരോ ചന്തയ്ക്കു പോയതുപോലെ തിരികെപ്പോയാൽ ആകെ നാണക്കേടാകുമല്ലോ എന്നു തോന്നിയിട്ടാവണം തിരിക്കൂ വണ്ടി ആശുപത്രിയിലേക്കെന്ന് വിജിലൻസിന്റെ അടുത്ത ഉത്തരവ്. ചെന്നപ്പോൾ, ഭാഗ്യം ബോധം പോയിട്ടില്ല... ആശുപത്രി കട്ടിലിന്റെ കന്പിയിൽ മുറുകെ പിടിച്ച് അതാ കിടക്കുന്നു കഥാനായകൻ! ഡോക്ടർ കൈമാറിയ തിരക്കഥ വായിച്ച ശേഷം നായകനു വിജിലൻസിന്റെ വക ഒരു കുഞ്ഞ് കുത്തിവയ്പ്, നാട്ടുകാർ അതിനെ അറസ്റ്റ് എന്നും വിളിക്കാറുണ്ട്! വിജിലൻസിന്റെ ക്ഷീണം മാറാൻ ജഡ്ജിയെ ആശുപത്രിയിലേക്കു തന്നെ വരുത്തി റിമാൻഡിന്റെ ഡ്രിപ്പും കുഞ്ഞിനു കൈയോടെ ഇടീച്ചു.
പാലത്തിലെ കന്പി കുറഞ്ഞതിന്റെ പേരിൽ ലോക്കപ്പിലെ കന്പി എണ്ണിക്കാനായില്ലെങ്കിലും ആശുപത്രിയിലെ കന്പിയെങ്കിലും എണ്ണിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ വിജിലൻസ് പുറത്തേക്ക്!
അറസ്റ്റ് എന്നു കേൾക്കുന്പോൾത്തന്നെ രാഷ്ട്രീയ നേതാക്കൾക്കും പ്രമുഖർക്കും മാത്രം പിടിപെടാറുള്ള പകർച്ചവ്യാധി എന്താണെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതു നമ്മുടെ വൈദ്യശാസ്ത്രത്തിന്റെ ഒരു പോരായ്മയാണ്. ബോധക്കേട്, നെഞ്ചുവേദന, തലചുറ്റൽ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങളായി കണ്ടുവരുന്നത്. ഉടൻ ഏതെങ്കിലും ആശുപത്രിയിലെത്തിക്കും. എക്സ്റേയും സ്കാനിംഗുമൊക്കെ കഴിയുന്പോൾ സംഗതി നടുവേദനയായി മാറും.
ഇത്തരം രോഗികളിൽ എല്ലാവരിലും തന്നെ നടുവേദന കാണപ്പെടാറുണ്ട്. നടുവേദന ഉണ്ടോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടതു രോഗി തന്നെയാണെന്നതാണ് ഈ രോഗലക്ഷണത്തിന്റെ മെച്ചം! പിന്നെ ആഴ്ചകൾ നീണ്ട ഉഴിച്ചിലായി, പിഴിച്ചിലായി ഒടുവിൽ കേസ് വലിച്ചിലായി. എന്തായാലും കോവിഡ് വാക്സിൻ പോലെതന്നെ, അറസ്റ്റ് എന്നു കേൾക്കുന്പോൾ നേതാക്കൾക്കുണ്ടാകുന്ന പകർച്ചവ്യാധിക്കുള്ള വാക്സിനും അടിയന്തരമായി വികസിപ്പിക്കണം!
മിസ്ഡ് കോൾ
= ബിഹാർ തോൽവി: കോണ്ഗ്രസിൽ തമ്മിലടി രൂക്ഷം.
- വാർത്ത
= അതെങ്കിലും വൃത്തിയായിട്ടൊന്നു നടത്തിയാൽ മതിയായിരുന്നു!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്