Wednesday, December 30, 2020 12:29 AM IST
സംസ്കൃതം പഠിക്കുകയും അതു പഠിപ്പിക്കുവാൻ വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത ‘സംസ്കൃതപ്രണയഭാജനം’ പി.ടി. കുര്യാക്കോസ് മാസ്റ്റർ തുടങ്ങിവച്ച പാവറട്ടി സാഹിത്യദീപിക സംസ്കൃതകോളജിന് ഇന്നു 111 വയസ്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഈ കോളജിന്റെ ഇപ്പോഴത്തെ പേർ കേന്ദ്രീയ സംസ്കൃതസർവകലാശാല, ഗുരുവായൂർ സെന്റർ എന്നാണ്. പാവറട്ടിയിലും പുറനാട്ടുകരയിലുമായി രണ്ട് കാന്പസുകളുണ്ട്. ആസ്ഥാന മന്ദിരം പുറനാട്ടുകരയിലാണ്. ന്യൂഡൽഹി ആസ്ഥാനമായുള്ള സംസ്കൃത സർവകലാശാലയുടെ കീഴിൽ ഭാരതത്തിൽ 12 കോളജുകളാണുള്ളത്. ഒറീസയിലെ പുരി സംസ്കൃതകോളജാണ് ഇതിൽ ഏറ്റവും പഴയത്. രണ്ടാമത്തേത് പാവറട്ടിയും.
പ്ലസ് ടുവിന് തുല്യമായ പ്രാക്ശാസ്ത്രി, ഡിഗ്രിക്ക് തുല്യമായ ശാസ്ത്രി, ബിഎഡിന് തുല്യമായ ശിക്ഷാശാസ്ത്രി, എംഎയ്ക്കു തുല്യമായ ആചാര്യ, പിഎച്ച്ഡിക്ക് തുല്യമായ വിദ്യാഭാരതി എന്നീ കോഴ്സുകളാണ് സംസ്കൃതകോളജിലുള്ളത്. ഡിസ്റ്റൻസ് എജ്യുക്കേഷൻ സെന്ററായ പാവറട്ടി കാന്പസിൽ പ്രാക്ശാസ്ത്രി, ശാസ്ത്രി, ആചാര്യ എന്നീ കോഴ്സുകളും അനൗപചാരിക വിദ്യാഭ്യാസവും നടത്തുന്നുണ്ട്.
കത്തോലിക്കനായിരുന്ന കുര്യാക്കോസ് മാസ്റ്റർക്ക് സംസ്കൃതഭാഷാ പഠനത്തിൽ അസാധാരണമായ അഭിരുചി ഉണ്ടായിരുന്നു. സംസ്കൃത പണ്ഡിതനായിരുന്ന വാഗ്ഭടാനന്ദ സ്വാമികളായിരുന്നു ഗുരു. ഈ ബന്ധം കുര്യാക്കോസ് മാസ്റ്ററെ വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും ലോകത്തിലേക്കു നയിച്ചു. ഭാരതീയ തത്ത്വശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും ആഴങ്ങളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. തുടർന്നാണ് സംസ്കൃത ഭാഷയുടെ പ്രചാരണത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാൻ അദ്ദേഹം തയാറായത്.
1909ൽ പാവറട്ടിയിലെ സ്വന്തം ഭവനത്തിലാണ് കുര്യാക്കോസ് മാസ്റ്റർ സംസ്കൃതപാഠശാലയ്ക്കു തുടക്കം കുറിച്ചത്. 1911-ൽ വാടകക്കെട്ടിടത്തിലേക്ക് പാഠശാല മാറ്റിസ്ഥാപിച്ചു. പിന്നീട് പാവറട്ടി ടൗണിൽ സ്വന്തമായ കെട്ടിടത്തിൽ കോളജ് പ്രവർത്തിക്കുവാൻ തുടങ്ങുകയും 1934ൽ മദ്രാസ് സർവകലാശാലയുടെ കീഴിൽ സംസ്കൃത കോളജായി ഉയരുകയും ചെയ്തു. പാവറട്ടി സാഹിത്യദീപിക സംസ്കൃത കോളജ് എന്നായിരുന്നു അന്നത്തെ പേര്.
മാസ്റ്ററുടെ നിതാന്ത പരിശ്രമഫലമായി പ്രശസ്തിയിലേക്ക് ഉയർന്ന ഈ കോളജിൽനിന്ന് ജാതിമതഭേദമെന്യേ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പഠിച്ച് ഉയർന്നിട്ടുള്ളത്. ധാരാളം സംസ്കൃതപണ്ഡിതരുടെ ഈറ്റില്ലമായ ഈ കോളജിലെ വിദ്യാർഥികളായിരുന്നു സാഹിത്യകാരൻ കോവിലനും പ്രഫ. എം.എസ്. മേനോനും. മലയാളത്തിലും സംസ്കൃതത്തിലും ബിരുദ-ബിരുദാനന്തരബിരുദ കോഴ്സുകളാണ് ആദ്യകാലങ്ങളിൽ ഇവിടെ നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ മകൻ പ്രഫ. പി.കെ. ഫ്രാൻസിസ് (ഉണ്ണി മാസ്റ്റർ) അവിടെ പഠിക്കുകയും കുറേക്കാലം കോളജ് പ്രിൻസിപ്പലായി ജോലിനോക്കുകയും ചെയ്തിട്ടുണ്ട്. ഉണ്ണി മാസ്റ്റർ അഭിജ്ഞാനശാകുന്തളം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മറ്റൊരു മകൻ പ്രഫ. പി.കെ. ജോസ് (പാപ്പു മാസ്റ്റർ) അവിടെതന്നെ പഠിച്ച് അതേ കോളജിൽ അധ്യാപകനായി. ധാരാളം സംസ്കൃത കവിതകൾ രചിച്ചിട്ടുള്ള വ്യക്തിയാണ് പാപ്പു മാസ്റ്റർ. പെണ്മക്കളായ ത്രേസ്യയും ഫിലോമിനയും ഈ കോളജിൽ തന്നെയാണ് പഠിച്ചത്.
62 വർഷം താൻ കഷ്ടപ്പെട്ട് സംരക്ഷിച്ച സംസ്കൃത വിദ്യാനികേതനത്തെ, 1973 ജനുവരിയിൽ യാതൊരു പ്രതിഫലവും വാങ്ങാതെ അദ്ദേഹം കേന്ദ്രസർക്കാരിന് കൈമാറി. അടുത്ത മാസത്തിൽ തന്നെ 1973 ഫെബ്രുവരി 23-ന് ആ സംസ്കൃത ഭാഷാസ്നേഹി ലോകത്തോട് വിടപറഞ്ഞു.
കുര്യാക്കോസ് മാസ്റ്റർ സംസ്കൃതപാഠശാല തുടങ്ങിവച്ച ആ വീട്ടുമുറ്റത്തുതന്നെയാണ് ഇന്ന് 111-ാം പിറന്നാളാഘോഷം നടക്കുന്നത്. മാസ്റ്ററുടെ ശിഷ്യരായ കവി രാധകൃഷ്ണൻ കാക്കശേരി, കാസിം വാടാനപ്പിള്ളി, പി.എം. ആനി എന്നിവരെ ചടങ്ങിൽ സംസ്കൃതസർവകലാശാല ഗുരുവായൂർ സെന്റർ ഡയറക്ടർ പ്രഫ. ഇ.എം. രാജൻ ആദരിക്കും.
തോമസ് പാവറട്ടി, (സംസ്കൃത വിദ്യാപീഠം സംരക്ഷണസമിതി പ്രസിഡന്റ്)