Monday, February 22, 2021 12:04 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫലത്തിൽ ഒന്നുതന്നെയാണ്. ഓരോ വിഷയത്തിലും ഇവരുടെ നിലപാടുകൾ തമ്മിലുള്ള അതിർവരമ്പ് നേർത്തതും മിക്കവാറും അവ്യക്തവുമാണ്. പ്രഖ്യാപിത പ്രത്യയശാസ്ത്രങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ നയങ്ങളിലും പ്രയോഗങ്ങളിലും അവ ഏതാണ്ട് സമാനമാണ്, അതു സാമ്പത്തിക നയങ്ങളോ മതേതര മൂല്യങ്ങളോ ക്ഷേമനടപടികളോ ആകട്ടെ. എന്നാൽ ചില മുന്നണികൾ ജനകീയ നടപടികൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിൽ രാഷ്ട്രീയമായി സമർഥരാണ്, പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ.
എന്നാൽ, ഇപ്പോൾ ചില മുന്നണികൾ ഗുരുതരമായ പിഴവുകൾ വരുത്തുന്നുണ്ട്. ഒരുപക്ഷേ അഹങ്കാരവും വഴക്കമില്ലാത്ത സമീപനവുമായിരിക്കാം അതിനു കാരണം. ഒരു നേതാവ് വിശദമായ ചർച്ചകളില്ലാതെ എല്ലാ തീരുമാനവും എടുക്കുന്നതും മറ്റൊരു പ്രധാന കാരണമാണ്. അത്തരം അഹങ്കാരികൾ സഹപ്രവർത്തകരും ഉന്നത നയരൂപീകരണ ഘടകങ്ങളിലെ അംഗങ്ങളും തനിക്ക് പൂർണമായി വിധേയപ്പെട്ടിരിക്കണമെന്ന് നിർബന്ധം പിടിക്കുന്നു. തന്മൂലം, മുതിർന്ന നേതാക്കൾ പോലും അങ്ങേയറ്റത്തെ ധൈര്യവും പുറത്താക്കപ്പെടുന്നതടക്കമുള്ള അനന്തരഫലങ്ങൾ നേരിടാനുള്ള തന്റേടവും ഇല്ലെങ്കിൽ വാദത്തിനു നിൽക്കാറില്ല.
മാത്രമല്ല, ചില വിഷയങ്ങളിൽ മിക്ക മുന്നണികളും ഒരേപോലെയാണു ചിന്തിക്കുന്നത്, യാതൊരു വിയോജിപ്പും ഇല്ല. സ്വന്തം അണികളെപ്പോലും അകറ്റുന്ന തരത്തിൽ രാഷ്ട്രീയമായി വിവേകമില്ലാത്ത തീരുമാനങ്ങൾ എടുത്തുകൊണ്ട് പാർട്ടികൾ വഴുതിപ്പോകുമ്പോൾ അവരുടെ ഹൈക്കമാൻഡ് ഇടപെട്ട് ശാസന നൽകുന്നുമുണ്ട്.
പിൻവാതിൽ നിയമനങ്ങൾ
പിൻവാതിൽ നിയമനങ്ങളുടെ കാര്യം എടുക്കുക. എൽഡിഎഫ് കാട്ടിയത് അബദ്ധവും മണ്ടത്തരവുമാണ്. പിൻവാതിൽ നിയമനങ്ങൾ നടന്നത് പ്രധാനമായും ഡിവൈഎഫ്ഐ, സിപിഎം നേതാക്കളുടെ കുടുംബങ്ങളിൽനിന്നാണ്. അതിൽതന്നെ തെരഞ്ഞെടുക്കപ്പെട്ട ചില ഉദ്യോഗാർഥികൾക്ക് ആവശ്യമായ യോഗ്യതയോ മികവോ ഉണ്ടായിരുന്നില്ല. അതേസമയം, പിഎസ്സിയുടെ റാങ്ക് ലിസ്റ്റിലുള്ള ആയിരങ്ങളെ അവഗണിച്ചു. നീതി തേടി പ്രക്ഷോഭത്തിനു നേതൃത്വം നൽകിയവരിൽ വലിയൊരു വിഭാഗം ഡിവൈഎഫ്ഐ, സിപിഎം സഹയാത്രികരാണ്. എന്നാൽ എൽഡിഎഫ് സർക്കാർ അവരെ അവഗണിച്ചു, അവരുടെ എണ്ണം ഭയാനകമായി വർധിച്ചു. എല്ലാ വശത്തുനിന്നും സമ്മർദം ഏറിയപ്പോൾ മുഖ്യമന്ത്രി പിൻവാതിൽ നിയമനങ്ങൾ നിർത്താൻ തീരുമാനിക്കുകയും എന്നാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ അത്തരം നിയമനങ്ങൾ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്ന പലരും പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബങ്ങളിൽനിന്നുള്ള ഇടത് അനുഭാവികളായിരുന്നു. ഇത്തരം പരമ്പരാഗത ഇടതുപക്ഷ പിന്തുണക്കാരിൽ വലിയൊരു വിഭാഗം ഈ വിഷയത്തിൽ ചർച്ച നടത്തേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്ന് അകന്നുനിൽക്കുന്നതായും കൂടുതൽ ജനപിന്തുണയോടെ പ്രക്ഷോഭം തുടരാൻ തീരുമാനിച്ചതായും വ്യക്തമായി. റാങ്ക് ലിസ്റ്റിലുണ്ടായിട്ടും ജോലി നിഷേധിക്കപ്പെട്ടവർ ഉന്നയിക്കുന്ന വിഷയങ്ങളെ പിന്തുണച്ച്, പാർട്ടി നേതൃത്വവുമായി കലഹിച്ചു നിൽക്കുന്ന ബിജെപി വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ 48 മണിക്കൂർ ഉപവാസം നടത്തി. തുടർന്ന് സമരക്കാരെയും കൂട്ടി ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ സന്ദർശിച്ച് സ്ഥിതിഗതികൾ വിശദീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ശോഭയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗവർണർ ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, ശബരീനാഥൻ എന്നീ എംഎൽഎമാരുടെ നിരാഹാരസമരം തുടരുന്നുണ്ട്. ചില മുതിർന്ന സിപിഎം നേതാക്കൾ എൽഡിഎഫ് സർക്കാരിനോട് ചർച്ച നടത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ജനങ്ങളുടെയും പാർട്ടിയുടെയും മാനസികാവസ്ഥ മനസിലാക്കിയാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം സമരക്കാരുമായി ചർച്ച നടത്താൻ ഉദ്യോഗസ്ഥരോടു നിർദേശിച്ചത്.
എല്ലാവർക്കും താത്പര്യം
അതെന്തായാലും, എല്ലാ പാർട്ടികൾക്കും പിൻവാതിൽ നിയമനങ്ങളിൽ താത്പര്യം ഉണ്ടെന്നതാണ് കാര്യം. എല്ലാവരും അത്തരമൊരു സമ്പ്രദായത്തെ അനുകൂലിക്കുന്നതായി തോന്നുന്നു. ശോഭാ സുരേന്ദ്രൻ ഒഴികെ ബിജെപി നേതൃത്വം ഈ പ്രതിഷേധക്കാർക്കു പിന്തുണ നൽകിയില്ല. കേന്ദ്ര നേതൃത്വം ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സിപിഎമ്മിനെ കൂടുതൽ കുഴപ്പത്തിലാക്കേണ്ടെന്ന നയത്തിന്റെ ഭാഗമാണോ ഇതെന്ന് ആർക്കും ഉറപ്പില്ല.
എന്നാൽ ചാനൽ ചർച്ചകളിലെ ബിജെപി പ്രതിനിധികൾ ജനകീയ മാനസികാവസ്ഥയ്ക്ക് അനുസൃതമായി അത്തരമൊരു നയത്തെ എതിർത്തു. മറ്റൊരു സംശയം ചില സംസ്ഥാനങ്ങളിലെ സംഘപരിവർ സർക്കാരുകൾ അത്തരം രീതികൾ അവലംബിക്കുന്നതിനാലാണോ എന്നതാണ്. മാത്രവുമല്ല, അത്തരം നടപടികളിൽനിന്ന് കേന്ദ്രസർക്കാർ സ്വതന്ത്രമാണോ എന്നതും ചിന്തിക്കണം.
ഇതേമാതിരി ശബരിമല പ്രക്ഷോഭത്തിന്റെ ഉച്ചസ്ഥായിയിൽ കേന്ദ്രത്തിൽനിന്നുള്ള നിർദേശപ്രകാരം സമരകേന്ദ്രം സന്നിധാനത്തുനിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയിരുന്നു. ശബരിമല വിഷയത്തിൽ സ്ത്രീകൾക്ക് തുല്യമായ അവകാശങ്ങൾ നൽകണമെന്നത് അവഗണിക്കാൻ ഒരു ആധുനിക സർക്കാരിനും കഴിയില്ലെന്ന് ചില ഉന്നതരിൽ ആശയക്കുഴപ്പമുണ്ടാവുകയും ചെയ്തു.
മൂന്നു ലക്ഷം പേരെ എൽഡിഎഫ് അനധികൃതമായി നിയമിച്ചുവെന്നാരോപിച്ച് പിൻവാതിൽ നിയമനത്തിനെതിരേ രംഗത്തുവന്ന കോൺഗ്രസിന്റേതും ഇരട്ടത്താപ്പാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരും ഇത്തരം നിയമനങ്ങൾ നടത്തിയിരുന്നു. തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ അത്തരം നിയമനങ്ങൾ അവസാനിപ്പിക്കുമെന്നും പിണറായി സർക്കാർ നടത്തിയ നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഒരു മുതിർന്ന നേതാവ് അടുത്തിടെ പറയുകയുണ്ടായി. എന്നാൽ യുഡിഎഫിന് അധികാരം കിട്ടിയാൽ പ്രതികാര നടപടികളൊന്നും ഉണ്ടാകില്ലെന്നാണ് കോൺഗ്രസിന്റെ മറ്റൊരു മുതിർന്ന നേതാവ് പറഞ്ഞത്. മൂന്നു മുന്നണികളിലും പിൻവാതിൽ നിയമനങ്ങളെ അനുകൂലിക്കുന്ന ശക്തമായ ഒരു വിഭാഗമുണ്ട്.
ചില മുതിർന്ന ഉദ്യോഗസ്ഥപ്രമുഖരും അത്തരം നിയമനങ്ങളെ അനുകൂലിക്കുന്നു എന്നതാണ് വസ്തുത. പിഎസ്സികളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും എന്തിനുവേണ്ടിയാണ് എന്നത് വ്യക്തമായ ചോദ്യമാണ്. അത്തരം നിയമനങ്ങൾ സാമ്പത്തിക നേട്ടങ്ങൾ നൽകുന്നുണ്ടോ? അത്തരമൊരു വിഷയത്തിൽ ഉയർന്നുവരുന്ന സമവായം സംഭ്രമിപ്പിക്കുന്ന നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.
മതേതരത്വം
അല്ലെങ്കിൽ മതേതരത്വത്തിന്റെ പ്രശ്നം എടുക്കുക. മൂന്നു മുന്നണികളും മതേതരത്വത്തിൽ ആണയിടുന്നു. സിപിഎമ്മിന്റേത് തന്ത്രങ്ങൾ എന്ന രാഷ്ട്രീയ പദാവലിക്കുള്ളിലെ ഗൂഢമായ മതേതരത്വമാണ്. മൃദുഹിന്ദുത്വം എന്ന പേരിൽ കോൺഗ്രസ് മതേതരത്വം പ്രയോഗിക്കുന്നു. ഹിന്ദുത്വ എന്ന സംജ്ഞയ്ക്ക് മുൻഗണന നൽകുന്നതാണ് യഥാർഥ മതേതരത്വം എന്ന തരത്തിലാണ് ബിജെപിയുടെ മതേതരത്വം പ്രവർത്തിക്കുന്നത്. എല്ലാവരും വർഗീയതയുടെ പേരിലാണ് പരസ്പരം കുറ്റപ്പെടുത്തുന്നതും കേരളസമൂഹത്തെ ധ്രുവീകരിക്കുന്നതും സഹിഷ്ണുതയ്ക്കും മഹത്തായ സംസ്കാരത്തിനും പേരുകേട്ട സാർവലൗകികമായ മലയാളി സമൂഹത്തെ നശിപ്പിക്കുന്നതും.
രമേശ് ചെന്നിത്തലയെ രണ്ടാം സ്ഥാനത്തേക്കു മാറ്റിക്കൊണ്ട് ഉമ്മൻ ചാണ്ടിയെ യുഡിഎഫ് നേതൃത്വത്തിലേക്കു കൊണ്ടുവരണമെന്ന് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതിനെ സിപിഎം കുറ്റപ്പെടുത്താൻ തുടങ്ങി. കാരണം അത് യുഡിഎഫിന് മികച്ച മതേതര പ്രതിച്ഛായ നൽകും. എന്നാൽ, ഈ നീക്കം കേരള രാഷ്ട്രീയത്തിലെ വർഗീയവത്കരണമാണെന്ന് സിപിഎമ്മിന്റെ മുതിർന്ന നേതാവിനു തോന്നി. മറ്റൊരു മുതിർന്ന വ്യക്തി പറഞ്ഞു, “ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമായ വർഗീയത.” മാധ്യമങ്ങളെ കുറ്റപ്പെടുത്തി അദ്ദേഹം പിന്മാറി, പക്ഷേ പരിക്കുകൾ സംഭവിച്ചുകഴിഞ്ഞിരുന്നു.
കോഴിക്കോട്ടെ നാദാപുരത്തുനിന്നുള്ള മറ്റൊരു യുവ സിപിഎം നേതാവാകട്ടെ, ക്ലാസ് മുറിയിൽ കൊല്ലപ്പെട്ട ജയകൃഷ്ണൻ മാസ്റ്ററുടെ ഗതി ഓർമപ്പെടുത്തിക്കൊണ്ടാണ് യൂത്ത് ലീഗിന് മുന്നറിയിപ്പ് നൽകിയത്. ഏപ്രിൽ-മേയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതെങ്കിലും ഇടതുമുന്നണി നേതാക്കളോടുള്ള യുഡിഎഫ്, എൻഡിഎ നേതാക്കളുടെ പ്രതികരണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ഫെബ്രുവരി മൂന്നാം വാരത്തോടെതന്നെ കേരളത്തിലെ അന്തരീക്ഷത്തെ നശിപ്പിച്ചുകഴിഞ്ഞു.
ഇ. ശ്രീധരൻ
അടുത്തിടെയുണ്ടായ മറ്റൊരു സവിശേഷത, സത്യസന്ധതയും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥനായ ഇ. ശ്രീധരൻ ബിജെപിയിൽ ചേരാനെടുത്ത തീരുമാനമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവസരം കിട്ടിയാൽ സംസ്ഥാന മുഖ്യമന്ത്രിയാകാനും തയാറാണെന്നുള്ള തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചു. ബിജെപിയുടെ വർഗീയ പ്രതിച്ഛായ മാറ്റാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഭാഗ്യവശാൽ, ചെറുപ്പത്തിലും മുതിർന്നപ്പോഴും ആർഎസ്എസിൽ ഉണ്ടായിരുന്നിട്ടും വർഗീയതയുടെ ആരോപണമേൽക്കാത്ത ഒരു ബിജെപി നേതാവാണ് അദ്ദേഹം.
എന്നാൽ, പിണറായി വിജയൻ ഒരു ഏകാധിപതിയാണെന്നും അദ്ദേഹം വീണ്ടും അധികാരത്തിലെത്തുന്നത് കേരളത്തിന്റെ ദുരന്തമായിരിക്കുമെന്നും അദ്ദേഹം നടത്തിയ പ്രസ്താവന എൽഡിഎഫ് നേതാക്കളെ വല്ലാതെ ചൊടിപ്പിച്ചു. കൂടാതെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ആര്യാടൻ മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സദുദ്ദേശ്യവും പൊതുതാത്പര്യവും ഉള്ളവരാണെന്ന അദ്ദേഹത്തിന്റെ വിലയിരുത്തലും എൽഡിഎഫ് നേതാക്കൾക്കു പിടിച്ചിട്ടില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ വരവ് ഒരു വലിയ നേട്ടമായിരിക്കും, കാരണം അദ്ദേഹത്തിന് ജാതി, മത, ലിംഗഭേദങ്ങൾക്കതീതമായി യുവജനങ്ങളടക്കം നിരവധിപ്പേരുടെ പിന്തുണയുണ്ട്. എന്നാൽ പ്രായാധിക്യമാണ് അദ്ദേഹം നേരിടുന്ന വലിയ വെല്ലുവിളി.
നിഷ്പക്ഷമായ ഒരു നിരീക്ഷണം നടത്തിയാൽ ഇ. ശ്രീധരൻ ഒഴികെ മൂന്നു മുന്നണികളും ഒരുപോലെയാണെന്നു വെളിപ്പെടും. ഏറ്റക്കുറച്ചിലുകളിൽ മാത്രമാണ് വ്യത്യാസം. ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി നിലപാടെടുത്തിട്ടുണ്ടെങ്കിലും അധികാരത്തിൽ വന്നാൽ എല്ലാവരും പിൻവാതിൽ നിയമനങ്ങൾ നടത്തും. എല്ലാവരും മതേതരത്വത്തെ സ്നേഹിക്കുന്നുണ്ടെങ്കിലും അവരവരുടെ തരഭേദമനുസരിച്ച് വർഗീയത പ്രയോഗിക്കുന്നു.
പ്രയാസമേറുന്ന തെരഞ്ഞെടുക്കൽ
അത്തരമൊരു അവസ്ഥയിൽ തെരഞ്ഞെടുക്കാൻ പ്രയാസമാണ്. എന്നാൽ, എൽഡിഎഫ് വേറിട്ടു നിൽക്കുകയാണ്. പലവിധ പിഴവുകളും വീഴ്ചകളും മാത്രമല്ല, ഞെട്ടിക്കുന്നതും അസ്വസ്ഥതയുളവാക്കുന്നതും ഇപ്പോൾ അന്വേഷണത്തിലിരിക്കുന്നതുമായ അധികാര ദുർവിനിയോഗവുമെല്ലാമാണ് ഇതിന്റെ കാരണങ്ങൾ. അവയിൽ മിക്കതും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തുകൊണ്ടുവന്നത്. ചെന്നിത്തലയുടെ ഏറ്റവും പുതിയ ആരോപണം കേരളതീരത്ത് അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിക്ക് ആഴക്കടൽ മത്സ്യബന്ധനം അനുവദിക്കുന്നതു സംബന്ധിച്ചതാണ്. ആരോപണം ശരിയാണെങ്കിൽ ഏറെ അപകടകരമാണ്. കരാർ ശരിയാണെങ്കിൽ മത്സ്യത്തൊഴിലാളി സമൂഹത്തെ തുടച്ചുനീക്കാൻ പോലും ഇതിനു കഴിയും. മറ്റു പല ഇടപാടുകളിലും വസ്തുനിഷ്ഠമായ അന്വേഷണം ആവശ്യമാണ്, കാരണം എല്ലാം കേരളത്തിന്റെ താത്പര്യത്തിനു യോജിച്ചതല്ല. ആരോപണങ്ങളെല്ലാം ശരിയല്ലെന്നു പ്രതീക്ഷിക്കാനും പ്രാർഥിക്കാനും മാത്രമേ കഴിയൂ.
ഇതെല്ലാം അർഥമാക്കുന്നത് തെരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫിൽ കടുത്ത പ്രതിസന്ധിയുണ്ടെന്നല്ല. ക്ഷേമനടപടികൾ ജനങ്ങളുടെ മനസിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കിഫ്ബി സംസ്ഥാനത്തെ കനത്ത കടത്തിലേക്കു തള്ളിവിട്ടിട്ടുണ്ടെങ്കിലും, അതിന്റെ പല പദ്ധതികളും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണ്.
എന്നിരുന്നാലും, പ്രാരംഭ ഘട്ടത്തിൽ പ്രതീക്ഷകൾ ഉയർത്തിയതിനുശേഷം, കോവിഡ് മഹാമാരിയെ നേരിടുന്നതിൽ പരാജയപ്പെടുന്നതായാണ് വിലയിരുത്തപ്പെടുന്നത്. എല്ലാറ്റിനുമുപരി, ശ്രദ്ധേയമായ സ്ഥിതിവിവരക്കണക്കുകൾ നിരത്തുന്ന സായാഹ്ന പത്രസമ്മേളനങ്ങൾക്ക് സാധാരണ പൗരന്മാർക്ക് അജ്ഞാതവും കാണാൻ കഴിയാത്തതുമായ ഈ മാരകമായ വൈറസിനെ നേരിടാൻ കഴിയില്ല. അന്തർദേശീയമായി അറിയപ്പെടുന്ന ലബോറട്ടറികൾക്കു പോലും വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ വളരെ ഗോപ്യമാണ്. തിരിഞ്ഞുനോക്കുമ്പോൾ, നമ്മുടെ പരിശോധനാനിരക്ക് കുറവായിരുന്നുവെന്നു വ്യക്തമാണ്. കോവിഡ് പ്രോട്ടോകോൾ കർശനമായി നടപ്പിലാക്കുന്നതിലും നമ്മൾ പരാജയപ്പെട്ടു. യുദ്ധസമാനമായി ഈ മാരകമായ വൈറസിനെ നേരിടുന്നതിന് ഉണരാനുള്ള സമയമാണിത്.
യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നേതൃത്വത്തിലേക്കു വന്നത് ഗുണകരമാണ്. എ.കെ. ആന്റണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മറ്റും നിർദേശാനുസരണം നേതാക്കൾ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഒരുമയോടെ നിലകൊള്ളുന്നതും പ്രതീക്ഷയ്ക്കു വക നൽകുന്നു.
തെരഞ്ഞെടുപ്പു രംഗത്തെ വാഗ്ദാനങ്ങളെല്ലാം അവകാശവാദങ്ങളുടെയും ആരോപണങ്ങളുടെയും രസകരമായ ഒരു ഏറ്റുമുട്ടലായിരിക്കും. സമാനമായ പ്രത്യയശാസ്ത്രങ്ങളും പദ്ധതികളും ചേർച്ചയുള്ള ഒച്ചപ്പാടുകളുമെല്ലാം കൊണ്ട് ഒരേപോലുള്ള സ്ഥാനാർഥികളിൽനിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നത് വോട്ടർമാരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
തീർച്ചയായും, മാധ്യമങ്ങൾക്കും പ്രചാരണ സാമഗ്രികളുടെ നിർമാതാക്കൾക്കുമുള്ള ഒരു പറുദീസയാണ്, കാരണം ഓരോ മുന്നണിക്കും ഗണ്യമായ വിഭവങ്ങൾ ലഭ്യമായിട്ടുണ്ട്.