Friday, March 5, 2021 11:51 PM IST
കർഷകൻ വിഷമവൃത്തത്തിലും കൃഷി ചൂതുകളിയുമാണെന്ന സാഹചര്യത്തിനു മാറ്റം അനിവാര്യമാണ്. കോവിഡും വിപണിമാന്ദ്യവും വിലത്തകർച്ചയും കാലാവസ്ഥാവ്യതിയാനവും വെല്ലുവിളികൾ ഉയർത്തുന്പോൾ കർഷകൻ കടുത്ത ഞെരുക്കങ്ങളെ നേരിടുകയാണ്. കപ്പയും വാഴക്കുലയും കൈതച്ചക്കയും കിഴങ്ങുവിളകളും വിലയിടിഞ്ഞു വിൽക്കാൻ വഴിയില്ലാതെ വലയുകയാണു കർഷകർ. നാണ്യവിളകളേറെയും വ്യാവസായിക അസംസ്കൃത ഉത്പന്നങ്ങളായതിനാൽ ഇവയുടെ വിലയും വിപണിയും വ്യവസായികളും വ്യാപാരികളുമാണ് നിയന്ത്രിക്കുന്നത്.
റബറിനും കാപ്പിക്കും തേയിലയ്ക്കുമൊക്കെ സംഭവിക്കുന്നത് ഈ പരിമിതിയാണ്. പത്തു ലക്ഷം ചെറുകിട കർഷകർ ഉത്പാദിപ്പിക്കുന്ന റബർ ഏഴു കന്പനികൾ വാങ്ങി ടയറും നാലു പ്രമുഖ ലാറ്റക്സ് കന്പനികൾ വാങ്ങി കൈയുറകളും നിർമിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ബാങ്കോക്ക്, ടോക്കിയോ മാർക്കറ്റുകളിലെ വിലയുടെ അടിസ്ഥാനത്തിൽ കേരളത്തിലും വില കയറിയിറങ്ങുകയും നിർണയിക്കപ്പെടുകയും ചെയ്യുന്ന നാണ്യനിളയാണ് റബർ. വാണിജ്യ ഉദാരവത്കരണവും തുറന്ന വിപണിയും അന്താരാഷ്ട്രകരാറുകളുമൊക്കെ നിലനിൽക്കുന്ന സാഹചര്യത്തിന് ഇനി മാറ്റമുണ്ടാകില്ല.
ഇടുക്കിയിലും വയനാട്ടിലും കുരുമുളക് വിളവെടുപ്പ് എത്തുന്പോൾ വിയറ്റ്നാമിൽനിന്നുള്ള കുരുമുളക് ശ്രീലങ്കയിലൂടെ കേരളത്തിൽ എത്തിച്ച് ഇവിടെ വിറ്റഴിക്കുന്ന ദയനീയാവസ്ഥയാണ് കരുമുളക് കർഷകർ നേരിടുന്നത്. കിലോയ്ക്ക് 800 രൂപയിലെത്തിയ കുരുമുളക് 300 രൂപയിലേക്ക് ഇടിഞ്ഞതും ഇത്തരം കച്ചവടത്തിന്റെ ദുരന്തഫലമാണ്. ഭക്ഷ്യോത്പന്നങ്ങളുടെ മൂല്യവർധനയും നേരിട്ടുള്ള മാർക്കറ്റിംഗുമാണ് ആസന്നഭാവിയിൽ കർഷകർക്ക് സാധ്യതയായുള്ളത്.
ഒരു കൈതച്ചക്ക 20 രൂപയ്ക്കു വാങ്ങി നൂറു രൂപയുടെ ജാം തയാറാക്കിയും ഒരു കിലോ മാങ്ങ 10 രൂപയ്ക്കു കർഷകനിൽനിന്നു വാങ്ങി 120 രൂപയുടെ അച്ചാർ തയാറാക്കിയും 15 രൂപയ്ക്ക് ഏത്തക്കായ വാങ്ങി മൂന്നിരട്ടി വിലയ്ക്ക് ഉപ്പേരിയാക്കിയും വിൽക്കുന്ന കന്പനികളുടെ ചൂഷണത്തിന് കർഷകരാണ് മാറ്റംവരുത്തേണ്ടത്.
ബ്രാൻഡ് ചെയ്യണം
കർഷകർ ബ്രാൻഡഡ് കന്പനികളുണ്ടാക്കി സ്വന്തം ഉത്പന്നം മൂല്യവർധിതമാക്കി ഇവിടെയും വിദേശത്തും വിറ്റഴിച്ച് ലാഭമുണ്ടാക്കണം. ഉണക്കക്കുരുമുളകിന്റെ നാലിരട്ടി വില കുരുമുളക് സത്തിന് വിദേശവിപണിയിലുണ്ട്. ഇന്ത്യയിൽ 20 കോടി കർഷകർ വിളയിച്ചു കൊയ്യുന്ന ഗോതന്പ് ബ്രാൻഡഡ് ബിസ്കറ്റും ബേബി ഫുഡ്ഡുമാക്കി വിറ്റ് കോടികൾ ലാഭമുണ്ടാക്കുന്നത് പത്തിൽതാഴെ കന്പനികളാണെന്നു തിരിച്ചറിയണം. പാൽ, ക്ഷീരോത്പന്ന വിൽപ്പനയിൽ വരെ ആഗോള കുത്തകകൾ കേരളത്തിലേക്കു വരെ കടന്നുവന്നുകൊണ്ടിരിക്കെ ആഗോള അധിനിവേശം ചെറുക്കാൻ കർഷകർ ഉത്പാദകരും സംരംഭകരുമായി മാറണം.
ഈ സീസണിൽ ഇടിച്ചക്ക നാട്ടിൻപുറങ്ങളിൽനിന്ന് ചില്ലറ വിലയ്ക്കു വാങ്ങി പുറത്തേക്ക് വിൽപ്പനയ്ക്ക് കൊണ്ടുപോകുന്നുണ്ട്. 10 രൂപയുടെ ഇടിച്ചക്ക കേരളം കടന്നാൽ നൂറു രൂപയ്ക്കു മുകളിൽ വിലയായി. ഇത് ബിസ്കറ്റിലും ബേബി ഫുഡ്ഡിലും വരെ ചേരുവകളായി മാറുന്പോൾ മൂല്യവില വീണ്ടും വർധിക്കുന്നു. ഇന്ത്യയിലും വിദേശത്തും സാധനങ്ങൾ വിറ്റഴിക്കാൻ വിപണി ഏറെയുണ്ട്. ചക്ക സംസ്കരണത്തിൽ ശ്രീലങ്കയും വാഴപ്പഴം സംസ്കരണത്തിൽ വിയറ്റ്നാമും നാളികേരസംസ്കരണത്തിൽ തായ്ലൻഡും സ്വന്തമാക്കിയ മുന്നേറ്റം കേരളത്തിനും മാതൃകയാക്കാവുന്ന സാധ്യതയാണ്.
27,000 കോടി രൂപയുടെ ചക്ക
ചക്കയും കപ്പയും നാളികേരവും കൈതച്ചക്കയും കശുമാന്പഴവും വാഴപ്പഴവും ഉൾപ്പെടെ ഒട്ടേറെ വിഭവങ്ങൾ മൂല്യവർധന നടത്തുകയും വിറ്റഴിക്കാൻ വിപണി കണ്ടെത്താനും കഴിയണം. മൂല്യവർധിതമാക്കി വിറ്റഴിച്ചാൽ 27,000 കോടി രൂപയുടെ ചക്കയും അതിലേറെ രൂപയുടെ കപ്പയും വിളയുന്ന സംസ്ഥാനമാണ് കേരളം. ഇവയുടെ സംസ്കരണത്തിനും വിപണനത്തിനും കർഷകർക്കു കരുത്തും കരുതലുമായി കൃഷി വകുപ്പും കാർഷിക ഗവേഷണസ്ഥാപനങ്ങളും കർഷകരിലേക്കു കടന്നുവരണം.
ന്യായവില സംഭരണം, തറവില, താങ്ങുവില സംവിധാനങ്ങളുമൊക്കെ എല്ലാ വിഭവങ്ങളിലും ശാശ്വതമായ സംവിധാനമല്ല. കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക ബില്ലുകൾ കർഷക വഞ്ചനയുടെയും ചതിയുടെയും കെണികളായി മാറിക്കൊണ്ടിരിക്കെ കർഷകർ സംരംഭകരും മൂല്യവർധകരുമാകണം.
നഷ്ടമായ സംതുലിതാവസ്ഥ
പച്ചക്കറി, മാംസം, മുട്ട, മത്സ്യം എന്നിവയ്ക്കെല്ലാം ഏറെക്കുറെ സ്വയംപര്യാപ്തത ജൈവ സന്പന്നമായ കേരളത്തിനുണ്ടായിരുന്നു. അശാസ്ത്രീയ കൃഷിയും പരിസ്ഥിതി ചൂഷണവുമുണ്ടാക്കിയ കാലാവസ്ഥാ വ്യതിയാനം കാർഷികമേഖലയുടെ സംതുലിതാവസ്ഥയെ തകിടം മറിച്ചു.
കേരളം രോഗാതുരമായ ജീവിതത്തിലേക്കു വഴിമാറുകയും ചെയ്തു. കായിക അധ്വാനത്തിൽ നിന്നുള്ള മാറ്റത്തിന്റെ ഭാഗമായി വരുമാനത്തിന്റെ ഗണ്യഭാഗം ഭക്ഷണത്തിനു മാറ്റിവയ്ക്കേണ്ടിവരുന്നു. നിലവിൽ കേരളത്തിലെ കൃഷി വിസ്തൃതിയുടെ 62.1 ശതമാനം നാണ്യവിളകളും 10.15 ശതമാനം ഭക്ഷ്യ വിളകളുമാണ്. കൃഷി വിസ്തൃതിയുടെ 27.7 ശതമാനം റബർ, കാപ്പി, തേയില, ഏലം വിളകളാണ്. വിളകളിൽ ഏറ്റവും കൂടുതൽ വിസ്തൃതി തെങ്ങിനും ( 29.6 ശതമാനം ) തുടർന്ന് റബറിനുമാണ് (21.5 ശതമാനം). നെൽകൃഷി വിസ്തൃതി 7.7 ശതമാനത്തോടെ മൂന്നാം സ്ഥാനത്താണ്.
നാണ്യവിളകളുടെ മേൽക്കോയ്മ, ഭക്ഷ്യ വിളകളുടെ കുറഞ്ഞ വിസ്തൃതി, കൃഷിയോഗ്യമായ ഭൂമിയുടെ കുറഞ്ഞ അളവ്, കുറഞ്ഞ പ്രതിശീർഷ കൈവശഭൂമി തുടങ്ങിയ പ്രത്യേകതകൾ കേരളത്തിൽ കാർഷികമേഖലയ്ക്കുണ്ട്. നാണ്യവിളകളേറെയും വ്യാവസായിക അസംസ്കൃത ഉത്പന്നങ്ങളായതിനാൽ ഇതിന് വില നിശ്ചയിക്കുന്നത് വ്യവസായികളും വ്യാപാരികളുമാണ്. ജലദൗർലഭ്യം, കഠിനതാപം ഉൾപ്പെടെ പരിമിതികൾ ഏറെയുള്ള ഇസ്രയേൽ പോലുള്ള ചെറിയ രാജ്യങ്ങൾ ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത നേടി കയറ്റുമതിയിൽ ഒന്നാം നിരയിൽ ഇടംനേടിയിരിക്കുന്നു.
ഒരു ചുവട് മണ്ണുപോലും തരിശിടാതെയും ടെറസുകളിൽ ചകിരിച്ചോർ ഉൾപ്പെടെ സംവിധാനങ്ങൾ കൃത്രിമമായി ഒരുക്കിയും ബയോ ടെക്നോളജിയുടെയും നൂനത കൃഷിരീതികളുടെയും സാധ്യത ഇത്തരം രാജ്യങ്ങൾ പ്രയോജനപ്പെടുത്തുന്നു. പാട്ടകൃഷി, കരാർകൃഷി, ഹരിതകൃഷി, കർഷക ഉത്പാദകസംഘങ്ങൾ, ഓണ്ലൈൻ വിപണനം തുടങ്ങിയ പുത്തൻ സാധ്യതകൾ കർഷകനു മുന്നിലുണ്ട്.
മാസവരുമാനം 1,666 രൂപ
ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നടത്തിയ സാന്പത്തിക സർവേ പ്രകാരം കൃഷിയിൽനിന്നു ലഭിക്കുന്ന വാർഷിക വരുമാനം 20,000 രൂപയാണ്. അതായത് മാസം 1,666 രൂപ. കാർഷികേതര വരുമാനം കൂടിച്ചേർത്താൽ ശരാശരി ഇന്ത്യൻ കർഷകന്റെ പ്രതിമാസ വരുമാനം ആറായിരം രൂപയിൽ താഴെ വരും. ഒരു ശരാശരി കുടുംബത്തിന് ജീവിക്കാൻ മാസം കുറഞ്ഞത് 21,000 രൂപയെങ്കിലും വരുമാനം വേണമെന്നാണ് ദേശീയ വേതന കമ്മീഷന്റെ നിരീക്ഷണം. ഈ നിലയിൽ കർഷരുടെ നിലയും വിലയും വരുമാനവും വർധിക്കാതെ കാർഷിക മേഖല പച്ചപിടിക്കില്ല. ഒരേ വർഷം ഒന്നിടവിട്ട മാസങ്ങളിൽ തക്കാളിക്കും ഉള്ളിക്കും കുറഞ്ഞ വില പത്തു രൂപയും കൂടിയ വില 125 രൂപയുമായി കയറിയിറങ്ങുന്ന പ്രതിഭാസമാണ് ഇവിടെ നിലവിലുള്ളത്.
കേരളത്തിൽ റബർ, കാപ്പി, കപ്പ, കൈതച്ചക്ക പച്ചക്കറി കർഷകരും സമാനമായ പ്രതിസന്ധിയിൽ നട്ടംതിരിയുന്നു. കർഷക ആത്മഹത്യയിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. നാഷണൽ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ കണക്കിൽ 1995 മുതൽ നാലു ലക്ഷം കർഷകർ രാജ്യത്ത് ജീവനൊടുക്കി. ഇതേ കാലത്ത് കേരളത്തിൽ കർഷക ആത്മഹത്യ 27,000 കടന്നിരിക്കുന്നു.
എല്ലായിനം ഭക്ഷ്യോത്പന്നങ്ങളുടെയും വില, വിപണി നിയന്ത്രണം ഇക്കാലത്ത് വൻകിട കുത്തക കന്പനികൾക്കാണ്. ഇപ്പോഴിതാ അംബാനി, ബിർള, അദാനി കന്പനികൾ കൃഷിയിലും സജീവമായിരിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി വൻതോട്ടങ്ങൾ തയാറാക്കി സ്വന്തം ബ്രാൻഡിൽ അരിയും മാങ്ങയും തക്കാളിയും ഉള്ളിയുമൊക്കെ ഉത്പാദിപ്പിച്ച് അവർ വിപണിയുടെ അധിപൻമാരായി മാറാൻ ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല. ചെറുകിടക്കാരുടെ വിഭവങ്ങൾ നിസാരവിലയ്ക്ക് നേരിട്ടു വാങ്ങി അത് സംഭരിച്ചുവച്ച് ക്ഷാമമാസങ്ങളിൽ കൊള്ളവിലയ്ക്ക് വിൽക്കാനുള്ള നീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. കർഷകർ സ്വന്തം കന്പനികളുടെ ഉടമകളും മൂല്യവർധിത ബ്രാൻഡ് ഉത്പാദകരുമായി മാറാതെ ചെറുകിട അസംഘടിത കർഷകർക്ക് സ്വന്തം മണ്ണിൽ നിലനിൽപ്പില്ല.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ