Saturday, March 27, 2021 12:30 AM IST
ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രം അധികാരം നുണയുന്ന ബിജെപിക്കു കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, ആസാം തെരഞ്ഞെടുപ്പിലെ ജനവിധി നിര്‍ണായകമാണ്. ആസാമില്‍ ഭരണത്തുടര്‍ച്ചയും ബംഗാളില്‍ മുഖ്യപ്രതിപക്ഷ പദവിയും പുതുച്ചേരിയില്‍ പുതുതായി ഭരണവും പ്രതീക്ഷിക്കുന്ന ബിജെപിക്കു പക്ഷേ കേരളം ഇപ്പോഴും ബാലികേറാമലയാണ്. അണ്ണാ ഡിഎംകെയുമായി ചേര്‍ന്നുള്ള തമിഴ്നാട്ടിലെ സഖ്യത്തില്‍ ഇത്തവണ വലിയ നേട്ടം ഉണ്ടായേക്കില്ല.
നിലനില്‍പ്പിനായി പോരാടുന്ന കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും കേരളവും ബംഗാളും ആകും വിധി നിര്‍ണയിക്കുക. ആസാമിലെ ഫലവും കോണ്‍ഗ്രസിന്റെ ഭാവിക്കു വളരെ പ്രധാനപ്പെട്ടതാണ്. ആസാമില്‍ ഭരണം തിരിച്ചുപിടിക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹത്തിന് തെരഞ്ഞെടുപ്പു സര്‍വേകള്‍ ചിറകു നല്‍കുന്നില്ല. തമിഴ്നാട്ടില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഡിഎംകെയുടെ തോളിലായതിനാല് കിട്ടുന്നതെല്ലാം മെച്ചമാണ്.
എങ്കിലും ഉത്തരേന്ത്യയില്‍ വ്യാപകമായി പുറത്തിറക്കുന്ന പശു സംരക്ഷണ കാര്‍ഡാണു കേരളത്തില്‍ അല്‍പ്പം മയപ്പെടുത്തിയും തമിഴ്നാട് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കടുപ്പിച്ചും ബിജെപി ഇത്തവണയും പുറത്തിറക്കിയിരിക്കുന്നത്.
തമിഴകത്തെ വാക്ക് കേരളത്തിലില്ല
ലൗ ജിഹാദ്, മതപരിവര്‍ത്തനം എന്നിവയ്ക്കെതിരായ നിയമങ്ങള്‍, ക്ഷേത്രം പുനഃസ്ഥാപിക്കല്‍, സാമുദായിക ഒറ്റപ്പെടുത്തല്‍ നിയന്ത്രിക്കുക - കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെ ബിജെപി പ്രകടനപത്രികയിലെ പൊതുവായ വാഗ്ദാനങ്ങളാണിത്. പശു കശാപ്പും ബീഫ് കള്ളക്കടത്തും നിയന്ത്രിക്കുമെന്ന വാഗ്ദാനം പശ്ചിമ ബംഗാള്‍, ആസാം, തമിഴ്നാട് എന്നിവങ്ങളിലെ പ്രകടന പത്രികയിലുണ്ട്. വ്യാപകമായി ബീഫ് ഉപയോഗിക്കുന്ന കേരളത്തിലെ ബിജെപിയുടെ പ്രകടനപത്രികയില്‍ പക്ഷേ ഈ വാഗ്ദാനമില്ല!
കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ പ്രകടനപത്രികകള്‍ സുന്ദരവും മോഹന വാഗ്ദാനങ്ങളുടെ കലവറയുമാണ്. പ്രകടനപത്രികയിലെയും തെരഞ്ഞെടുപ്പു കാലത്തെയും വാഗ്ദാനങ്ങള്‍ മുഴുവന്‍ ആരാണു പാലിക്കുകയെന്ന മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ തുറന്നു പറച്ചിലാണ് ഇക്കാര്യത്തില്‍ ജനങ്ങള്‍ ഓര്‍ക്കുക. വാഗ്ദാനങ്ങളല്ല, നടപടികളാണു ജനത്തെ സ്വാധീനിക്കുക.
പശ്ചിമ ബംഗാളിലെ ക്ഷേത്രങ്ങള്‍ പുതുക്കിപ്പണിയാന്‍ 100 കോടി രൂപയുടെ ക്ഷേത്ര പുനരുദ്ധാരണ ഫണ്ട് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ പത്രികയിലും ക്ഷേത്രങ്ങള്‍ വിഷയമാക്കി. ഹൈന്ദവ പണ്ഡിതരും സന്യാസിമാരും അടങ്ങുന്ന പ്രത്യേക ബോര്‍ഡിനു ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം കൈമാറുമെന്നാണു ബിജെപിയുടെ ‘തോലൈനോക്കു പത്രം’ എന്ന പ്രകടനപത്രികയില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരാണു തമിഴ്നാട്ടിലെ ക്ഷേത്രഭരണം നിയന്ത്രിക്കുന്നത്.
ബംഗാളിലെ പ്രകടനപത്രികയില്‍, രണ്ടു കര്‍മസേനകളെ രൂപീകരിക്കുമെന്നു ബിജെപി പറയുന്നു. വര്‍ഗീയ- ഭീകര സംഭവങ്ങള്‍ അന്വേഷിക്കാനും തടയാനും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനുമാണ് ഇതിലൊരു ടാസ്ക് ഫോഴ്സ്. ഗോമാംസം വില്‍ക്കുന്നതും അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള പശുക്കളുടെ കള്ളക്കടത്തും തടയാനാണു രണ്ടാമത്തെ കര്‍മസേന.
ബീഫിന്റെ പേരില്‍ വരട്ടും വിരട്ടും
നിയമവിരുദ്ധമായതു തടയാനെന്ന വ്യാജേന നിയമവിധേയമായതുകൂടി തടസപ്പെടുത്തുന്നതാണു ഫലത്തില്‍ രാജ്യം കാണുന്നത്. പോത്തിറച്ചിക്കറി വിറ്റതിന്റെ പേരില്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ വരെ കയറി അക്രമം കാട്ടാന്‍ വര്‍ഗീയവാദികള്‍ മടിച്ചില്ല. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ ഗോസംരക്ഷണ സേനയുടെ പേരില്‍ രാജ്യത്താകെ നടത്തിയ അക്രമങ്ങളും ആള്‍ക്കൂട്ടക്കൊലകളും നിരവധിയാണ്.
ഇന്ത്യയില്‍ 2010 മുതല്‍ 2017 വരെ ഗോസംരക്ഷണത്തിന്റെ പേരില്‍ 63 അക്രമങ്ങളിലായി 28 പേര് കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തത്. ഭൂരിപക്ഷവും മോദി സര്‍ക്കാരിന്റെ കാലത്താണ്. കൊല്ലപ്പെട്ടവരില്‍ 24 പേരും മുസ്ലിംകളാണ്. പശുവിന്റെ പേരിലുള്ള അക്രമങ്ങളില്‍ 124 പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്.
യുപിയിലെ ദാദ്രിയില്‍ 2015 സെപ്റ്റംബറില്‍ തെറ്റായ സംശയത്തിന്റെ പേരില്‍ അമ്പത്തിരണ്ടുകാരനായ മുഹമ്മദ് അഖ്ലാക്കിനെ വീട്ടില്‍ കയറി തല്ലിക്കൊന്ന സംഭവത്തില്‍ പക്ഷേ ഒരു ബിജെപിക്കാരനും ഉത്തരവാദിത്തമേല്ക്കുകയോ ക്ഷമ പറയുകയോ പോലും ചെയ്തില്ല. കേസില്‍ പ്രതികളായ 19 പേരില്‍ പ്രധാനിയായ വിശാല്‍ സിംഗ് റാണയെ യുപി മുഖ്യമന്ത്രി ആദിത്യനാഥ് പങ്കെടുത്ത തെരഞ്ഞെടുപ്പു റാലികളിലേക്കു ക്ഷണിച്ചാണു ബിജെപി ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയത്.
കന്യാസ്ത്രീകള്‍ക്കു നേരേയും അക്രമം
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ രണ്ടു കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന രണ്ടു സന്യാസാര്ഥിനികളെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഏറ്റവും പുതിയതാണ്. ഝാന്‍സിയിലെ അതിക്രമത്തിനു പിന്നിലുള്ളവരെ ശിക്ഷിക്കുമെന്നു കാഞ്ഞിരപ്പള്ളിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയിട്ടും ആര്‍ക്കെതിരേയും നടപടി ഉണ്ടായില്ല. അക്രമത്തെ അപലപിക്കാനോ അക്രമികളെ തള്ളിപ്പറയാനോ ഷാ തയാറായില്ലെന്നതാണു കൂടുതല്‍ ഗൗരവതരം. തെരഞ്ഞെടുപ്പു കാലത്ത് മതന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം ഉറപ്പു പറയുന്നവര്‍ തന്നെയാണു ന്യൂനപക്ഷ ദ്രോഹ നടപടികള്‍ തുടരുന്നത്.
ഒഡീഷയില്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും പത്തും ആറും വയസുള്ള ആണ്മക്കളെയും ചുട്ടുകൊന്ന ഭീകരത നല്കിയതും ഭയപ്പാടിന്റെയും ഭീകരതയുടെയും സന്ദേശമാണ്. 1999 ജനുവരി 22ന് നടന്ന ഭീകരതയുടെ 22 വര്‍ഷത്തിനു ശേഷവും ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങള്‍ പലരീതിയില്‍ പലയിടത്ത് ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. 2011 നവംബര്‍ 15ന് ജാര്‍ഖണ്ഡില്‍ മലയാളിയായ സിസ്റ്റര്‍ വല്‍സ ജോണ്‍ കൊല്ലപ്പെട്ടതിനു പിന്നിലും വര്‍ഗീയമായ ശത്രുതയായിരുന്നു
.
കണ്ണീരോര്‍മയില്‍ കാണ്ഡമാല്‍
ഒഡീഷയിലെ കണ്ഡമാലില്‍ 2008 ഓഗസ്റ്റിലും ക്രിസ്മസ് തലേന്നും മറ്റുമായി ക്രൈസ്തവര്‍ക്കെതിരേ നടന്ന സംഘടിതവും നിഷ്ഠുരവുമായ വര്‍ഗീയ കലാപത്തിന്റെ മുറിവുകളും ഉണങ്ങിയിട്ടില്ല. കാണ്ഡമാലില്‍ നൂറോളം ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടു. കന്യാസ്ത്രീമാര്‍ അടക്കം നാല്‍പ്പതു വനിതകളെയാണ് അതിക്രൂരമായി മാനഭംഗപ്പെടുത്തിയത്. 232 പള്ളികളാണു തകര്‍ത്തത്. 600ലേറെ ഗ്രാമങ്ങളിലെ 5,600 വീടുകള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അര ലക്ഷത്തിലേറെ (54,000) പേര് ഭവനരഹിതരായെന്നും ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എ.പി. ഷായുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുക്കാല്‍ ലക്ഷം പേര് ഭവനരഹിതരായെന്നാണ് മറ്റൊരു കണക്ക്.
1998ല്‍ ക്രൈസ്തവര്‍ വര്‍ഗീയ ആക്രമണത്തിന് ഇരയായ ഗുജറാത്തിലെ ഡാംഗ്സ് മേഖല സന്ദര്‍ശിച്ച ലേഖകന്റെ മനസില്‍ ഭയം വിടാതെ പൊട്ടിക്കരയുന്ന ആദിവാസികളുടെയും കന്യാസ്ത്രീമാരുടെയും മുഖങ്ങള്‍ ഇപ്പോഴും മായാതെ നില്‍പ്പുണ്ട്. 2016 മുതലുള്ള നാലു വര്‍ഷത്തില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ 60 ശതമാനം കൂടിയെന്നാണു പെര്‍സിക്യൂഷന്‍ റിലീഫ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലുള്ളത്. 2016ല്‍ 330 അക്രമങ്ങളും 2017ല്‍ 440, 2018ല്‍ 447, 2019ല്‍ 527 സംഭവങ്ങളുമാണ് ഉണ്ടായത്. ക്രൈസ്തവര്ക്കെതിരേയുണ്ടായ മതപരമായ വിദ്വേഷ അക്രമങ്ങളുടെ മാത്രം കണക്കാണിത്.
വിലക്കുതിപ്പും കര്‍ഷകസമരവും
അതതു സംസ്ഥാനങ്ങളിലെ ജനക്ഷേമ, വികസന പ്രശ്നങ്ങൾ, സാധാരണക്കാരെ ബാധിക്കുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം, പെട്രോള്‍ ഡീസല്‍ പാചക വാതക വിലകള്‍ കൂട്ടിയത്, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, സാമ്പത്തിക തകര്‍ച്ച, ചെറുകിട ഇടത്തരം പരമ്പരാഗത ബിസിനസ്- വ്യവസായ മേഖലകളിലെ തളര്‍ച്ച തുടങ്ങിയവയെയെല്ലാം പിന്തള്ളിയാണു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം വിവാദങ്ങളെയും വൈകാരിക, സാമുദായിക, വര്‍ഗീയ വിഷയങ്ങളെയും പെരുപ്പിച്ചു കാട്ടുന്നത്.
രാജ്യത്താകെ ഏറ്റവുമധികം ചര്‍ച്ചയായ ഡല്‍ഹിയിലെ കര്‍ഷക സമരം നാലു മാസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ തുടരുമ്പോഴും അക്കാര്യം പ്രചാരണത്തില്‍ ഗൗരവമായ ചര്‍ച്ചയാകുന്നില്ല. റബര്‍ അടക്കമുള്ള നാണ്യവിളകളുടെ പ്രതിസന്ധിയും വാക്കുകളിലും വാഗ്ദാനങ്ങളിലുമൊതുങ്ങി. റബറിന് 250 രൂപ താങ്ങുവില കിട്ടുമെന്ന വ്യാമോഹം മാത്രം ബാക്കി. ജനാധിപത്യവും ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും നേരിടുന്ന വെല്ലുവിളികളും പ്രചാരണ വിഷയമാകുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലയ്ക്കു വിറ്റു തുലയ്ക്കുന്നതും പ്രശ്നമായില്ല.
വേണ്ടതു സുതാര്യ ഭരണം
ശബരിമല മുതലുള്ള വൈകാരികവും മതപരവുമായ വിഷയങ്ങള്‍ക്കാണു കേരളത്തിലും ബിജെപിയും യുഡിഎഫും ഊന്നല്‍ നല്‍കുന്നത്. വിവാദങ്ങളും വൈകാരിക, മത പ്രശ്നങ്ങളും ആളിക്കത്തിച്ചു മുതലെടുക്കാനാണു ശ്രമം. ജാതീയവും മതപരവുമായ പ്രശ്നങ്ങളും സ്ത്രീകള്‍ അടക്കം ഉള്‍പ്പെട്ട വിവാദങ്ങളും പെരുപ്പിക്കാനും രാഷ്ട്രീയക്കാര്‍ ഏറെ പരിശ്രമിക്കുന്നു.
സംസ്ഥാനത്തിന്റെയും ജനതയുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഭാവി സുരക്ഷിതമാക്കാനുമുള്ള പരിശ്രമങ്ങളല്ല എല്‍ഡിഎഫിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഭക്ഷ്യ കിറ്റും പെന്‍ഷനുകളും ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികളുടെ പേരില്‍ മുതലെടുപ്പു നടത്തി വോട്ടു നേടാനുള്ള ശ്രമങ്ങള്‍ വോട്ടര്‍മാര്‍ തിരിച്ചറിയും.
എല്ലാവരും മോഹങ്ങള്‍ വാരിക്കോരി നല്‍കുന്നുണ്ട്. പക്ഷേ, കാര്‍ഷിക, സാമ്പത്തിക, തൊഴില്‍ പ്രതിസന്ധിയും വിലക്കയറ്റവുംവരെ സാധാരണക്കാരുടെ ജീവിതങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങള്‍ക്കു പ്രാധാന്യമില്ല. ജനക്ഷേമവും വികസനവും ഉറപ്പാക്കുന്നതും സുരക്ഷയും പ്രത്യാശയും നല്‍കുന്നതുമായ മികവുറ്റ സുതാര്യ ഭരണമാണ് കേരളത്തിനു വേണ്ടത്.
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍