Thursday, April 1, 2021 10:19 PM IST
ദുഃഖവെള്ളിയും ഈസ്റ്ററും ഉള്‍പ്പെടെ ക്രൈസ്തവരുടെ ഏറ്റവും പരിപാവനമായ ദിനങ്ങളാണെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷന് അതൊന്നും പരിഗണിക്കേണ്ടതില്ലെന്നു തോന്നി. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസവും വികാരവും ആദരിക്കുന്നത് ഇന്ത്യയുടെ സംസ്കാരത്തിനും മതേതര ഭരണഘടനയ്ക്കും ഉതകുമെന്നു പോലും പലരും കരുതുന്നില്ല.
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, ആസാം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ വോട്ടും സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെയും ഭാവിക്ക് പ്രധാനമാണെന്ന തിരിച്ചറിവ് മുഖ്യമാണ്.
കോര്‍പറേറ്റ് നിഴലില്‍ പ്രചാരണം
നിയമസഭാ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയങ്ങള്‍ വോട്ടര്‍മാരെ കബളിപ്പിക്കാനും ഒരു പരിധിവരെ വഞ്ചിക്കാനും ആണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കല്ല പ്രഥമ പരിഗണന. വൈകാരികവും മതപരവും വര്‍ഗീയവുമായ വിഷയങ്ങള്‍ ഉയര്‍ത്തുന്നതു ജനാധിപത്യത്തിന്റെ അധഃപതനമാണ്. വ്യക്തികളുടെ അബദ്ധപ്രസംഗങ്ങളും തമ്മിലടികളും ഗ്രൂപ്പുകളികളുമൊക്കെ വലിയ സംഭവങ്ങളായി ചിത്രീകരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളും തെറ്റുകാരാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി, രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, പരിസ്ഥിതി പ്രശ്നങ്ങള്‍, കോവിഡ് അടക്കം ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍, ഭീകരതയും തീവ്രവാദവും ഉയര്‍ത്തുന്ന ഭീഷണികള്‍, ഉന്നതവിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികള്‍, കുടിവെള്ള പ്രശ്നങ്ങള്‍, വികസന-ക്ഷേമ ആവശ്യങ്ങള്‍, പ്രളയവും വരള്‍ച്ചയും ചുഴലിക്കാറ്റുകളും ഉരുള്‍പൊട്ടലുകളും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവ മുതല്‍ രാജ്യത്തിന്റെയും വ്യക്തികളുടെയും സ്ത്രീകളുടെയും സുരക്ഷയും പ്രവാസികളുടെ മടക്കവും പൊതുമേഖലയെ വിറ്റുതുലയ്ക്കുന്നതും കോര്‍പറേറ്റുകളുടെ ചൂഷണവും നീതിനിഷേധങ്ങളും വരെയുള്ളവ പ്രചാരണത്തില്‍ പിന്നിലേക്കു തള്ളപ്പെട്ടു.
ജനാധിപത്യ സംവിധാനത്തിലും രാഷ്ട്രീയത്തിലും ഉണ്ടായ അപചയങ്ങളും വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യണം. ജനസേവകരാകേണ്ട ജനപ്രതിനിധികള്‍ സമ്പത്തും അധികാരവും കൂട്ടി ജനങ്ങളുടെ മേല്‍ കുതിരകയറുന്ന സ്ഥിതി ഗൗരവതരമാണ്. അധികാരത്തിനുവേണ്ടി എന്തു തെമ്മാടിത്തരവും കാണിക്കാന്‍ മടിക്കാത്ത നേതാക്കളുടെ എണ്ണം കൂടിവരികയാണ്. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കുംവേണ്ടി നിലകൊള്ളേണ്ട നേതാക്കളും സര്‍ക്കാരുകളും വന്‍കിട കോര്‍പറേറ്റ് കുത്തകകളുടെയും മാഫിയകളുടെയും ആജ്ഞാനുവര്‍ത്തികളാകുന്ന സ്ഥിതിയും കാണാനാകും. രാഷ്ട്രീയവും മതപരവുമായ വിവാദങ്ങളുടെ പുറകെ പോയതുകൊണ്ടു കോരന്റെ കുമ്പിളില്‍ കഞ്ഞി കിട്ടില്ല. തെരഞ്ഞെടുപ്പു കാലത്തെ പണത്തിന്റെ കുത്തൊഴുക്കു പലരും ശ്രദ്ധിക്കുന്നില്ല. ജനാധിപത്യം പണാധിപത്യം ആകുന്ന നില അപകടകരമാണ്. മദ്യവും മയക്കുമരുന്നും കള്ളപ്പണവും ഒഴുകുന്നു. കോവിഡ് പ്രോട്ടോക്കോളുകള്‍ പോലും പരസ്യമായി ലംഘിക്കുന്നു.
കടക്കെണിയും ചര്‍ച്ചയാകുന്നില്ല
രാജ്യവും സംസ്ഥാനവും കടക്കെണിയില്‍ ആകുന്നതിന്റെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വകാര്യ കുത്തകകളും വരുമാനം കുത്തനെ കൂട്ടുകയും അധികാരത്തിന്റെ വീമ്പുകളുമായി നടക്കുകയും ചെയ്യുന്നു. എന്നാല്‍ ദരിദ്രരും തൊഴിലാളികളും കര്‍ഷകരും ചെറുകിട ബിസിനസുകാരും അടക്കമുള്ള സാധാരണക്കാരുടെ തീരാദുരിതങ്ങള്‍ക്കു കുറവില്ല.
മഹാപ്രളയവും വലിയ ചുഴലിക്കാറ്റുകളും പെട്ടിമുടിയില്‍ അടക്കം ഉണ്ടായ ഉരുള്‍പൊട്ടലുകളും കൊടുംവരള്ച്ചയുമെല്ലാം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതങ്ങള്‍ക്ക് ഇന്നും പരിഹാരമില്ല. ഭക്ഷ്യക്കിറ്റുകളും ക്ഷേമപെന്‍ഷനുകളും ചെറിയ ആശ്വാസമായെങ്കിലും ഇവയൊന്നും ദീര്‍ഘകാല പരിഹാരമല്ല. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രയാസങ്ങള്‍ പാവപ്പെട്ടവരെയും സാധാരണക്കാരെയുമാണു വലിയ തോതില്‍ ബാധിച്ചത്. വരുമാനം കുറയുകയും ചെലവുകള്‍ കൂടുകയും ചെയ്തു. ഭൂരിപക്ഷം കുടുംബങ്ങളുടെയും ബജറ്റ് അവതാളത്തിലായി.
നിര്‍ത്തിവച്ച ഇന്ധനവിലക്കയറ്റം
ഇതിനെല്ലാം പുറമെ, കേന്ദ്രവും സംസ്ഥാനവും ജനങ്ങളുടെ മേല്‍ പലതരത്തിലുള്ള നികുതികള്‍ ഈടാക്കി ജനതയെ വീണ്ടും കഷ്ടത്തിലാക്കുന്നു. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയുടെ ഭാരവും ജനങ്ങളുടെമേല്‍ കയറ്റിവച്ച് അമിതലാഭം കൊയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ മടിച്ചില്ല. നികുതികളില്‍ ഇളവു വരുത്തി ചെറിയ ആശ്വാസമെങ്കിലും വരുത്താന്‍ സംസ്ഥാനവും തയാറായില്ല.
തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നതോടെ പെട്ടെന്നു പെട്രോള്‍, ഡീസല്‍ വിലവര്‍ധന നിലച്ചതിലെ കാപട്യമാണു ഗുരുതരം. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവിന്റെ ഗുണഫലവും ജനങ്ങള്‍ക്കുണ്ടായില്ല. വോട്ടടുപ്പു കഴിഞ്ഞാലുടന്‍ പെട്രോളിയം ഉത്പന്ന വിലകള്‍ വീണ്ടും കൂട്ടി ജനങ്ങളെ വലയ്ക്കുമെന്നതു വെറും ആശങ്ക മാത്രമാകില്ല.
കോവിഡും നീണ്ട ലോക്ക്ഡൗണും തകര്‍ത്തെറിഞ്ഞ ജീവിതങ്ങളെ മറക്കാറായിട്ടില്ല. മുന്നൊരുക്കവും ദീര്‍ഘവീക്ഷണവും വ്യക്തമായ പദ്ധതിയുമില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം തെരുവില്‍ വീണുമരിച്ച പാവപ്പെട്ട തൊഴിലാളികളുടെ മുഖം മറയ്ക്കാനാകില്ല. ജീവനോപാധികളും ഭക്ഷണവും പോലുമില്ലാതെ ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്കു മടങ്ങിയതിന്റെ വേദനകള്‍ കുത്തക മുതലാളിമാര്‍ക്കും ഭരണത്തില്‍ സുഖിക്കുന്നവര്ക്കും മനസിലാകില്ല.
സര്‍വം പുകമറയ്ക്കുള്ളില്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജുഡീഷറിയും തെരഞ്ഞെടുപ്പു കമ്മീഷനും പോലും സംശയത്തിന്റെ പുകമറകളില്‍ തുടരുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായി തുല്യനീതി ഉറപ്പാക്കുന്നതിലും സുതാര്യമായി പ്രവര്‍ത്തിക്കുന്നതിലും ഉന്നത ജഡ്ജിമാരും ഭരണഘടനാ സ്ഥാപനങ്ങളിലെ തലവന്മാരും പലപ്പോഴും പരാജയപ്പെടുന്നു. രാജ്യത്തിന്റെ ഭരണഘടനയില്‍ പോലും വെള്ളം ചേര്‍ക്കാനുള്ള ആപത്കരമായ ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഭരണഘടനാ സ്ഥാപനങ്ങളും രാഷ്ട്രീയതാത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതിന് അറുതി വരുത്താന്‍ തെരഞ്ഞെടുപ്പുകളിലൂടെയാണു ജനം പ്രതികരിക്കേണ്ടത്. സര്‍ക്കാരുകളുടെയും കോര്‍പറേറ്റുകളുടെയും കൊള്ളയും സമസ്ത മേഖലകളിലും വ്യാപകമായ അഴിമതിയും അവസാനിപ്പിക്കാൻ കഴിയുന്ന പാര്‍ട്ടികളെയും ജനപ്രതിനിധികളെയും തെരഞ്ഞെടുക്കാന്‍ അതീവശ്രദ്ധ ആവശ്യമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയമായി ദുരുപയോഗിക്കപ്പെടുന്നുവെന്നതും ആരോപണം മാത്രമല്ല. കൂട്ടിലടച്ച തത്തയെന്നു സിബിഐയെ വിശേഷിപ്പിച്ചതു രാജ്യത്തെ പരമോന്നത നീതിപീഠമാണ്. കള്ളവോട്ടുകളും വ്യാജ വോട്ടുകളും മുതല്‍ ഭരണത്തിന്റെയും പണത്തിന്റെയും മതത്തിന്റെയുമെല്ലാം ദുഃസ്വാധീനം എവിടെയും പ്രകടമാണ്. ഭൂരിപക്ഷത്തിന്റെ താത്പര്യം എല്ലാവരുടെമേലും അടിച്ചേല്‍പ്പിക്കുന്നതല്ല ജനാധിപത്യം എന്നെങ്കിലും ഭരണക്കാരെ ഓര്‍മിപ്പിക്കാന്‍ വോട്ടര്‍മാര്‍ക്കു കഴിയണം.
വിവേചനങ്ങള്‍ മായാന്‍ ഒരു വോട്ട്
വസ്തുതകളെ വളച്ചൊടിച്ചും വക്രീകരിച്ചും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണു മിക്ക നേതാക്കളും. എന്തിനെയും വെടക്കാക്കി തനിക്കാക്കുന്ന തന്ത്രം. വിശ്വാസത്തിന്റെ പേരില്‍ പ്രചാരണം കൊഴുപ്പിച്ചു മുതലെടുപ്പിനു ശ്രമിക്കുന്ന പാര്‍ട്ടികള്‍ പോലും വിശ്വാസികളും സാധാരണക്കാരും സ്ത്രീകളും അടക്കമുള്ളവര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍, അധിക്ഷേപങ്ങള്‍, നീതിനിഷേധങ്ങള്‍ തുടങ്ങിയവയ്ക്കെതിരേ പോരാട്ടം നയിക്കുന്നില്ല.
മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കാനും 75 വര്‍ഷത്തെ ജനാധിപത്യ രാജ്യത്തിനു കഴിയുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും ജാതീയവും മതപരവും ലിംഗപരവുമായ വിവേചനങ്ങളും അനീതികളുമെല്ലാം അവസാനിപ്പിക്കാന്‍ വേണ്ട കരുതല്‍ കൂടിയാണ് വോട്ട്. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും സംരക്ഷിക്കാനും കൂടിയാണു വിലയുളള വോട്ട്.
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍