Wednesday, May 5, 2021 12:54 AM IST
ചരിത്രം അറിയാത്തവർക്കേ ദീദിയെക്കുറിച്ചു സംശയമുള്ളൂ. ചരിത്രത്തിൽ ബിരുദധാരിയാണു മമത ബാനർജി. ഇസ്ലാമിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദവുമുണ്ട്. ഒപ്പം നിയമബിരുദവും. കോൽക്കത്ത യൂണിവേഴ്സിറ്റി ഡിലിറ്റും കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി ഡോക്ടറേറ്റും നൽകി ആദരിച്ചിട്ടുമുണ്ട്.
ലാളിത്യം മുഖമുദ്രയാക്കിയ പ്രകൃതിസ്നേഹിയും സംഗീത തത്പരയുമായ മമത ബാനർജി രാഷ്ട്രീയത്തിലെ അപൂർവമായൊരു ജനുസാണ്. തന്റേടിയും പോരാളിയുമാണു മമത. തന്ത്രങ്ങളിൽ ഝാൻസി റാണിക്കൊപ്പമാണു രാഷ്ട്രീയത്തിനായി വിവാഹം പോലും മറന്ന 66-കാരിയായ ബംഗാളിന്റെ ഈ പെണ്‍കടുവ.
ചരിത്രം കുറിച്ചു തുടർച്ചയായ മൂന്നാം തവണയാണു പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ഇന്നു മമത സത്യപ്രതിജ്ഞ ചെയ്യുന്നത്. ബംഗാളിന്റെ ചരിത്രത്തിലെ ഏക വനിതാ മുഖ്യമന്ത്രിയാണു വംഗനാടിന്റെ സ്വന്തം ദീദി. വീണ്ടും ബംഗാൾ പിടിച്ച മമതയുടെ പക്കൽ ഇനി ഡൽഹി പിടിക്കാൻ ആവനാഴിയിൽ പുതുതന്ത്രങ്ങൾ കാണാതെ വരില്ല.
താമരത്തണ്ടൊടിച്ച വന്പ്
സർവ സന്നാഹങ്ങളുമായി ബംഗാൾ പിടിക്കാനെത്തിയ ബിജെപിയെ മൂലയ്ക്കിരുത്തിയ മിടുമിടുക്കി. പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും ധൂർത്തു കാട്ടിയ ബിജെപിക്കെതിരേ ലാളിത്യവും ജനകീയതയും ധീരതയും തന്ത്രങ്ങളും കൊണ്ടു കീഴക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രമന്ത്രിമാരും ആഴ്ചകളോളം വിയർപ്പൊഴുക്കിയിട്ടും മമതയെ തളയ്ക്കാനായില്ല.
കേരളത്തിൽ പിണറായി വിജയനും എൽഡിഎഫും തമിഴ്നാട്ടിൽ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും സമാന വിജയം നേടിയെങ്കിലും ബംഗാളിലെ മമതയുടെ കീരിടവിജയത്തിനു തിളക്കമൊന്നു വേറെയാണ്. ബിജെപിയുടെ വന്പൻ താരനിരയെ ഏതാണ്ട് ഒറ്റയ്ക്കു തന്നെയാണ് അവർ നേരിട്ടത്.
ഹിന്ദി ബെൽറ്റിലെ ബിജെപിയുടെ വർഗീയ, അധികാര രാഷ്ട്രീയക്കളികൾ കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും നടക്കില്ലെന്നു മോദി- ഷാ കൂട്ടുകെട്ടിന് ഇപ്പോഴാകും കുറച്ചെങ്കിലും ബോധ്യമായത്. രാഷ്ട്രീയത്തിലെ വെറുമൊരു തെരുവു പോരാളിയല്ല, മറിച്ചു എതിരാളികളുടെ ഏതു സന്നാഹങ്ങളെയും മറികടക്കാനാകുന്ന തന്ത്രങ്ങളുടെ കുലപതിയാണ് ദീദി.
മറ്റാരുമില്ല, മമത മാത്രം
പശ്ചിമ ബംഗാളിലെ തുടർച്ചയായ 34 വർഷം നീണ്ട ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് 2011ലാണ് ആദ്യം മമത മുഖ്യമന്ത്രിയാകുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭ ലോകത്ത് ഏറ്റവും കൂടുതൽ അധികാരത്തിലിരുന്ന റിക്കാർഡ് ആയിരുന്നു അന്ന്. അതേ സിപിഎമ്മിനും അതിനു മുന്‍പ് ബംഗാൾ അടക്കി ഭരിച്ച കോണ്‍ഗ്രസിനും ഇന്നു ബംഗാളിൽ അഡ്രസില്ലാതായി. പുതിയ നിയമസഭയിൽ സിപിഎമ്മും കോണ്‍ഗ്രസും ഇതര ഇടതുപാർട്ടികളും വട്ടപ്പൂജ്യമായി. കേരളത്തിൽ ഉണ്ടായിരുന്ന ഏക അക്കൗണ്ടും പൂട്ടിയ ബിജെപിയുടേതിനേക്കാൾ ദയനീയ പരാജയം.
കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് 1999ലാണ് മമത ബാനർജി തൃണമൂൽ കോണ്‍ഗ്രസ് രൂപീകരിച്ചു സ്വന്തമായി പടനയിച്ചു തുടങ്ങിയത്. ജനപിന്തുണയുള്ള പ്രാദേശിക നേതാക്കളെ അംഗീകരിക്കാതെ, ഹൈക്കമാൻഡിന്റെ ഏറാൻമൂളികളെ പ്രതിഷ്ഠിച്ചു നിരവധി സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് പാർട്ടിയെ തകർത്ത നേതൃത്വത്തിന്റെ മണ്ടൻ തീരുമാനങ്ങളുടെ മറ്റൊരുദാഹാരണം ആയിരുന്നു ബംഗാളിലെത്.
ആദ്യം മുഖ്യമന്ത്രിയാകുന്പോഴും മമത നിയമസഭാംഗമായിരുന്നില്ല. ലോക്സഭാംഗമായിരിക്കെയാണു ചരിത്രം കുറിച്ച് തൃണമൂൽ കോണ്‍ഗ്രസും മമതയും അന്നു ബംഗാൾ പിടിച്ചടക്കിയത്. നന്ദിഗ്രാമിൽ തോറ്റതിനാൽ ഇക്കുറി വീണ്ടും നിയമസഭാംഗം അല്ലാതെയാണു മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആറു മാസത്തിനകം നിയമസഭാംഗമാകാൻ മമതയ്ക്കു പ്രയാസം ഉണ്ടാകില്ല.
പ്രമുഖരുടെ നിരയിൽ
മൊറാർജി ദേശായി, ബിജു പട്നായിക്, ത്രിഭുവൻ നരേൻ സിംഗ്, പ്രേംകുമാർ ധുമൽ എന്നിവരുടെ ഗണത്തിലാണ് മമത. ഓരോരുത്തർക്കും ഒരോ പ്രത്യേക സാഹചര്യമായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ത്രിഭുവൻ നരേൻ സിംഗ് 1970ലാണ് ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. കോണ്‍ഗ്രസ് (ഒ), സ്വതന്ത്ര പാർട്ടി, ഭാരതീയ ജനസംഘം, ഭാരതീയ ക്രാന്തിദൾ എന്നിവരടങ്ങുന്ന ഒരു സയുക്ത വികാസ് ദളിന്റെ തലവനായിരുന്നത്രിഭൂവന് ഉടൻ രാജിവയ്ക്കേണ്ടി വന്നു.
ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസിന്റെ വീരഭദ്ര സിംഗ് സർക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തിലെത്തിയ 2017 ഡിസംബറിൽ പ്രേം കുമാർ ധുമലിനെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. ബിജെപി വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ ധുമൽ പരാജയപ്പെട്ടു.
ജയ് റാം താക്കൂർ പിന്നീട് ഹിമാചൽ മുഖ്യമന്ത്രിയായി. ഉത്കൽ കോണ്‍ഗ്രസ് രൂപീകരിച്ച ബിജു പട്നായിക്കിന് 1971ൽ ഒഡീഷ മുഖ്യമന്ത്രിയാകാൻ തടസമില്ലായിരുന്നു. എന്നാൽ നാലു നിയമസഭാ മണ്ഡലങ്ങളിൽ നിന്നും ഒരു ലോക്സഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹം പരാജയപ്പെട്ടു. ബിശ്വനാഥ് ദാസിനെയാണു സഖ്യ സർക്കാർ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി 1952ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബോംബെയിൽ നിന്നു (മുംബൈ) പരാജയപ്പെട്ടു. അന്നത്തെ ബി.ജി. ഖേർ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ആയിരിക്കെയാണ് ഈ തോൽവി. എങ്കിലും ഖേറിന്റെ പിൻഗാമിയും നിയമസഭാ കക്ഷി നേതാവുമായി മൊറാർജിയെ തന്നെയാണു കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം തെരഞ്ഞെടുത്തത്. ജവഹർലാൽ നെഹ്റുവിന്റെ തീരുമാനം നിയമസഭാകക്ഷി അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയായ ശേഷം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു.
പ്രതിപക്ഷത്തെ പ്രതീക്ഷ
കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ ക്ഷീണമായ നിയമസഭാ തെരഞ്ഞെടുപ്പുകൾ ദേശീയ രാഷ്ട്രീയത്തിൽ പുതിയ പ്രതീക്ഷകളും ചലനങ്ങളുമാണു സൃഷ്ടിച്ചത്. ഒറ്റ ദിവസം കൊണ്ടു മമത ബാനർജി, പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ എന്നിവരെ പ്രതിപക്ഷ നേതൃനിരയിലേക്കു ദേശീയ മാധ്യമങ്ങൾ അവരോധിച്ചു. ഇവരിൽ വിജയനും സ്റ്റാലിനും ഭാഷയും ദേശീയ രാഷ്ട്രീയത്തിലെ പരിചയക്കുറവും പരിമിതികളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രത്തിൽ വാജ്പേയി, മൻമോഹൻ മന്ത്രിസഭകളിൽ കാബിനറ്റ് മന്ത്രിയായിരുന്ന മമതയ്ക്കു പക്ഷേ ഇത്തരം പ്രശ്നങ്ങളില്ല.
കരുത്ത് കാണാതിരിക്കാനാകില്ല
മമതയുടെ നേതൃത്വം അംഗീകരിക്കാതെ ഇടതുപാർട്ടികൾക്ക് ഇനി മറ്റു വഴികളില്ല. ബിജെപിയെ 2024ലെ പൊതുതെരഞ്ഞെടുപ്പിലെങ്കിലും താഴെയിറക്കണമെങ്കിൽ പ്രതിപക്ഷ പാർട്ടികൾക്കു പഴയതെല്ലാം മറന്ന് ഒന്നിക്കാതെ തരമില്ല. പതിറ്റാണ്ടുകളുടെ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ചു ബംഗാളിലും കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കിയ സിപിഎമ്മിന് മമത വിരോധം തുടരുന്നതിൽ പ്രസക്തിയില്ല.
കോണ്‍ഗ്രസ്, തൃണമൂൽ, എൻസിപി, ഡിഎംകെ, സിപിഎം, സിപിഐ, എസ്പി, ബിഎസ്പി, ശിവസേന, ബിജെഡി, അകാലിദൾ, വൈഎസ്ആർ കോണ്‍ഗ്രസ്, ടിആർഎസ്, ജെഡിഎസ്, എഎപി, എഐയുഡിഎഫ്, ജെഎംഎം, എജിപി, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങി പ്രതിപക്ഷ നിര ഒറ്റക്കെട്ടായാൽ മോദിയും ബിജെപിയും ഭയക്കാതെ തരമില്ല. ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ്, ബിഎസ്പി, ടിആർഎസ് തുടങ്ങിയ പാർട്ടികളുടെ ബിജെപിയോടുള്ള മയപ്പെട്ട നിലപാടിനെ മാറ്റി പ്രതിപക്ഷ ഐക്യ മുന്നണി രൂപീകരിക്കാൻ മമതയ്ക്കു കഴിയുമോയെന്നതാണു ചോദ്യം.
ജോർജ് കള്ളിവയലിൽ