Friday, May 7, 2021 11:40 PM IST
യമുനാനദിയുടെ തീരത്തു ചരിത്രം ഉറങ്ങുന്ന മനോഹരമായ രാജ്യതലസ്ഥാന നഗരി ന്യൂഡല്‍ഹി തേങ്ങിക്കരയുകയാണ്. സര് എഡ്വിന് ല്യൂട്ടെന്‍സ് രൂപകല്പന ചെയ്ത ശില്പചാതുരിയുള്ള കെട്ടിടങ്ങളും വിശാല നഗരത്തിലെ മരങ്ങളും നെഞ്ചത്തടിച്ചു കരയുകയാകും. കോവിഡ് മഹാമാരിയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നു സൃഷ്ടിച്ച മഹാപ്രതിസന്ധിക്കിടയിലും രാജ്പഥിലെ വീഥികളാകെ കുഴിച്ചുമറിക്കുകയാണ്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പേരിലാണു ഡല്‍ഹിയിലെ രാജവീഥികളും ചില മന്ദിരങ്ങളും ഇടിച്ചുനിരത്തുന്നത്.
ശതകോടികള്‍ ചെലവാക്കി പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുമ്പോഴും അതീവസുന്ദരമായ പഴയ പാര്‍ലമെന്റും രാഷ്ട്രപതി ഭവനും പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം ഭരണസിരാകേന്ദ്രമായ നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളും ഇന്ത്യാ ഗേറ്റും പൊളിക്കുന്നില്ലെന്നത് ആശ്വാസം. ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മിച്ചവയാണെങ്കിലും ഇന്ത്യക്കാരുടെ അധ്വാനവും പണവും ഉപയോഗിച്ചാണ് ഇവയെല്ലാം കെട്ടിയുയര്‍ത്തിയത്.
കോല്‍ക്കത്തയിലായിരുന്ന തലസ്ഥാന നഗരി ബ്രിട്ടീഷുകാരുടെ കാലത്ത് 87 വര്‍ഷം മുമ്പാണു ഡല്‍ഹിയിലേക്കു മാറ്റിയത്. ബ്രിട്ടനിലെ ജോര്‍ജ് അഞ്ചാമന് രാജാവിന്റേതായിരുന്നു കല്പന. 1912ല്‍ നിര്‍മാണം തുടങ്ങി 1931ല്‍ ഔദ്യോഗിക തലസ്ഥാന നഗരിയായി സമര്‍പ്പിക്കപ്പെട്ടു.
നിറയെ മരങ്ങളും പൂക്കളും പച്ചപ്പുല്‍ത്തകിടികളും പ്രൗഢി വിളിച്ചോതുന്ന സ്മാരകങ്ങളും ഭവനങ്ങളും വിശാലമായ രാജവീഥികളും ഉള്ള ലോകത്തിലെ തന്നെ ഏറ്റവും മനോഹര രാജ്യതലസ്ഥാനമാണു ന്യൂഡല്‍ഹി. രാഷ്ട്രപതി ഭവന്, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍, വിജയ് ചൗക്ക്, രാജ്പഥ് മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള വിശാല പ്രദേശത്തോളം മനോഹരമായ മറ്റൊരു തലസ്ഥാന നഗരവും ശാന്തിപഥ് പോലുള്ള സുന്ദരവീഥികളും ഇന്നേവരെയുള്ള ലോകയാത്രകളില്‍ മറ്റൊരിടത്തും കണ്ടിട്ടില്ല.
ജീവശ്വാസമില്ലാതെ തലസ്ഥാനം
പ്രാണവായു കിട്ടാതെ നിരവധി പേര് മരിക്കുന്ന ഗതികേടിന്റെ പേരിലാണ് ഇതേ ഡല്‍ഹിയെ ഇപ്പോള്‍ ലോകം അറിയുന്നത്. കോവിഡ് ബാധിച്ച ഗുരുതര പ്രശ്നമുള്ളവര്‍ക്കു വെന്റിലേറ്ററും ഓക്സിജനും ആശുപത്രി കിടക്കയും മരുന്നും കിട്ടാതെ മരിക്കേണ്ടി വരുന്ന ഹതഭാഗ്യരുടെ ദുരന്തഭൂമി. മരിക്കുന്നവരുടെ എണ്ണം കൂടിയതോടെ സംസ്കരിക്കാന്‍ പോലും ഇടയില്ലാതെ വീര്‍പ്പുമുട്ടിയ നഗരം.
ശ്മശാനങ്ങളിലും തെരുവോരങ്ങളിലും പാര്ക്കുകളിലുംവരെ മൃതശരീരങ്ങള്‍ നിരത്തിക്കിടത്തി ചിതയിലെരിക്കുന്നതിന്റെ ദാരുണ ചിത്രങ്ങള്‍ ലോകമെങ്ങും പ്രചരിച്ചപ്പോള്‍ രാജ്യമാകെ തലകുനിച്ചു. ടൈം വാരിക, ഗാര്ഡിയന് പത്രം അടക്കമുളള ആഗോള മാധ്യമങ്ങളില്‍ കവര്‍ ചിത്രമായി നല്കിയ ഇന്ത്യയിലെ നടുക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ബിബിസി, സിഎന്‍എന്‍ അടക്കമുള്ള ആഗോള മാധ്യമങ്ങളിലെ വീഡിയോ റിപ്പോര്‍ട്ടുകളും ലോകത്തിന്റെ മുന്നില്‍ ഇന്ത്യയെ വല്ലാതെ നാണംകെടുത്തി.
പ്രധാനമന്ത്രി മോദിയുടെ വലിയ പരാജയവും വീഴ്ചയുമെന്നാണ് ആഗോള മാധ്യമങ്ങള്‍ വിലയിരുത്തിയത്. രാജ്യം കോവിഡിന്റെ മഹാദുരന്തത്തിലായപ്പോഴും പശ്ചിമ ബംഗാളിലെ ഭരണം പിടിക്കാന്‍ മോദിയും കൂട്ടരും നടത്തിയ ശ്രമങ്ങള്‍ പാഴായതു മിച്ചം. രാജ്യം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലായപ്പോഴും നവ ചക്രവര്‍ത്തിയും മന്ത്രിമാരും പഴയതിലേറെ മൗനത്തിലാണ്.
സമാനതകളില്ലാത്ത ദുരിതക്കയത്തില്‍
ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളുള്ള രാജ്യമായി ഇന്ത്യ മാറി. പ്രതിദിന കേസുകളിലും മരണങ്ങളിലും ലോകത്താകെ നാണക്കേടുകളുടെ പുതിയ റിക്കാര്ഡിലുമാണ് ഇന്ത്യ. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ട് 14 മാസം കഴിയുമ്പോഴും രണ്ടാം തരംഗത്തിന്റെ കൃത്യമായ മുന്നറിയിപ്പുണ്ടായിട്ടും രാജ്യം വല്ലാത്ത ദുരിതത്തിലാണ്.
എന്നാല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോഴാണു പുതിയ പാര്‍ലമെന്റും പ്രധാനമന്ത്രിയും ഓഫീസും തുരങ്കവും അടക്കമുള്ള 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത നിര്‍മാണ പദ്ധതിയെ ‘അവശ്യ സേവനം’ ആയി കേന്ദ്രം പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ നിര്‍മാണജോലികള്‍ കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ എന്നിവ പോലും അവഗണിച്ചാണു തുടരുന്നത്. കോവിഡിനെ നേരിടാന്‍ വിദേശസഹായം വാങ്ങുമ്പോഴാണിത്.
ചൈനയും പാക്കിസ്ഥാനും ബംഗ്ലാദേശും ഭൂട്ടാനും അടക്കമുള്ള അയല്‍ക്കാര്‍ മുതല്‍ അമേരിക്ക, റഷ്യ, ബ്രിട്ടൻ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍, സൗദി അറേബ്യ, യുഎഇ, തായ്ലന്ഡ് തുടങ്ങിയവ വരെയുള്ള 20ലേറെ രാജ്യങ്ങളില്‍നിന്നു സഹായം വാങ്ങുന്ന ഗതികേടിലാണു ഇന്ത്യയിന്ന്. ഒരു കാലത്തു ലോകം കീഴടക്കാന്‍ വെമ്പിയതു മറക്കരുതല്ലോ.
കേരളത്തിലെ മഹാപ്രളയ കാലത്ത് യുഎഇ അടക്കം നല്കിയ സഹായം നിരസിച്ച അതേ കേന്ദ്രസര്‍ക്കാരാണ് 16 വര്‍ഷം നീണ്ട നയം തിരുത്തിയത്. ഡോ. മന്മോഹന് സിംഗിന്റെ യുപിഎ സര്‍ക്കാരാണു വിദേശത്തുനിന്നു സഹായം വേണ്ടെന്ന് ആദ്യം തീരുമാനിച്ചത്. പിന്നീടെത്തിയ മോദിയുടെ എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ടേമിലും ആത്മാഭിമാനം കാത്ത ഈ നയം തുടര്‍ന്നു.
വിദേശത്തേക്കും കൈ നീട്ടി
അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലം കഴിയുന്ന 2004 വരെ ഇന്ത്യ വിദേശസഹായം സ്വീകരിച്ചിരുന്നു. 2004 ജൂലൈയിലെ ബിഹാര്‍ പ്രളയം, 2002ലെ ബംഗാള്‍ ചുഴലിക്കാറ്റ്, 2001ലെ ഗുജറാത്ത്, 1993ലെ ലത്തൂര്‍, 1991ലെ ഉത്തരകാശി ഭൂകമ്പങ്ങള്‍ തുടങ്ങിയവയ്ക്കു സഹായം കിട്ടി. എന്നാല്‍ 2004 ഡിസംബറിലെ സുനാമി മുതലാണു മന്മോഹന് സിംഗ് സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചത്. അമേരിക്കക്കാരെയും ചൈനക്കാരെയും പോലെ ഇന്ത്യക്കാരും അഭിമാനിച്ചു.
സ്വന്തം നിലയില്‍ സ്ഥിതി നേരിടാന്‍ ഇന്ത്യക്കു കഴിയുമെന്നാണു മന്മോഹന് അന്നു പ്രഖ്യാപിച്ചത്. പ്രചാരണത്തിനായി പേരിട്ടില്ലെങ്കിലും ശരിയായ ആത്മനിര്‍ഭര്‍ ഭാരത്. 2018ല്‍ കേരളത്തിലും 2014ല്‍ കാഷ്മീരിലും 2013ല്‍ ഉത്തരാഖണ്ഡിലും ഉണ്ടായ മഹാപ്രളയങ്ങളുടെ കാലത്തും 2005ലെ കാഷ്മീര്‍ ഭൂമികുലക്കത്തിലും സഹായവുമായി പല വിദേശരാജ്യങ്ങളും എത്തിയെങ്കിലും ഇന്ത്യ നിരസിച്ചു. പക്ഷേ അതേ ഇന്ത്യ ഇന്നു നാണക്കേടിന്റെ ഭിക്ഷ ഇരന്നുവാങ്ങുന്നു.
സ്വയംപര്യാപ്തതയെക്കുറിച്ചും സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മികവുകളെക്കുറിച്ചും വീരവാദം മുഴക്കിയ അതേ പ്രധാനമന്ത്രിയാണു വിദേശസഹായം സ്വീകരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് ആക്കി മാറ്റുമെന്നു കോവിഡ് ദുരന്തകാലത്ത് പ്രഖ്യാപിച്ച നരേന്ദ്ര മോദി സ്വന്തം വാക്കുകളെപോലും ചവറ്റുകൊട്ടയിലിട്ടു. പിഎം കെയേഴ്സ് ഫണ്ടിന്റെ സുതാര്യതയില്ലായ്മയും കാണാതെ പോകില്ല.
സ്വന്തം ജനതയെ മറന്നു കോവിഡ് വാക്സിന് 90 വിദേശരാജ്യങ്ങള്‍ക്കു നല്കിയ രാജ്യത്തു ബഹുഭൂരിപക്ഷം വരുന്ന ജനതയും പ്രതിരോധമില്ലാതെ ഇന്നും രോഗഭീഷണിയിലാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ ഇന്ത്യയില്‍ ഈ വര്‍ഷാവസാനം പോലും 50 ശതമാനം ജനങ്ങള്‍ക്കു വാക്സിന് കിട്ടില്ല.
ആശങ്കകളുടെ നടുക്കടലില്‍
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ഇന്ത്യ എന്താകും എന്നു ചോദിക്കുന്നവര്‍ക്ക് ഉത്തരമില്ല. ആഗോള സാമ്പത്തിക ശക്തിയായി, ലോകത്തിന്റെ മനുഷ്യവിഭവ ശേഷിയായി, വികസിത രാജ്യമായി മാറാന്‍ കൊതിച്ച രാജ്യം ഇന്ന് ആശങ്കയിലും ഭീതിയിലും പ്രതിസന്ധിയിലുമാണ്. കോര്‍പറേറ്റ് കുത്തകകളുടെയും അമേരിക്ക അടക്കം വിദേശ ശക്തികളുടെയും ചൂഷണ ഭീഷണിയിലും ചൈനയും പാക്കിസ്ഥാനും അടക്കമുള്ളവരുടെ ആക്രമണ ഭീഷണിയിലുമാണു രാജ്യമിന്ന്. വിഭജന, വര്‍ഗീയ, തീവ്രവാദി, ഭീകര ഗ്രൂപ്പുകളുടെ ഭീഷണികള്‍ ഇതിനും മേലേയാണ്. സാമ്പത്തിക തളര്‍ച്ച പ്രതിസന്ധികളെ രൂക്ഷമാക്കുന്നു.
ഇതിനിടയിലാണു കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ സര്‍ക്കാരുകള്‍ സമ്പൂര്‍ണ പരാജയമായത്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത തുറന്നുകാട്ടപ്പെട്ടു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വെറും 0.34 ശതമാനം മാത്രമാണു നിലവില്‍ ആരോഗ്യമേഖലയ്ക്കായി ചെലവഴിക്കുന്നത്. ജിഡിപിയുടെ രണ്ടര ശതമാനം ചെലവഴിക്കണമെന്ന ദേശീയ ആരോഗ്യ നയത്തിലെ ലക്ഷ്യം എത്രയോ അകലെയാണ്.
പ്രാണവായു പോലും കിട്ടാതെ തലസ്ഥാന നഗരിയിലും മുംബൈ, ബംഗളൂരു പോലുള്ള നഗരങ്ങളിലും നൂറുകണക്കിനാളുകളാണു മരണത്തിനു കീഴടങ്ങിയത്. ഇന്ത്യയില്‍ 2.35 ലക്ഷം പേര് കോവിഡ് മൂലം മരിച്ചു. സുപ്രീംകോടതിയും ഡല്‍ഹി, മദ്രാസ് ഹൈക്കോടതികളും പലതവണ പരസ്യ താക്കീതും നിര്‍ദേശവും നല്കിയ ശേഷമാണു സ്ഥിതി അല്പമെങ്കിലും ഭേദപ്പെട്ടത്. എന്നാല്‍ ഓക്സിജന്‍ മുതല്‍ വെന്റിലേറ്റര്‍, ഐസിയു, ആശുപത്രി കിടക്ക വരെ കിട്ടാത്ത അതീവ ഗുരുതര സ്ഥിതി ഇപ്പോഴും ഡല്‍ഹിയില്‍ തുടരുന്നു.
ഓക്സിജനും ചികിത്സയും കിട്ടാതെ ആളുകള്‍ മരിച്ചതു കൊലപാതകമാണ്. ആരും ഉത്തരവാദിയല്ലാത്ത, ആരും ശിക്ഷിക്കപ്പെടാത്ത അരുംകൊലകള്‍. സ്വന്തം പൗരന്മാരെ ശ്വാസം മുട്ടിച്ചു കൊന്ന സര്‍ക്കാര്‍ എന്ന ദുഷ്പേരിന് കേന്ദ്രത്തിലെയും ഡല്‍ഹി, മഹാരാഷ്്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഭാവിയില്‍ പഴികേൾക്കേണ്ടി വരും.
പൊതുജനം പ്രതികരിക്കണം
ദരിദ്ര കാലത്തുപോലും ഇന്ത്യയില്‍ വസൂരി ഉള്‍പ്പെടെ എല്ലാ പ്രതിരോധ കുത്തിവയ്പുകളും സൗജന്യമായാണു നല്‍കിയത്. കോവിഡ് വാക്സിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളും വളരെയേറെ പൗരന്മാരും പണം കൊടുക്കേണ്ടി വരുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ സ്വകാര്യ വാക്സിന് കമ്പനികളെ കേന്ദ്രം അനുവദിച്ചതു വലിയ തെറ്റാണ്. ഡ്രഗ്സ് കണ്ട്രോള് നിയമം, അവശ്യസാധന നിയമം, ദേശീയ ദുരന്തനിവാരണ നിയമം തുടങ്ങിയവ ഉപയോഗിച്ചു വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. സുപ്രീംകോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയശേഷവും മോദി സര്‍ക്കാര്‍ മൗനം തുടരുന്നു.
വാക്സിന്, മരുന്നു നിര്‍മാതാക്കള്‍ മുതല്‍ കോര്‍പറേറ്റുകളും വ്യക്തികളും നടത്തുന്ന ചില സ്വകാര്യ ആശുപത്രികള്‍ വരെ ദുരിതത്തിലായ ജനങ്ങളെ പിഴിയുമ്പോള്‍ മിക്ക സര്‍ക്കാരുകളും കൈയുംകെട്ടി നോക്കി നില്ക്കുന്നു. കേരളമാണ് ഇക്കാര്യത്തില്‍ ഭേദം. തൊഴിലാളികളും കര്‍ഷകരും ചെറുകിട വ്യവസായികളും ബിസിനസുകാരും അടക്കമുള്ള സാധാരണക്കാര്‍ വിലക്കയറ്റത്തിന്റെയും വരുമാനവും തൊഴിലും ഇല്ലാതെയും രൂക്ഷമായ പകര്‍ച്ചവ്യാധിയുടെയും കൊടിയ ദുരിതത്തിലായപ്പോഴാണിത്.
ഇതിനിടയിലാണു കഴിഞ്ഞ വര്‍ഷം കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ദിവസേനയെന്നോളം പെട്രോള്‍, ഡീസല്‍, പാചകവാതക വിലകള്‍ കൂട്ടുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു കാലത്തു നിര്‍ത്തിവച്ച വിലകൂട്ടല്‍ തെരഞ്ഞെടുപ്പു ഫലം വന്നതോടെ വീണ്ടും കൂട്ടിയതു കേന്ദ്രസര്‍ക്കാരിന്റെ കൊടുംവഞ്ചനയും തട്ടിപ്പും പകല്‍കൊള്ളയുമാണ്. കോവിഡ് ദുരന്തങ്ങള്‍ക്കിടയിലും പലതരത്തിലുള്ള വഞ്ചനയും ചൂഷണങ്ങളും കൊള്ളകളും തുടരുന്നതിനെതിരേ ജനങ്ങള്‍ പരസ്യമായി പ്രതികരിക്കാതെ തരമില്ല.
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍