Monday, October 11, 2021 12:51 AM IST
ഏതൊരു കേരളീയനും ഇഷ്ടത്തോടെയും അഭിമാനത്തോടെയും പാടിനടക്കുന്ന ഈരടിയാണ് മാതൃകാപരമായി നാടുഭരിച്ചിരുന്ന ഒരു ഭരണാധികാരിയെക്കുറിച്ചുള്ളത്. അതു സമൃദ്ധിയുടെ മാത്രമല്ല, സത്യം മാത്രം പറയുന്ന ജനങ്ങളുടെ കാലംകൂടിയായിരുന്നു! കൊലപാതകവും ചതിയും മാനഭംഗവും പൊതുമുതൽ കൊള്ളയടിക്കലും ക്രൂരമായ കുറ്റകൃത്യങ്ങളും പതിവായിരിക്കുന്ന ഇക്കാലത്ത് അത്തരമൊരു സാഹചര്യം സങ്കല്പിക്കാൻ പോലുമാകില്ല. അതിലും പരിതാപകരമായ കാര്യം, നിയമം നടപ്പാക്കേണ്ട ഏജൻസികൾ പ്രവർത്തിക്കുന്നതാകട്ടെ അധികാരത്തിലുള്ളവരുടെ മനോവത്തിനും ആവശ്യത്തിനുമനുസരിച്ചും അവർക്കു വേണ്ടപ്പെട്ടവരുടെയും പ്രിയപ്പെട്ടവരുടെയും താത്പര്യങ്ങൾക്കനുസരിച്ചുമാണെന്നുള്ളതാണ്.
ആ ഈരടികളുടെ ചുരുക്കം:
"മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരുമൊന്നുപോലെ,
കള്ളവുമില്ല ചതിയുമില്ല,
എള്ളോളമില്ല പൊളിവചനം' എന്നാണ്.
ഇന്നത് ലളിതമായി മാറ്റിയെഴുതിയാൽ:
"മുന്നണികൾ (എൽഡിഎഫ് യുഡിഎഫ് )നാടു വാണീടും കാലം
മാനുഷരെല്ലാരും വേറെ വേറെ
കള്ളവും ചതിയും നാടുനീളെ
ഹിമാലയം പോലെ പൊളിവചനം'
ജനങ്ങളുടെ ഉടമസ്ഥതയിലുള്ള ബാങ്കുകളിലെ അഴിമതികൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾ, ട്രഷറികളിൽ പോലുമുള്ള കള്ളത്തരങ്ങൾ...എന്നിവയൊക്കെ തുടരുകയാണ്. ഈ കുറ്റകൃത്യങ്ങളിൽ കുറ്റക്കാർക്കെതിരേ യാതൊരു നടപടിയുമില്ലാതെ പോകുന്നു. ഭരണമുന്നണിയിൽ പെട്ടവർ, അനുഭാവികൾ, സഹയാത്രികർ, അവരുടെ അടുത്ത ബന്ധുക്കൾ, അധികാരത്തിലുള്ളവരുടെ വേണ്ടപ്പെട്ടവർ എന്നിവരൊക്കെയാണ് ഇതിലുള്ളത്. സത്യസന്ധരായ ജീവനക്കാർ ഇതേക്കുറിച്ചൊക്കെ റിപ്പോർട്ടു ചെയ്താലും ഒരു നടപടിയുമില്ല. മറിച്ച്, ഇത്തരം സത്യസന്ധരായ ജീവനക്കാരിൽ പലരും ഇരകളാകുകയും ചിലർക്ക് തങ്ങളുടെ ജീവനോപാധിതന്നെ ഇല്ലാതാകുകയും ചെയ്യും.
ഇത്തരം അഴിമതികളെക്കുറിച്ചോ തട്ടിപ്പുകാരെക്കുറിച്ചോ പത്രസമ്മേളനങ്ങളിൽ ചോദ്യമുയർന്നാൽ തിരഞ്ഞുപിടിച്ചുള്ള അധിക്ഷേപവും അവഹേളനവുമായിരിക്കും അവർക്കുനേരേ ചൊരിയുക. ഇത് മാധ്യമപ്രവർത്തകരുടെ മാത്രം അനുഭവമല്ല. ഇത്തരം തട്ടിപ്പുകാർക്കെതിരേ സംസാരിക്കുകയോ എതിർക്കുകയോ ചെയ്യുന്ന പുരോഹിതർക്കും മുതിർന്ന നേതാക്കൾക്കും പൊതുസമ്മതരായ ആളുകൾക്കുമൊക്കെ ഇതുതന്നെയായിരിക്കും അനുഭവം.
എന്നിട്ടും വാഗ്ദാനങ്ങളും പ്രലോഭനങ്ങളും കിറ്റുമൊക്കെ നല്കി തെരഞ്ഞെടുപ്പുകളിൽ ജയിച്ച് ഇവരൊക്കെ ബഹുമാന്യരാകുന്നു എന്നതാണ് ജനാധിപത്യത്തിന്റെ പ്രശ്നം. ഉദാരമനസ്കരായ മഹാബലിമാരെന്ന പരിവേഷത്തിലാണ് ഇവരൊക്കെ ! കൊടിനിറം എന്തുമാകട്ടെ, തെരഞ്ഞെടുപ്പ് ജയിച്ചാലുടനെ വാഗ്ദാനങ്ങളും പ്രകടനപത്രികയുമൊക്കെ ചവറ്റുകൊട്ടയിലെറിയും.
പിൻവാതിൽ നിയമനങ്ങൾ
അല്ലെങ്കിൽ തൊഴിലവസരം സൃഷ്ടിക്കലിന്റെ കാര്യമെടുക്കുക. ഇവിടെയും കടുത്ത സ്വജനപക്ഷപാതം കണ്ണുകളെ അന്ധമാക്കുകയാണ്. കഴിഞ്ഞവർഷം, സംസ്ഥാനസർക്കാർ ജോലിക്കുള്ള മത്സരപ്പരീക്ഷയുടെ ചോദ്യപ്പേപ്പറും ഉത്തരക്കടലാസും ഡിവൈഎഫ്ഐ ഓഫീസിൽ കണ്ടെത്തിയ വാർത്തകളുണ്ടായിരുന്നു. ഏതാനും യുവനേതാക്കൾ റാങ്ക് ലിസ്റ്റിൽ ഉന്നതസ്ഥാനത്തെത്തി. അന്നത്തെ പോലീസ് അന്വേഷണത്തിന് എന്തു സംഭവിച്ചെന്ന് ഇന്നും മിക്കവർക്കുമറിയില്ല.
മിക്കവാറും നിയമാനുസൃത നടപടിക്രമങ്ങളിലൂടെയല്ല, പിൻവാതിലിലൂടെയാണു നിയമനങ്ങൾ നടക്കുന്നത്. ഗുണഭോക്താക്കൾ ആരായിരിക്കുമെന്നു പ്രവചിക്കാൻ വിഷമമൊന്നുമില്ല. മെരിറ്റ് ലിസ്റ്റിൽ വരുന്നവർ പരക്കം പാഞ്ഞുനടക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിൽവരെ കയറിയിറങ്ങേണ്ടിവരികയും ചെയ്യുന്നു. പ്രതിഷേധിക്കുകയും പ്രകടനം നടത്തുകയും ചെയ്യുന്നവർക്കു പ്രയോജനമുണ്ടാകില്ലെന്നു മാത്രമല്ല, ചിലപ്പോൾ പോലീസിന്റെ പതിവ് സൽക്കാരം കിട്ടുകയും ചെയ്യും. ഈ വിഷയം ഏഷ്യാനെറ്റ് ചാനൽ നന്നായി അവതരിപ്പിച്ചു. പക്ഷേ, നല്ല തൊലിക്കട്ടിയുള്ള യജമാനന്മാരെ അതൊന്നും ഏശിയില്ല. സിപിഎമ്മിന്റെ യുവജനവിഭാഗത്തിൽപെട്ട നിരവധിപ്പേർക്ക് സ്വാഭാവികമായും നല്ല സന്തോഷത്തിനു വകയായെന്നു മാത്രം.
ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളും 1600 ജീവനക്കാരുമുള്ള പിഎസ്സിയെ ഏല്പിക്കാതെ ഈ പിൻവാതിൽ നിയമനങ്ങളെല്ലാം സർക്കാർ നേരിട്ടു നടത്തി. പിഎസ്സി മെന്പർമാരുടെ പെൻഷൻ സർവീസിലിരിക്കെ അവർക്കു ലഭിച്ചിരുന്ന ശന്പളത്തിന് അനുസൃതമായാണ്. 50 ശതമാനം മെന്പർമാർ സംസ്ഥാന സർക്കാർ സർവീസിൽനിന്നായിരിക്കണം. മറ്റു മെന്പർമാരുടെ അടിസ്ഥാനശന്പളം ഇപ്പോൾ 70,000 രൂപയാണ്. ടി.എ., ഡി.എ., സിറ്റിംഗ് ഫീസ്, വാഹനം, ഡ്രൈവർ, തുടങ്ങിയവയുമുണ്ട്. അവരുടെ അടിസ്ഥാന ശന്പളത്തിനനുസരിച്ചാണ് പെൻഷൻ നിശ്ചയിക്കുന്നത്.
പിഎസ്സി പരിവാരം
കേരളം പോലൊരു കൊച്ചുസംസ്ഥാനത്തിന് എന്തിനാണ് ഇത്രയും ജീവനക്കാരെ കൂടാതെ 21 പിഎസ്സി മെന്പർമാർ? എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും പാർട്ടിക്കാരെ തിരുകിക്കയറ്റുക എന്നതുതന്നെയാണ് ലക്ഷ്യമെന്നു വ്യക്തം. ഒരു വിലയിരുത്തലനുസരിച്ച് എൽഡിഎഫിനാണ് മേൽക്കൈ. ഇതു ജനങ്ങൾക്കെതിരേയുള്ള ശുദ്ധ തട്ടിപ്പും ഭരണഘടനയോടുള്ള വഞ്ചനയുമാണ്. മെറിറ്റ് ലിസ്റ്റിൽ ഉള്ളവർക്കു തൊഴിൽനിഷേധിക്കലാണിത്. നിസഹായരായ സാധാരണക്കാർ എന്തു ചെയ്യാൻ?
നിക്ഷേപകരുടെ കാര്യം
മറ്റൊരു തട്ടിപ്പിന്റെ കാര്യം നോക്കുക. കേരളത്തിൽ നിക്ഷേപം നടത്തിയ വ്യവസായികൾ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും താത്പര്യങ്ങൾ നടത്തിക്കൊടുത്തില്ലെങ്കിൽ ക്രോധത്തിനിരയാകും. വിജയിച്ച ചില വ്യവസായങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കു പോയിക്കഴിഞ്ഞു. കേരളത്തിന്റെ വികസനത്തെക്കുറിച്ചും തൊഴിലവസരം സൃഷ്ടിക്കുന്നതിനെക്കുറിച്ചും വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സർക്കാരിന്റെ ഇത്തരത്തിലുള്ള പെരുമാറ്റം ഞെട്ടിക്കുന്നതാണ്.
ഇത്തരമൊരു സാഹചര്യത്തിൽ ഏതൊരു നിക്ഷേപകനാണ് സാഹസത്തിനു മുതിരുക?
ചെറുകിട വ്യവസായങ്ങളോ വാണിജ്യാടിസ്ഥാനത്തിൽ കോഴി-പന്നി-കന്നുകാലി ഫാമുകളോ നടത്തി തന്റെ ഗ്രാമത്തിലോ ജില്ലയിലോ വികസനം എത്തിക്കാമെന്ന സ്വപ്നവുമായി കേരളത്തിൽ മടങ്ങിയെത്തുന്ന വിദേശ മലയാളികളുടെ അവസ്ഥ ഇതിലും കഷ്ടമാണ്. വിദേശത്തായിരുന്നപ്പോൾ ഇത്തരം കാര്യങ്ങളിൽ നേടിയ വൈദഗ്ധ്യവുമായി ഇവിടെയെത്തി ഇത്തരമൊരു സംരംഭം തുടങ്ങുന്നവർക്ക് ആദ്യദിനം മുതൽ തുടങ്ങും പ്രതിസന്ധികൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രമുഖ പാർട്ടിനേതാക്കളും വൈദ്യുതി കണക്ഷൻ താമസിപ്പിച്ചോ മറ്റെന്തെങ്കിലും നിസാര കാരണങ്ങൾ ഉയർത്തിയോ നിർമാണപ്രവർത്തനങ്ങൾക്ക് എതിർപ്പുയർത്തും.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ചില നിക്ഷേപകർ അവരുടെ സന്പാദ്യം മുഴുവൻ ഇവിടെ ഇറക്കിയശേഷം നയാപൈസയില്ലാതെ സ്ഥലം വിടുകയോ ജീവനൊടുക്കുകയോ ചെയ്തിട്ടുണ്ട്. ഇത്തരം ദുരന്തസംഭവങ്ങൾക്ക് ഉത്തരവാദികൾ ആരാണെന്ന കാര്യം എല്ലാവർക്കുമറിയാവുന്നതാണ്. പോലീസിനു മാത്രമാണ് കുറ്റവാളികൾ ആരാണെന്ന കാര്യം അറിവില്ലാത്തത്. ചില കേസുകളിൽ എഫ്ഐആർപോലും യഥാസമയം തയാറാക്കുകയില്ല. ഇത്തരമൊരു സാഹചര്യത്തിൽ ലോകത്തെവിടെയെങ്കിലും നിക്ഷേപവും വികസനവും സാധ്യമാണോ?
ഇതുപോലെയുള്ള പല കേസുകളിലും അധികാരത്തിലുള്ളവരുടെ പ്രതികരണം പ്രശ്നങ്ങൾക്കുനേരേ കണ്ണടയ്ക്കുകയോ നീണ്ട നിശബ്ദത പാലിക്കുകയോ ആണ്.
വീണ്ടും പറയട്ടെ, ഇങ്ങനെയൊക്കെയാണെങ്കിലും വാഗ്ദാനങ്ങളും പ്രലോഭനങ്ങളും കിറ്റുമൊക്കെ നല്കി തെരഞ്ഞെടുപ്പുകളിൽ ജയിച്ച് ഇവരൊക്കെ ബഹുമാന്യരാകുന്നു എന്നതാണ് ജനാധിപത്യത്തിന്റെ പ്രതിസന്ധി. ഉദാരമനസ്കരായ മഹാബലിമാരെന്ന പരിവേഷത്തിലാണ് ഇവരൊക്കെ ! കൊടിനിറം എന്തുമാകട്ടെ, സാധാരണഗതിയിൽ തെരഞ്ഞെടുപ്പ് ജയിച്ചാലുടനെ വാഗ്ദാനങ്ങളും പ്രകടപത്രികയുമൊക്കെ ചവറ്റുകൊട്ടയിലെറിയും.
അടുത്തയാഴ്ച: ക്രിമിനൽ നടപടിക്രമവും (സിആർപിസി) പീനൽകോഡും (ഐപിസി) ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് നിയമം നിയമത്തിന്റെ വഴിക്ക്.
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ