Thursday, October 21, 2021 2:20 AM IST
ഭരണഭാഷ മലയാളമാക്കുന്നതിനെ അനുകൂലിക്കുന്നവരാണ് ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും. എന്നാൽ, ഭരണഭാഷ ഇംഗ്ലീഷിലായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഉദ്യോഗസ്ഥ പ്രമാണിമാർ. ഭരണഭാഷ മലയാളമാക്കിയാൽ മിക്കവാറും മന്ത്രിമാർ അതു വായിച്ചു മനസിലാക്കും. കോടതികളുടെ കാര്യവും അങ്ങനെതന്നെ. വ്യവഹാര ഭാഷ മലയാളമാക്കിയാൽ പല പഠിച്ച കുറ്റാരോപിതരും സ്വന്തം നിലയിൽ വാദിച്ചു രക്ഷപ്പെടും. ആധാരമെഴുത്തുകാരുടെ കാര്യവും വ്യത്യസ്തമല്ല. അവർ എഴുതുന്നതു മലയാളത്തിലാണെങ്കിലും നീണ്ട വാചകഘടനയും പരിചിതമല്ലാത്ത പദപ്രയോഗങ്ങളുംമൂലം സാധാരണക്കാർക്കു മനസിലാകാത്ത അവസ്ഥയുണ്ട്. ഇതിന്റെയെല്ലാം പിന്നിലെ ചിന്ത ഒന്നുതന്നെ. മറ്റുള്ളവർ തങ്ങളെ ആശ്രയിക്കണം. അതായത്, ഭാഷയുടെ മറ ഭരണത്തിനും മറ്റു നേട്ടങ്ങൾക്കും ആവശ്യമത്രെ.
ഈ കുറിപ്പിനാധാരം സർക്കാർ ഒൗദ്യോഗികമായി പ്രസിദ്ധീകരിച്ച മുൻ മുഖ്യമന്ത്രിമാരുടെ പേരുവിവരമാണ്. മരിച്ചവരുടെ പേരിനോടൊപ്പം "വൈകി’ എന്നു ചേർത്തിരിക്കുന്നു. ഗൂഗിളിന്റെ സഹായത്തോടെ ഉദ്യോഗസ്ഥർ തയാറാക്കിയ പട്ടികയാണെന്നു വ്യക്തം. പരേതരായവരെ സൂചിപ്പിക്കാനാണ് ഇംഗ്ലീഷിൽ "ലേറ്റ്’ എന്ന പദം ഉപയോഗിക്കുന്നത്. ആ പദത്തിന് "വൈകി’ എന്നും അർഥമുണ്ട്. ഭാഷാസ്നേഹികളും വിവേകമതികളുമായ ഉദ്യോഗസ്ഥ പ്രതിഭകൾ "വൈകി’ എന്ന തർജമയിൽ അസ്വാഭാവികതയൊന്നും കണ്ടില്ല. നല്ല ശ്രദ്ധയും ജാഗ്രതയുമുള്ള ഉദ്യോഗസ്ഥർതന്നെ.
ചില ഉദ്യോഗസ്ഥരുടെ ഇത്തരം അനാസ്ഥകൾ ഭരണകൂടത്തിനു മാത്രമല്ല, ശ്രേഷ്ഠ ഭാഷാ പദവിയുള്ള മലയാളത്തിനും അപമാനകരമാണ്. 2013-ലാണ് മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. ദ്രാവിഡഭാഷാ കുടുംബത്തിലെ തമിഴ് (2004), കന്നട (2008), തെലുങ്ക് (2008) എന്നീ ഭാഷകൾക്കു നേരത്തെ ഈ പദവി ലഭിച്ചിരുന്നു. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മറ്റു രണ്ടു ഭാഷകൾ സംസ്കൃതവും (2005), ഒഡിയാ(2014)യുമാണ്. ലോക ക്ലാസിക് ഭാഷകളായി അറിയപ്പെടുന്നത് ചൈനീസ്, സംസ്കൃതം, തമിഴ്, ഹീബ്രു, ഗ്രീക്ക്, ലാറ്റിൻ എന്നീ ഭാഷകളാണ്. ഇതിൽ ഇപ്പോൾ വലിയ ജനസമൂഹം സംസാരിക്കുന്ന ഭാഷകൾ ചൈനിസും തമിഴും മാത്രമാണ്.
ഒരു ഭാഷയ്ക്കു ശ്രേഷ്ഠഭാഷാ പദവി അനുവദിക്കുന്നതു കേന്ദ്രസർക്കാരാണ്. ഭാഷയുടെ പഴക്കം, പാരന്പര്യം, പൈതൃകം, സന്പന്നത മുതലായ ഘടകങ്ങൾ പരിഗണിച്ചാണ് പദവി നൽകുന്നത്. ഭാഷയെ വളർത്തി പോഷിപ്പിക്കുക, ഗവേഷണ പഠനങ്ങൾ നടത്തുക, സർവകലാശാലകൾ ആരംഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കുവേണ്ടി നൂറുകോടി രൂപ അനുവദിച്ചുകിട്ടുന്നു. കേരളത്തിനു പക്ഷെ ആ തുക ലഭിച്ചില്ല. യുപിഎ സർക്കാർ അനുവദിച്ച തുക പിന്നീടുവന്ന എൻഡിഎ സർക്കാർ മരവിപ്പിച്ചു.
ഭരണഭാഷ മലയാളമാക്കുന്നതുകൊണ്ടു സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ തിരിച്ചറിയാൻ സാധാരണക്കാർക്കു സൗകര്യം ലഭിക്കുന്നു. ഭരണഭാഷയും ജനങ്ങളുടെ ഭാഷയും ഒന്നായിരിക്കുന്നതു ജനാധിപത്യത്തിനു സഹായകരമാണ്. ഇംഗ്ലണ്ടിൽ ജനങ്ങളുടെ ഭാഷതന്നെയാണ് ഭരണഭാഷ.
സർക്കാർ പ്രസിദ്ധീകരിച്ച പരേതരായ മുൻ മുഖ്യമന്ത്രിമാരുടെ പട്ടിക ഇങ്ങനെ: വൈകി. ഇഎംഎസ് നന്പൂതിരിപ്പാട് (05 ഏപ്രിൽ 1957- 31 ജൂലൈ 1959) വൈകി. പട്ടം എ. താണുപിള്ള (22 ഫെബ്രുവരി 1960-26 സെപ്റ്റംബർ 1962), വൈകി. ആർ. ശങ്കർ (26 സെപ്റ്റംബർ 1962- 10 സെപ്റ്റംബർ 1964).
ഈ പട്ടികയിൽ മുഖ്യമന്ത്രിമാരുടെ ഭരണകാലം മാത്രമാണു വ്യക്തമാകുന്നത്. ജനന, മരണ തീയതികൾ ചേർത്തിരുന്നുവെങ്കിൽ അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നെങ്കിലും വ്യക്തമാകുമായിരുന്നു. മുൻ മുഖ്യമന്ത്രി എന്ന പ്രയോഗത്തിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന സൂചനയുണ്ട്. മുൻ മുഖ്യമന്ത്രിയായിരുന്ന എന്ന പ്രയോഗത്തിൽ അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല ന്നെ ധ്വനിയുണ്ട്.
ഭാഷയുടെ യുക്തിതലം ബുദ്ധിയും വൈകാരികതലം ഹൃദയവുമാണെന്നു പറയാം. ഇവ രണ്ടും ചേരുന്പോഴാണ് സർഗാത്മക ഭാഷയുണ്ടാകുന്നത്. സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നും കടംകൊള്ളുന്ന മലയാളത്തിന്റെ ശുദ്ധി നിലനിർത്താൻ ജാഗ്രത വേണം. സർക്കാർ രേഖകൾ യാന്ത്രികതയിൽനിന്നും സാങ്കേതിക സങ്കീർണതളിൽനിന്നും മോചിതമാകട്ടെ.
അയലാളൻ