Sunday, November 28, 2021 2:09 AM IST
അനന്തപുരി / ദ്വിജൻ
‘ബാപ്പ എന്നോടു ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയല്ല. ഞാൻ ലോകത്ത് ആരെക്കാളും സ്നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നതു കേൾക്കാൻ ശക്തിയില്ല’ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ച ഭർത്താവിനെക്കുറിച്ച് തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനി മോഫിയ പർവീണ് എന്ന 23കാരിയുടെ ആത്മഹത്യാക്കുറിപ്പിൽ നടത്തുന്ന ഈ ഏറ്റുപറച്ചിൽ ഇത്തരം പ്രണയക്കെണിയിൽ ഈയ്യാംപാറ്റകളെപ്പോലെ പെട്ടുപോകുന്ന എത്രയോ നിർഭാഗ്യരായ യുവതികൾ ഹൃദയത്തിൽ പേറുന്ന തേങ്ങലാണ്. തെറ്റുപറ്റി എന്ന തിരിച്ചറിവ് നല്ലതാണ്. അതു ഫലം ചെയ്യണമെങ്കിൽ ആത്മഹത്യയല്ല വഴി. തെറ്റുതിരുത്തിയുള്ള ജീവിതമാണ് ഉണ്ടാവേണ്ടത്.
‘അവനെ സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണത്. ഞാൻ മരിച്ചാലും അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കും എന്നറിയില്ല. അവൻ എന്നെ മാനസിക രോഗിയാക്കിക്കഴിഞ്ഞു... സുഹൈൽ, ഉമ്മ, ബാപ്പ എന്നിവർ ക്രിമിനലുകളാണ്.... അവർക്ക് പരമാവധി ശിക്ഷ കൊടുക്കണം’. അവസാനത്തെ മോഹവും ബാപ്പയോട് വ്യക്തമാക്കിയ അവൾ ഭർത്താവിനോട് ചോദിക്കുന്നു, നീ എന്തേ എന്നോട് ഇങ്ങനെ ചെയ്തു? ഞാൻ എന്തു തെറ്റാണ് നിന്നോടു ചെയ്തത്?
വാസ്തവത്തിൽ മോഫിയ ചെയ്ത വലിയ തെറ്റ് പാളിപ്പോയ ഒരു പ്രണയമല്ല. പ്രണയക്കുരുക്കിട്ട് മിടുക്കികളായ യുവതികളെ നശിപ്പിക്കുവാൻ നടക്കുന്ന ചതിയന്മാരുണ്ട് എന്നു മനസിലാക്കാതെ പോയതുമല്ല. ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചതാണ്. അവളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തവർക്കല്ല, അവളുടെ ബാപ്പയ്ക്കും ഉമ്മയ്ക്കുമാണ് അവൾ നിത്യദുഃഖം നൽകിയത്. അവരുടെ പിന്തുണയോടെ നിന്ദിച്ചവർക്കു മുന്നിൽ ജീവിച്ചു കാണിക്കുകയായിരുന്നു അവൾ ചെയ്യേണ്ടിയിരുന്നത്. അവൾ വെട്ടിപ്പിടിക്കുന്ന നേട്ടങ്ങളാകുമായിരുന്നു അവളെ നിന്ദിച്ചവർക്കുള്ള ഏറ്റവും വലിയ തിരിച്ചടി.
മോഫിയയുടെ കഥ സമകാലീന കേരളത്തിൽ സംഭവിക്കുന്ന പ്രണയക്കെണികളുടെ ഉദാഹരണമാണ്. കാമുകനെ വിളിച്ചുവരുത്തി ആസിഡൊഴിക്കുന്ന കാമുകി, പ്രണയാഭ്യർഥന നിരസിച്ചതിന് കുത്തിക്കൊല്ലാൻ നോക്കുന്ന കാമുകൻ. ഓരോ ദിവസവും പൈശാചികമായ എത്രയോ സംഭവങ്ങളാണ് ഇവിടെ ഉണ്ടാവുന്നത്! ഇനിയും ഇത്തരം ദുരന്തങ്ങളിൽ പെടാതിരിക്കാൻ നമ്മുടെ കുട്ടികളെ പ്രേരിപ്പിക്കാൻ ഇത്തരം സംഭവങ്ങൾ നിമത്തമായെങ്കിൽ.
ഭർതൃഗൃഹത്തിലെ പീഡനം സഹിക്കാതെ ഏതാനും മാസങ്ങൾക്കുള്ളിൽ മോഫിയ വീട്ടിലേക്കു മടങ്ങിയിരുന്നു. സ്ത്രീധന പീഡനത്തിനെതിരേ അവൾ നൽകിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. ഇതിനിടെ അവളെ മുത്തലാഖ് ചൊല്ലിക്കൊണ്ടുള്ള കത്ത് സുഹൈൽ മോഫിയയുടെ ബാപ്പ ദിൽഷാദിന്റെ മോസ്ക്കിലേക്ക് അയച്ചു. അതിൽ മോഫിയയ്ക്ക് നഷ്ടപരിഹാരമായി 2500 രൂപയും ഉണ്ടായിരുന്നു. അത് അവളെ വല്ലാതെ ഉലച്ചു. തന്റെ വില 2500 രൂപയോ? അവൾ വല്ലാതെ നീറി. എന്നിട്ടും ഇടപെട്ടവരൊക്കെ അനുരഞ്ജനത്തിനാണ് ശ്രമിച്ചത്. ഒടുവിലാണ് സിഐ പരാതിക്കാരെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കൊല്ലത്തെ ഉത്ര കേസിൽ പ്രതിക്ക് അനുകൂലമായിനിന്നതിനു സ്ഥലംമാറ്റപ്പെട്ട സിഐയാണ് കേസ് കൈകാര്യംചെയ്തത്. തന്റെ പരാതിയിൽ കേസെടുക്കണം എന്നു പറഞ്ഞിട്ടും ഈ സർക്കിൾ ഇൻസ്പെക്ടർ കൂട്ടാക്കിയില്ലെന്നും പകരം അധിക്ഷേപിച്ചു എന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ മോഫിയ കുറിച്ചിട്ടുള്ളത്. സർക്കിൾ ഇൻസ്പെക്ടറുടെ മുന്നിൽ നടന്ന ചർച്ചയ്ക്കിടെ തന്നെ ചതിച്ച് അപമാനിച്ച സുഹൈലിന്റെ കരണത്ത് മോഫിയ അടിച്ചതായി അവൾതന്നെ അഭിമാനത്തോടെ സമ്മതിക്കുന്നു. വീട്ടിൽ തിരിച്ചെത്തിയ അവൾ സ്വന്തം മുറിയിൽ കടന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കുകയായിരുന്നു.
ഏതായാലും മകൻ ഫേസ്ബുക്കിൽനിന്നു കണ്ടെത്തിയ ബന്ധത്തിലൂടെ സുഹൈലിന്റെ പിതാവ് യൂസഫും അമ്മ റുഖിയയും ജയിലിലായി. സുഹൈലിന്റെ വീട്ടുകാരുടെ ഭാഗം ഇനിയും പുറത്തുവന്നിട്ടില്ല. മക്കളുടെ പ്രണയം മാതാപിതാക്കൾക്കു കൊടുക്കുന്ന കുരിശുകൾ.
അനുപമയുടെ ചോര പൊടിക്കുന്ന വിജയം
വിവാഹേതര ബന്ധത്തിലൂടെ ഉണ്ടായ കുഞ്ഞിനുവേണ്ടി അനുപമ എസ്. ചന്ദ്രൻ എന്ന യുവതി നടത്തിയ പോരാട്ടവിജയം തിളക്കമുള്ളതാണെങ്കിലും വിവാഹിതനായ ഒരു സഖാവുമായി അവൾക്കുണ്ടായ ബന്ധം എത്ര ജീവിതങ്ങളെയാണ് വല്ലാതെ മുറിപ്പെടുത്തിയത്. അനുപമയുടെ മാതാപിതാക്കളെ, സഹോദരിയെ, വളർത്തിയ പാർട്ടിയെ, സജിത്തിന്റെ ഭാര്യയായിരുന്ന യുവതിയെ. ഇവരാരും വിവാഹിതനായ സജിത്തുമായുള്ള അവളുടെ ബന്ധത്തിന് കൂട്ടായിരുന്നില്ല. എല്ലാറ്റിനും ഉപരി ഇത്രയുംകാലം അവരുടെ മകനെ സ്വന്തം മകനായി വളർത്തിയ ആന്ധ്രക്കാരായ ആ കോളജ് അധ്യാപക ദന്പതികളെ.
മകൾ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അവളെ സംരക്ഷിക്കുവാനും സഹായിക്കുവാനും തങ്ങൾക്ക് അറിയുന്ന വിധത്തിൽ യത്നിക്കുകയായിരുന്നു അച്ഛനും അമ്മയും. എത്ര ഓമനിച്ചും കരുതലോടെയും ആണ് അവർ അവളെ വളർത്തിയത് എന്ന് അച്ഛന്റെ സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുണ്ടായിരുന്നു. എടാ അച്ഛാ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഒരു സ്നേഹബന്ധം. മകളെ രക്ഷിക്കുന്നതിന് കുടുംബം സ്വീകരിച്ച മാർഗങ്ങൾക്ക് മകൾ ഇപ്പോൾ അവരെ വേട്ടയാടുകയാണ്. അച്ഛനെയും അമ്മയെയും ജയിലിലാക്കുന്നതിൽ സന്തോഷിക്കുന്ന മകൾ. ഹൃദ്രോഗി കൂടിയാണ് ആ അച്ഛൻ.
നിയമപോരാട്ടത്തിലൂടെ തിരിച്ചുകിട്ടാൻ പോകുന്ന കുഞ്ഞിനെ കുന്നുകുഴിയിലെ മദർ തെരേസ സന്യാസിനികളുടെ ശിശുഭവനിൽ പോയി കണ്ടശേഷം പുറത്തിറങ്ങിയ അനുപമയുടെ വാക്കുകളിൽ അമ്മ മനസിന്റെ നന്മനിറഞ്ഞ തുടിപ്പുകൾ ഉണ്ടായിരുന്നു. കുഞ്ഞ് ഉദരത്തിലായിരിക്കുന്പോൾ തന്നെ തങ്ങൾ നിശ്ചയിച്ച എയ്ഡൻ എന്നാവും അവൻ വിളിക്കപ്പെടുക എന്നൊക്കെ പറയുന്പോൾ അനുപമയുടെ വാക്കുകളിലും വലിയ സ്നേഹവായ്പ് പ്രകടമായി. അവനെക്കുറിച്ചുള്ള അവരുടെ ആഗ്രഹങ്ങൾ ചാലിച്ചെടുത്തതായിരുന്നു ആ പേര് എന്ന് അവൾ വിശദീകരിച്ചു.
ഇതു പറഞ്ഞുകൊണ്ട് അവൾ ഒരു സത്യം കൂടി പറഞ്ഞു. എന്റെ അച്ഛന്റെയും അമ്മയുടെയും ഹൃദയവികാരങ്ങൾ ഇപ്പോൾ എനിക്കു മനസിലാകുന്നു. അനുപമ തുടർന്നു പറഞ്ഞു. അവർ മോഹിച്ചതുപോലൊന്നും ആയിത്തീരാൻ എനിക്കായില്ല. അവരുടെ വേദന മനസിലാകും. പോലീസിൽ പരാതി കൊടുത്ത് അച്ഛനെയും അമ്മയെയും സഹോദരിയെയും എല്ലാം കോടതി കയറ്റി എങ്കിൽപോലും അവരുടെ ഹൃദയത്തിൽനിന്ന് അനുപമയെ അവർക്ക് അടിച്ചിറക്കാനാവില്ലല്ലോ.
ഈ വിവാദത്തിനിടയിൽ സ്വന്തം ഭർത്താവിന്റെ വിവാഹേതര ബന്ധത്തിലെ കുട്ടിക്കായി ഭർത്താവിനെ വിട്ടുകൊടുക്കേണ്ടിവന്ന ഒരു സ്ത്രീയുടെ തേങ്ങലും അധികമാരും ശ്രദ്ധിക്കാതെ ഉയരുന്നുണ്ട്. ഏറെക്കാലം വിവാഹമോചനത്തിന് സമ്മതിക്കാതെ നിന്ന അവൾ അവസാനം എങ്ങനെ സമ്മതിച്ചു എന്നതു സംബന്ധിച്ച് ഇനിയും കഥകൾ വന്നേക്കാം.
ചുരുങ്ങിയ നാളത്തേക്കാണെങ്കിലും അനുപമയുടെ കുഞ്ഞിന് സ്നേഹവും കരുതലും കൊടുത്ത് ലാളിച്ചു വളർത്തിയ ആന്ധ്രയിലെ ആ അധ്യാപക ദന്പതികൾക്കുണ്ടായ വേദന ചില്ലറയല്ല. അനുപമയ്ക്കു കുഞ്ഞിനെ തിരിച്ചുകൊടുക്കുവാൻവേണ്ടി അവനെ ഇതുവരെ വളർത്തിക്കൊണ്ടിരുന്ന അവർക്കു മുന്നിലെത്തിയപ്പോൾ കാണേണ്ടി വന്ന വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ, കുഞ്ഞിനെ തരിച്ചുകൊണ്ടുവരാൻ പോയ സർക്കാർ ഉദ്യോഗസ്ഥരുടെ മനസിലും ഒരു പേക്കിനാവായി മാറി. രണ്ടു മാസം പൊന്നുപോലെ വളർത്തിയ മകനെ ആ പോറ്റമ്മ നിർത്താതെ ഉമ്മവച്ചു.
ആ അമ്മയുടെ ഒരുമ്മ കൊണ്ട് അവന്റെ എത്ര സങ്കടപ്പെട്ടുള്ള കരച്ചിലും നിൽക്കുമെന്ന് അവർ കണ്ടു. വിവാഹിതനായ ഒരു യുവാവുമായി ഒരു പെണ്കുട്ടിക്കുണ്ടായ ബന്ധം എത്ര ജീവിതങ്ങളെയാണ് കശക്കി എറിഞ്ഞത്. വേണ്ടതുണ്ടോ ഇത്തരം പ്രണയങ്ങൾ?
പാർട്ടി കഴിഞ്ഞു മടങ്ങിയ യുവതികൾ
കൊച്ചിയിൽ നന്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞു മടങ്ങിയ സൗന്ദര്യമത്സര ജേതാക്കളും സുഹൃത്തുക്കളും മോഡലുകളുമായ അൻസി കബീർ, അഞ്ജന ഷാജൻ എന്നിവരുടെ അപകടമരണവും കേരള സമുഹത്തിൽ ഉണ്ടാകുന്ന അപകടകരമായ മാറ്റത്തിന്റെ സൂചനകളല്ലേ? ദുരന്തം സംബന്ധിച്ച കേസന്വേഷണം എങ്ങുമെത്തുന്ന ലക്ഷണമില്ല. സംഭവം സംബന്ധിച്ച് ഹോട്ടലിലുണ്ടായിരുന്ന സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ണങ്കാട്ട് പാലത്തിൽനിന്നു കായലിൽ വലിച്ചെറിഞ്ഞു എന്നാണ് പോലീസിനു കിട്ടിയ വിവരം. ഡിജെ പാർട്ടിയിൽ സമയപരിധി കഴിഞ്ഞും മദ്യം വിളന്പിയെന്നും മയക്കുമരുന്ന് വിളന്പിയെന്നും എല്ലാം കഥകൾ വരുന്നുണ്ട്.
അപകടത്തിൽ പെട്ടവർ പാർട്ടിയിൽ സംബന്ധിച്ചെങ്കിലും മദ്യപിച്ചിരുന്നില്ല എന്നു പറയുന്നു. മദ്യപിച്ച് അമിത വേഗത്തിൽ കാറോടിച്ചതാണ് അപകടകാരണം എന്നും വരുന്നു. മദ്യവും മയക്കുമരുന്നും ഏതു സമയത്തും ലഭ്യമാകുന്ന ഡിജെ പാർട്ടികൾ, അതിൽ മദ്യപിക്കാതെയാണെങ്കിലും പങ്കെടുക്കുന്ന യുവതികൾ.. ഇതെല്ലാം പുതിയ സംസ്കാരത്തിന്റെ അടയാളങ്ങളാണ്.
നഷിദുൽ ഹംസഫർ
മലയാളികളെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്ത കേസിൽ കുറ്റക്കാരനായ വയനാട് കല്പറ്റ സ്വദേശി നഷിദുൽ ഹംസഫറിനെ (29) എൻഐഎ കോടതി അഞ്ചു വർഷം കഠിന തടവിന് ശിക്ഷിച്ചു. ഭീകരസംഘടനയിൽ അംഗമായതിന് യുഎപിഎ നിയമപ്രകാരം അഞ്ചുവർഷവും ഗൂഢാലോചനാ കുറ്റത്തിന് മൂന്നു വർഷവും ശിക്ഷിച്ചു.
ഭീകര സംഘടനയെ സഹായിച്ചതിന് അഞ്ചുവർഷം തടവ്. ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാജ്യത്തിനെതിരേ പോരാടിയതിന് അഞ്ചു വർഷം തടവും 10,000 രൂപ ശക്ഷയുമുണ്ട്. മൊത്തം 20 വർഷം. പക്ഷേ ഒരേകാലത്ത് അനുഭവിച്ചാൽ മതിയെന്ന വിധിയുള്ളതുകൊണ്ട് ആകെ അഞ്ചു വർഷം തടവനുഭവിച്ചാൽ മതി. വിചാരണ തടവുകാരനായിരുന്ന 22 മാസം ശിക്ഷയിൽനിന്ന് ഇളവും കിട്ടും. ഹംസഫറിനെ വിയ്യൂരിലെ അതിവ സുരക്ഷാ ജയിലിലേക്കു മാറ്റി.
2016 മേയ്, ജൂണ് മാസങ്ങളിലാണ് ഹംസഫറും കൂട്ടുകാരും ചേർന്ന് മലയാളി യുവാക്കളെ ഐഎസിൽ ചേർക്കുവാൻ വിദേശത്തേക്കു കടത്തിയത്. ബിബിഎ ബിരുദധാരിയായ ഹംസഫർ ബംഗളൂരുവിൽ ജോലി ചെയ്യുന്പോഴാണ് 2017ൽ കാസർഗോട്ടുകാരായ 14 പേർക്കൊപ്പം ഐഎസിനായി പോരാടുന്നതിന് അഫ്ഗാനിസ്ഥാനിലേക്കു തിരിച്ചത്. അവിടെവച്ചു പിടിക്കപ്പെട്ട ഇയാളെ 2018ൽ ഇന്ത്യയിലേക്കു നാടുകടത്തി. ഇതേ കേസിലെ പലരും ഇപ്പോഴും കാബൂളിൽ ജയിലിലുണ്ട്, ഹംസഫർ കുറ്റസമ്മതം നടത്തിയതുകൊണ്ട് വിചാരണ കൂടാതെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. അർബുദത്തെ മറികടന്നവനാണ് ഹംസഫറിന്റെ പിതാവ്. അമ്മ കിടപ്പു രോഗിയും. എങ്ങനെ ഈ യുവാവ് തീവ്രവാദിയായി. ആരാണ് ഇവനെ വശീകരിച്ചത്. എന്തായിരുന്നു പ്രലോഭനങ്ങൾ. അവരെല്ലാം ഇപ്പോഴും പുതിയ കണ്ണികൾക്കായി നടക്കുകയല്ലേ? ഓരോ കണ്ടെത്തലും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.
കൊച്ചിയിലെ എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്ക്കർ വളരെ ആർദ്രമായാണ് ഹംസഫറിനോടു പെരുമാറിയത്. ഹംസഫറിനോട് മാത്രമല്ല കോടതിയിൽ എത്തിയ അവന്റെ പിതാവിനോടും സംസാരിച്ചു. ശരിയായ വഴി കണ്ടെത്തി നല്ല ഭാവിക്കായി പ്രവർത്തിക്കുവാനായിരുന്നു ജഡ്ജിയുടെ ഉപദേശം. ‘വിശ്വാസവും മതവും വ്യക്തിയുടെ വികാസത്തിനാകണം. നല്ല ഭാവിക്കായി നല്ല തീരുമാനങ്ങൾ കൈക്കൊള്ളുക. കുടംബത്തോടുള്ള ഉത്തരവാദിത്വം മനസിലാക്കുവാൻ ചെറുപ്പക്കാരനായ മകനു കഴിയട്ടെ’ എന്ന് ജഡ്ജി ആശംസിച്ചു. ഈ ആശംസ ജിവിതംകൊണ്ട് നിറവേറ്റുവാൻ ഹംസഫറിനായാൽ അവന്റെയും കുടുംബത്തിന്റെയും ജീവിതം കൂടുതൽ മനോഹരമാകും. നമ്മുടെ യുവാക്കൾ നല്ല വഴിയിലൂടെ വരട്ടെ.