Monday, December 27, 2021 12:34 AM IST
ഡിസംബർ 18ന് ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ-വർഗീയ കൊലപാതകങ്ങളും പാലക്കാട്ടും തിരുവല്ലയിലും നടന്ന സമാന കൊലപാതകങ്ങളും മലയാളികളെയും ഇന്ത്യയിലെ ഇതരഭാഗങ്ങളിലുള്ളവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് കണ്ണൂരിലുണ്ടായിരുന്ന ദാരുണമായ രക്തച്ചൊരിച്ചിലുകൾ നിസഹായതയോടെ കണ്ടുനിന്ന, കുറ്റവാളികൾക്കിടയിലെ വിവേകമതികളും ഉത്തരവാദിത്തബോധമുള്ളവരും ഒടുവിൽ ചർച്ചകളിലൂടെ അത് പരിഹരിച്ചപ്പോൾ അവസാനിച്ച പ്രതികാര കൊലപാതകങ്ങളാണ് ഇപ്പോൾ പലരും ഓർമിപ്പിക്കുന്നത്.
രാഷ്ട്രീയം
കേരള പോലീസിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. അവർ കുറ്റപ്പെടുത്തലുകളിൽ നിന്ന് മുക്തരാണെന്നല്ല. ക്രമസമാധാന നില ഇന്ന് നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണ്. ഇടത്തരം നേതാക്കളും ചില കേസുകളിൽ അണികളും നടത്തുന്ന കുറ്റങ്ങളും കൃത്യവിലോപങ്ങളുമൊക്കെ മറച്ചുവയ്ക്കാൻ പാർട്ടിയിലെ ഉന്നതർ അവരെ ആശ്രയിക്കുന്നതിനാൽ, ആകസ്മികമായോ ആസൂത്രിതമായോ സ്വന്തം ചുമതലകൾ അവഗണിക്കാൻ പോലീസ് ധൈര്യം കാണിക്കുന്നുണ്ട്.
ഈ പ്രക്രിയയിൽ നിയമവാഴ്ചയെന്നത് ഭരണാധികാരിയുടെ നിയമമായി ചുരുങ്ങുന്നു. പോലീസിന്റെ കാരുണ്യത്തിൽ കഴിയുന്ന സാധാരണക്കാരനാണ് ഇര. തങ്ങളോടു വിധേയത്വം കാണിക്കുന്നവരും പാദസേവക്കാരുമായ പോലീസുകാരോടാണ് രാഷ്ട്രീയ യജമാനന്മാർക്കു താത്പര്യം എന്നതിനാൽ തിരുത്തൽ നടപടികളൊന്നും അധികാരത്തിലിരിക്കുന്നവരിൽനിന്ന് ഉണ്ടാകാറില്ല.
ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്നവിധത്തിലുള്ള ഈ ക്രമീകരണം വ്യവസ്ഥിതിയെത്തന്നെ നശിപ്പിച്ചിരിക്കുന്നു. ഈ സാഹചര്യം പരിഹരിക്കാൻ, സാധാരണക്കാരന് ഒരേയൊരു മാർഗം മാത്രമേയുള്ളൂ: കോടതിയെ സമീപിക്കുക. കോടതികൾ ഫലപ്രദമായി ഇടപെടുകയും നീതി നടപ്പാക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് വെള്ളിവെളിച്ചം.
എന്നാൽ, രാഷ്ട്രീയ-വർഗീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം പോലീസിനു മാത്രമാണെന്ന് ആക്ഷേപിക്കുന്നത് വസ്തുതാപരമായി ശരിയല്ല. ശപിക്കപ്പെട്ട ആ ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച രാവിലെയും നടന്ന ആലപ്പുഴ കൊലപാതകങ്ങളിൽ (ഡിസംബർ 18,19) രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആദ്യ കൊലപാതകത്തിനുശേഷം പോലീസ് രഹസ്യാന്വേഷണവിഭാഗം അവരുടെ ചുമതലകൾ നന്നായി നിർവഹിച്ചിരുന്നെങ്കിൽഏകദേശം പതിനൊന്ന് മണിക്കൂറിനുള്ളിൽ വെറും പന്ത്രണ്ടു കിലോമീറ്ററകലെ നടന്ന രണ്ടാമത്തെ കൊലപാതകം തടയാമായിരുന്നു. എന്നാൽ സംഘടനകളുടെ ഉന്നത തലത്തിൽ വളരെ കുറച്ചുപേർക്ക് മാത്രം അറിയാവുന്ന രഹസ്യസ്വഭാവമുള്ള ഇത്തരം കൊലപാതകങ്ങളുടെ അതീവരഹസ്യ പദ്ധതികളെക്കുറിച്ചുള്ള വിവരശേഖരണം എളുപ്പമല്ലെന്നും സമ്മതിക്കേണ്ടതുണ്ട്.
ചരിത്രം പറയുന്നത്
പ്രതിബദ്ധതയുള്ളതും വളരെ പ്രചോദിതവുമായ ഒരു കൂട്ടം ആളുകൾ അല്ലെങ്കിൽ ഒരു വ്യക്തി തന്റെ ജീവൻ പോലും ത്യജിച്ച് ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ കൊല്ലാൻ തീരുമാനിച്ചാൽ മിക്കവാറും ആ കുറ്റകൃത്യം ചെയ്യുന്നതിൽ വിജയിക്കുന്നു എന്നതാണ് വസ്തുത. ഒരു പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും അവരെ തടയാൻ കഴിയില്ല. രാഷ്ട്രപിതാവായ മഹാത്മജിയെപ്പോലും രക്ഷിക്കാനായില്ല എന്നത് ഓർമിക്കുക. തീർച്ചയായും മഹാത്മജി തന്നെ തനിക്കുള്ള ഏതൊരു സുരക്ഷാ ഏർപ്പാടിനും എതിരായിരുന്നു.
എന്നിട്ടും അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ പട്ടേൽ സ്വന്തം തീരുമാനപ്രകാരം ബിർള ഹൗസിന്റെ കവാടത്തിൽ നാമമാത്രമായ സുരക്ഷ ഒരുക്കിയിരുന്നു. മദൻലാൽ ബോംബ് എറിഞ്ഞപ്പോൾ അത് ഗാന്ധിജിയുടെ ദേഹത്തു പതിച്ചില്ല. പാക്കിസ്ഥാനു നൽകാമെന്നു ഇന്ത്യ സമ്മതിച്ചിരുന്ന 50 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജി നടത്തിയ ഉപവാസത്തിൽ മദൻ ലാൽ രോഷാകുലനായിരുന്നു. അഫ്രീദി ഗോത്രവർഗക്കാരുമായി ഒത്തുചേർന്ന് കാഷ്മീരിന്റെ ചില ഭാഗങ്ങൾ പാക്കിസ്ഥാൻ കൈവശപ്പെടുത്തിയെന്ന കാരണത്താലായിരുന്നു ഈ എതിർപ്പ്.
എന്നാൽ ഒടുവിൽ ഗാന്ധിജിയുടെ ഇടപെടൽ കാരണം സർക്കാർ പണം നൽകാൻ സമ്മതിച്ചു. ഗാന്ധിജിയുടെ സുരക്ഷ വർധിപ്പിച്ചെങ്കിലും ഓരോ സന്ദർശകനെയും പരിശോധിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കം ഗാന്ധിജി സമ്മതിച്ചില്ല. സർദാർ പട്ടേലിനെപ്പോലെ ഒരാളോട് ഗാന്ധിജിയുടെ പ്രതികരണം, തന്റെ ജീവിതം ദൈവത്തിന്റെ കരങ്ങളിലാണ്, മരിക്കേണ്ടി വന്നാൽ ഒരു മുൻകരുതലിനും തന്നെ രക്ഷിക്കാൻ കഴിയില്ല എന്നായിരുന്നു. "സ്വാതന്ത്ര്യത്തേക്കാൾ സുരക്ഷിതത്വത്തിന് മുൻഗണന നൽകുന്നവർക്ക് ജീവിക്കാൻ അവകാശമില്ല' എന്നതായിരുന്നു അദ്ദേഹത്തിന്റെ പല്ലവി. യൂണിഫോമിലല്ലാത്തെ കുറച്ചു സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെങ്കിലും അവർക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
1984 ഒക്ടോബർ 31-ന് വഷളായിരുന്ന സാഹചര്യത്തിൽ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാൽ തന്നെയാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. സിക്ക് ഉദ്യോഗസ്ഥരെ സ്വകാര്യ സുരക്ഷയിൽ നിയോഗിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗം അവരെ അറിയിച്ചിരുന്നു. ആ നിർദ്ദേശം നിരസിക്കുന്ന കാര്യത്തിൽ ഇന്ദിര ഉറച്ചു നിൽക്കുകയായിരുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന സാമുദായിക പരിഗണനയുടെ അടിസ്ഥാനത്തിൽ തനിക്ക് അത്തരമൊരു തീരുമാനം എടുക്കാനാകില്ലെന്നും അവർ പറഞ്ഞു. അത്തരമൊരു നടപടിയെടുക്കാൻ താത്പര്യമില്ലാതെ ഇന്ദിര അതിൽ ഉറച്ചുനിന്നു. സുരക്ഷാവിഭാഗം ഇന്ദിരയുടെ ഭവനത്തിൽ സാധാരണവേഷത്തിലുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. അവർ പുറത്തുപോയപ്പോഴൊക്കെ മികച്ച സുരക്ഷയാണ് ഒരുക്കിയത്. എന്നാൽ ബ്ലൂ സ്റ്റാർ ഓപ്പറേഷനിൽ രോഷാകുലരായ സിക്ക് തീവ്രവാദികളുടെ അതീവരഹസ്യമായ തീരുമാനങ്ങളെടുക്കുന്ന ചട്ടക്കൂടിലേക്കു നുഴഞ്ഞുകയറാൻ രഹസ്യാന്വേഷണ വിഭാഗത്തിനു കഴിഞ്ഞില്ല.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്പുലികളുടെ രഹസ്യ പദ്ധതി പ്രകാരം, 1991 മേയ് 21 ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂരിൽ മനുഷ്യബോംബ് സ്ഫോടനത്തിൽ വധിക്കപ്പെട്ടതാണ് മറ്റൊരു കേസ്. രാജീവ് ഗാന്ധി തെരഞ്ഞെടുപ്പിൽ വിജയിച്ച് ന്യൂഡൽഹിയിൽ വീണ്ടും അധികാരത്തിൽ വരുമെന്നും ശ്രീലങ്കയുമായുള്ള കരാർ പ്രകാരം ഇന്ത്യൻ സേനയുടെ പ്രവർത്തനത്താൽ ദുർബലരായ തമിഴ്പുലികൾക്ക് കൂടുതൽ പ്രശ്നങ്ങളുണ്ടാകുകയും ചെയ്യുമെന്നും അവർ കരുതിയിരുന്നു.
ഉന്നതനേതാക്കൾക്കുള്ള സുരക്ഷയുടെ പശ്ചാത്തലത്തിൽ മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) ഉയർന്ന സുരക്ഷാ സംരക്ഷണമുണ്ടായിരുന്നു. തമിഴ്നാട് പോലീസിന്റെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ എൽടിടിയിൽനിന്നുള്ള പ്രചോദനംമൂലം തമിഴ് ലക്ഷ്യത്തിനായി ജീവത്യാഗം ചെയ്യാൻ ഒരു സ്ത്രീ തയാറായി. ഒരു വ്യക്തിയോ ഗ്രൂപ്പോ ഒരു നേതാവിനെ സ്വജീവൻ പണയംവച്ചും ഇല്ലാതാക്കാൻ തീരുമാനിക്കുകയും മുന്നോട്ട് പോകുകയും ചെയ്താൽ, സുരക്ഷാ സേനയ്ക്ക് അതിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല.
മികച്ച സുരക്ഷ ഒരുക്കിയിട്ടും പ്രത്യയശാസ്ത്രത്താലും വിദ്വേഷത്താലും അന്ധരായ കൊലയാളികൾ അമേരിക്കൻ പ്രസിഡന്റ് കെന്നഡിയെപ്പോലുള്ള മഹത്തായ നേതാക്കളെ കൊന്നൊടുക്കിയ സംഭവങ്ങൾ ഇന്ത്യക്കകത്തും പുറത്തുമുണ്ട്. കുറ്റവാളിയായ ഹിറ്റ്ലറും വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.
മാർഗരറ്റ് താച്ചർ യുകെയുടെ പ്രധാനമന്ത്രിയായിരിക്കെ 1984 ഒക്ടോബർ 12 ന് ഗ്രാൻഡ് ബ്രൈറ്റൺ ഹോട്ടലിൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി ( ഐആർഎ) പ്രവർത്തകൻ പാട്രിക് മാഗി നടത്തിയ ബോംബാക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ഹോട്ടലിൽ എത്തിയ താച്ചറും മന്ത്രിസഭയിലെ സഹപ്രവർത്തകരുമായിരുന്നു ലക്ഷ്യം. പലരും അതിജീവനത്തെ ഭാഗ്യം എന്ന് വിശേഷിപ്പിച്ചപ്പോൾ ഐആർഎ പ്രവർത്തകർ തിരിച്ചടിച്ചു, അവർക്ക് എന്നും ഈ ഭാഗ്യമുണ്ടാകണമെന്നും തങ്ങൾക്ക് ഒരു തവണ ഭാഗ്യമുണ്ടായാൽമതിയെന്നും. ഇത്തരം കൊലപാതകങ്ങളും രക്ഷപ്പെടലും കൊണ്ട് നിറഞ്ഞതാണ് ചരിത്രം.
ആലപ്പുഴയുടെ സൂചനകൾ
അതൊക്കെ എന്തായാലും ആലപ്പുഴയിലെ കൊലപാതകങ്ങൾ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഒന്നാമതായി, ഇതുവരെ വടക്കൻ കേരളത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന രാഷ്ട്രീയ-വർഗീയ കൊലപാതകങ്ങൾ ഇപ്പോൾ പഴയ മലബാറിലെയും മധ്യകേരളത്തിലെയും മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇത് അപകടകരമായ പരിണാമമാണ്. കാരണം വടക്കൻ കേരളത്തിൽ ഇതുവരെയുള്ള കൊലപാതകങ്ങളുടെ കാരണം പ്രധാനമായും രാഷ്ട്രീയമായിരുന്നു. എന്നാൽ ഇന്ന് നാം രാഷ്ട്രീയ-വർഗീയ കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. അവ രാഷ്ട്രീയമായി ബന്ധപ്പെട്ടിരിക്കുന്നതും ചിലതിനു രാജ്യത്തിന് പുറത്തപോലും കണ്ണികളുള്ളതുമാണ്. രാജ്യത്തിനകത്തുള്ള ബന്ധങ്ങൾ, അന്വേഷണങ്ങൾ വൈകുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവത്തിന് അനുസൃതമല്ലാത്ത വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തുന്നതിനും കാരണമാകുമെന്ന് പലരും വിശ്വസിക്കുന്നു. കേസുകളിൽ കാലതാമസം നേരിടുന്നതും ചെറിയ ശിക്ഷകൾ മത്രം ലഭിക്കുന്നതും ഏത് കുറ്റകൃത്യവും ചെയ്യാൻ തയാറുള്ള ക്രിമിനൽ സംഘങ്ങൾക്ക് ക്വട്ടേഷൻ നൽകാൻ കുറ്റവാളികളിൽ ചിലരെ പ്രേരിപ്പിക്കുന്നു.
അവിശുദ്ധ കൂട്ടുകെട്ടുകൾ
ദേശീയതലത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പുകാലത്ത് സീറ്റ് ക്രമീകരണവും വർഗീയ കക്ഷികളുമായി അധികാരം പങ്കിടാനുള്ള ക്രമീകരണവും നടത്തുന്നതു കാരണം പ്രതികൂലരീതിയിലുള്ള അനന്തരഫലങ്ങൾ സംസ്ഥാനവും അനുഭവിക്കുകയാണ്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്ന് നാം ഇത് കാണുന്നു. അത്തരം ക്രമീകരണങ്ങൾ, നിരവധി കുറ്റകൃത്യങ്ങൾക്കു മാപ്പുനൽകുന്നതിലേക്കോ തെളിവുകളിൽ കൃത്രിമം കാണിക്കുന്നതിലേക്കോ നയിക്കുന്നതായി പല റിപ്പോർട്ടുകളും പറയുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ, ഈ അവിശുദ്ധ കൂട്ടുകെട്ടുകളും തുടരുന്ന രാഷ്ട്രീയ-വർഗീയ കൊലപാതകങ്ങളും ദുർബലപ്പെടുത്താനുള്ള ഏക മാർഗം മുഖ്യമന്ത്രി ഇടപെടുക എന്നതാണ്. ഈ കുറ്റകൃത്യങ്ങൾക്കു പിന്നിലുള്ള പാർട്ടികളുമായി സംസാരിക്കണം. പ്രതിസന്ധി പരിഹരിക്കാൻ പ്രതിസ്ഥാനത്തുള്ള സംഘടനകൾക്കു മാത്രമേ കഴിയൂ എന്നതാണ് വസ്തുത. ഇത്തരം ചർച്ചകളിലൂടെയും സമചിത്തതയുള്ള ഘടകങ്ങളെ കൂടെനിർത്തിയും സമൂഹത്തിൽ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാൻ മുൻകാലങ്ങളിൽ നമുക്കു കഴിഞ്ഞിട്ടുണ്ട്.
പരസ്പരം വിട്ടുകൊടുക്കുന്ന മനോഭാവത്തിനൊപ്പം രാഷ്ട്രീയ ചർച്ചയിലൂടെ മാത്രമേ ഈ ഗുരുതരവും അപകടകരവുമായ അവസ്ഥയിൽ നിന്ന് കരകയറാൻ കഴിയൂ എന്ന് മനസിലാക്കേണ്ടതുണ്ട്. ഇത്തരം അക്രമങ്ങൾ നിക്ഷേപകരെ സംസ്ഥാനത്തുനിന്ന് പിന്തിരിപ്പിക്കും. ഇത്തരമൊരു സമൂഹത്തിൽ തങ്ങളുടെ മൂലധനം അപകടപ്പെടുത്താൻ ആരാണ് ധൈര്യപ്പെടുക? കേരളത്തിലെ ചില ബിസിനസ് സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ പുറത്തേക്കു പോവുകയാണ്. സമാധാനപരമായ അന്തരീക്ഷത്തിൽ ചർച്ചകൾക്കും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള സമയമാണിത്. അതുകൊണ്ട് നമ്മുടെ മന്ത്രിയും പ്രധാന രാഷ്്ട്രീയ നേതാക്കളും പരിഹാരം കാണാൻ മുൻകൈയെടുക്കണം.
ഒരു പ്രധാന വശം, ഈ കുറ്റവാളികൾ വളരെ പ്രചോദിതരും ചിലർ അന്ധമായ വർഗീയവാദികളുമാണെന്ന് ചർച്ചയിൽ പങ്കെടുക്കുന്നവർ ഓർക്കണം എന്നതാണ്. അവരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും വർഗീയ മനോഭാവത്തിന്റെയും പാത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങാൻ അവരെ പ്രേരിപ്പിക്കാനായിരിക്കണം ശ്രമം. ബലപ്രയോഗത്തിലൂടെയോ അധികാരസമീപനത്തിലൂടെയോ അവരെ മെരുക്കാൻ കഴിയില്ല. മുൻകാലങ്ങളിൽ അവർ മുതിർന്നവർ ഉപദേശിക്കുന്ന യുക്തിക്ക് വിധേയരായിരുന്നു. കാലം മാറി.
എന്നാൽ അവരുടെ നേതാക്കൾ അഭ്യർഥിച്ചാൽ അവരെ ഇപ്പോഴത്തെ ശ്രമങ്ങളിൽനിന്നു പിന്തിരിപ്പിക്കാനാകും. എല്ലാറ്റിനുമുപരി, അന്താരാഷ്ട്ര തലത്തിൽപോലും പ്രഖ്യാപിത ശത്രുക്കൾക്ക് ഒരുമിച്ചിരുന്ന് വിഷമകരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെങ്കിൽ, ഈ ഗ്രൂപ്പുകളെയും നിലവിലെ പാത ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം നയിക്കാൻ പ്രേരിപ്പിക്കാൻ കഴിയും. ഈ ദൗത്യം ഏറ്റെടുത്ത് കേരളത്തെ അതിന്റെ മുൻകാല മഹത്വത്തിലേക്കും സാമൂഹിക സൗഹാർദത്തിലേക്കും മാറ്റാനുള്ള ഉത്തരവാദിത്തം മുതിർന്ന രാഷ്ട്രീയ പ്രവർത്തകർക്കുണ്ട്.
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ