Tuesday, January 4, 2022 10:17 PM IST
2014ലും 2015 ലും 2017ലും 2018ലുമായി നാലുതവണ കസ്തൂരിരംഗൻ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. അതനുസരിച്ചുള്ള അന്തിമ വിജ്ഞാപനത്തിന് 2021 ഡിസംബർ 31 ആയിരുന്നു അവസാന തീയതി. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തമിഴ്നാട് അടക്കമുള്ള 4 സംസ്ഥാനങ്ങളും ഇതിനോടകം അവരുടെ റിപ്പോർട്ട് നൽകിക്കഴിഞ്ഞു. കർണാടകയാവട്ടെ തങ്ങളുടെ സംസ്ഥാനത്ത് ഇഎസ്എ പ്രദേശങ്ങളില്ല എന്ന നിലപാട് കേന്ദ്രത്തെ അറിയിച്ചു.
ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിക്കളയണം എന്ന് കേരളത്തിലെ നിയമസഭ ഭരണ-പ്രതിപക്ഷ ഭേദമെന്യേ പ്രമേയം പാസാക്കുകയും 2013ൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ വച്ച് കേരളസംസ്ഥാന ഗവൺമെന്റ് കസ്തൂരിരംഗൻ റിപ്പോർട്ടിലെ പാകപ്പിഴകളെക്കുറിച്ച് പഠിക്കുകയും ചെയ്തു.
ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് അനുസരിച്ചു കേന്ദ്രത്തിനു നൽകിയ ശിപാർശയിൽ 9107 ചതുരശ്ര കിലോമീറ്റർ വന മേഖലകളും 886 ചതുരശ്ര കിലോമീറ്റർ സർക്കാർ നിയന്ത്രണത്തിലുള്ള പാറക്കെട്ടുകളും തോടുകളും പുഴകളും അരുവികളും അടങ്ങുന്ന പ്രദേശങ്ങൾ അധിക ഇഎസ്എ ആയി ചൂണ്ടിക്കാണിച്ചു. കേരളത്തിന്റെ ഈ ശിപാർശവച്ചാണ് കേന്ദ്ര ഗവൺമെന്റ് നാല് വിജ്ഞാപനങ്ങളും പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളുടെ വിശദാംശങ്ങൾ കരട് വിജ്ഞാപനങ്ങളിൽ കൊടുത്തപ്പോൾ കേരളത്തിന്റെ ഇഎസ്എ വിശദാംശങ്ങൾ കേരളത്തിന്റെ ബയോഡൈവേഴ്സിറ്റി ബോർഡ് വെബ്സൈറ്റിൽ ഉണ്ടെന്നു മാത്രമാണ് കരട് വിജ്ഞാപനത്തിൽ പറയുന്നത് .
എന്നാൽ ഈ ശിപാർശയിൽ സംഭവിച്ചിട്ടുള്ള വലിയ ഒരു പാകപ്പിഴ 123 വില്ലേജുകളിലെ ഫോറസ്റ്റ് ഏരിയ കണക്കാക്കുന്നതിൽ കമ്മീഷന് സംഭവിച്ച പിഴവാണ്.
വനം വകുപ്പിന്റെ കണക്കനുസരിച്ച് കേരള സംസ്ഥാനത്തിന്റെ ആകെ ഫോറസ്റ്റ് വിസ്തൃതി ആയ 9107 ചതുരശ്രകിലോമീറ്റർ, 123 വില്ലേജുകളിലെ ഫോറസ്റ്റ് ആയി ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നതുകൊണ്ട് അതാണ് കേന്ദ്രസർക്കാർ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തിമ വിജ്ഞാപനത്തിൽ ഇത് അംഗീകരിക്കപ്പെട്ടാൽ ഈ 123 വില്ലേജുകളിൽനിന്നുതന്നെ 9107 ചതുരശ്രകിലോമീറ്റർ വനം കണ്ടെത്തേണ്ടിവരും. ഇത് 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളെക്കൂടി വനമായി രേഖപ്പെടുത്തുന്നതിനു കാരണമാകും. ഈ തെറ്റ് സംസ്ഥാന സർക്കാർ തിരുത്തി നൽകേണ്ടതാണ്.
രണ്ടാമത്തെ തിരുത്തൽ മറ്റു സംസ്ഥാനങ്ങൾ ചെയ്തതുപോലെ കേരളത്തിലെ 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഇഎസ്എ നിയന്ത്രണങ്ങൾ ഒഴിവാക്കിയെടുക്കണം എന്നുള്ളതാണ്. അതിന് ഇഎസ്എ വില്ലേജുകളുടെ പേരുകൾ തമിഴ്നാട് മോഡലിൽ പുനർനാമകരണം ചെയ്യണം. ഓരോ വില്ലേജിലും ഉള്ള ഫോറസ്റ്റ് ഭാഗത്തെ റിസർവ് ഫോറസ്റ്റ് വില്ലേജ് എന്നും ജനവാസകേന്ദ്രങ്ങളെ റവന്യൂ വില്ലേജ് എന്നും വേർതിരിച്ച് നൽകി ജനവാസകേന്ദ്രങ്ങൾ ഉള്ള റവന്യൂ വില്ലേജുകളിൽ ഇഎസ്എ നിയന്ത്രണങ്ങൾ ബാധകമല്ല എന്ന് അന്തിമവിജ്ഞാപനത്തിൽ ചേർക്കണം.
ഈ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കുന്നതിന് കഴിഞ്ഞ 10 വർഷമായി ഭരണ തലത്തിൽ ഉള്ളവരും ഉദ്യോഗസ്ഥവൃന്ദവും ശ്രമിക്കുന്നില്ല എന്നുള്ളത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നതാണ്.
ഇതിനുവേണ്ടി സഭയുടെയും സംഘടനകളുടെയും സമുദായ നേതൃത്വത്തിന്റെയും കേരള കത്തോലിക്കാ മെത്രാൻ സംഘത്തിന്റെയും നേതൃത്വത്തിൽ പലപ്പോഴായി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
അവസാനമായി കഴിഞ്ഞമാസം നടന്ന കെസിബിസി മീറ്റിംഗിൽ കെസിബിസിയുടെ പാസ്റ്ററൽ കൗൺസിൽ എന്നറിയപ്പെടുന്ന കേരള കാത്തലിക് കൗൺസിൽ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ തന്നെ ഈ വിഷയം അവതരിപ്പിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തതാണ്. തുടർന്ന് കെസിബിസി തന്നെ ഒരു സംഘത്തെ നിയമിച്ച് വിഷയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി കൂടുതൽ ആഴത്തിൽ പഠിച്ച് കേന്ദ്രമന്ത്രി വി. മുരളീധരനുമായി കെസിബിസി പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചർച്ച നടത്തി. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കും വിഷയത്തിന്റെഗൗരവം ചൂണ്ടിക്കാട്ടി കത്തുകൾ അയക്കുകയുണ്ടായി. ഇതിന്റെകൂടി പശ്ചാത്തലത്തിൽ കേരളത്തിലെ അഞ്ച് ബിഷപ്പുമാർ അടങ്ങുന്ന ഒരു പ്രതിനിധിസംഘം ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 21ന് കേന്ദ്രമന്ത്രിയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഡൽഹിയിൽ ചർച്ച നടത്തി.
ബിഷപ്പുമാരായ റവ ഡോ അലക്സ് വടക്കുംതല, ജോസഫ് മാർ തോമസ്, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ എന്നിവരും ഡോ. ചാക്കോ കാളംപറമ്പിൽ, ടി.ടി. ജോസഫ് ഐ എ എസ് (റിട്ട.) എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കേരളം നൽകിയിട്ടുള്ള ശിപാർശകളിലെ തെറ്റ് തിരുത്തുന്നതുവരെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
ഇതേ ആവശ്യത്തിനായി മറ്റൊരു കെസിബിസി സംഘം ബിഷപ്പുമാരായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ തോമസ് തറയിൽ, ഡോക്ടർ ചാക്കോ കാളംപറമ്പിൽ, ഫാ. ബെന്നി മുണ്ടനാട്ട് എന്നിവരുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിയുമായും ഡിസംബർ 24ന് ചർച്ച നടത്തി . കേരളം നൽകിയ ശിപാർശകൾ ഇതിലെ തെറ്റുകൾ തിരുത്തേണ്ടത് അനിവാര്യമാണെന്നും അതിനുശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവു എന്നും ആവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി വീണ്ടും ഡിസംബർ 30ന് കേന്ദ്രത്തിന് കത്തയച്ചു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് 2022 ജൂൺ 30 വരെ നീട്ടിയിരിക്കുന്നത് എന്നതാണ് വസ്തുത.
സംസ്ഥാന സർക്കാർ അടിയന്തരമായി ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി സംസ്ഥാന റിപ്പോർട്ടിലും അനുബന്ധമാപ്പിലും വന്നുപോയ പിഴവുകൾ തിരുത്തി, വില്ലേജുകളെ പുനർ നാമകരണം ചെയ്തു പുതിയ റിപ്പോർട്ട് കേന്ദ്രത്തിനു നൽകിയാൽ മാത്രമേ കർഷകരുടെ ആശങ്ക ഒഴിവാകുകയുള്ളു.
ഡോ. ചാക്കോ കാളംപറന്പിൽ
(ലേഖകൻ സീറോ മലബാർ സഭാ വക്താവും കത്തോലിക്കാ കോൺഗ്രസ് താമരശേരി രൂപത പ്രസിഡന്റും പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറൽ കൺവീനറുമാണ്.)