Saturday, January 15, 2022 12:15 AM IST
നീതിപീഠം നോക്കുകുത്തിയാകുന്നുവോ എന്നത് വർത്തമാനകാലത്തെ ഗൗരവമുള്ള ഒരു സംശയമാണ്. കാരണം രാജ്യത്തിന്റെ നീതിപീഠം നടത്തേണ്ട വിചാരണകളും വിധിപ്രസ്താവങ്ങളും ഇവിടെ മാധ്യമങ്ങളും ആൾക്കൂട്ടങ്ങളും ചേർന്നു നടത്തിക്കൊണ്ടിരിക്കുകയാണ്. നീതിനിർവഹണം പക്ഷപാതരഹിതമായി നിർവഹിക്കാൻ കഴിയാത്തവിധം മാധ്യമ,ആൾക്കൂട്ട വിചാരണകൾ സാക്ഷരകേരളത്തിലെ നീതിപീഠങ്ങൾക്കു മേൽ സമ്മർദ്ദശക്തികളായിത്തീരുന്നു. അഭയകേസിലുണ്ടായ വിധിയിൽ ഈ യാഥാർഥ്യം സുവ്യക്തമാണ്. എന്നാൽ ബിഷപ് ഫ്രാങ്കോ കേസിലെ വിധി കുറ്റാരോപിതന് അനുകൂലമായപ്പോൾ നേരിട്ടു കണ്ടതുപോലെ ബിഷപ്പിനെ കുറ്റക്കാരനായി ചിത്രീകരിച്ചുപോന്നവർക്ക് അവരുടെ വിലയിരുത്തലുകൾക്കേറ്റ കനത്ത ആഘാതമായിത്തീർന്നു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ
ആർക്കും ആർക്കെതിരേയും ആരോപണങ്ങളുന്നയിക്കാവുന്ന കാലമാണിത്. ആരോപണങ്ങൾ സത്യമാണോ എന്ന് അന്വേഷിക്കുന്നതിലുപരി അത് ആർക്കെതിരെയാണെന്നതാണ് പൊതുവിൽ എല്ലാവരും ഉറ്റുനോക്കുന്നത്. ഈ ഉറ്റുനോട്ടം/ തുറിച്ചുനോട്ടം പൊതുസമൂഹത്തിന്റെ ബലഹീനതയാണ്; അതിനാൽത്തന്നെ പൊതുസമൂഹത്തിന്റെ പരിച്ഛേദമായ മാധ്യമങ്ങളും അതിൽ പങ്കെടുക്കുന്നുണ്ട്. ആരോപണവിധേയനായ വ്യക്തിക്കനുസരിച്ച് വളരെപ്പെട്ടെന്ന് ആരോപണത്തെ സംബന്ധിച്ച നിലപാടുകളിലേക്ക് പൊതുസമൂഹം - അതോടൊപ്പം മാധ്യമങ്ങളും - എത്തിച്ചേരും. എന്നാൽ കുറ്റാരോപണങ്ങളെ സംബന്ധിച്ച് പൊതുസമൂഹം പൊതുവിലും മാധ്യമങ്ങൾ ബോധപൂർവവും മറന്നു കളയുന്ന ചില യാഥാർഥ്യങ്ങളുണ്ട്.
വൈദികനോ മെത്രാനോ ആരുമാകട്ടെ, അവർക്കെതിരേ ആരെങ്കിലും കുറ്റാരോപണം നടത്തുന്നുവെങ്കിൽ അവർ കുറ്റം ചെയ്തിട്ടുണ്ടാവാം എന്നത് ഒരു സാധ്യതയാണ്. അത് ഒന്നാമത്തെ സാധ്യത തന്നെ ആയിക്കൊള്ളട്ടെ. പക്ഷേ, ഇത്തരം കുറ്റാരോപണങ്ങൾ തെറ്റിദ്ധാരണയുടെ പേരിൽ ഉണ്ടാകാനുള്ള മറ്റൊരു സാധ്യതയില്ലേ. ഇനിയും മൂന്നാമതൊരു സാദ്ധ്യത - കുറ്റാരോപിതനോടുള്ള പകയോ വ്യക്തിവിദ്വേഷമോ തീർക്കാനും ഒരാൾക്ക് ആരോപണങ്ങളുന്നയിക്കാമല്ലോ; കേസുകളും കൊടുക്കാം. എന്തുകൊണ്ടോ പൊതുസമൂഹവും മാധ്യമങ്ങളും ആദ്യം പറഞ്ഞ സാധ്യതയ്ക്കു വേണ്ടി മാത്രമാണ് നിലപാടുകളെടുക്കുന്നത്. മറ്റു സാധ്യതകളെ തിരിച്ചറിയാനും അവയെ മാനിക്കാനുമുള്ള ബൗദ്ധികനിലവാരം പൊതുസമൂഹം വളരെ ജാഗ്രതയോടെ പുലർത്തേണ്ടിയിരിക്കുന്നു.
വിചാരണ നടത്തുന്ന ജനക്കൂട്ടങ്ങൾ
സാമൂഹികമാധ്യമങ്ങൾ സാർവത്രികമായതോടെ വ്യക്തികളുൾപ്പെടുന്ന കേസുകളിലും അവരെ ലക്ഷ്യം വയ്ക്കുന്ന ആരോപണങ്ങളിലും പൊതുസമൂഹത്തിന്റെ പരസ്യവിചാരണകൾ ഒരു സാധാരണ പ്രതിഭാസമായി മാറിയിരിക്കുകയാണ്.
ബിഷപ് ഫ്രാങ്കോ കേസിൽ അദ്ദേഹത്തിനെതിരേ ഉയർന്ന ആരോപണങ്ങളുടെ യാതൊരു വിധ നിജസ്ഥിതിയും പരിശോധിക്കാതെയും ബോധ്യപ്പെടാതെയുമാണ് വഞ്ചിസ്ക്വയർ സമരം ആസൂത്രണം ചെയ്യപ്പെട്ടത്.
അക്കാലമത്രയും സഭക്കെതിരേയും സഭാനേതൃത്വത്തിനെതിരേയും നിലപാടുകളെടുത്തിരുന്ന പ്രസ്ഥാനങ്ങളും വ്യക്തികളും ഒരുമിച്ചു ചേർന്ന് SOS (Save our Sisters) എന്ന സംഘടനയുണ്ടാക്കുകയും സമരപരിപാടികളെ ഏകോപിപ്പിക്കുകയും ചെയ്തു. വർഗീയവും രാഷ്ട്രീയവും ദുരുദ്ദേശ്യപരവുമായ ലക്ഷ്യങ്ങളാണ് ഇത്തരം ഛിദ്രശക്തികളെ ഒരുമിപ്പിക്കുന്നതെന്ന നിരീക്ഷണം വാദിഭാഗത്തുള്ളവർപോലും അക്കാലത്ത് ഉന്നയിച്ചിരുന്നുവെന്നത് ഒരു യാഥാർഥ്യമാണ്.
വിധി പറയുന്ന മാധ്യമങ്ങൾ
കേസുകളിൽ ആൾക്കൂട്ടവിചാരണയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വാർത്താ മാധ്യമങ്ങൾ അവയുടെ റേറ്റിംഗ് നിലനിർത്തുന്നത്. യഥാർഥത്തിൽ കത്തോലിക്കാസഭയ്ക്ക് പ്രതികൂലമായ സംഭവവികാസങ്ങളുണ്ടാകുമ്പോൾ പൊതുബോധത്തെ സ്വാധീനിക്കുന്ന വിധത്തിൽ അവയെ വഷളാക്കുന്നത് ഒരുപരിധിവരെ മാധ്യമങ്ങളാണ്.
ബിഷപ് ഫ്രാങ്കോ കേസിൽ മാത്രമല്ല, മറ്റ് പല സന്ദർഭങ്ങളിലും ഇത്തരം മാധ്യമസ്വാധീനങ്ങൾ കാണാൻ കഴിയും. സഭയ്ക്കെതിരായ ഒരാരോപണമുയരുമ്പോഴേക്കും വാദിയുടെ ഭാഗം മാത്രം ഏറ്റുപിടിക്കുന്ന റിപ്പോർട്ടിംഗുകളും അവരുടെ ആശങ്കകളെ പർവതീകരിക്കുന്ന ചർച്ചകളും മാധ്യമങ്ങളിലുണ്ടാകും. ചാനലുകൾ പടച്ചുകൂട്ടുന്ന സാങ്കല്പികകഥകൾക്കനുസൃതം റിപ്പോർട്ടുകളെഴുതാൻ വർത്തമാനപത്രങ്ങളും മാസികകളും നിർബന്ധിതരാകും.
സ്വാധീനിക്കപ്പെടുന്ന പോലീസും കോടതിയും
റിപ്പോർട്ടിംഗുകളിലൂടെയും ചർച്ചകളിലൂടെയും മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുവികാരവും പൊതുബോധവും കേസന്വേഷിക്കുന്നവരെയും വിധിയെഴുതുന്നവരെയും ഒരുവിധത്തിലും സ്വാധീനിക്കില്ല എന്ന് പറയാനാവില്ല. ബിഷപ് ഫ്രാങ്കോ കേസിൽ വഞ്ചി സ്ക്വയറിൽ നടന്ന സമരവും അതിനു മാധ്യമങ്ങൾ നല്കിയ ആനുപാതികമല്ലാത്ത വാർത്താപ്രാധാന്യവും ഈ കേസിൽ വളരെയധികം തെറ്റിദ്ധാരണകൾ പരത്താനിടയായിട്ടുണ്ട്.
വഞ്ചി സ്ക്വയർ സമരത്തിന്റെ ആ നാളുകളിലെല്ലാം ബിഷപ് തെറ്റുകാരനാണെന്നും കുറ്റവാളിയാണെന്നും ഉറപ്പിച്ചു പ്രസ്താവിച്ചുകൊണ്ടുള്ള എത്രയോ ചർച്ചകളാണ് ആഴ്ചകളോളം മാധ്യമങ്ങളിലൂടെ അരങ്ങേറിയത്. സമരപ്പന്തലിലെ ഓരോ നിമിഷവും ഒപ്പിയെടുത്തുകൊണ്ടാണ് മാധ്യമങ്ങൾ ആരോപണവിധേയനെതിരായ കരുനീക്കങ്ങൾ നടത്തിയത്.
നിരപരാധിയാണെങ്കിൽപ്പോലും ബിഷപ് രക്ഷപ്പെടരുതെന്ന ശക്തമായ ആഗ്രഹം ഈ മുന്നേറ്റങ്ങളെ നിയന്ത്രിച്ചിരുന്നതുപോലെ അക്കാലത്ത് അനുഭവപ്പെട്ടിരുന്നു. ഒരു മുൻ ഹൈക്കോടതി ജഡ്ജി പോലും ആ അവസരത്തിൽ അവിടെ സന്നിഹിതനായിരുന്നുവെന്നത് ഈ പൊതുബോധനിർമിതിയുടെ ക്രൂരമായ ഭാഗമായിരുന്നു. ഇതെല്ലാം പോലീസിന്റെ അന്വേഷണത്തെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ടെന്നത് കേസ് ഡയറി വ്യക്തമാക്കുന്നു.
നിഷ്കൃഷ്ടമായ വിചാരണയ്ക്കുശേഷം വിധി കുറ്റാരോപിതന് അനുകൂലമായതിനെ അംഗീകരിക്കാൻ നിഷ്പക്ഷത മുഖമുദ്രയാണെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങൾക്കുപോലും സാധിക്കുന്നില്ല എന്നത് പരിതാപകരമാണ്.
സത്യത്തെ അംഗീകരിക്കാത്ത മാധ്യമങ്ങൾ
യഥാർഥത്തിൽ ഒരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ എതിരേ ഇത്തരത്തിൽ ആരോപണങ്ങളുയരുമ്പോൾ, അല്ലെങ്കിൽ അവർക്കെതിരേ കേസുകളുണ്ടാകുമ്പോൾ അതിന്റെ പിന്നിലെ കാരണങ്ങളുടെ വിവിധ സാധ്യതകൾ പരിഗണിക്കുന്നതുകൊണ്ടാണ് നീതിന്യായക്കോടതികൾ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് സാക്ഷികളുണ്ടോ, തെളിവുകളുണ്ടോ എന്നും സാക്ഷികൾ സത്യമാണോ പറയുന്നത്, തെളിവുകൾ യഥാർഥമാണോ എന്നുമൊക്കെ വിശദമായി പരിശോധിക്കുന്നത്. ബിഷപ് ഫ്രാങ്കോ കേസിൽ നൂറ്റിയഞ്ചു ദിവസത്തോളം നീണ്ടുനിന്ന വിചാരണയുടെ കാലയളവിൽ കോടതി ഇവയെല്ലാം വിശദമായി പരിശോധിച്ച് ബോധ്യപ്പെടുകയും ബന്ധപ്പെട്ട എല്ലാവരെയും വിശദമായി കേൾക്കുകയും അവരോട് ചോദിച്ച് മനസിലാക്കേണ്ടത് മനസിലാക്കുകയും ചെയ്തു.
മറ്റേതു കേസിലുമെന്നതുപോലെ തന്നെ ഈ കേസിലും കോടതി കണ്ടത്രയും തെളിവുകളും രേഖകളും ഒരു മാധ്യമവും കണ്ടിട്ടില്ല. കോടതി നടത്തിയ രീതിയിലുള്ള പക്ഷപാതരഹിതമായ വിചാരണയും മാധ്യമങ്ങൾ നടത്തിയിട്ടില്ല. വാദിഭാഗത്തെയും പ്രതിഭാഗത്തെയും ഒരുപോലെ കോടതി കേട്ടതുപോലെ മാധ്യമങ്ങൾ കേട്ടിട്ടില്ല. എന്നിട്ടും കോടതി എത്തിച്ചേർന്ന നിഗമനത്തിനുമപ്പുറത്താണ് തങ്ങളുടെ വാദങ്ങളും സംശയങ്ങളുമെന്ന വാശിയിൽ നമ്മുടെ മാധ്യമങ്ങൾ ഉറച്ചു നിൽക്കുന്നു - ഹാ, കഷ്ടം!
കോടതിയെ ചോദ്യം ചെയ്യുന്നവർ
വിധി വന്ന ദിവസം രാത്രി ഒന്പതുമണിക്കുപോലും കോടതിവിധിയുടെ പകർപ്പ് പുറത്തു ലഭ്യമായിട്ടില്ല. പക്ഷേ, കോടതിവിധിയെ വിമർശിച്ചുകൊണ്ട് രാവിലെ പതിനൊന്ന് മണിമുതൽ തന്നെ ചർച്ചകളുണ്ടായിരുന്നു. നേരം വെളുത്തപ്പോൾത്തുടങ്ങിയ ലൈവ് പ്രോഗ്രാം പാടേ പാളിയതിന്റെ ഇച്ഛാഭംഗവും പരിഭ്രാന്തിയും വാർത്താ അവതാരകരിൽ പ്രകടമായിരുന്നു. അതുമാത്രവുമല്ല, വിധിക്കു ശേഷം നടന്ന റിപ്പോർട്ടിംഗുകളിൽ കോടതിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന പരാമർശങ്ങളും ഉയർന്നുകേൾക്കാമായിരുന്നു. ഞെട്ടിക്കുന്നതും അസാധാരണവുമാണ് വിധി, കേസിനാസ്പദമായ അനുബന്ധ തെളിവുകൾ കോടതി പരിഗണിച്ചില്ല, സാക്ഷികളെയും രഹസ്യമൊഴികളെയും അവഗണിച്ചു, മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചില്ല, ഇരയ്ക്കാവശ്യമായ പരിരക്ഷ ലഭിച്ചില്ല എന്നിങ്ങനെയൊക്കെ പ്രോസിക്യൂഷന്റെ പരാതികളായി റിപ്പോർട്ടു ചെയ്തു. മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് സംശയം, ഒരു കാരണവശാലും വിധി അംഗീകരിക്കാനാവില്ലാ എന്നൊക്കെയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ്പി പറഞ്ഞത്.
പണവും സ്വാധീനവുമുപയോഗിച്ച് കോടതിവിധിയെ അട്ടിമറിച്ചുവെന്ന് മാധ്യമപ്രവർത്തകരോട് പറയുന്ന വാദിഭാഗത്തെയും കാണാൻ സാധിച്ചു. നീതി ലഭിച്ചില്ലെന്നും കോടതിവിധികളെ സ്വാധീനിക്കുന്നത് സാധാരണമാണെന്നും വാദിക്കുന്നവരെയും വാർത്തകളിൽ കണ്ടു. അങ്ങനെ, കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളുടെ ഒരു നിരതന്നെ മാധ്യമങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൃഷ്ടിച്ചു. അപ്പോഴും, വിധി ഇനിയും പുറത്തുവന്നിട്ടില്ല എന്ന വസ്തുതയും, വിചാരണ നടത്തിയ കോടതിയെ അവിശ്വസിക്കാനുള്ള കാര്യമോ കാരണമോ ചൂണ്ടിക്കാണിക്കാനില്ല എന്ന വൈരുധ്യവും തെളിഞ്ഞു നിൽക്കുകയാണ്.
അവശേഷിക്കുന്ന ചോദ്യങ്ങൾ
ബിഷപ് ഫ്രാങ്കോ കുറ്റക്കാരനല്ല എന്നത് തെളിയുമ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ നിരപരാധിത്വം അംഗീകരിക്കാനാവാതെ നടത്തുന്ന ബഹളങ്ങൾക്കിടയിൽ മുങ്ങിപ്പോകുന്ന ചില ചോദ്യങ്ങളുണ്ട്. അദ്ദേഹം നിരപരാധിയെങ്കിൽ ഈ കേസിന്റെ പിന്നിലെ ഗൂഢാലോചനകളുടെ ഉദ്ദേശ്യമെന്ത്? ഇത്രയും നീചമായൊരു കുറ്റാരോപണത്തിന്റെ ചുക്കാൻ പിടിക്കുന്നവർ ആരൊക്കെയാണ്? വഞ്ചി സ്ക്വയറിലെ സമരം മുതൽ സ്പഷ്ടമാകുന്ന ബാഹ്യശക്തികളുടെ ഇടപെടലിലേക്കും ഫണ്ടിംഗ് സാധ്യതകളിലേക്കും അന്വേഷണങ്ങൾ ആവശ്യമില്ലേ? ഈ ചോദ്യങ്ങൾ ഉറച്ച ശബ്ദത്തിൽ ചോദിക്കേണ്ടിയിരിക്കുന്നു.
സത്യത്തെ സ്നേഹിക്കുന്നവർക്ക് അതു ചോദിക്കാനുള്ള തന്റേടമുണ്ടാകട്ടെ. അഭയാ കേസിലെന്നതുപോലെ മാധ്യമസ്വാധീനം മൂലം നിരവധി കേസുകളിൽ നിരപരാധികൾ ശിക്ഷിക്കപ്പെടുമ്പോൾ മാധ്യമങ്ങളുടെ ചപലമായ ആക്രോശങ്ങൾക്കല്ല കാലം മായ്ക്കാത്ത തന്റെ വിധിയെഴുത്തിനാണ് മാറ്റ് കൂടുതലെന്ന് തിരിച്ചറിഞ്ഞ് ധീരമായ വിധിപ്രസ്താവം നടത്തിയ ആ ന്യായാധിപന്റെ തന്റേടം അവർക്ക് പ്രചോദനവുമാകട്ടെ.
ഫാ. നോബിൾ തോമസ് പാറയ്ക്കൽ