Sunday, January 16, 2022 1:31 AM IST
നിരന്തരം നിയമങ്ങള്‍ സൃഷ്ടിക്കുന്ന ആവേശത്തിലാണ് കേന്ദ്രസര്‍ക്കാര്‍. 2014നുശേഷം പഴയ നിയമങ്ങള്‍ പൊടിതട്ടിയെടുത്തും പുതിയവ നിര്‍മിച്ചും നിയമനിര്‍മാണ വിപ്ലവം തന്നെ നടക്കുന്നു. ഫലമോ, നിലവിലുള്ള വികേന്ദ്രീകൃത അധികാരങ്ങള്‍ പലതും കേന്ദ്രസര്‍ക്കാരിലേക്ക് കേന്ദ്രീകൃതമാകുന്നു. ഇതിനെ ശരിവയ്ക്കുന്നതും സമാനവുമായ നിയമനിര്‍മാണമാണ് റബറിന്റെ കാര്യത്തിലും ഒരുങ്ങുന്നതെന്നാണ് കരട്ബില്‍ നല്കുന്ന സൂചന.
പഴയ റബര്നിയമം പരിപൂര്‍ണമായി റദ്ദ് ചെയ്തിട്ടാണ് പുതിയൊരെണ്ണം നിര്‍ദേശിച്ചിരിക്കുന്നത്. കരട്ബില്‍ റബര്‍ പ്രോത്സാഹന വികസന ആക്ട് എന്ന പേരിലായിരിക്കും നിയമമാകുക. 2021 ജനുവരി 10ന് കരട് അവതരിപ്പിച്ചു. 11 ദിവസം ഒരു പ്രഹസനമെന്നോണം പൊതുജനത്തിന് അഭിപ്രായങ്ങള്‍ പറയാം. ജനുവരി 21 വരെ അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നത് ഔദ്യോഗിക ജനാധിപത്യമര്യാദ മാത്രം. കരടിന്മേല് സര്‍ക്കാരിന് തിരുത്തലുകള്‍ വരുത്താം, വരുത്താതിരിക്കാം. സംഘടിത കര്‍ഷക പ്രക്ഷോഭമുണ്ടായാല്‍ ചില നീക്കുപോക്കുകള്‍ക്കു സാധ്യതയുണ്ടായെന്നും വരാം.
വകുപ്പുകളുടെ എണ്ണം വര്‍ധിച്ചു
1947ലെ റബര്‍ ആക്ട് 1954, 1960, 1982, 1994, 2010 എന്നീ വര്‍ഷങ്ങളിലായി അഞ്ചു തവണ ഭേദഗതി ചെയ്തിരുന്നു. ഈ ഭേദഗതികളെല്ലാം ഓരോ കാലയളവിലും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെട്ട സ്വതന്ത്രവ്യാപാരമുള്പ്പെടെ രാജ്യാന്തരക്കരാറുകളുടെയും റബര്‍ വ്യവസായികളുടെ താല്പര്യങ്ങളുടെയും ഭാഗമായിട്ടാണ്. നിലവിലുള്ള റബര്‍ നിയമത്തില്‍ 28 വകുപ്പുകളെങ്കില് പുതിയ നിയമത്തില്‍ 39 വകുപ്പുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഉദ്ദേശ്യലക്ഷ്യങ്ങളിലും അധികാര സംബന്ധമായും നിലവിലുള്ളവയില്ത്തന്നെ കൂട്ടിച്ചേരലുകള്‍ വേറെയും. നിലവിലുള്ള നിയമത്തിലെ 29-ാം വകുപ്പിലുണ്ടായിരുന്ന കേന്ദ്രസര്‍ക്കാരിന്റെ താത്കാലിക അധികാരമെന്നത് 1954ലെ ഉല്പാദന വിപണനആക്ടിലൂടെ ഒഴിവാക്കപ്പെട്ടിരുന്നു.
ലക്ഷ്യങ്ങള്‍ നല്ലത്; മാര്‍ഗമോ?
കരടുനിയമത്തിലെ മൂന്നാം വകുപ്പില്‍ ഈ നിയമനിര്‍മാണത്തിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്നു. കേള്‍ക്കാന്‍ ഇമ്പമുള്ളതും സ്വപ്നങ്ങള്‍ കാണുന്നതുമായ ലക്ഷ്യങ്ങൾ. റബറിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക. റബര്‍ കയറ്റുമതി വര്‍ധിപ്പിക്കുക, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിലൂടെ റബര്‍ വില്‍പ്പനയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുക, ചെറുകിട കര്‍ഷകര്‍ ഉള്‍പ്പെടെ റബര്‍മേഖലയിലെ മുഴുവന്‍ കര്‍ഷകരെയും കയറ്റുമതിക്കാരെയും വ്യവസായികളെയും പ്രോത്സാഹിപ്പിക്കുക, കര്‍ഷകര്‍ക്കു മതിയായ വില ഉറപ്പുവരുത്തുക, ചെറുകിട കര്‍ഷകര്‍ക്ക് സാമ്പത്തികസഹായവും നൂതന സാങ്കേതികവിദ്യകളും നല്‍കുക, റബര്‍ ഗവേഷണം വര്‍ധിപ്പിക്കുക, തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക ഇവയെല്ലാം കരടുനിയമത്തിലെ ലക്ഷ്യങ്ങളില്‍ ചിലതുമാത്രം.
ലൈസന്‍സിനുപകരം രജിസ്ട്രേഷന്
നിലവിലെ 14, 15 വകുപ്പുകള്‍ പ്രകാരം റബറിന്റെ ക്രയവിക്രയത്തിനായി റബര്‍ ബോര്‍ഡില്‍നിന്ന് വ്യാപാരികള്‍ ലൈസന്‍സ് വാങ്ങണമായിരുന്നു. ലൈസന്‍സിന് നിശ്ചിത സമയപരിധിയും പുതുക്കലും ചില സാഹചര്യങ്ങളില്‍ പിന്‍വലിക്കലും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കരടുനിയമം ഏഴാംവകുപ്പിലിത് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്ന തലത്തിലേക്കു മാറ്റി. രജിസ്ട്രേഷനാകുമ്പോള്‍ സ്വാഭാവികമായും സമയപരിധിയോ പുതുക്കലോ ആവശ്യമില്ല. ഒരിക്കല്‍ മാത്രം മതിയാകും.
അതേസമയം കര്‍ഷകരെ സംബന്ധിച്ചിടത്തോളം നിലവില്‍ പത്താംവകുപ്പുപ്രകാരം തങ്ങളുടെ റബര്‍കൃഷിയുള്ള തോട്ടങ്ങള്‍ റബര്‍ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി റബര്‍കൃഷിക്കും ആവര്‍ത്തനകൃഷിക്കും സ്ഥലവിസ്തീര്‍ണം റബര്‍ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ലൈസന്‍സ് നല്‍കുമായിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത കരടുനിയമത്തിലില്ല. സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ പ്രോത്സാഹനപദ്ധതിക്കുപോലും ആധാരമാകുന്നത് ഈ വിശദാംശങ്ങളും രേഖകളുമാണെന്നിരിക്കെ പുതിയ നിയമത്തില്‍ ഈ കര്ഷകസംബന്ധമായ വിഷയം സജീവമായി പരിഗണിക്കേണ്ടതാണ്.
ബോര്‍ഡില്‍ അഴിച്ചുപണി
കരടുനിയമത്തിലെ മൂന്നാം അധ്യായം 12 മുതല്‍ 20 വരെയുള്ള വകുപ്പുകള്‍ റബര്‍ബോര്‍ഡിലെ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിയമനങ്ങളും അധികാരങ്ങളും സംബന്ധിച്ചുള്ളതാണ്. നിലവിലുള്ള ഘടനയില്‍ വന്പൊളിച്ചുപണിയാണ് കരടുനിയമത്തിലുള്ളത്.
സംസ്ഥാനം തിരിച്ചുള്ള പ്രാതിനിധ്യം പുതിയ നിയമത്തില്‍നിന്ന് പരിപൂര്‍ണമായി ഒഴിവാക്കി. സംസ്ഥാനം തിരിച്ചുള്ള പ്രാതിനിധ്യം ഒഴിവാക്കി റബറുത്പാദക സംസ്ഥാനങ്ങളുള്‍പ്പെടെ എട്ടു മേഖലകളില്‍ നിന്നായി 19 പേരെ കേന്ദ്രം നിയമിക്കും എന്നാണ് പറയുന്നത്. റബര്‍കൃഷിയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുകൂടി പ്രാതിനിധ്യം ഉറപ്പാക്കാനെന്നോണമാണ് സംസ്ഥാനം തിരിച്ചുള്ള വ്യവസ്ഥ നിയമത്തില്‍നിന്ന് ഒഴിവാക്കുന്നതെന്നാണ് സൂചന.
അതേസമയം മൊത്തം ബോര്‍ഡംഗങ്ങളുടെ എണ്ണം 30ല്‍ കുടരുതെന്നും 13-ാം വകുപ്പില്‍ സൂചിപ്പിക്കുന്നു. ബോര്‍ഡംഗങ്ങളുടെ യോഗ്യതകളെക്കുറിച്ചുള്ള 14-ാം വകുപ്പിലെ വിശദീകരണത്തില്‍ റബര്‍ സംബന്ധിതമായ വിവിധ വിഷയങ്ങളില്‍ അറിവും അനുഭവജ്ഞാനവും മുന്പരിചയവുമുള്ളവര് വേണമെന്നുണ്ട്. അതേസമയം പാര്‍ലമെന്റംഗങ്ങള്‍ക്കും സംസ്ഥാനത്തിന്റെ പ്രതിനിധികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നിയമിക്കുന്നവര്‍ക്കും ഈ യോഗ്യത ആവശ്യമില്ലെന്നു കൃത്യമായി പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ വ്യക്തമാക്കിയാല്‍ റബര്‍ മേഖലയെക്കുറിച്ച് അറിവില്ലാത്തവര്‍ റബര്‍ബോര്‍ഡ് ഭരിക്കുന്ന ഗതികെട്ട സാഹചര്യമുണ്ടാകും. 75 ശതമാനം റബറുത്പാദിപ്പിക്കുന്ന കേരളം ക്രമേണ റബര്‍ ബോര്‍ഡില്‍ നിന്നു നിഷ്ക്രിയരായി പുറത്താകും.
റബര്‍ കാര്ഷികോത്പന്നമാകില്ല
പുതിയ നിയമത്തിലൂടെ മാറ്റമില്ലാതെ ഒന്നുറപ്പിക്കാം. റബര്‍ കാര്ഷികോല്പന്നമല്ല, കാര്ഷികോത്പന്നമാകുകയുമില്ല. വ്യാവസായിക അസംസ്കൃത വസ്തു മാത്രമായി തുടരുമെന്ന് അടിവരയിടുന്നതാണ് കരടു നിയമം.
റബര്‍ മേഖലയുടെ നിയന്ത്രണം അടുത്തനാളില്വരെ വാണിജ്യമന്ത്രാലയത്തിനു കീഴിലായിരുന്നെങ്കില്‍ ഇപ്പോള്‍ വ്യവസായ വാണിജ്യമന്ത്രിയുടെ കൈപ്പിടിയില്‍. ഇനി സ്വാമിനാഥന് കമ്മീഷന്റെ അടിസ്ഥാന വിലനിര്ദ്ദേശം റബറിന് ബാധകമാകുമോയെന്ന് കണ്ടറിയണം. 2014ല്‍ കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ പറഞ്ഞ കണക്കനുസരിച്ച് ഒരു കിലോ റബറിന്റെ ഉത്പാദനച്ചെലവ് 172 രൂപയാണ്. സ്വാമിനാഥന് നിര്‍ദ്ദേശമനുസരിച്ച് അടിസ്ഥാനവില 258 രൂപ ലഭിക്കണം. എന്നിട്ടിത് ലഭിക്കാത്തതെന്ത്?
റബര്‍ബോര്‍ഡ് റബര്‍സ്റ്റാമ്പ്
പിടിച്ചുകെട്ടിയ പട്ടംപോലെയാണ് റബര്‍ബോര്‍ഡിന്റെ അവസ്ഥ. കരടുനിയമത്തിലെ 19-ാം വകുപ്പില്‍ ബോര്‍ഡിന്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം അവസാനം ചെന്നെത്തുന്നത് കേന്ദ്രവ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയ വ്യവസായ ലോബികളിലേയ്ക്കുമാണ്.
നിലവിലുളള എട്ട് എ, എട്ടു ബി വകുപ്പുകള്‍ പരിപൂര്‍ണമായി റദ്ദ്ചെയ്തു. റബര്‍ ബോര്‍ഡിന്റെ അധികാരം ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു ഈ വകുപ്പുകള്‍.
ഗുണനിലവാരത്തിലെ തട്ടിപ്പ്
വ്യവസായ ലോബിയോടു ചേര്‍ന്ന് റബര്‍ബോര്‍ഡ് എക്കാലവും കര്‍ഷകരെ നിരന്തരം ആക്ഷേപിക്കുന്ന വിഷയമാണ് ഇന്ത്യയിലെ ഷീറ്റ് റബറുള്‍പ്പെടെ അസംസ്കൃത റബറിന് ഗുണനിലവാരമില്ലെന്നുള്ളത്. അതിനാല്‍ത്തന്നെ പുതിയ നിയമത്തിലെ മൂന്നാം വകുപ്പില്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ റബറിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്നു. ഗുണനിലവാര വിഷയം ഉയര്‍ത്തിക്കാട്ടി വിലയിടിക്കുക എന്ന തന്ത്രവുമുണ്ട്. റബറുത്പാദന രാജ്യങ്ങളിലെ ഗ്രേഡ് മൂന്നിനു തുല്യമാണ് കേരളത്തിലെ ഗ്രേഡ്-4 റബറെന്നുള്ളത് മറക്കരുത്. അതേസമയം, ഇറക്കുമതി ചെയ്യുന്ന പ്രകൃതിദത്ത റബറിന്റെയും റബറുത്പന്നങ്ങളുടെയും ഗുണനിലവാരത്തെ സംബന്ധിച്ച് യാതൊന്നും പുതിയ നിയമത്തിലില്ല.
വ്യാപാര കരാറുകളുടെ സ്വാധീനം
ഇന്ത്യ ഇതിനോടകം ഏര്‍പ്പെട്ടതും ഉടന്‍ ഏര്‍പ്പെടാനായി ചര്‍ച്ചകള്‍ തുടരുന്നതുമായ സ്വതന്ത്ര വ്യാപാരക്കരാറുകളുടെ ശക്തമായ സ്വാധീനം നിലവിലുള്ള നിയമത്തിന്റെ റദ്ദാക്കലിലും നിര്‍ദ്ദിഷ്ട നിയമത്തിന്റെ പിന്നാമ്പുറങ്ങളിലുമുണ്ട്. റബര്‍ബോര്‍ഡിനെ ഒരു ഉപദേശക സമിതിയായി ചിലയിടങ്ങളില്‍ മാത്രം സൂചിപ്പിക്കുന്നുണ്ട്. അന്തിമ തീരുമാനം കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പിന്റേതായിരിക്കും.
അടിസ്ഥാന, പരമാവധി വിലകള്‍
കരടുനിയമത്തിന്റെ മൂന്നാം വകുപ്പിന്റെ ഏഴാം ഉപവകുപ്പില്‍ ചെറുകിട കര്‍ഷകരുള്‍പ്പെടെ റബര്‍ കര്‍ഷകര്‍ക്കെല്ലാം ന്യായവും ആദായകരവുമായ വില ലഭിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് ഒരിടത്തും ന്യായവില സംബന്ധിച്ച് യാതൊരു പരാമര്‍ശവുമില്ല. അതേസമയം നിലവിലുള്ള റബര്‍ ആക്ടിന്റെ 13-ാം വകുപ്പ് കരടുനിയമത്തില്‍ 30-ാം വകുപ്പായി ചേര്‍ത്തിട്ടുമുണ്ട്. സര്‍ക്കാരിന് (റബര്‍ ബോര്‍ഡല്ല) റബറിന് കുറഞ്ഞവിലയോ കൂടിയ വിലയോ രണ്ടും ഒരുമിച്ചോ നിശ്ചയിക്കാവുന്നതാണ്. പ്രസ്തുത കുറഞ്ഞ വിലയിലും താഴ്ത്തിയോ പരമാവധി വിലയില്‍ ഉയര്‍ത്തിയോ റബര്‍ വാങ്ങുകയോ വില്ക്കുകയോ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്യുവാന്‍ പാടില്ല. അങ്ങനെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു വര്‍ഷംവരെ തടവോ പിഴയോ ഇവ രണ്ടുംകൂടിയോ അനുഭവിക്കേണ്ടിവരും.
ക്രമക്കേടുകള്‍ ക്രിമിനല്‍ കുറ്റമല്ല
നിലവിലുള്ള നിയമമനുസരിച്ച് റബര്‍ബോര്‍ഡിന്റെ ലൈസന്‍സ് ഉള്ളവര്‍ക്കുമാത്രമേ റബര്‍ വ്യാപാരം നടത്താനാവൂ. നിലവിലുള്ള നിയമം 26-ാം വകുപ്പനുസരിച്ച് ക്രയവിക്രയങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടുപിടിക്കപ്പെട്ടാല്‍ ജയില്‍വാസമുള്‍പ്പെടെ ശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാല്‍ പുതിയ നിയമത്തില്‍ ഇവ ക്രിമിനല്‍ കുറ്റമാകുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ള 26, 26എ വകുപ്പുകള്‍ പാടേ ഒഴിവാക്കിയിരിക്കുകയാണ്.
റബര്‍ പൂഴ്ത്തിവയ്ക്കാം; കുഴപ്പമില്ല
പുതിയ കരട് നിയമമനുസരിച്ച് ഒരു വ്യക്തിക്ക് എത്രമാത്രം വേണമെങ്കിലും റബര്‍ ശേഖരിച്ചുവയ്ക്കാം. ഈ അവസരം മുതലാക്കി വ്യവസായികള്‍ വന്‍തോതില്‍ റബര്‍ ഇറക്കുമതി ചെയ്ത് സ്റ്റോക്ക് ചെയ്യും. ആഭ്യന്തരവിപണി തകരും.
കൃത്രിമ റബറും ഒഴുകിയെത്തും
പ്രകൃതിദത്ത റബര്‍ മാത്രമല്ല സിന്തറ്റിക് റബര്‍ ഉള്‍പ്പെടെ കൃത്രിമ റബറിന്റെ ഇറക്കുമതിക്കും വാതിലുകള്‍ പുതിയ നിയമത്തിലൂടെ തുറക്കുന്നു.
നിലപാടുകളില്ലാത്ത കര്‍ഷകര്‍
റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പുതിയ നിയമനിര്‍മാണം വരെ എത്തിയിട്ടും അസംഘടിതരായി തുടരുകയാണ് കര്‍ഷകര്‍. റബര്‍ കര്‍ഷകര്‍ ഒരുമിച്ചുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. തിരുത്തലുകള്‍ക്ക് തയ്യാറായാല്‍ മാത്രമേ നിലനില്‍പ്പുള്ളുവെന്ന് തിരിച്ചറിയുക.
ഷെവ.അഡ്വ.വി.സി.സെബാസ്റ്റ്യന്‍