Wednesday, June 22, 2022 1:15 AM IST
സോനു തോമസ്
ഇന്ധന വിലവർധനയുടെ വാർത്തകൾ വരുമ്പോൾ കാളവണ്ടിയുഗത്തിലേക്കു രാജ്യം തിരിച്ചുപോകുകയാണെന്നു പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ അടക്കമുള്ളവർ പ്രതികരിക്കാറുണ്ട്. പലപ്പോഴും പ്രതിഷേധം പ്രസ്താവനയിൽ തീരും. ഇന്ധനമുപയോഗിച്ചുള്ള വാഹനങ്ങൾക്കു പകരം കാളവണ്ടി ഉപയോഗിക്കേണ്ടിവരുമെന്നാണ് ഇത്തരം പ്രതികരണത്തിലൂടെ ഉദേശിക്കുന്നതെങ്കിലും രാജ്യത്തും ലോകത്തും നടക്കുന്ന മറ്റൊരു തിരിച്ചുപോക്ക് ആരുടെയും ശ്രദ്ധയിൽ വരുന്നില്ല, അല്ലെങ്കിൽ ശ്രദ്ധിക്കാൻ താത്പര്യവും സമയവുമില്ല. പാചകവാതകത്തിന്റെ വിലവർധന സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ചെറുതായിട്ടല്ല താളംതെറ്റിച്ചിരിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ അതിന്റെ പ്രതിസന്ധി നേരിടുന്നുണ്ട്. ഇംഗ്ലണ്ട്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ചില ഭക്ഷണശാലകൾ പ്രവർത്തനം നിർത്തിയെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു.
വിറകും കരിയും ഉണക്കച്ചാണകവും
വിവിധ രാജ്യങ്ങളിലായി 250 കോടിയിലധികം ആളുകൾ പാചകത്തിനായി പാചകവാതകം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പക്ഷേ, പാചകവാതകത്തിന് അടിക്കടിയുണ്ടാകുന്ന വിലവർധനയെത്തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ സാധാരണക്കാർ ബദൽ മാർഗങ്ങളെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിറകും കരിയും ഉണക്കച്ചാണകവും പോലെയുള്ള വസ്തുക്കൾ പാചകത്തിന് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു. ചില പ്രദേശങ്ങളിലെങ്കിലും തീകത്തിക്കാൻ ആവശ്യമായ വിറക് സൗജന്യമായി വനത്തിൽനിന്നോ, സ്വന്തം പുരയിടത്തിൽനിന്നോ ലഭിക്കും. പിന്നെ എന്തിനാണ് വലിയ വിലകൊടുത്ത് പാചകവാതകം വാങ്ങുന്നതെന്നാണ് ഇവർ ചിന്തിക്കുന്നത്.
റുവാണ്ട, ബ്രസീൽ, വിയറ്റ്നാം, കെനിയ എന്നീ രാജ്യങ്ങളിലെല്ലാം ആളുകൾ പാചകവാതകത്തിനു ബദൽ ഉപയോഗിക്കാൻ തുടങ്ങി. ലോക്ക്ഡൗണ്, ഇന്ധനക്ഷാമം, ബിസിനസുകളുടെ തകർച്ചയെത്തുടർന്ന് ആളുകളുടെ ജോലി നഷ്ടമായ സ്ഥിതി തുടങ്ങി പല കാരണങ്ങൾകൊണ്ട് വലിയ വിഭാഗം ആളുകൾ ഏറെനാളായി വിറകോ മറ്റു വസ്തുക്കളോ ആണ് പാചകത്തിനായി ഇവിടെ ഉപയോഗിക്കുന്നത്. പാചകത്തിന്റെയും അതിനാവശ്യമായ വിറകിന്റെയും ഉത്തവാദിത്വം സ്ത്രീകൾക്കും പെണ്കുട്ടികൾക്കുമായതിനാൽ ഇവരിൽ പലരുടയും പഠനവും നിലച്ചിട്ടുണ്ട്. പാചകവാതകത്തിനു വില കൂട്ടിയതും സബ്സിഡി നൽകുന്നത് കുറച്ചതും ഇന്ത്യയിൽ കൂടുതൽ ആളുകളെ വിറക് ഉപയോഗത്തിലേക്കു മടങ്ങാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം
അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള കാരണങ്ങൾകൊണ്ടാണ് പാചകവാതക ഉപയോഗത്തെ വിവിധ സർക്കാരുകൾ പ്രോത്സാഹിപ്പിച്ചത്. വിറകും കരിയും കത്തിക്കുന്നതുമൂലം അടുക്കളകളിൽ അപകടകരമായ അളവിലുള്ള വായു മലിനീകരണം ഉണ്ടാകുന്നു. ഇത് 300 കോടിയിലധികം ആളുകളെ ബാധിക്കുന്നു. തന്മൂലം പ്രതിവർഷം 40 ലക്ഷം മരണങ്ങൾക്കു കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഓരോ വർഷവും വായുമലിനീകരണം മൂലം 1.5 ദശലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്പ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. കാര്യക്ഷമമല്ലാത്ത ജ്വലനം ശ്വാസകോശാരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്ന മണവും കണികകളും ഉത്പാദിപ്പിക്കുന്നു. ഉയർന്ന ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിൽ സ്ഥിതി വളരെ രൂക്ഷമാകും. വിറകും കരിയും ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആഗോളതാപനത്തിന് ആക്കംകൂട്ടുകയും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ചെയ്യും.
മണ്ണെണ്ണയാണ് ഭേദം
നഗരങ്ങളിലെ ജനങ്ങൾ പാചകവാതകം ഉപേക്ഷിക്കുന്നതു സംബന്ധിച്ചു നടത്തിയ സർവേഫലം കടുത്ത ആശങ്കയുണ്ടാക്കുന്നു. പുതിയ ഗ്യാസ് കണക്ഷനുള്ള സർക്കാർ സബ്സിഡികൾ നിർത്തലാക്കിയത് നഗരത്തിലെ വലിയൊരു വിഭാഗത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. പലരും ജോലി തേടി നഗരത്തിലെത്തിയ ഗ്രാമീണ കുടിയേറ്റക്കാരാണ്. ഇവരിൽ വലിയ വിഭാഗം വിറകോ മണ്ണെണ്ണയോ പാചകത്തിന് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. മണ്ണെണ്ണയ്ക്ക് വിൽപ്പന നിയന്ത്രണങ്ങളുണ്ടെങ്കിലും കരിഞ്ചന്തയിൽനിന്നു വാങ്ങുന്നു. ഗ്യാസിന് ഒറ്റയടിക്ക് വലിയ വില കൊടുക്കേണ്ടിവരുന്നതിനാൽ വില കൂടുതലാണെങ്കിലും കരിഞ്ചന്തയിലെ മണ്ണെണ്ണയാണ് ഭേദമെന്ന് ഇവർ പറയുന്നു. ഗ്യാസ് ഉപയോഗിച്ചുകൊണ്ടിരുന്നവരിൽ വലിയ വിഭാഗം ഇപ്പോൾ പാചകത്തിന് വിറകുകൂടെ ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി തുടർച്ചയായി ലഭിക്കാത്തതും വൈദ്യുതി വില വർധനയുംമൂലം അവ ഉപയോഗിച്ചുള്ള പാചകത്തെക്കുറിച്ച് സാധാരണക്കാർ അധികം ചിന്തിക്കാൻ തുടങ്ങിയിട്ടില്ല.
ഭക്ഷണം ഒഴിവാക്കുന്നു!
ദാരിദ്ര്യവും ക്ഷാമവും പിടിമുറുക്കിയിരിക്കുന്ന മേഖലകളിൽ പാചകവാതക വിലവർധന ഇരട്ടപ്രഹരമാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനൊപ്പം പാചകത്തിനും ചെലവേറുന്നതിനാൽ ദരിദ്രർക്കു വേണ്ടത്ര ഭക്ഷണംതന്നെ കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനങ്ങൾ പറയുന്നു. കിഴക്കൻ ആഫ്രിക്കപോലെ ലോകത്തിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലുള്ള ആളുകൾക്ക് ഭക്ഷണം വലിയ പ്രതിന്ധിയായി മാറിക്കഴിഞ്ഞു. പട്ടിണിമരണങ്ങളുടെ വക്കിലാണ് ഇവിടങ്ങളിലെ വലിയൊരു ജനവിഭാഗം.
ഗ്യാസിന്റെയും അതുമൂലമുള്ള ഭക്ഷണത്തിന്റെയും വിലവർധന ശ്രീലങ്കയിലും വിയറ്റ്നാമിലും ഗുണനിലവാരമില്ലാത്ത ഭക്ഷണം കഴിക്കാൻ കുടുംബങ്ങളെ നിർബന്ധിതരാക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളുകൾ പണം ലാഭിക്കുന്നതിനായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നു. മത്സ്യവും മാംസവും തയാറാക്കുന്നതിന് പച്ചക്കറികളേക്കാളും ധാന്യങ്ങളേക്കാളും കൂടുതൽ ഊർജം ആവശ്യമായതിനാലാണ് ഇവർ ഇത്തരം ഭക്ഷണം ഉപേക്ഷിക്കുന്നത്. പാചകവാതകത്തിന്റെ താങ്ങാനാകാത്ത വില കാരണം ഭക്ഷണം ഒഴിവാക്കേണ്ടിവരുന്നത് പോഷകത്തിന്റെ കുറവുമാത്രമല്ല, ശാരീരികവും മാനസികവുമായ ഉന്മേഷരാഹിത്യത്വത്തിനു കാരണമാകും.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾക്കൊപ്പം പാചകവാതകവും നൽകണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയുംകൊണ്ടു പ്രതിസന്ധിയിലായ ദുർബലരെ സഹായിക്കാൻ കൂടുതൽ മേഖലകളിൽ സബ്സിഡികൾ ഏർപ്പെടുത്താൻ സർക്കാരുകൾ തയാറാകണം. ലോകത്താകമാനം കൂടുതൽ ജനവിഭാഗങ്ങൾ പാചകത്തിന് പരമ്പരാഗത മാർഗങ്ങളിലേക്കു തിരിയുന്നത് ആഗോള കാലാവസ്ഥയെ ഗുരുതരമായി ബാധിക്കും.