Monday, August 1, 2022 1:18 AM IST
ബഹുജനങ്ങളുടെ, എത്രയെന്നിനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത പണം ഉൾപ്പെടുന്ന സഹകരണ ബാങ്ക് പ്രശ്നം സഹകരണ സ്ഥാപനങ്ങളുടെ ദുർബലമായ മാനേജ്മെന്റ് ഘടനയെ വീണ്ടും തുറന്നുകാട്ടുന്നു. ഈ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കേരളത്തിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കു പിന്തുണ നൽകുന്നതാണ്. നിക്ഷേപകരിൽ ഗണ്യമായ വിഭാഗം സംസ്ഥാനത്തെ ഇടത്തരം, താഴ്ന്ന ഇടത്തരം വിഭാഗങ്ങളിൽപ്പെട്ടവരാണ്. അവർ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം തിരിച്ചു നൽകുന്നതിൽ പരാജയപ്പെടുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്കിടയാക്കും. ഈ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയ മൂന്നു പേർക്ക് ഇതിനകം ജീവൻ നഷ്ടപ്പെട്ടു.
വൈദ്യസഹായം അത്യാവശ്യമുണ്ടായിരുന്നപ്പോൾ നിക്ഷേപകർക്ക് പണം തിരിച്ചു നല്കുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെട്ടതാണു കാരണം. ഈ ധനകാര്യ സ്ഥാപനങ്ങൾ സ്വന്തം ഫണ്ട് തിരികെ നൽകാത്തതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും, ആശുപത്രികളിൽ ചികിത്സയിലായിരുന്നപ്പോൾ വൈദ്യസഹായത്തിന് ആവശ്യമായ പണം നൽകിയില്ലെന്നു മരിച്ചവരുടെ ഉറ്റവരേയും ബന്ധുക്കളേയും ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വയോധികരുടെ നിക്ഷേപം തിരികെ നൽകുന്നതിൽ ഈ ധനകാര്യസ്ഥാപനങ്ങളുടെ നടത്തിപ്പുകാർ പരാജയപ്പെട്ടെന്ന് മാത്രമല്ല, ചിലർക്കെങ്കിലും ബാങ്ക് മേലാളന്മാരിൽ നിന്ന് മോശമായ പെരുമാറ്റം അനുഭവിക്കേണ്ടിയും വന്നു.
വകുപ്പു മന്ത്രിയുടെ കണക്കനുസരിച്ചു സാന്പത്തികപ്രതിസന്ധി നേരിടുന്ന 164 സ്ഥാപനങ്ങളിലെ നിരവധി നിക്ഷേപകർ നിലവിലുള്ള സാഹചര്യത്തിൽ പണം പിൻവലിക്കാൻ സമ്മർദം ചെലുത്തിയേക്കാമെന്നത് പ്രശ്നത്തിന്റെ ഗൗരവം എടുത്തുകാട്ടുന്നതാണ്. കൂടാതെ, 5.76 കോടി രൂപയെക്കുറിച്ചു ചോദ്യങ്ങളുയർന്ന പാലക്കാട് കണ്ണന്പ്ര സഹകരണ ബാങ്കിലെ സിപിഎം ഡയറക്ടർമാരും മറ്റുചില ഡയറക്ടർമാരും പ്രശ്നമുണ്ടായ കാലത്തെ സെക്രട്ടറി കെ.സുരേന്ദ്രനെ പഴിചാരി സഹകരണവകുപ്പിന് റിപ്പോട്ട് നല്കി കൈകഴുകുകയാണുണ്ടായത്.
സർക്കാരും അനങ്ങിയില്ല
പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ, വിരമിച്ച ശേഷമോ അതിനുമുമ്പോ സ്വന്തമായി വീടുണ്ടാക്കാൻ ആഗ്രഹിക്കുന്നവരുടെയും സ്വന്തക്കാർക്കും പ്രിയപ്പെട്ടവർക്കും ഉന്നതവിദ്യാഭ്യാസവും ആവശ്യമുള്ളപ്പോൾ വൈദ്യസഹായവും നല്കാനും വിവാഹവും കുടുംബത്തിലെ മറ്റു ചടങ്ങുകളും നടത്താനും ആഗ്രഹിക്കുന്നവരുടെയും നില ദയനീയമാകും. കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പളം നൽകാനില്ലാതെയും സ്തംഭനത്തിലായ കെ-റെയിൽ പദ്ധതി, ജിഎസ്ടി പ്രശ്നങ്ങൾ എന്നിവ മൂലവും ദുരിതത്തിലായ സംസ്ഥാന സർക്കാരിന് ഇതിനായി ഫണ്ട് സംഘടിപ്പിക്കുന്നത് എളുപ്പമല്ല. കിഫ്ബി പോലുള്ള മറ്റു പ്രതിസന്ധികളും സർക്കാരിനൊപ്പമുണ്ട്. സഹകരണ സ്ഥാപനങ്ങൾ ലാഭത്തിലാണെന്നു കാണിക്കാൻ വായ്പകൾക്കായുള്ള നിബന്ധനകൾ ഇളവു ചെയ്യാനുള്ള സർക്കാരിന്റെ ശ്രമം കണക്ക് പുസ്തകങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്തിയേക്കാം, എന്നാൽ ഭരണത്തിനും വികസന പ്രവർത്തനങ്ങൾക്കും ആവശ്യമായ ഫണ്ട് നൽകില്ല.
ഒരു വർഷത്തിലേറെയായി പ്രശ്നം സർക്കാരിനു മുന്നിലുണ്ട്. പക്ഷേ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താനും അവർക്കെതിരേ നീങ്ങാനും ഒരു നടപടിയുമുണ്ടായില്ല. ഇവരിൽ നല്ലൊരു ഭാഗം പ്രാദേശിക സിപിഎം പ്രവർത്തകരായിരുന്നെന്നതു മറ്റൊരു കാര്യം. വിവിധ രാഷ്ട്രീയകക്ഷികൾ സഹകരണരംഗത്തെ ഈ കളികളിൽ ഭാഗഭാക്കാണെന്നത് നേരു തന്നെ. എന്നാൽ ഇവരിൽ അറുപതു ശതമാനവും സിപിഎം പ്രവർത്തകരോ അനുഭാവികളോ എൽഡിഎഫ് ഘടകകക്ഷിയിൽപ്പെട്ടവരോ ആണ്.
കാലത്തിനു സ്വയം പരിഹരിക്കാൻ വിട്ടുകൊടുക്കേണ്ട ചെറിയ പ്രശ്നമല്ല ഇത്. വേണ്ടത്ര ശ്രദ്ധ ചെലുത്തി തുടർനടപടികൾ നടത്തേണ്ടതുണ്ട്. ഏറ്റവു ചുരുങ്ങിയത് കെടുകാര്യസ്ഥതയ്ക്കും അധികാര ദുർവിനിയോഗത്തിനും കാരണക്കാരായവരോട് വിശദീകരണം ചോദിക്കുകയും പരിഹാരമാർഗങ്ങൾ തേടുകയുമാണു വേണ്ടത്. അല്ലാതെ അവരെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുകയല്ല. ഒരു പക്ഷേ ചില നടപടികൾ തുടങ്ങിയിരിക്കാം. പക്ഷേ ജനം അറിയുന്നില്ല.
അഴിച്ചുപണി വേണം
സഹകരണ സംഘങ്ങളുടെ നിയന്ത്രണത്തിലും ഭരണച്ചുമതലകളിലും മാറ്റം വരണമെന്നതാണ് ആദ്യ നിർദേശം. അതുവഴി നിലവിലുള്ളതിനേക്കാൾ ഫലപ്രദമായ പരിശോധനയും മേൽനോട്ടവും സാധ്യമാകും. നിലവിലുള്ള സന്പ്രദായം മാറ്റി സഹകരണ ബാങ്കുകളേയും ധനം കൈകാര്യം ചെയ്യുന്നവരേയും റിസർവ് ബാങ്കിന്റെ കീഴിലോ മറ്റു ഭരണനിയന്ത്രണ സംവിധാനത്തിനു കീഴിലോ കൊണ്ടുവരേണ്ടതുണ്ട്. ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾക്കാണ് നിയന്ത്രണം. ഗ്രാമീണ മേഖലയെ സഹായിക്കേണ്ടതിനു പകരം സംഘങ്ങളുടെ ഊന്നൽ മറ്റു മേഖലകളിലേക്കു തിരിയാൻ ഇതു കാരണമാകുന്നു. ഗ്രാമീണർക്കു ബാങ്കിംഗ് സേവനം നല്കുക എന്ന സുപ്രധാന ലക്ഷ്യത്തിൽ തന്നെ വെള്ളം ചേർക്കുന്നതായി പലരും ഭയക്കുന്നുണ്ട്. പ്രാദേശിക പണമിടപാടുകാരുടെ ചൂഷണത്തിൽ നിന്നു ഗ്രാമീണരെ രക്ഷിക്കുക എന്ന ദൗത്യവുമായാണ് സഹകരണപ്രസ്ഥാനം തുടങ്ങിയതും.
തിരിച്ചടവ് ഉറപ്പാക്കണം
സഹകരണബാങ്കിൽനിന്നു പണമെടുത്തവർ അത് തിരിച്ചടയ്ക്കുന്നത് ഉറപ്പാക്കുകയാണ് ഏറ്റവും വ്യക്തമായി ചെയ്യേണ്ടത്. ഇവരിൽ മിക്കവരും ഇടതു പാർട്ടികളുമായോ നേതാക്കളുമായോ ബന്ധമുള്ളവരായിരിക്കാം. ഭരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ ദൗത്യം സംസ്ഥാനത്തിന്റെ സാന്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുകയാണ്. ഇതിൽ വരുന്ന വീഴ്ച ബന്ധപ്പെട്ട വകുപ്പുകൾ കയ്യാളുന്നവർ വിശദീകരിച്ചേ മതിയാകൂ.
മറിച്ച്, പ്രശ്നമുണ്ടായ സഹകരണസ്ഥാപനങ്ങളും അവയുടെ മേൽനോട്ട വകുപ്പുകളും പോലീസിൽ റിപ്പോർട്ട് നല്കിയിരുന്നെങ്കിൽ ഭരണനിർവഹണ ചുമതലയിലുള്ളവർ എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും അതുവഴി സഹകരണസ്ഥാപനങ്ങളിലെ ധനവിനിയോഗത്തിലെ പാളിച്ചകളും അധികാര ദുർവിനിയോഗവും സംബന്ധിച്ചും ധാരണ കിട്ടുമായിരുന്നു. ആത്മാർഥതയുള്ള ചില ജീവനക്കാർ ക്രമക്കേടുകൾ മേലധികാരികളേയും എൽഡിഎഫ് ഘടകകക്ഷി നേതാക്കളേയും അറിയിച്ചിരുന്നു എന്നത് കണക്കിലെടുക്കുന്പോഴും ഇത് അനിവാര്യമാണ്. ഈ ഗുരുതരമായ തെറ്റുകളോടുള്ള എൽഡിഎഫ് സർക്കാരിന്റെ മനോഭാവം ശരിയായ അന്വേഷണം നടത്തിയാൽ പുറത്തുകൊണ്ടുവരാനാകും.
സിബിഐ അന്വേഷണം
സത്യം പുറത്തു കൊണ്ടുവരാൻ സിബിഐ പോലുള്ള ഉന്നത ഏജൻസിയെ ഉപയോഗിച്ചുള്ള അന്വേഷണം വേണം. സിബിഐക്ക് കേന്ദ്രവും സംസ്ഥാനവും യോജിപ്പിച്ചുള്ള അന്വേഷണം സാധ്യമാകും. സഹകരണവകുപ്പ് വികസിപ്പിച്ച് ഗ്രാമീണമേഖലയിലൂന്നി രാജ്യത്തിന്റെ വികസനത്തിനുള്ള ഉപകരണമാക്കുന്നതിനെക്കുറിച്ചു കേന്ദ്രം പഠിക്കുന്ന സാഹചര്യത്തിലും സിബിഐ അന്വേഷണം സഹായകമാകും.
സംഭവിച്ച കാര്യങ്ങൾ തുടരാൻ അനുവദിച്ചാൽ മേൽനോട്ടത്തിനും ഭരണനിർവഹണത്തിനും നിയന്ത്രണങ്ങളില്ലാതെയാവും. വിധിയിൽ വിശ്വസിക്കുന്ന, എല്ലാം കർമമെന്നു കരുതുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ഇത് ഗ്രാമീണരുടെ സന്പാദ്യം സംരക്ഷിക്കുന്നതിനും അത് സമൂഹത്തിന്റേയും ഗ്രാമീണമേഖലയുടേയും വികസനത്തിന് ഉപയോഗിക്കുന്നതിനും പകരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന, പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സംഘങ്ങൾക്കു വഴിമാറുകയാവും ആത്യന്തികഫലം. ഗ്രാമീണഭവനങ്ങളുടെ ഉന്നമനമെന്ന പ്രഥമലക്ഷ്യത്തിൽ വെള്ളം ചേർക്കുന്ന ‘കർമ’ പദ്ധതിയിലേക്കു നയിക്കും. ഇത്തരം ‘കർമ’ പദ്ധതികൾ അവസാനിപ്പിക്കാൻ സമയമായി. അതിനായി ഭരണനിയന്ത്രണമുള്ള പുതിയ സംവിധാനം കൊണ്ടുവരണം. യഥാസമയമുള്ള പരിശോധനകളും പ്രഫഷണൽ സമീപനവും വേണം. രാഷ്ട്രീയ താത്പര്യങ്ങളേക്കാൾ ഗ്രാമീണവികസനത്തിനായുള്ള സ്വതന്ത്ര പ്രവർത്തനം വേണം. സമൂഹത്തിലെ അർബുദമായി വളരുന്ന ‘കർമ’ പദ്ധതികളല്ല വേണ്ടത്.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ