Wednesday, November 16, 2022 1:23 AM IST
ജോണ്സണ് വേങ്ങത്തടം
ശബരിപാതയിലൂടെ ട്രെയിനിന്റെ ചൂളം വിളി ഉയരുമോ? ശബരിറെയിൽ പദ്ധതി പ്രഖ്യാപിച്ചിട്ടു കാൽനൂറ്റാണ്ടു കടന്നുപോകുന്പോൾ ഇതിനായി ആഗ്രഹിക്കുന്നവരുടെ ചോദ്യമാണിത്. ഇപ്പോൾ പ്രധാനമന്ത്രിയുടെ ഗതിശക്തി മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ എസ്റ്റിമേറ്റ് സമർപ്പിക്കാൻ നിർദേശിക്കപ്പെട്ടുകഴിഞ്ഞു.
ഒരു നാടിന്റെ വികസനത്തിനുവേണ്ടി ജനങ്ങൾ പൂർണമായും സഹകരിച്ച പദ്ധതിയാണ് ശബരിറെയിൽ പദ്ധതി. ഇടുക്കി , കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ചു ജില്ലകളിലൂടെ തിരുവനന്തപുരത്തേക്കും ചെങ്കോട്ട വഴി മധുരയിലേക്കുമുള്ള റെയിൽപ്പാതകളുടെ ഒന്നാംഘട്ടമാണ് അങ്കമാലി-എരുമേലി ശബരിപാത പദ്ധതി. 1997ൽ ആരംഭിച്ച പദ്ധതിയിൽ ഇക്കാലത്തിനിടെ പൂർത്തിയായത് ഏഴു കിലോമീറ്റർ പാത മാത്രമാണ്. 1997ൽ 550 കോടി രൂപയായിരുന്നു പദ്ധതിയുടെ നിർദിഷ്ട ചെലവെങ്കിൽ ഇപ്പോഴത് 3,447 കോടിയിൽ എത്തിനിൽക്കുന്നു. ഇതിൽ 1000 കോടി രൂപ ഭൂമി, കെട്ടിടം എന്നിവ ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തിനു വേണ്ടിവരുമെന്നാണു പുതുക്കിയ എസ്റ്റിമേറ്റിൽ സൂചിപ്പിക്കുന്നത്. കെ-റെയിൽ പദ്ധതി മന്ദഗതിയിലായതും സർക്കാരിനു ശബരിപാതയോടു താത്പര്യം ഉണ്ടായതും മാത്രമല്ല ഈ പദ്ധതി വരുമെന്ന സൂചന നൽകുന്നത്. റെയിൽവേ വീണ്ടും പദ്ധതി സജീവമാക്കുന്നുവെന്നതാണ് പ്രതീക്ഷ പകരുന്നത്. റെയിൽവേയും പ്രധാനമന്ത്രി ഗതിശക്തി മിഷൻ പ്രതിനിധികളും കെ-റെയിൽ ഉദ്യോഗസ്ഥരും വീണ്ടും ചർച്ച ചെയ്യുന്നു. എസ്റ്റിമേറ്റ് അംഗീകരിക്കപ്പെട്ടാൽ പഴയ സങ്കടക്കഥകളെല്ലാം അപ്രത്യക്ഷമാകും. പദ്ധതിക്കു ഗ്രീൻസിഗ്നൽ ലഭിക്കും, ട്രെയിൻ ഓടും.
മുഖഛായ മാറ്റും
അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് ശബരി റെയിൽ പദ്ധതി ലക്ഷ്യമിടുന്നത്. 1997ൽ നിന്നു 2022ൽ എത്തുന്പോൾ യാഥാർഥ്യമായത് അങ്കമാലി മുതൽ കാലടി വരെ ഏഴു കിലോമീറ്റർ പാതയും കാലടിയിൽ റെയിൽവേ സ്റ്റേഷനും പെരിയാറിനു കുറുകെയുള്ള പാലവും മാത്രം. പത്തു വർഷം മുമ്പ് പണി കഴിപ്പിച്ച റെയിൽവേ സ്റ്റേഷൻ ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. പകുതി ചെലവു വഹിക്കാൻ തയാറാണെന്നു 2015ൽ അറിയിക്കുകയും 2017ൽ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തശേഷം കേരളസർക്കാർ പിൻമാറുകയായിരുന്നു. 2021ലാണു വീണ്ടും സന്നദ്ധത അറിയിച്ചത്.
കാലടി, പെരുന്പാവൂർ, ഓടയ്ക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സ്റ്റേഷൻ.
ആദിശങ്കരന്റെ ജന്മഭൂമിയായ കാലടിയിലേക്കും വിശുദ്ധ അൽഫോൻസമ്മായുടെ പുണ്യഭൂമിയായ ഭരണങ്ങാനത്തും മതസൗഹാർദത്തിന്റെ നാടായ എരുമേലിയിലേക്കും ശബരിമലയിലേക്കും യാത്ര സുഗമമാകും. വടക്കൻ കേരളത്തിൽനിന്നും തെക്കൻ കേരളത്തിൽനിന്നും മധ്യകേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും ഈ തീർഥാടന കേന്ദ്രങ്ങളിൽ എത്തിച്ചേരാം.
കാലടിയിലെ അരി സംസ്കരണ വ്യവസായം, പെരുന്പാവൂരിലെ പ്ലൈവുഡ് വ്യവസായം, കോതമംഗലം നെല്ലിക്കുഴിയിലെ ഫർണിച്ചർ വ്യവസായം, വാഴക്കുളത്തെ പൈനാപ്പിൾ വ്യാപാരം, തൊടുപുഴയിലെ കിൻഫ്രയുടെ സ്പൈസസ് പാർക്കിലെ വ്യവസായ യൂണിറ്റുകൾ എന്നിവയ്ക്കു ഗുണകരം. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാർ, ഭൂത്തൻകെട്ട്, തൊമ്മൻകുത്ത്, മലങ്കര ഡാം, ഇലവീഴാപുഞ്ചിറ, ഇടുക്കി ആർച്ച്ഡാം, കുളമാവ്, പുളളിക്കാനം, വാഗമണ്, കുട്ടക്കാനം, തേക്കടി എന്നിവിടങ്ങളിലേക്ക് യാത്രൗസകര്യം മെച്ചപ്പെടും. റബർ, കുരുമുളക്, ഏലം, തേയില എന്നിവയുടെ വിപണനത്തിനും പ്രയോജനം. പല നാടിന്റെയും മുഖഛായ തന്നെ മാറ്റുന്ന പദ്ധതിയിൽ ട്രെയിൻ ഓടുമെന്നു തന്നെ വിശ്വസിക്കാനാണ് ജനത്തിന് ഇഷ്ടം.
ഗ്രീൻ സിഗ്നൽ?
പ്രധാനമന്ത്രി ഗതിശക്തി മിഷനിൽ പദ്ധതി ഉൾപ്പെടുത്താനുള്ള നീക്കവും ശബരിപാതയ്ക്കു അല്പം കൂടി വേഗത വർധിച്ചതുമാണ് അടുത്തകാലത്തുണ്ടായ ഒരു മുന്നേറ്റം. കെ-റെയിൽ സമർപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകുന്ന കാര്യം റെയിൽവേയുടെ സജീവ പരിഗണനയിലാണ്. ഇതിന്റെ ഭാഗമായി വിശദ പദ്ധതിരേഖ സംബന്ധിച്ച ചർച്ച ഡൽഹിയിൽ നടന്നുകഴിഞ്ഞു. കേന്ദ്രസർക്കാരും കേരള സർക്കാരും സംയുക്തമായി പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ചെലവിന്റെ പകുതി വഹിക്കാമെന്നു 2015ൽ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നതാണ്.
2016 സെപ്റ്റംബർ ഒന്നിന് സംയുക്ത സംരംഭമെന്ന നിലയിൽ ധാരണാപത്രവും ഒപ്പു വച്ചതാണ്. പിന്നീട് സംസ്ഥാനസർക്കാർ പിൻമാറിയതാണ് തിരിച്ചടിയായത്. പിന്നീട് 2021 ജനുവരി ഏഴിനു വീണ്ടും ഉത്തരവിറക്കി സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി 2000 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുകയും ചെയ്തു.
വരും ദിവസങ്ങളിൽ റെയിൽവേ മന്ത്രാലയം എസ്റ്റിമേറ്റിൽ അന്തിമതീരുമാനമെടുക്കുന്നതോടെ പദ്ധതിക്കു വേഗത വർധിക്കും. റെയിൽവേയുടെ നിർദേശ പ്രകാരം, കെ-റെയിൽ തയാറാക്കിയ 3347.35 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കൊച്ചിയിലെ ഫിനാൻസ് വിഭാഗം അംഗീകരിച്ച് ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയിരുന്നു. ഇനി വേണ്ടത് റെയിൽവേ ബോർഡിന്റെ അനുമതിയാണ്. അതോടെ, 2020ൽ പദ്ധതി മരവിപ്പിച്ച ഉത്തരവ് റദ്ദാക്കും. പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാലുടൻ അന്തിമ തീരുമാനമെടുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിലും ഉറപ്പു നൽകിയിരുന്നു. എസ്റ്റിമേറ്റ് അംഗീകരിക്കുന്ന നാളുകളിലേക്കാണ് ശബരി റെയിൽവേ കടക്കുന്നതെന്ന വാർത്ത ശുഭസൂചനയാണ് നൽകുന്നത്.
സ്ഥലമുടമകളുടെ പ്രശ്നം
25 വർഷമായി കല്ലിട്ട ഭൂമിയിൽ അനാഥരെ പോലെ ജീവിക്കുന്നവരുടെ വേദനയാണ് ശബരിപാതയ്ക്കു സ്ഥലം വിട്ടുകൊടുക്കുന്ന ഉടമകൾക്കു പറയാനുള്ളത്. സ്ഥലം വിൽക്കാൻ പറ്റില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വീടു പണിയാൻ പോലും ലോണെടുക്കാൻ ഈസ്ഥലമുടമകൾക്കു സാധിക്കില്ല. പാതയുടെ റൂട്ട് സംബന്ധിച്ചുള്ള യഥാർഥമായ വിവരവും പ്രദേശവാസികൾക്ക് നൽകിയിട്ടില്ല.
കല്ലിട്ടു തിരിച്ച അങ്കമാലി മുതൽ രാമപുരം സ്റ്റേഷൻ വരെയുള്ള 70 കിലോമീറ്റർ പ്രദേശത്തെ സ്ഥലത്തിന്റെ ഉടമകൾ സ്ഥലം വിൽക്കാനോ വീട് നിർമിക്കാനോ സ്ഥലം ഈട് വച്ചു വായ്പ എടുക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്. അങ്കമാലി മുതൽ രാമപുരം വരെ പാത കടന്നു പോകുന്ന മേഖലയിൽ 2500 കുടുംബങ്ങൾ ഇതു മൂലം കടുത്ത ദുരിതത്തിലാണെന്നും കിഫ്ബിയിൽനിന്ന് അനുവദിച്ച 2000 കോടി രൂപയിൽനിന്ന് ഇവരുടെ ബാധ്യത തീർക്കുകയാണു വേണ്ടതെന്നും ശബരി റെയിൽവേ ആക്ഷൻ കൗണ്സിലുകളുടെ ഫെഡറേഷൻ സെക്രട്ടറി ജിജോ പനച്ചിനാനി ആവശ്യപ്പെടുന്നു. ജനത്തെ വിശ്വാസത്തിലെടുത്തു വേണം പദ്ധതി നടപ്പിലാക്കാനെന്നും അദ്ദേഹം പറയുന്നു.
വഴിതിരിച്ചു വിടുമോ?
ശബരിപാതയുടെ ചെലവ് കൂടുതലാണെന്നു പറഞ്ഞ് വഴിതിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ടോ? 264 കോടി ചെലവാക്കി ഏഴു കിലോമീറ്റർ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ നീളമുള്ള പെരിയാർ പാലവും പദ്ധതിയുടെ ഭാഗമായി ഇതിനോടകം നിർമിച്ചു കഴിഞ്ഞു. 20 വർഷം മുന്പ് അങ്കമാലി മുതൽ രാമപുരം വരെ 70 കിലോമീറ്റർ ദൂരം പാതയ്ക്കായി കല്ലിട്ടുതിരിക്കുകയും ചെയ്തതാണ്. 111 കിലോമീറ്ററിൽ റെയിൽപ്പാത വരുന്പോൾ ഏകദേശം 400 കെട്ടിടങ്ങൾ നഷ്ടപ്പെടും. 9.2 കിലോമീറ്റർ പാത തുരങ്കത്തിലൂടെയാണു കടന്നുപോകുന്നത്. 14 റെയിൽവേ സ്റ്റേഷനുകളിൽ അങ്കമാലി ഒഴികെയുള്ളവ പുതുതായി നിർമിക്കണം. ഇതിൽ ഓടക്കാലി, വാഴക്കുളം, കരിങ്കുന്നം എന്നിവ ഹാൾട്ട് സ്റ്റേഷനുകളായിരിക്കും. ഇവിടെ ഓരോ പ്ലാറ്റ്ഫോം വീതവും എരുമേലി ഉൾപ്പെടെ ബാക്കി എല്ലാ സ്റ്റേഷനുകളിലും 2 പ്ലാറ്റ്ഫോമുകൾ വീതവുമുണ്ടാകും.
അതിനിടെയാണ് ശബരിപാതയ്ക്കു പകരമായി ചെങ്ങന്നൂരിൽനിന്നു പന്പാനദിയുടെ തീരത്തു കൂടി ഹൈസ്പീഡ് റെയിൽ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ചെങ്ങന്നൂരിൽനിന്നു പന്പയിലേക്കു പുതിയ പാതയ്ക്കുള്ള നിർദേശം റെയിൽവേ സജീവമായി പരിഗണിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ശബരിമലയാത്ര എളുപ്പത്തിലാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനാണ് റെയിൽവേ ബോർഡിന് പുതിയ നിർദേശം സമർപ്പിച്ചിട്ടുള്ളത്. ഇ. ശ്രീധരന്റെ നിർദേശത്തിന് സംസ്ഥാന സർക്കാർ വലിയ പരിഗണന നൽകുന്നില്ല. എന്നാൽ കേന്ദ്രം താത്പര്യം പ്രകടിപ്പിച്ചാൽ അത് ശബരി പാതയെ വീണ്ടും തഴയാൻ ഇടയാകുമോ എന്നാണ് ആശങ്ക.