Friday, January 13, 2023 11:32 PM IST
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
“ഇന്ത്യയിലെ കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും” പ്രധാനമന്ത്രി നരേന്ദ്ര 2016 ഫെബ്രുവരിയിൽ നൽകിയ വാഗ്ദാനമാണിത്. എല്ലാ വർഷവും 10.4 ശതമാനം വീതം കർഷകരുടെ വരുമാനം കൂടേണ്ടതുണ്ടെന്ന് 2017ൽ കേന്ദ്രസർക്കാർ നിയോഗിച്ച സമിതി ചൂണ്ടിക്കാട്ടി. പക്ഷേ അതു മാത്രം സംഭവിച്ചില്ല. വരുമാനം ഇരട്ടിയായില്ലെന്നു മാത്രമല്ല, കാർഷിക പ്രതിസന്ധിയും കാർഷികോത്പന്നങ്ങളുടെ വിലയിടിവും ഉത്പാദനച്ചെലവിലെ വർധനയും എല്ലാം കർഷകരുടെ നടുവൊടിക്കുന്നതായി.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം അടക്കം ജീവിതച്ചെലവിലെ വർധന കൂടിയായപ്പോൾ കർഷകരും കർഷകത്തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലായി. മിക്കവരും കടക്കെണിയിലുമായി. 2019ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രതിവർഷം 6,000 രൂപയുടെ സാന്പത്തികസഹായ പദ്ധതിയുടെ ആനുകൂല്യം കേരളത്തിൽ എത്രപേർക്കു കിട്ടിയെന്നറിയില്ല. ഇന്ത്യയിലെ തൊഴിലാളികളിൽ 40 ശതമാനത്തിലേറെ പേർ കാർഷിക മേഖലയിലാണ്. പക്ഷേ ഏറ്റവും അവഗണിക്കപ്പെട്ടവരും മറ്റാരുമല്ല.
അന്നവിചാരം മുന്നവിചാരം, കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം, വിളഞ്ഞ കതിർ വളയും തുടങ്ങി കേരളത്തിന്റെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ നിരവധിയാണ്. കരഞ്ഞുപെയ്ത കർക്കിടകസന്ധ്യകൾ വറുതിയുടേതായിരുന്നു. പണ്ടൊക്കെ പൊന്നിൻചിങ്ങം വരുന്നതോടെ സമൃദ്ധിയുടെ ദിനരാത്രങ്ങൾക്കു തുടക്കമാകും. ഇപ്പോഴാകട്ടെ കാർഷികസമൃദ്ധി സ്വപ്നമായി.
വേണ്ടത് സുരക്ഷിത സോണ്‍
ബഫർ സോണിന്റെ പേരിലാണു കർഷകരെ ഇപ്പോൾ വട്ടംകറക്കുന്നത്. വന്യജീവി സങ്കേതങ്ങൾക്കും സംരക്ഷിത വനങ്ങൾക്കും ദേശീയ പാർക്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി സംവേദക മേഖല (ബഫർ സോണ്‍ അല്ലെങ്കിൽ ഇക്കോ സെൻസിറ്റീവ് സോണ്‍- ഇഎസ്സെഡ്) നിർബന്ധമാക്കിയ 2022 ജൂണ്‍ രണ്ടിലെ സുപ്രീംകോടതി വിധിയുടെ പേരിലുള്ള ആശങ്കകൾക്ക് ഇനിയും അറുതിയായിട്ടില്ല. പരിസ്ഥിതിലോല പ്രദേശങ്ങൾക്കു പുറമെയാണിത്.
ദേശീയ പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണ്‍ നിർബന്ധമാക്കിയ വിധിയിൽ, കരടുവിജ്ഞാപനം ഇറക്കിയ മേഖലകൾക്കു കൂടി ഇളവു നൽകുന്ന കാര്യം പരിഗണിക്കാമെന്നു കഴിഞ്ഞ ബുധനാഴ്ച സുപ്രീംകോടതി വ്യക്തമാക്കിയത് പ്രതീക്ഷയുടെ നാന്പാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കേരള സർക്കാരും വ്യക്തത തേടി നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എം.എം. സുന്ദരേശ് എന്നിവരുടെ ബെഞ്ചിൽനിന്നു വ്യക്തതയും കൃത്യതയുമുള്ള അനുകൂല വിധി ഉണ്ടാകുന്പോൾ മാത്രമേ ആശ്വസിക്കാനാകൂ.
ബഫർ സോണിന്റെ പേരിൽ ആശങ്ക വേണ്ടെന്നു പതിവുപോലെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആണയിടുന്നുണ്ട്. ബഫർ സോണ്‍ നടപ്പാക്കുന്പോൾ ഒരാളെയും കുടിയിറക്കില്ലെന്നും കൃഷി ഉൾപ്പെടെയുള്ള ജീവനോപാധികളെ പ്രതികൂലമായി ബാധിക്കില്ലെന്നും കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബേ കഴിഞ്ഞ ദിവസം പറഞ്ഞു. പതിച്ചുനൽകിയ കൃഷിഭൂമിയിൽ കേരള സർക്കാരും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, എരുമേലി പഞ്ചായത്തിലെ പന്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശത്തെ കർഷകരുടെ ഭയാശങ്കകൾ മാത്രം മതിയാകും സാധാരണക്കാരുടെ വേദനയറിയാൻ.
ഓരോ പ്രദേശത്തും ബന്ധപ്പെട്ടവർ നേരിട്ടെത്തി ഫീൽഡ് സർവേ നടത്തിയാകണം ജനവാസ മേഖലകളെയും സംരക്ഷിക്കേണ്ട പ്രദേശങ്ങളെയും വേർതിരിക്കേണ്ടത്. ബഫർ സോണിനേക്കാൾ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന സേഫ് സോണ്‍ ആണ് വേണ്ടത്.
കാടിറങ്ങി വരുന്ന കുരുതി
വന്യജീവികളുടെ ആക്രമണം പതിവായതോടെ കർഷകർ മുന്‍പെങ്ങുമില്ലാത്ത ദുരിതത്തിലാണ്. വയനാട്ടിലെ പുതുശേരി വെള്ളാരംകുന്നിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പള്ളിപ്പുറം തോമസ് എന്ന 50 വയസുള്ള കർഷകന്റെ മരണവാർത്തയാണ് അവസാനം കേട്ടത്. തൃശൂരിലെ മലക്കപ്പാറയിൽ ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ ജാനകിയെന്ന സ്ത്രീക്കു സാരമായ പരിക്കേറ്റു. കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ ആനയിറങ്കലിൽ ഇന്നലെ പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ നിന്നു ബൈക്ക് യാത്രക്കാരായ യുവാക്കൾ കഷ്ടിച്ചാണ് ഓടി രക്ഷപ്പെട്ടത്.
കഴിഞ്ഞ മൂന്നു വർഷത്തിൽ രാജ്യത്ത് 1,700ലേറെ മനുഷ്യരാണു വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കേരളത്തിൽ 2008 മുതൽ 1,310 പേരുടെ ജീവൻ വന്യജീവി ആക്രമണത്തിൽ ദാരുണമായി പൊലിഞ്ഞു. ഇതേ കാലത്ത് സംസ്ഥാനത്താകെ 4,397 വന്യജീവികളുടെ ആക്രമണ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. വന്യജീവികളുമായുള്ള 23,182 സംഘർഷങ്ങളാണ് 2014 മുതൽ നാലു വർഷത്തിൽ റിപ്പോർട്ട് ചെയ്തത്.
ദിവസവും ഒരാളുടെയെങ്കിലും ജീവൻ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിയുന്നതായാണ് കഴിഞ്ഞ പത്തു വർഷത്തെ വനംവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. വളർത്തുമൃഗങ്ങളെയും വന്യജീവികൾ കൊന്നൊടുക്കി. കാട്ടുപന്നികൾ അടക്കമുള്ളവയുടെ ആക്രമണത്തിൽ കൃഷിയും ജീവനോപാധികളും നഷ്ടമായ കർഷകരും നിരവധിയാണ്.
ഏതെങ്കിലും വന്യജീവിയുടെ എണ്ണം കാടുകൾക്ക് ഉൾക്കൊള്ളാവുന്നതിലും കൂടുതൽ വർധിച്ചാൽ നിയന്ത്രിക്കാൻ വിദേശരാജ്യങ്ങളിൽ നിയമമുണ്ട്. കള്ളിംഗ് എന്ന പേരിൽ വേർതിരിച്ച് എണ്ണം നിയന്ത്രിക്കുന്ന ശാസ്ത്രീയ രീതി ഓസ്ട്രേലിയ, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലുണ്ട്. കൃത്യമായ കാലയളവിൽ കൂടുതലുള്ള മൃഗങ്ങളെ കൊല്ലാൻ പെർമിറ്റ് നൽകുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും മനുഷ്യരുടെ നിലനിൽപ്പിനും അനിവാര്യമാണ്. ഇത്തരത്തിൽ കൊല്ലുന്ന മൃഗങ്ങളുടെ ഇറച്ചി ഭക്ഷണാവശ്യത്തിനു ഉപയോഗിക്കാനും അനുവദിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യയിൽ എലിയെ കൊന്നാലും മനുഷ്യരെ പീഡിപ്പിക്കാനാകും.
നിയമ ഭേദഗതി വൈകരുത്
1972ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യാൻ ഇനിയും വൈകരുത്. പെറ്റുപെരുകുന്ന കാട്ടുപന്നികൾ ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയാണ്. വർഷത്തിൽ രണ്ടു തവണ ഗർഭം ധരിക്കുന്ന കാട്ടുപന്നികൾ ഓരോ തവണയും 12 മുതൽ 20 വരെ കുഞ്ഞുങ്ങളെയാണ് പ്രസവിക്കുന്നത്. കേരളത്തിൽ മാത്രം 2011ൽ 48,034 കാട്ടുപന്നികളുണ്ടെന്ന് കേരള വനം-വന്യജീവി വകുപ്പിന്റെ കണക്കുകളിലുണ്ട്. 1972ൽ ഉണ്ടായിരുന്ന കാട്ടുപന്നികളുടെ എണ്ണം ദശലക്ഷങ്ങളായി പെരുകിയിരിക്കുമെന്നാണ് പ്രജനന കണക്കുകൾ സൂചിപ്പിക്കുന്നത്.
അന്യംനിന്നു പോകുന്നവ അടക്കം വന്യജീവികളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ കർഷകർക്കും അഭിപ്രായവ്യത്യാസമില്ല. പക്ഷേ ചില ക്ഷുദ്രജീവികളെങ്കിലും ക്രമാതീതമായി പെറ്റുപെരുകുന്നതും മനുഷ്യജീവനെ അപായപ്പെടുത്തുന്നതും കൃഷി നശിപ്പിക്കുന്നതും നിയന്ത്രിക്കേണ്ടതുണ്ട്. മനുഷ്യരെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന മൃഗങ്ങൾക്ക് കൃഷിക്കാരേക്കാൾ പരിഗണന പാടില്ല. ഇഷ്ടമുള്ള കൃഷിയും തൊഴിലും ചെയ്യാൻ ഭരണഘടന ഓരോ പൗരനും മൗലികാവകാശം നൽകിയിട്ടുണ്ട്. അതിലേറെ ജീവനു സംരക്ഷണം ലഭിക്കാനുള്ള ഭരണഘടനയിലെ അടിസ്ഥാന അവകാശം നിഷേധിക്കപ്പെടരുത്.
ഭരണഘടനയുടെ അനുച്ഛേദം 13ലുള്ള പൗരാവകാശം പോലും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കിട്ടാറില്ല. മൃഗസ്നേഹം കൂടി, മനുഷ്യരെ കൊന്നാലും തരക്കേടില്ലെന്ന തരത്തിലുള്ള തീവ്രവാദമാകുന്നതാണ് ആപത്ത്. ജനവാസ കേന്ദ്രങ്ങളിലെ പ്രശ്നങ്ങൾ മനുഷ്യാവകാശ പ്രശ്നങ്ങളായി മാറിയിട്ടുണ്ട്. നല്ല ലക്ഷ്യത്തോടെ രൂപംകൊടുത്ത 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും എംപിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികളും മുൻകൈയെടുക്കണം.
കൈവിട്ടുപോകുന്ന ചെലവ്
വിലത്തകർച്ചയും കാർഷികച്ചെലവുകളിലെ വർധനയും സർക്കാരുകളുടെ നയത്തിലെ പാളിച്ചകളുമാണു കർഷകരും ഗ്രാമീണ ജനതയും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധി. റബർ വില വർഷങ്ങളായി താഴ്ന്നു. ആർഎസ്എസ് നാല് ഇനം റബറിന് കിലോയ്ക്ക് 140 രൂപയും താഴ്ന്ന ഇനത്തിന് 136 രൂപയുമാണ് ഇപ്പോഴത്തെ വില. 2012ൽ ശരാശരി 200 രൂപ വിലയുണ്ടായിരുന്നു. വില കൂടിയില്ലെന്നു മാത്രമല്ല, കുറയ്ക്കാൻ ടയർ ലോബിക്കു കഴിഞ്ഞു. വ്യവസായികളെ സഹായിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഇറക്കുമതി നയങ്ങൾ കർഷകർക്കു തിരിച്ചടിയായി.
കേരളത്തിന്റെ സന്പദ്ഘടനയുടെ നട്ടെല്ലായിരുന്ന മറ്റു നാണ്യവിളകളും കാർഷികോത്പന്നങ്ങളും സമാന പ്രതിസന്ധിയിലാണ്. ഏലം വിലയിലെ തകർച്ച കർഷകരെ തളർത്തി. 30-35 വർഷം മുന്‍പു പോലും നല്ല വില കിട്ടിയിരുന്നു. നാളികേരം അടക്കം മിക്ക ഉത്പന്നങ്ങളുടെ വിലയിലും കാര്യമായ വർധനയില്ല. കുരുമുളക്, നെല്ല്, തേയില, കാപ്പി തുടങ്ങിവയ്ക്കൊന്നും ചെലവിന് അനുസരിച്ചുള്ള വിലയില്ല. എന്നാൽ എല്ലാ നാണ്യ, കാർഷിക ഉത്പന്നങ്ങൾക്കും തീവിലയാണ്. വ്യവസായികളും ഇടനിലക്കാരും കീശ വീർപ്പിക്കുന്പോഴും പാവം കർഷകരോടും തൊഴിലാളികളോടും കരുണയില്ല.
വിതച്ചതു പോലും കൊയ്യുന്നില്ല
കർഷകരുടെ വരുമാനം കൂടുന്നില്ലെങ്കിലും പണിക്കൂലി, അവശ്യസാധനങ്ങളുടെ വില, വിദ്യാഭ്യാസ, ചികിത്സാ ചെലവുകൾ എന്നിവയെല്ലാം പത്തിരട്ടിയിലേറെ കൂടി. മരുന്നുകളുടെ വില റോക്കറ്റ് പോലെയാണ് കുതിച്ചത്. ഹോട്ടൽ ഭക്ഷണ വിലയിൽ പതിനഞ്ചിരട്ടി വരെയാണ് 20 വർഷത്തിനിടയിലെ വർധന. ബസ് ചാർജും ഓട്ടോ- ടാക്സി, ട്രെയിൻ, വിമാന നിരക്കുകളും പല മടങ്ങു കൂട്ടി.
കാർഷിക ചെലവുകളും പലമടങ്ങു കൂടി. പണിക്കൂലികൾ പല മടങ്ങ് കൂടി. ബംഗാളികളും ഹിന്ദിക്കാരും ആണ് കർഷകത്തൊഴിലാളികളായുള്ളത്. പക്ഷേ കർഷകരുടെ വരുമാനം രണ്ടോ മൂന്നോ പതിറ്റാണ്ടു മുന്പത്തേ നിലയിലാണ്.
കൃഷിയെയും കർഷകനെയും പുച്ഛത്തോടെ കാണുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ബാക്കിപത്രമാണ് നാം അനുഭവിക്കുന്നത്. അന്നം നൽകുന്നവനോടാണ് ഏറ്റവും അവഗണന. സർക്കാർ ഉദ്യോഗസ്ഥരുടെയും സ്വകാര്യ കോർപറേറ്റ് ഉദ്യോഗസ്ഥരുടെയും ശന്പളം പലമടങ്ങ് കൂടി.
നേട്ടം കർഷകന് നേരിട്ടാകണം
കാർഷികമേഖലയ്ക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ബജറ്റിൽ വകയിരുത്തുന്ന തുകയുടെ മുക്കാൽ പങ്കും ഉദ്യോഗസ്ഥരുടെ ശന്പളവും ആനുകൂല്യങ്ങളും കൊടുക്കാനാണ് ഉപയോഗിക്കുന്നത്. പോരാത്തതിന് പേഴ്സണൽ സ്റ്റാഫിനു വരെ പെൻഷനും. കൃഷിയും അനുബന്ധ വകുപ്പുകളും പിരിച്ചുവിട്ട് ആ തുക കർഷകർക്കു നേരിട്ടു പണമായി നൽകിയാൽ എത്ര ഭേദമായേനെ. വെള്ളാനകളെ തീറ്റിപ്പോറ്റാനുള്ളതല്ല കാർഷിക വിഹിതം.
സംഘടിതശക്തിയായി നിലകൊള്ളുന്നവർ വിലപേശിയും വോട്ടുബാങ്ക് കാട്ടി ഭീഷണിപ്പെടുത്തിയും കാര്യങ്ങൾ നേടുന്നു. സർക്കാർ നയങ്ങളും നിയമങ്ങളും കുത്തകകൾക്കും വന്പൻ വ്യവസായികൾക്കും ബിസിനസുകാർക്കും രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമാണിമാർക്കും വേണ്ടി വളയുന്നു. പാവം കർഷകരെ ശ്വാസം മുട്ടിക്കാനും കഷ്ടപ്പെടുത്താനും മടിയുമില്ല. അവകാശങ്ങൾ പിടിച്ചുവാങ്ങാതെ കിട്ടില്ല. കർഷകർ പുതുവഴികൾ തേടാൻ സമയമായി. കാർഷിക, ഗ്രാമീണ മേഖലകളുടെ വളർച്ചയിലൂടെയാകട്ടെ രാജ്യത്തിന്റെ കുതിപ്പ്.