Saturday, January 28, 2023 10:23 PM IST
ജോസ് ജോൺ മല്ലികശേരി
നമ്മളൊക്കെ കേട്ടു പരിചയിച്ചിട്ടുള്ള പൂജാരിയുമായി ബന്ധപ്പെട്ട ഒരു കഥയുണ്ടല്ലോ: പണ്ട് ഒരു പൂജാരിക്ക് ഓമനിച്ച് വളർത്തുന്ന ഒരു കുഞ്ഞിപ്പൂച്ച ഉണ്ടായിരുന്നു. പൂജാരി തന്റെ പൂജാകർമങ്ങൾ ചെയ്യുന്നതിനടയിൽ പൂച്ച ഓടിനടന്ന് കുസൃതികൾ കാട്ടി ശല്യമുണ്ടാക്കാൻ തുടങ്ങി. ഓടിച്ചാലൊന്നും പോവില്ല എന്നായതോടെ പൂജാരി പൂച്ചയെ തന്റെ അടുത്തുതന്നെ കെട്ടിയിട്ടു. പൂച്ച എന്തായാലും ശല്യമുണ്ടാക്കും എന്നു ബോധ്യമുള്ളതിനാൽ പൂജ തുടങ്ങിന്നതിനു മുൻപുതന്നെ പൂജാരി പൂച്ചയെ തന്റെയടുത്തു കെട്ടിയിടുന്നത് പതിവാക്കി.
അദ്ദേഹത്തിന് ഒരു കൊച്ചുമകൻ ഉണ്ടായിരുന്നു. അച്ഛൻ പൂജ തുടങ്ങുന്നതിന് മുൻപ് പൂച്ചയെ അടുത്ത് ബന്ധിച്ചിടുന്നത് അവൻ ശ്രദ്ധിച്ചു. കാലം കടന്നുപോയി. പൂജാരി വൃദ്ധനായി മരിച്ചു. യുവാവായി വളർന്ന മകൻ പുതിയ പൂജാരിയായി. പൂജാരിയായി സ്ഥാനമേറ്റ് ആദ്യ പൂജയ്ക്കെത്തിയ യുവാവ് ഒരു പൂച്ചക്കുട്ടിയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്തിനെന്ന് ആരാഞ്ഞ സഹായികളോട്, പൂച്ചയെ ബന്ധിച്ച് അടുത്ത് കെട്ടിയിട്ട ശേഷമേ പൂജ തുടങ്ങാനാവൂ; അച്ഛൻ അങ്ങനെയാണ് ചെയ്തിരുന്നത് എന്നായിരുന്നു യുവപൂജാരിയുടെ മറുപടി. അല്പഗ്രാഹിയായ യുവപൂജാരി പൂച്ചയെ കെട്ടിയിടുന്നത് പൂജാവിധിയുടെ ഭാഗമാണെന്ന് ധരിച്ചുപോയി!
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്ന് നാട്ടാരെ രക്ഷിക്കാൻ മുൻകൈ എടുക്കാത്ത ഗവൺമെന്റ് നടപടി വിചിത്രമാണെന്ന പ്രശസ്ത പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിലിന്റെ വീക്ഷണത്തെ വിമർശിച്ച വനം മന്ത്രി ശശീന്ദ്രന്റെ പ്രസ്താവന കണ്ടപ്പോൾ ഓർമ വന്നതാണ് മേൽക്കുറിച്ച കഥ. മനുഷ്യനെപ്പോലെ ജീവിക്കാനുള്ള മൃഗങ്ങളുടെ അവകാശത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുമ്പോൾ, അദ്ദേഹത്തെ തെരഞ്ഞെടുത്തയച്ചത് മനുഷ്യരാണോ മൃഗങ്ങളാണോ അതോ രണ്ടുകൂട്ടരും ചേർന്നതാണോ എന്നൊക്കെ സംശയം തോന്നും! മനുഷ്യരാണ് തെരഞ്ഞെടുത്ത് അയച്ചതെങ്കിൽ, തന്നെ വിശ്വസിച്ചവരോടുള്ള ബാധ്യതയുടെ പേരിലെങ്കിലും ഇത്തരം ഒരു ജീവന്മരണ പ്രശ്നത്തിൽ അദ്ദേഹം മനുഷ്യരോട് ചേർന്നു നിൽക്കണമല്ലോ?
വയനാട്ടിൽ, മനുഷ്യവാസകേന്ദ്രത്തിൽ പത്തുകിലോമീറ്ററോളം ഉള്ളിൽ കടന്ന് മനുഷ്യനെ വധിച്ച കടുവയെ പിടിക്കാൻ തന്റെ കീഴിലെ ഉദ്യോഗസ്ഥരെക്കൊണ്ട് ആവുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. മനുഷ്യരുടെ ജീവനെയും ജീവിതത്തെയും തന്റെ മുൻപിലിരിക്കുന്ന ഒരു ഫയലിനെ കാണുന്ന ലാഘവത്തോടെയാണ് ഇദ്ദേഹം കാണുന്നത് എന്നു കരുതേണ്ടിവരും; സമയം കിട്ടിയാൽ നോക്കാം!
പ്രഫ. മാധവ് ഗാഡ്ഗിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് വിരമിച്ച ഒരു ശാസ്ത്രജ്ഞനാണ്. തന്റെ വൈദഗ്ധ്യവും അറിവും പരിജ്ഞാനവും ഉപയോഗിച്ച് അദ്ദേഹം എത്തിച്ചേർന്ന നിഗമനമാണ് അദ്ദേഹം പറഞ്ഞത്. നിശ്ചയമായും, അത് കൊള്ളണോ തള്ളണോ എന്നൊക്കെ തീരുമാനിക്കുന്നത് മന്ത്രിയും ഗവൺമെന്റുമൊക്കെത്തന്നെ ആണ്. മന്ത്രിയുടെ ആദ്യപ്രതികരണംതന്നെ മുൻവിധികൾ വ്യക്തമാക്കുന്നു: ചർച്ചചെയ്യേണ്ട ഒരു വിഷയമാണ് എന്നുപോലും അദ്ദേഹത്തിനു തോന്നിയില്ല! ശാസ്ത്രജ്ഞർ പറയുന്ന അഭിപ്രായങ്ങൾ അതേപടി സ്വീകരിക്കണമെന്ന് ആരും പറയില്ല. ഈ പ്രശ്നം ആരെയൊക്കെ ബാധിക്കുമോ അവരുമായി വിദഗ്ധ തലത്തിൽ ചർച്ച ചെയ്ത്, മനുഷ്യോപകാരപ്രദമായ രീതിയിലുള്ള തീരുമാനങ്ങളിൽ എത്തിച്ചേരുക എന്നുള്ളതാണ് ന്യായമായ വഴി.
അവകാശം വന്യമൃഗങ്ങൾക്കു മാത്രമോ?
മൃഗങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചു പറയുമ്പോൾ വന്യമൃഗങ്ങൾ ആക്രമിക്കുന്ന വളർത്തുമൃഗങ്ങളുടെ അവകാശമോ, ഭക്ഷണാവശ്യത്തിനുവേണ്ടി മനുഷ്യർ കൊന്നൊടുക്കുന്ന വളർത്തുമൃഗങ്ങളുടെ അവകാശമോ ഒന്നും പരിഗണിച്ചതായി കണ്ടില്ല. മൃഗം എന്നാൽ കാട്ടിൽ ജീവിക്കുന്നവ മാത്രമാണോ? തീർച്ചയായും അല്ല. അപ്പോൾ ഈ അവകാശത്തെക്കുറിച്ചുള്ള വാദം ഒട്ടും ആത്മാർത്ഥത ഉള്ളതല്ല. വേറെന്തോ ഉദ്ദേശ്യം ഇതിനു പിന്നിലുണ്ടെന്ന് കരുതേണ്ടിവരും.
കാട് വന്യമൃഗത്തിനും നാട് മനുഷ്യനും എന്ന സ്വാഭാവിക യുക്തി എന്തുകൊണ്ടാണ് ഇക്കൂട്ടർക്ക് മനസിലാവാത്തത്? മനുഷ്യവാസകേന്ദ്രങ്ങളെ മൃഗങ്ങൾക്ക് പതിച്ചുകൊടുക്കാനും അവയുടെ മേച്ചിൽപ്പുറങ്ങളാക്കാനുമുള്ള ഈ ത്വരയുടെ പിന്നിലുള്ള ചേതോവികാരം എന്താണ്? പരിസ്ഥിതിസ്നേഹി എന്ന കപടമുഖം ധരിച്ച്, കൂടെപ്പിറപ്പിനെ തള്ളിപ്പറയുന്ന ഉപരിമാന്യത അഭിനയിക്കാനാണോ അതോ അതിനുമപ്പുറത്തുള്ള ലാഭവാഞ്ചകളുണ്ടോ?
വയനാട്ടിൽ ഒരുസഹോദരനെ കടുവ കടിച്ചുകീറിക്കൊന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. അദ്ദേഹത്തിന്റെ പൊള്ളുന്ന ഓർമകൾക്ക് മുൻപിൽ നിന്ന്, മക്കളുടെ മുൻപിൽനിന്ന് കടുവയുടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് വാചാലമാവുന്നത് എന്തുതരം തൃപ്തിയടയലാണ്? മനുഷ്യജീവന് ഭീഷണിയാവുന്നത് കാട്ടുമൃഗമായാലും പേപ്പട്ടിയായാലും കാണുന്നിടത്തു വച്ച് ഉന്മൂലനം ചെയ്യുക എന്നതല്ലേ സ്വാഭാവിക നീതി?
മനുഷ്യനാണ് പ്രധാനം
വംശനാശ ഭീഷണി നേരിടുന്ന സസ്യ-ജീവി വർഗങ്ങളെ സംരക്ഷിക്കണം എന്ന ശാസ്ത്രീയ അവബോധത്തിന്റെ അടിസ്ഥാനത്തിലാണ് വനം-വന്യജീവി സംരക്ഷണം എന്ന ആശയം ഉടലെടുത്തത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിക്കു ശേഷമാണ് ഈ ആശയം ലോകത്തിൽ ശക്തമായത്. ഇന്ത്യയിലെ സർവകലാശാലകളിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു പഠനവിഷയമായത് 1980കളോടെ മാത്രമാണ്. മനുഷ്യപുരോഗതി തന്നെയാണ് പാരിസ്ഥിതിക പഠനത്തിന്റെയും ശാസ്ത്രീയ ലക്ഷ്യം. അല്ലാതെ മനുഷ്യന്റെ വിളകളെയും മനുഷ്യനെത്തന്നെയും മൃഗത്തിന് ഭക്ഷണമായി കൊടുക്കുക എന്നതല്ല. എന്തിനെയും രാഷ്ട്രീയവത്കരിക്കുന്ന, ഇടതുപക്ഷം എന്നു വിളിക്കപ്പെടുന്നവരാണ് ശാസ്ത്രീയജ്ഞാനത്തെ വളച്ചൊടിച്ച് മനുഷ്യവിരുദ്ധമാക്കിയത്. മനുഷ്യജീവന് വില കല്പിക്കാത്ത ഇക്കൂട്ടർക്ക് മൃഗത്തിന്റെയും മനുഷ്യന്റെയും ജീവൻ തുല്യമാണ്; തങ്ങളുടെ ജീവനെ ബാധിക്കുന്നതുവരെ. കപടമനുഷ്യസ്നേഹത്തിന്റെ മുഖം മൂടിയണിഞ്ഞ ഇക്കൂട്ടർ, നീലവെള്ളത്തിൽ വീണ കുറുക്കനെപ്പോലെ ഇടയ്ക്കിടക്ക് യഥാർഥ മുഖം വെളിവാക്കും: വിഴിഞ്ഞം പ്രശ്നത്തിലൊക്കെ കണ്ടതുപോലെ.
ഇത് തങ്ങളെ ബാധിക്കുകയില്ലെന്നു കരുതുന്നവർ ഈ കൊറിയൻ നാടോടിക്കഥ കേൾക്കുന്നതു നല്ലതാണ്. ഒരു കർഷകന്റെ പുരയിടത്തിൽ ഒരു എലി വസിച്ചിരുന്നു. എലിയെപ്പിടിക്കാനായി കർഷകൻ എലിക്കെണി കൊണ്ടുവയ്ക്കുന്നത് മാളത്തിലിരുന്ന് എലി കാണാനിടയായി. പരിഭ്രാന്തനായ അവൻ ആ വീട്ടിലെ പൂവൻകോഴിയെ സമീപിച്ച് സഹായം അഭ്യർഥിച്ചു. നിന്നെപ്പിടിക്കാൻ കെണി വച്ചതിന് ഞാനെന്തു ചെയ്യണം എന്ന് പുച്ഛചിരിയോടെ അവൻ പ്രതികരിച്ചു. അവിടത്തെ മുട്ടാനാടിനോടും കാളക്കുട്ടനോടും എലി കാലുപിടിച്ച് സഹായം ചോദിച്ചെങ്കിലും പ്രതികരണം പൂവൻ കോഴിയിൽനിന്നു കിട്ടിയതുതന്നെ ആയിരുന്നു.
സന്ധ്യ മയങ്ങിയ നേരത്ത് കെണിവീഴുന്ന ശബ്ദം കേട്ട കർഷകപത്നി ഓടിയെത്തി കെണി എടുത്തു. നിർഭാഗ്യവശാൽ കെണിയിൽ വീണത് എലി ആയിരുന്നില്ല; അവനെപ്പിടിക്കാനെത്തിയ ഒരു പാമ്പ് ആയിരുന്നു. അത് ആ സ്ത്രീയെ കടിച്ചു. സർപ്പദംശനമേറ്റ കർഷകപത്നി ബോധമറ്റു വീണു. ചികിത്സയ്ക്കെത്തിയ വൈദ്യൻ കോഴിസൂപ്പ് നല്കാൻ വിധിച്ചു. പൂവൻ കോഴിയെ കൊന്ന് സൂപ്പ് വച്ചു. അതുകൊണ്ട് ഗുണം കാണാതെ വന്നപ്പോൾ ആട്ടിൻ സൂപ്പിൽ ചില മരുന്നുകൾ ചേർത്ത് നൽകിനോക്കാം എന്നായി. മുട്ടനാടിനെ കൊന്ന് മരുന്നിന് ഉപയോഗിച്ചു. ഫലമുണ്ടായില്ല; സ്ത്രീ മരിച്ചു. അവരുടെ മരണാന്തര ചടങ്ങിനെത്തിയവർക്ക് ഭക്ഷണമൊരുക്കാൻ കർഷകന് കാളക്കുട്ടനെയും കൊല്ലേണ്ടിവന്നു!
ഒരു സമൂഹത്തിൽ ആർക്കും തനിച്ച് സുരക്ഷിതനാവാൻ കഴിയില്ല. സാമൂഹ്യഭീഷണികൾ - അതെന്തുതന്നെ ആയാലും - നാളെ നമ്മുടെ മുറ്റത്തെത്തും എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവണം. കൂട്ടായ ചെറുത്തുനിൽപ്പ് ആരോഗ്യകരമായ നിലനിൽപ്പിന് എല്ലാവർക്കും ആവശ്യമാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന കാട്ടുമൃഗങ്ങളെ ഉന്മൂലനം ചെയ്തുതന്നെയാണ് മനുഷ്യർ പുരോഗതി നേടിയത്. അതിനിയും അങ്ങിനെതന്നെയേ സാധിതമാവൂ. നിശ്ചയമായും വന്യമൃഗങ്ങൾ സംരക്ഷിക്കപ്പെടണം; കാട്ടിനുള്ളിൽ, കാട്ടിനുള്ളിൽ മാത്രം!