Monday, January 30, 2023 10:15 PM IST
പ്രഫ. റോണി കെ. ബേബി
കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ഭാരത് ജോഡോ പദയാത്രയുമായി രാഹുൽ ഗാന്ധി കന്യാകുമാരിയിൽനിന്നു നടന്നുതുടങ്ങിയപ്പോൾ മുൻപിലുണ്ടായിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. സ്വാതന്ത്ര്യത്തിന് മുൻപും പിൻപും ഇന്ത്യയെ ഹൃദയത്തോട് ചേർത്തുവച്ച നെഹ്റു കുടുംബത്തിലെ ഇളം തലമുറക്കാരൻ ഒരു വലിയ ദൗത്യവുമായാണ് നടന്നു തുടങ്ങിയത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയം വെട്ടിമുറിച്ച ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ തിരികെ ഒരുമിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവുമായിരുന്നു രാഹുൽ ഗാന്ധിയുടെ മുൻപിൽ ഉണ്ടായിരുന്നത്.
സ്വതന്ത്ര ഇന്ത്യയിൽ ഇതിനു മുൻപ് ഒരു രാഷ്ട്രീയനേതാവും ഏറ്റെടുക്കാത്ത വലിയ വെല്ലുവിളി. തെക്ക് ത്രിവേണി സംഗമഭൂമിയിൽ സനാതന ചിന്തകളുടെ ആഴവും പരപ്പും തൊട്ടറിഞ്ഞ വിവേകാനന്ദ സ്വാമികളുടെ സന്ന്യാസ തപസ്യകൊണ്ട് വിശുദ്ധമാക്കപ്പെട്ട കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽനിന്ന് വടക്ക് ഹിമാലയ സാനുക്കൾ അതിരിടുന്ന കാഷ്മീരിന്റെ മലമടക്കുകളിലേക്ക് ഇന്ത്യയുടെ ഹൃദയത്തിലൂടെ രാഹുൽ ഗാന്ധി വിജയകരമായിത്തന്നെ തന്റെ ദൗത്യം പൂർത്തീകരിച്ചിരിക്കുകയാണ്. 12 സംസ്ഥാനങ്ങളിലൂടെ, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെ 136 ദിവസം എടുത്ത് 4080 കിലോമീറ്റർ ദൂരമാണ് രാഹുൽ ഗാന്ധി അടക്കം 126 പദയാത്രികർ നടന്നു തീർത്തത്. ഇതിൽ 35 പദയാത്രികർ വനിതകളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 13 പ്രമുഖ പ്രതിപക്ഷ പാർട്ടികളും നാല് സംസ്ഥാന മുഖ്യമന്ത്രിമാരും പദയാത്രയിൽ അണി ചേർന്നു.
പദയാത്ര ഉയർത്തിയ സന്ദേശം
‘മിലെ കദം ജൂടെ വതന്‍’ എന്നതായിരുന്നു പദയാത്രയുടെ മുദ്രാവാക്യം. ഒരുമിച്ചുള്ള ചുവടുകള്‍, രാജ്യത്തെ ഒരുമിപ്പിക്കും എന്നതാണ് മുദ്രാവാക്യത്തിന്റെ അർത്ഥം. സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ സന്ദേശമാണ് ഈ മുദ്രാവാക്യത്തിലൂടെ രാഹുൽ ഗാന്ധി നല്‍കിയത്. ‘വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു’ എന്ന രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ലഭിച്ചത്. യാത്രയിൽ ഉടനീളം സ്നേഹത്തിന്റെ സന്ദേശം പടർത്തുന്നതിനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കാർഷികപ്രശ്നങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസമത്വം തുടങ്ങി യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ജനമദ്ധ്യത്തില്‍ ചർച്ചയാക്കുന്നതിൽ ഈ യാത്ര പൂർണമായുംതന്നെ വിജയിച്ചു. ‘ഭാരത് ജോഡോ യാത്ര’ ഒരു ‘തപസ്യ’പോലെയാണെന്നും രാജ്യത്തെ ഒന്നിപ്പിക്കാനുള്ള നീണ്ട പോരാട്ടത്തിന് താൻ തയാറാണെന്നും ഡല്‍ഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ പൗരപ്രമുഖരുമായും സാമൂഹിക സംഘടനാ പ്രതിനിധികളുമായും നടന്ന ഭാരത് ജോഡോ യാത്രാ കോൺക്ലേവിൽ രാഹുൽ ഗാന്ധി പറയുകയുണ്ടായി. “ഇന്ത്യയെ ഒന്നിപ്പിക്കുന്നത് നീണ്ട യുദ്ധമായിരിക്കുമെന്ന് അറിയാമെങ്കിലും അതിന് ഞാൻ തയാറാണ്. നിലവില്‍ രാജ്യത്തിന്റെ രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. ഒരു വശത്ത് സംഘപരിവാര്‍ ശക്തികളുടെ പ്രത്യയശാസ്ത്രവും മറുവശത്ത് എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രവുമാണെന്ന ആശയം പ്രചരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം” എന്നും കോൺക്ലേവിൽ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തിരുന്നു. ഈ ആശയങ്ങളെല്ലാംതന്നെ രാജ്യത്തിനകത്തും പുറത്തും സജീവമായി കഴിഞ്ഞ അഞ്ചു മാസത്തോളം ചർച്ചകളും സംവാദങ്ങളുമായി ഉയർത്തിവിടുന്നതിന് യാത്രയ്ക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം.
രാജ്യത്ത് നിലനിൽക്കുന്ന കൊടിയ സാമ്പത്തിക അസമത്വത്തിനെതിരേയും സമ്പത്ത് ചുരുക്കം ചില വ്യക്തികളിൽമാത്രം കുന്നുകൂടുന്നതിനെതിരേയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചിരുന്നു. യാത്ര അവസാനിക്കുമ്പോൾ ഗൗതം അദാനിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ രാഹുൽ ഗാന്ധിയുടെ നിലപാടുകൾക്ക് ശക്തി പകരുകയാണ്. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളും പദയാത്രയുടെ സന്ദേശം കൂടുതൽ പ്രസക്തമാക്കുന്നതിന് കാരണമായി.
ഏറ്റവും ദീർഘമേറിയ പദയാത്ര
138 വർഷത്ത കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്രയായിരുന്നു ഭാരത് ജോഡോ യാത്ര. പദയാത്രയിൽ കുറഞ്ഞതു പത്തു കോടി ആളുകൾ പല ഘട്ടങ്ങളിലായി കന്യാകുമാരി മുതൽ കാശ്മീർ വരെ പങ്കെടുത്തെന്നാണ് വിലയിരുത്തപ്പെടുന്നത്. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി പ്രത്യേകമായി തെരഞ്ഞെടുത്ത സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 136 ദിവസങ്ങളായി 4,080 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേർന്നു. ജോഡോ യാത്ര കടന്നു പോകുന്ന ഓരോ സംസ്ഥാനത്തുനിന്നും തെരഞ്ഞെടുത്ത 100 അംഗങ്ങള്‍ അതത് സംസ്ഥാനത്ത് ആദ്യാവസാനംവരെ പദയാത്രയുടെ ഭാഗമായി. ഭാരത് ജോഡോ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളില്‍നിന്നും പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ 100 അംഗങ്ങളെയും ഉള്‍പ്പെടുത്തി. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലൂടെ 75 ജില്ലകൾ പിന്നിട്ടാണ് യാത്ര കടന്നുപോയത്. 203 നിയമസഭാ മണ്ഡലങ്ങളും 68 ലോക്സഭാ മണ്ഡലങ്ങളും യാത്രയില്‍ പിന്നിട്ടു.
പദയാത്രയിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട പൊതുജനങ്ങളുമായി സംവേദിക്കുന്നതിന് രാഹുൽ ഗാന്ധി പ്രത്യേക താത്പര്യം പുലർത്തിയിരുന്നു. കർഷകർ, എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥന്മാർ, പ്രമുഖരായ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, കമൽഹാസൻ, മേധാ പട്കർ, സ്വരാ ഭാസ്ക്കർ, പ്രശാന്ത് ഭൂഷൺ, അഡ്മിറൽ എൽ രാംദാസ്, പൂജാ ഭട്ട്, ഊർമിള മണ്ഡോദ്ക്കർ, രാധിക വേമുല മുതൽ അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രഫഷണലുകൾ, വിദ്യാർഥികൾ തുടങ്ങി ഇന്ത്യയുടെ പരിഛേദം തന്നെ രാഹുൽ ഗാന്ധിയുമായി സംവേദിക്കാനെത്തി. അവർ മുന്നോട്ടു വച്ച ആശയങ്ങളും നിർദേശങ്ങളും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ഭാവിപ്രവർത്തനങ്ങളെ ഊർജസ്വലമാക്കും എന്നതിൽ സംശയമില്ല.
ഇത് ഇന്ത്യയെ ഒരുമിപ്പിച്ച യാത്ര
രാജ്യം വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ഭാരത് ജോഡോ പദയാത്രയുമായി രാഹുൽ ഗാന്ധി എത്തിയത്. മുൻപ് ഒരിക്കലും ഇല്ലാത്ത വിധം വർഗീയ വിഭാഗീയ ചിന്തകൾ രാജ്യത്ത് പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. ബഹുസ്വരതയിൽ അധിഷ്ഠിതമായി നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ദർശനത്തിലാണ് നമ്മൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ പടുത്തുയർത്തിയതെങ്കിൽ ആ മഹത്തായ ആശയങ്ങൾ ഇന്ന് കൈമോശം വരികയാണ്. നമ്മൾ എന്ന ചിന്തയിൽനിന്നും ഞങ്ങളും നിങ്ങളുമായി രാജ്യം മാറിയിരിക്കുന്നു. രാജ്യത്തെ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിലായി ഒരുമിപ്പിച്ചു നിർത്തിയിരുന്ന ഭരണഘടനയിൽപ്പോലും വല്ലാതെ പോറലുകൾ ഏൽപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഭയവും ഭീതിയുമാണ് ചുറ്റുപാടും പ്രബലമാകുന്നത്. ജനാധിപത്യ സ്ഥാപനങ്ങളും മൂല്യങ്ങളും വലിയ പരീക്ഷണങ്ങളെ നേരിടുകയാണ്. സംവാദത്തിന്റെയും സഹിഷ്ണുതയുടെയും പൊതുഇടങ്ങളെല്ലാം ഇന്ന് സമഗ്രാധിപത്യ ചിന്തകൾ കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.
രാജ്യത്തിന്റെ ദേശീയത പോലും ഇന്ന് പുനർനിർവചിക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയുമാണ്. ദേശീയതയ്ക്ക് ഇന്ന് പുതിയ അവകാശികൾ രംഗപ്രവേശം ചെയ്തിരിക്കുന്നു. യഥാർത്ഥ ദേശീയത തമസ്കരിക്കപ്പെടുകയും കപട ദേശീയത ആധിപത്യം നേടുകയും ചെയ്യുന്നു. ദേശീയതയുടെ അവകാശം ചിലർക്കുമാത്രം കുത്തകവൽക്കരിക്കപ്പെടുകയും വലിയ വിഭാഗം ജനങ്ങളെ ദേശീയതയുടെ നിർവചനത്തിൽനിന്നും ആസൂത്രിതമായി പുറന്തള്ളുകയും ചെയ്യുകയാണ്. അതിതീവ്ര ദേശീയതയും അതിതീവ്ര ദേശസ്നേഹവും ആഘോഷമാക്കുകയും വസ്തുതകൾ ആസൂത്രിതമായി തുടച്ചുനീക്കപ്പെടുകയും ചെയ്യുന്ന ഒരു വർത്തമാന ഇന്ത്യയാണ് നമ്മുടെ കണ്മുൻപിൽ ഉള്ളത്.
സാമ്പത്തികമായി രാജ്യം വളരുകയും പൗരന്മാർ തളരുകയും ചെയ്യുന്ന സവിശേഷ സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ജിഎസ്ടിയും ഭീമമായ ഇന്ധന നികുതിയുമൊക്കെ രാജ്യത്തിന്റെ പണപ്പെട്ടികളെ സമ്പന്നമാക്കിയിട്ടുണ്ട്. വർഗീയതയ്ക്കൊപ്പം സാമ്പത്തിക അസമത്വവും രാജ്യത്തെ ഭീകരമായ രീതിയിൽ തുറിച്ചുനോക്കുകയാണ്. രാജ്യത്ത് ശതകോടീശ്വരന്മാർ പെരുകുമ്പോൾ അതി ദരിദ്രരുടെ എണ്ണവും കുതിച്ചുകയറുന്നതായി കണക്കുകൾ പറയുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്ത് രൂക്ഷമായി തുടരുന്നു.
ഈ അവസരത്തിലാണ് ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കുന്നതിനായി ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി കടന്നുവന്നത്. ഒരുമിക്കുന്ന ചുവടുകൾ അതിലൂടെ ഒന്നാകുന്ന രാജ്യം അതു മാത്രമായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. രാജ്യത്തെ തൊട്ടറിഞ്ഞ ഈ യാത്ര തീർച്ചയായും അതിന്റെ ലക്ഷ്യങ്ങൾ നേടി എന്നത് സുനിശ്ചിതമാണ്. തീർച്ചയായും ഈ വലിയ വെല്ലുവിളി ഏറ്റെടുത്തതിൽ രാഹുൽ ഗാന്ധിക്ക് അഭിമാനിക്കാം.