Saturday, February 4, 2023 6:01 AM IST
സാമ്പത്തിക വിദഗ്ധനാണെങ്കിലും താനൊരു വലിയ വിദഗ്ധനാണെന്ന് അവകാശപ്പെടുന്ന ആളല്ല കെ.എൻ. ബാലഗോപാൽ. അതു നല്ലതാണ്. സാങ്കേതികത പറഞ്ഞു കാര്യങ്ങൾ മറച്ചുവയ്ക്കാറില്ല. അദ്ദേഹം ബജറ്റ് പ്രസംഗം നടത്തുമ്പോൾ കേൾക്കുന്നവർക്കു കാര്യം പിടി കിട്ടും. ഇന്നലെ നടത്തിയ ബജറ്റ് പ്രസംഗവും വ്യത്യസ്തമായില്ല. അദ്ദേഹം സമാപനകണക്കിലേക്കു പോകും മുമ്പ് കേരളീയർക്കു തങ്ങളുടെ മേൽ വരുന്ന ഭാരം വ്യക്തമായിരുന്നു. ഒന്നും വിട്ടു പോകാതെ ഏതാണ്ട് എല്ലാ മേഖലകളിലും ഭാരം ചുമത്തി.
ജിഎസ്ടി വന്നതോടെ ബജറ്റുകൾ ഉത്പന്നങ്ങളുടെ നികുതി വർധിപ്പിക്കുന്ന രീതി മാറി. അതോടെ ബജറ്റുകളെ പേടിക്കേണ്ട എന്ന ധാരണ തന്നെ നാട്ടിൽ പരന്നതാണ്. ഇപ്പാേൾ ബാലഗോപാൽ ആ ധാരണ തിരുത്തി. ജിഎസ്ടിയിൽ തൊടാതെ തന്നെ വരുമാനവഴികൾ കണ്ടെത്തി.
ക്രൂരഫലിതങ്ങൾ
സാമൂഹ്യസുരക്ഷാ പെൻഷനുകൾ ക്രമമായി നൽകാൻവേണ്ടി എന്നു പറഞ്ഞാണു മദ്യത്തിനും ഇന്ധനങ്ങൾക്കും മേൽ സെസ് ചുമത്തിയത്. മാസം 1,600 രൂപ എന്നേ പെൻഷൻ തുക നൽകുന്നതു തങ്ങളാണെന്ന അവകാശവാദം ഇനി മദ്യപാനികളിൽനിന്ന് ഉയരുമ്പോൾ ആർക്കു നിഷേധിക്കാനാവും? ഒരു ക്രൂരഫലിതമായി ഈ സെസ് ചുമത്തൽ.
വാഹനനികുതി, വാഹനങ്ങളുടെ സെസ്, കെട്ടിട നികുതി, ഭൂമിയുടെ ന്യായവില, ഫ്ലാറ്റ് കൈമാറ്റം, വൈദ്യുതി: ധനമന്ത്രി നിരക്ക് കൂട്ടാത്ത മേഖല ഒന്നുമില്ല. പാവപ്പെട്ടവർക്കു പട്ടയം വഴി കിട്ടിയ ഭൂമിക്ക് ഉയർന്ന നികുതി ഈടാക്കുന്ന കാര്യം വരെ ആലോചിക്കുന്നു.
ന്യായവില അന്യായമാകുമ്പാേൾ
എല്ലായിടത്തും ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടുന്നു. കൂടുതൽ വിലവർധന ഉള്ള സ്ഥലങ്ങളിൽ 30 ശതമാനം കൂട്ടാൻ പോകുന്നു. ഫ്ലാറ്റ് വിൽപ്പന കൂട്ടാനായി നടപ്പാക്കിയ അഞ്ചു ശതമാനം നിരക്ക് ഏഴു ശതമാനമാക്കുന്നു. ഇവിടെ ഒരു സംശയം. ഇവരൊക്കെ ഈ നാട്ടിൽ ആണോ ജീവിക്കുന്നത്? കഴിഞ്ഞ ദശകത്തിന്റെ പകുതി വരെ ഭൂമിവില കുതിച്ചു കയറുകയായിരുന്നു. അതിനുശേഷം ഭൂമി കൈമാറ്റങ്ങൾ കുറഞ്ഞു. നഗരങ്ങളിലും വികസന പദ്ധതികളുടെ പരിസരത്തും മാത്രമായി പിന്നീടു കാര്യമായ വ്യാപാരങ്ങൾ. വിലവർധനയുടെ കാലം മാറി. യുവാക്കൾ നാടു വിടുന്ന പ്രവണത പരന്നതോടെ ഭാവി വളർച്ചയ്ക്കും വഴിയടഞ്ഞു. ആ സമയത്ത് ന്യായവില കൂട്ടുന്നതിൽ സാമ്പത്തിക യുക്തി കാണാൻ പ്രയാസമാണ്. ന്യായവില എന്നു സർക്കാർ പറയുന്ന അന്യായവിലയ്ക്കു ഭൂമി വിട്ടു കൊടുക്കാൻ തയാറുള്ളവർ കുറവായിരിക്കില്ല. ഹൈവേകളോടു ചേർന്നല്ലാതെ ഒരു സ്ഥലത്തും ഇന്നു നിലവിലെ ന്യായവില നടപ്പുവില അല്ല.
ഇതൊക്കെ വേണോ?
ബജറ്റ് ജനങ്ങളുടെ പണം ജനങ്ങൾക്കു വേണ്ടി ചെലവിടുന്ന സംവിധാനമാണ്. അടുത്ത ധനകാര്യവർഷം 11.32 ലക്ഷം കോടി രൂപ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) പ്രതീക്ഷിക്കുന്ന കേരളത്തിൽ 1.76 ലക്ഷം കോടി രൂപ ചെലവാക്കുന്ന കാര്യമാണു ബജറ്റ് വിവരിച്ചത്. ന്യായമായും സർക്കാരിന്റെ ധൂർത്തും അനാവശ്യ ചെലവുകളും കുറയ്ക്കാനുള്ള നടപടി ബാലഗോപാലിൽനിന്നു പ്രതീക്ഷിച്ചു. പക്ഷേ ഒന്നും കണ്ടില്ല.
ക്ഷേമപെൻഷൻ സമയത്തു കൊടുക്കാൻ പറ്റാത്ത സർക്കാർ ഇപ്പോൾ പെറ്റ് ഫുഡ് ഫാക്ടറിക്ക് 20 കോടി മുടക്കുന്നു, ജില്ലകൾ തോറും വൈദ്യുത വാഹന ചാർജിംഗ് യൂണിറ്റ് സ്ഥാപിക്കുന്നു, വിമാന യാത്രാക്കൂലി കുറയ്ക്കാൻ വിമാനം ചാർട്ടർ ചെയ്യുന്നതിന് കോർപ്പസ് ഫണ്ടിനായി 15 കോടി രൂപ മുടക്കുന്നു. ബജറ്റിൽ പുത്തൻ പദ്ധതികൾ ധാരാളം. പെറ്റ് ഫുഡ് ഫാക്ടറി ഒരു വെള്ളാനയായി മാറും എന്നു പറയാൻ വൈദഗ്ധ്യം ഒന്നും വേണ്ട. ചാർജിംഗ് യൂണിറ്റ് തുടങ്ങാൻ സർക്കാരിന്റെ ആവശ്യമെന്ത് എന്നു ചോദിക്കാൻ ആരെങ്കിലും ഉണ്ടാകേണ്ടതാണ്. ചാർട്ടർ വിമാനപദ്ധതി ആരെ സഹായിക്കാനാണ്?
കടം വരുന്ന വഴി
ഇങ്ങനെ ധൂർത്തിനു വഴി കണ്ടെത്താൻ മത്സരിക്കുമ്പോൾ ചെലവ് വരവിൽ ഒതുക്കാനാവില്ല. അതു കൂടും. അപ്പാേൾ ശമ്പളച്ചെലവ് കൂടും, പിന്നീടു പെൻഷൻ കൂടും. കമ്മി വർധിക്കും. കമ്മിനികത്താൻ കടമെടുക്കും. കടത്തിനു പലിശ നൽകണം. എല്ലാം വീണ്ടും കടക്കെണിയിലേക്കു നയിക്കും.
(2023 -24 ൽ വരുന്ന മൂന്നു ചെലവുകളുടെ കണക്കുകൾ നോക്കുക. തുക കാോടി രൂപയിൽ.)
ശമ്പളം 40,042.07
പെൻഷൻ 28,239.72
പലിശ 26,246.99
ആകെ 94,526.78
മൊത്തം റവന്യു ചെലവ് 1,59,360.91 കോടി രൂപയാണ്. അതിന്റെ 59.32 ശതമാനമാണ് ഈ മൂന്നിനങ്ങളിൽ വേണ്ടി വരുന്നത്. സംസ്ഥാന റവന്യു വരുമാനത്തിന്റെ 69.8 ശതമാനം വരും ഇത്.
തേൻ കുടിക്കുന്ന വണ്ട്
ഇവയിൽ ഏതെങ്കിലും അമിതമാണെന്നാേ അന്യായമാണെന്നോ അല്ല വിവക്ഷ. അത്രയും ചെലവ് ചെയ്യാൻ തക്ക റവന്യുവരുമാനം ഇല്ല. റവന്യു വരുമാനം കൂട്ടാൻ നടപടി വേണം. അതു കൗടില്യൻ പറഞ്ഞതു പോലെ (വണ്ട് പൂവിനെ നോവിക്കാതെ തേൻ എടുക്കുന്നതു പോലെ) വേണം. അതല്ല ഈ ബജറ്റിൽ കണ്ട രീതി.
ഇങ്ങനെ ചെലവ് കൂടുമ്പോൾ അഥവാ റവന്യു കമ്മി കൂടുമ്പോൾ കടമെടുത്തു ദൈനംദിന ചെലവ് നടത്തുന്ന നില വരും. ദശകങ്ങളായി അതാണു കേരളത്തിന്റെ നില. കടമെടുക്കുന്ന പണം മൂലധന ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. നമ്മുടെ സാമൂഹ്യ ചെലവുകളുടെ ഗുണം അംഗീകരിക്കുമ്പോൾത്തന്നെ വർധിച്ചുപോകുന്ന കടം ഭീഷണിയാണ് എന്ന കാര്യം വിസ്മരിക്കരുത്. അധ്വാനിക്കാൻ പറ്റുന്ന ചെറുപ്പക്കാർ കുടിയേറിപ്പോകുകയും വൃദ്ധജനസംഖ്യ കൂടുകയും ചെയ്യുന്ന കാര്യം പ്രസംഗത്തിന്റെ ആദ്യം മന്ത്രി എടുത്തു പറഞ്ഞു. കടത്തിന്റെ ഭീഷണി വർധിപ്പിക്കുന്നതാണു ബാലഗോപാൽ പറഞ്ഞ ജനസംഖ്യാ കണക്കുകൾ.
കോവിഡും കടവും
നമ്മുടെ കടം കോവിഡ് കാലത്ത് പതിവിലധികം കൂട്ടേണ്ടി വന്നു. മാസങ്ങളോളം ഉത്പാദന മേഖല അടച്ചിട്ടപ്പോൾ വേറേ മാർഗം ഇല്ലായിരുന്നു. അങ്ങനെയാണ് 2019 -20 വരെ ശരാശരി 10 ശതമാനമായിരുന്ന വാർഷിക കടംവർധന തുടർന്നു രണ്ടു വർഷം 13ഉം 14ഉം ശതമാനമായത്. 2022-23ൽ അതു വീണ്ടും 10 ശതമാനത്തിലായി. ഈ ബജറ്റിലും 10 ശതമാനത്തിനടുത്ത വർധനയാണു കാണിക്കുന്നത്. കൂടുതൽ കടം എടുക്കാൻ അനുവദിക്കാത്തതിനു കേന്ദ്രത്തെ കുറ്റപ്പെടുത്തുമ്പോൾ കടം വരുത്തുന്ന ഭാവിഭാരം വിസ്മരിക്കരുത്.
2010-11ൽ 78,673 കോടിയായിരുന്ന സംസ്ഥാന കടം 2020-21ൽ 2,96,901 കോടിയായി. 2024 മാർച്ച് 31ന് 4,08,164 കോടിയാകും എന്നാണു ബജറ്റ് രേഖകൾ കാണിക്കുന്നത്. ഇപ്പോൾ കേരളത്തിന്റെ സാമ്പത്തികവളർച്ച തൃപ്തികരമായതിനാൽ കടത്തിന്റെ സ്വാഭാവിക വളർച്ച ആശങ്ക ഉണ്ടാക്കുന്നില്ല. ചെറുപ്പക്കാർ നാടു വിടുമ്പോൾ വളർച്ച കുറയുന്ന കഥ ജപ്പാൻ പഠിപ്പിക്കും. അതു തങ്ങൾക്കു ബാധകമാകില്ലെന്നു കരുതിയ ചൈന ഇപ്പോൾ അതു പഠിച്ചു തുടങ്ങി. കേരളം അതു പഠിക്കേണ്ട സമയമായി. ഈ ബജറ്റിന്റെ തുടർചർച്ചകൾ അതിനു വഴി തുറക്കേണ്ടതാണ്.
റ്റി.സി. മാത്യു