Monday, February 6, 2023 12:31 AM IST
ഏലിച്ചേടത്തിക്കും ചാക്കോച്ചനും രണ്ടാണ് മക്കൾ. മുതിർന്ന സന്താനം കാനഡയിലെ മെട്രോപ്പൊലിറ്റൻ നഗരത്തിൽ ഉദ്യോഗസ്ഥനാണ്. മറ്റെയാൾ കൊച്ചി മഹാനഗരത്തിലും വേല ചെയ്യുന്നു.
വീടും സ്ഥലവും വിറ്റു പണമാക്കി അതുംകൊണ്ട് കാനഡയുടെ മണ്ണിലേയ്ക്കു വരാൻ കനേഡിയൻ പുത്രൻ കുറച്ചു നാളായി മാതാപിതാക്കളോട് ആഹ്വാനം ചെയ്യുന്നു. കൃഷി നഷ്ടമാണെങ്കിൽ പിന്നെന്തിന് നാട്ടിൽ നിൽക്കണമെന്നും ഇപ്പോൾ കാനഡയും കേരളവും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നുമാണ് മകന്റെ നിലപാട്. സ്ഥലവും വീടും വിറ്റില്ലെങ്കിലും ഏലിച്ചേടത്തിയും ഭർത്താവ് ചാക്കോച്ചനും ഒടുവിൽ കാനഡയ്ക്ക് വിമാനം കയറി.
അവർ പുത്രന്റെ കൊട്ടാരത്തിൽ പൊറുതി തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞു. സമയം വെറുതെ തളം കെട്ടിക്കിടക്കുകയാണെന്ന് ദന്പതികൾക്കു തോന്നി. വീടിനു പുറത്തേയ്ക്കു പോകാൻ സ്വാതന്ത്ര്യമില്ല! ഭാഷ നിശ്ചയമില്ല! കണ്ടു രസിക്കാനും ഓർത്തു ചിരിക്കാനും അധികം കാഴ്ചകളില്ല! ഇതൊന്നും പോരാഞ്ഞ്, ഉറക്കെ സംസാരിച്ചാലും പാത്രം താഴെ വീണാലും അയൽക്കാരായ മദാമ്മയും സായിപ്പും മതിലിനു മുകളിലൂടെ തല നീട്ടി കണ്ണുരുട്ടുകയും ചെയ്യും! ചാക്കോച്ചൻ വിഷമം പുറത്തു കാട്ടിയില്ല.
ചേടത്തിക്ക് അതിനു സാധിക്കുമോ? നാട്ടിലെ വീടും പറന്പും തെങ്ങും പ്ലാവും കാറ്റും വെയിലും മഴയുമൊക്കെ ചേടത്തി സ്വപ്നം കണ്ടു തുടങ്ങി. ഏകാന്തതയുടെ അപാരതീരം അവർക്കു മുന്പിൽ പരന്നു കിടന്നു.
ഒരു മാസം മുന്പ് മകന്റെ കൂടെ താമസിക്കാൻ ആസ്ടേലിയയിലേയ്ക്കു പോയ ഏലിച്ചേടത്തിയുടെ സഹോദരി മേരിക്കുട്ടിയുടെ സ്ഥിതിയും മറിച്ചല്ലെന്ന് ചേടത്തിക്കു വിവരം കിട്ടി. മകളെ കാണാൻ ആസ്ട്രേലിയ വഴി ഇംഗ്ലണ്ടിലേയ്ക്ക് പറക്കാമെന്നു പ്ലാനിട്ടിരുന്ന മേരിക്കുട്ടി, കൂടും കുടുക്കയുമെടുത്ത് നാട്ടിലേയ്ക്കു പോരുകയാണത്രെ! നാട്ടിലെ വായു ശ്വസിച്ച് മിണ്ടിയും പറഞ്ഞും കിടന്നു മരിക്കാമല്ലോ എന്നാണ് ലാക്ക്. എന്തായാലും രണ്ടു മാസം കഴിഞ്ഞപ്പോൾ ഏലിച്ചേടത്തിയും ചാക്കോച്ചനും കാനഡയിൽനിന്നു തലയൂരി നെടുന്പാശ്ശേരിയിൽ ലാന്റു ചെയ്തു. റോഡിലിറങ്ങി ഒരു സ്ട്രോങ്ങ് ചൂടു ചായ അകത്താക്കി ബീഡി കത്തിച്ച് ഒരു കവിൾ പുകയെടുത്തപ്പോഴാണ് ചാക്കോച്ചന്റെ തലയ്ക്ക് വെളിവു വീണത്.
എല്ലാ നഗരവും ഒരുപോലെ!
കുറച്ചു മാസങ്ങൾ കഴിഞ്ഞു ഏലിച്ചേടത്തിയുടെ രണ്ടാമത്തെ മകന്റെയടുത്ത് കുറച്ചു ദിവസം താമസിക്കാമെന്നു കരുതി ചാക്കോച്ചനൊപ്പം ചേടത്തി എറണാകുളത്തിന് ബസു കയറി. പക്ഷെ, ബസുകളെല്ലാം വൈറ്റിലയിലേയ്ക്കാണെന്ന് കുറച്ചുനേരം കഴിഞ്ഞാണ് ചേടത്തിക്ക് മനസിലായത്.
“എറണാകുളത്തിനല്ലേ, നമ്മൾ പോകുന്നത്?” - വൈറ്റില എത്താറായപ്പോൾ ചേടത്തി ചാക്കോച്ചനോടു ചോദിച്ചു. കൃത്യമായി ഉത്തരം പറയാൻ ഭർത്താവിനും സാധിച്ചില്ല! കൊച്ചിയും എറണാകുളവുമല്ലാത്ത ഒരു മായാ നഗരത്തിൽ എത്തിയതു പോലെയാണ് മൂപ്പർക്കു തോന്നിയത്. അവിടെയും ഏതാണ്ട് കാനഡയിലെ നഗരക്കാഴ്ചകൾ തന്നെ!
എറണാകുളത്തെ മകന്റെ വീട്ടിലെ ദിവസങ്ങൾ ആദ്യമൊക്കെ വലിയ കുഴപ്പങ്ങളില്ലാതെ പോയി. പിന്നെ, മടുപ്പു തുടങ്ങി. ഒരു തരം ശ്വാസം മുട്ടൽ! വിരസത! ഏകാന്തത! ഇത്തരം കാര്യങ്ങളിൽ കാനഡയും എറണാകുളവും തമ്മിൽ വലിയ മാറ്റമില്ലെന്ന് ചേടത്തി ഞെട്ടലോടെ തിരിച്ചറിഞ്ഞു. എല്ലാം മനസിലായെന്ന മട്ടിൽ ചാക്കോച്ചൻ ചേടത്തിയെ ആശ്വസിപ്പിച്ചുകൊണ്ടു ചരിത്രകാരനായ ടൊയിൻ ബീയെപ്പോലെ ഉവാച: ‘അർബനൈസേഷന്റെ കാലത്ത് പുരയ്ക്കു മീതേ വെള്ളം വന്നാൽ അതുക്കു മീതേ തോണി! അത്രയേയുള്ളൂ! നാടോടുന്പോൾ നടുവേ ഓടണം! അല്ലെങ്കിൽ നടുവൊടിയും!’
കാളവണ്ടി പോയി, എയർബസ് വന്നു!
കാൽനട യാത്രയിൽനിന്ന് കാളവണ്ടിയിലേയ്ക്കും പിന്നീട് കാറിലേക്കും അതിനു ശേഷം മെട്രോയിലേയ്ക്കും എയർ ബസിലേയ്ക്കും കയറാൻ അവസരം കിട്ടിയ ചേടത്തിയും ചാക്കോച്ചനുമൊക്കെ ഇപ്പോൾ കരയ്ക്കു പിടിച്ചിട്ട മീനുകളെപ്പോലെ ശ്വാസം മുട്ടുകയാണ്. എന്തു മാത്രം മാറ്റങ്ങൾ അനുഭവിച്ചു പഞ്ചറായ തലമുറയാണ് അവരുടേത്! ചൂട്ടുകറ്റയും മണ്ണെണ്ണ വിളക്കും പിന്നീട് പെട്രോമാക്സും ടോർച്ച് ലൈറ്റും വൈദ്യുത വിളക്കും നൈട്രജൻ ലാന്പും ചുറ്റുമുള്ള ഇരുട്ടുകളെ അകറ്റുന്നത് അവർ കണ്ടു. നാടകവും സിനിമയും ലാന്റ് ഫോണും ടെലഗ്രാമും ഇന്റർനെറ്റും മൊബൈൽ ഫോണും ഡിഷ് ടിവിയും അവതരിക്കുന്നതും അവർ കണ്ടു. ഇതിന്റെയെല്ലാം ആഘാതങ്ങളും നല്ലതുപോലെ അനുഭവിച്ചു! ഇനി എന്തെല്ലാം അറിയാനിരിക്കുന്നു!
തലനരച്ച തലമുറ മാഞ്ഞുപോവുകയാണ്!
ആഗോളവത്്കരണത്തിന്റെ ഇക്കാലത്ത് എറണാകുളത്തും കൊച്ചിയിലും കാനഡയിലെ മഹാനഗരത്തിലും സംഭവിക്കുന്നത് ഏകദേശം ഒരേ തരം മാറ്റങ്ങളാണെന്ന് തിരിച്ചറിയാനാകാതെ പോയ ഏലിച്ചേടത്തിയും ചാക്കോച്ചനും ഇനി എന്തു ചെയ്യും? നാട്ടുന്പുറത്തേയ്ക്ക് തിരിച്ചു പോയാലും കാര്യമില്ല. ഗ്രാമവും ഒരു നഗരാവശിഷ്ടം തന്നെയാണല്ലോ. എല്ലായിടങ്ങളിൽനിന്നും പഴയ മനുഷ്യർ മെല്ലെ മറഞ്ഞു പോവുകയാണ്. ബോർഡിലെ ഒരു ചിത്രം മായുന്നതുപോലെ! ബസുകളിൽ, മാളുകളിൽ, സിനിമാശാലകളിൽ, ഹോട്ടലുകളിൽ - ഇവിടങ്ങളിലൊന്നിലും അവർക്ക് സ്ഥാനമില്ലാതാവുകയാണ്.
നാട്ടുന്പുറം നന്മകളാൽ സമൃദ്ധം!
എവിടെയും പുതു മുഖങ്ങളാണ്. പുതിയ രീതികളും ആഘോഷങ്ങളുമാണ്. നാട്ടിൽ, ഏലിച്ചേടത്തിയുടെ ഉറ്റ കൂട്ടുകാരിയുടെ കഥ ഉദാഹരണം. അവരെ മക്കൾ വൃദ്ധസദനത്തിലാക്കി ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. ആധാരം ബാങ്ക് ലോക്കറിലും! ചാക്കോച്ചന്റെ രണ്ടു കൂട്ടുകാരും ഭാഗ്യവശാൽ പണ്ടേ മരിച്ചു പോയി. അതുപോകട്ടെ, നല്ല ആരോഗ്യവും മനസും ഉത്സാഹവും വറ്റിയിട്ടില്ലാത്ത, സീനിയർ സിറ്റിസണ്സായ ഏലിച്ചേടത്തിയും ചാക്കോച്ചനും ഇനി എന്തു ചെയ്യും?
കേരളം ഒരു മഹാനഗരമായി മാറുന്പോൾ സംഭവിക്കുന്ന അവലക്ഷണങ്ങളുടെ ആഘാതം താങ്ങാനുള്ള ശേഷി ഇവരെപ്പോലെയുള്ള മുതിർന്ന തലമുറകൾക്ക് ഉണ്ടാകുമോ എന്നതാണ് ആലോചിക്കേണ്ടത്. അതൊരു വെല്ലുവിളിയാണ്. ഒരു പുതിയ പ്രതിസന്ധിയാണ്. വൃദ്ധ ഭവനങ്ങളും അഗതി മന്ദിരങ്ങളും പകൽ വീടുകളും പഞ്ചനക്ഷത്ര ആശുപത്രികളും അതിന് പരിഹാരമല്ല.
രാജ്യത്തെയും ലോകത്തെയും വാർഷിക നഗര ജനസംഖ്യാ വളർച്ചാനിരക്കിനെക്കാൾ അധികമാണ് കേരളത്തിലേതെന്നാണ് കേൾക്കുന്നത്. പത്തു വർഷത്തിനകം സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ 95 ശതമാനവും നഗര ജീവികളാവും. നാടും നഗരവും തമ്മിൽ വ്യത്യാസവുമില്ലാതാവും!
നന്മയുടെ ഉറവുചാലുകൾ വറ്റിത്തുടങ്ങും. വികസനത്തിന്റെ വെന്നിക്കൊടി പാറിക്കളിക്കും! ഇക്കാര്യം ഏതാണ്ട് അരനൂറ്റാണ്ടു മുന്പ് ഇടശ്ശേരി മനസിലാക്കിയതിന്റെ ഫലമാണ് ’കുറ്റിപ്പുറം പാലം’ എന്ന കവിത.
എറണാകുളം ഒരു ടെസ്റ്റ് ഡോസാണ്!
എറണാകുളത്തേയ്ക്കു മടങ്ങി വരാം. അമീബയെപ്പോലെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ പരിച്ഛേദമാണ് ഈ സ്ഥലം. അത് ഒരു സാമൂഹിക പഠന സൂചികയും കേരളത്തിലെ പരീക്ഷണശാലയുമാകുന്നു. ഏകദേശം പതിനാറോളം ഭാഷകൾ സംസാരിക്കുന്ന ഇവിടെനിന്ന് കേരളത്തിന്റെ നഗരവത്കരണം ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഗുണവും ദോഷവും എല്ലാവരും അനുഭവിക്കണം. ഏലിച്ചേടത്തിക്കും ചാക്കോച്ചനും നമ്മൾക്കും അതല്ലാതെ മാർഗമില്ല. ശിശുസഹജമായ കൗതുകവും തമാശ നിറഞ്ഞ ഹൃദയവും മാത്രമാണ് ഈ കാലഘട്ടത്തിൽ തടി കേടാകാതെ ജീവിക്കാനുള്ള ശക്തിമരുന്നുകൾ. എന്നിട്ട്, പരശുരാമ ഭൂമിയിൽ പുതു തലമുറയ്ക്കൊപ്പം ആഹ്ളാദത്തോടെ അടിച്ചു പൊളിച്ചു വാഴുക! അത്ര തന്നെ!
കെ. ആർ. പ്രമോദ്