ഡോ. തോമസ് ഇമ്മാനുവൽ അറ്റ്ലാന്റായിൽ അന്തരിച്ചു
അറ്റ്ലാന്റാ: വില്ലൂന്നി തുരുത്തുമാലി മാണിച്ചൻ- ഏലിക്കുട്ടി ദമ്പതികളുടെ മകൻ ഡോ. തോമസ് ഇമ്മാനുവൽ (തൊമ്മച്ചൻ - 83) അമേരിക്കയിലെ അറ്റ്ലാന്റായിൽ അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10നു (ഇന്ത്യൻ സമയം വൈകുന്നേരം 7.30) ജോർജിയായിലുള്ള സെന്റ് അൽഫോൻസാ പള്ളിയിൽ. ഭാര്യ: മേരി തോമസ് മുത്തോലി സ്രാമ്പിക്കൽ കുടുംബാംഗം.
മക്കൾ: ടിനു, ബിജു. മരുമക്കൾ: ജെസിക്ക, രശ്മി. സഹോദരങ്ങൾ: പരേതരായ റവ. ഡോ. ജോസഫ് തുരുത്തുമാലി, മാണി ചാക്കോ, ജോസഫ് ഇമ്മാനുവേൽ, മേരിക്കുട്ടി തോമസ് വെട്ടിക്കാട്ട് (പുനലൂർ).
കാർണിയെ അഭിനന്ദിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: കനേഡിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രധാനമന്ത്രി മാർക്ക് കാർണിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇരു നേതാക്കളും വൈകാതെ കൂടിക്കാഴ്ച നടത്തുമെന്ന് കാർണിയുടെ ഓഫീസ് പിന്നാലെ അറിയിച്ചു.
ഇറക്കുമതിച്ചുങ്കമടക്കം ട്രംപിന്റെ കനേഡിയൻവിരുദ്ധ നിലപാടുകളാണു കാർണിയുടെ ലിബറൽ പാർട്ടിയെ ജയത്തിലേക്കു നയിച്ചത്. അതേസമയം കേവല ഭൂരിപക്ഷത്തിനുവേണ്ട 172 സീറ്റുകൾ നേടാൻ ലിബറലുകൾക്കു കഴിഞ്ഞില്ല.
169 സീറ്റുകളിൽ അവർ ജയിക്കുമെന്നാണ് പ്രതീക്ഷ. ന്യൂ ഡെമോക്രാറ്റിക് പാർട്ടിയടക്കമുള്ളവരുടെ പിന്തുണയോടെ ലിബറലുകൾ ഭരണം നിലനിർത്തും.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ നേർന്ന് ഓർമ ഇന്റർനാഷണൽ
ന്യൂയോർക്ക്: ഓർമ ഇന്റർനാഷ്ണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് പിൻറ്റോ കണ്ണമ്പള്ളി, ട്രെഷറർ റോഷൻ പ്ലാമ്മൂട്ടിൽ, ഓർമ ടാലന്റ് ഫോറം ചെയർമാൻ ജോസ് തോമസ്, പിആർഒ മെർളിൻ അഗസ്റ്റിൻ എന്നിവർ അനുശോന പ്രസംഗം നടത്തി.
ഓർമ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ക്രിസ്റ്റി അബ്രാഹം, ജോയിന്റ് ട്രഷറർ സാറ ഐപ്പ്, ലീഗൽ സെൽ ചെയർ അറ്റോണി ജോസ് കുന്നേൽ, പബ്ലിക് റിലേഷൻസ് ചെയർ വിൻസന്റ് ഇമ്മാനുവൽ, മുൻ പ്രസിഡന്റ് ജോർജ് നടവയൽ,
വൈസ് പ്രസിഡന്റുമാർ അനു എൽവിൻ അബുദാബി, സഞ്ജു സോൺസൺ സിംഗപ്പുർ, മാത്യു അലക്സാണ്ടർ യുകെ, ചെസിൽ ചെറിയാൻ കുവൈറ്റ്, സാർ ജെന്റ് ബ്ലെസൻ മാത്യു, അമേരിക്ക റീജിയൺ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ,
ജെയിംസ് തുണ്ടത്തിൽ ചാപ്റ്റർ പ്രസിഡന്റ് നോർത്ത് കരോളിന്, ഇന്ത്യാ റീജിയൺ പ്രസിഡന്റ് കെ. ജെ. ജോസഫ്, കുര്യാക്കോസ് മാണി വയലിൽ കേരള പ്രൊവിൻസ് പ്രസിഡന്റ്, ഷാജി ആറ്റുപുറം ഫിനാൻസ് ഓഫീസർ, കോട്ടയം ചാപ്റ്റർ പ്രസിഡന്റ് ഷൈനി സന്തോഷ്,
ഷാർജയിൽ നിന്നും റജി തോമസ്, ലണ്ടനിൽ നിന്ന് സാം ഡേവിഡ് മാത്യു, കാനഡയിൽ നിന്ന് ഗിബ്സൺ ജേക്കബ്, തിരുവനന്തപുരത്തുനിന്ന് ഡോ. കെ. ജി. വിജയലക്ഷ്മി, കോഴിക്കോട് നിന്ന് ഡോ. അജിൽ അബ്ദുള്ള തുടങ്ങി ഒട്ടനവധി അംഗങ്ങൾ അനുശോചന സന്ദേശങ്ങൾ കൈമാറി.
പഹൽഗാം ഭീകരാക്രമണം: അപലപിച്ച് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിലും അത് സാധിക്കാത്തവർ സ്വഭവനങ്ങളിലും വിളക്കു തെളിയിച്ച് മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാർഥിച്ചു.
ഇന്ത്യൻ ഭരണകൂടം അക്രമികൾക്ക് തക്കതായ മറുപടി കൊടുക്കണമെന്നും മതം നോക്കി നടത്തിയ ഹീനമായ നരഹത്യ ഒരു പരിഷ്കൃതസമൂഹത്തിനും പൊറുക്കാൻ പറ്റുന്നതല്ലെന്നും കെഎച്ച്എൻഎ പ്രസിഡന്റ് ഡോ. നിഷാ പിള്ളയും ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഗോപിനാഥക്കുറുപ്പും സംയുക്തപ്രസ്താവനയിൽ അറിയിച്ചു.
ഗീവര്‍ഗീസ് സഹദായുടെ ഓര്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വ്യാഴാഴ്ച മുതല്‍
ഡാളസ്: ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്മ പെരുന്നാള്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടും.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്സസിലുള്ള ഏക ദേവാലയമായ ഇവിടെ നടക്കുന്ന പെരുന്നാള്‍ വളരെ പ്രസിദ്ധവും നാനാ മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയവുമാണ്.
27ന് രാവിലെ 8.30ന് പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാന ശുശ്രുഷയ്ക്കും ശേഷം റവ.ഫാ. ജോഷ്വാ ജോർജിന്റെ (ബിനോയ് അച്ചൻ) നേതൃത്വത്തിൽ കൊടിയേറ്റത്തോടെ പെരുന്നാളിന് തുടക്കം കുറിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ മാർ കുര്യാക്കോസ് ആശ്രമ അംഗവും സഭയുടെ ആരാധന സംഗീതത്തിനു അനേകം സംഭാവനകൾ നൽകിയിട്ടുള്ളതുമായ റവ.ഫാ. ജോൺ സാമുവേൽ (റോയ് അച്ചൻ) ഈ വർഷത്തെ പെരുന്നാളിനു മുഖ്യാതിഥിയായി നേതൃത്വം നൽകും.
വ്യാഴാഴ്ച വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരത്തെ തുടർന്ന് ഏഴ് മുതൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിശ്വാസത്തെ കുറിച്ചുള്ള സംവേദനാത്മക പഠന ക്ലാസും പെരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടും.
വെള്ളിയാഴ്ച വൈകുന്നേരം 6.30നും ശനിയാഴ്ച വൈകുന്നേരം ആറിനും സന്ധ്യ പ്രാർഥനയും ഗാന ശുശ്രുഷയും തുടർന്ന് സുവിശേഷ പ്രഭാഷണവും ഉണ്ടായിരിക്കും.
ശനിയാഴ്ച രാത്രി എട്ടിന് അലങ്കരിച്ച വാഹനത്തിന്റെയും വാദ്യമേളത്തിന്റെയും അകമ്പടിയോട് ഭക്തി നിർഭരമായ റാസയും ആശിർവാദവും നേർച്ച വിളമ്പും ഉണ്ടായിരിക്കും.
അന്നേദിവസം ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നാടൻ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും വൈകുന്നേരം നാലു മുതൽ ഉണ്ടായിരിക്കുന്നതാണന്ന് ഈ വർഷത്തെ ഭരണ സമിതി അറിയിച്ചു.
ഞായറാഴ്ച രാവിലെ 8.30 മുതൽ പ്രഭാത പ്രാർഥന, വിശുദ്ധ കുർബാന ശുശ്രുഷ, റാസ, നേർച്ചവിളമ്പ് എന്നിവയെ തുടർന്ന് കൊടി ഇറക്കി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഈ ഓര്‍മ്മ പെരുന്നാളിലേക്ക് എല്ലാ വിശ്വാസ സമൂഹത്തേയും പ്രത്യേകം ക്ഷണിക്കുന്നായി ഇടവക വികാരി റവ.ഫാ. ജോഷ്വാ ജോർജ്, സെക്രട്ടറി എലിസബത്ത് തോമസ് (ജീന), ട്രഷറർ സുനിൽ ഫിലിപ്പ് എന്നിവർ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക്: പെരുന്നാൾ കൺവീനർ - ബോബി മാത്യു 469 5696829.
മിസോറിയിൽ രോഗിയുടെ കുത്തേറ്റ് അഗ്നിശമന സേനാംഗം മരിച്ചു; പ്രതി അറസ്റ്റിൽ
മിസോറി: ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗിയുടെ കുത്തേറ്റ് അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം. ഞായറാഴ്ചയാണ് സംഭവം.
കൻസാസ് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ ഫയർ മെഡിക് ഗ്രഹാം ഹോഫ്മാൻ(29) ആണ് ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ചതെന്ന് കൻസാസ് സിറ്റി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗുരുതരമായി കുത്തേറ്റ ഹോഫ്മാന്‍ അടിയന്തര ചികിത്സ നൽകിയ ശേഷം നോർത്ത് കൻസാസ് സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി പോലീസ് കസ്റ്റഡിയിലാണ്.
ടൊറോന്റോയിൽ അന്തരിച്ച സി.എം. തോമസിന്റെ സംസ്കാരം ശനിയാഴ്ച
ടൊറന്റോ: ടൊറന്റോയിൽ അന്തരിച്ച കീക്കൊഴുർ ചാലുകുന്നിൽ കൈതക്കുഴിയിൽ മണ്ണിൽ സി.എം. തോമസിന്റെ (കുഞ്ഞൂഞ്ഞു - 95) പൊതുദർശനവും ശുശ്രൂഷകളും വെള്ളിയാഴ്ചയും സംസ്കാരം ശനിയാഴ്ചയും നടത്തപ്പെടും.
ഭാര്യ തലവടി ഒറ്റത്തെങ്ങിൽ മറിയാമ്മ തോമസ്. പരേതൻ മാർത്തോമ്മാ ഇടവകയുടെ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ളതോടൊപ്പം തന്നെ ഇടവകയുടെ സ്ഥാപകനേതാക്കളിൽ ഒരാൾ കൂടിയാണ്.
മക്കൾ: അരുൺ തോമസ്, അഞ്ജന തോമസ്. മരുമക്കൾ: ഷാഫി തോമസ്, പരേതയായ ഡോളി തോമസ്. കൊച്ചുമക്കൾ: ആൻഡ്രൂ, ഡേൻ, ഹാനാ.
സഹോദരങ്ങൾ: പരേതനായ ജോർജ് മാത്യു, അന്നമ്മ ഫിലിപ്സ് (ഹൂസ്റ്റൺ), പരേതയായ മറിയാമ്മ മാത്യു, സി.എം മാത്യു (ബേബി ഹൂസ്റ്റൺ), മാത്യു സി. ശാമുവേൽ (കുഞ്ഞുമോൻ, ടൊറോന്റോ), എബ്രഹാം മാത്യു (ജോയ്, ഹൂസ്റ്റൺ).
പൊതുദർശനവും ശുശ്രൂഷയും വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ ഒന്‍പത് വരെ കനേഡിയൻ മാർത്തോമ്മാ ചർച്ച് (159 Sandiford Dr, Whitchurch-Stouffville, ON L4A 0Y2, Canada).
സംസ്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന് കനേഡിയൻ മാർത്തോമ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം Christ the King Catholic Cemetery 7770 Steeles Ave E, Markham, ON L6B 1A8, Canadaയിൽ.
.കൂടുതൽ വിവരങ്ങൾക്ക്: മാത്യു സി. ശാമുവേൽ (ടൊറോന്റോ) - 416 230 9800, അരുൺ തോമസ് (ടൊറോന്റോ) - 647 530 2450.
കാലാവസ്ഥാ സാങ്കേതിക മത്സരം: 50 മില്യൺ ഡോളർ സമ്മാനം നേടി മാറ്റി കാർബൺ
ടെക്സസ്: സാങ്കേതിക കമ്പനിയായ മാറ്റി കാർബൺ അഭിമാനകരമായ എക്സ്പ്രൈസ് കാർബൺ റിമൂവൽ മത്സരത്തിൽ 50 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് നേടി. ഇന്ത്യൻ അമേരിക്കൻ സംരംഭകനായ ശന്തനു അഗർവാൾ സ്ഥാപിച്ച കമ്പനിയാണ് മാറ്റി കാർബൺ.
ഇന്ത്യയിലും കാലാവസ്ഥാ ആഘാതങ്ങൾക്ക് സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലും പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിന് എക്സ്പ്രൈസ് അംഗീകാരം പ്രയോജനപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നു.
ശക്തമായ ഇന്ത്യൻ പ്രവർത്തനങ്ങളുള്ള യുഎസ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനമായ സ്വാനിറ്റി ഇനിഷ്യേറ്റീവിന്റെ പിന്തുണയോടെ അത്യാധുനിക ശാസ്ത്രത്തെ അടിത്തട്ടിലുള്ള പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിനും മാറ്റി ലക്ഷ്യമിടുന്നുണ്ട്.
ഫ്രാൻസിസ് മാർപാപ്പയ്ക്കായി ഫൊക്കാന പ്രാർഥനയും അനുശോചനവും സംഘടിപ്പിച്ചു
ന്യൂയോർക്ക് : ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി ഫൊക്കാനയുടെ നേതൃത്വത്തിൽ സർവമത പ്രാർഥനയും അനുശോചനവും സംഘടിപ്പിച്ചു. വിവിധ സഭാ പിതാക്കന്മാരെയും രാഷ്ട്രീയ നേതാക്കളെയും ഒരേ വേദിയിലെത്തിച്ചായിരുന്നു പ്രാർഥനയെന്നത് ശ്രദ്ധേയമായി.
വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന പ്രാർഥനായോഗത്തിൽ മതമേലധ്യക്ഷൻമാരും രാഷ്ട്രീയ, സാമൂഹിക നേതാക്കന്മാരും മാർ പാപ്പയ്ക്ക് നിത്യശാന്തി നേർന്നു. കേരളത്തിലെയും ഡൽഹിയിലെയും റോമിലെയും നോർത്ത് അമേരിക്കയിലെയും രാഷ്ട്രീയമതമേലധ്യക്ഷൻമാരെ ഒരേ സമയം പങ്കെടുപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം വിജയകരമായത് ഫൊക്കാനയുടെ സംഘടനാ മികവു കൊണ്ടാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
മലങ്കര സഭയുടെ പരിശുദ്ധ ബസേലിയോസ് മാത്യുസ് തൃതീയൻ കത്തോലിക്കാ ബാവ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, അമേരിക്കയിലെ മലങ്കര യാക്കോബായ ആർച്ച് ബിഷപ്പ് യെൽദോ മാർ തീത്തോസ്, ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, മാർത്തോമ സഭയുടെ റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, സ്വാമി ഗുരുരത്നം ജ്ഞാനതപസി, മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ബി.ജെ. പി. ദേശീയ വക്താവ് ഡോ. ബി.എസ്. ശാസ്ത്രി, റവ. ഫാ. മാത്യു കോയിക്കൽ (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ,സിബിസിഐ ) തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ജോർജ് കള്ളിവയൽ (എഡിറ്റർ, ദീപിക) മധു കൊട്ടാരക്കര (ഹെഡ്, 24 യുഎസ്എ), ഇമലയാളി ചീഫ് എഡിറ്റർ ജോർജ്ജ് ജോസഫ്, ടോം കുര്യാക്കോസ് (അസ്സോസിയേറ്റ് എഡിറ്റർ, ന്യൂസ് 18). യൂ.എ. നസീർ തുടങ്ങിയവരും അനുശോചനം അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചക്കപ്പൻ, എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, ജോയന്റ് സെക്രെട്ടറി മനോജ് ഇടമന, വിമെൻസ് ഫോറം ചെയർ രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ്, പോൾ കറുകപ്പള്ളിൽ, ജോർജി വർഗീസ് ഫിലിപ്പോസ് ഫിലിപ്പ്, ആൽബർട്ട് ആന്റണി, മാമ്മൻ സി. ജേക്കബ്, തുടങ്ങിയവരും ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചു. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് സജിമോൻ ആന്റണി സ്വാഗതം ആശംസിച്ചു. ട്രഷർ ജോയി ചാക്കപ്പൻ നന്ദി രേഖപ്പെടുത്തി.
ഹോര്‍ത്തൂസ് ഔട്ട്റീച്ച് സാഹിത്യ സായാഹ്നം ഡാളസില്‍
ഡാളസ്: മലയാള മനോരമ കഴിഞ്ഞ വര്‍ഷം തുടക്കമിട്ട സാഹിത്യ സാംസ്കാരികോത്സവമായ മനോരമ ഹോര്‍ത്തൂസിന്റെ അമേരിക്കയിലെ ആദ്യത്തെ ഔട്ട്റീച്ച് പ്രോഗ്രാം ഞായറാഴ്ച വൈകുന്നേരം നാലിന് ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും.
മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്യുന്ന സാഹിത്യസാഹ്നചടങ്ങില്‍ ഡാളസ് മലയാളി അസോസിയേഷന് പ്രസിഡന്റ് ജുഡി ജോസ് അധ്യക്ഷത വഹിക്കും.
കഥ, കവിത, അമേരിക്കയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മലയാളസാഹിത്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍, വിമര്‍ശനങ്ങള്‍, സാംസ്കാരികരംഗത്തെ മലയാളികളുടെ ഇടപെടലുകള്‍ എന്നീ വിഷയങ്ങളെക്കുറിച്ചു പ്രമൂഖര്‍ സാംസാരിക്കും.
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബിനോയി സെബാസ്റ്റ്യന്‍, ഫോമാ സൗത്ത് വെസ്റ്റ് പ്രസിഡന്റ് ബിജു ലോസണ്, ഫോമാ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, അസോസിയേഷന് ഡയറക്ടര്‍ തോമ്മച്ചന്‍ മുകളേല്‍ തുടങ്ങിവര്‍ സംസാരിക്കും. അസോസിയേഷന് ചീഫ് ഡയറക്ടറായ ഡക്സ്റ്റര്‍ ഫെരേരയാണ് പ്രോഗ്രം കോര്‍ഡിനേറ്റര്‍.
താല്പര്യമുള്ളവര് ബന്ധപ്പെടുക: ഡക്സ്റ്റര്‍ ഫെരേര: 9727684652, ജൂഡി ജോസ്: 4053260190.
ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ദേവാലയ കൂദാശയും പെരുന്നാളും
ലോംഗ് ഐലൻഡ്: പുതുക്കി പണിത സെന്റ് സ്റ്റീഫൻസ് ദേവാലയ പെരുന്നാളും കൂദാശയും ഏപ്രിൽ 25, 26 തീയതികളിൽ ആഘോഷിച്ചു. ഇടവക മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ നിക്കോളാവോസിന്റെ പ്രധാന കാർമികത്വത്തിലും തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, നിലക്കൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാർ നിക്കോദീമോസ് എന്നിവർ സഹകാർമികരുമായിരുന്നു.
നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വൈദീകരും കൂദാശയിൽ പങ്കെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം മെത്രാപ്പൊലീത്തമാരെ ദേവാലയത്തിലേക്ക് സ്വീകരിച്ചതിനുശേഷം കത്തിച്ച മെഴുകുതിരി, കുട, നടപ്പന്തൽ എന്നിവയുടെ അകമ്പടിയോടെ റാസ നടത്തി. റാസ പുതുതായി സ്ഥാപിച്ച കുരിശടിയിലെത്തി മെത്രാപ്പൊലീത്തമാരുടെ കാർമ്മികത്വത്തിൽ കുരിശടിയുടെ കൂദാശ നിർവഹിച്ചു.
അതിനുശേഷം ദേവാലയത്തിൽ പ്രവേശിച്ച് ദേവാലയ കൂദാശയുടെ ഒന്നാം ഭാഗം നടത്തി. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ പ്രഭാഷണാനന്തരം ആശീർവാദം, കൈമുത്ത് എന്നിവയോടുകൂടി ഒന്നാം ദിവസം സമാപിച്ചു.
രണ്ടാം ദിവസമായ ഏപ്രിൽ 26നു രാവിലെ ഏഴിന് പള്ളി കൂദാശയുടെ രണ്ടും മൂന്നും ഭാഗങ്ങൾ ഇടവക മെത്രാപ്പൊലീത്തയുടെ പ്രധാന കാർമികത്വത്തിലും മാർ നിക്കോദിമോസിന്റെ സഹകാർമികത്വത്തിലും നിർവഹിച്ചു. അനന്തരം മാർ നിക്കോളാവോസിന്റെ കാർമികത്വത്തിൽ കുർബാന നിർവഹിക്കപ്പെട്ടു.
പിന്നീടു നടന്ന പബ്ലിക്ക് മീറ്റിംഗിൽ ഇടവക മെത്രാപ്പൊലീത്ത അധ്യക്ഷൻ ആയിരുന്നു. ഇടവകയുടെ പൂർവകാല സെക്രട്ടറിമാർക്കും ട്രസ്റ്റിമാർക്കും നിക്കോളാവോസ് മെത്രപ്പൊലീത്ത സ്മരണിക നൽകി ആദരിച്ചു.
ട്രസ്റ്റി ജോൺ സാമുവേലിനും സെക്രട്ടറി അച്ചാമ്മ മാത്യുവിനും മെമെന്റോ നൽകി. മൺമറഞ്ഞ എല്ലാ ഇടവകാംഗങ്ങളേയും സ്മരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ടാണ് ഇടവക വികാരി ഡോ. സി. കെ. രാജൻ തന്റെ പ്രസംഗം തുടങ്ങിയത്. മദ്ബഹാ രൂപകല്പന ചെയ്ത തിരുവല്ല ബേബിക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.
ഇടവകയുടെ മുൻകാല സെക്രട്ടറിമാർ, ട്രസ്റ്റിമാർ എന്നിവരെയും പ്രത്യേകമായി സ്മരിച്ചു. ഇടവകാംഗങ്ങൾ നൽകിയ സ്നേഹോപഹാരം ഫാദർ തിരികെ ഇടവകയുടെ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകി.
ഫോട്ടോ സെഷനുശേഷം ആശീർവാദം, കൈമുത്ത് എന്നിവയോടെ സമ്മേളനം സമാപിച്ചു. രണ്ടു ദിവസവും വിഭവസമൃദ്ധമായ സദ്യ നടത്തപ്പെട്ടു.
ജോസ് പനച്ചിപ്പുറത്തിന് ന്യൂയോർക്കിൽ വെള്ളിയാഴ്ച സ്വീകരണം നൽകും
ന്യൂയോർക്ക്: മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറത്തിനു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ന്യൂയോർക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച സ്വീകരണം നൽകുന്നു.
വാലി കോട്ടേജിലുള്ള മലബാർ പാലസ് റസ്റ്ററന്റിൽ വൈകുന്നേരം ഏഴിന് കൂടുന്ന യോഗത്തിൽ ന്യൂയോർക്കിലെ സാമൂഹിക, സാംസ്കാരിക, സംഘടനാ നേതാക്കൾ പങ്കെടുക്കും. മാധ്യമ പ്രവർത്തനത്തിനു പുറമെ മികച്ച ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പനച്ചിപ്പുറം.
അദ്ദേഹത്തിന്റെ "കണ്ണാടിയിലെ മഴ’ എന്ന നോവലിന് 2005ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1971ൽ മികച്ച ചെറുകഥയ്ക്ക് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്.
ഈ യോഗത്തിലേക്ക് ഇന്ത്യ പ്രസ് ക്ലബ് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷോളി കുമ്പിളുവേലി - 914 330 6340, ജോജോ കൊട്ടാരക്കര - 347 465 0457 ബിനു തോമസ് - 516 322 3919, മൊയ്തീൻ പുത്തൻചിറ - 518 894 1271, ജേക്കബ് മനുവേൽ - 516 418 8406, ജോർജ് ജോസഫ് - 917 324 4907.
ഫിലാഡൽഫിയ സെന്റ് തോമസ് ഇടവകയിൽ ലോ സെമിനാർ നടത്തി
വാഷിംഗ്ടൺ ഡിസി : ഫിലാഡൽഫിയയിലെ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക റവ. ഡോ. ഫാ. ജോൺസൺ സി ജോണിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ’വിദ്യാഭ്യാസവും ശാക്തീകരണവും’ എന്ന പരമ്പരയുടെ ഭാഗമായി നിയമ അവബോധത്തെക്കുറിച്ചുള്ള ഒരു പരിവർത്തന സെമിനാർ നടത്തി.
കുന്നേൽ ലോ ഫേമിലെ അഡ്വ. ജോസ് കുന്നേലിന്റെ നേതൃത്വം നൽകി. മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള അദ്ദേഹം, വിൽപത്രം തയാറാക്കുന്നതിന്റെ പ്രാധാന്യം, ആരോഗ്യ സംരക്ഷണം, പവർ ഓഫ് അറ്റോർണിയുടെ പങ്ക്, വാഹന ഇൻഷുറൻസ് നിയമത്തിലെ പ്രധാന വശങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ പറഞ്ഞു.
ജോസ്ലിൻ ഫിലിപ്പിന്റെ സ്വാഗതം ആശംസിച്ചു. സെമിനാറിന്റെ സമാപനത്തിൽ, ജോയൽ ജോൺസൺ നന്ദി പ്രകാശനം നടത്തി. ബിസ്മി വർഗീസ് ഗാനം ആലപിച്ചു. ട്രസ്റ്റി ടിജോ ജേക്കബ്, സെക്രട്ടറി ഷേർലി തോമസ് എന്നിവർ നേതൃത്വം നൽകി.
കൊളറാഡോയിൽ ഭൂഗർഭ നിശാക്ലബിൽ റെയ്ഡ്; നൂറിലധികം കുടിയേറ്റക്കാർ അറസ്റ്റിൽ
കൊളറാഡോ: കൊളറാഡോയിലെ ഭൂഗർഭ നിശാക്ലബിൽ രാത്രിയിൽ നടത്തിയ റെയ്ഡിൽ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന നൂറിലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നിശാക്ലബിൽ നടത്തിയ പരിശോധനയിൽ 200 പേരിൽ 114 പേർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നവരാണെന്നാണ് കണ്ടെത്തൽ. നിശാക്ലബിനുള്ളിൽ ലഹരിമരുന്ന് കടത്ത്, അനാശാസ്യ പ്രവർത്തനം, അക്രമ കുറ്റകൃത്യങ്ങൾ എന്നിവ ഉണ്ടായിരുന്നതായി, ഡിഇഎ റോക്കി മൗണ്ടൻ ഡിവിഷൻ സ്പെഷ്യൽ ഏജന്റ് ഇൻ ചാർജ് ജോനാഥൻ സി. പുല്ലെൻ പറഞ്ഞു.
പരിശോധനയിൽ നിരവധി തോക്കുകളും പിടിച്ചെടുത്തു.അണ്ടർഗ്രൗണ്ട് ക്ലബിൽ നിന്ന് കണ്ടെത്തിയ ലഹരിമരുന്നുകളിൽ കൊക്കെയ്നും ടൂസി എന്നും അറിയപ്പെടുന്ന പിങ്ക് കൊക്കെയ്നും ഉൾപ്പെടുന്നു.
പത്തിലധികം ഫെഡറൽ ഏജൻസികളിലായി നൂറുകണക്കിന് ഏജന്റുമാർ റെയ്ഡിൽ പങ്കെടുത്തുവെന്നുവെന്നും ജോനാഥൻ പറഞ്ഞു. കഴിഞ്ഞ കുറച്ച മാസങ്ങളായി ഈ നൈറ്റ്ക്ലബ് ഡിഇഎയുടെയും അന്വേഷണ ഏജൻസികളുടെയും നിരീക്ഷണത്തിലായിരുന്നു.
ഗ്രീൻവില്ലെ കൗണ്ടിയിൽ വെടിവയ്പ്; അഞ്ചുവയസുകാരൻ കൊല്ലപ്പെട്ടു, മൂന്നുപേർ അറസ്റ്റിൽ
ഗ്രീൻവില്ലെ കൗണ്ടി: ഗ്രീൻവില്ലെ കൗണ്ടിയിൽ അഞ്ചുവയസുകാരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ ഫ്ലീറ്റ്വു ഡ് ഡ്രൈവിലെ ദ ബെല്ലെ മീഡ് അപ്പാർട്ട്മെന്റിൽ വെടിവയ്പുണ്ടായതായി ലഭിച്ച വിവരത്തെത്തുടർന്ന് ഗ്രീൻവില്ലെ കൗണ്ടി ഡപ്യൂട്ടികൾ സ്ഥലത്തെത്തി.
വെടിയേറ്റ മൂന്നു പേരിൽ രണ്ടുപേർ അഞ്ചുവയസുള്ള ഇരട്ടക്കുട്ടികളും ഒരാൾ 18 വയസുള്ള വ്യക്തിയാണെന്നും ഷെരീഫ് ഹൊബാർട്ട് ലൂയിസ് പറഞ്ഞു. വെടിവയ്പുണ്ടായപ്പോൾ ഇവർ അപ്പാർട്ട്മെന്റ് സമുച്ചയത്തിനകത്തായിരുന്നു.
ഇരട്ടകളിൽ ഒരാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി ഗ്രീൻവില്ലെ കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു. മരിച്ച കുട്ടി ബ്രൈറ്റ് ഷാലോം അക്കോയ് ആണ്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ മരണം വെടിയേറ്റ മുറിവ് മൂലമാണെന്നും ഇത് കൊലപാതകമാണെന്നും കണ്ടെത്തി.
ഇരട്ടക്കുട്ടികളിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 18 വയസുള്ളയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്.
ഈ വെടിവയ്പുമായി ബന്ധപ്പെട്ട് 31 വയസുള്ള ഷോണ്ടേസ ലാ ഷേ ഷെർമാനെതിരേ കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
ഡ്രാഗ് റേസ് താരം ജിഗ്ലി കാലിയൻറേ അന്തരിച്ചു
ന്യൂയോർക്ക്: റുപോൾസ് ഡ്രാഗ് റേസിലൂടെ പ്രശസ്തയായ നടി ജിഗ്ലി കാലിയൻറേ(44) അന്തരിച്ചു. ബിയാൻക കാസ്ട്രോ-അറബെജോ എന്നാണ് യഥാർഥ പേര്.
കാസ്ട്രോഅറബെജോയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടായിരുന്നതായി കുടുംബം പ്രസ്താവനയിൽ അറിയിച്ചു.
അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
2012ൽ ഡ്രാഗ് റേസ് നാലാം സീസണിൽ മത്സരിച്ചതോടെയാണ് കാസ്ട്രോ-അറബെജോ ശ്രദ്ധേയയായത്.
എസ്എൻഎംസി വാഷിംഗ്ടണ്‍ ഡിസി വിഷു സമുചിതമായി ആഘോഷിച്ചു
വാഷിംഗ്ടൺ ഡിസി: വിദേശ പെരുമകളിലും ആഘോഷ ആരവങ്ങളുടെ തനിമ നഷ്ടമാകാതെ എസ്എൻഎംസി ഈ വർഷവും വിഷു ആഘോഷങ്ങൾ പ്രൗഢ ഗാംഭീര്യമായി ആഘോഷിച്ചു. മെരിലാൻഡിൽ സംഘടിപ്പിച്ച വിഷു ആഘോഷങ്ങളിലേക്കു എസ്എൻഎംസി പ്രസിഡന്റ് പ്രേംജിത്ത് എല്ലാവരെയും സ്വാഗതം ചെയ്തു.
എസ്എൻഎംസി യുടെ മുതിർന്ന എല്ലാ കുടുംബാങ്ങളും ഈ വർഷത്തെ വിഷു ആഘോഷങ്ങളിൽ പങ്കെടുത്തപ്പോൾ, ആഘോഷങ്ങൾ അനിർവചനീയമായ അനുഭവമായി മാറി. ഭക്തിസാന്ദ്രമായ പൂജാദി കർമങ്ങൾക്കു ശേഷം എല്ലാവർക്കും വിഷു കൈനീട്ടം നല്കി.
പരമ്പരാഗത പൈതൃകത്തിന്റെ മാറ്റുകൂട്ടുന്ന വിഷു സദ്യക്ക് ശേഷം, പ്രായഭേദമെന്യേ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വർണശബളമായ കലാപരിപാടികൾ വിഷു ആഘോഷങ്ങളുടെ തനിമ നിലനിർത്തി.
ചിരകാല സ്മരണകൾക്കു പുതുജീവൻ നൽകികൊണ്ട് തത്സമയം ചിട്ടപ്പെടുത്തിയ തിരുവാതിര അപ്രതീക്ഷിതമായ ഒരു അനുഭവമായി. യൂത്ത് പ്രസിടന്റ് മാസ്റ്റർ പ്രണിതിന്റെ നന്ദിപ്രകടനത്തോടെ ആഘോഷങ്ങൾ പര്യവസാനിച്ചു.
മികച്ച പച്ചക്കറി തോട്ടത്തിനുള്ള അവാർഡ്: ഷിക്കാഗോ, ന്യൂജഴ്സി മാർത്തോമ്മാ പള്ളികൾക്ക്
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ ഇടവക തലത്തിലെ മികച്ച പച്ചക്കറി തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ അവാർഡ് ഇടവക തലത്തിലെ മികച്ച പച്ചക്കറി തോട്ടത്തിന് ഷിക്കാഗോ മാർത്തോമ്മ ഇടവകയും പാഴ്സനേജ് തലത്തിലുള്ള മികച്ച തോട്ടത്തിന് ന്യൂജഴ്സി മാർത്തോമ്മാ ഇടവകയുടെ (റാൻഡോൾഫ്) പാഴ്സനേജും കരസ്ഥമാക്കി.
മേയ് 16, 17 തീയതികളിൽ ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന ഭദ്രാസന അസംബ്ലി സമ്മേളനത്തിൽ വച്ച് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് അവാർഡ് ലഭിച്ച ഇടവകളെ ആദരിക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം, പരിസ്ഥിതി കമ്മീഷൻ കൺവീനർമാരുമായ ജോർജ് ഷാമൂവേൽ, ഷാജി എസ്. രാമപുരം എന്നിവർ അറിയിച്ചു.
പാഴ്സനേജ് തലത്തിലുള്ള മികച്ച പച്ചക്കറി തോട്ടത്തിന് അർഹരായ ന്യൂജഴ്സി മാർത്തോമ്മാ ഇടവകയുടെ വികാരി റവ. മാത്യു വർഗീസും കുടുംബവും പാഴ്സനേജ് പരിസരത്ത് നട്ട് വിളയിപ്പിച്ചെടുത്ത വെണ്ട, പടവലം, പാവൽ, കുമ്പളം, പയർ തുടങ്ങി വിവിധയിനം നാടൻ പച്ചക്കറി കൃഷി വിളകൾ തങ്ങളുടെ അധ്വാനത്തിന്റെ ഒരു സാക്ഷ്യപത്രം കൂടിയാണ്.
ഷിക്കാഗോ മാർത്തോമ്മ ഇടവക വികാരിന്മാരായ റവ.ഡോ. എബി എം. തോമസ് തരകൻ, റവ. വൈ. ബിജു എന്നിവരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറി തോട്ടത്തിനാണ് മികച്ച ഇടവക തലത്തിലുള്ള അവാർഡിന് അർഹത ലഭിച്ചത്.
2023ൽ ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ അവാർഡ് ആ വർഷം നേടിയത് യഥാക്രമം വാഷിംഗ്ടൺ മാർത്തോമ്മ ഇടവകയും സെന്റ് ലൂയിസ് മാർത്തോമ്മ പാഴ്സനേജുമാണ്.
ഒക്ലഹോമയിൽ തടവുകാരി മരിച്ചനിലയിൽ
ക്ലഹോമ സിറ്റി: ഒക്ലഹോമ ജയിലിൽ തടവുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 7.20 ഓടെയാണ് റേച്ചൽ നല്ലിയെ(35) മരിച്ചനിലയിൽ കണ്ടെത്തിയത്.
ജയിലിലെ മെഡിക്കൽ സ്റ്റാഫും ഓക്ലഹോമ സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരും ഉടനടി ജീവൻ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും രക്ഷിക്കാനായില്ല.
അനാശാസ്യ പ്രവർത്തനം, നിയന്ത്രിത വസ്തു കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾക്കാണ് റേച്ചലിന് തടവ് ശിക്ഷ ലഭിച്ചത്.
മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഒസിഡിസിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: കൊട്ടാരക്കര ചെങ്ങമനാട് മമ്മഴിയിൽ പരേതനായ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ എം.ഒ. കുഞ്ഞുകുഞ്ഞിന്റെ ഭാര്യയും കൊട്ടാരക്കര മേലില മുൻ പഞ്ചായത്ത് അംഗവുമായിരുന്ന കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ്(95) ഹൂസ്റ്റണിൽ അന്തരിച്ചു.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ഇടവക മിഷൻ വൈസ് പ്രസിഡന്റും ലോസ് ആഞ്ചലസ് ഹോരേബ് മാർത്തോമ്മാ ഇടവക വികാരിയുമായ റവ. ഗീവർഗീസ് കൊച്ചുമ്മന്റെ ഭാര്യാമാതാവും കൊട്ടാരക്കര ചെങ്ങമനാട് കൊയ്പ്പള്ളഴികത്ത് കുടുംബാംഗവുമാണ്.
മക്കൾ: പരേതനായ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ എം.കെ. യേശുദാസൻ, എം.കെ. തോമസ് (ഹൂസ്റ്റൺ), സൂസമ്മ ഫിലിപ്പ് (കൊട്ടാരക്കര), ജോൺസൺ മമ്മഴിയിൽ (ഒക്ലഹോമ), ഷേർലി ജയ്ക്കബ് (ഓയൂർ), എലിസബേത്ത് വർഗീസ് (ഹൂസ്റ്റൺ), മിനി ഗീവർഗീസ് (ലോസ് ആഞ്ചലസ്).
മരുമക്കൾ: ത്രേസിയാമ്മ യേശുദാസൻ, സാറാമ്മ തോമസ്, പി.സി. ഫിലിപ്പ്, ഷീബ ജോൺസൺ, എ. ജേക്കബ്, വർഗീസ് ഉമ്മൻ, റവ. ഗീവർഗീസ് കൊച്ചുമ്മൻ.
പൊതുദർശനം ശനിയാഴ്ച രാവിലെ ഒന്‍പത് മുതൽ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ (12803 Sugar Ridge Blvd, Stafford, TX 77477).
തുടർന്ന് സംസ്കാര ശുശ്രുഷയ്ക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരി, വെസ്റ്റ് തെയ്മറിൽ (12800 Westheimer Rd, Houston, Tx 77077) സംസ്കരിക്കും.
ഏർലി വോട്ടിംഗിന് ഇന്ന് സമാപനം; പോളിംഗ് മന്ദഗതിയിൽ, ആകാംഷയില്‍ മലയാളി സ്ഥാനാർഥികൾ
ഡാളസ്: നോർത്ത് ടെക്സസിൽ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നടക്കുന്ന ഏർലി വോട്ടിംഗ് ഇന്ന് സമാപിക്കും. പോളിംഗ് മന്ദഗതിയിലാണെങ്കിലും മത്സരിക്കുന്ന മലയാളി സ്ഥാനാർഥികൾ വിജയ പ്രതീക്ഷകൾ നിലനിർത്തുന്നുണ്ട്. 22നാണ് ഏർലി വോട്ടിംഗ് ആരംഭിച്ചത്. മേയ് മൂന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഇതുവരെ പോളിംഗ് ശതമാനം കണക്കാക്കുമ്പോൾ മന്ദഗതിയിലാണ് പോളിംഗ് മുന്നോട്ട് പോകുന്നതെന്നും ഇന്ത്യൻ വോട്ടർമാരുടെ പ്രത്യേകിച്ചു മലയാളി സമൂഹത്തിലെ വോട്ടർമാർ കഴിഞ്ഞകാലങ്ങളിൽ പ്രകടിപ്പിച്ചിരുന്ന ആവേശം ഇത്തവണ കാണുന്നില്ലെന്നും സ്ഥാനാർഥികൾ അഭിപ്രായപ്പെട്ടു.
മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന എലിസബത്ത് എബ്രഹാം, ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന പി .സി. മാത്യു, ഡോ. ഷിബു സാമുവൽ, സണ്ണിവെയ്ൽ സിറ്റി മേയർ മത്സരിക്കുന്ന സജി ജോർജ് എന്നിവരുടെ വിജയ സാധ്യതകൾ നിർണയിക്കുന്നതിൽ മലയാളി വോട്ടർന്മാരുടെ വോട്ടുകൾ നിർണായകമാണ്.
ഗാർലൻഡ് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടുന്നത് ശക്തരായ രണ്ട് മലയാളികളാണ്. ഇരുവരും വിജയം അവകാശപെടുന്നുടെങ്കിലും ഈ മത്സരത്തിൽ ആര് വിജയിക്കും എന്നുള്ളത് പ്രവചനാതീതമാണ്.
പി.സി. മാത്യു, ഡോ. ഷിബു സാമുവൽ എന്നീ രണ്ടു ഗാർലൻഡ് മേയർ സ്ഥാനാർഥികളും ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച് മലയാളി വോട്ടർമാർക്കിടയിൽ വളരെ അറിയപ്പെടുന്ന വ്യക്തികളാണ്.
സണ്ണിവെയ്ൽ സിറ്റി മേയർ സ്ഥാനാർഥി കഴിഞ്ഞ 20 വർഷമായി കൗൺസിലിൽ സേവനമനുഷ്ഠിക്കുന്നു. സിറ്റി മേയർ സ്ഥാനത്തേക്ക് മൂന്നാമതും മത്സരിക്കുന്ന സജി ജോർജ് വിജയം ഏറെക്കുറെ ഉറപ്പാക്കിയിരിക്കുന്നു.
മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന എലിസബത്ത് അബ്രഹാം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. ഈ വർഷത്തെ തെരഞ്ഞെടുപ്പ് അത്ര ആയാസകരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏർലി വോട്ടിംഗിന്റെ സമാപനം ദിനമായ ഇന്നും തെരഞ്ഞെടുപ്പ് ദിനമായ മേയ് മൂന്നിനും വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്ന് സ്ഥാനാർഥികൾ അഭ്യർഥിച്ചു.
ഐപാഡ് സീറ്റില്‍ കുടുങ്ങി; വിമാനം തിരിച്ചിറക്കി
ലോസ് ആഞ്ചല്‍സ്: യാത്രക്കാരന്റെ ഐപാഡ് സീറ്റുകള്‍ക്കിടയില്‍ കുരുങ്ങിയതിനെ തുടര്‍ന്നു ലുഫ്താൻസ വിമാനം തിരിച്ചിറക്കി. ലോസ് ഏഞ്ചല്‍സില്‍നിന്നു മ്യൂണിക്കിലേക്ക് പറന്നുയർന്ന എയർബസ് 380 വിമാനം യാത്ര തുടങ്ങി മൂന്നു മണിക്കൂറിനുശേഷമാണു ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്.
വിമാനത്തിൽ 461 യാത്രക്കാർ ഉണ്ടായിരുന്നു. ബിസിനസ് ക്ലാസിലെ യാത്രക്കാരന്റെ ഐപാഡ് ആണു സീറ്റുകള്‍ക്കിടയില്‍ കുരുങ്ങിയത്. സീറ്റിന്റെ ചലനം കാരണം ഐപാഡ് ഞെരിഞ്ഞമരുന്ന സ്ഥിതിയുണ്ടായി.
ലാപ്ടോപ്പുകളിലും ടാബ്ലെറ്റുകളിലുമുള്ള ലിഥിയം ബാറ്ററികൾ കേടായാലോ, ശക്തമായി ഉരയുന്പോഴോ തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു കണക്കിലെടുത്തു വിമാനം തിരിച്ചിറക്കാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു.
നിലത്തിറക്കിയശേഷം സീറ്റുകൾക്കിടയില്‍നിന്ന് ഐപാഡ് നീക്കി. ഇതിനുശേഷം വിമാനം യാത്ര തുടർന്നു.
വിമാനയാത്രയ്ക്കിടെ നഗ്നയായി സീറ്റിൽ മലമൂത്ര വിസർജനം; സ്ത്രീ അറസ്റ്റിൽ
ന്യൂയോർക്ക്: ഫിലാഡൽഫിയയിൽനിന്നു ഷിക്കാഗോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഒരു സ്ത്രീ നഗ്നയായി സീറ്റിൽ മലമൂത്രവിസർജനം നടത്തി. വസ്ത്രങ്ങൾ സ്വയം അഴിച്ചുമാറ്റി സീറ്റിൽ മലമൂത്ര വിസർജനം നടത്തുകയായിരുന്നു.
സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. ഷിക്കാഗോയിലെ മിഡ്വേ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ യാത്രക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിമാനം വൃത്തിയാക്കാൻ മണിക്കൂറുകൾ വേണ്ടിവന്നെന്നും ഇതുമൂലം വിമാനത്തിന്റെ തുടർ സർവീസ് വൈകിയെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. യാത്രക്കാരിക്കെതിരേ അധികൃതർ എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമല്ല.
കഴിഞ്ഞമാസം സൗത്ത് വെസ്റ്റ് എയർലൈൻസിലെ യാത്രയ്ക്കിടെ ഒരു യാത്രക്കാരൻ നഗ്നനായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം വിജ്ഞാനപ്രദമായി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡിക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം വിജ്ഞാനപ്രദമായി.
ശനിയാഴ്ച രാവിലെ 10.30 മുതൽ ബെൽറ്റിലൈനിലുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ് (3821 ബ്രോഡ്വേ ഗാർലൻഡ്, TX 75043) കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഫോറത്തിൽ അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര സ്വാഗതമാശംസിച്ചു. പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷ പ്രസംഗം നടത്തി.
"ഭാവി സുരക്ഷിതമാക്കുക.. ദീർഘകാല പരിചരണത്തിലെ ഉൾക്കാഴ്ചകളും തന്ത്രങ്ങളും' എന്ന വിഷയത്തെ കുറിച്ചു കൈൽ ജെ. നട്ട്സണും രോഗ പ്രതിരോധവും അഡ്വാൻസ്ഡ് കെയർ പ്ലാനിംഗ് എന്ന വിഷയത്തെ കുറിച്ചു ഡോ. സിനി പൗലോസ് (ഡിഒ, എഫ്എപി ഫാമിലി മെഡിസിൻ ഫിസിഷ്യൻ) പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി.
പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്), മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി),ഫ്രാൻസിസ് തോട്ടത്തിൽ (ജോയിന്റ് സെക്രട്ടറി), ജെയ്സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ) എന്നിവർ നേതൃത്വം നൽകി.
സൈമൺ ജേക്കബ്, ബോബൻ കൊടുവത്, സെബാസ്റ്റ്യൻ പ്രാക്കുഴി, രാജൻ ഐസക്, കോശി പണിക്കർ, പീറ്റർ നെറ്റോ, ജോസഫ് സിജു അഗസ്റ്റിൻ, നെബു കുര്യാക്കോസ്, അനശ്വരം മാമ്പിള്ളി, ജെ.പി. ജോൺ, സിജു വി. ജോർജ്, ടോമി നെല്ലുവേലിൽ, സാബു മാത്യു, ദീപക് നായർ, ജോസ് കുഴിപ്പിള്ളി, തോമസ് ഈശോ, ആർടിസ്റ്റ് ഷിബു എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
സിജു ആഗസ്റ്റിൻ (ന്യൂയോർക്ക് ഇൻഷുറൻസ്) ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ.
ട്രംപ് ഇഫക്റ്റ്; ഏഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വന്നതോടെ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ഏഷ്യൻ രാജ്യങ്ങളുടെ ചരക്കുകൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
ചൈനയിൽ നിന്നുള്ള ഇറക്കുമതികളാണ് ധാരാളമായി കുറഞ്ഞത്. മാരിടൈം റിസേർച്ചിൽ കേന്ദ്രീകരിക്കുന്ന സ്ഥാപനം സീ ഇന്റലിജൻസ് ഷെഡ്യൂൾ ചെയ്ത കുറെയേറെ ബുക്കിംഗുകൾ കാൻസൽ ചെയ്തതായി പറഞ്ഞു.
ഇവയെ വാണിജ്യ വൃത്തങ്ങൾ ബ്ലാങ്ക് സെയ്ലിംഗ്സ് എന്നാണ് വിളിക്കുന്നത്. ട്രംപിന്റെ താരിഫ് വർധന മൂലം ഏഷ്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ചരക്കു നീക്കങ്ങങ്ങളാണ് ഏതാണ്ട് പൂർണമായും നിലച്ചത്.
2025 ഏപ്രിൽ 14 മുതൽ മേയ് 11 വരെയുള്ള കാലയളവിൽ 60,000 ബ്ലാങ്ക് സെയ്ലിംഗ്സിൽ നിന്ന് 2,50,000 ആയി ഉയർന്നതായി റിപ്പോർട്ട് പറയുന്നു. ട്രംപിന്റെ ലിബറേഷൻ ഡേ പ്രഖ്യാപനത്തിനു ശേഷം ഏപ്രിൽ രണ്ടാം വാരത്തിൽ ഇത് 3,67,800 വരെ ഉയർന്നു.
നാടകീയമെന്നു തോന്നാവുന്ന ഈ വലിയ വർധന രാഷ്ട്രീയമായ അനിശ്ചിതത്വവും താരിഫ് പ്രഖ്യാപനവും മൂലമാണെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. ഇത് വ്യക്തമാക്കുന്നത് അന്താരാഷ്ട്ര വ്യാപാര രംഗത്ത് രാഷ്ട്രങ്ങളുടെ ഇങ്ങനെയുള്ള നിലപാടുകൾ എത്ര വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ്.
പുതിയ ഇറക്കുമതി ചുങ്കം അസ്വീകാര്യമാണ് എന്ന് മറ്റു രാഷ്ട്രങ്ങൾ തെളിയിക്കുന്നതിനൊപ്പം ഇറക്കുമതി സാധനങ്ങൾക്ക് എത്ര പെട്ടെന്ന് സ്വീകാര്യത നഷ്ടപ്പെടുന്നു എന്നും പറയാതെ പറയുന്നു. ഇത് യു എസ് സാമ്പത്തികാവസ്ഥയെയും തൊഴിൽ മേഖലയെയും പ്രത്യേകിച്ച് ഇറക്കുമതിയുമായി ബന്ധപ്പെട്ട മേഖലകളെ എങ്ങനെ ബാധിക്കും എന്നും പഠന വിധേയമാക്കേണ്ടതുണ്ട്.
സീ ഇന്റലിജൻസിന്റെ സിഇഒ അലൻ മർഫിയുടെ അഭിപ്രായത്തിൽ വളരെ പെട്ടന്ന് സംഭവിച്ച ഏഷ്യയിൽ നിന്ന് യുഎസിലേക്കുള്ള ചരക്കു നീക്കത്തിന്റെ സ്തംഭനം വ്യാപാര രംഗത്ത് അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.
ഷിപ്പിംഗ് ലൈനുകളുടെയും കാർഗോകളുടെയും ഉടമസ്ഥർ ചരക്കുകൾ താത്കാലികമായെങ്കിലും അയയ്ക്കാതെ ഇരുന്നു ആസന്ന ഭാവിയിൽ എന്ത് സംഭവിക്കും എന്നാലോചിക്കുകയാണ്. ഈ സ്തംഭനം എങ്ങനെ അവസാനിക്കും എന്നറിയാൻ കാത്തിരിക്കുന്നു.
ദീർഘകാല മാറ്റങ്ങൾ പിന്നീടാവാം എന്നവർ കരുതുന്നു. അതെ സമയം ട്രാൻസ് അറ്റ്ലാന്റിക് വ്യാപാരം അതെ നിലയിൽ തുടരുകയാണ് എന്നും മർഫി പറഞ്ഞു.
ഏഷ്യൻ രാജ്യങ്ങളെയാണ് ട്രംപിന്റെ താരിഫുകൾ ഏറ്റവും അധികം ബാധിച്ചത്. കമ്പോഡിയ - 49 ശതമാനം, വിയറ്റ്നാം - 46 ശതമാനം, ശ്രീ ലങ്ക - 44 ശതമാനം എന്നിവയാണ് ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീരുവ നൽകേണ്ടത്.
ഈ തീരുവകൾ 90 ദിവസങ്ങൾ കഴിഞ്ഞാൽ പുനഃപരിശോധിക്കും എന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ചൈനീസ് സാധനങ്ങൾ ഇപ്പോൾ അമേരിക്കയിൽ എത്തുമ്പോൾ 145 ശതമാനം തീരുവ നൽകണം. മിക്കവാറും കമ്പനികൾ അവരുടെ സാധനങ്ങൾക്ക് ഉയർന്ന വില ഉപഭോക്താക്കൾ നൽകേണ്ടി വരും എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞാഴ്ച ഷെയ്നും ടെമുവും വിലയിൽ ചില "അഡ്ജസ്റ്റ്മെന്റുകൾ' നടത്തുന്നതായി അറിയിച്ചു. വില ഉയർത്തുമ്പോൾ ഈ വിശേഷണമാണ് വ്യാപാര സ്ഥാപനങ്ങൾ സാധാരണ നല്‍കുന്നത്.
ചെറിയ വ്യവസായ സ്ഥാപനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ താരിഫുകൾ മൂലം തങ്ങൾ അനുഭവിക്കുന്ന വിഷമതകൾ പങ്കുവച്ചു. തീരുവകൾ തങ്ങളുടെ ഓപ്പറേറ്റിംഗ് ചെലവുകൾ വർധിപ്പിച്ചെന്നും ഏഷ്യൻ കച്ചവടക്കാരുമായുള്ള ബന്ധം വഷളാക്കിയെന്നും ഇവർ വിശദീകരിക്കുന്നു.
യുഎസിൽ കുട്ടികളുടെ ക്യാമ്പിലേക്ക് വാഹനം ഇടിച്ചുകയറി; നാലുപേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: ഇല്ലിനോയിസിൽ കുട്ടികളുടെ ക്യാമ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറി നാല് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. നാലു മുതൽ 18 വരെ വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
ഇവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കില്ല. ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
സംസ്ഥാന തലസ്ഥാനമായ സ്പ്രിംഗ്ഫീൽഡിന് 10 മൈൽ തെക്കായി സ്ഥിതി ചെയ്യുന്ന ചാത്തം എന്ന ചെറുപട്ടണത്തിലാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു. അപകടകാരണം വ്യക്തമല്ല.
ഡബ്ല്യുഎംസി യൂറോപ്പ് റീജൺ സോഷ്യൽ അവാർഡ് എസ്. ശ്രീകുമാറിനും റോയി ജോസഫ് മാൻവട്ടത്തിനും
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ ഈസ്റ്റർ - വിഷു ആഘോഷത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജണിന്റെ ഇരുപതാം കലാസാംസ്കാരികവേദി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്.
ജാതി, മത, ദേശ, ഭാഷ, വിശ്വാസങ്ങൾക്കതീതമായി പാവങ്ങൾക്കും അഭയാർഥികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി ലോകത്തോടു സംസാരിച്ച് അവർക്കായി നിരന്തരം ശബ്ദം ഉയർത്തിക്കൊണ്ടിരുന്ന മഹാനായ ഇടയശ്രേഷ്ഠനാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് പ്രസിഡന്റ് ജോളി എം. പടയാട്ടിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26ന് ഇന്ത്യൻ സമയം രാത്രി 7.30ന് യൂറോപ്പിലെ ഗായകനായ ജെയിംസ് പാത്തിക്കലിന്റെ ഉലകിൻ നാഥാ, ഇരുളിൽ തിരിയായി നീ വരൂ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടന്ന കലാസാംസ്കാരികവേദി ജെഗദൽപുർ ആർച്ച്ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
മതസൗഹൃദത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം സമ്മേളനങ്ങൾ ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണെന്നും ഇത്തരം കൂട്ടായ്മകൾ ഇനിയും സംഘടിപ്പിക്കണമെന്നും ഇതിനു നേതൃത്വം നൽകിയ ഡബ്ല്യുഎംസി യൂറോപ്പ് റീജണ്‍ അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു.
ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, യൂറോപ്പ് റീജൺ ചെയർമാൻ ജോളി തടത്തിൽ, സംസ്ഥാന എഡിജിപി അഡ്വ. ഡോ. ഗ്രേഷ്യസ് കുറിയാക്കോസ്, ഗ്ലോബൽ വൈസ് ചെയർപേഴ്സൻ മേഴ്സി തടത്തിൽ, വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി,
ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് പ്രഫ. ഡോ. ലളിത മാത്യു, അമേരിക്കൻ റീജൺ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ഗ്ലോബൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ, വേൾഡ് മലയാളി കൗൺസിലിനെ തുടക്കം മുതൽ നയിച്ചിട്ടുള്ള സണ്ണി വെളിയത്ത്,
ഫാ. ഡോ. സൂരജ് ജോർജ് പിട്ടാപ്പിള്ളി, രാജു കന്നക്കാട്ട്, ജർമൻ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അബ്രഹാം നടുവിലേഴത്ത്, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസങ്ങൾ കാരണം സ്വാമി ഗുരുരത്ന ജ്ഞാനതപസിക്ക് വെർച്വൽ പ്ലാറ്റ്ഫോമിൽ കയറുവാൻ സാധിച്ചില്ല. ഡബ്ല്യുഎംസി യൂറോപ്പ് റീജൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു.
ഡബ്ല്യുഎംസി യൂറോപ്പ് റീജൺ സോഷ്യൽ മീഡിയ അവാർഡ് പ്രശസ്ത മീഡിയ പ്രവർത്തകനായ എസ്. ശ്രീകുമാറിനും സാമൂഹ്യ പ്രതിബദ്ധത അവാർഡ് റോയി ജോസഫ് മാൻവെട്ടത്തിനും നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മേയ് 2, 3, 4 തീയതികളിൽ യുകെയിലെ സ്റ്റോൺ സ്റ്റാഫോർഡ്ഷൈനിലുള്ള ക്രൗൺ ഹോട്ടലിൽ വച്ചു നടക്കുന്ന യൂറോപ്പ് റീജണൽ കോൺഫറൻസിൽ വച്ചു അവാർഡുകൾ നൽകും. ലത ജെറോ കോഓഡിനേറ്ററായി.
മൃദുല ഷിജു, സിത്ന ആന്റണി, അൽഫോൻസ ജോർജ്, ലാലി ജോർജ്, ജാക്ലിൻ ദിലീഷ്, ബിന്തു ആഷ്ലെ, സിജി തോമസ് എന്നീ നർത്തകിമാർ അവതരിപ്പിച്ച ഫൂഷൻ മാർഗം കളിയും അമേരക്കിൻ റീജിണിലെ ഡെല്ലാസ് ദാൻസ് സ്കൂളിലെ കുട്ടികളുടെ ഗ്രൂപ്പ് ഡാൻസും യൂറോപ്യൻ ഗായകരായ ജെയിംസ് പാത്തിക്കൻ, ശ്രീജ ഷിൽഡ്കാംമ്പ് തുടങ്ങിയവരുടെ ശ്രൂതിമധുരമായ ഗാനങ്ങളും ഈസ്റ്റർ, വിഷു സൗഹൃദ കൂട്ടായ്മയെ കൂടുതൽ ധന്യമാക്കി.
ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലും മികച്ച നർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരിക വേദി മോഡറേഷൻ ചെയ്തത്.
കമ്പ്യൂട്ടർ എൻജിനിയറായ നിതീഷ് ഡേവീസ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്. ഡബ്ല്യുഎംസി യൂറോപ്പ് റീജൺ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ട്രഷറർ ഷൈബു ജോസഫ്, യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി, ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്പകത്തിനാൽ, യൂത്ത്ഫോറം സനു പടയാട്ടിൽ തുടങ്ങിയവർ ഈ മതസൗഹൃദ കൂട്ടായ്മയിൽ സജീവമായി പങ്കെടുത്തു.
ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ കൃതജ്ഞത പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്കായി എല്ലാ മാസത്തിന്റെയും അവസാനത്തെ ശനിയാഴ്ച ഡബ്ല്യുഎംസി യൂറോപ്പ് റീജൺ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം മേയ് 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് (യുകെ ടെെം) വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.
ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ സ്വാഗതം ചെയ്തു.
കാനഡയിൽ ലിബറൽ പാർട്ടി അധികാരത്തിലേക്ക്; മാർക് കർണി വിജയിച്ചു
ഒട്ടാവ: കാനഡയിൽ അധികാരം നിലനിർത്തി മാർക് കർണിയുടെ ലിബറൽ പാർട്ടി. പിയറി പൊയിലീവ്രയുടെ കൺസർവേറ്റീവ് പാർട്ടി കനത്ത തിരിച്ചടി നേരിട്ടു. ഒന്റാറിയോയിൽ ലിബറൽ പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ മാർക്ക് കാർണി ഔദ്യോഗികമായി വിജയിച്ചു.
64 ശതമാനം വോട്ടാണ് ഒന്റാറിയോയിൽ മാർക്ക് കാർണി നേടിയത്. 343 അംഗ പാർലമെന്റിൽ 165 സീറ്റുകൾ ലിബറൽ പാർട്ടി നിലനിർത്തി. കൺസർവേറ്റീവ് പാർട്ടി 146 സീറ്റ് നേടി. 172 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യമായി വേണ്ടത്. സർക്കാർ രൂപീകരിക്കുന്നതിനായി മാർക് കർണിക്ക് ചെറുപാർട്ടികളുടെ സഹായം തേടേണ്ടി വരും.
അതേസമയം, ഖാലിസ്ഥാൻ അനുകൂല നേതാവായി അറിയപ്പെടുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) മേധാവി ജഗ്മീത് സിംഗ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. മൂന്നാം തവണയും വിജയം ലക്ഷ്യമിട്ടിരുന്ന ജഗ്മീത് സിംഗ്, ബ്രിട്ടീഷ് കൊളംബിയയിലെ ബർണബി സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർഥിയായ വേഡ് ചാംഗിനോടാണ് പരാജയപ്പെട്ടത്.
ജഗ്മീത് സിംഗിന് ഏകദേശം 27 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ ചാംഗ് 40 ശതമാനത്തിലധികം വോട്ടുകൾ നേടി. വോട്ടു ശതമാനത്തിൽ ജഗ്മീത് സിംഗിന്റെ പാർട്ടിക്കും വലിയ ഇടിവ് നേരിട്ടിട്ടുണ്ട്. എൻഡിപിക്ക് ദേശീയ പദവി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ദേശീയ പദവി നിലനിർത്താൻ പാർട്ടികൾ കുറഞ്ഞത് 12 സീറ്റുകളെങ്കിലും നേടേണ്ടതുണ്ട്.
ഷിക്കാഗോ നായർ അസോസിയേഷൻ വിഷു ആഘോഷം സംഘടിപ്പിച്ചു
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ വിഷു ആഘോഷം ഡസ്പ്ളയിൻസിലുള്ള കെസിഎസ് സെന്ററിൽ നടന്നു.
ശ്രേയാ കൃഷ്ണന്റെ ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് അരവിന്ദ് പിള്ള ഈ പുതുവർഷം ഏവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെ എന്ന് ആശംസിച്ചു.
മുതിർന്ന അംഗമായ എം.ആർ.സി. പിള്ളയും മറ്റു ബോർഡ് അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി. സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്ന എം.എൻ.സി. നായരുടെ നിര്യാണത്തിൽ ഒരു മിനിറ്റ് മൗനം ആചരിച്ച് പ്രാർഥിച്ചു
എം.ആർ.സി. പിള്ള എല്ലാവർക്കും വിഷു കൈനീട്ടം നൽകി. അസോസിയേഷൻ അംഗവും പ്ലെയിൻ ഫീൽഡ് സിറ്റിയിലെ ട്രസ്റ്റിയുമായി തെരഞ്ഞെടുക്കപ്പെട്ട ശിവൻ മുഹമ്മയെ ചടങ്ങിൽ ആദരിച്ചു. കൂടാതെ സംഘടനയുടെ പുതിയ ഭാരവാഹികളെ പ്രസിഡന്റ് പ്രഖ്യാപിച്ചു. ലീലാ പിള്ളയുടെ നേതൃത്വത്തിൽ വിഷുക്കണി ഒരുക്കങ്ങൾ നടത്തി.
ദീപു നായർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. കൊച്ചുകലാകാരന്മാരുടെയും കലാകാരികളുടെയും വൈവിധ്യമാർന്ന പരിപാടികൾ ചടങ്ങിന് വളരെ ആസ്വാദ്യകരമായി.
സൗപർണിക കലാക്ഷേത്ര, ജയ്ലിൻ & ജയ്മി കരുണ എന്നിവരുടെ സംഘനൃത്തങ്ങൾ, സിദ്ധു വിനോദിന്റെ ഓടക്കുഴൽ ഗാനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. സദ്യയുടെ മേൽനോട്ടം ജിതേന്ദ്ര കൈമളും രവി മുണ്ടയ്ക്കലും ചേർന്ന് നിർവഹിച്ചു.
മറ്റു വിവിധ പരിപാടികൾക്ക് രഘു നായർ, രവി നായർ, വിജി നായർ, ചന്ദ്രൻ പിള്ള, ഗോപാൽ തുപ്പലിക്കാട്ട്, രാജഗോപാലൻ നായർ, ശോഭാ നായർ, വിജയ കൈമൾ, വിജയ പിള്ള, മിനി നായർ, ഉമാ മഹേഷ്, കലാ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
കാനഡയിൽ കാണാതായ ഇന്ത്യക്കാരിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി
ഒട്ടാവ: കാനഡയിൽ കാണാതായ ഇന്ത്യൻ വംശജയായ പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ദേര ബാസി സ്വദേശിനിയായ വൻഷികയാണ് ഒട്ടാവയിൽ മരിച്ചത്. മരണകാരണം അന്വേഷിച്ചുവരികയാണ്.
എഎപി എംഎൽഎ കുൽജിത് സിംഗ് രൺധാവയുടെ അടുത്ത അനുയായിയായ ദേവീന്ദർ സിംഗിന്റെ മകളാണ് വൻഷിക. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായി രണ്ടര വർഷം മുൻപാണ് വൻഷിക കാനഡയിലേക്ക് പോയത്.
ഏപ്രിൽ 25 ന് വൻഷികയെ കാണാതായതായി ഒട്ടാവയിലെ ഹിന്ദി സമൂഹം ഒട്ടാവ പോലീസ് സർവീസിന് എഴുതിയ കത്തിൽ പറയുന്നു. കൂടാതെ വളരെ പ്രധാനപ്പെട്ട പരീക്ഷയും ഇവർക്ക് എഴുതാനായില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അന്വേഷണം നടത്തിയിട്ടും അൻഷികയെ കണ്ടെത്താനായിരുന്നില്ല.
വൻഷികയുടെ മൃതദേഹം ഒട്ടാവയിലെ കടൽത്തീരത്ത് കണ്ടെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഷിക്കാഗോയിൽ ബ്രിങ്ക്സ് ട്രക്കിൽ നിന്നും പണം റോഡിലേക്ക് വീണു; മൂന്ന് ലക്ഷം ഡോളർ കാണാതായി
ഷിക്കാഗോ: ഷിക്കാഗോയിൽ ബ്രിങ്ക്സ് ഹോം സെക്യൂരിറ്റി കമ്പനിയുടെ ട്രക്കിൽ നിന്നും 3,00,000 ഡോളർ കാണാതായതായി പരാതി.
ഓക്ക് പാർക്കിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന്റെ പിൻവാതിൽ തുറന്ന് പണം സൂക്ഷിച്ചിരുന്ന മൂന്ന് ബാഗുകൾ താഴേക്ക് വീഴികയുമായിരുന്നു.
താഴേക്ക് വീണ ബാഗിന്റെ അടുത്തക്ക് നൂറിലധികം ആളുകൾ ഓടിയെത്തുകയും പണവുമായി കടന്നുകളഞ്ഞെന്നുമെന്നാണ് പരാതി.
ഡ്രൈവർ ട്രക്കുമായി ഓസ്റ്റിൻ ബൊളിവാർഡിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടില്ല.
റവ.ഫാ. ഷൈജു സി. ജോയിക്കും കുടുംബത്തിനും സെന്റ് പോൾസ് ഇടവക യാത്രയയപ്പ് നല്കി
ഡാളസ്: കഴിഞ്ഞ മൂന്നു വര്‍ഷം ഡാളസ് സെന്റ് പോൾസ് പള്ളിയുടെ വികാരിയായി സേവനം അനിഷ്ഠിച്ചിരുന്ന റവ.ഫാ. ഷൈജു സി. ജോയിക്കും കുടുംബത്തിനും സെന്റ് പോൾസ് ഇടവക സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം 12ന് നടത്തിയ യാത്രയയപ്പ് യോഗം വൈസ് പ്രസിഡന്റ് തോമസ് എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടി.
ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ അച്ചനും കുടുംബത്തിനും പൂച്ചെണ്ടുകള്‍ നല്കി വേദിയിലേക്ക് സ്വാഗതം ചെയ്തു. ഇടവക ഗായക സംഘത്തിന്റെ പ്രാരംഭ ഗാനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.
എം.സി. അലക്സാണ്ടർ (സീനിയർ സിറ്റിസൺ) പ്രാരംഭ പ്രാര്‍ഥന നടത്തി. സോജി സ്കറിയ(ഇടവക സെക്രട്ടറി) അച്ചനേയും കുടുംബത്തേയും ഇടവകാംഗങ്ങളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
പിന്നീട് നടന്ന അനുമോദന പ്രസംഗങ്ങള്‍ക്ക് ലീ മാത്യു (സണ്‍ഡേ സ്കൂൾ), ആനി വർഗീസ് (സേവികാ സംഘം), നോവിൻ വൈദ്യൻ (യൗംഗ് ഫാമിലി), ആനി ജോർജ് (യൂത്ത് ഫെല്ലോഷിപ്പ്),
ടോണി കോരുത് (യുവജന സഖ്യം), ജോൺ തോമസ് (ഗായക സംഘം), സോജി സ്കറിയ (സെന്റ് പോൾസ് ചർച്ച) എന്നിവര്‍ അച്ചനില്‍ നിന്നും തങ്ങളുടെ സംഘടനകള്‍ക്ക് ലഭിച്ച നേതൃത്വത്തിനും കരുതലിനും നന്ദിയും സ്നേഹവും അറിയിച്ചു.
ഇടവകയുടെ പാരിതോഷികം ട്രസ്റ്റിമാരായ ജോൺ മാത്യു, സക്കറിയ തോമസ് എന്നിവർ സന്തോഷപൂർവം അച്ചന് നൽകി. നന്ദി പ്രകാശനം സക്കറിയ തോമസ് രേഖപ്പെടുത്തി.
സണ്ണിവൽ വെസ്റ്റ് പ്രയർ ഗ്രൂപ്പ് തങ്ങളുടെ പാരിതോഷികം പ്രയർ ഗ്രൂപ്പ് ലീഡർ പി.പി. ചെറിയാൻ സ്നേഹപൂർവം അച്ചന് നൽകി.
കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഇടവക നല്കിയ സ്നേഹത്തിനും കൈത്താങ്ങലിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി കൊണ്ടായിരുന്നു സുബി കൊച്ചമ്മയുടെ മറുപടി പ്രസംഗം.
തങ്ങള്‍ക്ക് ഈ ദേശത്തും ആരെങ്കിലും ഉണ്ടെന്ന് ഒരു ധൈര്യം നല്കിയ ഇടവകയായിരുന്നു സെന്റ് പോൾസ് മാര്‍ത്തോമ്മാ ഇടവകയും അവിടെയുള്ള അംഗങ്ങളുമെന്ന് സുബി കൂട്ടിച്ചേര്‍ത്തു.
റവ. ഷൈജു സി. ജോയ് തന്റെ മറുപടി പ്രസംഗത്തില്‍ സെന്റ് പോൾസ് ഇടവകയിലെ അംഗങ്ങള്‍ തനിക്കും കുടുംബത്തിനും നല്കിയ സ്നേഹത്തിന് നന്ദിയറിയിച്ചു.
പുതിയ സ്ഥലത്തും ധന്യമായ ശുശ്രൂഷ ചെയ്യുവാന്‍ സാധ്യമാക്കിത്തരണമേയെന്ന് നിങ്ങള്‍ ഓരോരുത്തരും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.
മൂന്നു വർഷങ്ങളിലെ ഭാരവാഹികളെ പേരെടുത്തു പറഞ്ഞു നന്ദി അറിയിച്ചു. ആത്മായ ശുശ്രുഷകനായ രാജൻകുഞ്ഞു സി. ജോർജ് ക്ലോസിംഗ് പ്രയർ നടത്തി അച്ചന് ആശിർവാദം പറഞ്ഞ് യാത്രയയപ്പ് യോഗം അവസാനിപ്പിച്ചു.
കടന്നുവന്ന എല്ലാവര്ക്കും ഇടവക കമ്മിറ്റി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.
വാൻകൂവറിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചുകയറ്റി 11 പേരെ കൊലപ്പെടുത്തി
വാൻകൂവർ: കാനഡയിലെ വാൻകൂവർ നഗരത്തിൽ ഫിലിപ്പീനി വംശജരുടെ തെരുവാഘോഷത്തിലേക്കു അക്രമി കാർ ഓടിച്ചുകയറ്റി 11 പേരെ കൊലപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച രാത്രി എട്ടിനുണ്ടായ അപകത്തിൽ നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ സ്ഥലത്തുണ്ടായിരുന്നവർ പിടികൂടി പോലീസിനു കൈമാറി.
തീവ്രവാദ ആക്രമണമാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തൂ എന്നും പോലീസ് പറഞ്ഞു.
എന്നിരുന്നാലും, ആക്രമണം ആസൂത്രണം ചെയ്തതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്രൈവർ ഏഷ്യക്കാരനാണെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്.
തെരുവ് ഉത്സവം വീക്ഷിച്ചുകൊണ്ട് നൂറുകണക്കിന് ആളുകൾ റോഡരികിലുണ്ടായിരുന്നുവെന്നും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുന്നതിന് മുമ്പ് കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയെന്നും ദൃക്സാക്ഷി പറഞ്ഞു.
കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. 2022ൽ, കാനഡയിലെ വിന്നിപെഗിൽ ഫ്രീഡം കോൺവോയ് പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഒരു കാർ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
പ്രിൻസ് ആൻഡ്രൂവിനും ജെഫ്രി എപ്സ്റ്റിനുമെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരി ജീവനൊടുക്കി
ടെക്സസ്: അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റിനും ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനുമെതിരേ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച വിർജീനിയ ഗിഫ്രെ(41) ജീവനൊടുക്കി.
17 വയസുള്ളപ്പോൾ പ്രിൻസ് ആൻഡ്രൂവിനും ജെഫ്രി എപ്സ്റ്റിനും തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് വിർജീനിയ ആരോപിച്ചത് വലിയ വാർത്തയായിരുന്നു.
വ്യാഴാഴ്ച വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഫാമിൽ വിര്‍ജീനിയയെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് കുടുംബം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയാണ്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. യുഎസില്‍ ജനിച്ച വിര്‍ജീനിയ ഭര്‍ത്താവ് റോബര്‍ട്ടിനും മക്കള്‍ക്കും ഒപ്പം ഓസ്ട്രേലിയയിലെ നോര്‍ത്ത് പെര്‍ത്തിലാണ് താമസിച്ചിരുന്നത്.
സാമുവൽ മത്തായി ചെയർമാനായി ഫോമാ ലാംഗ്വേജ് എജ്യുക്കേഷൻ കമ്മിറ്റി രൂപീകരിച്ചു
ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമയുടെ ലാംഗ്വേജ് ആൻഡ് എജ്യുക്കേഷൻ കമ്മിറ്റി ചെയർമാനായി സാമൂഹിക-സാംസ്കാരിക പ്രവർത്തകൽ സാമുവൽ മത്തായിയെ (സാം) നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.
എൽസി ജൂബ് (എമ്പയർ റീജിയൺ), ബിനി മൃദുൽ (വെസ്റ്റേൺ റീജിയൺ), അമ്മു സക്കറിയ (സൗത്ത് ഈസ്റ്റ് റീജിയൺ) എന്നി വരെ കമ്മിറ്റി മെമ്പർമാരായും നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഫോമയുടെ മുൻ ദേശീയ കമ്മിറ്റി അംഗവും ഡാളസ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ സാമുവൽ മത്തായി സ്കൂൾ തലം തൊട്ടേ കലയിലും സാഹിത്യത്തിലും സാംസ്കാരിക വേദികളിലും മികവു തെളിയിച്ച വ്യക്തിയാണ്.
സ്കൂൾ, കോളജ് വിദ്യാഭ്യാസ കാലത്ത് കൈയെഴുത്ത് മാസികയുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചുകൊണ്ടാണ് പ്രസ്തുത മേഖലകളിലേയ്ക്ക് സാം ചുവടുകൾ വച്ചത്. മലയാള ഭാഷയുടെയും നമ്മുടെ കലാസാംസ്കാരിക പൈതൃകത്തിന്റെയും തനതായ മൂല്യം ഒട്ടും ചോർന്നു പോകാതെ വരും തലമുറയ്ക്ക് പകർന്നു നൽകുവാൻ താനും തന്റെ കമ്മിറ്റിയും പ്രതിജ്ഞാബദ്ധമാണെന്ന് സാമുവൽ മത്തായി അഭിപ്രായപ്പെട്ടു.
മലയാളം എന്ന ശ്രേഷ്ഠ ഭാഷയുടെ ദീപശിഖ പുതുതലമുറയിലേയ്ക്ക് പകരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മലയാളി ലോകത്തെവിടെ ആയിരുന്നാലും തന്റെ സംസ്കാരത്തെയും ഭാഷയെയും പൈതൃകത്തേയും കൂടെ കൂട്ടുകയും, പുതിയ തലമുറയ്ക്ക് അത് പകർന്നു നൽകുകയും ചെയ്യും.
എമ്പയർ റീജിയന്റെ മുൻ സെക്രട്ടറിയായ എൽസി ജൂബ് ഇപ്പോൾ റീജിയന്റെ കോചെയർ ആണ്. മലയാളി അസോസിയേഷൻ ഓഫ് റോക്ക്ലാൻഡ് കൗണ്ടിയാണ് മാതൃ സംഘടന. ന്യൂയോർക്ക് സെന്റ് തോമസ് മാർ തോമസ് പള്ളി സെക്രട്ടറി, അക്കൗണ്ടന്റ്, ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജൂബ് ഡാനിയേൽ ആണ് ഭർത്താവ്.
കണ്ണൂർ സ്വദേശിയായ ബിനി മൃദുൽ എഴുത്തുകാരിയാണ്. സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളീസ് അംഗമായ ബിനി മൃദുൽ കാലിഫോർണിയയിൽ ഐ.ടി രംഗത്ത് പ്രവർത്തിക്കുന്നു.
അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമായും വിമൺസ് ഫോറം ചെയറായും സേവനം അനുഷ്ടിച്ചിട്ടുള്ള അമ്മു സക്കറിയ സാഹിതൃ രംഗത്ത് പല അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
"അമ്മ മനസ്' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബായി, ഡൽഹി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സ്കൂൾ പ്രിൻസിപ്പലായിരുന്ന അമ്മു സക്കറിയ 2022-24ൽ ഫോമായുടെ ലാംഗ്വേജ് ആൻഡ് എജ്യുക്കേഷൻ ഫോറം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
സാമുവൽ മത്തായിയുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയെ ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും ഹൃദ്യമായ അശംസകൾ നേരുകയും ചെയ്തു.
സ്പീക്കർ മൈക്ക് ജോൺസണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉൾപ്പോരുകൾ അതിജീവിക്കുവാൻ കഴിയുമോ?
വാഷിംഗ്ടൺ: യുഎസ് സ്പീക്കർ മൈക്ക് ജോൺസണെ പിന്താങ്ങുന്നവർ റിപ്പബ്ലിക്കൻ പാർട്ടിയിൽ കുറയുകയാണ്. താൻ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്ന പ്രഖ്യാപനം നടത്താൻ ജോൺസണെ പ്രേരിപ്പിച്ചതും ഇതായിരിക്കും.
എന്നാൽ ഈ ടെർമിലെ ശേഷിച്ച കാലം പോലും സ്പീക്കറായി ജോൺസണ് തുടരാൻ കഴിയുമോ എന്ന ചോദ്യം പ്രസ്ക്തമായി ഉയരുന്നു. സ്പീക്കറുടെ നടപടികൾ ചോദ്യം ചെയ്തു റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ സഭാംഗങ്ങൾ ഇടയ്ക്കിടെ മുന്നോട്ടു വരുന്നുണ്ട്.
ട്രംപിനെ പൂർണമായി പിന്തുണക്കുന്നില്ല എന്ന് പ്രസിഡന്റിനോട് അടുത്തവർക്ക് തോന്നുന്നില്ല എങ്കിൽ പാർട്ടി സംവിധാനത്തിൽ വലിയ പരിഗണന ലഭിക്കില്ല എന്ന് പരാതിപ്പെടുന്ന ജിഒപി സഭാംഗങ്ങളുടെ എണ്ണം വർധിച്ചു വരുന്നു.
ട്രംപിനെ പിന്തുണക്കുന്ന ജിഒപി സഭാംഗങ്ങൾക്ക് എംഎസ്എൻബിസി, സിഎൻഎൻ ടെലിവിഷൻ ചാനലുകളിൽ വലിയ സ്വീകാര്യത ലഭിക്കുന്നു എന്ന് എതിർ വിഭാഗം ആരോപിക്കുന്നു.
റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിലും (ആർഎൻസി) കോൺസർവേറ്റിവ് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയിലും (സിപിഎപിസി) ഇതേ സമീപനം ആണ് തങ്ങൾ നേരിടുന്നത് എന്നും ഇവർ ആരോപിക്കുന്നു.
എങ്കിലും ട്രംപിനെ അനുകൂലിക്കുന്നവർ തുടർച്ചയായി ട്രംപ് കൊണ്ട് വരുന്ന ബില്ലിനെ അനുകൂലിച്ചും എതിർത്തും ചർച്ചകൾ നടത്തുന്നുണ്ട്. ഒരു ബജറ്റ് റീകൺസിലിയേഷൻ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ചെലവിടലിനെ സംബന്ധിച്ചു നീണ്ട ചർച്ചകളാണ് നടക്കുന്നത്.
ഒരു ഫിലി ബസ്റ്ററിലേക്ക് നീങ്ങുന്നതിനു മുൻപ് ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട് എന്ന് ജിഒപിക്കു അറിയാം. 2017ൽ അഫോർഡബിൾ കെയർ ആക്ട് റദ്ദാക്കാൻ റിപ്പബ്ലിക്കനുകൾ ശ്രമിച്ചപ്പോൾ മനസിലാക്കിയത് പോലെ ഉദ്ദേശിച്ചത് പോലെ പിന്തുണ ലഭിച്ചില്ല എന്ന് വരാം.
എട്ടു വർഷത്തിന് ശേഷം വീണ്ടും അതെ അവസ്ഥയിലേക്ക് സഭയെ തള്ളി വിടുകയാണോ എന്ന് റിപ്പബ്ലിക്കനുകൾ ആലോചിക്കേണ്ടതുണ്ട്. ഇപ്പോഴും റിപ്പബ്ലിക്കനുകൾ രണ്ടു സഭകളും നിയന്ത്രിക്കുന്നു. എന്നാൽ ആരോഗ്യ പരിരക്ഷയെക്കുറിച്ചു ഒന്നായി ഒരു തീരുമാനം എടുക്കാൻ ഇപ്പോഴും കഴിയുന്നില്ല.
സഭ പാസാക്കിയ ബജറ്റ് റസൊല്യൂഷൻ ഏവർക്കും ബാധകം അല്ല. എന്നാൽ ഇത് ഒരു ഒത്തുതീർപ്പു നടപടി എന്ന നിലയിൽ സർവപ്രധാനമായ ചുവടുവയ്പ്പ് ആണ്. തുടർന്ന് വന്ന സെനറ്റിലെ പ്രമേയം ഇതനുസരിച്ചുള്ളതായിരുന്നില്ല. കുറഞ്ഞ നികുതി എന്ന ലക്ഷ്യത്തിലേക്ക് റിപ്പബ്ലിക്കൻ പാർട്ടി എങ്ങനെ എത്തിച്ചേരും എന്ന് ഇപ്പോഴും നിശ്ചയമില്ലാത്ത അവസ്ഥയിലാണ്.
സമ്പന്നരെ കൂടുതൽ നികുതി നൽകുന്ന അവസ്ഥയിലേക്ക് എത്തിക്കുക വിഷമകരമാണ്. യാഥാസ്ഥിതികാരായ സ്പീക്കർ മൈക്ക് ജോൺസണെ പോലെയുള്ളവർ ഒരു ബാലൻസ്ഡ് ബജറ്റ് വേണമെന്ന് പ്രഖ്യാപിക്കുന്നു.
പക്ഷെ എങ്ങനെ ഈ ലക്ഷ്യത്തിലെത്തും എന്ന് പറയാനാവുന്നില്ല. ഫലമോ മെഡിക്കയ്ഡ് പോലെ വളരെ ജനപ്രിയമായ പദ്ധതികൾ വെട്ടിച്ചുരുക്കി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചിലർ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ വരെ നിർത്താനോ നിയന്ത്രിക്കുവാനോ ശ്രമിക്കണമെന്ന് നിർദേശിക്കുന്നുണ്ട്.
ഒപ്പം മെഡിക്കയേറിയിലും നിയന്ത്രണം ശുപാർശ ചെയ്യുന്നു. ഇവയെല്ലാം പൊതുജനങ്ങൾക്ക് തീരെ അസ്വീകാര്യമായിരിക്കും. സഭയിൽ വളരെ നേർത്ത ഭൂരിപക്ഷം മാത്രമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ നിർദേശങ്ങൾ സ്വീകരിച്ചാൽ വലിയ വില നൽകേണ്ടി വരും. ബിസിനസ് ക്ലാസിനെയും വർക്കിംഗ് ക്ലാസ്സിനെയും ഒന്ന് പോലെ ഇത് എതിർ ദിശയിലേക്കു നീക്കും.
90 ദിവസത്തേക്ക് ട്രംപ് ഏർപ്പെടുത്തിയ ഫണ്ടിംഗ് ഫ്രീസിന്റെ കാലാവധി അവസാനിക്കുമ്പോൾ ഫ്രീസിംഗ് അവസാനിപ്പിക്കുവാനുള്ള നീക്കത്തിലാണ് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ജോൺ മകോണേൽ. ജഡ്ജ് മക്കോനെലിനെ നിയമിച്ചത് മുൻ പ്രസിഡന്റ് ബാരാക് ഒബാമയാണ്.
ഫണ്ടിംഗ് ഫ്രീസിലെ ഭാഷ അവ്യക്തമാണ് എന്നാണ് മക്കോനെലിന്റെ കണ്ടെത്തൽ. ഫണ്ടിംഗ് ഫ്രീസിനെതിരെ ഒരു റെസ്ട്രൈനിംഗ് ഓർഡർ നൽകാനാണ് താൻ ഉദ്ദേശിക്കുന്നത് എന്ന് ജഡ്ജ് പറഞ്ഞു.
പ്രചാരണ സാമഗ്രികൾ ട്രംപും ഒബാമയും വിൽക്കാൻ ആരംഭിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ട്രംപും മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രചാരണ സാമഗ്രികളുടെ വില്പന പല ക്യാമ്പയിനുകളിലൂടെ തുടർന്നിരുന്നു.
ജിഒപി അവരുടെ ധനശേഖരണം പല പല നാമകരണത്തിലൂടെ മുന്നോട്ടു കൊണ്ട് പോകുകയാണ്.
ഇതിനിടയിൽ പ്രസിഡണ്ട് 'ട്രംപ് ഒഫീഷ്യൽ 2028' തൊപ്പികളും വിൽക്കാൻ ആരംഭിച്ചു. 50 ഡോളറാണ് ഒരു തൊപ്പിയുടെ വില.
ഒബാമയുടെ പ്രചാരണ സംഘവും ധനസമാഹരണത്തിൽ പിന്നിലല്ല. 'ഒബാമ 28' തൊപ്പികളും വിപണിയിൽ എത്തിയിട്ടുണ്ട്.
ഫിലാഡൽഫിയയിൽ ബെെക്ക് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
പെൻസിൽവാനിയ: ഫിലാഡൽഫിയയിൽ താമസിക്കുന്ന തോമസ് വർഗീസിന്റെയും(ഷാജി) പരേതയായ സിൽജി തോമസിന്റെയും മകനായ ഷെയ്ൻ തോമസ് വർഗീസ്(22) ബെെക്ക് അപകടത്തിൽ മരിച്ചു.
വ്യാഴാഴ്ച ഫിലാഡൽഫിയയിലാണ് അപകടം നടന്നത്. ഫിലാഡൽഫിയയിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്ന സാഹസിക ബെെക്ക് യാത്രക്കാരനായിരുന്നു ഷെയ്ൻ.
അപകടത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. കൂടാതെ വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമായിട്ടില്ല. സംസ്കാരം പിന്നീട്.
കോട്ടയത്ത് മന്ത്രമംഗല്യ നിധിയുടെ സഹായം വിതരണം ചെയ്തു
കോട്ടയം: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്(മന്ത്ര) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ സഹായത്തിനായി പ്രഖ്യാപിച്ച മംഗല്യ നിധിയുടെ 2025 ലെ സഹായം ഒരു ലക്ഷം രൂപ കോട്ടയം ജില്ലയിൽ കുമ്മനത്ത് ഒ.എൻ. ശശി - രാജമ്മ ശശി ദമ്പതികൾക്ക് സമ്മാനിച്ചു.
കുമ്മനത്ത് നടന്ന ചടങ്ങിൽ മന്ത്ര പി.ആർ. ഹെഡ് രഞ്ജിത് ചന്ദ്രശേഖർ മംഗല്യ നിധി കൈമാറി. മന്ത്രയുടെ പ്രസിഡന്റ് ശ്യാം ശങ്കർ, മുൻ പ്രസിഡന്റ് ഹരി ശിവരാമൻ, മുൻ സെക്രട്ടറി അജിത് നായർ, ഭാരവാഹികളായ സുരേഷ് കരുണാകരൻ തുടങ്ങി ഇതിനു പിന്നിൽ പ്രവർത്തിച്ച മന്ത്രയുടെ ഭാരവാഹികൾക്ക് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി
സജീവ് ശ്രീധരൻ സേവാഭാരതി തിരുവാർപ്പ് യൂണിറ്റ് പ്രസിഡന്റ്, മുരാരി ഉത്തമൻ സേവാഭാരതി തിരുവാർപ്പ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി, അമ്പിളി സന്തോഷ്കുമാർ സേവാഭാരതി തിരുവാർപ്പ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നിവർ സന്നിഹിതരായിരുന്നു.
സാമൂഹ്യമായോ സാമ്പത്തികമായോ പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ മംഗല്യം തടസപ്പെടാൻ ഇടയാകരുത് എന്ന സദുദ്ദേശത്തിൽ, കഴിയാവുന്നിടത്തോളം സഹായം എത്തിക്കാൻ രൂപീകരിക്കുന്ന സഹായനിധിയാണിത്.
അർഹിക്കുന്ന കരങ്ങളിൽ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധ പ്രവർത്തകരെ സഹകരിപ്പിച്ചു കൊണ്ടാണ് സേവനം എത്തിക്കാൻ ശ്രമിക്കുന്നത്. മന്ത്രയുടെ പ്രവർത്തനങ്ങളിൽ സേവനത്തിനു മികച്ച പരിഗണനയാണ് എപ്പോഴും നൽകുന്നതെന്നു പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.
കൂടുതൽ സേവന പദ്ധതികൾക്കായി വരും കാലങ്ങളിൽ അംഗങ്ങൾ മുന്നോട്ടു വരുമെന്ന് സെക്രട്ടറി ഷിബു ദിവാകരൻ പ്രത്യാശ പ്രകടിപ്പിച്ചു. വിശ്വ സേവാ ഫൗണ്ടേഷൻ വഴി വരും വർഷങ്ങളിൽ വിവിധ സേവന കർമ്മ പദ്ധതികൾ രൂപീകരിക്കാൻ പദ്ധതിയിടുന്നതായി പ്രസിഡന്റ് ഇലെക്ട് കൃഷ്ണരാജ് മോഹനൻ അറിയിച്ചു.
നോർത്ത് കാരോളിനയിൽ ഈ വർഷം ജൂലൈ മൂന്ന് മുതൽ ആറ് വരെ നടക്കുന്ന രണ്ടാമത്തെ ഗ്ലോബൽ കൺവെൻഷനായ "ശിവോഹം 2025'ന് തയാറെടുപ്പുകൾ പുരോഗമിക്കുന്നു.
ജപ്പാനെ മറികടന്ന് കലിഫോർണിയ നാലാമത്തെ സന്പദ്വ്യവസ്ഥ
സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനം ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സന്പദ്വ്യവസ്ഥ എന്ന നേട്ടം കരസ്ഥമാക്കി. അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) കണക്കുകളെ അടിസ്ഥാനമാക്കി കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ആണ് ഇക്കാര്യം അറിയിച്ചത്.
2024 വർഷത്തിൽ ജപ്പാനിലെ മൊത്ത അഭ്യന്തര ഉത്പാദനം (ജിഡിപി) 4.01 ലക്ഷം കോടി ഡോളർ ആയിരുന്നു. ഇതേ വർഷത്തിൽ കലിഫോർണിയയുടെ ജിഡിപി 4.10 ലക്ഷം കോടിയായി ഉയർന്നു. അമേരിക്ക, ചൈന, ജർമനി എന്നീ രാജ്യങ്ങളാണു കലിഫോർണിയയ്ക്കു മുന്നിലുള്ളത്.
അമേരിക്കൻ സംസ്ഥാനങ്ങളിൽ വ്യവസായ, കാർഷിക ഉത്പാദനത്തിൽ ഒന്നാം സ്ഥാനം കലിഫോർണിയയ്ക്കാണ്. സാങ്കേതികവിദ്യയുടെ തലസ്ഥാനമായ സിലിക്കൺ വാലിയും സിനിമാ വ്യവസായ കേന്ദ്രമായ ഹോളിവുഡും സ്ഥിതി ചെയ്യുന്നത് സംസ്ഥാനത്താണ്.
അതേസമയം, പ്രസിഡന്റ് ട്രംപിന്റെ വ്യാപാരയുദ്ധം കാലിഫോർണിയയുടെ സാന്പത്തികവളർച്ചയ്ക്കു തടസമാകുമെന്ന ഭീതി ഗവർണർ ഗാവിൻ ന്യൂസമിനുണ്ട്. ഇറക്കുമതി ചുങ്കം പ്രഖ്യാപിക്കാൻ ട്രംപിനുള്ള അധികാരം ചോദ്യം ചെയ്ത് അദ്ദേഹം കോടതിയെ സമീപിച്ചിട്ടുണ്ട്.
സൈനിക രഹസ്യങ്ങൾ ചൈനയ്ക്ക് വിറ്റു; യുഎസ് ആർമി സൈനികന് ഏഴ് വർഷം തടവ്
ടെക്സസ്: അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചൈനീസ് ഉദ്യോഗസ്ഥർക്ക് വിറ്റതിനും ഈ പദ്ധതിയിൽ മറ്റുള്ളവരെ നിയമിക്കാൻ ശ്രമിച്ചതിനും യുഎസ് മുൻ ആർമി ഇന്റിലജൻസ് ഉദ്യോഗസ്ഥൻ അടുത്ത ഏഴ് വർഷം ജയിലിറയിൽ കിടക്കും.
ബുധനാഴ്ച ടെക്സസിലെ വിൽസ് പോയിന്റിൽ നിന്നുള്ള 25 വയസുകാരനായ കോർബിൻ ഷുൾട്സിനെ രഹസ്യ യുഎസ് സൈനിക ദേശീയ പ്രതിരോധ വിവരങ്ങൾ ശേഖരിച്ച് ചൈനീസ് സർക്കാരുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഷുൾട്സ് എന്ന വ്യക്തിക്ക് 42,000 ഡോളറിൽ കൂടുതൽ നൽകി കൈമാറാൻ ഗൂഢാലോചന നടത്തിയതിനുമാണ് 84 മാസം ഫെഡറൽ ജയിലിൽ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
രജിസ്ട്രേറ്റഡ് വിവരങ്ങൾ സംരക്ഷിക്കുന്നത് നമ്മുടെ ദേശീയ സുരക്ഷയ്ക്ക് പരമപ്രധാനമാണ്, ആ വിശ്വാസ ലംഘനം നടക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെയാണ് ഈ ശിക്ഷ പ്രതിഫലിപ്പിക്കുന്നത്, യുഎസ് ആർമിയുടെ കൗണ്ടർ ഇന്റലിജൻസ് കമാൻഡിന്റെ കമാൻഡിംഗ് ജനറൽ ബ്രിഗേഡിയർ ജനറൽ റെറ്റ് ആർ. കോക്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഫൈറ്റർ ജെറ്റ് മാനുവലുകൾ, മിസൈലുകളെക്കുറിച്ചുള്ള രേഖകൾ, ബീജിംഗിന്റെ തായ്വാന്റെ ഭീഷണിയുമായി ബന്ധപ്പെട്ട് റഷ്യ ഉക്രെയ്നിനെ ആക്രമിച്ചതിൽ നിന്ന് പഠിച്ച പാഠങ്ങൾ, നാറ്റോ സൈനിക വിന്യാസ സ്ഥലങ്ങൾ, കൊറിയൻ ഉപദ്വീപിലും ഫിലിപ്പീൻസിലും യുഎസ് സൈനികാഭ്യാസങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ, വലിയ തോതിലുള്ള യുദ്ധ പ്രവർത്തനങ്ങളിൽ ആളില്ലാ വ്യോമ സംവിധാനങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഷുൾട്സിന്റെ പ്രവർത്തനങ്ങൾ സൈനിക ഉദ്യോഗസ്ഥരെ വ്യക്തിപരമായ ബഹുമതിക്ക് മുകളിൽ വ്യക്തിഗത നേട്ടം പ്രതിഷ്ഠിക്കുന്ന അപകടത്തിലാക്കുന്നുവെന്ന് കമാൻഡിംഗ് ജനറൽ ബ്രിഗേഡിയർ ജനറൽ പറയുന്നു, നിലവിലുള്ളതും മുൻ യുഎസ് സൈനികരുമായ സൈനികരോട് സമാനമായ സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ന്ധനമ്മുടെ ദേശീയ പ്രതിരോധ വിവരങ്ങൾ മോഷ്ടിക്കാനുള്ള ശ്രമങ്ങളിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന അക്ഷീണം പ്രവർത്തിക്കുന്നു, കൂടാതെ സൈനികരാണ് പ്രധാന ലക്ഷ്യം,എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ബുധനാഴ്ച പ്രസ്താവിച്ചു,
കോഴിയിറച്ചി കഴിക്കുന്നത് ആയുസ് കുറയ്ക്കുമെന്ന് പുതിയ പഠനം
ന്യൂയോർക്ക്: റെഡ് മീറ്റിന് പകരം ചിക്കൻ പോലുള്ള വൈറ്റ് മാംസം കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നുള്ള ധാരണ തെറ്റാണെന്ന് പുതിയ പഠനം.
കോഴിയിറച്ചിയും മറ്റു റ്റ് മീറ്റുകളും കഴിക്കുന്നത് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ കാൻസറും മറ്റു കാരണങ്ങൾ കൊണ്ടുമുള്ള മരണ സാധ്യതയും ഗണ്യമായി വർധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു.
അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിന്റെ വക്താവ് തെരേസ ജനറൽ, എംഎസ്, ആർഡി, സിഡിഎന്റെ നേതൃത്വത്തിൽന്യൂട്രിയന്റുകളിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തെക്കൻ ഇറ്റലിയിൽ താമസിക്കുന്ന 4,869 ആളുകളാണ് പഠനത്തിൽ പങ്കെടുത്തത്. ഇവർ ഭക്ഷണക്രമം, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള സർവേയിൽ പങ്കെടുത്ത് വിവരങ്ങൾ നൽകിയിരുന്നു. 2006 മുതൽ 2024 വരെയുള്ള പഠന കാലയളവിൽ, ഗവേഷകർ മാംസ ഉപഭോഗത്തെ റെഡ്, വൈറ്റ് എന്നിങ്ങനെ തരംതിരിച്ച് വിവരങ്ങൾ ശേഖരിച്ചു.
ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ (ഏകദേശം 10 ഔൺസ്) കോഴിയിറച്ചി കഴിക്കുന്നവർക്ക് ആഴ്ചയിൽ 100 ഗ്രാമിൽ താഴെ (ഏകദേശം 3.5 ഔൺസ്) മാത്രം കഴിക്കുന്നവരെ അപേക്ഷിച്ച് ഉയർന്ന കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ച് മരിക്കാനുള്ള സാധ്യത 27 ശതമാനമാണ് കൂടുതലാണെന്ന് പഠനം കണ്ടെത്തി.
300 ഗ്രാമിൽ കൂടുതൽ വെളുത്ത മാംസം കഴിക്കുന്നവരിൽ ഈ അപകടസാധ്യത ഗണ്യമായി വർധിച്ചു. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ മരണകാരണങ്ങൾക്കും ഇത് കാരണമാകുമെന്നാണ് പഠനം പറയുന്നത്.
ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ വെറ്റ് മീറ്റ് കഴിക്കുന്ന ആളുകൾക്ക് 100 ഗ്രാമിൽ താഴെ കഴിക്കുന്നവരെ അപേക്ഷിച്ച് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ കാൻസർ മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാണ്. കോഴി പാകം ചെയ്യുന്ന രീതിയും സംസ്കരിക്കുന്നതും ആരോഗ്യത്തെ സ്വാധീനിച്ചേക്കാം.
ഗ്രിൽ ചെയ്യുക, ബാർബിക്യൂ ചെയ്യുക, വറുക്കുക തുടങ്ങിയ ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഹെറ്ററോസൈക്ലിക് അമിനുകളും പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇത് കാൻസർ സാധ്യത വർധിപ്പിക്കും. പഠനത്തിൽ പങ്കെടുത്തവർ മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നുണ്ടെങ്കിലും, അവർ കഴിച്ച ചില കോഴിയിറച്ചി സംസ്കരിച്ചതായിരിക്കാം. സംസ്കരിച്ച മാംസത്തിൽ സോഡിയം, പ്രിസർവേറ്റീവുകൾ, പൂരിത കൊഴുപ്പ് എന്നിവ കൂടുതലാണ്.
ഇത് ആരോഗ്യത്തിന് ദോഷകരമാണ്. സംസ്കരിച്ച ചിക്കൻ ഉൽപന്നങ്ങളും ചിക്കൻ നഗറ്റുകളും ഒഴിവാക്കുക. പകരം മേച്ചിൽപ്പുറങ്ങളിൽ വളർത്തുന്നതോ ജൈവികമോ ആയ ചിക്കൻ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മുൻ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
ഹൂസ്റ്റൺ: 20 വർഷം മുൻപ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 41 വയസുകാരനായ മൊയ്സെസ് സാൻഡോവൽ മെൻഡോസയുടെ വധശിക്ഷ നടപ്പാക്കിയതായി ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ അറിയിച്ചു.
ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട മൂന്നാമത്തെ തടവുകാരനാണ് മെൻഡോസ. ഹണ്ട്സ്വില്ലെയിലെ സംസ്ഥാന പെനിറ്റൻഷ്യറിയിൽ വച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്.
2004 മാർച്ചിൽ 20 വയസുള്ള യുവതിയെ കൊലപ്പെടുത്തിയതിന് മെൻഡോസ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതി യുവതിയെ ലൈംഗികമായി ആക്രമിച്ച ശേഷമാണ് കൊലപ്പെടുത്തിയത്.
തുടർന്ന് മൃതദേഹം ഒരു കുഴിയിലേക്ക് കൊണ്ടുപോയി തീയിട്ട ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ദിവസങ്ങൾക്കു ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
വധശിക്ഷ നടപ്പാക്കുന്നതിനു മുൻപ് യുവതിയുടെ കുട്ടികളോട് പ്രതി മാപ്പ് ചോദിച്ചു. എന്തു ചെയ്താലും പകരമാവില്ലെന്ന് അറിയാം എന്നാലും മാപ്പ് എന്നാണ് പ്രതി മൊയ്സെസ് സാൻഡോവൽ മെൻഡോസ പറഞ്ഞത്.
മെൻഡോസ കൊലപാതകം സമ്മതിച്ചെങ്കിലും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ അയാളുടെ അപ്പീലുകൾ കോടതി തള്ളി. മാരകമായ കുത്തിവയ്പ്പിലൂടെയുള്ള വധശിക്ഷ തടയുന്നതിനുള്ള മെൻഡോസയുടെ എല്ലാ അപ്പീലുകളും യുഎസ് സുപ്രീം കോടതി നിരസിച്ചിരുന്നു.
മെൻഡോസയുടേത് ഉൾപ്പെടെ ഈ വർഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ 13 വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്: ഒൻപതെണ്ണം മാരകമായ കുത്തിവയ്പ്പിലൂടെയും രണ്ടെണ്ണം വെടിവച്ചും രണ്ടെണ്ണം നൈട്രജൻ വാതകം ഉപയോഗിച്ചുമാണ് നടപ്പാക്കിയത്.
ട്രംപ് ഭരണകൂടത്തിന്റെ നീക്കം കോടതി തടഞ്ഞു; അമേരിക്കയിലെ വിദ്യാർഥി വീസകൾ പുനഃസ്ഥാപിച്ചു
അറ്റ്ലാന്റ: രാജ്യാന്തര വിദ്യാർഥികളുടെ നിയമപരമായ പദവി റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം കോടതി താൽക്കാലികമായി തടഞ്ഞു. ഇതോടെ വിദ്യാർഥി വീസകൾ പുനഃസ്ഥാപിച്ചു. ഇതിൽ നിരവധി ഇന്ത്യൻ വിദ്യാർഥികളും ഉൾപ്പെടുന്നു.
ജോർജിയയിലെ വടക്കൻ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി വിക്ടോറിയ എം. കാൽവെർട്ടിന്റെ വിധിയെ തുടർന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിനെ (ഐസിഇ) വിദ്യാർഥികൾക്കെതിരായ നാടുകടത്തൽ നടപടികൾ നിർത്തിവച്ചു.
അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷന്റെ (എഐഎൽഎ) കണക്കനുസരിച്ച്, ഈ വിധി ഏറ്റവും കൂടുതൽ സഹായിച്ചത് ഇന്ത്യൻ വിദ്യാർഥികളെയാണ്.
എഐഎൽഎ അവലോകനം ചെയ്ത 327 വീസ റദ്ദാക്കൽ കേസുകളിൽ ഏകദേശം 50 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്. ഈ വിദ്യാർഥികളിൽ ഭൂരിഭാഗവും എഫ്1 വീസയിൽ, ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) പ്രോഗ്രാമിന് ശ്രമിക്കുകയായിരുന്നു. ഒപിടി സ്റ്റാറ്റസ് നഷ്ടപ്പെട്ടാൽ ഇവർക്ക് യുഎസിൽ തൊഴിൽ നേടാൻ സാധിക്കാതെ വരും.
ഡാളസ് റെയിഡേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ വാർഷിക ടൂർണമെന്റ് ശനിയാഴ്ച മുതൽ
ഡാളസ്: ടെക്സസിൽ ആസ്ഥാനമാക്കിയ റെയിഡേഴ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ വാർഷിക ടൂർണമെന്റ് "റെയിഡേഴ്സ് കപ്പ് 2025' ശനിയാഴ്ച (ഏപ്രിൽ 26) മുതൽ മേയ് മൂന്ന് വരെ കോപ്പൽ സാൻഡി ലേക്ക് ഗ്രൗണ്ടിൽ അരങ്ങേറുന്നു.
2016ൽ ഡാളസിലെ മലയാളി യുവാക്കൾ ആരംഭിച്ച റെയിഡേഴ്സ് ക്ലബിന് ഇപ്പോൾ 50-ലധികം സജീവ അംഗങ്ങളുണ്ട്. 2023ൽ ക്ലബ് അംഗങ്ങൾക്കിടയിലെ തുടങ്ങിയ റെയിഡേഴ്സ് കപ്പ്, പിന്നീട് വിപുലീകരിച്ച് യുടിഡി വിദ്യാർഥികൾക്കും മറ്റും അവസരം നൽകുന്നതിലൂടെയും ഡാളസ് ഭാഗത്തെ വിവിധ ക്രിക്കറ്റ് ടീമുകളെയും ഉൾപ്പെടുത്തുന്നതിലൂടെയും വലിയ തലത്തിലേക്ക് ഉയർന്നു.
ഈ വർഷം ആറ് ടീമുകളിലായി 120-ലധികം കളിക്കാർ രണ്ട് ഗ്രൂപ്പുകളായി മത്സരത്തിലേക്ക് ഇറങ്ങുന്നു. ശനിയാഴ്ച വൈകുന്നേരം നാലിന് ആദ്യ മത്സരം റെയിഡേഴ്സ് റെഡും റെയിഡേഴ്സ് ബ്ലൂവും തമ്മിലാണ്. എല്ലാ മത്സരങ്ങളും രാത്രിയും പകലുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
ഫൈനൽ മത്സരം മേയ് നാലിന് വെെകുന്നേരം നാലിന് സാൻഡി ലേക്ക് ഗ്രൗണ്ടിൽ നടക്കും. വിജയികൾക്ക് ഷിജു ഫിനാൻഷ്യൽസ് നൽകി വരുന്ന എവർറോളിംഗ് വിന്നേഴ്സ് കപ്പ് പുരസ്കാരമായി ലഭിക്കും.
ബീം റിയൽ എസ്റ്റേറ്റ് സ്പോൺസർ ചെയ്യുന്ന എവർറോളിംഗ് റണ്ണേഴ്സ് അപ്പ് ട്രോഫിയും രണ്ടാമതായി വരുന്ന ടീമിന് നൽകപ്പെടും. ഇതിനുപുറമെ മികച്ച ബാറ്റർ, ബൗളർ, വിക്കറ്റ് കീപ്പർ, ടൂർണമെന്റിലെ മികച്ച കളിക്കാരൻ എന്നിവർക്കും ട്രോഫികൾ നൽകപ്പെടും.
ഈ വർഷത്തെ പ്രധാന സ്പോൺസർമാരായ ക്വാളിറ്റി റൂഫിംഗ്, ലോർഡ്സ് ഇൻഡോർ സ്പോർട്സ്, ഓർക്കിഡ് കെയർ ഹോം, പാം ഇന്ത്യ റസ്റ്റോറന്റ് എന്നിവർക്ക് ക്ലബ് മാനേജ്മെന്റ് നന്ദി അറിയിച്ചു.
ഡാളസ് ഫോർട്ട് വർത്ത് മേഖലയിൽ താമസിക്കുന്ന എല്ലാ ക്രിക്കറ്റ് പ്രേമികളിയും മത്സരം കാണുവാനും പരിപാടിയെ വിജയകരമാക്കാനും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അരുൺ: +1 (469) 783-4265, അമിത്: +1 (516) 849-8974, ഷിനോദ്: +1 (469) 766-0455.
ഫ്രാൻസിസ് മാർപാപ്പയോടപ്പമുള്ള നാളുകൾ: അനുഭവങ്ങൾ പങ്കുവച്ച് ഫാ.ഡോ. ബീബി തറയിൽ
ന്യൂയോർക്ക്: മോറൽ തീയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഫാ. ബീബി തറയിൽ തന്റെ ഡോക്ടറേറ്റ് പഠനത്തിന്റെ ഇടയിൽ 2013, 2014 വർഷങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടുതൽ ഇടപെഴുകാനും ഒന്നിച്ചു അദ്ദേഹത്തിന്റെ പ്രൈവറ്റ് ചാപ്പലായ സാന്താ മാർത്തായിൽ അദ്ദേഹത്തോടപ്പം കുർബാന അർപ്പിക്കാനും കഴിഞ്ഞതിന്റെ അവിസ്മരണീയ ദിനങ്ങൾ ഓർമിക്കുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും മഹനീയമായ നാളുകളായിരുന്നുയെന്നു അതെന്ന് ഫാ. ബീബി പറഞ്ഞു. 2014 മാർച്ച് മുതൽ ജൂൺ വരെ തന്റെ പഠനവുമായി ബന്ധപെട്ടു ഫ്രാൻസിസ് പാപ്പയോടു കൂടുതൽ അടുക്കാനും സംവദിക്കാനും കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഓറൽ എക്സാമിനേഷൻ (ഡിഫൻസ്) ഭാഗമായിട്ട് പാപ്പയോടു സംസാരിച്ചപ്പോൾ ഇറ്റാലിയൻ പഴചൊല്ലു പാപ്പാ പറഞ്ഞതോർക്കുന്നു. മോറൽ തീയോളജി എടുത്തവർക്കു മൊറാലിറ്റി പോകാതെ നോക്കണം, ഡോഗ്മാറ്റിക് തീയോളജി എടുത്തവർക്കു വിശ്വാസം നഷ്ടപ്പെടാതെ നോക്കണം കനാൻ നിയമം എടുത്തവർക്കു സമയം നഷ്ടപെടതെ നോക്കണം എന്ന സരസമായി പറഞ്ഞത് ഓർമയിൽ ഉണ്ട്.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ റിട്ടയർ ചെയ്തപ്പോൾ വത്തിക്കാൻ സ്വക്യറിൽ ഒത്തുകൂടിയവരിൽ പഠനത്തിന് എത്തിയ വൈദികർ എല്ലാവരും ഉണ്ടായിരുന്നു. അന്നുമുതൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ പുതിയ പാപ്പാ ഇനി ആര് എന്നാരായുമ്പോൾ ആരും പറയാത്ത പേരായിരുന്നു ജോർജ് ബെർഗോലിയോ എന്ന പേര്.
കോൺക്ലേവിന്റെ രണ്ടാം പ്രാവശ്യം വെളുത്ത പുക വന്ന വൈകുന്നേരം 6.30ന് എല്ലാവരും വത്തിക്കാൻ സ്കൊയറിൽ ഇറങ്ങി ചെന്ന് നോക്കിയപ്പോൾ അന്നേരം "അബേ മൂസ് പാപ്പേം' (നമുക്കൊരു പാപ്പാ ഉണ്ടായിരിക്കുന്നു) ജോർജ് ബെർഗോലിയോ പാപ്പയായി തെരഞ്ഞെടുക്കപെട്ടു.
ഇറ്റാലിയൻ പേര് ഫ്രഞ്ചസ്കോ. അദ്ദേഹം പേര് തെരഞ്ഞെടുത്തതു പോലും വ്യത്യസ്തമായിരുന്നു.. അസിസിയിലെ ദരിദ്രരുടെ ഏറ്റവും പാവപ്പെട്ടവരുടെ വിശുദ്ധൻ എന്നറിയപ്പെടുന്ന ഫ്രാൻസിസ് വിശുദ്ധന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നു.
അതുവരെയുള്ള പാപ്പമാർ ശ്ലീഹമാരുടെ പേരോ മുൻ പാപ്പമാരുടെ പേരോ ആണ് പ്രധാനമായും എടുത്തിരുന്നത്. എന്നാൽ ഫ്രാൻസിസ് പാപ്പാ അതെല്ലാം തിരുത്തി കുറിച്ചു.
ഫ്രാൻസിസ് വിശുദ്ധന്റെ പേര് സ്വീകരിച്ചു. പാപ്പയായി തെരെഞ്ഞെടുത്ത ശേഷം ബാൽക്കണിയിൽ ആദ്യമായി ഇറങ്ങി വന്നപ്പോൾ അനുഗ്രഹിക്കുന്നതിനു മുമ്പ് ആദ്യ പേപ്പൽ ബ്ലെസിംഗിനു ജനം കത്ത് നിൽകുമ്പോൾ ജനങളുടെ മുമ്പിൽ തല കുനിച്ചു അദ്ദേഹം പറഞ്ഞു നിങ്ങൾ ആദ്യം എന്നെ അനുഗ്രഹിക്കുകയെന്നു പറഞ്ഞു.
അങ്ങനെ ജനം താനുൾപ്പെടെ എല്ലാവരും കൈപൊക്കി അദ്ദേഹം അനുഗ്രം വാങ്ങിയിട്ടാണ് എഴുന്നേറ്റു നിന്ന് എല്ലാവര്ക്കും പേപ്പൽ ബ്ലസിംഗ് നൽകിയത്. ദീപ്തമായ ഓർമകൾ ഫാ. ബീബി പങ്കിട്ടു.
1998 മുതൽ അർജന്റീനയിലെ ബുനസ് അയേഴ്സ് ആർച്ച്ബിഷപ് ആയിരുന്നു ഫ്രാൻസിസ് പോപ് അന്നുമുതൽ ബിഷപ്പുമാരുടെ സൗകര്യങ്ങൾ എല്ലാം അദ്ദേഹം ഒഴിവാക്കിയിരുന്നു.
സ്വന്തമായി ഭക്ഷണം പാകം ചെയിതുകഴിച്ചിരുന്നു. കാറുകൾ ഉപേക്ഷിച്ച് യാത്രയ്ക്ക് പൊതു ഗതാഗതം ബസും ട്രെയിനും ഉപയോഗിച്ചു. മോഡേൺ ഇറായിൽ ആദ്യ നോൺ യൂറോപ്യൻ പാപ്പയായിരുന്നു ഫ്രാൻസിസ് പോപ്.
വത്തിക്കാനിൽ മാർപ്പാപ്പമാർ താമസിച്ചിരുന്ന സൗകര്യങ്ങളിൽ നിന്ന് ചെറിയ സാന്താമാർത്ത ചാപ്പലിനോട് ചേർന്ന താമസസ്ഥലത്തേക്ക് മാറി. ഭക്ഷണം എല്ലാവർക്കും ഒപ്പമാക്കി മാറ്റി.
1957ൽ ന്യൂമോണിയ വന്നു ശ്വാസകോശ ശസ്ത്രക്രിയ നടത്തി ഒറ്റ ശ്വാസകോശത്തിൽ ആയിരുന്നു പിന്നീടുള്ള ജീവിതം. അർജന്റീനിയൻ ടാംഗോ ഡാൻസിന്റെ വലിയ ഇഷ്ടക്കാരനായിരുന്നു സോക്കറിന്റയും..
തന്റെ ഗിഫ്റ്റുകൾ അധികവും ഫുട്ബോൾ ജഴ്സിയും സോക്കർ ബോളും ആയിരുന്നു.. ഫ്രാൻസിസു പാപ്പാ പലപ്പോഴും അർജന്റീനിയൻ ടാംഗോ നൃത്ത ചുവടുകൾ വത്തിക്കാനിൽ പരിപാടികളിലിലും പെർഫോം ചെയ്തിരുന്നു.
ടാംഗോ ഡാൻസ് അത്രയും ഇഷ്ടപെട്ടിരുന്നു പാപ്പാ. കുടുംബത്തിൽ അഞ്ച് മക്കളിൽ ഒരാളായ തനിക്കു അവശേഷിച്ച സഹോദരി മരിയ എലീന ബെർഗോലിയോട് വലിയ സ്നേഹമായിരുന്നു. എല്ലാത്തിനും ഉപരി ലാളിത്യവും എളിമയും ഫ്രാൻസിസ് മാർപാപ്പയെ വ്യത്യസ്തനാകുന്നതായി ഫാ. ബീബി പറഞ്ഞു.
അസാമാന്യമായി സോക്കറും ടാംഗോ ഡാൻസും തലയിൽ കൊണ്ട് നടന്നിരുന്നു കൂടെ ബിതോവിന്റെയും മോസർട്ടിന്റെയും ക്ലാസിക്കൽ സംഗീതവും. വിർജിൻ മേരികു നൽകിയ പ്രതിജ്ഞയെ തുടർന്ന് 1990ന് ശേഷം ഫ്രാൻസിസ് പപ്പാ ടെലിവിഷൻ പ്രോഗ്രാം ഒന്നും കണ്ടിരുന്നില്ല...
പപ്പാ തന്റെ നേറ്റീവ് സ്പാനിഷ് ലാംഗ്വേജ്നു പുറമെ, ഇറ്റാലിയൻ, ജർമൻ, ഫ്രഞ്ച്, പോർച്ച്ഗീസ് എന്നീ ഭാഷകളിൽ പ്രാവണ്യം ഉണ്ടായിരുന്നു. ഫാ. ബീബി ഇറ്റലിയിലെ തന്റെ പഠന കാലം സാന്താ ലൂസിയ പാരിഷിൽ ആയിരുന്നു.
ഇപ്പോൾ ന്യൂയോർക്കിലെ റോക്കലാൻഡിൽ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ വികാരി.. ഇങ്ങനെ ഫ്രാൻസിസ് പോപ്പിനെ കുറിച്ച് ഫാ.ഡോ. ബീബി പല വിവരങ്ങളും ഓർമകളുടെ ചെപ്പിൽ നിന്ന് പിറക്കിയെടുത്തു.
മാനവികതയിലും യേശുക്രിസ്തുവിന്റെ ദർശനങ്ങളുടെ കാതലായ മനുഷ്യസ്നേഹത്തിലും പ്രതീക്ഷ അർപ്പിക്കുന്നവർക്ക് വലിയ ആഘാതമാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം.
ഫ്രാൻസിസ് പാപ്പയുടെ ഇടപെടലുകൾ ശ്രദ്ധിച്ചുവന്നവർക്ക് അദ്ദേഹത്തിന്റെ വേർപാട് പൊരുത്തപ്പെടാൻ കഴിയുന്നതല്ല. ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അസാധാരണ സ്ഥാനത്യാഗത്തെതുടർന്നാണ് ഫ്രാൻസിസ് പാപ്പ ചുമതലയേറ്റത്.
ഫ്രാൻസിസ് പാപ്പയെപ്പോലെ ഒരാൾ വരണമെന്ന ചിന്തകൊണ്ടുകൂടിയാണ് ബനഡിക്ട് മാർപാപ്പ സ്ഥാനമൊഴിഞ്ഞതെന്ന് കരുതുന്നവരുമുണ്ട്. അസാധാരണ നിലപാടുകൾ സ്വീകരിച്ച പാപ്പയായിരുന്നു അദ്ദേഹം.
മനുഷ്യ സ്നേഹി ആയ മാർപാപ്പാ അങ്ങേക്ക് വിട... ആരുമില്ലാത്തവർക്ക് അഭയം.. സഭയെ തെരുവോരങ്ങളിലേക്ക് വഴിനടത്തിയവനായിരുന്നു. കാരുണ്യമായിരുന്നു ഫ്രാൻസിസ് പോപ്പ്. ആദരാജ്ഞലികൾ...ഫാ.ഡോ. ബീബി തറയിൽ പറയുന്നു.
എൻഎസ്എസ് എഡ്മന്റൺ ചാപ്റ്ററിന്റെ യൂത്ത് കൗൺസിൽ ഉദ്ഘാടനം ചെയ്തു
എഡ്മന്റൺ: നായർ സർവീസ് സൊസൈറ്റി ആൽബർട്ട എഡ്മന്റൺ ചാപ്റ്റർ യൂത്ത് കൗൺസിലിന്റെ ഉദ്ഘാടനകർമം കൗൺസിൽ ഓഫ് സൊസൈറ്റിസ് ഓഫ് എഡ്മന്റൺ മുൻ പ്രസിഡന്റ് പുനീത് മൻചദ്ദ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
ഈ മാസം 13ന് വിഷു ആഘോഷത്തോട് അനുബന്ധിച്ച് നടന്ന വർണാഭമായ ചടങ്ങിൽ വെച്ചായിരുന്നു ഉദ്ഘാടനം. ചടങ്ങിൽ യുത്ത് കൗൺസിൽ പ്രസിഡന്റ് കുമാരി ഇഹ നായർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ യൂത്ത് കൗൺസിൽ പ്രതിനിധികൾ, എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ്, മഹിളാ സമാജം അംഗങ്ങൾ, കുടുംബാംഗങ്ങൾ, മറ്റു വിശിഷ്ടാഥിതികൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് വിഷുക്കണിയും കൈനീട്ടവും പാരമ്പര്യ തനിമയാർന്ന സദ്യയും കലാപരിപാടികളും അരങ്ങേറി.
കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവക റവ. ജോജി ജേക്കബിനും കുടുംബത്തിനും യാത്രയയപ്പു നൽകുന്നു
കാൽഗറി: മൂന്നു വർഷത്തെ സ്തുത്യർഗമായ സേവനം അനുഷ്ടിച്ചതിന് ശേഷം പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാൽഗരിയിൽ നിന്നും യാത്രയാകുന്ന റവ. ജോജി ജേക്കബിനും കുടുംബത്തിനും കാൽഗറി സെന്റ് തോമസ് മാർത്തോമ ഇടവക ഞായറാഴ്ച യാത്രയപ്പു നൽകുന്നു.
2022 ഏപ്രിലിൽ വികാരിയായി ചുമതല ഏറ്റെടുത്തതു മുതൽ, ആച്ചന്റെ ശുശ്രൂഷ ഇടവകയ്ക്കുള്ളിൽ ഐക്യവും ആത്മീയ വളർച്ചയും ഊട്ടി വളർത്തി. അച്ചന്റെ പ്രവർത്തനങ്ങൾ ഇടവകയിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല.
സഹോദര സഭകളിലെയും വൈദികരുമായും മറ്റു പ്രാർഥനാഗ്രൂപ്പുകളിലെയും ആത്മീയ നേതാക്കന്മാരുമായും അംഗങ്ങളുമായും സൗഹൃദങ്ങൾ സ്ഥാപിക്കുകയും സമൂഹത്തിലെ എല്ലാവരുമായും ജാതി, മത, സഭാ ഭേദമന്യെ നല്ല സഹകരണവും ശുശ്രൂഷയുമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം 12ന് ആരംഭിക്കുന്ന യാത്രയയപ്പു സമ്മേളനത്തിൽ അച്ചനും കുടുംബത്തിനുമുള്ള ആദരവും സംഗീത ശുശ്രുഷയും സ്നേഹവിരുന്നും ഉണ്ടായിരിക്കും. സ്നേഹിതരേയും ഇടവകജനങ്ങളെയും ഈ ചടങ്ങിലേക്ക് ആദരപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
മധുരപലഹാര പ്രേമികൾ ഒത്തുചേരുന്ന "ടെക്സസ് പൈ ഫെസ്റ്റ്’ ശനിയാഴ്ച
റോക്ക്വാൾ: 2019 മുതൽ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് മധുരപലഹാര പ്രേമികൾ റോക്ക്വാളിലെ ടെക്സസ് പൈ ഫെസ്റ്റിൽ ഒത്തുചേരുന്നു. ടേറ്റ് ഫാംസ് ആതിഥേയത്വം വഹിക്കുന്ന ഏഴാമത് വാർഷിക ടെക്സസ് പൈ ഫെസ്റ്റ് പരിപാടിയിൽ പൈ ബേക്കിംഗ്, പൈ കഴിക്കൽ മത്സരങ്ങൾ, രസകരമായ പൈ പോരാട്ടം എന്നിവ ഉൾപ്പെടുന്നു.
ഈ വർഷത്തെ ടെക്സസ് പൈ ഫെസ്റ്റ് ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ടേറ്റ് ഫാംസിൽ നടക്കും. രാവിലെ 9.30 നും 10നും ഇടയിൽ പൈ ബേക്കിംഗ് എൻട്രികൾ നൽകാം. ഉച്ചയോടെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. ആദ്യത്തെ പൈ ഫെസ്റ്റിൽ ഏകദേശം 1,000 പേർ പങ്കെടുത്തു.
നാല് വർഷത്തിനുള്ളിൽ ടെക്സസിൽ നിന്നും മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുമായി 2,000ത്തിലധികം ആളുകളെ ഫെസ്റ്റ് ആകർഷിച്ചു. 10 ഡോളറാണ് പൈ ബേക്കിംഗ് മത്സരത്തിലും പങ്കെടുക്കുന്നതിനുള്ള ഫീസ്. പൈ കഴിക്കൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് അഞ്ച് ഡോളറാണ് ഫീസ്. കാണാനെത്തുന്നവർക് പ്രവേശനം സൗജന്യമാണ്.
ഓൺലൈനായി ടിക്കറ്റുകൾക്കായി പ്രീപേ ചെയ്യുന്നതിനുള്ള ലിങ്ക്
tinyurl.com/yc57wbm3 .in ആണ്.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന അപലപിച്ചു
ന്യൂയോർക്ക്: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു. വിനോദസഞ്ചാരികളുടെ നേരെ നടന്ന ആക്രമണത്തിൽ 28 പേരാണ് മരിച്ചത്. ഒട്ടനവധി പേർക്കു പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരിൽ ഒരു മലയാളിയും ഒരു അമേരിക്കൻ പ്രവാസിയും ഉൾപ്പെടുന്നു.
പഹൽഗാവിൽ നടന്ന ആക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നതിനോടൊപ്പം മരിച്ചവരുടെ ദുഃഖത്തിൽ അവരുടെ കുടുംബത്തോടൊപ്പം പങ്കുചേരുകയും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്തു.
ഭീകരതയെ അടിച്ചമർത്താനുള്ള നടപടികൾ രാജ്യം കൈക്കൊള്ളണമെന്നും ഇതിന്റെ പുറകിൽ ആരാണെങ്കിലും ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നു ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ,
എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷനൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്,
വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, നാഷനൽ കമ്മിറ്റി മെംബേർസ്, ട്രസ്റ്റീ ബോർഡ് മെംബേർസ് എന്നിവർ ഒരു സംയുക്ത പ്രസ്തവനായിൽ അറിയിച്ചു.
നായർ ബനവലന്റ് അസോസിയേഷൻ വിഷു ആഘോഷിച്ചു
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഏപ്രിൽ 20ന് ക്വീൻസിലെ ഗ്ലൻഓക്സിലെ പിഎസ്115 ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ വിഷു ആഘോഷിച്ചു.
വിഷുക്കണിക്ക് അകമ്പടിയായി പ്രാർഥനാ ഗാനവും കണിപ്പാട്ടും ട്രഷറർ രാധാമണി നായരും പ്രഥമവനിതയായ വത്സ കൃഷ്ണനും ചേർന്ന് ആലപിച്ചു. സീനിയർ അംഗങ്ങളായ അപ്പുക്കുട്ടൻ നായരും സരസമ്മ കുറുപ്പും ചേർന്ന് സന്നിഹിതരായിരുന്നവർക്കെല്ലാം സുവർണ നാണയം വിഷുക്കൈനീട്ടം നൽകി അനുഗ്രഹിച്ചു.
വിഷുക്കണിയും വേദിയും അതിമനോഹരമായി അണിയൊച്ചൊരുക്കിയത് സുധാകരൻ പിള്ളയാണ്. സെക്രട്ടറി രഘുവരൻ നായർ സ്വാഗതം ആശംസിക്കുകയും പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയുമുണ്ടായി.
പ്രസിഡന്റ് ക്രിസ് തോപ്പിൽ ഏവർക്കും വിഷുവിന്റെ മഹനീയമംഗളങ്ങൾ നേർന്നു. തുടർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ വിഷുവിന്റെ മംഗളങ്ങൾ നേർന്ന് പ്രസംഗിച്ചു.
പുതിയ തലമുറയുടെ പ്രതിനിധിയും ക്ഷണിക്കപ്പെട്ട അതിഥിയുമായ പ്രദീപ് കുന്നത്ത് മേനോൻ ഏവർക്കും ഐശ്വര്യപൂർണമായ വിഷു ആശംസകൾ നേർന്നു.
അമേരിക്കയിലുടനീളമുള്ള നായർ യുവതീയുവാക്കളെ തമ്മിൽ പരിചയപ്പെടുത്താനും സഹകരിച്ചു പ്രവർത്തിക്കാനുമായി “SONYA” എന്ന പേരിൽ ഒരു വാട്സ്ആപ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്നും ആ ഗ്രൂപ്പിൽ എല്ലാ യുവതീയുവാക്കളും അംഗമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ എൻ.ബി.എ.പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ നമ്പറിൽ ബന്ധപ്പെടുവാനും പ്രദീപ് നിർദ്ദേശിച്ചു.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഓണാഘോഷത്തിന് മഹാബലിയായി അരങ്ങിൽ വന്ന് അപ്പുക്കുട്ടൻ പിള്ളയെയും അദ്ദേഹത്തെ അണിയിച്ചൊരുക്കാൻ എന്നും കൂടെനിന്നു പ്രയത്നിച്ച പത്നി രാജമ്മ പിള്ളയെയും പൊന്നാട അണിയിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു.
എൻബിഎയുടെ പുതുക്കിയ ഭജനബുക്ക് “ഭക്തിഗീതാഞ്ജലി” എന്ന പേരിൽ കൂടുതൽ കീർത്തനങ്ങൾ കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ച് സംഘടനയ്ക്ക് സംഭാവന ചെയ്ത കുന്നപ്പള്ളിൽ രാജഗോപാലിനെ അനുമോദിച്ച് പൊന്നാട അണിയിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു.
കോവിഡു കാലത്ത് അസോസിയേഷൻ പ്രസിഡന്റായിരിക്കെ എൻബിഎയുടെ ആസ്ഥാനമന്ദിരം പുതുക്കിപ്പണിതതിനും മറ്റുസേവനങ്ങളെയും അനുസ്മരിച്ചുകൊണ്ട് മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായരെ പൊന്നാടയണിയിക്കുകയും പ്രശംസാഫലകം നൽകുകയും ചെയ്തു.
സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്ന രഘുവരൻ നായരുടെ പ്രവർത്തനവും സംഘടനയ്ക്ക് നൽകിയിട്ടുള്ള നിസ്സീമമായ സഹകരണവും ഒക്കെ കണക്കിലെടുത്ത് അദ്ദേഹത്തിനെയും പൊന്നാടയണിയിച്ച് അനുമോദിക്കുകയും ഫലകം നൽകി ആദരിച്ചു.
വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്വഭവനങ്ങളിൽ പാചകം ചെയ്തുകൊണ്ടുവന്ന വിഭവസമൃദ്ധമായ വിഷുസദ്യ ശ്രദ്ധേയമായി. സദ്യക്കുശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി. എച്ച്കെഎസിന്റെ ചെണ്ടമേളത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. ബോളിവുഡ് നൃത്തം ചെയ്ത് ധില്ലൻ ഷെട്ടി കാണികളുടെ മനം കവർന്നു.
കുചേലവൃത്തം എന്ന നൃത്തനാടകത്തിൽ കൃഷ്ണവേഷത്തിൽ ഗായത്രി നായരും കുചേലന്റെ വേഷത്തിൽ അജിത് നായരുമെത്തി. ഈ നൃത്തം സംവിധാനം ചെയ്ത നർത്തകിയും നൃത്താധ്യാപികയുമായ ബിന്ദ്യാ ശബരിയെ വേദിയിൽ വച്ച് ആദരിച്ചു.
രാധാമണി നായർ കവിത ആലപിച്ചപ്പോൾ അമേരിക്കയിലാകമാനം അറിയപ്പെടുന്ന ഗായകരായ ശബരിനാഥ് നായർ, രവി നായർ വെള്ളിക്കെട്ടിൽ, അജിത് എൻ. നായർ, പ്രേം കൃഷ്ണൻ എന്നിവരുടെ ഗാനങ്ങൾ വിഷുവാഘോഷത്തിനു മാറ്റുകൂട്ടി.
പ്രസീദ ഉണ്ണി, ഗായത്രി നായർ, ആര്യ നായർ, മേഘ നായർ, രേണു ജയകൃഷ്ണൻ, ദിവ്യ നായർ എന്നിവരുടെ നൃത്തങ്ങളും വിഷു ആഘോഷത്തിനു മാറ്റ് കൂട്ടി. എംസിമാരായി മൃദുല നായരും വൈഷ്ണവിയും പ്രവർത്തിച്ചപ്പോൾ കർട്ടനു പിന്നിൽ നിന്ന് എല്ലാവിധ പിന്തുണയും സഹായവും ചെയ്തത് ശോഭ കറുവക്കാട്ടും കലാ മേനോനുമായിരുന്നു.
കഐച്ച്എൻഎയെ പ്രതിനിധീകരിച്ച് ട്രഷറർ രഘുവരൻ നായർ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയ ജയപ്രകാശ് നായർ, രാധാമണി നായർ, മന്ത്രയെ പ്രതിനിധീകരിച്ച് ഷിബു ദിവാകരൻ, വിനോദ് കെയാർകെ, മഹിമ പ്രസിഡന്റ് പുരുഷോത്തമ പണിക്കർ, രവി നായർ, ശബരിനാഥ് നായർ, എൻ. എസ്.എസ്. ഓഫ് ഹഡ്സൺവാലി ഫ്രസിഡന്റ് ജി.കെ.നായർ,
എസ്എന്‍എ പ്രസിഡന്റ് സജി കമലാസനൻ, സെക്രട്ടറി ബിജു കൂട്ടുമ്മേൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ സഹൃദയൻ ജി. പണിക്കർ, ഗ്ലോബൽ വോയ്സ് ന്യൂസ് പേപ്പർ സിഇഒ ഫിലിപ്പ് മഠത്തിൽ, കേരള സമാജം ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ എന്നീ പ്രമുഖരും സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് ബാബു മേനോന്റെ നന്ദി പ്രകാശനത്തോടെ വിഷു ആഘോഷം സമാപിച്ചു