ഹൂസ്റ്റണിൽ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം വൻ വിജയമായി
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നിർമിക്കപ്പെടുന്ന അജപാലനകേന്ദ്രത്തിന്റെ ധനസമാഹരണത്തിന് തുടക്കം. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ധനസമാഹരണ ഉദ്ഘാടനം നിർവഹിച്ചു.
ഞായറാഴ്ച രാവിലെ ദേവാലയ കവാടത്തിൽ മെത്രാപ്പൊലീത്തയ്ക്ക് ഇടവകയുടെ സ്വീകരണം നൽകി. തുടർന്ന് നടന്ന കുർബാന മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ടു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.
കുർബാനയ്ക്കു ശേഷം ധനസമാഹരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു. മെഗാ സ്പോൺസർമാരായ തയ്യിൽപുത്തൻപുരയിൽ ജായിച്ചൻ, തെരേസ, മറുതാച്ചിക്കൽ സുമൻ, ബീന, ഇല്ലിക്കാട്ടിൽ ലീലാമ്മ, പാട്ടപ്പതി ജോയ്, ബിബിയ എന്നിവർ ആദ്യ ഗഡു നൽകി. തുടർന്ന് മറ്റ് ഇടവകാഅംഗങ്ങൾ എല്ലാവരും സജീവ പങ്കാളികളായി.
പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ ജോസ് പുളിക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, സിസ്റ്റർ. റെജി എസ്ജെസി, ബിബി തെക്കനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇതിനായി സാമ്പത്തിക സഹായം നൽകി സഹകരിച്ച എല്ലാവർക്കും വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ നന്ദി രേഖപ്പെടുത്തി.
11 വയസുകാരന്റെ മരണം: അടുത്ത ബന്ധുക്കളായ നാലുപേർ അറസ്റ്റിൽ
ടെക്സസ്: വൈലിയിൽ 11 വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് അറസ്റ്റിലായിരിക്കുന്നത്.
കുട്ടിയുടെ മുത്തച്ഛൻ ക്ലിഫോർഡ് ജോൺസൺ (68), അമ്മായി യൂനിസ് ജോൺസൺ ലൈറ്റ്സി (47), ബന്ധുക്കളായ സാഡി ഹോപ്പ് (28), സാഡെ ഹോപ്പ് (30) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെയാണ് 1600 ബ്ലോക്ക് ലോംഗ് മെഡോ റോഡിലെ വീട്ടിൽ കുട്ടിയെ അബോധവസ്ഥയിൽ കണ്ടെത്തിയെന്ന് വിവരം അറിഞ്ഞ് പോലീസ് എത്തിയത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണത്തിന് എട്ട് മണിക്കൂറിന് ശേഷമാണ് ബന്ധുക്കൾ അടിയന്തര സേവന വിഭാഗത്തെ വിവരം അറിയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തല, കൈകൾ, കാലുകൾ എന്നിവയുൾപ്പെടെ കുട്ടിയുടെ ശരീരത്തിൽ വ്യാപകമായ ചതവുകൾ ഉണ്ടായിരുന്നു.
മുത്തച്ഛൻ പല തവണ കുട്ടിയെ മർദിച്ചെന്നും ഉറങ്ങാൻ രണ്ട് ടൈലനോൾ പിഎം ഗുളികകളും രണ്ട് ബെനാഡ്രിൽ ഗുളികകളും മർദനമേറ്റ കുട്ടിക്ക് ബന്ധു നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.
വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗത്തെ ഏൽപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ഒക്ലഹോമയിൽ വയോധികയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമ: 77 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോൺ ഹാൻസണിന്റെ (61) വധശിക്ഷ ഒക്ലഹോമയിൽ നടപ്പാക്കി. മാരകമായ കുത്തിവയ്പ്പിലൂടെയാണ് ഹാൻസണിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ഈ വർഷം യുഎസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 22-ാമത്തെ തടവുകാരനാണ് ഹാൻസൺ.1999 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മാളിൽ നിന്ന് 77 വയസുകാരിയായ മേരി ആഗ്നസ് ബൗൾസിനെ തട്ടിക്കൊണ്ടുപോയശേഷം ഹാൻസൺ കൊലപ്പെടുത്തുകയായിരുന്നു.
ഈ കുറ്റകൃത്യത്തിന് സാക്ഷിയായ ജെറാൾഡ് തുർമനെയും ഹാൻസൺ കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. രാവിലെ 10:11ഓടെ ഹാൻസൺ മരിച്ചതായി ജയിൽ വക്താവ് സ്ഥിരീകരിച്ചു.
വധശിക്ഷ നടപ്പാക്കുന്നതിനായി ഫെബ്രുവരിയിൽ ലൂസിയാനയിലെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് ഹാൻസണിനെ ഒക്ലഹോമയിലേക്ക് മാറ്റാൻ ട്രംപ് ഭരണകൂടം അനുമതി നൽകിയിരുന്നു.
ലിനോ ഏബ്രഹാം ഡാളസിൽ അന്തരിച്ചു
ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയിൽ ഏബ്രഹാം പി. ഏബ്രഹാം - ലീലാമ്മ ഏബ്രഹാമിന്റെ മകൻ ലിനോ ഏബ്രഹാം (അപ്പൂസ് - 43) ഡാളസിൽ അന്തരിച്ചു. ഭാര്യ: സ്നേഹ ഏബ്രഹാം. സഹോദരൻ: ലിജോ ഏബ്രഹാം.
മൃതദേഹം വെള്ളിയാഴ്ച (ജൂൺ 20) രാത്രി ഏഴിന് ഡാളസിലുള്ള റെസ്റ്ററേഷൻ ചർച്ചിൽ (4309 Main Street , Rowlett, Texas 75088) പൊതുദർശനത്തിന് വയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10ന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് അലനിലുള്ള ട്യൂറന്റിൻ ജാക്സൺ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway N, Allen, Texas 75013) മൃതദേഹം സംസ്കരിക്കും.
സാൻ അന്റോണിയോയിൽ കനത്ത മഴ: അഞ്ച് മരണം, രണ്ട് പേരെ കാണാതായി
സാൻ അന്റോണിയോ: വ്യാഴാഴ്ച സാൻ അന്റോണിയോയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അഞ്ചുപേർ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് എല്ലാ മരണങ്ങളെല്ലാം സംഭവിച്ചത്.
വെള്ളപ്പൊക്കത്തിൽ തകർന്നതും മറിഞ്ഞതുമായ ഒരു ഡസനിലധികം വാഹനങ്ങൾ ഒരു അരുവിയിൽ ചിതറിക്കിടക്കുന്നു. കാണാതായ രണ്ട് പേരെയും കണ്ടെത്താൻ തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ചെ സാൻ അന്റോണിയോ പ്രദേശത്ത് മണിക്കൂറുകളോളം നീണ്ടുനിന്ന മഴയും ഇടിമിന്നലുമാണ് പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നാഷണൽ വെതർ സർവീസിലെ കാലാവസ്ഥാ നിരീക്ഷകൻ എറിക് പ്ലാറ്റ് പറഞ്ഞു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച് സാൻ അന്റോണിയോ പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ഏഴ് ഇഞ്ചിൽ (17 സെന്റീമീറ്റർ) കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
സെനറ്റർ അലക്സ് പാഡില്ലയെ വാർത്താസമ്മേളനത്തിൽ നിന്ന് ബലമായി പുറത്താക്കി
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിൽ വ്യാഴാഴ്ച നടന്ന ക്രിസ്റ്റി നോയിമിന്റെ ഇമിഗ്രേഷൻ വാർത്താസമ്മേളനത്തിൽ നിന്ന് ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പാഡില്ലയെ ഫെഡറൽ നിയമ നിർവഹണ ഉദ്യോഗസ്ഥർ കൈകൾ ബന്ധിച്ച് ബലമായി പുറത്താക്കി.
ലോസ് ആഞ്ചലസിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്) വിരുദ്ധ പ്രകടനങ്ങളോടുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണത്തെക്കുറിച്ചുള്ള പത്രസമ്മേളനം തടസപ്പെടുത്തിയതിനാണ് ഈ നടപടി.
നോയിമിന്റെ പത്രസമ്മേളനത്തിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കോൺഫറൻസ് റൂമിലേക്ക് കടന്നുവന്ന പാഡില്ല, ഹോംലാൻഡ് സെക്യൂരിറ്റി മേധാവിയെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. ഉടൻ തന്നെ സീക്രട്ട് സർവീസും എഫ്ബിഐ ഏജന്റുമാരും അദ്ദേഹത്തെ തടയുകയും മുറിയിൽ നിന്ന് പുറത്താക്കുകയും പുറത്തുനിർത്തുകയും ചെയ്തു.
"ഞാൻ സെനറ്റർ അലക്സ് പാഡില്ലയാണ്. സെക്രട്ടറിയോട് എനിക്ക് ചില ചോദ്യങ്ങളുണ്ട്. കൈകൾ വിടൂ!' നിയമപാലകർ തള്ളിമാറ്റുന്നതിനിടെ സെനറ്റർ പറഞ്ഞു. ഭരണകൂടത്തിന്റെ കുടിയേറ്റ നിർവഹണ നടപടികൾക്കെതിരേ രാജ്യത്തുടനീളം "സമാധാനപരമായ പ്രതിഷേധങ്ങൾ' നടത്താൻ ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.
തന്റെ അനുഭവം ഒരു മുന്നറിയിപ്പാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കുടിയേറ്റ വിരുദ്ധ സമരം: ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ജഡ്ജി
സാൻ ഫ്രാൻസിസ്കോ: കുടിയേറ്റവുമായി ബന്ധപ്പെട്ട് ലോസ് ആഞ്ചലസിൽ നടക്കുന്ന പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിന്യസിച്ച നാഷണൽ ഗാർഡിന്റെ നിയന്ത്രണം കലിഫോർണിയ ഗവർണർക്ക് തിരികെ നൽകണമെന്ന് യുഎസ് ജില്ലാ ജഡ്ജി ചാൾസ് ബ്രെയർ ഉത്തരവിട്ടു.
നാഷണൽ ഗാർഡിന്റെ വിന്യാസം നിയമവിരുദ്ധമാണെന്നും അത് ഭരണഘടനയിലെ രണ്ടും പത്താം ഭേദഗതികളുടെ ലംഘനമാണെന്നും ട്രംപിന്റെ നിയമപരമായ അധികാരത്തെ ലംഘിക്കുന്നുവെന്നും പറയുന്നു.
കുടിയേറ്റ നിയന്ത്രണത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതിനെത്തുടർന്ന് ഏകദേശം 4,000 നാഷനൽ ഗാർഡ് അംഗങ്ങളെ ലോസ് ആഞ്ചലസിലേക്ക് വിന്യസിക്കാൻ ഉത്തരവിട്ടുകൊണ്ട് ട്രംപ് തന്റെ അധികാരപരിധി ലംഘിച്ചുവെന്ന് യുഎസ് ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി.
ഈ വിധിന്യായത്തെക്കുറിച്ച് വൈറ്റ് ഹൗസിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഫെഡറൽ സർക്കാർ ഉടൻ തന്നെ ഒൻപതാം സർക്യൂട്ട് കോടതിയിൽ അപ്പീൽ നൽകിയേക്കും. കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമാണ് തന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിയോഗിച്ച നാഷനൽ ഗാർഡിന്റെ വിന്യാസം തടയണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്.
ഫെഡറൽ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനാണ് സൈനികരെ ആദ്യം വിന്യസിച്ചിരുന്നതെന്നും റെയ്ഡുകളിൽ ഇമിഗ്രേഷൻ ഏജന്റുമാരെ സംരക്ഷിക്കാൻ സഹായിക്കുന്നതിൽ നിന്ന് സൈനികരെ തടയണമെന്ന് കോടതി ആവശ്യപ്പെട്ടതായും ഗാർഡിനെ ഉൾപ്പെടുത്തുന്നത് പിരിമുറുക്കം വർധിപ്പിക്കുകയും ആഭ്യന്തര കലാപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കെഎൻഎച്ച്എൻഎയുടെ കൺവൻഷൻ ഫ്ലോറിഡയിൽ
ഫ്ലോറിഡ: കെഎച്ച്എൻഎയുടെ 14-ാം കൺവൻഷൻ ഫ്ലോറിഡയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി 2027ൽ സെൻട്രൽ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടത്താനാണ് തീരുമാനം.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കെഎച്ച്എൻഎ ഫ്ലോറിഡ റീജണൽ ശുഭാരംഭത്തിൽ 600ലധികം ഹിന്ദു കുടുംബാംഗങ്ങളും സംഘടനാ പ്രവർത്തകരും പങ്കെടുത്തു. ഇതിന്റെ വിജയവും ആവേശവും ഫ്ലോറിഡയിലെ വിവിധ ഹിന്ദു അസോസിയേഷനുകൾക്ക് (കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ലോറിഡ, അയ്യപ്പ ഭജൻ ഓഫ് സൗത്ത് ഫ്ലോറിഡ, അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി, ഒർലാൻഡോ ഹിന്ദു മലയാളി, ജാക്സൺവില്ലെ മലയാളി ഹിന്ദുസ്) കൺവൻഷൻ വിജയത്തിനായി മുന്നിട്ടിറങ്ങാൻ പ്രചോദനമായി.
2027ലെ കൺവൻഷനിൽ ഫ്ലോറിഡയുടെ തനതായ ആചാരങ്ങൾ പുനരാവിഷ്കരിക്കുന്നതിനോടൊപ്പം വിനോദ സഞ്ചാരത്തിനും പ്രാധാന്യം നൽകും. കെഎച്ച്എൻഎ സെൻട്രൽ ഫ്ലോറിഡ കൺവൻഷനിൽ ടാമ്പ അയ്യപ്പക്ഷേത്രം, ഒർലാൻഡോയിലെ വിനോദ കേന്ദ്രങ്ങൾ, മയാമി, കീ വെസ്റ്റ് ബീച്ചുകൾ എന്നിവിടങ്ങൾ സന്ദർശിക്കാനും ആഡംബര കപ്പൽ യാത്ര ചെയ്യാനും അവസരം ലഭിക്കും.
കൺവൻഷന്റെ വിജയത്തിനായി മെമ്പർമാരുടെയും ബോർഡ് അംഗങ്ങളുടെയും റീജണൽ വൈസ് പ്രസിഡന്റുമാരുടെയും സ്റ്റേറ്റ് കോഓർഡിനേറ്റർമാരുടെയും നേതൃത്വത്തിൽ ആസൂത്രിതമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഓഗസ്റ്റ് 17 മുതൽ 20 വരെ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന വിരാട് 25ലും എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഫൊക്കാന സാഹിത്യ പുരസ്കാരം: രചനകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2023 ജൂലെെ ഒന്നിനും 2025 ജൂൺ 30നും ഇടയിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു.
നോവൽ, കഥ, കവിത, ഓർമക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലെ മികച്ച കൃതികൾക്കാണ് ഈ വർഷത്തെ ഫൊക്കാന സാഹിത്യ പുരസ്കാരം.10001 രുപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്.
ഓഗസ്റ്റ് രണ്ടിന് കുമരകത്ത് നടക്കുന്ന ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ ജൂലെെ അഞ്ചിനു മുന്‍പ് താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
കെ.വി. മോഹൻകുമാർ ഐഎഎസ് (റിട്ട.) ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാനായി നാലംഗ കമ്മിറ്റി ആയിരിക്കും പാനലിൽ ഉള്ളത്.
ചെയർമാൻ, ഫൊക്കാന സാഹിത്യ പുരസ്കാര സമിതി, സോപാനം, നവമി ഗാർഡൻസ്, തിരുവനന്തപുരം 695017. ഫോൺ : +91 6282622095.
കാതറിന് ടെന്നിസന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: തൃശൂര്‍ പാണഞ്ചേരിയില്‍ പരേതരായ ചാക്കുണ്ണി - ട്രീസ ദമ്പതികളുടെ മകളും പരേതനായ ടെന്നിസന് പയ്യൂരിന്റെ ഭാര്യയും റോക്ക്ലാൻഡില്‍ സ്ഥിരതാമസക്കാരിയുമായ കാതറിന് ടെന്നിസന്(87) റോക്ക്ലാൻഡില്‍ അന്തരിച്ചു.
പൊതുദര്‍ശനം തിങ്കളാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി എട്ട് വരെ ന്യൂ സിറ്റിയിലുള്ള മൈക്കൽ ജെ ഹിഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St. New City, NY 10956).
സംസ്കാര ശുശ്രൂഷ റവ.ഫാ. അലക്സ് കെ. ജോയിയുടെ കാര്‍മികത്വത്തില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍ 11 വരെ മൈക്കൽ ജെ ഹിഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St. New City, NY 10956).
തുടര്‍ന്ന് റോക്ക്ലാൻഡ് സെമിത്തേരിയില്‍ (Rockland Cemetery, 201 Kings Highway Sparkill, NY 10976) സംസ്കാരവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡേവിഡ് ചീരന്‍ +1 (413) 441-4975.
അഹമ്മദാബാദ് വിമാനാപകടം: അനുശോചനമറിയിച്ച് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണു അഹമ്മദാബാദിൽ സംഭവിച്ചതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എന്തെങ്കിലും സഹായം ചെയ്തുതരേണ്ടതുണ്ടെങ്കിൽ അതു ചെയ്യാമെന്ന് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ട്രംപ് പറഞ്ഞു.
സാൻ അന്റോണിയോയിൽ നാഷണൽ ഗാർഡിനെ വിന്യസിക്കാൻ ഉത്തരവിട്ടു ഗവർണർ അബോട്ട്
ടെക്സസ് : സാൻ അന്റോണിയോയിൽ പ്രതിഷേധങ്ങൾക്കായി നാഷണൽ ഗാർഡിനെ വിന്യസിക്കാൻ ടെക്സസ് ഗവർണർ ഉത്തരവിട്ടു. ഈ ആഴ്ച നടക്കാനിരിക്കുന്ന കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് മുന്നോടിയായി സാൻ അന്റോണിയോ നഗരത്തിലേക്ക് വിന്യസിക്കാൻ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് സംസ്ഥാന നാഷണൽ ഗാർഡിനോട് ഉത്തരവിട്ടു.
സമാധാനവും ക്രമസമാധാനവും ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങളിൽ നാഷണൽ ഗാർഡിനെ വിന്യസിക്കുമെന്ന് അബോട്ട് ബുധനാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ക്രമസമാധാനം നിലനിർത്താൻ നിയമപാലകരെ സഹായിക്കുന്നതിന് എല്ലാ ഉപകരണങ്ങളും തന്ത്രങ്ങളും ടെക്സസ് നാഷണൽ ഗാർഡ് ഉപയോഗിക്കുമെന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.
ലൂസിയാനയിൽ വാഹനത്തിനുള്ളിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം; പിതാവ് അറസ്റ്റിൽ
ലൂസിയാന: ലൂസിയാനയിൽ വാഹനത്തിനുള്ളിൽ പിതാവ് അശ്രദ്ധമായി ഉപേക്ഷിച്ചതിനെ തുടർന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഈ വർഷം യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ സമാന സംഭവമാണിത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഹാമണ്ട് സ്വദേശി ജോസഫ് ബോട്ട്മാനെ പോലീസ് പിടികൂടി.
ഞായറാഴ്ച പുലർച്ചെ 2.30 ഓടെയാണ് പിതാവായ ജോസഫ് ബോട്ട്മാൻ കുട്ടിയുമായി വാഹനത്തിൽ യാത്ര തിരിച്ചത്. തുടർന്ന് കുട്ടിയെ കാർ സീറ്റിൽ ബെൽറ്റ് ധരിപ്പിച്ച് വാഹനത്തിൽ ഇരുത്തിയ ശേഷം ജോസഫ് പുറത്തുപോയി. ഏകദേശം ഒൻപത് മണിക്കൂറുകൾക്ക് ശേഷം പോലീസ് എത്തി വാഹനം തുറന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.
അമിതമായ ചൂട് കാരണം പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇത്തരം സംഭവങ്ങളിൽ പത്തിൽ ഒൻപത് പേരും മൂന്ന് വയസിൽ താഴെയുള്ള കുട്ടികളാണ്. പകുതിയിലധികം കേസുകളിലും മാതാപിതാക്കളുടെയോ പരിചാരകരുടെയോ അശ്രദ്ധ മൂലമാണ് കുട്ടികൾ വാഹനങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നതെന്നും പോലീസ് പറഞ്ഞു.
മഹ്മൂദ് ഖലീലിനെ നാടുകടത്തൽ: ട്രംപ് ഭരണകൂടത്തെ വിലക്കി കോടതി
വാഷിംഗ്ടൺ ഡിസി: പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച കൊളംബിയ യൂണിവേഴ്സിറ്റിയിലെ മഹ്മൂദ് ഖലീലിനെ (30) നാടുകടത്തുന്നതിനും തടങ്കലിൽ സൂക്ഷിക്കുന്നതിനും ട്രംപ് ഭരണകൂടത്തെ കോടതി വിലക്കി.
ഖലീലിന്റെ തടങ്കൽ ഒന്നാം ഭേദഗതി അവകാശങ്ങളുടെ ലംഘനമാണെന്ന് യുഎസ് ജില്ലാ ജഡ്ജി മൈക്കൽ ഫാർബിയാർസ് വിധിച്ചു. ഇത് അദ്ദേഹത്തിന്റെ സംസാര സ്വാതന്ത്ര്യത്തെ മരവിപ്പിക്കുകയും അദ്ദേഹത്തിന്റെ കരിയറിനും പ്രശസ്തിക്കും കോട്ടം വരുത്തിവയ്ക്കുകയും ചെയ്യുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ഖലീലിനെ മോചിപ്പിക്കാൻ ഉത്തരവിട്ടെങ്കിലും ഭരണകൂടത്തിന് അപ്പീൽ നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. മാർച്ചിൽ ഇമിഗ്രേഷൻ ഏജന്റുമാർ കസ്റ്റഡിയിലെടുത്ത് നിലവിൽ ലൂസിയാനയിൽ തടവിൽ കഴിയുന്ന ഗ്രീൻ കാർഡ് ഉടമയായ ഖലീലിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് ഈ വിധി തിരിച്ചടിയാണ്.
ന്യൂയോർക്കിൽ കാണാതായ രണ്ടു വയസുകാരനെ പിതാവ് നദിയിൽ എറിഞ്ഞതായി സംശയം
ന്യൂയോർക്ക്: ന്യൂയോർക്കിൽ കാണാതായ രണ്ടു വയസുകാരനെ പിതാവ് നദിയിൽ എറിഞ്ഞതായി സംശയം. മോൺട്രെൽ വില്യംസ് എന്ന രണ്ടു വയസുകാരനെയാണ് മേയ് 10 മുതൽ കാണാതായത്.
കുട്ടിയ പിതാവ് ബ്രോങ്ക്സ് നദിയിലേക്ക് എറിഞ്ഞിരിക്കാമെന്ന് പോലീസിന്റെ സംശയം. ഇതിനെ തുടർന്ന് പോലീസ് നദിയിൽ തിരിച്ചിൽ നടത്തിയത്.
വെള്ള ടിഷർട്ടും ഡയപ്പറും ധരിച്ചിരുന്ന മോൺട്രെലിനെ അവസാനമായി കണ്ടത് കുടുംബ ആഘോഷത്തിൽ നിന്ന് പുറത്തുപോയ പിതാവിനൊപ്പം ആണെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേ രാത്രിയിൽ തന്നെ, ആൺകുട്ടിയുടെ അമ്മ പോലീസിനെ ബന്ധപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. കുട്ടിയെ കാണുന്നില്ലെന്ന് അമ്മയാണ് പോലീസിന് പരാതി നൽകിയത്.
ആരോഗ്യ സംരക്ഷണ തട്ടിപ്പ്: ഡോക്ടർക്ക് 10 വർഷം തടവ്
ഷിക്കാഗോ: ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ ഹോഫ്മാൻ എസ്റ്റേറ്റ്സിലെ മുൻ ഡോക്ടർക്ക് 10 വർഷം തടവ് ശിക്ഷ. മോണ ഘോഷ് (52) ആണ് ശിക്ഷക്കപ്പെട്ടത്.
സ്വകാര്യ ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്നതിന് കമ്പനികൾക്ക് വ്യാജരേഖ സമർപ്പിക്കുകയും ഒട്ടറെ രോഗികൾക്ക് അനാവശ്യമായ ചികിത്സകൾ നൽകുകയും ചെയ്ത കേസിൽ കഴിഞ്ഞ വർഷം പ്രതി കുറ്റം സമ്മതിച്ചിരുന്നു.
സ്വന്തം ആഡംബര ജീവിതത്തിനായി രോഗികളുടെ ജീവിതത്തെ ദ്രോഹിച്ചുവെന്ന് ഫെഡറൽ ജഡ്ജി ഫ്രാങ്ക്ലിൻ വാൽഡെറാമ പറഞ്ഞു. കാൻസർ ഇല്ലാത്ത രോഗികളിൽ കാൻസറിന് ചികിത്സ നടത്തിയെന്ന് ആരോപിച്ചും മോണ ഘോഷിനെതിരേ കോടതിയിൽ കേസുകൾ നിലവിലുണ്ട്.
ഏകദേശം 2.4 ദശലക്ഷം ഡോളറാണ് പ്രതി ഇൻഷുറൻസ് കമ്പനികളിൽ നിന്ന് തട്ടിയെടുത്തത്.
യുഎസിൽ ഒടിസി കോൾഡ് മരുന്നുകൾ തിരിച്ചുവിളിച്ചു
വാഷിംഗ്ടൺ ഡിസി: ഫംഗസ് മലിനീകരണം കണ്ടെത്തിയതിനെത്തുടർന്ന് ജലദോശത്തിന് നൽകുന്ന ചില ഓവർദികൗണ്ടർ (ഒടിസി) കോൾഡ് മരുന്നുകൾ യുഎസിൽ രാജ്യവ്യാപകമായി അടിയന്തരമായി തിരിച്ചുവിളിച്ചു. ഈ മരുന്നുകളുടെ ഉപയോഗം തലച്ചോറിലെ അണുബാധയ്ക്ക് കാരണമാകാമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പുറത്തിറക്കിയ മുന്നറിയിപ്പ് അനുസരിച്ച്, സികാം കോൾഡ് റെമഡി നാസൽ സ്വാബ്സ്, സികാം നാസൽ ഓൾക്ലിയർ സ്വാബ്സ്, ഒറാജെൽ ബേബി ടീത്തിംഗ് സ്വാബ്സ് എന്നിവയുടെ ഉപയോഗം ഉടനടി നിർത്താൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിർമാതാക്കളായ ചർച്ച് ആൻഡ് ഡ്വൈറ്റ് കമ്പനിയുടെ പ്രസ്താവന പ്രകാരം, ഈ ഉൽപന്നങ്ങളുടെ കോട്ടൺ സ്വാബ് ഭാഗങ്ങളിൽ ’ഫംഗസ് എന്ന് സംശയിക്കുന്ന സൂക്ഷ്മജീവി മലിനീകരണം’ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സ്വാബുകൾ ഉപയോഗിക്കുകയാണെങ്കിൽ, സാധ്യമായ ഫംഗസ് മലിനീകരണം രോഗികളിൽ ഗുരുതരവും ജീവന് ഭീഷണിയുമായ രക്ത അണുബാധയ്ക്ക് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
പ്രതിരോധശേഷി കുറഞ്ഞ കുട്ടികളും മുതിർന്നവരും, കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും മാരകമായ അണുബാധയ്ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് ഫെഡറൽ ഏജൻസി വ്യക്തമാക്കി.
ഏത് തരം ഫംഗസാണ് ഉത്പന്നങ്ങളിൽ കണ്ടെത്തിയതെന്ന് ഇതുവരെ വ്യക്തമല്ല. എന്നിരുന്നാലും, മലിനമായ സ്വാബുകളിലൂടെയോ മറ്റ് മെഡിക്കൽ ഉത്പന്നങ്ങളിലൂടെയോ ഫംഗസ് ശരീരത്തിൽ പ്രവേശിച്ച് രക്ത അണുബാധയ്ക്ക് കാരണമാകാം.
ലോസ് ആഞ്ചലസ് പ്രതിഷേധം: നാഷനൽ ഗാർഡിനെ ഇറക്കിയ ട്രംപിനെ വിമർശിച്ച് പെലോസി
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നാഷനൽ ഗാർഡിനെ നിയോഗിച്ചതിനെ വിമർശിച്ച് മുൻ സ്പീക്കർ നാൻസി പെലോസി രംഗത്ത്. 2021 ജനുവരി ആറിന് യുഎസ് ക്യാപ്പിറ്റളിൽ ആക്രമണം നടത്തിയതിനതിരെ എന്ത് നടപടി സ്വീകരിച്ചു. അന്ന് നാഷനൽ ഗാർഡ് എവിടെയായിരുന്നു എന്നും നാൻസി പെലോസി ചോദിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾ അക്രമം വർധിപ്പിക്കുമെന്ന് വാദിച്ച കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിന്റെയും ലൊസാഞ്ചലസ് മേയർ കാരെൻ ബാസിന്റെയും സമ്മതമില്ലാതെ ട്രംപ് നാഷനൽ ഗാർഡിനെ ലോസ് ആഞ്ചലസിലേക്ക് അയച്ചു.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡുകൾക്കെതിരായ പ്രതിഷേധങ്ങൾക്കിടയിലാണ് അദ്ദേഹം അങ്ങനെ ചെയ്തത്. 2020ലെ തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചു എന്ന് ട്രംപ് മാസങ്ങളായി തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിനു ശേഷമാണ് ജനുവരി ആറിന് ക്യാപ്പിറ്റളിൽ കലാപം ഉണ്ടായത്, ആ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും പുറത്തുവന്നിട്ടില്ലെന്നും പെലോസി കൂട്ടിചേർത്തു.
സൈന്യത്തെ വിന്യസിക്കുന്നത് തടയണമെന്ന കലിഫോർണിയ ഗവർണറുടെ പ്രമേയം ഫെഡറൽ ജഡ്ജി തള്ളി
കലിഫോർണിയ: കുടിയേറ്റ റെയ്ഡിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോസ് ആഞ്ചലസിലേക്ക് നാഷനൽ ഗാർഡ് സൈനികരെയും മറൈൻമാരെയും വിന്യസിക്കുന്നത് തടയാൻ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമും അറ്റോർണി ജനറൽ റോബ് ബോണ്ടയും സമർപ്പിച്ച അടിയന്തര പ്രമേയം ഫെഡറൽ ജഡ്ജി തള്ളി.
ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം ന്ധനിയമവിരുദ്ധമായ സൈനികവൽക്കരണംന്ധ എന്നും ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഗവർണർ ന്യൂസം അപലപിച്ചു. ജൂൺ ഒന്‍പതിന് ലോസ് ആഞ്ചലസിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡുകൾക്ക് സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.
ഫെഡറൽ ഗവൺമെന്റ് ഇപ്പോൾ അമേരിക്കൻ പൗരന്മാർക്കെതിരേ സൈന്യത്തെ തിരിക്കുകയാണെന്ന് ന്യൂസം ഒരു പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച, 2,000 കലിഫോർണിയ നാഷനൽ ഗാർഡ് സൈനികരെ 60 ദിവസത്തേക്ക് ഫെഡറലൈസ് ചെയ്യാനും മേഖലയിലേക്ക് യുഎസ് മറൈൻമാരെ വിന്യസിക്കാനും പ്രതിരോധ വകുപ്പിന് ട്രംപ് ഉത്തരവ് നൽകിയിരുന്നു.
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പ്രധാന തിരുനാളിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഷിക്കാഗോ: പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാളിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വാർഷികആഘോഷകമ്മറ്റിയും തിരുനാൾ ഏറ്റെടുത്തു നടത്തുന്ന മെൻ മിനിസ്ട്രി ഭാരവാഹികളും കൂടാരയോഗം ഭാരവാഹികളും സംയുക്തമായി ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.
ജൂൺ, ജൂലൈ മാസങ്ങളിലായി നടത്തപെടുന്ന പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായ പരിപാടികളുടെ ഒരുക്കങ്ങളും ഓഗസ്റ്റ് മൂന്ന് മുതൽ 11 വരെ നടത്തപെടുന്ന തിരുനാളിന്റെ ഭാഗമായി ഒരുക്കങ്ങളും സംയുക്ത കമ്മറ്റി വിലയിരുത്തി.
ജൂൺ 14ന് നടത്തപെടുന്ന യൂത്ത് മിനിസ്ട്രിയുടെ പരിപാടി, 15ന് നടത്തപെടുന്ന ഫാദേഴ്സ് ഡേയ് ആഘോഷങ്ങൾ, 30ന് കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം മലങ്കര റീത്തിൽ അർപ്പിക്കുന്ന കുർബാനയെ തുടർന്ന് നടത്തപെടുന്ന 70 വയസിനു മുകളിലുള്ളവരുടെ ഒത്തുചേരൽ അടക്കമുള്ള പരിപാടികളുടെ തയാറെടുപ്പുകൾ കമ്മറ്റി വിലയിരുത്തി.
വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി കൂടാരയോഗങ്ങൾ കേന്ദ്രീകരിച്ച് പരിപാടികൾ തയാറാക്കുവാനും അവ മികച്ച രീതിയിൽ നടത്തുവാൻ വേണ്ട പിന്തുണ ലഭ്യമാക്കുവാനും യോഗം തീരുമാനിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ അധ്യക്ഷത വഹിച്ചു.
അസി. വികാരി ഫാ. അനീഷ് മാവേലി പുത്തൻപുര, സെക്രട്ടറി സിസ്റ്റ്സർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് കൈക്കാരൻ നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം,
പിആർഒ അനിൽ മറ്റത്തിക്കുന്നേൽ മുൻ മിനിസ്ട്രി കൺവീനർമാർ പോൾസൺ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടിൽ, സിബി കൈതക്കത്തൊട്ടിയിൽ, പതിനഞ്ചാം വാർഷിക കമ്മറ്റിയിലെ അംഗങ്ങൾ, കൂടാരയോഗം & മിനിസ്ട്രി കോഓർഡിനേറ്റേഴ്സ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഫൊക്കാന പ്രിവിലേജ് കാർഡ്: തിരുവനന്തപുരം - കൊച്ചി വിമാനത്താവങ്ങളുമായി ധാരണയായി
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രിവിലേജ് കാർഡ് ഉപയോഗിച്ച് കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം കിഴിവ് ലഭിക്കും. ഇത് കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ 15 ശതമാനം ഡിസ്കൗണ്ടും ലഭ്യമാകും (അറൈവൽ ഫ്ലൈറ്റുകൾക്ക് 15 ശതമാനവും ഡിപ്പാർച്ചർ ഫ്ലൈറ്റുകൾക്ക് 10 ശതമാനവും).
ഈ ആനുകൂല്യം ലഭിക്കുന്നതോടെ, വിദേശത്ത് നിന്ന് സാധനങ്ങൾ വാങ്ങി ലഗേജിൽ കൊണ്ടുപോകുന്നതിന് പകരം നാട്ടിലെ വിമാനത്താവളങ്ങളിൽ നിന്ന് തന്നെ വാങ്ങുന്നത് പ്രവാസി യാത്രക്കാർക്ക് കൂടുതൽ ലാഭകരവും സൗകര്യപ്രദവുമാകും. പ്രവാസി സംഘടനയായ ഫൊക്കാന ആദ്യമായാണ് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളുമായി ഇത്തരമൊരു കരാറിലെത്തുന്നത്.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ ശ്രമഫലമായാണ് ഈ പദ്ധതി യാഥാർഥ്യമായത്. അടുത്താഴ്ച മുതൽ പ്രിവിലേജ് കാർഡിനുള്ള രജിസ്ട്രേഷൻ ആരംഭിക്കും. ഇതിനായുള്ള ഇലക്ട്രോണിക് ഫോം ഫൊക്കാനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ അംഗ സംഘടനകളിൽ നിന്നോ ലഭ്യമാകും.
ഭാവിയിൽ, അമേരിക്കയിലെ മറ്റ് പ്രധാന സ്ഥാപനങ്ങളിലെ ഡിസ്കൗണ്ടുകളും ഉൾപ്പെടുത്തി ഈ പ്രിവിലേജ് കാർഡിന്റെ സേവനങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഫൊക്കാനയുടെ അംഗീകൃത പ്രിവിലേജ് കാർഡ് ഉടമകൾക്ക് മാത്രമായിരിക്കും ഈ കിഴിവുകൾ ലഭിക്കുക.
ഫൊക്കാനയിൽ അംഗത്വമുള്ള സംഘടനകളിലെ അംഗങ്ങൾക്ക് ഈ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. വ്യക്തിഗതമായി നൽകുന്ന ഈ കാർഡിന് ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്.
ക്നാ എസ്കേപ്പിന് തുടക്കം
ഷിക്കാഗോ: കുട്ടികൾക്കായി കെസിഎസ് ഷിക്കാഗോ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് "ക്നാ എസ്കേപ്പിന്' ഡെസ്പ്ലെയിൻസിൽ തുടക്കം. ഫാ. സിജു മുടക്കോടിൽ ഉദ്ഘാടനം നിർവഹിച്ചു. നാല് ദിവസത്തെ ക്യാമ്പിൽ 22ലധികം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത കാത്തലിക് ഇൻഫ്ലുൻസർ പോൾ കിം ഉൾപ്പെടെ വിവിധ മേഖലയിലെ പ്രമുഖർ കുട്ടികളുമായി സംവദിക്കും.
കെസിഎസ് പ്രസിഡന്റ് ജോസ് ആനമലയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവും ലിൻസൺ കൈതമലയിൽ ഡയറക്ടറായുള്ള ഓർഗനൈസിംഗ് കമ്മിറ്റിയും ചേർന്നാണ് തുടർച്ചയായ അഞ്ചാം വർഷവും ക്യാമ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നത്.
മാറ്റ് വിളങ്ങാട്ടുശേരി, ഷാജി പള്ളിവീട്ടിൽ, ടീന നേടുവാമ്പുഴ, ക്രിസ് കട്ടപ്പുറം, ഫെലിക്സ് പൂത്തൃക്കയിൽ, ജെറ്റ്സി ഇടിയാലിൽ, ജോമി ഇടയാടിയിൽ, ബെക്സി പൂവന്തറ, ഐമ പുതിയേടത്തു, മഹിമ കാരാപ്പള്ളിൽ, വിനീത പെരികലം, ആൻ മാറ്റത്തിൽ, മരിയ കുന്നുംപുറത്തു, എലിസബത്ത് പുഴക്കാരോട്ട്, സാന്ദ്ര ഒറ്റകുന്നേൽ തുടങ്ങിയവർ വിവിധ കമ്മറ്റികൾക്കു നേതൃത്വം നൽകുന്നു.
ധന്യൻ മാർ മാക്കീൽ മത്സരം: വിജയികൾ പ്രഖ്യാപിച്ചു
ഷിക്കാഗോ: ധന്യൻ മാർ മാത്യു മാക്കീലിന്റെ 111-ാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് അമേരിക്കയിലെ ക്നാനായ റീജിയണിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.
ഗ്രേഡ് 3-5: മാക്കീൽ സൂക്ത പാരായണം
ഒന്നാം സ്ഥാനം: ജെനിഫർ ജോസഫ് കൊച്ചിക്കുന്നേൽ - സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക, ഷിക്കാഗോ.
രണ്ടാം സ്ഥാനം: ജോഷ്വ ചക്കാലയിൽ - സെന്റ് സ്റ്റീഫൻസ് ക്നാനായ ഫൊറോന ഇടവക, ലോംഗ് ഐലൻഡ്.
മൂന്നാം സ്ഥാനം: ഷാർലറ്റ് കൈതക്കതൊട്ടിയിൽ - സെന്റ് മേരീസ്, ഷിക്കാഗോ.
ഗ്രേഡ് 6-8: ലേഖന രചന
ഒന്നാം സ്ഥാനം: ഫിലിപ്പ് നെടുംതുരുത്തിൽ പുത്തൻപുരയിൽ - സെന്റ് മേരീസ്, ഷിക്കാഗോ.
രണ്ടാം സ്ഥാനം: ജാഷ് തോട്ടുങ്കൽ - സെന്റ് മേരീസ്, ഷിക്കാഗോ.
മൂന്നാം സ്ഥാനം: ഐസക് പുല്ലാനപ്പള്ളിൽ - സെന്റ് സ്റ്റീഫൻസ്, ലോംഗ് ഐലൻഡ്.
ഗ്രേഡ് 9-12: ലേഖന രചന
ഒന്നാം സ്ഥാനം: ജെയിംസ് കുന്നശേരി - സെന്റ് മേരീസ്, ഷിക്കാഗോ
രണ്ടാം സ്ഥാനം: ബെറ്റ്സി കിഴക്കേപുറം - ക്രൈസ്റ്റ് ദ കിംഗ് ക്നാനായ ഇടവക, ന്യൂജഴ്സി.
മൂന്നാം സ്ഥാനം: സാന്ദ്ര കുന്നശേരി - സെന്റ് മേരീസ്, ഷിക്കാഗോ.
മുതിർന്നവരുടെ വിഭാഗം: ലേഖന രചന
ഒന്നാം സ്ഥാനം: റാണി നോബി കൊച്ചുവീട്ടിൽ - സെന്റ് മേരീസ് ഫൊറോന ഇടവക, ഹൂസ്റ്റൺ.
രണ്ടാം സ്ഥാനം: ബിബിത സിജോയ് പറപ്പള്ളിൽ - സേക്രഡ് ഹാർട്ട് ഫൊറോന ഇടവക, ടാമ്പ.
മൂന്നാം സ്ഥാനം: സിസി ജോൺ മൂലക്കാട്ട് - സെന്റ് മേരീസ്, ഷിക്കാഗോ.
ഷിബു കുളങ്ങര, ജോബ് മാക്കീൽ, ജൈബു കുളങ്ങര, തോമസ് കല്ലിടുക്കിൽ എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ക്നാനായ റീജിയണൽ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ പങ്കെടുത്തവർക്കും വിജയികൾക്കും അഭിനന്ദനം അറിയിച്ചു. മത്സരങ്ങൾ സംഘടിപ്പിച്ചത് മാർ മാകിൽ സ്ഥാപിച്ച വിസിറ്റേഷൻ കോൺഗ്രിഗേഷൻ ആയിരുന്നു.
ധന്യൻ മാർ മാത്യു മാക്കീൽ കോട്ടയത്തുള്ള മഞ്ഞൂർ എന്ന സ്ഥലത്ത് 1851 മാർച്ച് 27നാണ് ജനിച്ചത്. 1874 മേയ് 30ന് അദ്ദേഹം വൈദികനായി. 1896ൽ രൂപീകരിച്ച ചങ്ങനാശേരി വികാരിയാത്തിന്റെ ആദ്യ സ്വദേശീയ ബിഷപ്പായും 1911ൽ ക്നാനായ കത്തോലിക്കർക്കായി രൂപീകരിച്ച കോട്ടയം വികാരിയാത്തിന്റെ ആദ്യ വികാരി അപ്പോസ്തോലിക്കായും നിയമിതനായി.
1914 ജനുവരി 26ന് അന്തരിച്ച അദ്ദേഹത്തെ 2009ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ദൈവദാസനായി പ്രഖ്യാപിച്ചു. പിന്നീട് 2025 മേയ് 22ന് ലെയോ പതിനാലാമൻ മാർപാപ്പ അദ്ദേഹത്തെ ധന്യൻ പദവിയിലേക്ക് ഉയർത്തി.
യൂത്ത് മിനിസ്ട്രി പ്രോഗ്രാം: പോൾ ജെ. കിം നേതൃത്വം വഹിക്കും
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തപെടുന്ന യൂത്ത് മിനിസ്ട്രി പ്രോഗ്രാമിന് നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ. കിം നേതൃത്വം നൽകും.
ശനിയാഴ്ച വൈകുന്നേരം നാലു മുതൽ ആറു വരെ ഇടവകയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപെടുന്ന പരിപാടിയുടെ ഭാഗമായി സംഗീതവും നർമവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ടോക്ക് ഷോയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
നോർത്ത് അമേരിക്കയിലുടനീളം യാത്രചെയ്തു പരിപാടികൾ നടത്തിവരുന്ന പോൾ ജെ കിം, സോഷ്യൽ മീഡിയയിൽ വളരെയധികം അനുയായികൾ ഉള്ള വ്യക്തികൂടിയാണ്. കത്തോലിക്കാ സഭയിലെ പല സുപ്രധാന വേദികളിലും അദ്ദേഹത്തിന്റെ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി പോൾ ജെ. കിമ്മിന്റെ പരിപാടി സംഘടിപ്പിക്കുവാൻ ലഭിച്ച അവസരം ദൈവാനുഗ്രഹമായി കാണുന്നു എന്ന് വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. ഈ സുവർണാവസരം പ്രയോജനപ്പെടുത്തുവാൻ എല്ലാ കുടുംബങ്ങളെയും പ്രത്യേകിച്ച് പുതുതലമുയും ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു.
അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, ടീൻ മിനിസ്ട്രി കോർഡിനേറ്റർ മെജോ കുന്നശേരി, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് കൈക്കാരൻ നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകും.
"സോറി പ്രസിഡന്റ്'; ട്രംപിനോട് ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്ക്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റെ ഡോണാൾഡ് ട്രംപിനെതിരേയുള്ള തന്റെ പോസ്റ്റുകളിൽ ടെക് കോടീശ്വരൻ ഇലോൺ മസ്ക് ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞാഴ്ച പ്രസിഡന്റിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകൾ അതിരുകടന്നു, അതിൽ ഞാൻ ഖേദിക്കുന്നു എന്നാണ് എലോൺ മസ്ക് എക്സിൽ കുറിച്ചത്.
ഖേദം പ്രകടിപ്പിക്കും മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ട്രംപ് സർക്കാരിലെ കാര്യക്ഷമതാ വകുപ്പ് മേധാവി സ്ഥാനം രാജിവച്ച മസ്ക്, റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ നികുതി ബിൽ നിർദ്ദേശത്തെ കടുത്ത ഭാഷയിൽവിമർശിച്ചിരുന്നു.
തുടർന്ന് മസ്കും ട്രംപും ടിവി അഭിമുഖങ്ങളിലൂടെയും എക്സ് പോസ്റ്റുകളിലൂടെയും പരസ്യമായി തർക്കത്തിൽ ഏർപ്പെട്ടു. മസ്കിന്റെ വിമർശനം തുടർന്നാൽ, വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.
"ട്രംപിനെയും മസ്കിനെയും വധിക്കണം'; ആഹ്വാനവുമായി അല്‍ ഖ്വയ്ദ നേതാവ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്. വീഡിയോ സന്ദേശത്തിലൂടെയാണ് അല്‍ ഖ്വയ്ദ നേതാവ് സയീദ് ബിന്‍ ആതിഫ് അല്‍ അവ്ലാകിയുടെ ഭീഷണി.
ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും വീഡിയോയില്‍ പറയുന്നു. ശനിയാഴ്ച പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2024ല്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തശേഷം ആദ്യമായാണ് ഇയാള്‍ പൊതുഇടത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഗാസയിലെ ഞങ്ങളുടെ ജനങ്ങള്‍ക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീര്‍പ്പില്ലെന്നും പ്രതികാര ആക്രമണങ്ങള്‍ നടത്തണമെന്നും ഈജിപ്ത്, ജോര്‍ദാന്‍, ഗള്‍ഫ്-അറബ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കണമെന്നും വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
ആറ് മില്യണ്‍ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യൻ യുവാവ് അനധികൃത കുടിയേറ്റക്കാരനെന്ന് കോൺസുലേറ്റ്
ന്യൂഡൽഹി: യുഎസിലെ നേവാർക്ക് വിമാനത്താവളത്തിൽ പോലീസ് കമിഴ്ത്തിക്കിടത്തി കൈവിലങ്ങണിയിച്ച ഇന്ത്യൻ യുവാവ് അംഗീകൃത വീസയില്ലാതെ രാജ്യത്ത് പ്രവേശിച്ചയാളാണെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
കോടതി ഉത്തരവിനെത്തുടർന്നാണ് ഹരിയാന സ്വദേശിയായ ഇയാളെ ഇന്ത്യയിലേക്കു നാടു കടത്താനൊരുങ്ങിയതെന്നാണു വിവരം. വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിലെ യുഎസ് എംബസിയുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിരുന്നു.
ഇന്ത്യൻ യുവാവിനെ വിമാനത്താവളത്തിൽവച്ച് കമിഴ്ത്തിക്കിടത്തി കൈവിലങ്ങണിയിക്കുന്ന വീഡിയോ യുഎസിൽ സ്ഥിരതാമസമാക്കിയ കുനാൽ ജയിൻ എന്നയാളാണ് ചിത്രീകരിച്ചത്.
ലോസ് ആഞ്ചലസ് പ്രക്ഷോഭം പടരുന്നു; കുടിയേറ്റ വിരുദ്ധതയ്ക്ക് എതിരേ യുഎസ് നഗരങ്ങളിൽ പ്രകടനം
ലോസ് ആഞ്ചലസ്: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസിൽ ആരംഭിച്ച പ്രക്ഷോഭം അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കു പടരുന്നു. തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ഫിലാഡെൽഫിയ, അറ്റ്ലാന്റ, ഓസ്റ്റിൻ എന്നീ വൻ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനങ്ങളുണ്ടായി.
ലോസ് ആഞ്ചലസിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വകുപ്പ് റെയ്ഡ് നടത്തുന്നതിലുള്ള പ്രതിഷേധം തുടർച്ചയായ അഞ്ചാം ദിനമായ ചൊവ്വാഴ്ചയും തുടർന്നു.
അക്രമവും കൊള്ളയും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നഗരഹൃദയത്തിലെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ മേയർ കാരെൻ ബാസ് ചൊവ്വാഴ്ച രാത്രി മുതൽ അനിശ്ചിത കാലത്തേക്കു കർഫ്യൂ പ്രഖ്യപിച്ചു. കർഫ്യൂ പാലിക്കാൻ തയാറാകാതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂയോർക്ക് നഗരത്തിലെ പ്രകടനത്തിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു. ലോസ് ആഞ്ചലസിലേതു പോലുള്ള പ്രതിഷേധം ന്യൂയോർക്കിൽ അനുവദിക്കില്ലെന്ന് മേയർ എറിക് ആഡംസ് വ്യക്തമാക്കി.
സാൻഫ്രാൻസിസ്കോയിലെ പ്രതിഷേധത്തിൽ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. 150 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ, ട്രംപിന്റെ ഉത്തരവു പ്രകാരം ലോസ് ആഞ്ചലസ് നഗരത്തിൽ 4,000 നാഷണൽ ഗാർഡ് സൈനികരെയും 700 മറീനുകളെയും വിന്യസിച്ചിട്ടുണ്ട്.
രാജ്യരക്ഷയ്ക്കു ചുമതലപ്പെട്ട സൈനികരെ സ്വന്തം പൗരന്മാർക്കെതിരേ വിന്യസിച്ചത് അമേരിക്കൻ രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്കിടയാക്കി. സൈനികരെ പിൻവലിക്കണമെന്നു ലോസ് അഞ്ചലസ് ഉൾപ്പെടുന്ന കലിഫോർണിയ സംസ്ഥാനത്തിന്റെ ഗവർണർ ഗാവിൻ ന്യൂസം ആവശ്യപ്പെട്ടു.
ഗവർണറുടെ കീഴിൽ വരുന്ന നാഷണൽ ഗാർഡ്സിനെ പ്രസിഡന്റ് പ്രത്യേക അധികാരം ഉപയോഗിച്ചു വിന്യസിച്ചതിനെ ചോദ്യംചെയ്ത് അദ്ദേഹം കോടതിയ സമീപിച്ചിട്ടുമുണ്ട്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നയാളാണു ഗാവിൻ.
ടെക്സസ് സംസ്ഥാനത്തെ സാൻ അന്റോണിയോ നഗരത്തിലും പ്രക്ഷോഭകരെ നേരിടാൻ നാഷണൽ ഗാർഡ്സിനെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാന ഗവർണർ ഗ്രെഗ് അബട്ടാണ് ഇതിന് ഉത്തരവ് നല്‍കിയത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ് ആബട്ട്.
വിസാ നിയമം ലംഘിച്ചതിന് അറസ്റ്റ്; പിന്നാലെ അമേരിക്ക വിട്ട് ഖാബി ലെയിം
ലാസ് വേഗസ്: ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടിക് ടോക് താരം ഖാബി ലെയ്മിനെ യുഎസ് കുടിയേറ്റവകുപ്പ് അറസ്റ്റുചെയ്ത് വിട്ടയച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ തുടർന്നതിനാലാണ് നടപടിയെന്നും അറിയിച്ചു.
സെനഗലിൽ ജനിച്ച ഖാബി ഇറ്റാലിയൻ പൗരനാണ്. ഏപ്രിൽ 30നാണ് ഖാബി യുഎസിലെത്തിയത്. വെള്ളിയാഴ്ച ലാസ് വേഗസിലെ ഹാരി റെയ്ഡ് വിമാനത്താവളത്തിലാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്(ഐസിഇ) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
പിന്നാലെ, ഖാബി ലെയിം സ്വയം രാജ്യം വിട്ടെന്ന് ഐസിഇ അറിയിച്ചു. സംഭവത്തിൽ ഖാബി പ്രതികരിച്ചിട്ടില്ല. 16.3 കോടി ഫോളോവേഴ്സാണ് 25 വയസുകാരനായ ഖാബിക്ക് ടിക്ടോക്കിൽ മാത്രമുള്ളത്.
ജനുവരിയിൽ യൂണിസെഫ് ഇദ്ദേഹത്തെ ഗുഡ്വിൽ അംബാസഡറാക്കിയിരുന്നു. കഴിഞ്ഞമാസം ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാല ഫാഷൻഷോയിലും പങ്കെടുത്തു.
ഹൂസ്റ്റൺ റാന്നി അസോസിയേഷന് പുതിയ നേതൃത്വം
ഹൂസ്റ്റൺ: ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ 2025-26ലെ പുതിയ ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ് എച്ച്ആർഎയുടെ നേതൃരംഗത്ത് എത്തിയിട്ടുള്ളത്.
മിസോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാർക്കിൽ സ്പ്രിംഗ് പിക്നിനോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് ബാബു കൂടത്തിനാലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഉപരക്ഷാധികാരി ജോയ് മണ്ണിൽ വരാണാധികാരിയായി പ്രവർത്തിച്ചു.
സെക്രട്ടറി ബിനു സഖറിയ സ്വാഗതവും ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ നന്ദിയും അറിയിച്ചു. സംഘടനയുടെ തുടക്കം(2009) മുതൽ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള ബിജു സഖറിയ കളരിക്കമുറിയിലാണ് പുതിയ പ്രസിഡന്റ്.
റാന്നി എംഎൽഎ പ്രമോദ് നാരായൺ രക്ഷാധികാരിയായുള്ള സംഘടനയുടെ ഉപരക്ഷാധികരികളായി റവ. ഫാ. ജെക്കു സഖറിയ, ജീമോൻ റാന്നി, ജോയി മണ്ണിൽ, ബാബു കൂടത്തിനാൽ എന്നിവർ പ്രവർത്തിക്കുന്നു.
സംഘടനാ പ്രവർത്തനത്തിൽ കരുത്ത് തെളിയിച്ച വിനോദ് ചെറിയാനാണ് പുതിയ ജനറൽ സെക്രട്ടറി. ബാബു കലീന സെക്രട്ടറിയായും ബിനു സഖറിയ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ജിൻസ് മാത്യു കിഴക്കേതിൽ, റോയി തീയാടിക്കൽ, മാത്യൂസ് ചാണ്ടപ്പിള്ള, എബ്രഹാം ജോസഫ് (ജോസ് പ്ലാമ്മൂട്ടിൽ), സി.ജി. ഡാനിയേൽ, ഷിജു തച്ചനാലിൽ എന്നിവരെയും തെരഞ്ഞെടുത്തു.
റീനാ സജി, ഷീജാ ജോസ്, മറിയാമ്മ ജോൺ (ലീലാമ്മ) എന്നിവരാണ് വനിതാ ഫോറം സെക്രട്ടറിമാർ. ജോയിന്റ് ട്രഷററായി സ്റ്റീഫൻ ടി. എബ്രഹാമും യൂത്ത് കോഓർഡിനേറ്ററായി ജെഫിൻ രാജുവും പ്രവർത്തിക്കും.
സജി ഇലഞ്ഞിക്കൽ, മിന്നി ജോസഫ്, അലക്സ് ളാഹയിൽ, ജോൺ തോമസ് (രാജു), ബിജു തച്ചനാലിൽ, ഈശോ തേവർവേലിൽ (സണ്ണി), രാജു കെ. നൈനാൻ, ജൈജു കുരുവിള തുടങ്ങിയവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
ഹൂസ്റ്റണിൽ അന്തരിച്ച ചാക്കോ ജേക്കബിന്റെ സംസ്കാരം ശനിയാഴ്ച
ഹൂസ്റ്റൺ: പത്തനംതിട്ട തോന്നിയാമല നിരന്നനിലത്തു ചാക്കോ ജേക്കബ് (സണ്ണി - 80) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ദീനാമ്മ ജേക്കബ് മാന്നാർ കരുവേലിൽ പത്തിച്ചേരിൽ കുടുംബാംഗമാണ്.
മക്കൾ: ഡോ. സിൻഡി ജേക്കബ്, സിനി ജോർജ്, സ്റ്റാൻലി ജേക്കബ് (മൂന്നു പേരും ഹൂസ്റ്റൺ). മരുമക്കൾ: റിച്ചാർഡ് ഫിലിപ്പ്, ജെയ്സൺ ജോർജ്. കൊച്ചുമക്കൾ: എലിസ ജോർജ്, എമ്മ ജോർജ്, എവിയ്ലിൻ ഫിലിപ്പ്.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477).
സംസ്കാരശുശ്രൂഷകൾ: ശനിയാഴ്ച ഉച്ചയ്ക്ക് 12.30നു സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477).
ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ ഉച്ചകഴിഞ്ഞു മൂന്നിന് മൃതദേഹം സംസ്കരിക്കും. (12800 Westheimer Road Houston, Texas 77077).
ശുശ്രൂഷകളുടെ തത്സമയ ലൈവ്സ്ട്രീം ലിങ്കുകൾ: https://youtube.com/live/1jUGFAVImS4?feature=share, https://youtube.com/live/PuTBTToaE7k?feature=share.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. വർഗീസ് ജോൺ - 832 277 6837.
ഒക്ലഹോമയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്: രണ്ട് പേർ അറസ്റ്റിൽ
ഒക്ലഹോമ: വടക്കൻ ഒക്ലഹോമയിലെ തർക്കത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ട് കൗമാരക്കാർ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ഡിറ്റർ ഗോൺസാലസ് (34) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഗോൺസാലസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 13 വയസുകാരനാണ് യുവാവിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു.
15 വയസുകാരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ ഇരുവരും ജുവനൈൽ തടങ്കൽ കേന്ദ്രത്തിലാണ്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റത്തിന് 13 വയസുകാരനെതിരേ കേസെടുത്തിട്ടുണ്ട്.
അരിസോണയിൽ ഡ്യൂട്ടിക്കിടെ വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
അരിസോണ: അപ്പാച്ചെ ജംഗ്ഷനിൽ ഡ്യൂട്ടിക്കിടെ വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥൻ ഗബ്രിയേൽ ഫാസിയോ(46) മരിച്ചു. റോഡിലുണ്ടായ തർക്കത്തിനിടെ ഡ്രൈവർ തോക്കുമായി ഭീഷണി മുഴുക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്.
വാഹനത്തിൽ നിന്ന് ഇറങ്ങാൻ ഡ്രെെവറോട് ആവശ്യപ്പെട്ടപ്പോൾ ഇയാൾ തോക്ക് എടുത്ത് സംഭവസ്ഥലത്തുനിന്ന് നടന്നുപോയി. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
മുഖത്ത് വെടിയേറ്റ ഫാസിയോയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിക്ക് നേരെ പോലീസ് തിരിച്ചും വെടിയുതിർത്തിരുന്നു. ഇയാൾ ചികിത്സയിലാണെന്നും കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കുടിയേറ്റ പ്രക്ഷോഭം: സമരക്കാർക്കെതിരേ കലാപനിയമം ഉപയോഗിക്കുമെന്നു ട്രംപ്
ലോസ് ആഞ്ചലസ്: അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്ട് (കലാപം അടിച്ചമർത്താൻ സായുധ സേനയെ ഉപയോഗിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം) തീർച്ചയായും ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
‘രാജ്യത്തെ വെറുക്കുന്നവരാണ് അവർ. സുരക്ഷാ സേനയെ എതിർക്കാൻ ശ്രമിച്ചാൽ കടുത്ത രീതിയിൽ തന്നെ നേരിടും’ - ട്രംപ് താക്കീത് നൽകി. പ്രക്ഷോഭം തുടരുന്ന ലോസ് ആഞ്ചലസിൽ, കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാൻ കഴിവുള്ള കമാൻഡോ വിഭാഗത്തെ വിന്യസിച്ച നടപടിയെ ട്രംപ് ന്യായീകരിച്ചു.
നാഷണൽ ഗാർഡുകളെ നിയോഗിച്ചതിനെതിരെ കലിഫോർണിയ കേസ് ഫയൽ ചെയ്തിരുന്നു. ആറു പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാന ഗവർണറുടെ അനുമതിയില്ലാതെ ഇത്തരമൊരു നടപടിക്ക് യുഎസ് പ്രസിഡന്റ് ഉത്തരവിടുന്നത്.
ദിവ്യാധാര മ്യൂസിക്സ് നൈറ്റും അവാർഡ് ദാനവും 22ന് ഇർവിംഗിൽ
ഇർവിംഗ്: ഡിഎഫ്ഡബ്ല്യു മെട്രോപ്ലക്സ് ദിവ്യാധാര മ്യൂസിക്സ് മ്യൂസിക്സ് നൈറ്റും അവാർഡ് ദാനവും സംഘടിപ്പിക്കുന്നു. ഈ മാസം 22ന് വൈകുന്നേരം ആറ് മുതൽ എട്ട് വരെ ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലിയിലാണ്(1927 റോസ്ബഡ് ഡോ, ഇർവിംഗ്, ടെക്സാസ് 75060) വേദി ഒരുക്കിയിരിക്കുന്നത്
നോൺ-റസിഡന്റ് കമ്മീഷൻ, കേരളം പ്രവാസി, ലോക കേരള സഭാ അംഗം എന്നീ നിലകളിൽ പ്രശസ്തനായ പീറ്റർ മാത്യു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജോസ്പ്രകാശ് കരിമ്പിനേത്ത് - 972 345 0748, എസ്.പി. ജെയിംസ്ൺ - 214 334 6962.
കെന്റക്കി കേണൽ പദവി മലയാളിക്ക്
വാഷിംഗ്ടൺ ഡിസി: യുഎസിലെ കോമൺവെൽത്ത് ഓഫ് കെന്റക്കി നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ കെന്റക്കി കേണൽ പദവി മലയാളിയായ അഖിൽ സുരേഷ് നായർക്ക് ലഭിച്ചു. സംരംഭക, സാമൂഹ്യ പ്രവർത്തന രംഗങ്ങളിലെ മികവു പരിഗണിച്ചാണ് അംഗീകാരം.
1813 മുതൽ ആരംഭിച്ച ഓണററി പദവിയായ കെന്റക്കി കേണൽ, അസാധാരണ നേട്ടങ്ങൾക്കും പൊതുസേവനത്തിനും അംഗീകാരമായി കെന്റക്കി ഗവർണറാണു സമ്മാനിക്കുന്നത്. ഇടപ്പള്ളി സ്വദേശിയായ അഖിൽ, ഡോ. സുരേഷ് നായരുടെയും ഡോ. ഗീത നായരുടെയും മകനാണ്.
യുഎസ്, ഇന്ത്യ, ദുബായി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എഐ പവേർഡ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ സെന ഇന്റലിജൻസിന്റെ സ്ഥാപകനാണ്.
ടെനിസിയിൽ യാത്രക്കാരുമായി പോയ സ്കൈഡൈവിംഗ് വിമാനം തകർന്നു; ഒട്ടറെ പേർക്ക് പരിക്ക്
തുലഹോമ (ടെനിസി): ടെനിസിയിലെ കോഫി കൗണ്ടിയിലുള്ള തുലഹോമ റീജണൽ വിമാനത്താവളത്തിന് സമീപം സ്കൈഡൈവിംഗ് വിമാനം തകർന്നു വീണു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. 20 യാത്രക്കാരും ജീവനക്കാരുമായി പോയ വിമാനമാണ് തകർന്നത്. അപകടത്തിൽ പരിക്കറ്റവർക്ക് വൈദ്യസഹായം നൽകിയതായി അധികൃതർ അറിയിച്ചു.
മൂന്ന് പേരെ തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ എത്തിച്ചതായും നഗര വക്താവ് ലൈൽ റസ്സൽ പറഞ്ഞു.
ഹൈവേ പട്രോളിംഗ് വിഭാഗം പകർത്തിയ വിഡിയോയിൽ വിമാനത്തിന്റെ വാൽ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി കാണാം. വിമാനത്തിന്റെ മറ്റു ഭാഗങ്ങളും തകർന്ന നിലയിലാണ്. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയാണ്. വിമാനം തകർന്ന പ്രദേശം മഞ്ഞ ടേപ്പ് ഉപയോഗിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച പ്രാദേശിക സമയം 12.30ന് തുലഹോമ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഡെഹാവിലാൻഡ് ഡിഎച്ച്6 ട്വിൻ ഒട്ടർ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ലൈൽ റസ്സൽ അറിയിച്ചു.
സഹപ്രവർത്തകന്റെ വെടിയേറ്റ് ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു,
ഷിക്കാഗോ: സഹപ്രവർത്തകന്റെ വെടിയേറ്റ് ഷിക്കോഗയിൽ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. ഓഫിസർ ക്രിസ്റ്റൽ റിവേറ (36) യാണ് കൊല്ലപ്പെട്ടതെന്ന് ഷിക്കാഗോ പോലീസ് സൂപ്രണ്ട് ലാറി സ്നെല്ലിംഗ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 10 മണിയോടെ ഡ്രെക്സലിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന സിപിഡി ടാക്റ്റിക്കൽ ടീമിന്റെ ഭാഗമായിരുന്നു റിവേറ. സംശയം തോന്നിയ ആളെ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ അയാൾ അടുത്തുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്ക് ഓടിപ്പോയി. പോലീസ് അയാളെ പിന്തുടർന്നു.
സഹപ്രവർത്തകനായ ഉദ്യോഗസ്ഥൻ റൈഫിളുമായി രണ്ടാമതൊരാൾ അഭിമുഖീകരിക്കുന്നതിന് കണ്ട് റിവേറയാണ് മനസിലാക്കാതെ വെടിവച്ചതായിട്ടാണ് പ്രാഥമിക നിഗമനം. മറ്റൊരു ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് റിവേറ കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായി എന്താണ് സംഭവിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഷിക്കാഗോ പോലീസും സിവിലിയൻ ഓഫിസ് ഓഫ് പോലീസ് അക്കൗണ്ടബിലിറ്റിയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സ്റ്റാർ എന്റർടെയ്ൻമെന്റ് സിനി സ്റ്റാർ നൈറ്റിന് ഓഗസ്റ്റിൽ തുടക്കം
ന്യൂജഴ്സി: മലയാളത്തിലെ ഏറ്റവും മികച്ച കലാകാരന്മാർ അണിനിരക്കുന്ന സിനി സ്റ്റാർ നൈറ്റ് 2025 രണ്ടാം സീസൺ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ അമേരിക്കയിലും കാനഡയിലും സംഘടിപ്പിക്കുന്നു.
സിനിമാ താരങ്ങളായ ഭാവന, ശ്രുതിലക്ഷ്മി, മണിക്കുട്ടൻ, ഗായകർ ശ്രീനാഥ്, നിതിൻ മാത്യു, മൃദുലാ വാര്യർ, രേഷ്മ രാഘവേന്ദ്ര, മിമിക്രി കലാകാരൻമാർ മഹേഷ് കുഞ്ഞുമോൻ, അശ്വന്ത് അനിൽകുമാർ, അനുപ് കോവളം, പാലക്കാട് മുരളി എന്നിവരടങ്ങുന്ന മികച്ച താരനിരയാണ് ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാൻ ഈ ഓണക്കാലത്ത് എത്തുന്നത്.
സംഗീതവും നൃത്തവും കോമഡിയുമായി മൂന്നു മണിക്കൂർ നീളുന്ന പരിപാടിയായിരിക്കും അണിനിരക്കുക എന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് ഇടിക്കുള - 201 421 5303, ജെയിംസ് ജോർജ് - 973 985 8432, ബോബി ജേക്കബ് - 201 669 1477.
ഫിലാഡൽഫിയ സീറോമലബാർ പള്ളിയിലെ ബൈബിൾ ജപ്പടി മത്സരം പത്താം വർഷത്തിലേക്ക്
ഫിലാഡൽഫിയ: ബൈബിൾ അതിഷ്ഠിതമാക്കി വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ഫിലാഡൽഫിയ സീറോമലബാർ പള്ളിയിൽ സൺഡേസ്കൂൾ കുട്ടികൾക്കായി നടത്തിവരുന്ന ബൈബിൾ ജപ്പടി മത്സരം 10 വർഷങ്ങൾ പൂർത്തിയാക്കി.
ഈ വർഷത്തെ മത്സരം ജൂണ്‍ ഒന്നിന് ദിവംഗതനായ യു.വി. തോമസ് ഉഴുന്നാലിലിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ മകളും സീറോമലബാർ പള്ളിയിലെ മതാധ്യാപികയുമായ ജ്യോതി എബ്രാഹത്തിന്റെ കുടുംബമായിരുന്നു പ്രോഗ്രാമിന്റെ സ്പോണ്സർ.
ദിവസംതോറും ബൈബിൾ വായിക്കുന്നതിനുംപഠിക്കുന്നതിനുമുള്ള പ്രചോദനം മതബോധനസ്കൂൾ കുട്ടികൾക്ക് നൽകുന്നതിനായി മാസങ്ങൾ നീണ്ടുനിന്ന ബൈബിൾ പഠനവും, ക്വിസ് മൽസരങ്ങളും നടന്നു. വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കി 250ൽ പരം ചോദ്യങ്ങളും ഉത്തരങ്ങളും ഉൾക്കൊള്ളുന്ന പഠനസഹായി കുട്ടികൾക്ക് നൽകിയിരുന്നു. നാലാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ മൽസരത്തിൽ വാശിയോടെ പങ്കെടുത്തു.
ക്ലാസുകളിൽ നടത്തപ്പെടുന്ന പ്രാഥമിക എഴുത്തുപരീക്ഷയിലൂടെയും, അവസാനറൗണ്ടിൽ പൊതുസ്റ്റേജിൽ നടത്തപ്പെടുന്ന ഗ്രാന്റ് ഫിനാലെയിലൂടെയുമാരുന്നു വിജയികളെ നിശ്ചയിക്കുന്നത്. ഞായറാഴ്ച വി. കുർബാനശേഷം ഗ്രാന്റ് ഫിനാലെ ആയി നടത്തപ്പെട്ട ബൈബിൾ ജപ്പടി മത്സരം നിലവാരംകൊണ്ടും സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. രണ്ടുകുട്ടികൾ വീതമുള്ള സുവിശേഷകരുടെ പേരിലുള്ള നാലു ടീമുകളായിട്ടാണ ഗ്രാൻഡ് ഫിനാലെ മത്സരം നടന്നത്.
ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ ബൈബിൾ ജപ്പടി മൽസരം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ പോളച്ചൻ വറീദ്, ജോസ് തോമസ്, ജോജി ചെറുവേലിൽ, സജി സെബാസ്റ്റ്യൻ, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയിൽ, സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, ജപ്പടി കോഓർഡിനേറ്റർമാരായ ജോസ് മാളേയ്ക്കൽ, ലീനാ ജോസഫ്, എബൻ ബിജു, പിടിഎ പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, ജഡ്ജൂമാരായി സേവനം ചെയ്ത നീനു, ഡയാൻ, ജോമി എന്നിവരും മതാധ്യാപകരും സിസിഡി കുട്ടികളും മാതാപിതാക്കളും ഉദ്ഘാടനകർമ്മത്തിനു സാക്ഷ്യം വഹിച്ചു.
ജറമിയ ജോസഫ്, തെരേസാ എബ്രാഹം എന്നിവ ൾപ്പെട്ട ടീം ഒന്നാം സ്ഥാനവും, എയിഡൻ തോമസ് ബിനു, എയ്ഞ്ചല ചാക്കോ എന്നിവർ പ്രതിനിധാനം ചെയ്ത ടീം രണ്ടാം സ്ഥാനവും ലിലി ചാക്കോ, ജെയ്ഡൻ പി. ജോമോൻ എന്നിവർ നയിച്ച ടീം മൂന്നാം സ്ഥാനവും തോമസ് എബ്രാഹം, ജോഷ്വ സോജൻ ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയിച്ച ടീമംഗങ്ങളെ സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി അനുമോദിച്ചു.
ഓരോ ചോദ്യറൗണ്ട് കഴിയുന്പോഴും സദസ്യർക്കുള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നതു കാണികളിൽ ആവേശമുണർത്തി. മതാധ്യാപകരായ ലീനാ ജോസഫ്, എബൻ ബിജു എന്നിവരായിരുന്നു ക്വിസ് മാസ്റ്റർമാർ.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും ബിഷപ് റവ. ഷോൺ വാൾട്ടർ റോവും കൂടിക്കാഴ്ച നടത്തി
ന്യൂയോർക്ക്: അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും അമേരിക്കയിലെ എപ്പിസ്കോപ്പൽ സഭയുടെ പ്രിസൈഡിംഗ് ബിഷപ് റവ. ഷോൺ വാൾട്ടർ റോവും ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള എപ്പിസ്കോപ്പൽ സെന്ററിൽ കൂടിക്കാഴ്ച നടത്തി.
നോർത്ത് അമേരിക്കൻ മാർത്തോമ്മാ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് സന്നിഹിതനായിരുന്നു. അമേരിക്കയിലെ എപ്പിസ്കോപ്പൽ സഭയും മാർത്തോമ്മാ സുറിയാനി സഭയും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനം, സംഭാഷണം, സഹകരണം എന്നിവ വളർത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും എക്യുമെനിക്കൽ സംഭാഷണത്തിൽ ഏർപ്പെടുന്നതിനും ഇരുസഭകളും പ്രതിബദ്ധത പങ്കിടുന്നു. വർഷങ്ങളായി, സംയുക്ത പ്രാർഥനാ ശുശ്രൂഷകൾ, ദൈവശാസ്ത്ര ചർച്ചകൾ, സാമൂഹിക പ്രവർത്തന പരിപാടികൾ എന്നിവയുൾപ്പെടെ വിവിധ സംരംഭങ്ങളിൽ പരസ്പരം സഹകരിക്കുന്നുണ്ട്.
ഭാര്യയെയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
ഹാരിസ് കൗണ്ടി(ഹൂസ്റ്റൺ): വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ അപ്പാർട്ട്മെന്റിൽ 43 വയസുള്ള ഭാര്യയെയും ഏഴ് വയസുള്ള മകനെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം 42 വയസുകാരനായ പിതാവ് ജീവനൊടുക്കി. സംഭവസ്ഥലത്ത് നിന്ന് ഒരു പിസ്റ്റൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കാറ്റി ടോൾവേയുടെ വടക്ക് ഭാഗത്തുള്ള നോർത്ത് ഫ്രൈ റോഡിനടുത്തുള്ള പാർക്ക് റോ ഡ്രൈവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ശനിയാഴ്ച രാവിലെ 9.20 ഓടെയാണ് സംഭവം നടന്നത്. കൊലയാളി ചില മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോവുകയായിരുന്നുവെന്നും ഇയാൾ വിഷാദരോഗത്തിന് ചികിത്സ തേടുകയായിരുന്നതായും ഷെരീഫ് ഗോൺസാലസ് പറഞ്ഞു.
കുറച്ചുകാലമായി ജോലിയില്ലാത്തതിനാൽ ഇയാൾ നിരാശയിലായിരുന്നു. പ്രാഥമിക നിഗമനമനുസരിച്ച്, വെടിവയ്പ്പ് നടന്ന സമയത്ത് ദമ്പതികളുടെ 19 വയസ്സുള്ള മകളും കാമുകനും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു.
ഹൂസ്റ്റൺ ഏരിയ വനിതാ സെന്ററിന് ഗാർഹിക പീഡനത്തിന് ഇരയായവർക്കായി 7135282121 അല്ലെങ്കിൽ 18002560551 എന്ന നമ്പറിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ഹോട്ട്ലൈൻ ഉണ്ട്.
ഫാമിലി ടൈം ക്രൈസിസ് സെന്ററിനെ 2814462615 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം.
വാഷിംഗ്ടണിൽ കാണാതായ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, പിതാവിനായി തെരച്ചിൽ
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞദിവസം വാഷിംഗ്ടണിൽ കാണാതായ സഹോദരിമാരായ മൂന്ന് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. കൈകൾ കെട്ടി തലകൾ പ്ലാസ്റ്റിക് ബാഗുകൾ കൊണ്ടു മൂടിയ നിലയിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൂന്നുപേരെയും പിതാവാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സഹോദരിമാരായ പൈറ്റിൻ (9), എവ്ലിൻ (8), ഒലിവിയ (5) എന്നിവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
മുൻ ഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന കുട്ടികളെ കാണാൻ പിതാവ് ട്രാവിസ് ഡെക്കർ (32) എത്തിയിരുന്നു. ഇതിനു ശേഷമാണ് കുട്ടികളെ കാണാതായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി കുട്ടികളെ ജീവനോടെ കണ്ടതെന്നാണ് പറയപ്പെടുന്നത്.
ഡെക്കറുടെ 2017 മോഡൽ ജിഎംസി സിയറ പിക്കപ്പ് ട്രക്ക് റോക്ക് ഐലൻഡ് ക്യാംപ് ഗ്രൗണ്ടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. ട്രക്കിനുള്ളിൽ നിന്ന് പെൺകുട്ടികളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു. മൂന്ന് പേരെയും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ട്രാവിസിനെതിരേ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതിയെ പിടികൂടാൻ വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് 20,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പന്തക്കുസ്താ തിരുനാളിന് മാർ ജോർജ് പള്ളിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പന്തക്കുസ്താ തിരുനാൾ ആഘോഷിച്ചു. അരുണാചൽ പ്രദേശിലെ മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ് പള്ളിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ച തിരുക്കർമങ്ങൾക്ക് ശേഷം വിദ്യാരംഭത്തിനായി ഒരുങ്ങുന്ന കുട്ടികളെ എഴുത്തിനിരുത്തുകയും ചെയ്തു.
ക്രിസ്തുവിന്റെ സഭയുടെ തുടക്കം കുറിക്കുന്ന പന്തക്കുസ്തായുടെ പ്രസക്തിയെപ്പറ്റിയും മിഷനറി ചൈതന്യത്തിൽ സഭ വളരേണ്ടതിന്റെ ആവശ്യകതെയെപ്പറ്റിയും മാർ ജോർജ് പള്ളിപ്പറമ്പിൽ പ്രസംഗമധ്യേ സംസാരിച്ചു.
വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ സഹകാർമികരായിരുന്നു. 27 കുട്ടികൾ വിദ്യാരംഭത്തിനൊരുക്കമായി ആദ്യാക്ഷരങ്ങൾ കുറിച്ചു.
ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം വഹിച്ചു.
ഡാളസിന് സമീപം ഗ്യാസ് സ്റ്റേഷനിൽ കരടി; ജാഗ്രതാ നിർദ്ദേശം
ടെക്സസ്: ഡാളസിൽ നിന്ന് ഏകദേശം 70 മൈൽ വടക്കുള്ള സാവോയിയിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ കരടിയെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ കരടിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
കരടി ഗ്യാസ് സ്റ്റേഷനിലേക്ക് കടക്കുന്നതും പിന്നീട് എതിർ ദിശയിലേക്ക് തിരിഞ്ഞുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കരടിയെ കണ്ടാൽ ഉടൻതന്നെ ടെക്സസ് പാർക്ക് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിനെയോ ടെക്സസ് ഗെയിം വാർഡനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ആറ് യാത്രക്കാരുമായി സ്വകാര്യവിമാനം കടലിൽ തകർന്നുവീണു
കാലിഫോർണിയ: ആറ് യാത്രക്കാരുമായി പോയ സ്വകാര്യവിമാനം കടലിൽ തകർന്നുവീണു. കാലിഫോർണിയയിലെ സാൻ ഡീഗോ തീരത്തിനു സമീപം പസഫിക് സമുദ്രത്തിലാണ് ഇരട്ട എഞ്ചിൻ വിമാനമായ സെസ്ന 414 വിമാനം തകർന്നു വീണത്.
വിമാനം വീണ ഭാഗത്ത് കടലിന് 200 അടിയോളം താഴ്ചയുണ്ട്. ആരെയും കണ്ടെത്താനായിട്ടില്ല. യുഎസ് കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തിവരുന്നു. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല. വിറ്റാമിനുകളുടെയും പോഷക സപ്ലിമെന്റുകളുടെയും നിർമാതാക്കളായ ഒപ്രൈമൽ ഹെൽത്ത് സിസ്റ്റംസിന്റേതാണു വിമാനമെന്നാണു റിപ്പോർട്ടുകൾ.
മൂടൽമഞ്ഞുള്ള കാലാവസ്ഥയ്ക്കിടയിൽ സാൻ ഡീഗോ പരിസരത്ത് സെസ്ന വിമാനം തകർന്ന് ആറ് പേർ കൊല്ലപ്പെട്ടതിന് ആഴ്ചകൾക്കുള്ളിലാണു മറ്റൊരു അപകടം.
പറന്നുയരാന്‍ തയാറെടുക്കവേ വിമാനത്തില്‍ പ്രാവുകൾ; യാത്ര ഒരു മണിക്കൂർ വൈകി
മിനസോട്ട: ഭൂമിയില്‍നിന്നു പതിനായിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന വിമാനങ്ങൾക്ക് പക്ഷികൾ പലപ്പോഴും ഭീഷണി സൃഷ്ടിക്കാറുണ്ട്. വിമാനച്ചിറകില്‍ പക്ഷികൾ ഇടിച്ചാല്‍ വിമാനം തകരുകവരെ ചെയ്തേക്കാം.
ഇനി പക്ഷികൾ വിമാനത്തിനുള്ളില്‍ കയറിയാൽ എന്താകും സ്ഥിതി. അത്തരമൊരു സംഭവം കഴിഞ്ഞദിവസം ഡെല്‍റ്റാ എയര്‍ലൈന്‍സിൽ ഉണ്ടായി.
മിനിയാപൊളിസിലെ സെന്റ് പോൾ ഇന്റർനാഷണൽ എയർപോർട്ടിൽനിന്നു പറന്നുയരാന്‍ തയാറെടുക്കുന്നതിനിടെ വിമാനത്തിനുള്ളില്‍ ഒരു പ്രാവിനെ കാണുകയായിരുന്നു.
പ്രാവ് വിമാനത്തിനുള്ളില്‍ കയറിയിട്ടുണ്ടെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ പൈലറ്റ്, വിമാനം പുറപ്പെടുന്നത് മാറ്റിവച്ചു. അതിനിടെ യാത്രക്കാരിൽ ചിലർ പ്രാവിനെ പിടികൂടി.
വീണ്ടും പറന്നുയരാനായി റണ്‍വേയിലേക്കു തിരിയവേ വിമാനത്തിൽ അതാ മറ്റൊരു പ്രാവ്. യാത്രക്കാര്‍ തങ്ങളുടെ കോട്ട് ഉപയോഗിച്ച് ആ പ്രാവിനെയും പിടിച്ചു. ഒടുവിൽ വിമാനം പുറപ്പെടുന്പോൾ ഒരു മണിക്കൂർ വൈകിയിരുന്നു.
വിമാനത്തിനുള്ളിൽ പ്രാവ് പറക്കുന്നതിന്റെയും അവയെ പിടികൂടുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രാവിനെ കണ്ടതോടെ പരിഭ്രാന്തിയിലായ യാത്രക്കാരായ ചില സ്ത്രീകൾ അലറിക്കരയുന്നതു വീഡിയോയില്‍ കേൾക്കാം.
ലോസ് ആഞ്ചലസ് പ്രക്ഷോഭം ശമിക്കുന്നു: ട്രംപിനെതിരേ കേസുമായി ഗവർണർ
ലോസ് ആഞ്ചലസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസ് നഗരത്തിൽ ആരംഭിച്ച പ്രക്ഷോഭം ശമിക്കുന്നു. ഞായറാഴ്ച രാത്രിയോടെ നഗരം ശാന്തമായെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഞായറാഴ്ച പകൽ നഗരമധ്യത്തിൽ പ്രക്ഷോഭം നടത്തിയവർ പോലീസുമായി ഏറ്റുമുട്ടി. റാലികൾ നിയമവിരുദ്ധമാണെന്നു പോലീസ് പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭകർ പിന്മാറാൻ കൂട്ടാക്കിയില്ല. മെക്സിക്കൻ പതാകയേന്തിയ പ്രതിഷേധക്കാർ വാഹനങ്ങൾ തീവച്ചു നശിപ്പിക്കുകയും പോലീസിനെ കല്ലെറിയുകയും ചെയ്തു.
ഹിസ്പാനിക് വംശജർക്കു ഭൂരിപക്ഷമുള്ള പാരമൗണ്ട് മേഖലയിലെ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വകുപ്പ് റെയ്ഡ് ആരംഭിച്ചതാണ് വെള്ളിയാഴ്ച പ്രക്ഷോഭത്തിനു കാരണമായത്.
ഇതിനിടെ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പ്രകാരം സൈനിക വിഭാഗമായ നാഷണൽ ഗാർഡ്സ് ലോസ് ആഞ്ചലസ് നഗരത്തിൽ ഇറങ്ങിയിട്ടുണ്ട്. സർക്കാർ മന്ദിരങ്ങളുടെ സുരക്ഷയാണു സേനയ്ക്കു നല്‍കിയിരിക്കുന്നത്.
രണ്ടായിരം നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കാനുള്ള തീക്കം ട്രംപ് പിൻവലിക്കണമെന്ന് ലോസ് ആഞ്ചലസ് ഉൾപ്പെടുന്ന കലിഫോർണിയ സംസ്ഥാനത്തിന്റെ ഗവർണർ ഗാവിൻ ന്യൂസം ആവശ്യപ്പെട്ടു.
ഗവർണറുടെ അധികാരം മറികടന്ന നീക്കത്തിൽ കോടതിയെ സമീപിക്കുമെന്നും ട്രംപ് ആവശ്യമില്ലാത്ത പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്നും ന്യൂസം ആരോപിച്ചു.
അക്രമം തുടർന്നാൽ യുഎസ് സേനയിലെ മറീനുകളെ രംഗത്തിറക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. 500 മറീനുകളെ വിന്യസിക്കാൻ തയാറാണെന്ന് സൈന്യം അറിയിച്ചു.
യുഎസിൽ ഇന്ത്യൻ വിദ്യാര്‍ഥിയെ നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വച്ച് നാടുകടത്തി
ന്യൂജഴ്സി: അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ഥിയെ വിമാനത്താവളത്തിൽ നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വയ്ക്കുകയും നാടുകടത്തുകയുംചെയ്ത സംഭവത്തിൽ വ്യാപക വിമർശനം.
ന്യൂവാർക്ക് വിമാനത്താവളത്തിൽ വച്ചാണ് ഇന്ത്യൻ വിദ്യാർഥിയോട് അധികൃതർ ക്രൂരമായി പെരുമാറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ജൂൺ ഏഴിന് താൻ യാത്ര ചെയ്യുന്ന അതേ വിമാനത്തിൽ കയറേണ്ടിയിരുന്ന വിദ്യാർഥിയെ വിമാനത്തിൽ കയറ്റാതെ കൈവിലങ്ങ് വയ്ക്കുകയും പിന്നീട് നാടുകടത്തുകയുമായിരുന്നുവെന്നു ജെയിൻ പറയുന്നു. നടപടിയെ "മനുഷ്യത്വരഹിതം' എന്നും "മനുഷ്യ ദുരന്തം' എന്നുമാണു ജെയിൻ വിശേഷിപ്പിച്ചത്.
"സ്വപ്നങ്ങളെ പിന്തുടർന്നു വന്നതായിരുന്നു അവൻ, അവൻ കരയുകയായിരുന്നു, ഒരു കുറ്റവാളിയെപ്പോലെയാണ് അവനോട് പെരുമാറിയത്. സംഭവത്തിൽ തനിക്ക് രോഷവും നിസഹായതയും തോന്നി എന്നും അദ്ദേഹം കുറിച്ചു.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ തങ്ങളുടെ സന്ദർശനലക്ഷ്യം തെളിയിക്കാൻ കഴിയാതെ വരുന്നവരെ യുഎസിൽ വ്യാപകമായി നാടുകടത്തി വരികയാണ്.'
12 വര്‍ഷം പിന്നിടുമ്പോഴും ജ്വലിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ
ഡാളസ്: താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച ദേവാലയത്തോട് യാത്ര പറഞ്ഞു 12 വര്‍ഷം പിന്നിടുമ്പോഴും അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണകള്‍ ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകജനങ്ങളിൽ അണയാത്ത ജ്വാലയായി അവശേഷിക്കുന്നു.
നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്ലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച വെക്കേഷന് ബൈബിള്‍ സ്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി കൂട്ടുക്കാരുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിൽ 2013 ജൂണ്‍ നാലിനാണു പാട്രിക്കിനെ മരിച്ചത്.
2004ല്‍ ഉപരിപഠനാര്‍ഥം അമേരിക്കയിലെത്തി ഇലക്ട്രിക് എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ പാട്രിക് ടെക്സസ് ഇന്‍സ്ട്രമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു അധികം താമസിയാതെയാണ് മരണമടഞ്ഞത്.
മലയാളികളായ ചെറിയാന് - ജെസി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്പോര്‍ട്സിലും ഗിറ്റാര്‍ വായനയിലും അതീവ സമര്‍ഥനായിരുന്നു. ക്രൈസ്തവ മൂല്യങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു.
കോളജ് വിദ്യാഭ്യാസത്തിനിടെ, സീനിയര്‍ ഓറിയന്റേഷന്‍ ടീം മെന്റര്‍, യുടിഡി സ്റ്റുഡന്റ് അംബാസിഡര്‍, ഗോള്‍ഡന്‍ കി ഹന്നര്‍ സൊസൈറ്റി എന്നീ തലങ്ങളിലും പ്രവര്‍ത്തിച്ചു.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകാംഗമായിരുന്ന പാട്രിക്ക്, അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നല്കുന്നതില് മുന്‍ പന്തിയിലായിരുന്നു.