കെഎച്ച്എൻഎ കൺവെൻഷനിൽ പങ്കെടുക്കാൻ ശ്രീകുമാരൻ തമ്പി അമേരിക്കയിൽ എത്തുന്നു
ഹൂസ്റ്റൺ: നവംബർ 23, 24, 25 തീയതികളിൽ ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കാസിൽ നടക്കുന്ന കെ എച്ച്എൻഎ കൺവെൻഷനിൽ പങ്കെടുക്കാൻ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അമേരിക്കയിലെത്തുന്നു.
കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ശ്രീകുമാരൻ തമ്പി ആദ്യമായി ആണ് അമേരിക്കയിൽ എത്തുന്നത്.
ശ്രീകുമാരൻ തമ്പിയുടെ ഗാനശേഖരത്തിൽ നിന്ന് തെരഞ്ഞെടുത്ത പത്ത് ഗാനങ്ങൾ കോർത്തിണക്കി ഒരു ഗാനസന്ധ്യയും കെഎച്ച്എൻഎ ഒരുക്കുന്നുണ്ട്. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മികച്ച ഗായികരാണ് ഓരോ ഗാനവും ആലപിക്കുന്നത്.
ഓരോ ഗാനത്തിനും അനുഭവവേദ്യമായ സംഭവങ്ങൾ അദ്ദേഹം തന്നെ വിശദീകരിക്കും. അതിനു ശേഷമായിരിക്കും ഗായകർ ഗാനങ്ങൾ ആലപിക്കുക.
കൊളംബസില്‍ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് തുടക്കം
കൊളംബസ് (ഒഹായോ): കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ ശനി, ഞായർ ദിവസങ്ങളില്‍ നടക്കും.
സെപ്റ്റംബര്‍ 23ന് വൈകുന്നേരം അഞ്ചിന് തിരുനാളിന് തുടക്കം കുറിച്ച് സെന്റ് മേരീസ് മിഷന് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. നിബി കണ്ണായി കൊടിയേറ്റു കർമം നിര്‍വഹിച്ചു. പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, ആഘോഷപൂർവമായ കുര്‍ബാനയും നടന്നു.
കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ മിഷന് അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.
ഡോ. ജേക്കബ് ജോര്‍ജ് അന്തരിച്ചു
ചങ്ങനാശേരി: പുഴവാത് കാഞ്ഞിരപ്പള്ളില്‍ ഡോ. ജേക്കബ് ജോര്‍ജ് (90, റിട്ട. പ്രഫസർ, പ്രോവിഡന്‍സ് യൂണിവേഴ്സിറ്റി, തായ്വാൻ) അന്തരിച്ചു. പരേതൻ കവിയൂര്‍ കൊച്ചിയില്‍ കുടുംബാംഗമാണ്.
സംസ്കാരം ഞായറാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാലിന് ചങ്ങനാശേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍.
ഭാര്യ: ഓമന ജേക്കബ് കുന്നംകുളം കോലടി കുടുംബാംഗം. മക്കള്‍: ഷീന ജേക്കബ് , ഡോ. ജോര്‍ജ് ജേക്കബ് (ഇരുവരും യുഎസ്എ). മരുമകൻ: വിന്‍സെന്റ് (യുഎസ്എ).
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗോപിനാഥ് മുതുകാടിനെ ആദരിച്ചു
ഡാളസ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ ചാരിറ്റി സെന്റർ ഒരുക്കിയ വിരുന്നിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി അഹോരാർഥം പ്രവർത്തിക്കുന്ന ഡോ. ഗോപിനാഥ് മുതുകാടിനെ ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആദരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മുതുകാട് നടത്തുന്ന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ആദരവ് നൽകിയത്. ഒഹായോയിൽ നിന്നും ഡിഎഫ്ഡബ്ല്യൂ വിമാനത്താവളത്തിൽ എത്തിയ മുതുകാടിന് ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യുവും പ്രോഗ്രാം കൂട്ടാളിയായി പ്രവർത്തിച്ച ജിമ്മി കുളങ്ങരയും ഊഷ്മളമായ വരവേൽപ് നൽകി.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ലോഗോ പതിച്ച ഫലകം ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു, ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് സണ്ണി മാളിയേക്കൽ, സിറ്റി ഓഫ് കോപ്പേൽ മേയർ പ്രൊ ടെം ബിജു മാത്യു എന്നിവർ പ്രോഗ്രാം കോഓർഡിനേറ്റർ വർഗീസ് കയ്യാലക്കകം (ഡിഎഫ്ഡബ്ല്യു ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ), കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ എന്നിവരുടെ സാന്നിധ്യത്തിൽ മുതുകാടിന് കൈമാറി.
നയൻ ഇലവൻ രക്തസാക്ഷികൾക്ക് വേണ്ടി സദസ് ഒരു മിനിറ്റ് മൗനപ്രാർഥന നടത്തി. അമേരിക്കൻ ദേശിയ ഗാനത്തോട് ഒപ്പം ഇന്ത്യൻ ദേശിയ ഗാനവും ആലപിച്ചു. രക്ത സാക്ഷികൾക്കുവേണ്ടി കോപ്പേൽ മേയർ പ്രൊ ടെം ബിജു മാത്യു ആദരവോടെ സംസാരിച്ചു.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഭിന്നശേഷിക്കാരായ തന്റെ കുട്ടികളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നതിൽ താൻ എന്നും കടപ്പെട്ടിരിക്കുന്നു എന്നും കൗൺസിലിന്റെ എല്ലാ പ്രവർത്തനങ്ങളും വിജയിക്കട്ടെ എന്നും മുതുകാട് മറുപടി പ്രസംഗത്തിൽ ആശംസിച്ചു.
പണ്ട് മാജിക് നടത്തിയിരുന്ന കാലത്തേ മരിക്കാൻ തനിക്കു ഭയമില്ലായിരുന്നു എന്നും ഇന്ന് മരണത്തെ കുറിച്ച് ഓർക്കുമ്പോൾ, തന്റെ കുട്ടികൾക്കു ആരുണ്ടാകുമെന്നോർക്കുമ്പോൾ മരിക്കാൻ ഭയമാണെന്ന് മുതുകാട് പറഞ്ഞു.
മുതുകാടിന്റെ പ്രവർത്തനങ്ങൾക്ക് ഒപ്പം എന്നും താൻ കൂടെ ഉണ്ടാകുമെന്ന് ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യുവും സുധിർ നമ്പ്യാരും പ്രതികരിച്ചു. കോപ്പേൽ മേയർ പ്രൊ ടെം ബിജു മാത്യു ഡോ. മുതുകാടിന്റെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
താൻ നാട്ടിൽ പോകുമ്പോൾ ഡിഫറന്റ് ആർട്ട് സെന്റർ സന്ദർശിക്കുമെന്നും തന്റെ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായും പറഞ്ഞു. ഗ്ലോബൽ ജനറൽ സെക്രട്ടറി ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
വിദേശത്തു വരുമ്പോൾ നാം ഇന്ത്യക്കാരായി അറിയപ്പെടുന്നു. ആയതിനാൽ ഒരു ക്രിയാത്മകമായ ഇന്ത്യൻ നെറ്റ്വർക്കിലൂടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തെ സേവിക്കുക എന്നുള്ളതാണ് ജിഐസി. ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് സുധിർ നമ്പിയാർ പറഞ്ഞു.
ചടങ്ങിൽ ഇരുപതോളം പേർ ഭിന്നശേഷിക്കാരെ ആറു മാസം മുതൽ ഒരു വർഷം വരെ സ്പോൺസർ ചെയ്യാമെന്ന വാഗ്ദാനം ചെയ്കയുണ്ടായി. 25000 രൂപയുടെ സ്പോൺസർഷിപ് വാഗ്ദാനം ലഭിച്ചതായി ഡോ. മുതുകാടിന്റെ വക്താവ് അറിയിച്ചു. ആറു മാസത്തേക്ക് 960 ഡോളറും ഒരു വർഷത്തേക്ക് 1920 ഡോളറുമാണ് സ്പോൺസർഷിപ്.
ചുരുങ്ങിയ സമയം കൊണ്ട് ഡാളസിൽ സംഘടിപ്പിച്ച യോഗത്തിൽ ഇത്രയധികം പിന്തുണ നേടികൊടുക്കുവാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നു എന്ന് ജിഐസി. ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രഫ. ജോയ് പല്ലാട്ടുമഠം, ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ജിജാ മാധവൻ ഹരി സിംഗ് ഐപിഎസ് എന്നിവർ അറിയിച്ചു.
ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി ന്യൂയോർക്കിൽ നിന്നും മുതുകാടിന് ഡാളസിൽ നൽകിയ സ്വീകരണത്തിന് അനുമോദനങ്ങൾ അറിയിച്ചു.
ചാപ്റ്റർ പ്രസിഡന്റ് ജെയ്സി ജോർജ്, ഗ്ലോബൽ ട്രഷറർ ഡോ. തരാ ഷാജൻ, ടോം ജോർജ് കോലേത്, അഡ്വ. യാമിനി രാജേഷ്, അഡ്വ. സീമ ബാലകൃഷ്ണൻ, അഡ്വ. സൂസൻ മാത്യു, ഗ്ലോബൽ ചാരിറ്റി സെന്റർ ഓഫ് എക്സില്ലെൻസ് നേതാക്കളായ ഡോ. ആമിർ അൽതാഫ്, ശശി നായർ, മാത്യൂസ് എബ്രഹാം ഫാദർ ചാക്കോച്ചൻ, എലിസബത്ത് റെഡ്ഢിയാർ തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു.
പാസ്റ്റർ ഷാജി കെ. ഡാനിയേൽ അഗപ്പേ ഹോം ഹെൽത്ത്, ബിജു തോമസ് ലോസൻ ട്രാവൽസ്, പാസ്റ്റർ സാബു ജോസഫ് കംഫോർട് ഫുൾ ഗോസ്പൽ ചർച്ച്, ബിന്ദു മാത്യു ബീം റിയൽ എസ്റ്റേറ്റ്, പ്രീമിയർ ഡെന്റൽ ഡോ. എബി ജേക്കബ് മുതലായവർ പരിപാടികൾക്ക് മുഖ്യസ്പോണ്‍സർമാരായി.
ഷീനുസ് ഹെയർ സലൂൺ, റജി ചാമുണ്ഡ ഓട്ടോ മോട്ടിവ്സ്, റജി ഫിലിപ്പ് കറി ലീഫ്, ജിൻസ് മാടമാണ, ഗ്രേസ് ഇൻഷുറൻസ്, എബി ഓട്ടോ ഗാർഡ് കാർസ്, സുബി ഫിലിപ്പ്, ജിജി ഇന്ത്യ ഗാർഡൻ മുതലായവർ ചെറുകിട സ്പോൺസർമാരായി പിന്തുണ നൽകി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പല നേതാക്കളും പരിപാടികളിൽ സജീവമായ സാന്നിധ്യം പകർന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് പ്രസിഡന്റ് വര്‍ഗീസ് അലക്സാണ്ടർ, സാം മാത്യു ഓൾ സ്റ്റേറ്റ്, സജി ജോർജ് ഐഒസി, കൈരളി പി.ടി. ജോസ്,
സണ്ണി, ജിമ്മി കുളങ്ങര, തോമസ് പി. മാത്യു, സജി സ്കറിയ, ശാലു ഫിലിപ്പ്, മാധ്യമപ്രവർത്തകൻ ലാലി ജോസഫ്, സ്റ്റീഫൻ പോട്ടൂർ, ജോളി സാമുവേൽ, സണ്ണി സിഗ്മ ട്രാവൽ, സോണി, മുതലായവർ തങ്ങളുടെ സാനിധ്യം കൊണ്ട് പരിപാടികൾക്ക് കൊഴുപ്പേകി. സണ്ണി മാളിയേക്കൽ, ഹരിദാസ് തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.
മുതുകാടിന്റെ ഡിഫറന്റ് ആർട്ട് സെന്റർ വിഡിയോ പ്രസന്റേഷൻ സദസിനെ ഇരുത്തി ചിന്തിപ്പിക്കുകയും സഹായ ഹസ്തം നീട്ടുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മികവുകളും ആർട്ട് സെന്ററിൽ അവർ ചെയ്യുന്ന അതിശയിപ്പിക്കുന്ന പ്രകടനങ്ങളും എല്ലവർകും അത്ഭുത കാഴ്ചയായി.
നർത്തന ഡാൻസ് സ്കൂൾ, ചാർലി വാരാണത് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. സ്ക്രിസ്ടഫർ പോട്ടൂർ മനോഹരമായി ഹാർമോണിക്ക വായിച്ചു. സുബി ഫിലിപ്പ് മാനേജ്മെന്റ് സെറിമണി മനോഹരമാക്കി. ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഡിഎഫ്ഡബ്ല്യൂ ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ വർഗീസ് കൈയാലക്കകം നന്ദി പ്രകാശിപ്പിച്ചു.
പി.സി. മാത്യു - 972 999 6877, സുധിർ നമ്പ്യാർ - 732 822 9374.
ജാന്‍വി കണ്ടുലയുടെ വേര്‍പാടില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ഖേദം രേഖപ്പെടുത്തി
ഷിക്കാഗോ: അതിവേഗതയില്‍ പാഞ്ഞു വന്ന സീയാറ്റില്‍ പോലീസ് ഓഫീസറുടെ കാറിടിച്ച് ജീവന് പൊലിഞ്ഞ 23 വയസുകാരിയായ ജാന്‍വിയുടെ വേര്‍പാടില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ഖേദം അറിയിച്ചു.
കൊല്ലപ്പെട്ട ജാന്‍വിയുടെ ജീവന് 10,000 ഡോളര്‍ വിലയിട്ട പോലീസ് ഉദ്യോഗസ്ഥന്റെ നീചവും പൈശാചികവുമായ സംഭാഷണം വളരെ ക്രൂരമായിപ്പോയെന്ന് പ്രസിഡന്റ് സന്തോഷ് നായര്‍ പറഞ്ഞു.
ഡാനിയല്‍ ഓഡറല്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ കൂടി പുറത്തുവന്നിരിക്കുന്നത്. ഈ സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐഒസി ഷിക്കാഗോ ആവശ്യപ്പെട്ടു.
നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്ന ജാന്‍വിയോടുള്ള വംശീയവും മനുഷ്യത്വരഹിതവും അധാര്‍മികവുമായ പരാമര്‍ശങ്ങള്‍ക്കും പെരുമാറ്റത്തിനും ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കേണ്ടതും ഇനിയും ഇതുപോലെയുള്ള നീച പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ടപ്പെട്ട അധികാരികള്കള് ശ്രദ്ധിക്കണമെന്നും യോഗത്തില്‍ എല്ലാവരും ആവശ്യപ്പെട്ടു.
തോമസ് മാത്യു, സതീശന് നായര്‍, ജോര്‍ജ് പണിക്കര്‍, അച്ചന്‍കുഞ്ഞ്, ആന്റോ കവലയ്ക്കല്‍, ബൈജു കണ്ടത്തില്‍, സെബാസ്റ്റ്യന്‍ വാഴപ്പറമ്പില്‍, ടോബിന് തോമസ്, പ്രഫ. തമ്പി മാത്യു, ജോസി കുരിശുംകല്‍, ഹെറാള്‍ഡ് ഫിഗുശേദോ, ജസി റിന്‍സി, ജോര്‍ജ് മാത്യു, മനോജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
നായർ അസോസിയേഷൻ ഓഫ് ഗ്രെറ്റർ ഷിക്കാഗോയുടെ ഓണാഘോഷം ഗംഭീരമായി
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പാർക്ക് റിഡ്ജിലുള്ള സെന്റീനിയൽ കമ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ടു.
പ്രസിഡന്റ് അരവിന്ദ് പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രേയ മഹേഷ് പ്രാർഥനാഗാനം ആലപിച്ചു. പ്രസിഡന്റ് എല്ലാവരെയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും എല്ലാവർക്കും ഓണാശംസകൾ നേരുകയും ഓണാഘോഷ പരിപാടികൾ വിജയമാക്കുവാൻ പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു.
പ്രസിഡന്റും മറ്റു ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തോട് അനുബന്ധിച്ച് അത്തപ്പൂവിടൽ, തിരുവാതിരകളി, വിവിധ നൃത്തനൃത്യങ്ങൾ, ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. ചടങ്ങിൽ മുഖ്യസ്പോൺസറും കമ്മറ്റി അംഗവുമായ എംആർസി പിള്ളയെ അനിൽ കുമാർ പിള്ള പൊന്നാട അണിയിച്ച് ആദരിച്ചു.
വിവിധ പരിപാടികൾക്ക് രാജഗോപാലൻ നായർ, രാധാകൃഷ്ണൻ നായർ, വിജി നായർ, രഘുനാഥൻ നായർ, സതീശൻ നായർ, ദീപക് നായർ, പ്രസാദ്പിള്ള, ചന്ദ്രൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ബിന്ധ്യ നായർ ചടങ്ങിൽ എംസിയായി പ്രവർത്തിച്ചു. ഓംകാരം ഷിക്കാഗോ അവതരിപ്പിച്ച ചെണ്ടമേളം സദസിനു കുളിർമയേകി.
താരപ്പൊലിമയോടെ കെഎച്ച്എൻഎ കൺവെൻഷൻ: വിവേക് രാമസ്വാമി ഉദ്ഘാടനം ചെയ്യും
ഹൂസ്റ്റൺ: നവംബർ 23, 24, 25 തീയതികളിൽ ഹൂസ്റ്റനിൽ ഹിൽട്ടൺ അമേരിക്കാസിൽ നടക്കുന്ന കെഎച്ച്എൻഎ കൺവെൻഷൻ താരനിബിഡമാക്കും. കേരളത്തിൽ വേരുകളുള്ള അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി വിവേക് രാമസ്വാമി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
മിസോറി സിറ്റിയിലെ അപ്നാബസാർ ഓഡിറ്റോറിയത്തിൽ കെഎച്ച്എൻഎ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ പ്രസിഡന്റ് ജി.കെ. പിള്ളയാണ് കൺവെൻഷന്റെ വിവരങ്ങൾ പറഞ്ഞത്. ജി.കെയോടൊപ്പം കൺവെൻഷൻ ചെയർമാൻ ഡോ. രഞ്ജിത് പിള്ള, കൺവീനർ അശോകൻ കേശവൻ, മീഡിയ ചെയർ അനിൽ ആറന്മുള, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ സോമരാജൻ നായർ, ഡയറക്ടർ ബോർഡ് അംഗം ഡോ. ബിജു പിള്ള എന്നിവരും പങ്കെടുത്തു.
സനാതനധർമത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരു ഹിന്ദുവാണ് താൻ എന്നാൽ മറ്റു മതങ്ങളോട് ബഹുമാനം മാത്രമേയുള്ളു എന്ന് സധൈര്യം പ്രഖ്യാപിച്ച വിവേക് രാമസ്വാമി തന്നെയാണ് എന്തുകൊണ്ടും അമേരിക്കയിൽ നടക്കുന്ന ഈ കൺവെൻഷൻ ഉത്ഘാടനം ചെയ്യാൻ യോഗ്യൻ എന്ന് ഒരു ചോദ്യത്തിനുത്തരമായി ജി.കെ. പിള്ള പറഞ്ഞു.
കെഎച്ച്എൻഎ യുടെ ചരിത്രത്തിലെ ഏറ്റവും വലിയതും പൊലിമയാർന്നതുമായ കൺവെൻഷനാണ് നവംബറിൽ നടക്കുന്നത് എന്ന് കൺവെൻഷൻ ചെയർ ഡോ. രഞ്ജിത് പിള്ള പറഞ്ഞു. ആധ്യാത്മിക ഗുരുക്കന്മാരായ സ്വാമി ചിദാനന്ദപുരി, ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാന്ദ സ്വാമികൾ, ചേങ്കോട്ടുകോണം മഠതിപതി ശ്രീശക്തി ശാന്താനന്ദ മഹർഷി എന്നിവർ സമ്മേളത്തിന് നേതൃത്വം നൽകും.
ചന്ദ്രയാനിലൂടെ ഭാരതത്തിന്റെ അഭിമാനം സൗരയൂഥങ്ങൾക്കുമപ്പുറം എത്തിച്ച ഡോ. സോമനാഥ് പ്രത്യേക അതിഥിയായിരിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, ചലച്ചിത്ര തരാം സുരേഷ് ഗോപി, മലയാളഗാന സാമ്രാട്ട് ശ്രീകുമാരൻ തമ്പി, തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി പാർവതിഭായി,
ചലച്ചിത്ര താരം ആർ. മാധവൻ, പ്രജ്ഞ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ, സൂര്യ കൃഷ്ണമൂർത്തി സിനിമ താരങ്ങളായ നരേൻ, ആശാ ശരത്, പദ്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, രചന നാരായണൻകുട്ടി, പ്രിയങ്ക നായർ, ദേവനന്ദ (മാളികപ്പുറം) മുതിർന്ന പത്രപ്രവർത്തകൻ പി. ശ്രീകുമാർ , മേളവിദഗ്ധൻ കലാമണ്ഡലം ശിവദാസ്, തിരക്കഥാകൃത്ത് സുനീഷ് വരനാട് എന്നിവരായിരിക്കും അതിഥികളായി എത്തുക.
കെഎച്ച്എൻഎയുടെ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഭരണ സമിതി ചെയ്ത വിപ്ലവകരമായ കാര്യങ്ങളിലെക്കും രഞ്ജിത്ത് പത്രപ്രവർത്തകരുടെ ശ്രദ്ധ ക്ഷണിച്ചു. 292 നിർധനരായ അമ്മമാർക്ക് മാസം 1000 രൂപവീതം കേരളത്തിൽ നൽകിക്കൊണ്ടിരിക്കുന്ന അമ്മക്കൈനീട്ടം പദ്ധതി, അതുപോലെ കേരളത്തിലെ നൂറിലധികം കുട്ടികൾക്ക് ഈവർഷം വിദ്യാഭ്യാസ സഹായ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
ഇത് കെഎച്ച്എൻഎ വർഷങ്ങളായി ചെയ്തുവരുന്നതാണ്. പുതുതായി രൂപീകരിച്ച എച്ച് കോർ (ഹിന്ദു കോർ) പദ്ധതിപ്രകാരം അമേരിക്കയിലുള്ള യുവാക്കൾക്ക് വിദ്യാഭ്യാസത്തിനും തുടർവിദ്യാഭ്യാസത്തിനും നല്ല ജോലികൾ ലഭിക്കുന്നതിന് അവരെ പ്രാപ്തരാക്കും വിധം പരിശീലനം നൽകാനും ജോലികൾ കണ്ടെത്തിക്കൊടുക്കാനും സ്വന്തം സംരംഭങ്ങൾ തുടങ്ങുന്നതിനും സഹായിക്കുന്നുണ്ട് എന്ന് എച്ച് കോർ ചെയർ പേഴ്സൺ ഡോ. ബിജു പിള്ള വിശദീകരിച്ചു.
കുടുംബങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്കായി സഹായത്തിനു സ്വസ്തി സമിതി രൂപീകരിച്ചിട്ടുള്ളതായി സോമരാജൻ നായർ അറിയിച്ചു. ചാരിറ്റിക്കുവേണ്ടി രൂപീകരിച്ചിട്ടുള്ള സേവാ സമിതിയെക്കുറിച്ചു അശോകൻ കേശവൻ വിശദീകരിച്ചു.
നവംബർ 23ന് പുലർച്ചെ മീനാക്ഷി ക്ഷേത്രത്തിൽ ആറ്റുകാൽ തന്ത്രി തെക്കേടത് കുഴിക്കാട്ടിൽ ഇല്ലത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പണ്ടാര അടുപ്പിൽ തീ പകർന്ന് ആരംഭിക്കുന്ന 300 സ്ത്രീകൾ പങ്കെടുക്കുന്ന പൊങ്കാല ഉത്സവത്തോടെയായിരിക്കും കൺവെൻഷൻ തുടക്കം.
ഒപ്പം രണ്ടുവർഷമായി നടന്നുവരുന്ന "മൈഥിലി മാ' എന്ന തൊണ്ണൂറോളം അമ്മമാരുടെ സഹശ്ര നാമജപ യജ്ഞം ഒരുകോടി തികയ്ക്കുന്ന ചടങ്ങും മീനാക്ഷി ക്ഷേത്രത്തിൽ നടക്കും. വൈകുന്നേരം ഡൗൺ ടൗണിൽ നടക്കുന്ന വർണശബളമായ ക്ഷേത്ര വിളംബര ഘോഷയാത്രയോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. ശോഭായാത്രയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ഘോഷയാത്രയിലുണ്ടാവും.
കൺവെൻഷനിൽ അരങ്ങേറുന്ന പരിപാടികളിൽ പ്രമുഖമായതു ബാങ്കെറ്റ് നൈറ്റിൽ നടക്കുന്ന സൂര്യാ ഫെസ്റ്റിവൽ, ആർ. മാധവൻ നയിക്കുന്ന 120 വനിതകൾ പങ്കെടുക്കുന്ന ജാനകി എന്ന പരിപാടിയും ആയിരിക്കും.
ഭാരത ചരിത്രത്തിലെ സ്ത്രീരത്നങ്ങളെ അവരുടെ വേഷവിധാനമായിരുന്ന സാരിയിൽ അവതരിപ്പിക്കുന്ന നൂതന പരിപാടിയായിരിക്കും ജാനകി. ഇതിനായി കൈതപ്രം എഴുതി ഈണം നൽകിയ ഒൻപതു ഗാനങ്ങളാണ് മുഖ്യ ആകർഷണം. ആർ. മാധവനാണ് ഷോ സംവിധാനം ചെയ്യുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി ഡോ. സോമനാഥ്, ഡോ. നമ്പി നാരായണൻ എന്നിവരുമായി ശാസ്ത്രലോകം ഇന്ന് എന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. യൂത്ത് യുവ എന്നീവയിലൂടെ ചെറുപ്പക്കാർക്കായി അവർതന്നെ ബാസ്കറ്റ് ബോൾ, ഡിജെ ഉൾപ്പടെയുള്ള പരിപാടികൾ ഒരുക്കുന്നുണ്ട്.
പ്രായമായ കുട്ടികൾക്കായി പരസ്പരം കാണാനും അറിയാനുമുള്ള അവസരങ്ങളും ഒരുക്കുന്നുണ്ട് യുവയിലും മംഗല്യ സൂത്ര എന്ന പരിപാടിയിലൂടെയും. കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കുന്ന കലോത്സവം നടക്കുന്നുണ്ട്.
കൂടാതെ പകൽപ്പൂരം ഉൾപ്പടെയുള്ള പരിപാടികളെക്കുറിച്ചു അനിൽ ആറന്മുള വിശദീകരിച്ചു. കൺവെൻഷനുള്ള രജിസ്ട്രറേഷൻ ധൃതഗതിയിൽ പുരോഗമിക്കുന്നതായും ഒക്ടോബർ മധ്യത്തോടെ അവസാനിക്കുമെന്നും ജി.കെ. പിള്ള പറഞ്ഞു.
നയതന്ത്രത്തർക്കം: കാനഡയ്ക്കു പാശ്ചാത്യ രാജ്യങ്ങളിൽ നിന്നു തണുപ്പൻ പ്രതികരണം
ന്യൂയോർക്ക്: ഖലിസ്ഥാൻവാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്നു രൂപപ്പെട്ട ഇന്ത്യ-കാനഡ നയതന്ത്രത്തർക്കത്തിൽ കാനഡയ്ക്കു പിന്തുണ കുറവ്.
കാനഡ ആഗ്രഹിക്കുന്ന രീതിയിലുള്ള പിന്തുണ സഖ്യകകക്ഷികളായ പല പാശ്ചാത്യ രാജ്യങ്ങളിൽനിന്നും ലഭിച്ചില്ലെന്നു മാത്രമല്ല, തണുത്ത പ്രതികരണമാണ് അവരിൽനിന്ന് ഉണ്ടായത്.
അതിനിടെ കാനഡയിലെ പ്രതിപക്ഷവും തീവ്രവാദികളായ സിഖ് നേതാക്കളെ തള്ളി രംഗത്തുവന്നു. ഇന്ത്യ-കാനഡ തർക്കവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ ക്വാഡ് രാഷ്ട്രങ്ങൾ അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമെന്നു ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിൽ വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമർശിച്ചുമുള്ള പ്രസ്താവന പുറത്തിറക്കിയത്.
ഭീകരവാദികൾക്ക് മറ്റ് രാജ്യങ്ങൾ ഒളിത്താവളങ്ങൾ നൽകുന്നതും ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാൻ സമഗ്രമായ നടപടികൾ തുടരുമെന്നും അംഗ രാഷ്ട്രങ്ങൾ വ്യക്തമാക്കി.
ഇന്ത്യ കാനഡ നയതന്ത്ര തർക്കം രൂക്ഷമായി തുടരവേ സാഹചര്യം നിരീക്ഷിക്കുകയാണെന്നായിരുന്നു യുകെയുടെ പ്രതികരണം. ഇന്ത്യയുടെ പ്രതിഷേധക്കുറിപ്പും ഇന്ത്യ സ്വീകരിച്ച നടപടികളും മറ്റ് രാഷ്ട്രങ്ങളെ വിഷയത്തിൽ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചതായാണ് അറിയുന്നത്.
ഭരണം നിലനിർത്താനുള്ള ആഭ്യന്തര സമ്മർദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരേ തിരിയാൻ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തലും പല രാജ്യങ്ങൾക്കുമുണ്ട്. സിഖ് നേതാവ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നിർണായക പിന്തുണ ഉറപ്പിക്കാനാണ് ട്രൂഡോ ഇന്ത്യക്കെതിരേ തിരിഞ്ഞതെന്നാണ് പല രാജ്യങ്ങളും വിശ്വസിക്കുന്നത്.
ഇന്ത്യക്കാരായ ഹിന്ദുക്കള്‍ കാനഡ വിട്ടു പോകണമെന്ന പ്രകോപന പ്രസ്താവന നടത്തിയ സിഖ്സ് ഫോര്‍ ജസ്റ്റീസ് തലവന്‍ ഗുര്‍പത് വന്ത് സിംഗിനെ കാനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയറേ പൊയീവ് തള്ളിപ്പറഞ്ഞു.
ഹിന്ദു സമൂഹം എവിടെയും പോകില്ലെന്നും കാനഡ എന്നും അവര്‍ക്കൊപ്പമുണ്ടാകുമെന്നും പിയറേ പൊയീവ് വ്യക്തമാക്കി. കാനഡയുടെ വികസനത്തിന് ഹിന്ദു സമൂഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും പിയറേ പൊയീവ് പറഞ്ഞു.
മോദിയുടെ അല്ല, ഞാൻ ഗാന്ധിയുടെ ഹിന്ദു; ഒഐസിസി ഹൂസ്റ്റൺ സമ്മളനത്തിൽ രമേശ് ചെന്നിത്തല
ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ സംഘടിപ്പിച്ച സമ്മളനത്തിൽ എൻഡിഎ സർക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇന്ത്യയുടെ മതേതരത്വം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും മതത്തിന്റെ പേരില്‍ അവർ രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത രമേശ് ചെന്നിത്തലയ്ക്ക് ഒഐസിസി യുഎസ്എ നേതൃത്വത്തില്‍ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മളന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വ്യാഴാഴ്ച വൈകുന്നേരം സ്റ്റാഫോഡിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. എല്ലാ മതങ്ങളേയും അംഗീകരിക്കുകയും അതില്‍ വിശ്വാസിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. എന്നാല്‍ അതെല്ലാം തകര്‍ത്തെറിഞ്ഞ് വർഗീയതയിലൂടെ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ന്യൂനപക്ഷത്തെ ചൂഷണം ചെയ്തും മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചും നീങ്ങുന്ന വെല്ലുവിളിയെ ഒറ്റക്കെട്ടായി നമുക്ക് നേരിടണം. മതേതരത്വമെന്ന ഇന്ത്യന്‍ മൂല്യത്തെ ഉയര്‍ത്തിപിടിക്കാന്‍ നമുക്ക് കഴിയണം.
എല്ലാ മതങ്ങളെയും ഉൾക്കൊള്ളുവാൻ കഴിയുന്ന എല്ലാവരെയും ഹൃദയത്തോട് ചേർത്തു നിർത്തുന്ന മതമാണ് ഹിന്ദു മതം. അതാണ് ഇന്ത്യയുടെ പാരമ്പര്യം. ഞാനും ഒരു ഹിന്ദുവാണ്. പക്ഷേ ഞാൻ മഹാത്മാ ഗാന്ധിയുടെ ഹിന്ദുവാണ്, മോദിയുടെ ഹിന്ദുവല്ലെന്നും ചെന്നിത്തല പറഞ്ഞു.
രാജ്യം ഇന്ന് കൈവരിച്ച നേട്ടങ്ങളുടെയെല്ലാം തുടക്കം കോണ്‍ഗ്രസില്‍ നിന്നാണ്. മതേതരത്വത്തിനുവേണ്ടി എക്കാലവും ശബ്ദമുയര്‍ത്തിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ടുതന്നെയാണ് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധിയെത്തിയത്. അത് രാജ്യത്തുണ്ടാക്കിയത് വലിയ മാറ്റങ്ങളാണെന്നു നാം തിരിച്ചറിയണം.
കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു പതിപ്പാണ് എൽഡിഎഫ് സര്‍ക്കാര്‍. കോവിഡില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമായിരുന്നില്ല. കിറ്റിന്റെ പേരില്‍ ജനങ്ങളെ വഴിതിരിച്ചുവിട്ടു. എന്നാലിന്ന് അതല്ല സ്ഥിതി.
ദുര്‍ഭരണം ജനങ്ങളെ മടുപ്പിച്ചു. ഉപതെരഞ്ഞെടുപ്പിലെ വിജയങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. സൗകര്യപൂര്‍വം മാത്രം വായ തുറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് അപമാനമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കോവിഡ് പ്രവാസികള്‍ക്കിടയില്‍ ക്രിയാതാമകമായി ഇടപെടാന്‍ കഴിഞ്ഞ സംഘടനയാണ് ഒഐസിസി. മരണത്തോടു മുഖാമുഖം നിന്ന ഒരുപാട് ജീവനുകള്‍ക്ക് ആശ്വസമാകാന്‍ ഒഐസിസിക്ക് കഴിഞ്ഞു. ഒഐസിസി മറ്റ് സംഘടനകള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണയോഗം മുന്‍ മന്ത്രി പന്തളം സുധാകരന് ഉദ്ഘാടനം ചെയ്തു. ഒഐസിസി യുഎസ്എ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി യുഎസ്എ ചെയര്മാന് ജെയിംസ് കൂടല്‍ ആമുഖ പ്രസംഗം നടത്തി.
ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായി സ്വാഗതവും നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി നന്ദിയും പറഞ്ഞു.
മാത്യു കെ.സാമുവേൽ അന്തരിച്ചു
കണക്റ്റിക്കട്ട്: മാവേലിക്കര തഴക്കര പുത്തൻപുരക്കൽ സാരെഫാത്തിൽ മാത്യു കെ. സാമുവേൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
ദീർഘകാലമായി കണക്റ്റിക്കട്ടിലെ ട്രാമ്പുള്ളിലായിരുന്നു താമസം. പരേതരായ കെ.കെ. സാമുവേലിന്റെയും ഏലിയാമ്മയുടെയും മകനാണ്.
ഭാര്യ കോട്ടയം പാമ്പാടി ഇലവുങ്കൽ എൽസി മാത്യു, മക്കൾ: ജെസ്, ഡെന്നിസ്, പ്രിസ്കില്ല.
വാർത്ത: റോയി മണ്ണൂർ
അതിര്‍ത്തി കടന്നുള്ള ഒരാക്രമണവും അനുവദിക്കാനാകില്ല; ഇന്ത്യയ്ക്കെതിരേ വീണ്ടും അമേരിക്ക
വാഷിംഗ്ടൺ: ഖലിസ്ഥാന്‍ വാദികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഇന്ത്യയ്ക്കെതിരേ വീണ്ടും അമേരിക്ക. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ആശങ്ക അറിയിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്തെത്തി.
അതിര്‍ത്തി കടന്നുള്ള ഒരാക്രമണവും അനുവദിക്കാനാകില്ലെന്ന് ബ്ലിങ്കന്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളുണ്ടായാല്‍ ലോകരാജ്യങ്ങള്‍ക്ക് കാഴ്ചക്കാരായി ഇരിക്കാന്‍ കഴിയില്ല.
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണവുമായി ഇന്ത്യ സഹകരിക്കണം. സംഭവത്തേക്കുറിച്ച് അമേരിക്കയും അന്വേഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ബ്ലിങ്കന്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല
അതേസമയം ഇന്ത്യക്കാരായ ഹിന്ദുക്കള്‍ കാനഡ വിട്ട് പോകണമെന്ന സിഖ്സ് ഫോര്‍ ജസ്റ്റീസ് തലവന്‍ ഗുര്‍പത് വന്ത് സിംഗിന്റെ പ്രകോപന പ്രസ്താവന കാനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയറേ പൊയീവ് തള്ളി.
ഹിന്ദു സമൂഹം എവിടെയും പോകില്ലെന്നും കാനഡ എന്നും അവര്‍ക്കൊപ്പമുണ്ടാകുമെന്നും കനേഡിയന്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കാനഡയുടെ വികസനത്തിന് ഹിന്ദു സമൂഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.
വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സസ് ഓണാഘോഷം വർണാഭമായി
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സസ് പ്രോവിൻസിന്റെ ആഭിമുഖ്യത്തില്‍ ഡാളസിൽ വർണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡാളസിലെ സെന്റ് മേരീസ് മലങ്കര യാക്കോബ പള്ളിയുടെ ഓഡിറ്റോറിയത്തിലായിരുന്നു 16ന് രാവിലെ മുതൽ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്.
മുഖ്യാതിഥി മനു ഡാനി (സണ്ണിവെയ്ൽ കൗൺസിൽ അംഗം), ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, അമേരിക്ക റീജിയൻ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ, അമേരിക്ക റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലത്ത്,
ഉപദേശക സമിതി ചെയർമാൻ ഫിലിപ്പ് തോമസ്, അമേരിക്ക റീജിയൻ വൈസ് ചെയർപേഴ്സൺ ശാന്ത പിള്ള, ഡബ്ല്യുഎംസി നോർത്ത് ടെക്സസ് പ്രസിഡന്റ് സുകു വർഗീസ്, ചെയർപേഴ്സൺ ആൻസി തലച്ചെല്ലൂർ,
ഡാളസ് പ്രൊവിൻസ് അഡ്വൈസറി ബോർഡ് ചെയർമാൻ ചെറിയാൻ അലക്സാണ്ടർ, ഡാളസ് പ്രൊവിൻസ് ചെയർമാൻ അലക്സ് അലക്സാണ്ടർ തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ ചേർന്ന് നിലവിളക്കു കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സുകു വർഗീസ് സ്വാഗതമാശംസിച്ചു. മനു ഡാനി ഓണസന്ദേശം നല്കി. വിശ്വമാനവികതയുടെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണക്കാലം മാവേലിയുടെ ഉദാത്തമായ ഭരണ സങ്കൽപ്പത്തിന്റെ ഓർമപുതുക്കുന്നുവെന്നു മനു ഡാനി പറഞ്ഞു. ഓണത്തിന്റെ പുരാവൃത്തവും ഐതീഹ്യവും പുതിയ തലമുറക്കായി മനു വിവരിച്ചു.
ഡബ്ല്യുഎംസിയിലെ കലാപ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടികളും ഡാളസിൽ നിന്നുള്ള ഗായകരുടെ ഗൃഹാതുരത്വം തുളുമ്പുന്ന നിത്യഹരിതങ്ങളായ ഓണപ്പാട്ടുകളും പോയകാലത്തിന്റെ ഓർമ പുതുക്കി.
ബിജു ചാണ്ടി, റാണി & എമ്മ, സ്മിത ഷാൻ മാത്യു, അലക്സാണ്ടർ പാപ്പച്ചൻ, ആൻസി തലച്ചെല്ലൂർ, അമ്പിളി, ടിയാന, ജോൺസൺ തലച്ചെല്ലൂർ, സുകു വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗാനാലാപനങ്ങൾ.
സിനി ആർട്ടിസ്റ്റും നർത്തകിയുമായ രാജലക്ഷ്മി രവീന്ദ്രന്റെ ക്ലാസിക്കൽ ഡാൻസുകളും അന്ന റോബിൻ & മിന്നു റോബിൻ, സുനിത സന്തോഷ് ടീം എന്നിവരുടെ നൃത്തങ്ങളും ആഘോഷങ്ങളെ വേറിട്ടതാക്കി.
സ്മിത ജോസഫും ടീമും അവതരിപ്പിച്ച തിരുവാതിര കളി ശ്രദ്ധേയമായി. താലപ്പൊലിയേന്തി മലയാളിമങ്കമാർ മാവേലിമന്നനെ വേദിയിലേക്ക് വരവേറ്റു. ഓണപ്പൂക്കളവും ചെണ്ടമേളവും ആഘോഷങ്ങക്കു മാറ്റു കൂട്ടി. കെഎച്ച്എസിന്റെ ചെണ്ട സംഘമാണ് മാവേലിക്കു അകമ്പടി നൽകി വേദിയിലേക്ക് ആനയിച്ചത്.
ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ളയും അമേരിക്കാ റീജൻ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂരും ഗ്ലോബൽ, റീജണൽ തലത്തിലുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. ഭവന നിർമാണ പ്രോജെക്ടിലേക്ക് സംഭാവന നൽകിയ എല്ലാവർക്കും ജോൺസൺ തലച്ചെല്ലൂർ നന്ദി അറിയിച്ചു.
കേരളത്തനിമയില്‍ തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായത്. അരുൺ മാധവൻ മഹാബലിയായി വേഷമണിഞ്ഞു.
സജി ജോസഫ് മാത്യു (സിജോ) നന്ദി പ്രകാശനം നടത്തി. സ്മിത ജോസഫ്, മനു തോമസ് എന്നിവർ പരിപാടിയുടെ എംസിമാരായിരുന്നു.
സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച് വാർഷിക കൺവെൻഷൻ 28 മുതൽ; ഫാ. ഡേവിസ് ചിറമേൽ നേതൃത്വം നൽകും
ന്യൂയോർക്ക്: ക്വീൻസ് വില്ലേജിലുള്ള സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ വാർഷിക സുവിശേഷ കൺവെൻഷൻ ഈ മാസം 28 മുതൽ ഒക്ടോബർ ഒന്ന് വരെ പള്ളി അങ്കണത്തിൽ വച്ച് (St. Johns Mar Thoma Church, 90 37 213 Street, Queens Village, NY 11428) നടത്തപ്പെടും.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ സുവിശേഷ യോഗങ്ങളിൽ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. "കുടുംബം ദൈവരാജ്യത്തിന്റെ പ്രതീകം' (Family an Expression of the Kingdom of God) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ കൺവെൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
28, 29, 30 (വ്യാഴം, വെള്ളി, ശനി) എന്നീ തീയതികളിൽ വൈകുന്നേരം ഏഴ് മുതൽ ഒന്‍പത് വരെയും ഒക്ടോബർ ഒന്ന് ഞായറാഴ്ച രാവിലത്തെ കുർബാന ശുശ്രൂഷയ്ക്ക് ശേഷം കൺവെൻഷൻ സമാപന യോഗമായും സുവിശേഷ യോഗങ്ങൾ നടത്തപ്പെടുന്നതാണ്.
ഇടവക വികാരി റവ. ജോൺസൺ ശാമുവേൽ, കൺവെഷൻ കൺവീനർമാരായ മറിയാമ്മ സക്കറിയ, സാബു ലൂക്കോസ്, ശാമുവേൽ തോമസ്, മാത്യു പി. ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് സുവിശേഷ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
ആനുകാലിക യുഗത്തിൽ കുടുംബ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ നമ്മെ നയിച്ച് ദൈവരാജ്യത്തിന് അനുകൂലമായ ജീവിതം എന്തെന്ന് ചിന്തിക്കുവാനും അതിന് അനുശ്രുതമായി മുന്പോട്ട് പോകുന്നതിന് എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കി തരുന്ന ഫാ. ഡേവിസ് ചിറമേലിന്റെ സുവിശേഷ യോഗങ്ങളിൽ പങ്കെടുക്കുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: വികാരി റവ.ജോൺസൺ സാമുവൽ - 718 465 2300, മറിയാമ്മ സക്കറിയ - 516 312 7263, സാബു ലൂക്കോസ് - 516 902 4300, സാമുവൽ തോമസ് - 917 545 0333, മാത്യു പി. ജോർജ് - 516 503 1650.
ന്യൂയോർക്കിൽ കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് ഡിവോഷണൽ മ്യൂസിക് ഇവന്റ് ശനിയാഴ്ച
ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെയും ഗ്ലോബൽ കൊളിഷൻ ആൻഡ് ബോഡി വർക്സിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് ഡിവോഷണൽ മ്യൂസിക് ഇവന്റ് ശനിയാഴ്ച വൈകുന്നേരം 5.30ന് ന്യൂയോർക്ക് വാലി സ്ട്രിമിലുള്ള ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ വച്ച് (502 N Central Ave, Valleystream, NY 11580) നടത്തപ്പെടുന്നു.
ക്രിസ്തീയ സംഗീത ലോകത്തെ പ്രമുഖ ഗായകൻ കെസ്റ്ററും മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയ ജയ്ദീപും ഒരുമിക്കുന്ന ഈ ക്രിസ്തീയ സംഗീത വിരുന്ന് അവതരിപ്പിച്ച ഒട്ടുമിക്ക അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഇതിനോടകം തന്നെ വൻ ജനപ്രീതി നേടിയിരിക്കുകയാണ്.
ന്യൂയോർക്കിലെ എല്ലാ സഭാ വിഭാഗത്തിൽപ്പെട്ട വൈദീകരും പാസ്റ്ററുന്മാരും ആത്മായ നേതാക്കളും പങ്കെടുക്കുന്ന ഈ ക്രിസ്തിയ സംഗീത വിരുന്നിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തീകരിച്ചതായും പരിപാടിയുടെ ഏതാനും ടിക്കറ്റുകൾ കൂടി ഇനിയും ലഭ്യമാണെന്നും സംഘാടകർ അറിയിച്ചു.
പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർ ടോം ജോർജ് കോലത്ത് (കെൽട്രോൺ ടാക്സ് കോർപ്), ഗോൾഡ് സ്പോൺസർന്മാർ ഷെറിൻ എബ്രഹാം, മെൽഫി സിജു, സൂസൻ തോമസ് (വേൾഡ് ഫിനാൻഷ്യൽ ഗ്രൂപ്പ്), ജോർജ് മത്തായി (ക്രിയേറ്റീവ് ബിൽഡിംഗ് മാനേജ്മെന്റ് ഐഎൻസി), സിൽവർ സ്പോൺസർന്മാർ മാത്യു തോമസ് (ക്രോസ് ഐലൻഡ് റിയാലിറ്റി), ഡോൺ തോമസ് (സോളാർ കൺസൾട്ടന്റ്), കൂടാതെ സജിമോൻ ആന്റ്ണി (എംഎസ്ബി ബിൽഡേഴ്സ് & എലൈറ്റ് റിയൽറ്റർ) എന്നിവരാണ്.
സംഗീത വിരുന്ന് ഓർഗനൈസ് ചെയ്യുന്നത് ഡിവൈൻ മ്യൂസിക് പ്രൊഡക്ഷൻസും ജനസിസ് ക്രീയേഷൻസും ക്രിസ്ത്യൻ ഡിവോഷണൽ മിനിസ്ട്രിയും ചേർന്നാണ്. എല്ലാ ക്രിസ്തിയ സംഗീത ആസ്വാദകരെയും ശനിയാഴ്ച വൈകുന്നേരം 5.30ന് നടത്തപ്പെടുന്ന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചുമതലക്കാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ലാജി തോമസ് 516 849 0368, ബിജു ജോൺ 516 445 1873.
ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ് സംഘടനയുടെ ആഹ്വാനം തള്ളി കനേഡിയൻ മന്ത്രിമാർ
ഒട്ടാവ: ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ്(എസ്എഫ്ജെ) സംഘടനയുടെ ആഹ്വാനം തള്ളി കനേഡിയൻ മന്ത്രിമാർ.
എസ്എഫ്ജെയുടെ ആഹ്വാനത്തെ അപലപിച്ച് പൊതുസുരക്ഷാ വകുപ്പ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് രംഗത്തെത്തി. കാനഡയിലെ എല്ലാ ജനവിഭാഗങ്ങൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ട്. കാനഡയുടെ ഈ നയത്തിന് വിരുദ്ധമായ രീതിയിലുള്ളതാണ് കനേഡിയൻ ഹിന്ദുക്കളോട് രാജ്യംവിടാൻ ആവശ്യപ്പെടുന്ന ഓൺലൈൻ വീഡിയോ പ്രചരണമെന്നും ലെബ്ലാങ്ക് കൂട്ടിച്ചേർത്തു.
എസ്എഫ്ജെയുടെ പ്രകോപന വീഡിയോയെ അപലപിച്ച് കാബിനറ്റ് അംഗം ഹർജിത് സജ്ജനും രംഗത്തെത്തി. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്കും കാനഡയിൽ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പ്രസ്തുത അവകാശത്തെ ചോദ്യംചെയ്യാൻ ആർക്കും കഴിയില്ലെന്നും സജ്ജൻ പ്രസ്താവിച്ചു.
ഖലിസ്ഥാൻ അനുകൂലി ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യ ആണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ വംശജരായ ഹിന്ദുക്കൾ കാനഡ വിട്ടുപോകണമെന്ന് എസ്എഫ്ജെ ആവശ്യപ്പെട്ടത്.
ഇന്ത്യൻ ഹിന്ദുക്കൾ ഇന്ത്യയെ അനുകൂലിക്കുന്നത് ഖലിസ്ഥാൻ അനുകൂലികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വേണ്ടി മാത്രമാണെന്നും അത്തരക്കാർ കാനഡ വിടണമെന്നും എസ്എഫ്ജെയുടെ ഔദ്യോഗിക വക്താവ് ഗുർപത്വന്ത് പന്നൂൺ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
ആശങ്ക വേണ്ട; ഇന്ത്യയുടെ മുന്നറിയിപ്പ് തള്ളി കാനഡ
ഓട്ടവ: കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് തള്ളി കാനഡ. മുന്നറിയിപ്പിനെ തള്ളിയ കനേഡിയൻ സർക്കാർ, സുരക്ഷിത രാജ്യങ്ങളിലൊന്നാണിതെന്നും വ്യക്തമാക്കി.
നയതന്ത്രബന്ധം കൂടുതൽ വഷളാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഈ ഘട്ടത്തിൽ സംയമനം പാലിക്കുന്നതാണ് ഉചിതമെന്നും കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി മാർക് മില്ലർ പറഞ്ഞു.
കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇക്കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ സ്കൂൾ ബസിന്റെ ടയർപൊട്ടി അപകടം; രണ്ടു പേർ മരിച്ചു
ന്യൂയോർക്ക്: ന്യൂയോർക്കിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബസിന്റെ മുൻവശത്തെ ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ലോംഗ് ഐലൻഡിൽ നിന്ന് വിദ്യാർഥികളെ ഒരു സംഗീത ക്യാമ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് വാവായണ്ട നഗരത്തിന് സമീപമുള്ള 50 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
ജിന പെല്ലറ്റിയർ (43), ബിയാട്രിസ് ഫെരാരി (77) എന്നിവരാണ് മരിച്ചത്. 44 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ "എക്സ്ട്രാ വെഗാന്സാ' ശനിയാഴ്ച
ഫിലാഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയമായ സെന്റ് പീറ്റേഴ്സ് സിറിയക്ക് ഓര്‍ത്തഡോക്സ് ദോവാലയാങ്കണത്തില് വച്ച് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെ ഫുഡ് ഫെസ്റ്റിവല്‍ "എക്സ്ട്രാ വെഗാന്സാ-2023' നടക്കുന്നു.
വിവിധ കേരളീയ നാടന്‍ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണശാലകള്‍, ചെടി കച്ചവടം, മൈലാഞ്ചി ഇടീല്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിനോദ മത്സരങ്ങള്‍, കേരളീയ വസ്ത്ര, വ്യാപാര ശാലകള്‍, ഗൃഹോപകരണങ്ങളുടെ കച്ചവടം, കലാപ്രകടനങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും.
ടിവി, ഗോള്‍ഡ് കോയിന്, ഐപാഡ് തുടങ്ങിയ വിവിധ ഇനം വസ്തുകളുടെ ലേലവും നടക്കും. ദേവാലയത്തിന്റെ ധനശേഖരാണര്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും പരസ്യങ്ങളിലൂടെയും സംഭാവനകളിലൂടെയും സഹായിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും വികാരി റവ.ഫാ. കെ.പി. എല്‍ദോസ് അറിയിച്ചു.
സിജു ജോണ്‍, വര്‍ഗീസ് പട്ടമാടി, ബേബി ജോര്‍ജ്, ലിസി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 215 856 7305
ലാനയുടെ പുസ്തകപരിചയം ശനിയാഴ്ച
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) "പുസ്തകപരിചയം' ശനിയാഴ്ച രാവിലെ പത്തിന് (US CST, 8.30 പിഎം ഐഎസ്ടി ) സൂം മീറ്റിംഗിലൂടെ നടക്കും.
അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരനും ലാന മുൻ പ്രസിഡന്റുമായ മനോഹർ തോമസിന്റെ "കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ' എന്ന് കൃതി എഴുത്തുകാരൻ കെ. കെ. ജോൺസൺ പരിചയപ്പെടുത്തും.
തുടർന്ന് കൃതിയെ അമേരിക്കയിലെ പ്രശസ്ത എഴുത്തുകാർ വിലയിരുത്തുകയും മറ്റുള്ളവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി പങ്കുചേരാവുന്നതാണ്. എല്ലാ സാഹിത്യാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സൂം മീറ്റിംഗ് ഐഡി: 876 6583 0001, ലിങ്ക്: https://us02web.zoom.us/j/87665830001.
ലാനയുടെ 13-ാം ദേശിയ സമ്മേളനം ഒക്ടോബർ 20, 21, 22 തീയതികളിൽ നാഷ്വില്ലിൽ നടക്കും. മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ വേദി ആശാൻ നഗർ ആണ്.
റവ.ഫാ. എബ്രഹാം മുത്തോലത്തിന് യാത്രയയപ്പ് നൽകി
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഫൊറോനാ ദൈവാലയത്തിൽ ഞായറാഴ്ചയിലെ കുർബാനയ്ക്ക് ശേഷം ഫൊറോനാ വികാരി വെരി റവ.ഫാ. എബ്രഹാം മുത്തോലത്തിന് വികാര നിർഭരമായ യാത്രയപ്പ് നൽകി.
ഹൂസ്റ്റണിലെ സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിലേക്ക് സ്ഥലം മാറി പോകുന്ന മുത്തോലത്തച്ചന് ഫൊറോനാ ദൈവാലയംഗങ്ങൾ സമാനതകളില്ലാത്ത യാത്രയയപ്പ് ആണ് നൽകിയത്.
പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനാ ദൈവാലയവും മറ്റ് അനവധി ദൈവാലയങ്ങളും നോർത്ത് അമേരിക്കയിൽ സ്ഥാപിക്കുകയും അത് ഏറ്റവും ഫലപ്രദമായി ഇടവകയായി പ്രവർത്തിപ്പിക്കുകയും ചെയ്തത് മുത്തോലത്തച്ചനാണ്.
ഇടവകയെ ഭൗതികമായും ആത്മീയമായും ഉയരങ്ങളിലെത്തിക്കാന്‍ മുത്തോലത്തച്ചൻ ഏറെ അധ്വാനിക്കുകയും സാമ്പത്തികാഭിവൃദ്ധിയില്‍ എത്തിക്കുകയും ചെയ്തു. ക്രിസ്റ്റീന മുത്തോലവും സാനിയ കോലടിയും ചേർന്ന് ഈശ്വര പ്രാർഥന ഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തിൽ ട്രസ്റ്റി സാബു മുത്തോലം സ്വാഗതം ആശംസിച്ചു.
അനേകം പ്രതിസന്ധികളേയും പ്രതിബന്ധങ്ങങ്ങളെയും അതിജീവിച്ച് ഷിക്കാഗോ തിരുഹൃദയ ദൈവാലയവും മറ്റ് അനവധി ദൈവാലയങ്ങളും അതിനോടനുബന്ധിച്ച് സെമിത്തേരി, റെക്ടറി എന്നിവകളും സ്ഥാപിച്ചത് മുത്തോലത്തച്ചന്റെ ദീർഹ വീക്ഷണവും സമുദായ സ്നേഹവും ഒന്നു കൊണ്ടുമാത്രമാണ്.
ഊർജസ്വലതയും മികച്ച ആശയങ്ങളുമുള്ള ഷിക്കാഗോ രൂപതയുടെ രൂപീകരണത്തിൽ പ്രധാന സ്ഥാനം വഹിച്ച, നോർത്ത് അമേരിക്കയിലെ ക്നാനായതിന്റെ സർവാധിപനും ക്നാനായ ചരിത്ര പണ്ഡിതനും സെന്റ് വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെ ആത്മീയ ഗുരുവും ലീഡർഷിപ്പിൽ ക്നാനായ രൂപതയിലെ ഉന്നത സ്ഥാനീയനും ക്നാനായോളജി രൂപീകരണത്തിലെ പ്രധാന വ്യക്തിയാണെന്നും അച്ചന്റെ സേവനങ്ങള്‍ മറ്റുള്ളവര്‍ക്ക് എന്നും മാത്യുകയും പ്രചോദനവുമാണെന്നും യാത്രയയപ്പ് സംഗമത്തില്‍ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രവാസി ക്നാനായക്കാരുടെ ഈറ്റില്ലമായ ഷിക്കാഗോയിൽ 17 വർഷം ഇടവക വികാരിയായി ഏറെ സുത്യർഹമായി സേവനം അനുഷ്ടിച്ച, ഒരുപക്ഷെ ക്നാനായ സമുദായത്തിലെ ഈ ഏക ഇടയന് ഏറെ ആദരവോടെയും അതിലേറെ സ്നേഹോഷ്മളമായാണ് ഇടവക സമൂഹം യാത്രയയച്ചത്.
ബൈബിൾ അധിഷ്ഠിതവുമായ അനേകം പുസ്തകളെഴുതിയ അദ്ദേഹം ആതുരസേവനങ്ങളിലും സജീവമായിരുന്നു. തനിക്കു പിതൃസ്വത്തായി ചേർപ്പുങ്കലിൽ ലഭിച്ച വിലപിടിപ്പുള്ള സ്ഥലം കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് അദ്ദേഹം കൈമാറിയിരുന്നു.
അന്ധബാധിരരുടെയും ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ബാധിച്ച ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനുവേണ്ടി അദ്ദേഹം നിർമിച്ച ഗുഡ് സമരിറ്റൻ സെന്റർ, ഇതിന്റെ തുടർച്ചയായ നടത്തിപ്പിനാവശ്യമായ പണം സ്വരൂപിക്കുന്നതിനുവേണ്ടി സ്ഥാപിച്ച മുത്തോലത്ത് ഓഡിറ്റോറിയം, ഇമ്പാക്ട് സെന്റർ എന്നിവ ക്നാനായക്കാരുടെ മാത്രമല്ല മറ്റ് മതസ്ഥരുടെയും ആദരവിനും പ്രശംസകൾക്കും പാത്രമായി.
ഫാമിലി മിനിസ്ട്രി കോർഡിനേറ്റർ ടോണി പുല്ലാപ്പള്ളി, ചെറുപുഷ്പ മിഷൻലീഗിനെ പ്രതിനിധീകരിച്ച് ആരോൺ ഓളിയിൽ, മുൻ ഡിആർഇയും പാരിഷ് കൗൺസിൽ അംഗവുമായ ടീന നെടുവാമ്പുഴ, റെവ. ഫാ. ജോണ്‍സ് ചെറുനിലത്ത്, പിആർഒയും സെന്റ് വിൻസെന്റ് ഡീപോൾ സൊസൈറ്റി പ്രസിഡന്റുമായ ബിനോയി കിഴക്കനടിയിൽ,
വിമെൻസ് മിനിസ്ട്രി കോഓർഡിനേറ്റർ ഷീബ മുത്തോലം, മെൻസ് മിനിസ്ട്രിയെ പ്രതിനിധീകരിച്ച് ലിൻസ് താന്നിച്ചുവട്ടിൽ, സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ട്രസ്റ്റി കോർഡിനേറ്റർ സാബു കട്ടപ്പുറം, സീറോ മലങ്കര റീത്തിനെ പ്രതിനിധീകരിച്ച് മോളമ്മ തോട്ടിച്ചിറയിൽ, സൗണ്ട് എൻജിനീയറും പ്രയർ ഗ്രൂപ്പ് കോർഡിനേറ്ററുമായ സൂരജ് കോലടി,
കൊയർ ഗ്രൂപ്പ് കോർഡിനേറ്റർ സജി മാലിത്തുരുത്തേൽ, ജോയി കുടശേരിൽ, രൂപത പാസ്റ്ററൽ കൗൺസിൽ മെമ്പർ ജെയ്മോൻ നന്ദിക്കാട്ട് എന്നിവർ അച്ഛൻ ചെയ്ത സേവനങ്ങൾക്ക് നന്ദി പറയുകയും ഭാവിയിലെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
റോയി കണ്ണോത്തറ എഴുതി ജോയി കുടശ്ശേരിൽ പരിഷ്കരിച്ച മുത്തോലച്ചന്‍ വേണ്ടിയുള്ള ഗാനാലാപനം ഏറെ ഹ്യദ്യമായി. ഇടവകാംഗങ്ങൾ സ്വമനസാലെ നൽകിയ സമ്മാനത്തുക കൈക്കാരന്മാരോടൊപ്പം ജേക്കബ് പുല്ലാപ്പള്ളിയിൽ, കുര്യൻ ചെറിയാൻ കളപ്പുരക്കൽ കരോട്ട് എന്നിവർ ചേർന്ന് മുത്തോലത്തച്ചന് സമ്മാനിച്ചു.
തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ, മാത്യു ഇടിയാലി, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ജിതിൻ ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടിയിൽ, സുജ ഇത്തിത്തറ എന്നിവർ ചേർന്ന് ഫലകം കൊടുത്ത് ആദരിച്ചു.
മുത്തോലത്തച്ചൻ മറുപടി പ്രസംഗത്തിൽ ഹ്യദയാംഗമമായ ഈ യാത്രയയപ്പിന് നന്ദി അറിയിച്ചു. 43 സംവത്സരത്തിലെ തന്റെ വൈദീകസേവനങ്ങളിൽ 20 വർഷം ചെലവഴിച്ച ഷിക്കാഗോയാണ് തൻറെ ജീവിതത്തിലേറെക്കാലം ജീവിച്ച സ്ഥലമെന്നും അദ്ദേഹം പറഞ്ഞു.
കടുപ്പിച്ച് ഇന്ത്യ; കനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: കാനഡയുമായുള്ള തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കനേഡിയന്‍ പൗരന്മാര്ക്ക് ഇന്ത്യന്‍ വിസ നല്‍കുന്നത് തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു. കാനഡയിലെ വിസ സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിയത്.
കാനഡയില്‍ ഇന്ത്യയുടെ വിസ സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സിസായ ബിഎൽഎസ് ആണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ വൃത്തങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. തത്ക്കാലത്തേയ്ക്ക് കനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചതായി വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഇന്ത്യയുടെ തീരുമാനം കാനഡയിലെ ഇന്ത്യക്കാര്‍ക്ക് വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നാണ് വിവരം. നിരവധി ഇന്ത്യക്കാര്‍ കുടിയേറുന്ന രാജ്യമാണ് കാനഡ. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് കാനഡ വിസ നല്‍കുന്നത് നിര്‍ത്തിവച്ചാല്‍ അത് വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേരെ ബാധിക്കും.
കാനഡയോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ഖാലിസ്ഥാന്‍ ഭീകരവാദികളെ കാനഡ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാനാണ് തീരുമാനം.
കൊളംബസില്‍ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ശനിയാഴ്ച മുതൽ
ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാളും സീറോ മലബാര്‍ ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്, കൊളംബസ് രൂപത ബിഷപ് എൽ.കെ. ഫെർണാണ്ടസ് എന്നിവരുടെ മിഷന് സന്ദര്‍ശനവും ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടും.
തിരുനാളിന്റെ നടത്തിപ്പിനായി സെന്റ് മേരീസ് മിഷന് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാ. നിബി കണ്ണായിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്കി. ബിഷപ് കമ്മിറ്റി, ജിൻസൺ സാനി & ദീപു പോൾ (ട്രസ്റ്റീമാര്‍), അരുണ്‍ ഡേവിസ് & കിരൺ ഇലവുങ്കൽ (തിരുനാള്‍ കണ്‍വീനര്‍മാര്‍),
ബബിത ഡിലിന് (ഇന്‍വിറ്റേഷന്‍ കമ്മിറ്റി), ജോസഫ് സെബാസ്റ്റ്യന്‍ (ലിറ്റര്‍ജി), സ്മിത പള്ളിത്താനം (പ്രസുദേന്തി/പ്രദക്ഷിണം), സാറാ തോമസ് (ചര്‍ച്ച് ഡെക്കറേഷന്), അജോ ജോസഫ് & ജോബി ജോസഫ് (ഔട്ട്ഡോര്‍ ഡെക്കറേഷന് & ഹാള്‍ സെറ്റപ്പ് ),
സോണി ജോസഫ് (ക്വയര്‍), മിന്നി അശ്വിൻ (കള്‍ച്ചറല്‍ & പബ്ലിക് മീറ്റിംഗ്), റോഷന് അലക്സ് (ഫോട്ടോഗ്രാഫി & വീഡിയോ), ഷിനോ മാച്ചുവീട്ടില്‍ ആന്റണി (ലൈറ്റ് & സൗണ്ട്), ബിനിക്സ് ജോണ്‍ (ഫുഡ്) എന്നിവരെ കമ്മിറ്റി ലീഡേഴ്സ് ആയി തെരഞ്ഞെടുത്തു.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കൊടിയേറ്റോട് കൂടി തിരുനാളിന് തുടക്കം കുറിക്കും. കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ മിഷന് അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച നടത്തപ്പെടും. സീറോ മലബാര്‍ ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജോയ് ആലപ്പാട്ടും കൊളംബസ് രൂപത ബിഷപ് എൽ.കെ.ഫെർണാണ്ടസും പ്രധാന കാര്‍മികത്വം വഹിക്കും.
ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനയ്ക്കു ശേഷം ചെണ്ടമേളം, വെടിക്കെട്ട്, പാരിഷ് ഹാളില്‍ പൊതുസമ്മേളനവും, ശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
മിഡ്ലൻഡ് പാർക് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ആലോചനാ യോഗം ഞായറാഴ്ച
ന്യൂജഴ്സി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് 2024ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.
കോൺഫറൻസിന്റെ ആദ്യത്തെ ആലോചനാ യോഗം ന്യൂജഴ്സിയിലെ മിഡ്ലൻഡ് പാർക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഞായറാഴ്ച മൂന്നിന് നടത്തുമെന്ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കളാവോസ് അറിയിച്ചു.
ഭദ്രാസനത്തിലെ വൈദികർ, വികാരിമാർ, അസിസ്റ്റന്റ് വികാരിമാർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന അസംബ്ലി അംഗങ്ങൾ, മലങ്കര അസോസിയേഷൻ അംഗങ്ങൾ, ആത്മീയ സംഘടനാ ഭാരവാഹികൾ തുടങ്ങി താത്പര്യമുള്ള എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് മാർ നിക്കളാവോസ് അറിയിച്ചു.
ഫാമിലി & യൂത്ത് കോൺഫറൻസ് മിനിസ്ട്രി പുനരാരംഭിച്ചതിനും വിജയകരമായി കോൺഫറൻസ് നടത്തുന്നതിനും കോൺഫറൻസ് കോഓർഡിനേറ്ററായി സ്തുത്യർഹമായ സേവനം അനുഷ്ടിച്ച ഫാ. സണ്ണി ജോസഫിന് ഇടവക മെത്രാപ്പോലീത്ത നന്ദി അറിയിച്ചു.
പുതിയ കോഓർഡിനേറ്റർ ആയി ഫെയർലെസ് ഹിൽസ് സെന്റ് ജോർജ് ഇടവക വികാരി ഫാ. അബു പീറ്ററിനെ മെത്രാപ്പോലീത്ത നിയമിച്ചു. ചെറിയാൻ പെരുമാൾ (സെക്രട്ടറി), മാത്യു ജോഷ്വ (ട്രഷറർ) എന്നിവർ തങ്ങളുടെ സ്ഥാനങ്ങളിൽ തുടരും.
ഭദ്രാസനത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ പരിപാടിയായ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിന് ഭദ്രാസനത്തിലെ എല്ലാ വൈദികരുടെയും അല്മായരുടെയും പിന്തുണയും സഹകരണവും മെത്രാപ്പോലീത്ത അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ (914 806 4595), ചെറിയാൻ പെരുമാൾ (516 439 9087).
ഇന്ത്യയ്ക്കെതിരേയുള്ള കാനഡയുടെ ആരോപണം ഗൗരവമുള്ളതെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരേയുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോയുടെ ആരോപണം ഗൗരവമുള്ളതെന്ന് ആവര്‍ത്തിച്ച് അമേരിക്ക. ഇരുരാജ്യങ്ങളുമായും ആശയവിനിമയം തുടരുകയാണെന്ന് അമേരിക്കൻ വക്താവ് മര്‍ഗരറ്റ് മക്ലോഡ് പറഞ്ഞു.
ഇരുരാജ്യങ്ങളും അന്വേഷണവുമായി സഹകരിക്കുമെന്ന് വിശ്വസിക്കുന്നു. രണ്ട് രാജ്യങ്ങളും വര്‍ഷങ്ങളായി യുഎസിന്റെ സൗഹൃദരാഷ്ട്രങ്ങളാണ്. ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഖാലിസ്ഥാന്‍ ഭീകരവാദികളെ കാനഡ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കും.
കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു
ഒട്ടാവ: കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍ഖെ എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിംഗ് ആണ് വെടിയേറ്റ് മരിച്ചത്. ഖാലിസ്ഥാന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ഇന്ത്യയിലെ വിവിധ കേസുകളില്‍ പ്രതിയാണ് സുഖ ദുന്‍ഖെ. ഇയാളെ വിട്ടുതരണമെന്ന് നേരത്തെ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ ഇന്ത്യയില്‍നിന്ന് കാനഡയിലേക്ക് പോയത് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണെന്നാണ് സൂചന.
നേരത്തേ ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇന്ത്യ- കാനഡ ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്.
നിജ്ജാറിന്റെ കൊലപാതകം രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഉണ്ടായതാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനേഡിയന്‍ പ്രസിഡന്റ് ജസ്റ്റീന്‍ ട്രൂഡോ പാര്‍ലമെന്റിൽ ആരോപിക്കുകയായിരുന്നു.
റിപ്പബ്ലിക് ദിനാഘോഷം: ബൈഡനെ ക്ഷണിച്ച് മോദി
ന്യൂഡൽഹി: അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിക്കിടെയാണ് ബൈഡനെ മോദി ക്ഷണിച്ചതെന്ന് അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുൾപ്പെടുന്ന ക്വാഡ് ഉച്ചകോടി അടുത്ത ജനുവരിയിൽ ഇന്ത്യയിൽ നടത്താനുള്ള ആലോചനകൾ നടക്കുന്നതിനിടെയാണ് ക്ഷണം.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഐടി പ്രഫഷണൽസ് ഫോറം ഏകദിന സമ്മേളനം: രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഇൻഫർമേഷൻ ടെക്നോളജി പ്രഫഷണൽസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 11ന് ഫെയർലെസ് ഹിൽസ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ വച്ച് (520 Hood Blvd, Fairless Hills, PA 19030) ഏകദിന സമ്മേളനം നടത്തുന്നു.
ഭദ്രാസനത്തിലെ എല്ലാ ഐടി പ്രഫഷണലുകളും രജിസ്റ്റർ ചെയ്യാൻ അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/nSzwpeXzwpXqTkHbA.
കൂട്ടായ്മയ്ക്കും നെറ്റ്വർക്കിംഗിനും ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ, ഈ വിഭാഗത്തെ സേവിക്കുന്നതിന് സഭയ്ക്ക് എങ്ങനെ എത്തിച്ചേരാം എന്നതിന്റെ സാധ്യതകൾ ആരായുന്നതിനൊപ്പം വിവിധ പ്രായത്തിലുള്ള ഐടി പ്രഫഷണലുകളുടെ ഒത്തുചേരലായി യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്.
അവരുടെ വെല്ലുവിളികളെ വിശ്വസ്തമായി കൈകാര്യം ചെയ്യുകയും അതേ സമയം, സമൂഹത്തിലെ ഈ വിഭാഗത്തിന് അവരുടെ അതുല്യമായ കഴിവുകൾ ഉപയോഗിച്ച് സഭയെ എങ്ങനെ മികച്ച രീതിയിൽ സേവിക്കാൻ കഴിയുമെന്ന് കണ്ടെത്തുകയും ചെയ്യുവാൻ സമ്മേളനം സഹായിക്കുമെന്ന് പ്രതീക്ഷയുണ്ട്.
"ഒരു ഇടവേളയ്ക്ക് ശേഷം ഐടി വർക്ക്ഫോഴ്സിലേക്ക് മടങ്ങുന്ന രക്ഷിതാക്കളുടെ (സ്ത്രീകൾ) വെല്ലുവിളികൾ', "ഐടി വർക് ഫോഴ്സിൽക്ക് ചേരുന്ന കോളജ് ബിരുദധാരികൾക്കുള്ള നുറുങ്ങുകൾ', "വീസയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ', "ഐടി വ്യവസായം', "മാനസിക സമ്മർദം കൈകാര്യം ചെയ്യുക' തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി ബ്രേക്ക്ഔട്ട് സെഷനുകളും വർക് ഷോപ്പുകളും പ്ലാൻ ചെയ്തിട്ടുണ്ട്.
ഐടി വർക്ക് ഫോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന കോളജ് വിദ്യാർഥികൾക്കൊപ്പം വ്യവസായ പ്രമുഖരും ഐടിയുടെ വിവിധ മേഖലകളിലെ പരിചയസമ്പന്നരായ പ്രഫഷണലുകളും പങ്കെടുക്കും.
ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഫഷണലുകൾ ഇതിനകം വികസിപ്പിച്ച ഡിജിറ്റൽ ആപ്പുകൾ പ്രദർശിപ്പിക്കുമെന്നും ഉപയോഗപ്രദമായ വിവരങ്ങൾ പങ്കിടുമെന്നും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഐടി പ്രഫഷണലുകൾക്ക് അവരുടേതായ വെല്ലുവിളികളുണ്ട്, പലതും അവരുടെ തനതായ ജീവിതശൈലി, തൊഴിൽ സാഹചര്യങ്ങൾ, വർക്ക് ഷെഡ്യൂളുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവർ എവിടെയായിരുന്നാലും അവരെ കണ്ടുമുട്ടാനും അവരുടെ ബുദ്ധിമുട്ടുകളും വേദനകളും മനസിലാക്കാനുമുള്ള സഭയുടെ ഒരു ശ്രമമാണ് ഈ കോൺഫറൻസ്.
കോൺഫറൻസിൽ കെട്ടിപ്പടുക്കുമെന്ന് പ്രതീക്ഷിക്കുന്ന നെറ്റ്വർക്ക്, ഫെലോഷിപ്പ് ബന്ധങ്ങൾ വഴി പരസ്പരം പിന്തുണയ്ക്കാനും സഭയിലെ വിശ്വാസ ജീവിതത്തിൽ ഒരുമിച്ച് നടക്കാനും കഴിഞ്ഞേക്കും എന്ന് സംഘാടകർ പ്രത്യാശിക്കുന്നൂ.
കൂടുതൽ വിവരങ്ങൾക്ക്: മാത്യു സാമുവൽ (512 417 5458), സുനിൽ മാത്യൂസ് (517 914 8984) എന്നിവരുമായി ബന്ധപ്പെടുക.
നോർത്ത് അമേരിക്ക-യൂറോപ് മാർത്തോമ്മാ ഭദ്രാസന സെന്റർ-എ "സംഘവാര കൺവെൻഷൻ' തിങ്കളാഴ്ച മുതൽ
ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ-എ "സംഘവാര കൺവെൻഷൻ' തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭ എല്ലാ വർഷവും ഒക്ടോബർ ഒന്ന് മിഷൻ ഞായറാഴ്ചയായി ആഘോഷിച്ചു വരുന്നു. ഈ വർഷം മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ (MTVEA) ശതാബ്ദി വർഷമായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു.
അതിന്റെ ഭാഗമായി നോർത്ത് അമേരിക്ക-യൂറോപ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ-എ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ (25-29) രാത്രി ഏഴ് മുതൽ 8.30 വരെ (CST) സംഘവാര കൺവെൻഷൻ ആഴ്ചയായി നടത്തപ്പെടുന്നു.
സൂം പ്ലേറ്റ്ഫോം വഴി അഞ്ച് ദിവസങ്ങളിലും MTVEA സെന്റർ-എ പാരിഷ് മിഷൻ ശാഖകൾ, ഇന്ത്യയിലെ വിവിധ മിഷൻ മേഖലകളിൽ നിന്നുള്ള സുവിശേഷകരെ പ്രധാന പ്രഭാഷകരായി ക്രമീകരിച്ചിരിക്കുന്നു.
തിങ്കളാഴ്ച: ഇവാഞ്ചലിസ്റ്റ്. ഷാജി പാപ്പൻ (എളമ്പൽ), ചൊവ്വാഴ്ച: ഇവാഞ്ചലിസ്റ്റ്. ബിജു എസ് (ക്രിസ്റ്റ പെർമകുളം), ബുധനാഴ്ച: ഇവാഞ്ചലിസ്റ്റ്. വിനു രാജ് (പോണ്ടിച്ചേരി), വ്യാഴാഴ്ച: ഇവാഞ്ചലിസ്റ്റ്. സാമുവൽ റ്റി ചാക്കോ (ബംഗളൂരു), വെള്ളിയാഴ്ച : ഇവാഞ്ചലിസ്റ്റ്. ബോവസ് കുട്ടി ബി (ഡിണ്ടിഗൽ അംബ്ലിക്കൽ മിഷൻ) തുടങ്ങിയവർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഈ അവസരത്തിൽ മിഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ഈ വർഷത്തെ സംഘവാര കൺവെൻഷൻ അനുഗ്രഹത്തിനായും സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായും പ്രാർഥനാപൂർവം എല്ലാവരും വന്ന് പങ്കെടുക്കണമെന്ന് സെന്റർ-എ പാരിഷ് മിഷൻ സെക്രട്ടറി അലക്സ് കോശി അഭ്യർഥിച്ചു.
വിസ്കോൺസിൻ സെന്റ് ആന്റണി സീറോ മലബാർ മിഷൻ ഓണാഘോഷം വർണാഭമായി
മിൽവോക്കി: വിസ്കോൺസിൻ സെന്റ് ആന്റണി സീറോ മലബാർ മിഷൻ പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്ക് ശേഷം നടന്ന ഓണാഘോഷം ഗംഭീരമായി. മിഷൻ ഡയറക്ടർ ഫാ. നവീൻ പള്ളൂരാത്തിൽ ഇടവകാംഗങ്ങൾക്ക് ഓണാശംസകൾ നേർന്നു.
150-ൽ പരം ഇടവകാംഗങ്ങൾ ആഘോഷത്തിൽ പങ്കു ചേർന്നു. ഇടവകയിലെ വനിതകളും കുട്ടികളും ചേർന്നൊരുക്കിയ മനോഹരമായ അത്തപൂക്കളം കണ്ണിനു കുളിർമയേകി.
ആഘോഷങ്ങളുടെ ഭാഗമായി തിരുവാതിരകളി, കുട്ടികളുടെ ഫാഷൻ ഷോ, പാട്ട്, സിനിമാറ്റിക് ഡാൻസ്, വയലിൻ സോളോ, ക്വയർ അംഗങ്ങളുടെ നേതൃത്വത്തിൽ മനോഹരമായ ഗാനങ്ങൾ എന്നീ കലാപരിപാടികൾ അവതരിക്കപ്പെട്ടു.
വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെട്ട കുളം കര ഗെയിം ഗൃഹാതുരത്വം ഉണർത്തി. ഓണത്തിന്റെ സന്ദേശം പോലെ സ്നേഹവും ഒരുമയും നിറഞ്ഞതായിരുന്നു ആഘോഷങ്ങൾ.
ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നതായി മിഷൻ ഡയറക്ടർ ഫാ. നവീൻ പള്ളൂരാത്തിൽ, കമ്മിറ്റി അംഗങ്ങളായ ജെറിൻ ജോസഫ്, ജെഫ്രി ജോൺ, നയന ബിജോയ്, സുജു ജോൺപോൾ, സ്റ്റീഫൻ പോളി, ജോ വയലിൽ എന്നിവർ അറിയിച്ചു.
കാനഡയിലെ ഇന്ത്യക്കാർ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം; ജാഗ്രതാ മുന്നറിപ്പ്
ന്യൂഡല്‍ഹി: കാനഡയുമായുള്ള നയതന്ത്രബന്ധം മോശമായതിനു പിന്നാലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ കാനഡയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞർക്കും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങൾക്കും ഖാലിസ്ഥാൻ ഗ്രൂപ്പുകൾ ഭീഷണിയുയർത്തുന്നുണ്ട്.
ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാനഡയിലെ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇന്ത്യന്‍ പൗരന്മാര് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും വിദ്യാർഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യണം. madad.gov.in. എന്ന വെബ്സൈറ്റ് വഴിയും റജിസ്റ്റര്‍ ചെയ്യാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.
ബെൽവില്ലിൽ കുര്യാക്കോസ് ചാവറ ഇടവക ദേവാലയത്തിൽ സംയുക്ത തിരുനാൾ ആഘോഷം
ടൊറന്റോ: ബെൽവില്ലിൽ കുര്യാക്കോസ് ചാവറ നാമത്തിലുള്ള ഇടവക സമൂഹത്തിന്റെ സംയുക്തമായ തിരുനാൾ ഈ മാസം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്നു.
തിരുനാൾ ദിവസമായ ഞായറാഴ്ച പ്രസുദേന്തി വാഴ്ചയോടെ കൂടി തിരുകർമങ്ങൾക്ക് മിസിസാഗാ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ ആരംഭം കുറിക്കും. ആഘോഷമായ തിരുനാൾ സമൂഹബലി, പൊതുസമ്മേളനം പ്രദക്ഷിണം, നേർച്ചഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നത്. തിരുനാളിനോട് അനുബന്ധിച്ച് അന്പ് നേർച്ച നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
അന്നേ ദിവസം നയാഗ്ര ടീമിന്റെ ശിങ്കാരി മേളം ഉണ്ടായിരിക്കും. തിരുനാൾ ദിനത്തിലെ തിരുകർമങ്ങളിലേക്കും ആഘോഷങ്ങളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോണി കുന്നത്തും ജനറൽ കൺവീനർ രാജു പെെനാടത്തും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ടൊറോന്റോ രാജ്യാന്തര ചലച്ചിത്രമേള: മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പുരസ്കാരങ്ങള്‍
ടൊറോന്റോ: കാനഡയിലെ ടൊറോന്റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനമായി. മുന്നൂറോളം ചലച്ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കപ്പെട്ടപ്പോള് തെരുവുകളില്‍ രാത്രി പകല്‍ ഭേദമെന്യേ സംഗീതപരിപാടികള്‍ അരങ്ങേറി.
11 ദിവസങ്ങളായി ഉത്സവപ്രതീതിയിലായിരുന്നു നഗരങ്ങൾ. ഇന്ത്യയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ആറു ചിത്രങ്ങളില്‍ മൂന്നും പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായത് ടൊറോന്റോയിലെ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാനുള്ള വകയായി.
പ്ലാറ്റ്ഫോം വിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രമായി ജൂറി തെരഞ്ഞെടുത്തത് താര്‍സെം സിംഗ് ധന്ദ്വാര്‍ സംവിധാനം ചെയ്ത "ഡിയര്‍ ജസി' (Dear Jassi) എന്ന ചിത്രമായിരുന്നു. 20,000 ഡോളറായിരുന്നു സമ്മാനത്തുക (ഏകദേശം 13 ലക്ഷം രൂപ).
അഞ്ച് കഥാചിത്രങ്ങള്‍ക്കൊപ്പം ഒരു ടെലിവിഷന്‍ സീരീസും നൂറുകണക്കിനു പരസ്യചിത്രങ്ങളും താര്‍സെം മുമ്പ് ചെയ്തിട്ടുണ്ട്. കാനഡയിലും ഇന്ത്യയിലുമായി ചിത്രീകരിച്ച "ഡിയര്‍ ജസി' ഒരു പ്രണയത്തിന്റെ ദുരന്തകഥയാണ് പറയുന്നത്.
പുതുമുഖങ്ങളായ യുഗം സൂദും പവിയ സിദ്ദുവുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. പ്രശസ്ത സംവിധായകരായ ബാരി ജെന്‍കിന്‍സും നദീന്‍ ലബാക്കിയും ആന്റണി ഷിന്നുമായിരുന്നു പ്ലാറ്റ്ഫോം ജൂറിയംഗങ്ങള്‍. ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് (NETPAC) പുരസ്ക്കാരം നേടിയത് "എ മാച്ച്' (A Match) എന്ന മറാഠി ചിത്രമാണ്.
ജയന്ത് സൊമാല്‍ക്കറിന്റെ പ്രഥമസംവിധാന സംരംഭമാണിത്. താരപ്രഭ തീര്‍ത്തുമില്ലാതെ, ഒരു കുഗ്രാമത്തിലെ പാവപ്പെട്ട പെണ്‍കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും കഥ ഹര്‍ഷാരവങ്ങളോടെയാണ് കാണികളേറ്റെടുത്തത്.
മിഡ്നൈറ്റ് മാഡ്നെസ് (Midnight Madness) വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ കാണികള്‍ തെരഞ്ഞെടുത്ത "ഡിക്സ്: ദ് മ്യൂസിക്കല്‍' (Dicks: The Musical) ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ടാമതെത്തിയത് നിഖില്‍ നാഗേഷ് ഭട്ടിന്റെ "കില്‍' ആണ്.
പുരസ്ക്കാരങ്ങള്‍ നേടിയ പ്രധാനചിത്രങ്ങളുടെ സൗജന്യപ്രദര്ശനങ്ങളോടെ ആണ് 48-ാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് സമാപനമായത്.
ഫാ.ഡേവിസ് ചിറമേലിന് സാൻഹൊസെയിൽ പൗരസ്വീകണം നൽകുന്നു
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേലിന് ഞായറാഴ്ച വൈകുന്നേരം 6.30ന് സാൻഹൊസെയിൽ പൗരസ്വീകരണം നൽകുന്നു. ആദ്യമായാണ് ഫാ. ചിറമേൽ ഇവിടെ സന്ദർശിക്കാനെത്തുന്നത്.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയെ പിന്തുണയ്ക്കുന്ന വൺ ഡോളർ റെവല്യൂഷൻ യുഎസ്എ, വനിത, കെസിസിഎൻസി, മങ്ക, ബേ മലയാളി, ഫൊക്കാന, ഫോമ ഉൾപ്പെടെയുള്ള മലയാളി സംഘടനകൾ സംയുകതമായാണ് സെന്റ് മേരിസ് ക്നാനായ കാത്തലിക് ചർച്ച് പാരിഷ് ഹാളിൽ വച്ച് (Address: 324 Gloria Ave San Jose, CA 95127 ) സ്വീകരണം ഒരുക്കുന്നത്.
ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഫാ.ചിറമേൽ സാൻ ഹൊസെയിൽ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: ഗീതാ ജോർജ്: 510 709 5977, ഷീബാ ജിപ്സൺ: 408 315 9987, ലെബോൺ മാത്യു: 510 378 9457, സുനിൽ വർഗീസ്: 510 495 4778, പ്രിൻസ് നെച്ചിക്കാട്: 408 829 9779, മഞ്ജു എബ്രഹാം: 408 569 0749
ഫാ. ഡേവിസ് ചിറമേൽ(യുഎസ്എ നന്പർ): 786 678 1786.
ബാൾട്ടിമോർ മാർത്തോമ്മാ ഇടവക കൺവെൻഷൻ വെള്ളിയാഴ്ച മുതൽ; ബേബിക്കുട്ടി പുല്ലാട് തിരുവചന സന്ദേശം നൽകും
ബാൾട്ടിമോർ: ബാൾട്ടിമോർ മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ വെള്ളി, ശനി,ഞായർ ദിവസങ്ങളിൽ നടത്തപ്പെടും.
ബാൾട്ടിമോർ മാർത്തോമ്മാ ദേവാലയത്തിൽ (9, Walker Ave, Pikesville, MD 21208) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടുകൂടി വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30 നു ആരംഭിക്കും.
ഞായറാഴ്ച രാവിലെ ഒന്‍പതിന് നടത്തപെടുന്ന കുർബാനയ്ക്ക് ശേഷം ഇടവകദിനവും കൺവെൻഷൻ സമാപനയോഗവും ഉണ്ടായിരിക്കും. പ്രമുഖ കൺവെൻഷൻ പ്രസംഗകനും മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം അസിസ്റ്റന്റ് സെക്രട്ടറിയും ഗോസ്പൽ ടീം ഡയറക്ടറുമായ ബേബിക്കുട്ടി പുല്ലാട് ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും.
കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.
സുവിശേഷകൻ ബേബികുട്ടി പുല്ലാടുമായി സംസാരിക്കാൻ 667 345 4752 എന്ന നന്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക്: റവ. ഷെറിൻ ടോം മാത്യു - 443 517 7155
പാരി സൗണ്ട് മലയാളി അസോസിയേഷൻ ഓണാഘോഷം നടത്തി
പാരി സൗണ്ട്(ഒന്റാരിയോ): പാരി സൗണ്ട് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. മരിയ ബേബി (DOC Belvedere heights) ഉദ്ഘാടനം നടത്തി.
ആഷ്ലി അഴകുളം, റോയ് മാത്യു, അസ്ലം ഷേർഖാൻ, ടോംസൺ ഡേവിഡ്, അനന്തു കൃഷ്ണൻ, അബിൻ മാത്യു, മേരി കിരൺ, ഫിജി ആന്റണി, റിനു സാം, ശിൽപ സാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
നോർത്ത് അമേരിക്ക-യൂറോപ് മാർത്തോമ്മാ ഭദ്രാസന കുടുംബം ധ്യാനയോഗം ഒക്ടോബർ ആറ് മുതൽ
ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ആറ് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ അറ്റ്ലാന്റയിലുള്ള കാർമേൽ മാർത്തോമ്മാ സെന്ററിൽ വച്ച് ഈ വർഷത്തെ കുടുംബ ധ്യാന യോഗം നടത്തപ്പെടുന്നു.
"സമൃദ്ധിയായ ജീവൻ' (യോഹന്നാൻ സുവിശേഷം 10:10) എന്ന വിഷയമാകുന്നു ഈ വർഷത്തെ സമ്മേളനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
ജീവൻ നൽകുവാൻ, തന്നിൽ വിശ്വസിക്കുന്നവർക്ക് സമൃദ്ധിയായി നിത്യജീവൻ നൽകുവാൻ, കാൽവറിയുടെ മുകളിൽ യാഗമായി തീർന്ന നമ്മുടെ രക്ഷകനും കർത്താവുമായ യേശുക്രിസ്തുവിലൂടെ എപ്രകാരം സാധ്യമായി തീരുന്നു എന്നും നമ്മെക്കുറിച്ചുള്ള ദൈവിക ഉദ്ദേശം കണ്ടെത്തി നമ്മെ തന്നെ ദൈവത്തിനു സമർപ്പിക്കുവാൻ ഈ സമ്മേളനത്തിലെ മീറ്റിംഗുകൾ അനുഗ്രഹമായിതീരുമെന്ന് ചുമതലക്കാർ അഭിപ്രായപ്പെട്ടു.
ഭദ്രാസനാധിപൻ റൈറ്റ്.റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തിരുമേനിയെ കൂടാതെ റവ. ഡോ. വിക്ടർ അലോയോ (കൊളംബിയ തിയളോജിക്കൽ സെമിനാരി),
റവ. ഡോ. പ്രമോദ് സക്കറിയ(ന്യൂയോർക്ക്), ഡോ. സിനി എബ്രഹാം(ഡാളസ്), സൂസൻ തോമസ് (ലോംഗ് ഐലൻഡ്), റോഷിൻ എബ്രഹാം (അറ്റ്ലാന്റ) എന്നിവർ വ്യത്യസ്ത ക്ലാസുകൾക്ക് നേതൃത്വം നൽകും.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി താത്പര്യപ്പെടുന്നവർക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും ഈ വർഷത്തെ കുടുംബ ധ്യാനയോഗത്തിന് കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.mtcfamilyretreat.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡ വിടണം; ആഹ്വാനവുമായി എസ്എഫ്ജെ
ഒട്ടാവ: ഖലിസ്ഥാൻ അനുകൂലി ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നാലെയുള്ള ഇന്ത്യ - കാനഡ നയതന്ത്രപോരിനിടെ എരിതീയിൽ എണ്ണയൊഴിച്ച് സിഖ്സ് ഫോർ ജസ്റ്റീസ്(എസ്എഫ്ജെ) സംഘടന.
നിജ്ജാറിന്റെ മരണം ആഘോഷിച്ച ഇന്ത്യൻ വംശജരായ ഹിന്ദുക്കൾ കാനഡ വിട്ടുപോകണമെന്ന് എസ്എഫ്ജെ ആവശ്യപ്പെട്ടു.
ഇന്ത്യൻ ഹിന്ദുക്കൾ ഇന്ത്യയെ അനുകൂലിക്കുന്നത് ഖലിസ്ഥാൻ അനുകൂലികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വേണ്ടി മാത്രമാണെന്നും അത്തരക്കാർ കാനഡ വിടണമെന്നും എസ്എഫ്ജെയുടെ ഔദ്യോഗിക വക്താവ് ഗുർപത്വന്ത് പന്നൂൺ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യൻ ഹിന്ദുക്കൾ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും പന്നൂൺ കൂട്ടിച്ചേർത്തു.
ഭീകരരുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് പന്നൂൺ. പന്നൂണിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കാനഡയിലെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യ ആണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞത് അന്തർദേശീയ തലത്തിൽ വലിയ വിവാദമായതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ.
ഇന്ത്യ-കാനഡ തര്‍ക്കം: എന്‍ഐഎ സംഘത്തിന്റെ കാനഡ യാത്ര നീട്ടി
ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ തര്‍ക്കം രൂക്ഷമായതോടെ എന്‍ഐഎ സംഘത്തിന്റെ കാനഡ യാത്ര നീട്ടി. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ കാനഡയില്‍ പോയി അന്വേഷണം നടത്താന്‍ എന്‍ഐഐ തീരുമാനിച്ചിരുന്നു. ഈ യാത്രയാണ് നീട്ടിവച്ചത്.
കഴിഞ്ഞ ജൂണിലാണ് യുകെയിലെയും കാനഡയിലെയും ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട സിഖ് നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ തലവനായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
യുകെയിലെ ഇന്ത്യന്‍ കാര്യാലയത്തില്‍നിന്ന് ഇന്ത്യന്‍ പതാക വലിച്ച് താഴെയിട്ട ശേഷം ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ എന്‍ഐഎ സംഘം നേരത്തേ കാനഡയിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി വീണ്ടും കാനഡയിലേക്ക് പോകാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ കാനഡയിലേക്ക് പോകുന്നത് നിലവിലെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയെ അടക്കം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യാത്ര മാറ്റിവച്ചതെന്നാണ് വിവരം.
വിമാന ടോയ്ലറ്റ് സീറ്റിൽ ഐഫോൺ; പരാതിയുമായി കുടുംബം
ബോസ്റ്റൺ: പതിനാലുകാരിയുടെ ചിത്രങ്ങൾ പകർത്താൻ ടോയ്ലെറ്റ് സീറ്റിൽ ഐഫോൺ ഒളിപ്പിച്ചെന്നു വിമാനജീവനക്കാരനെതിരേ ആരോപണം. ഷാർലറ്റിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്.
ടോയ്ലറ്റ് സീറ്റിന്റെ പിൻഭാഗത്താണ് ഐഫോൺ ടേപ്പ് ചെയ്ത് വച്ചിരുന്നത്. മകളെ ലക്ഷ്യം വച്ച് ജീവനക്കാരിൽ ഒരാളാണ് ഇത് ചെയ്തതെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
ടോയ്ലെറ്റ് ഉപയോഗിച്ചതിനുശേഷം പെൺകുട്ടിക്ക് സീറ്റിന് പിൻഭാഗത്ത് ഐഫോൺ വച്ചിരിക്കുന്നതായി മനസിലായിരുന്നു. ബാത്ത്റൂമിൽനിന്നു പുറത്തിറങ്ങുന്നതിന് മുമ്പ് പെൺകുട്ടി തന്റെ ഫോണിൽ അതിന്റെ ചിത്രവും പകർത്തി.
ഇതുസംബന്ധിച്ചു കുടുംബം വിമാനത്തിൽവച്ചുതന്നെ പ്രതികരിച്ചിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസ് ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെ ഫ്ലൈറ്റിൽനിന്നു കൊണ്ടുപോയി.
അതേസമയം, ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ലെന്നു കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പോൾ ലെവെലിൻ പറഞ്ഞു.
ഇന്ത്യയുടെ തിരിച്ചടിയിൽ കാനഡ അയയുന്നു; പ്രകോപനമല്ല ഉദ്ദേശ്യമെന്ന് ജസ്റ്റിൻ ട്രൂഡോ
ഒട്ടാവ: ഖലിസ്ഥാൻ അനുകൂലിയായ സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കാനഡയിൽ വച്ച് കൊലപ്പെടുത്തിയത് ഇന്ത്യ ആണെന്ന ആരോപണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട നയതന്ത്ര പോര് തണുപ്പിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
നിജ്ജാറിന്റെ മരണവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന പരാമർശത്തിലൂടെ പ്രകോപനമല്ല താൻ ഉദ്ദേശിച്ചതെന്ന് ട്രൂഡോ പറഞ്ഞു. വിഷയം ആളിക്കത്തിക്കാനല്ല കാനഡ ശ്രമിക്കുന്നതെന്നും നിജ്ജാറിന്റെ കൊലപാതകം ഇന്ത്യൻ സർക്കാർ ഗൗരവകരമായി എടുക്കണമെന്നാണ് കാനഡയുടെ നിലപാടെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.
നേരത്തെ, നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാകാമെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. കാനഡയിലെ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ത്യക്കെതിരേ തെളിവുകള്‍ ലഭിച്ചതായും ട്രൂഡോ ആരോപിച്ചു.
ഇതിനു പിന്നാലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന് പവന് കുമാര്‍ റായിയെ കാനഡ പുറത്താക്കിയിരുന്നു. മറുപടിയായി മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി.
അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണമെന്ന് ഇദ്ദേഹത്തിന് ഇന്ത്യ നിര്‍ദേശം നല്കി. ഇതേ തുടർന്നാണു പ്രകോപനമല്ല താൻ ഉദ്ദേശിച്ചതെന്നു ചൂണ്ടിക്കാട്ടി ട്രൂഡോ രംഗത്തുവന്നത്.
കേരളസമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷം അവിസ്മരണീയമായി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ മലയാളി സംഘടനയായ കേരളസമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ കൊണ്ടാടി.
കഴിഞ്ഞ ശനിയാഴ്ച ന്യൂയോര്‍ക്കില്‍ എല്‍മോണ്ടിലുള്ള വിന്‍സെന്റ് ഡി പോള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികളില്‍ നിരവധി സംഘടനകളില്‍ നിന്നുള്ള ആളുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഓണാഘോഷ പരിപാടികള്‍ സുപ്രസിദ്ധ മജീഷ്യനും പ്രചോദന പ്രഭാഷകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രഫസര്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങള്‍ക്ക് അപ്പുറം അശരണരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുക എന്നതാണ് അര്‍ഥവത്തായ ഓണസന്ദേശം എന്ന് മുതുകാട് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിപ്പിച്ചു.
കേരളത്തിലെ ഭിന്നശേഷിക്കാരുടെ ദുരിതം നിറഞ്ഞ ജീവിത കഥയുടെ ഹൃദയഭേദകമായ വിഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്റെ പ്രസംഗം തുടര്‍ന്നത്. തന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടത്തുന്ന പ്രസ്ഥാനങ്ങളെ അദ്ദേഹം സദസിനു പരിചയപ്പെടുത്തി.
രാവിലെ 11ന് ചെണ്ടമേളത്തോടും താലപ്പൊലിയോടും കൂടി മാവേലിയെ ആനയിച്ചുകൊണ്ട് വലിയൊരു ജനാവലി ഘോഷയാത്രയായി ഹാളില്‍ പ്രവേശിച്ചു. മുതുകാട് ഭദ്രദീപം കൊളുത്തി ഓണാഘോഷപരിപാടികള്‍ക്കു തുടക്കം കുറിച്ചു.
പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ഫിലിപ്പോസ് ജോസഫ് അധ്യക്ഷത വഹിച്ചു. സമാജം കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് സംഘടനയുടെ ബലമെന്നു പ്രസിഡന്റ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രസ്താവിച്ചു.
സമാജം ചെയര്മാന് വര്‍ഗീസ് പോത്താനിക്കാട്, സിനിമാ താരം സന്തോഷ് കീഴാട്ടൂര്, ഫാ.നോബി അയ്യനേത്ത് എന്നിവര്‍ ഓണസന്ദേശം നല്‍കിക്കൊണ്ട് സംസാരിച്ചു. ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മുതുകാടിന്റെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ക്കായി പ്രത്യേക സംഭാവന കേരള സമാജത്തിനുവേണ്ടി ട്രഷറര്‍ ഷാജി വര്‍ഗീസ് കൈമാറി. റിയാ കാലാഹാര്ട്സ് അവതരിപ്പിച്ച തിരുവാതിരയും മറ്റു നൃത്ത പരിപാടികളും സദസ്യഹൃദയങ്ങളെ കീഴടക്കി.
ആഞ്ചല കിഷോ, ടോബിന് സണ്ണി, ഹീറാ പോള്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനവിരുന്ന് സദസിന് ഏറെ ഹൃദ്യമായി. തുടര്‍ന്ന് നടന്ന പരമ്പരാഗതമായ വാഴയിലയില്‍ വിളമ്പിയ രുചിസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി.
ഗോപിനാഥ് മുതുകാടിനെ ലീലാ മാരേട്ട് മുതുകാടിനെ സദസിനു പരിചയപ്പെടുത്തി. അപ്പുക്കുട്ടന് പിള്ള ആയിരുന്നു മാവേലി. സമാജം ജോയിന്റ് സെക്രട്ടറി ഹേമചന്ദ്രൻ സ്വാഗതവും ട്രഷറർ ഷാജി വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. വെെസ് പ്രസിഡന്റ് സിബി ഡേവിഡ് എംസിയായി പരിപാടികൾ നിയന്ത്രിച്ചു.
ടി.വി. ചാക്കോ അന്തരിച്ചു
കോട്ടയം: പയ്യപ്പാടി കക്കുഴിയിലായ കോട്ടയിറമ്പില്‍(തിടുപ്പില്‍) ടി.വി. ചാക്കോ (കുട്ടപ്പന് 88)അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മീനടം സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ നടത്തി.
ദീര്‍ഘകാലം ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അഥോറിറ്റിയില്‍ സേവനമനുഷ്ഠിച്ചതിനുശേഷം കേരളത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് സെന്റ് മേരീസ് പള്ളിയിലെ അംഗമായിരുന്നു.
ഭാര്യ: പരേതയായ സാറാമ്മ ചാക്കോ(മോളി) കമ്പിയില്‍, മണര്‍കാട്. മക്കള്‍: ലിനി, ലിബി, ലിന്‍സ്. മരുമക്കള്‍: സാബു (അരികിനേത്ത് കാട്ടൂര്‍, കോഴഞ്ചേരി), ബിജു (ഇഞ്ചക്കാട്ട്, പയ്യപ്പാടി), സിമ്പിള്‍ (തൊണ്ടംകുളം, കാനം, കങ്ങഴ).
കൊച്ചുമക്കള്‍: അലീസ, ജോഷ്, റെബേക്ക, ജെനി, ജെഫ്, സിയാന്, സിവിയ(എല്ലാവരും യുഎസ്എ). സഹോദരങ്ങള്‍: പരേതനായ റ്റി. വി. ജോസഫ്, റ്റി.വി. മാത്യുസ്(യുഎസ്എ), പെണ്ണമ്മ മാത്യു.
ഫൊക്കാന മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി മലയാളം സമ്മർ ക്ലാസുകൾ സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: ഫൊക്കാന മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി നടത്തിയ അക്ഷരജ്വാല മലയാളം പഠനപരിപാടി എന്ന സമ്മർ ക്ലാസ് വന്പിച്ച വിജയമായി.
അഞ്ച് വയസിനു മുകളിലുള്ള കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്ന ഉദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മലയാളം ക്ലാസിൽ വളരെ അധികം കുട്ടികൾ പങ്കെടുക്കുകയും അവരെല്ലാം തന്നെ മലയാള ഭാഷയുടെ ആദ്യ സ്റ്റെപ്പുകൾ പഠിക്കുകയും ചെയ്തു.
മലയാള ഭാഷ എഴുതുവാൻ മാത്രമല്ല വായിക്കുവാനും സംസാരിക്കാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം. പക്ഷേ നമ്മുടെ പല കുട്ടികളും ഇതിൽനിന്നും വളരെ അധികം മുന്നോട്ട് പോകുവാൻ കഴിഞ്ഞു എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
മോട്ടിവേഷണൽ സ്പീക്കറായ ടീച്ചിംഗിൽ 18 വർഷത്തെ പരിചയമുള്ള ജെസി സെബാസ്റ്റ്യൻ (എംഎ, എം.ഫിൽ, ബിഎഡ്), ജയശ്രീ എന്നിവരാണ് കുട്ടികള്‍ക്ക് ബാലപാഠങ്ങൾ പഠിപ്പിച്ചത്. ഫൊക്കാന അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്, ട്രസ്റ്റീ ബോർഡ് സെക്രട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ) കൺവെൻഷൻ ചെയർ ജോൺസൻ തങ്കച്ചൻ, ശങ്കർ ഗണേശൻ എന്നിവർ കോഓർഡിനേറ്റർസ് ആയി പ്രവർത്തിച്ചു.
മലയാളം അക്കാദമിയുടെ മാതൃക പ്രവർത്തനം കാഴ്ചവച്ച ജയശ്രീ, ജെസി സെബാസ്റ്റ്യൻ, ശങ്കർ ഗണേശൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു.
അക്ഷരജ്വാല മലയാളം പഠന പരിപാടി ക്ലാസിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി കല ഷഹി, ട്രഷർ ബിജു ജോൺ എന്നിവർ പ്രേത്യേകം അഭിനന്ദിച്ചു.
യുദ്ധവിമാനം കാണാതായി; കണ്ടെത്താൻ ജനങ്ങളോട് സഹായം അഭ്യർഥിച്ച് യുഎസ്
സൗത്ത് കരോലിന: അമേരിക്കയില്‍ യുദ്ധവിമാനം കാണാതായതായി റിപ്പോര്‍ട്ട്. ശത്രു റഡാറുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ശേഷിയുള്ള എഫ്-35 വിമാനമാണ് പറക്കലിനിടെ കാണാതായത്. ഞായറാഴ്ചയായിരുന്നു സംഭവം.
വിമാനം പറത്തിയ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
സൗത്ത് കരോലിനയുടെ തെക്കു-കിഴക്കന്‍ ഭാഗത്തു കൂടി പരിശീലനപ്പറക്കല്‍ നടത്തുമ്പോഴായിരുന്നു അപകടം. കോടികള്‍ വിലമതിക്കുന്ന വിമാനം കണ്ടെത്താനായി അധികൃതര്‍ പ്രദേശവാസികളുടെ സഹായവും തേടിയിട്ടുണ്ട്.
വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ബേസ് ഡിഫന്‍സ് ഓപ്പറേഷന് സെന്ററുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
ചാള്‍സ്റ്റണ്‍ നഗരത്തിന് വടക്കുള്ള രണ്ട് തടാകങ്ങള്‍ക്ക് ചുറ്റുമായി ഫെഡറല്‍ ഏവിയേഷന്‍ റെഗുലേറ്റര്‍മാരുമായി ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണെന്ന് ബേസ് അധികൃതര്‍ അറിയിച്ചു. സൗത്ത് കരോലിന ലോ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഹെലികോപ്റ്ററും തിരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
കാണാതായ വിമാനത്തിനൊപ്പം പറന്ന രണ്ടാമത്തെ എഫ്-35 വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു. ലോക്ഹീഡ് മാര്ട്ടിന് കമ്പനി നിര്‍മിച്ച എഫ്-35 വിമാനം 80 ദശലക്ഷം ഡോളര്‍ വിലമതിക്കുന്നതാണ്.
രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണിൽ വ്യാഴാഴ്ച സ്വീകരണം നൽകും
ഹൂസ്റ്റൺ: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുൻ പ്രതിപക്ഷ നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും.
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എയാണ് (ഒഐസിസി യുഎസ്എ) സ്വീകരണ സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. വ്യാഴാഴ്ച വൈകുന്നേരം 6.30ന് മാഗിന്റെ ആസ്ഥാന കേന്ദ്രമായ സ്റ്റാഫോർഡ് കേരള ഹൗസിലാണ് (1415 Packer Ln, Stafford, TX 77477) സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സ്വീകരണ പരിപാടി ഉജ്വലമാക്കുന്നതിന് വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികൾ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.
ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക സാമുദായിക നേതാക്കൾ പങ്കെടുക്കും. എല്ലാവരെയും സ്വീകരണയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് കൂടൽ - 346 773 0074, ബേബി മണക്കുന്നേൽ - 713 291 9721, ജീമോൻ റാന്നി - 832 873 0023, വാവച്ചൻ മത്തായി - 832 468 3322, ജോജി ജോസഫ് - 713 515 8432, മൈസൂർ തമ്പി -281 701 3220.
കെ.വി. സൈമൺ അനുസ്മരണ സംഗീതസന്ധ്യ ഡാളസിൽ 24ന്
ഡാളസ്: യംഗ് മെൻസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് (YMEF) ഡാളസ് ആഭിമുഖ്യത്തിൽ മഹാകവി കെ.വി. സൈമണിന്റെ അനുസ്മരണാർഥം നടത്തപ്പെടുന്ന സംഗീത സായാഹ്നം ഈ മാസം 24നു ആറിന് കരോൾ പട്ടണത്തിലുള്ള ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽവച്ചു നടത്തപ്പെടുന്നു.
എന്നും ഓർമയിൽ മായാതെ നിൽക്കുന്നതും ഏത് ജീവിത സാഹചര്യത്തിലും ആശ്വാസവും പ്രത്യാശയും കണ്ടെത്തുവാൻ ഇടയാക്കുന്നതും പഴയ തലമുറയിൽ നിന്ന് കൈമാറി കിട്ടിയതും ഇന്നും അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതും ആയ ഒട്ടനവധി ക്രിസ്തീയ ഗാനങ്ങൾക്ക് വരികളും താളവും ഈണവും പകർന്നിട്ടുള്ള അനുഗ്രഹിക്കപ്പെട്ട വ്യക്തിത്വത്തിനുടമയാണ് കെ.വി. സൈമൺ.
അമൃത ടിവിയുടെ ദേവഗീതം എന്ന റിയാലിറ്റി ഷോ വിജയികളും കേരളമൊട്ടാകെ അനേക ആരാധകരും ക്രൈസ്തവർക്ക് വളരെ സുപരിചതരുമായ ഗായകർ ശിവ പ്രസാദും പ്രിയ പ്രസാദും ഗാനസായാഹ്നത്തിന് നേതൃത്വം നൽകും.
കൂടാതെ പ്രശസ്ത സംഗീതജ്ഞരായ കെവിൻ വർഗീസ് (അറ്റ്ലാന്റാ), ഷേർലി എബ്രഹാം (ഡാളസ്), ജോയ് ഡ്രംസ്(യുകെ) തുടങ്ങിയവരും ഗാനങ്ങൾ ആലപിക്കും.
ഡാളസിലെ പ്രസിദ്ധനായ പ്രാസംഗികൻ ബ്രദർ തോമസ് രാജൻ പ്രധാന സന്ദേശം നൽകുന്നതും അലി ഫർഹാദി (യുഎസ്) തന്റെ ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കുന്നതും ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഈ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി YMEFNA@GMAIL മുഖാന്തരം ബന്ധപ്പെടേണ്ടതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
ട്രിനിറ്റി മാർത്തോമ്മാ ഇടവക കൺവെൻഷൻ വ്യാഴാഴ്ച മുതൽ; ഡോ.ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്തപ്പെടും.
ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വൈകുന്നേരം ഏഴിന് ആരംഭിക്കും.
പ്രമുഖ ദൈവശാസ്ത്ര ചിന്തകനും കൺവെൻഷൻ പ്രസംഗകനും മിഷൻസ് ഇന്ത്യ സ്ഥാപകനും ചെയർമാനുമായ ഡോ. ജോർജ് ചെറിയാൻ (തിരുവല്ല) ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും.
കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. സാം.കെ. ഈശോ (പ്രസിഡന്റ്) - 832 898 8699, റവ.ജീവൻ ജോൺ (വൈസ് പ്രസിഡന്റ്) - 713 408 7394, ജോൺ കുരുവിള (അത്മായ വൈസ് പ്രസിഡന്റ്) - 281 615 7603, എബ്രഹാം ഇടിക്കുള (സെക്രട്ടറി) - 713 614 9381, ബാബു ടി. ജോർജ് (ട്രഷറർ) - 281 726 1606.
ഹൂസ്റ്റണിലെ കോട്ടയം ക്ലബ് ഓണാഘോഷം ഗംഭീരമായി
ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റൺ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ പത്തിന് വെെകുന്നേരം 6.30 നു മാഗിന്റെ ആസ്ഥാന കേന്രമായ സ്റ്റാഫോർഡിലെ കേരളാ ഹൗസിൽ വച്ച് നടത്തിയ "പൊന്നോണം 2023' ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി.
ആഘോഷ പരിപാടികൾ മൂന്നു മണിക്കൂർ നീണ്ടു നിന്നു. ചെയർമാൻ ജോസ് ജോൺ എല്ലാവർക്കും ഓണാശംസകൾ നേരുകയും പരിപാടികളുടെ സംക്ഷിപ്ത വിവരണം നൽകുകയും ചെയ്തു.
തുടർന്ന് പ്രസിഡന്റ് സുഗു ഫിലിപ്പ് വിശിഷ്ടാതിഥികളായി എത്തിച്ചേർന്ന മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മാധ്യമ പ്രവർത്തകൻ ബ്ലെസൺ ശാമുവേൽ, ഡബ്ലിയുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്.കെ. ചെറിയാൻ,
മാഗ് പ്രസിഡന്റ് ജോജി ജോസഫ്, ഹൂസ്റ്റണിലെ സാമൂഹിക സാംസ്കാരിക വേദിയിലെ നിറസാന്നിധ്യമായ പൊന്നു പിള്ള തുടങ്ങിയവരെ സ്വാഗതം ചെയ്യുകയും കോട്ടയം ക്ലബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആമുഖമായി സംസാരിക്കുകയും ചെയ്തു.
തുടർന്ന് പുതുപ്പള്ളി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ കോട്ടയം ക്ലബിന്റെ ആശംസകൾ നേർന്നു. മാവേലി തമ്പുരാനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടി എതിരേറ്റു.
കേരളത്തിന്റെ മണ്ണിൽ പോലും ഓണാഘോഷം കേവലം ചടങ്ങു മാത്രമായി ചുരുങ്ങിയ ഈ കാലത്ത് പ്രവാസികൾ അതിന്റെ തനിമ നിലനിർത്തിക്കൊണ്ടു വിദേശ രാജ്യങ്ങളിലും പ്രത്യേകിച്ച് അമേരിക്കയിലും ഓണം ആഘോഷിക്കുന്നത് അഭിമാനമുളവാക്കുന്നതാണെന്ന് മാവേലി തമ്പുരാൻ ഓണസന്ദേശത്തിൽ പറഞ്ഞു.
തുടർന്ന് മാവേലിയും വിശിഷ്ഠ വ്യക്തികളും ക്ലബ് ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിശിഷ്ടതിഥികൾ, ക്ലബ് വൈസ് പ്രസിഡന്റ് ജോമോൻ ഇടയാടി എന്നിവർ ഓണാശംസകൾ നേർന്നു.
ജൊഹാന, അജി, ആൻ ഫിലിപ്പ് എന്നിവരുടെ സോളോ ഡാൻസും ഹർഷ ഷിബു, സാറാ തോമസ്, ജെസ്മിയോ, ആഞ്ജലീന, അൽഫിൻ ബിജോയ്, ആഞ്ജലീന ബിജോയ്, ജെർമിയ ജയേഷ്, ജെസ്മിയ ജയേഷ് തുടങ്ങിയവരുടെ സംഘ നൃത്തവും ആഘോഷത്തിന് മാറ്റു കൂട്ടി.
മീരാ ബിജു, ട്രേസ ജെയിംസ്, ആൻഡ്രൂസ് ജേക്കബ്, ജയകുമാർ നടക്കൽ, സുകു ഫിലിപ്പ്, മധു ചേരിക്കൽ, ജോജി ജോസഫ് തുടങ്ങിവരുടെ ശ്രുതി മധുരമായ ഗാനങ്ങൾ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം നൽകി. ആൻഡ്രൂസ് ജേക്കബ്, മോൻസി കുര്യൻ എന്നിവരവതരിപ്പിച്ച നർമരസം തുളുമ്പുന്ന സ്കിറ്റ് ഏവരിലും ചിരി പടർത്തി.
ഡോ. റെയ്ന റോക്ക് എംസിയായി പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർമാരായി ബിജു ശിവൻ, മധു ചേരിയ്ക്കൽ, ആൻഡ്രൂസ് ജേക്കബ് എന്നിവർ പ്രവർത്തിച്ചു. സെക്രട്ടറി ഷിബു കെ. മാണി കൃതജ്ഞത അറിയിച്ചു.
വിഭവസമൃദ്ധമായ സദ്യയോട് കൂടി ഓണാഘോഷ പരിപാടികൾക്ക് സമാപ്തി കുറിച്ചു.
രാജാ കൃഷ്ണമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ
വാഷിംഗ്ടൺ ഡിസി: കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ. കാപിറ്റോൾ ഹില്ലിൽ ജനപ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായി ഫൊക്കാന നടത്തുന്ന സമ്പർക്ക പരിപാടിയുടെ ഭാഗമായി ആണ് കൂടിക്കാഴ്ച.
വ്യാഴാഴ്ച നടന്ന പ്രാതൽ മീറ്റിംഗിനിടെ ഡോ. ബാബു സ്റ്റീഫൻ ഫോക്കാനയുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള ഒരു അവലോകനം കോൺഗ്രസ്മാനെ അറിയിച്ചു.
സംഘടനയുടെ ശ്രദ്ധേയമായ ജീവകാരുണ്യ പദ്ധതികളിലൊന്നായ ഭവനം പദ്ധതിയെപ്പറ്റിയുള്ള വിവരങ്ങളും ഇതിൽപ്പെടുന്നു. താഴെത്തട്ടിലുള്ളവർക്ക് വീട് വച്ച് നൽകുന്ന ഈ പദ്ധതിയുടെ വിശദാശംശങ്ങൾ കോൺഗ്രസ്മാൻ ചോദിച്ചറിയുകയും ചെയ്തു. ഫൊക്കാനയുടെ ഇത്തരം പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അടുത്ത വർഷം സമറിൽ വാഷിംഗ്ടൺ ഡിസിയിൽ ഫൊക്കാനയുടെ മെഗാ കൺവെൻഷനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചർച്ച് ചെയ്തു. അമേരിക്കൻ മലയാളി ചരിത്രത്തിലെ ഒരു നാഴികക്കല്ലാവും ഈ സമ്മേളനമെന്ന ബാബു സ്റ്റീഫൻ പറഞ്ഞു.
ഫൊക്കാനയുടെ സമർപ്പിത പ്രയത്നങ്ങൾക്കും സമൂഹത്തിനായുള്ള സംഭാവനകൾക്കും അഭിനന്ദനം അറിയിക്കുന്നതായി ഹൗസ് സെലക്ട് കമ്മിറ്റിയുടെ റാങ്കിംഗ് അംഗം കൂടിയായ കൃഷ്ണമൂർത്തി പറഞ്ഞു.
2017 ജനുവരി മുതൽ ഇല്ലിനോയിയിലെ എട്ടാം കോൺഗ്രസ് ഡിസ്ട്രിക്ടിനെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. ഇവിടെ ഗണ്യമായ മലയാളി ജനസംഖ്യയുണ്ട്.
തന്റെ ഡിസ്ട്രിക്ടിനു വേണ്ടിയും ഇന്ത്യൻ സമൂഹത്തിനു വേണ്ടിയും അമേരിക്കൻ ജനതയ്ക്ക് വേണ്ടിയും കോൺഗ്രസ്മാൻ നടത്തുന്ന അശ്രാന്തമായ പ്രവർത്തനത്തിനു ഡോ. ബാബു സ്റ്റീഫൻ അദ്ദേഹത്തിന് നന്ദി അർപ്പിച്ചു.
ഫെഡറൽ, സംസ്ഥാന തലങ്ങളിൽ നിരവധി നിയമനിർമാതാക്കളുമായി വൈകാതെ കൂടിക്കാഴ്ച നടത്താൻ ഡോ. സ്റ്റീഫൻ പദ്ധതിയിടുന്നു. ഫൊക്കാനയെപ്പറ്റി അവബോധം ഉണ്ടാക്കാനും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു കൂടുതൽ സഹായങ്ങൾ ലഭ്യമാക്കാനും ഇത്തരം കൂടിക്കാഴ്ചകൾ ഉപകരിക്കും.
ഓസ്റ്റിൻ സെന്റ് തോമസ് പള്ളിയിൽ ബസേലിയോസ് യെല്‍ദോ ബാവയുടെ ഓർമപെരുന്നാൾ ഒക്ടോബർ ഏഴ് മുതൽ
ടെക്സസ്: ഓസ്റ്റിനിലെ സെന്റ് തോമസ് സിറിയൻ യാക്കോബായ പള്ളിയിൽ ബസേലിയോസ് യെൽദോ ബാവയുടെ ഓർമപെരുന്നാൾ ഒക്ടോബർ ഏഴ്, എട്ട് തീയതികളില്‍ വിവിധ ചടങ്ങുകളോടെ നടക്കും.
പ്രശസ്ത കുടുംബപ്രേഷിതനും വേള്‍ഡ് പീസ് മിഷന് ചെയര്‍മാനും ഫാമിലി കൗണ്‍സിലറും സംഗീതജ്ഞ്ജനുമായ ഡോ.സണ്ണി സ്റ്റീഫന്‍, ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് നൽകുന്ന വചനസന്ദേശവും തുടർന്ന് ക്രിസ്തീയ സംഗീത നിശയും ഏഴാം തീയതി വൈകുന്നേരം ക്രമീകരിച്ചിരിക്കുന്നു.
ഇടവകയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ തുടർന്ന് സന്ധ്യാ പ്രാര്‍ഥയും റാസയും സ്നേഹവിരുന്നും ശനിയാഴ്ച ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ ഒന്‍പതിന് കുര്‍ബാനയും തുടര്‍ന്ന് ബാവയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും നടത്തും.
ആശീര്‍വാദത്തെ തുടര്‍ന്ന് നേര്‍ച്ച, സ്നേഹവിരുന്ന് എന്നിവയോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ യാക്കോബായ വിശ്വാസത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ ദേവാലയത്തിന്റെ വികാരി സാക് വർഗീസ്, കമ്മിറ്റി, ഭക്ത സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ പെരുന്നാളിനുവേണ്ട ക്രമീകരണങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു.
തന്റെ പ്രയാധിക്യത്തിലും സത്യവിശ്വാസ സംരക്ഷണത്തിനായി മലങ്കരയില്‍ എഴുന്നള്ളി, കോതമംഗലത്ത് അന്ത്യവിശ്രമംകൊള്ളുന്ന മഹായല്ദോ മോര് ബസേസിയോസ് ബാവയുടെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി റവ. ഡോ. സാക് വർഗീസ് അറിയിച്ചു.